Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അനൂപ് മുഹമ്മദിന് പണം അയച്ചതിൽ ക്രിക്കറ്റ് ഉന്നതനും ഭാര്യയും? എയിലും ജെയിലും പിയിലും തുടങ്ങുന്ന രഞ്ജി താരങ്ങൾക്ക് ബിനീഷുമായി അടുത്ത ബന്ധം; കഴക്കൂട്ടത്തെ ചിക്കൻ കടയും ബിനാമിയെന്ന് സംശയം; താരങ്ങളിൽ ചിലരുടെ കാറിന് കോടിയേരിയുടെ മകന്റെ പേരിന്റെ ചുരുക്കമായ ബികെയിൽ രജിസ്‌ട്രേഷൻ നമ്പർ; സിനിമയെ പോലെ ക്രിക്കറ്റും സംശയത്തിൽ; കണ്ണൂരിലെ കരുത്തനെ തൊടാൻ മടിച്ച് ജയേഷ് ജോർജ്ജും; കെസിഎ പൊട്ടിത്തെറിയിലേക്ക്

അനൂപ് മുഹമ്മദിന് പണം അയച്ചതിൽ ക്രിക്കറ്റ് ഉന്നതനും ഭാര്യയും? എയിലും ജെയിലും പിയിലും തുടങ്ങുന്ന രഞ്ജി താരങ്ങൾക്ക് ബിനീഷുമായി അടുത്ത ബന്ധം; കഴക്കൂട്ടത്തെ ചിക്കൻ കടയും ബിനാമിയെന്ന് സംശയം; താരങ്ങളിൽ ചിലരുടെ കാറിന് കോടിയേരിയുടെ മകന്റെ പേരിന്റെ ചുരുക്കമായ ബികെയിൽ രജിസ്‌ട്രേഷൻ നമ്പർ; സിനിമയെ പോലെ ക്രിക്കറ്റും സംശയത്തിൽ; കണ്ണൂരിലെ കരുത്തനെ തൊടാൻ മടിച്ച് ജയേഷ് ജോർജ്ജും; കെസിഎ പൊട്ടിത്തെറിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടും ബിനീഷ് കോടിയേരി വിവാദം. എയിലും ജെയിലും പിയിലും തുടങ്ങുന്ന രഞ്ജി ട്രോഫി താരങ്ങൾക്ക് ബിനീഷുമായി അടുത്ത ബന്ധമുണ്ടെന്നത് സംശയങ്ങൾക്ക് ഇട നൽകുന്നു. ഇവരുടെ കഴക്കൂട്ടത്തെ കടയും സംശയ നിഴലിലാണ്. ഇത് ബിനീഷിന്റെ ബിനാമിയാണെന്ന സൂചനയും പുറത്തു വരുന്നു. അതിനിടെ ചില ക്രിക്കറ്റ് താരങ്ങളുടെ വിദേശ യാത്രകളിലും കെസിഎയിൽ വിവാദം പുകയുകയാണ്. ടിസി മാത്യുവിനെ കേരളാ ക്രിക്കറ്റ് അസോസിയഷനിൽ നിന്ന് പുറത്താക്കാൻ ഔദ്യോഗിക വിഭാഗത്തോടൊപ്പം നിന്നത് ബിനീഷ് കോടിയേരിയാണ്. ബിസിസിഐ ജോയിന്റെ സെക്രട്ടറിയായ ജയേഷ് ജോർജിന്റെ വിശ്വസ്തനായിരുന്നു ബിനീഷ്. ഇതോടെ കെസിഎയുടെ സാമ്പത്തിക ഇടപാടുകളിലേക്കും എൻഫോഴ്‌സ്‌മെന്റ് പരിശോധന തുടങ്ങും.

രഞ്ജി ട്രോഫി താരങ്ങളിൽ ചിലരുടെ കാറിന് ബിനീഷ് കോടിയേരിയുടെ ചുരുക്കമായ ബികെയിൽ രജിസ്‌ട്രേഷൻ നമ്പർ ഉണ്ട്. ഇവർക്ക് ബിനീഷുമായി ആത്മബന്ധമുണ്ട്. ബിനീഷുമൊത്തുള്ള പല ഫോട്ടോകളും ഇവർ ഫെയ്‌സ് ബുക്കിൽ ഇട്ടിരുന്നു. ഇതെല്ലാം വിവാദങ്ങളെ തുടർന്ന് ഇവർ ഡിലീറ്റ് ചെയ്തു. ഇതും സംശയത്തിന് ഇടനൽകുന്നു. ക്രിക്കറ്റ് താരങ്ങളെ ബിനാമിയാക്കി ഹോട്ടൽ തുടങ്ങിയത് കഴക്കൂട്ടത്ത് മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കാനാണോ എന്ന സംശയവും ഉയരുന്നു. ഇക്കാര്യവും കേന്ദ്ര ഏജൻസികൾ പരിശോധിക്കും. കണ്ണൂരിൽ ബിനീഷിനെതിരെ ക്രിക്കറ്റിനുള്ളിൽ വലിയ വികാരം ഉയർന്നിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷൻ അംഗമാണ് ബിനീഷ്. ബിനീഷ് സാമ്പത്തിക തട്ടിപ്പിലും ലഹരി മരുന്നിലും കുടുങ്ങുമ്പോൾ അത് ക്രിക്കറ്റിന് വലിയ ഭീഷണിയാണെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ട് തന്നെ കണ്ണൂരിലെ ചിലർ രാജിക്ക് തയ്യാറെടുക്കുകയാണ്. എന്നാൽ ബിനീഷിനെതിരെ നടപടി എടുക്കാനാവില്ലെന്ന നിലപാടിലാണ് കെസിഐയുടെ ഔദ്യോഗിക നേതൃത്വം.

തിരുവനന്തപുരത്ത് ബിനീഷിനെ പരസ്യമായി പിന്തുണച്ച് ക്രിക്കറ്റുമായി ബന്ധമുള്ള പലരും രംഗത്തു വന്നിരുന്നു. കെസിഎയുടെ ഭാവി പ്രസിഡന്റ് പദം ലക്ഷ്യമിട്ടായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണം. ബംഗളൂരുവിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ക്രിക്കറ്റിലും സൗഹൃദമുണ്ടായിരുന്നു. അനൂപ് മുഹമ്മദിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട ചിലരുടെ അക്കൗണ്ടിൽ നിന്നും പണം ലഭിച്ചെന്നും ഇഡി കണ്ടെത്തിയതായി സൂചനയുണ്ട്. ഇത് വിശദമായി പരിശോധിക്കുകയാണ്. ഈ അക്കൗണ്ടിലെ ഉടമകളെ സ്ഥിരീകരിക്കാനായാൽ കേരളാ ക്രിക്കറ്റിലും പൊട്ടിത്തെറിക്ക് സാധ്യത ഏറെയാണ്. ക്രിക്കറ്റ് അസോസിയേഷനിലെ ഒരാളുടെ അക്കൗണ്ടിൽ നിന്നും ഭാര്യയുടെ അക്കൗണ്ടിൽ നിന്നും പണം ബിനീഷിന്റെ കൂട്ടുകാരനായ അനൂപിന്റെ അക്കൗണ്ടിലെത്തിയിരുന്നുവെന്നാണ് സൂചനകൾ.

ലഹരിമരുന്ന് കേസ് പ്രതി അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി ബെംഗളുരുവിൽ നിരവധി ബിസിനസ്സുകൾ ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണ്ടെത്തിയിട്ടുണ്ട് അനൂപ് മുഹമ്മദിന്റെ ലഹരിമരുന്ന് ഇപാടുകൾ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. അനൂപിനെ കേരളത്തിലിരുന്നുകൊണ്ട് നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും ഇ.ഡി പറയുന്നു. കഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബിനീഷിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇ.ഡി. കോടതിയിൽ ചൂണ്ടിക്കാട്ടിയത്. അനൂപും ബിനീഷും തമ്മിൽ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. അനൂപും ബിനീഷും നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് മുമ്പ് അനൂപ് മുഹമ്മദ് ബിനീഷുമായി സംസാരിച്ചിരുന്നു.

ബിനീഷ് സ്ഥിരമായി ബെംഗളുരുവിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ബെംഗളുരുവിൽ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷായിരുന്നു. സിനിമ-രാഷ്ട്രീയ മേഖലയിൽ വൻ സ്വാധീനമുള്ളയാളാണ് ബിനീഷ്. വലിയതോതിൽ പണം കൈമാറിയിട്ടുണ്ട്. അനൂപിന് പണം വന്ന അക്കൗണ്ടുകളെല്ലാം ബിനീഷിന് നേരത്തേ അറിയാവുന്നവരുടേതാണെന്നും ഇ.ഡി.പറഞ്ഞു. ബിനീഷ് അനൂപിന് വേണ്ടി ബെംഗളുരുവിൽ പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഈ സാഹചര്യത്തിൽ ബിനീഷിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. അനൂപ് മുഹമ്മദിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി.കോടതിയിൽ പറഞ്ഞു. നാലുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. അവസാനദിവസം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി അനൂപിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ ഇ.ഡി.ആരംഭിച്ചുകഴിഞ്ഞു.

5 വർഷത്തിനിടെ, കൊച്ചിയിൽ നടന്ന നിശാവിരുന്നുകളിൽ അനൂപിന്റെ സാന്നിധ്യമുണ്ടെന്നാണു കസ്റ്റംസിനു ലഭിച്ച വിവരം. ചില സിനിമാ താരങ്ങളും ഇതിൽ പങ്കെടുക്കാറുണ്ട്. വൻ വിലയുള്ള ലഹരികളാണു പ്രധാനമായും ഉപയോഗിക്കുന്നത്.സംസ്ഥാനത്തേക്കുള്ള രാസലഹരിമരുന്നു കടത്തിന്റെ പ്രധാന വഴിയാണു ബെംഗളൂരുവെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ലഹരിയെത്തുന്നു. ചില വിദ്യാർത്ഥികൾ ലഹരി സംഘങ്ങളുടെ കാരിയർമാരാണ്. സിനിമയിലേതിന് സമാനമായി ക്രിക്കറ്റിലും ബിനീഷ് നുഴഞ്ഞു കയറിയത് തന്റെ കച്ചവടം കൊഴുപ്പിക്കാനായിരുന്നു എന്നാണ് നിഗമനം.

അനൂപിനെ ഇ.ഡി. 17-ാം തിയതി മുതൽ 21വരെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ബെംഗളൂരുവിൽ താൻ നടത്തിയിരുന്ന റെസ്റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്നും അനൂപ് പറഞ്ഞിട്ടുണ്ട്. അനൂപിന്റെ ബോസ് ആണ് ബിനീഷ്. ബിനീഷ് പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്ന കണ്ടെത്തലും ഇ.ഡി. റിപ്പോർട്ടിലുണ്ട്. വലിയ സാമ്പത്തിക ഇടപാടുകൾ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുണ്ട്. ഇക്കാര്യം നർക്കോട്ടിക് കൺട്രോൾ ബ്യൂറോയോടും ഇഡിയോടും മുഹമ്മദ് അനൂപ് സമ്മതിക്കുന്നുണ്ട്. മൂന്നരക്കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിന്റെ വിശദാംശങ്ങൾ അറിയാനാണ് ആറാം തിയതി ബിനീഷിനെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയതെന്ന് ഇ.ഡി. പറയുന്നു. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് അനൂപ് മുഹമ്മദുമായി ഉണ്ടെന്ന് ബിനീഷ് സമ്മതിച്ചെന്നും ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ള സാമ്പത്തിക ഇടപാടുകളുടെ ഉറവിടത്തെ കുറിച്ച് ബാങ്ക് രേഖകളുടെയും മറ്റും സഹായത്തോടെ ചോദിക്കുമ്പോൾ അന്വേഷണവുമായി ബിനീഷ് സഹകരിക്കുന്നില്ല. അതിനാലാണ് ബിനീഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി. റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ വന്ന പണത്തിൽ കേരളാ ക്രിക്കറ്റിലെ ചിലരുടേയും നിക്ഷേപം ഉണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP