Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓവർ സ്പീഡിൽ പോകുമ്പോൾ മോട്ടോർ വാഹനവകുപ്പിനെ പറ്റിക്കാൻ ജിപിഎസ് ടാഗിങ് തന്ത്രത്തിൽ ഒഴിവാക്കും; തഞ്ചത്തിലുള്ള ഈ വഞ്ചനയിൽ അവിനാശിയിൽ പൊലിഞ്ഞത് 19 ജീവനുകൾ; കണ്ടെയ്‌നർ ലോറി എംവിഡിയുടെ ജിപിഎസ് സുരക്ഷാ മിത്ര സോഫ്റ്റ് വെയറിൽ ടാഗ് ചെയ്യാതിരുന്നത് ഗുരുതര പിഴവ്; ലോറി നിയന്ത്രണം വിട്ടപ്പോൾ കണ്ടെയ്‌നർ വേർപെട്ടുപോയത് ലോക്കുകൾ മുറുക്കാത്തത് കാരണം; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് വിലയിരുത്തുമ്പോഴും ഉറക്കം കെടുത്തുന്ന കണ്ടെത്തലുകൾ ഇങ്ങനെ

ഓവർ സ്പീഡിൽ പോകുമ്പോൾ മോട്ടോർ വാഹനവകുപ്പിനെ പറ്റിക്കാൻ ജിപിഎസ് ടാഗിങ് തന്ത്രത്തിൽ ഒഴിവാക്കും; തഞ്ചത്തിലുള്ള ഈ വഞ്ചനയിൽ അവിനാശിയിൽ പൊലിഞ്ഞത് 19 ജീവനുകൾ; കണ്ടെയ്‌നർ ലോറി എംവിഡിയുടെ ജിപിഎസ് സുരക്ഷാ മിത്ര സോഫ്റ്റ് വെയറിൽ ടാഗ് ചെയ്യാതിരുന്നത് ഗുരുതര പിഴവ്; ലോറി നിയന്ത്രണം വിട്ടപ്പോൾ കണ്ടെയ്‌നർ വേർപെട്ടുപോയത് ലോക്കുകൾ മുറുക്കാത്തത് കാരണം; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് വിലയിരുത്തുമ്പോഴും ഉറക്കം കെടുത്തുന്ന കണ്ടെത്തലുകൾ ഇങ്ങനെ

എം മനോജ് കുമാർ

 തിരുവനന്തപുരം: 19 പേരുടെ മരണത്തിന് ഇടയാക്കിയ അവിനാശി കെഎസ്ആർടിസി ബസ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ടെയ്‌നറിലെ ജിപിഎസ് മോട്ടോർ വാഹനവകുപ്പിന്റെ സോഫ്റ്റ്‌വെയറുമായി ടാഗ് ചെയ്തിരുന്നില്ല എന്നത് ഗുരുതര പിഴവായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കണ്ടെയ്‌നർ എത്ര വേഗത്തിലാണ് കെഎസ്ആർടിസി ബസിൽ വന്നിടിച്ചത് എന്നത് പുറത്തുവരാതിരിക്കാൻ ഇതുകാരണമായി, മോട്ടോർ വാഹന വകുപ്പിന്റെ പാളിച്ചകൾ മുതലെടുത്താണ് കണ്ടെയ്‌നർ ഡ്രൈവർമാർ ഈ രീതിയിൽ ജിപിഎസ് ടാഗ് ചെയ്യാതെ രക്ഷപ്പെടുന്നത്. എന്തായാലും അവിനാശി അപകടത്തോടെ ഈ രീതിയിലുള്ള ടാഗിങ് പൂർത്തിയാക്കാൻ വകുപ്പ് ഉന്നതരുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ചെക്ക് പോസ്റ്റിൽ വന്ന പാളിച്ചയാണ് കണ്ടെയ്‌നറിന്റെ ലോക്കുകൾ മുറുക്കാത്തത് എന്നും വകുപ്പിന് ബോധ്യമായിട്ടുണ്ട്. ചെക്ക് പോസ്റ്റ് പരിശോധനകൾ ഈ കാര്യത്തിൽ കർശനമാക്കാനും തീരുമാനമാനിച്ചിട്ടുണ്ട്.

കണ്ടെയ്‌നർ ലോറികളിൽ ജിപിഎസ് ഉണ്ടെങ്കിലേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കൂകയുള്ളൂ. ഇത് ഗതാഗതവകുപ്പിന്റെ ജിപിഎസ് സുരക്ഷാ മിത്ര സോഫ്റ്റ്‌വെയറിൽ ടാഗ് ചെയ്യണം. ഇങ്ങനെ ചെയ്താൽ മാത്രമേ മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമിൽ ലോറിയുടെ വിവരങ്ങൾ ലഭ്യമാകൂ. അപകടം നടന്ന കണ്ടെയ്‌നർ ലോറിയുടെ ജിപിഎസ് സുരക്ഷാമിത്ര സോഫ്റ്റ്‌വെയറിൽ ടാഗ് ചെയ്തിരുന്നില്ല. ഗുരുതരമായ പിഴവായി വകുപ്പ് വിലയിരുത്തുന്നത് അവിനാശി അപകടത്തിലെ ജിപിഎസിന്റെ ഈ പ്രശ്‌നമാണ്. ടാഗ് ചെയ്യാത്ത ലോറികൾ കണ്ടുപിടിക്കാനും മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്‌നർ ലോറികൾ അപകടത്തിൽപ്പെടുന്നത് കുറയ്ക്കാനായി ശക്തമായ ഇടപെടൽ നടത്തുമെന്നാണ് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നത്. ടെർമിനലിൽനിന്ന് ലോറികൾ പുറപ്പെടുന്നതിന് മുമ്പ് കണ്ടെയ്‌നർ ലോക്കുകൾ മുറുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഇനി മുതൽ പരിശോധിച്ച് ഉറപ്പുവരുത്തും. അപകടത്തിന്റെ പശ്ചാത്തലത്തിൽ രാത്രികാല വാഹന പരിശോധന ഊർജിതമാക്കും. ഇതിനായി മോട്ടോർവാഹനവകുപ്പും പൊലീസും ചേർന്ന് സംയുക്ത സ്‌ക്വാഡ് രൂപീകരിക്കും. നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ രണ്ടു ഡ്രൈവർമാരെ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയയ്ക്കാനും കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ലോക്ക് ഇളകിമാറിയതുകൊണ്ട് മാത്രമല്ല അപകടം നടന്നത്. ലോക്ക് ഇളകിമാറിയത് അപകടത്തിന്റെ തീവ്രത കൂട്ടിയിട്ടുണ്ട്. ചെക്ക് പോസ്റ്റിൽ നിന്നാണ് ഇതിനുള്ള പരിശോധന നടത്തേണ്ടത്. അപകടം നടക്കുമ്പോൾ ലോറിയുടെ വേഗത 63.4 കിലോമീറ്ററായിരുന്നു. യാത്രയിൽ ഉടനീളം ലോറിയുടെ വേഗത ശരാശരി 64 കിലോമീറ്ററായിരുന്നു. യാത്രയിൽ 75 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ലോറി സഞ്ചരിച്ചിട്ടില്ലെന്നും പുതിയ സമിതിയുടെ റിപ്പോർട്ടോടെ വ്യക്തമായിട്ടുണ്ട്.ലോറിയിൽ കണ്ടെയ്‌നർ ഘടിപ്പിച്ചശേഷം ലോക്കുകൾ മുറുക്കേണ്ടതുണ്ട്. പലപ്പോഴും ഡ്രൈവർമാരും ലോറി ജീവനക്കാരും ഇത് പാലിക്കാറില്ല. അപകടമുണ്ടാകുമ്പോൾ ലോറി മറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഭാരം കാരണം കണ്ടെയ്‌നർ മറിഞ്ഞാലും ലോറി മറിയില്ല. എന്നാൽ അവിനാശിയിൽ ലോക്കുകൾ മുറുക്കാതിരുന്നതിനാൽ ലോറി നിയന്ത്രണംവിട്ടപ്പോൾ വേർപെട്ടുപോയ കണ്ടെയ്‌നർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 19 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഇങ്ങനെയാണെന്നാണ് രണ്ടാമത് സമിതി നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ലോക്കുകൾ മുറുക്കിയോ എന്നത് ചെക്ക് പോസ്റ്റിലെ പരിശോധനയിലാണ് കണ്ടുപിടിക്കേണ്ടിയിരുന്നത്.

ഫെബ്രുവരി 19ന് രാത്രി 9.41നാണ് കൊച്ചി വൈപ്പിനിലെ ടെർമിനലിൽനിന്ന് ലോറി പുറപ്പെട്ടത്. 12.41ന് തമിഴ്‌നാട്ടിലെ കന്നാഡിയിൽ എത്തിയ ലോറി 27 മിനിട്ട് അവിടെ നിർത്തിയിട്ടതായി ജിപിഎസ് വിശകലറിപ്പോർട്ട് വ്യക്തമാക്കുന്നു. 1.12ന് അവിടെനിന്ന് പുറപ്പെട്ട ലോറിയാണ് പുലർച്ചെ 3.20ന് അപകടത്തിൽപ്പെട്ടത്. തുടർച്ചയായി ആറുമണിക്കൂർ ഡ്രൈവർ കണ്ടെയ്‌നർ ഓടിക്കുകയായിരുന്നു. ഇത് തന്നെയാണ് അപകടം വരുത്തിവെച്ചത് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് ആദ്യ സംഘം കൈമാറിയിരുന്നത്.

അവിനാശി അപകടവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ വിദഗ്ധ സംഘം നൽകിയ റിപ്പോർട്ട് ശരിവയ്ക്കുന്നത് ആദ്യ സംഘം നൽകിയ റിപ്പോർട്ടിനെയാണെന്നാണ് സൂചന. അവിനാശി അപകടവുമായി ബന്ധപ്പെട്ട് പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നൽകിയ റിപ്പോർട്ട് ശരിവെച്ചു കൊണ്ടാണ് തൃശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിലുള്ള രണ്ടാമത് ഉന്നതതലസംഘം റിപ്പോർട്ട് നൽകിയിരിക്കുന്നത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയത് കാരണമോ, അതോ ഡ്രൈവറുടെ അശ്രദ്ധ കാരണമോ ആകാം അപകട കാരണം എന്നാണ് രണ്ടാമത് വിദഗ്ധ സംഘം നൽകിയ റിപ്പോർട്ടിലും പറയുന്നത്. ലോറി ഡ്രൈവർ ഉറങ്ങിയതോ, അതോ ഡ്രൈവറുടെ അശ്രദ്ധയോ കാരണമാകാം അപകടം സംഭവിച്ചത് എന്നാണ് പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം റിപ്പോർട്ട് നൽകിയിരുന്നത്. കൊച്ചിയിൽ നിന്ന് പുറപ്പെട്ടശേഷം ആറു മണിക്കൂറിലേറെ ഡ്രൈവർ തുടർച്ചയായി കണ്ടെയ്‌നർ ഡ്രൈവ് ചെയ്യുകയായിരുന്നു എന്നാണ് പുതിയ സമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇത് തന്നെയാണ് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നത്. കണ്ടെയ്‌നർ ബോക്‌സ് ലോറിയുമായി ഘടിപ്പിക്കുന്നതിലെ പാളിച്ച അവിനാശി ബസ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും പുതിയ സമിതി വിലയിരുത്തിയിട്ടുണ്ട്. കണ്ടെയ്‌നറിൽ ഓവർലോഡ് കൂടിയോ എന്ന ആദ്യ സമിതി നൽകിയ സംശയവും പുതിയ റിപ്പോർട്ടോടെ വകുപ്പിന്റെ മുൻപിൽ വന്നിട്ടുണ്ട്. ആദ്യ സമിതി നൽകിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

അവിനാശി അപകട സ്ഥലത്ത് പോയി കണ്ടെയ്നർ ലോറിയുടെ എല്ലാ കാര്യങ്ങളും സാങ്കേതികമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ആണ് പാലക്കാട് എന്‌ഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നൽകിയത്. തമിഴ്‌നാട് ആണ് അപകടം നടന്നതിനാൽ തമിഴ്‌നാട് പൊലീസും തമിഴ്‌നാട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെനറുമാണ് അന്വേഷണ റിപ്പോർട്ട് നൽകേണ്ടത്. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസും യാത്രികരും മലയാളികളായതിനാലാണ് മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ സമാന്തര അന്വേഷണ റിപ്പോർട്ട് സർക്കാരിനു നൽകിയിരിക്കുന്നത്. ഡ്രൈവർ ഉറങ്ങിയതാവാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നുണ്ട് എന്നതിലേക്കാണ് അന്വേഷണം സംഘം വിരൽചൂണ്ടിയത്. പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടക്കുന്നത്. ഈ സമയത്തുള്ള മിക്ക അപകടങ്ങളും ഡ്രൈവർ ഉറങ്ങിയതിനാൽ സംഭവിച്ചതാണ്. അതുകൊണ്ട് തന്നെയാണ് അന്വേഷണ റിപ്പോർട്ടിൽ ഡ്രൈവറുടെ ഉറക്കം പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു പരുക്കും ഇല്ലാതെയാണ് ഡ്രൈവർ രക്ഷപ്പെട്ടത്. അശ്രദ്ധമായി ഡ്രൈവർ വണ്ടി ഓടിക്കുകയും അണ്ടർ സ്റ്റിയറിങ് കാരണം മീഡിയനിലേക്ക് ഇടിച്ചു കയറി അപകടം വരുത്തിവെച്ചു. കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതോടെ ലോക്കിൽ നിന്നും കണ്ടെയ്നർ വേർപ്പെട്ടു കുത്തിവീണു. ഈ സമയത്താണ് കെഎസ്ആർടിസി ബസ് കുതിച്ചു വന്നത്. ലോഡ് അടങ്ങിയ കണ്ടെയനർ മുഴുവൻ കെഎസ്ആർടിസി ബസിലേക്ക് ഇരച്ചു കയറുകയും ചെയ്തു. ഇതാണ് 19 ജീവനുകൾ പൊലിയാൻ ഇടവെച്ചത്-ആദ്യ റിപ്പോർട്ട് വിരൽ ചൂണ്ടുന്നു.

കണ്ടെയ്നർ മീഡിയനിലേക്ക് ഇടിച്ചു കയറിയത് മുതലുള്ള മുഴുവൻ കാര്യങ്ങളും അനലൈസ് ചെയ്തുള്ള സാങ്കേതികാർത്ഥത്തിലുള്ള റിപ്പോർട്ട് ആണ് നൽകിയിരിക്കുന്നത്. മൾട്ടി ആക്സിൽ വെഹിക്കിൾ ഉള്ള കണ്ടെയ്നർ ലോറി എങ്ങിനെ അപകടത്തിൽപ്പെട്ടു എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഡ്രൈവർ പറയുന്നത് പോലെ റിയർ ടയർ പൊട്ടിയാൽ വണ്ടിയുടെ കൺട്രോൾ നഷ്ടമാകില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനു വണ്ടിയുടെ സവിശേഷതകൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപിലും പുറകിലും ഒരു ഡമ്മി ലിഫ്റ്റ് ആക്സിൽ കൂടിയുള്ള കണ്ടെയ്നർ ആണ് അപകടത്തിൽപ്പെട്ടത്. അവിനാശിയിൽ ഇടത് ഭാഗത്തേക്കുള്ള വളവിലാണ് അപകടം നടന്നത്. കുറച്ച് ഇറക്കമാണ്. ലോറി സാമാന്യം സ്പീഡിലും. ആറു വരിപ്പാതയാണിത്. വളവിൽ എത്തുമ്പോൾ സ്റ്റിയറിങ് ഇടത് ഭാഗത്തേക്ക് തിരിക്കണം. തിരിച്ചില്ലെങ്കിൽ അത് അണ്ടർ സ്റ്റിയറിങ് ആകും. ഇതാണ് കണ്ടെയ്നർ ലോറിയിൽ നിന്ന് ഇളകിമാറാനും കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറാനും ഇടവെച്ചത്. വണ്ടി അണ്ടർ സ്റ്റിയറിങ് ആയതോടെ മുൻവീലുകൾ മീഡിയനിൽ കയറി. മുന്നിൽ ഭാരം കുറവാണ്. ലോഡ് ഉള്ളത് പിന്നിലാണ്. അതിനാൽ ഭാരം മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് പുറകിലാണ്.

ട്രക്കിന്റെ പ്ലാറ്റ്ഫോമിലാണ് കണ്ടെയ്നർ ഉറപ്പിച്ചിരിക്കുന്നത്. ഒരടി മാത്രമേയുള്ളൂ മീഡിയന്റെ കോൺക്രീറ്റ് ഭാഗം. മുൻവീലിൽ മീഡിയൻ ചാടിക്കടന്ന മാർക്കുണ്ട്. റിയർ വീലിന്റെ ഡമ്മി ആക്സിൽ ഓടുമ്പോൾ ഡ്രൈവർമാർ താഴ്‌ത്തി വയ്ക്കണം. പക്ഷെ കണ്ടെയ്നർ ഡ്രൈവർ ഇത് ചെയ്തിട്ടില്ല. താഴ്‌ത്തി വച്ചാൽ ലോഡ് ഡിസ്ട്രിബ്യൂട്ട് ചെയ്ത് നിൽക്കും. പക്ഷെ സ്റ്റിയറിങ് വീലിൽ കട്ടി അനുഭവപ്പെടും. അതൊഴിവാക്കാനാണ് ഇത്തരം പ്രവർത്തി ചെയ്യുന്നത്. റിയറിലെ ലൈവ് ആക്സിസ് മീഡിയനിൽ ഉരഞ്ഞുരഞ്ഞു പോയിട്ടുണ്ട്. രണ്ടു ഔട്ടർ വീലുകളും ഈ ഉരച്ചിൽ കാരണം ഹീറ്റായി പൊട്ടിപ്പോയി.അപകടത്തിൽപ്പെട്ട ശേഷം ടയറിന്റെ ഉള്ളിലെ വീലുകൾ വഴിയും കണ്ടെയ്നർ ഓടിയിട്ടുണ്ട്.

പൊക്കിവെച്ച ലിഫ്റ്റ് ആക്സിലും മീഡിയനിൽ കൊണ്ടിട്ടുണ്ട്. ഇതോടെ കണ്ടെയനറിന്റെ പ്രയാണം മീഡിയനിൽക്കൂടിയായി. കെഎസ്ആർടിസി ബസ് വന്ന ട്രാക്കിലേക്കാണ് കണ്ടെയ്നറിന്റെ കാബിൻ നിരങ്ങി നീങ്ങിയത്. ഡ്രൈവർ ഇടത്തേക്ക് വണ്ടി വെട്ടിച്ചു. ഇതോടെ കണ്ടെയ്നറിന്റെ കാബിൻ ട്രാക്കിലേക്ക് മൂക്കുകുത്തി. കെഎസ്ആർടിസി ബസ് കുതിച്ചെത്തിയത് ഈ കാബിന്റെ മുന്നിലെക്കാണ്. കെഎസ്ആർടിസി ഡ്രൈവർക്ക് കാബിൻ റോഡിലാണ് എന്ന് മനസിലാക്കാൻ തന്നെ സമയം ലഭിക്കണമെന്നില്ല. കെഎസ്ആർടിസി ബസും കുതിച്ചാണ് വന്നത്. ആറുവരിപ്പാതയായതിനാൽ സ്പീഡ് എടുത്ത് പോകാൻ കഴിയുന്ന പാതയാണിത്. കാബിന്റെ കൂർത്ത ഭാഗമാണ് കെഎസ്ആർടിസിക്ക് മുന്നിലേക്ക് വന്നത്.

ഇരുപത്തിയഞ്ചു ടൺ ലോഡുള്ള കണ്ടെയ്നർ ആണ് കെഎസ്ആർടിസി ബസിൽ ഡ്രൈവർ ഇരുന്ന ഭാഗത്തേക്ക് കുത്തിക്കയറി വന്നത്. ഇതോടെയാണ് മുറിച്ചെടുത്ത രീതിയിൽ കെഎസ്ആർടിസി ബസ് മുറിഞ്ഞു മാറിയത്. ഡ്രൈവറുടെ ഭാഗത്ത് ഇരുന്നവരാണ് മരിച്ചവരിൽ ഏറിയ പങ്കും. എത്ര സ്പീഡിലാണ് കണ്ടെയ്നർ വന്നത് എന്ന് റിപ്പോർട്ടിൽ മെൻഷൻ ചെയ്തിട്ടില്ല. അത് ജിപിഎസ് വഴിയും ക്യാമറകൾ വഴിയും കണ്ടെത്തേണ്ട കാര്യമാണ്. ഇത്തരം അപകടങ്ങൾ വരുമ്പോൾ എത്ര പുതിയ ടയർ ആണെങ്കിലും പൊട്ടാനുള്ള സാധ്യതകൾ വളരെയധികമാണ്. ടയറിന്റെ ഫ്ളൈ റേറ്റിങ് പരിശോധിച്ചിരുന്നു. ടയർ പൊട്ടുക തന്നെ ചെയ്തപ്പോൾ വീൽ അനങ്ങിയിട്ടില്ല. വീൽ ഡിസ്‌ക് വീൽ ഊരുക എന്ന് പറഞ്ഞാൽ വീൽ ഡിസ്‌ക് അടക്കം ബ്രേക്ക് ഡ്രമ്മിൽ നിന്ന് ഊരിപ്പോരുകയാണ് ചെയ്യുന്നത്. കണ്ടെയ്നർ ലോറി വന്നത് വലത് ട്രാക്കിൽക്കൂടിയാണ്. ഒട്ടുമിക്ക ഡ്രൈവർമാരും ലെയിൻ ട്രാഫിക്ക് പാലിക്കാറില്ല. പക്ഷെ ഏതെങ്കിലും വാഹനത്തെ ഓവർടേയ്ക്ക് ചെയ്യാൻ ശ്രമിച്ചാലും സ്പീഡ് ട്രാക്കിൽ ലോറി വരാം. അതിനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. ലോറിക്ക് ഒരു സാങ്കേതിക തകരാറുമുണ്ടായിരുന്നില്ലെന്നു പരിശോധനയിൽ വെളിവായിട്ടുണ്ട്. എയർ ബ്രേക്ക് സിസ്റ്റമാണ് കണ്ടെയ്നറുകൾക്ക് ഉള്ളത്. ഇത് കുഴപ്പമായാലും പകരം സംവിധാനമുണ്ട്. എയർ ബ്രേക്കിന് ഒരു കുഴപ്പവും വന്നിരുന്നില്ല. എയർ പ്രഷർ കറക്ട്ടായിരുന്നു. ഇതെല്ലാം വിദഗ്ധ സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP