Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോഹനന് മൂന്നു ലക്ഷം ശ്യാമിനും റോബിനും ഒരു ലക്ഷം വീതം: പണി മോഹനന്റെ മകന്: സൊസൈറ്റിയിൽ 20 ലക്ഷം; വീടിന് വെളിയിൽ മദ്യപിച്ച് സമ്മർദ്ദം; കടയ്ക്ക് മുന്നിലെ വെയിറ്റിങ് ഷെഡ് പ്രതീക്ഷ തകർത്തു: പഞ്ചായത്ത് പ്രസിഡന്റും മെമ്പറും ലോക്കൽ സെക്രട്ടറിയും ക്രൂരത കാട്ടി; റാന്നി പെരുനാട്ടിലെ സിപിഎമ്മുകാരൻ ബാബുവിന്റെ ആത്മഹത്യാ കുറിപ്പിന്റെ പൂർണ്ണ രൂപം

മോഹനന് മൂന്നു ലക്ഷം ശ്യാമിനും റോബിനും ഒരു ലക്ഷം വീതം: പണി മോഹനന്റെ മകന്: സൊസൈറ്റിയിൽ 20 ലക്ഷം; വീടിന് വെളിയിൽ മദ്യപിച്ച് സമ്മർദ്ദം; കടയ്ക്ക് മുന്നിലെ വെയിറ്റിങ് ഷെഡ് പ്രതീക്ഷ തകർത്തു: പഞ്ചായത്ത് പ്രസിഡന്റും മെമ്പറും ലോക്കൽ സെക്രട്ടറിയും ക്രൂരത കാട്ടി; റാന്നി പെരുനാട്ടിലെ സിപിഎമ്മുകാരൻ ബാബുവിന്റെ ആത്മഹത്യാ കുറിപ്പിന്റെ പൂർണ്ണ രൂപം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇതൊരു ആത്മഹത്യാകുറിപ്പല്ല. സാധുവായ ഒരു മനുഷ്യന്റെ ഭയവിഹ്വലതകളാണ്. പെരുനാട്ടിൽ സിപിഎം നേതാക്കളെ ഭയന്ന് ജീവനൊടുക്കിയ മഠത്തുംമൂഴി കണ്ണനുമൺ മേലേതിൽ ബാബുവിന്റെ ആത്മഹത്യാ കുറിപ്പ് വായിച്ചെടുക്കാൻ അൽപം പ്രയാസപ്പെടും. മരണം മുഖാമുഖം കണ്ട് എഴുതിയതിനാൽ തന്നെ അവ്യക്തം. അതിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

ഞാൻ സിപിഎം പ്രവർത്തകനാണ്. 1976 റാലി നടത്തിയ ഒരാളാണ്. ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹൻ, എൽസി സെക്രട്ടറി റോബിൻ, വിശ്വൻ എന്ന ശ്യാമും എന്നെ നിരന്തരം ദ്രോഹിക്കുകയാണ്. ഇവിടെ ഒരു വെയിറ്റിങ് ഷെഡ് മാറ്റിപ്പണിയുവാൻ ധാരണയായി. മോഹനന് മൂന്നു ലക്ഷവും വിശ്വന് ഒരു ലക്ഷവും റോബിന് ഒരു ലക്ഷവും കൊടുക്കണം. ഞാൻ പണിയുന്ന കെട്ടിടത്തിന്റെ പണി പിഎസിന്റെ മോന് കൊടുക്കണം. എന്നാൽ സൊസൈറ്റിയിൽ മൂന്നു മാസത്തേക്ക് 20 ലക്ഷം ഇടണം.

എന്നെ ഇവിടെ നിന്ന് ഓടിക്കുന്നതിനായി മഠത്തിൽക്കാരുടെ അഞ്ചു വണ്ടികൾ എന്റെ കടയിൽ ആൾക്കാർ കയറാത്ത തരത്തിൽ നിരത്തി ഇടുന്നു. എന്റെ വീടിനോട് ചേർന്ന് രാത്രിയിൽ മദ്യപന്മാരുടെ നിരന്തര ശല്യമാണ്. ഇവരെ ഭയന്ന് യാതൊരു പരാതിയും കൊടുക്കാൻ ഭയമാണ്. എന്റെ ഓടിട്ട കെട്ടിടത്തിന്റെ ഓടു മാറ്റി ടിൻ ഷീറ്റ് ഇടാൻ പിഎസിനോട് ചോദിച്ചിട്ട് സമ്മതിച്ചില്ല. എന്നാൽ പിഎസിന്റെ (മോഹനൻ) കൺമുന്നിൽ ഹൈവേയോട് ചേർന്ന് രണ്ടു കെട്ടിടം പണിതിട്ട് പിഎസിന് യാതൊരു പരാതിയും ഇല്ല. അങ്ങനെ ഇവർ ശല്യം ചെയ്യുകയാണ്. ഇതിന്റെ കോപ്പി വാർത്താ മാധ്യമങ്ങൾക്ക് കൊടുക്കണം.

ഒരു പേജ് പൂർണമായും അടുത്ത പേജിന്റെ തുടക്കത്തിലുമായിട്ടാണ് ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത്. ഇതിലുള്ളത് ബാബുവിന്റെ കൈയക്ഷരമാണെന്ന് ഭാര്യ പറയുന്നു. എന്നാൽ, പൊലീസ് ഉരുണ്ടു കളിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് മൈലപ്ര സ്വദേശിനിയായ പോസ്റ്റുമാറ്ററായ യുവതി ജീവനൊടുക്കിയിരുന്നു. പിഎസ് മോഹനന്റെ മകനുമായി അടുപ്പമുണ്ടായിരുന്ന യുവതിയാണ് ജീവനൊടുക്കിയത്. അന്ന് പൊലീസിനെയും പെൺകുട്ടിയുടെ വീട്ടുകാരെയും മോഹനൻ ഹൈജാക്ക് ചെയ്തുവെന്ന് പരാതി ഉയർന്നു. ഒരു ശല്യവും കൂടാതെ കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചു. അതിൽ പരാതി കൊടുക്കാൻ പോലും കുട്ടിയുടെ വീട്ടുകാർ തയാറായിരുന്നില്ല.

കുട്ടിയുടെ ബന്ധുവായ നിയമരംഗത്ത് പ്രവർത്തിക്കുന്ന ഒരാളായിരുന്നു അട്ടിമറി നടത്തിയത്. യാതൊരു അന്വേഷണവുമില്ലാതെ കേസ് അവസാനിപ്പിക്കുകയും ചെയ്തു.പത്തനംതിട്ട പൊലീസാണ് അന്ന് അട്ടിമറിക്ക് കൂട്ടുനിന്നത്. തന്റെ ബിൽഡിങ് മറയത്തക്ക വിധം സിപിഎം നേതാക്കൾ വെയിറ്റിങ് ഷെഡ് നിർമ്മിച്ചതിൽ മനം നൊന്ത് നേതാക്കളുടെ പേര് എഴുതി വച്ച ശേഷം സിപിഎം പ്രവർത്തകൻ ആത്മഹത്യ ചെയ്തതും പുതിയ ചർച്ചാ വിഷയമാകും.

കുറിപ്പ് ബാബുവിന്റേത് തന്നെയാണെന്ന് ഉറപ്പിക്കാൻ വിദഗ്ധ പരിശോധന നടത്തുമെന്ന് പൊലീസ് പറയുമ്പോൾ കൈയക്ഷരം ഭർത്താവിന്റേത് തന്നെയാണെന്ന് ഭാര്യ തറപ്പിച്ചു പറയുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ മടത്തും മുഴി പള്ളിയുടെ സ്ഥലത്തുള്ള ഒരു മരത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് ബാബുവിനെ കണ്ടത്.

ലോക്കൽ സെക്രട്ടറി റോബിൻ അടക്കമുള്ള സിപിഎം നേതാക്കൾ തന്നെയാണ് മൃതദേഹം അഴിച്ചിറക്കിയതും അനന്തര നടപടികൾ സ്വീകരിച്ചതും. ഇതിന് ശേഷം പതിനൊന്നരയോടെയാണ് ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നത്. ബാബുവിന് മഠത്തുംമുഴിയിൽ ഒരു ബിൽഡിങ് ഉണ്ട് ആയത് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. അതിന് മുന്നിൽ സിപിഎമ്മിന്റെ ഒരു വെയിറ്റിങ് ഷെഡ് ഉണ്ടായിരുന്നു. ഇത് പുതുക്കി പണിതു കൊണ്ടിരിക്കുകയാണ്. വെയിറ്റിങ് ഷെഡ് വന്നാൽ ബിൽഡിങ് മറയും. ഇതേച്ചൊല്ലി തർക്കം ഉണ്ടായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെയിറ്റിങ് ഷെഡ് നവീകരിക്കാൻ തീരുമാനിച്ചപ്പോൾ ബാബു എതിർപ്പുമായി രംഗത്തു വന്നു. തന്റെ കട മറയുമെന്നും മാറ്റി സ്ഥാപിക്കണമെന്നും ബാബു ആവശ്യപ്പെട്ടിരുന്നു. കോട്ട പ്രഭുറാം മിൽസ് ജീവനക്കാരനായ ബാബു ജോലിയിൽ നിന്ന് വിരമിച്ച ശേഷം വാടക കെട്ടിടത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്.

ഇവിടെ തർക്കം വന്നപ്പോൾ റാന്നി തഹസിൽദാർ ഇടപെട്ട് സർവേ നടത്തി. വെയിറ്റിങ് ഷെഡ് കടയുടെ മുന്നിൽ നിന്ന് മാറ്റണമെന്നും പകരം റോഡ് സൈഡിൽ തന്റെ വസ്തു വെയിറ്റിങ് ഷെഡിന് വേറെ നൽകാമെന്നും ബാബു പറഞ്ഞിരുന്നു. ഇരുകൂട്ടരുമായി ചർച്ചയും നടന്ന് ധാരണയിലെത്തിയെന്നാണ് സിപിഎം നേതാക്കൾ പറഞ്ഞത്. ആ ധാരണ പ്രകാരം തന്നോട് ലക്ഷങ്ങൾ കോഴ ആവശ്യപ്പെട്ടുവെന്നാണ് ബാബുവിന്റെ കത്തിൽ നിന്ന് മനസിലാകുന്നത്. പിഎസ് മോഹനൻ മുമ്പും നിരവധി ആരോപണങ്ങൾ നേരിട്ടിട്ടുള്ളയാളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP