Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഫ്രണ്ട് റിക്വസ്റ്റ് അയച്ച് എഫ് ബിയിൽ കൂട്ടുകൂടും; വിവാഹ വാഗ്ദാനം നൽകി യുവാക്കളെ ചതിയിൽ വീഴ്‌ത്തും; ഫോട്ടോയിലെ പെൺകുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് വീട്ടിൽ ആലോചനയുമായി എത്തുന്നതും തട്ടിപ്പുകാരി; പോരാത്തതിന് തേൻകണിയും; അശ്വതി അച്ചു കാട്ടിക്കൂട്ടിയത് സമാനതകളില്ലാത്ത സോഷ്യൽ മീഡിയാ കള്ളക്കളി; രണ്ട് കുട്ടികളുടെ അമ്മ പണം ഉണ്ടാക്കിയത് യുവാക്കളെ വളച്ചുവീഴ്‌ത്തി

ഫ്രണ്ട് റിക്വസ്റ്റ് അയച്ച് എഫ് ബിയിൽ കൂട്ടുകൂടും; വിവാഹ വാഗ്ദാനം നൽകി യുവാക്കളെ ചതിയിൽ വീഴ്‌ത്തും; ഫോട്ടോയിലെ പെൺകുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് വീട്ടിൽ ആലോചനയുമായി എത്തുന്നതും തട്ടിപ്പുകാരി; പോരാത്തതിന് തേൻകണിയും; അശ്വതി അച്ചു കാട്ടിക്കൂട്ടിയത് സമാനതകളില്ലാത്ത സോഷ്യൽ മീഡിയാ കള്ളക്കളി; രണ്ട് കുട്ടികളുടെ അമ്മ പണം ഉണ്ടാക്കിയത് യുവാക്കളെ വളച്ചുവീഴ്‌ത്തി

ആർ പീയൂഷ്

കൊല്ലം: സഹോദരിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശിയായ വീട്ടമ്മ അറസ്റ്റിലാകുമ്പോൾ തെളിയുന്നത് സമാനതകളില്ലാത്ത ഗൂഢാലോചന. കൊച്ചി കാക്കനാട് സ്വദേശികളായ പ്രഭ, രമ്യ എന്നീ യുവതികളുടെ ചിത്രം ഉപയോഗിച്ച് നാല് വർഷക്കാലമായി തട്ടിപ്പ് നടത്തിയ കൊല്ലം പതാരം സ്വദേശിയായ അശ്വതി(34)യാണ് അറസ്റ്റിലായത്. യുവതികളുടെ പരാതിയിൽ കൊല്ലം ശൂരനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കാക്കനാട് സ്വദേശിയായ പ്രഭയുടെ ചിത്രം ഉപയോഗിച്ചാണ് അശ്വതി അച്ചു, അനുശ്രി അനു എന്നീ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പ് നടത്തിയത്. കരുനാഗപ്പള്ളി, പതാരം, ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളാണ് തേൻ കെണിയിൽ കുടുങ്ങിയത്. നാലു വർഷക്കാലമായി നടക്കുന്ന തട്ടിപ്പ് പുറത്തായതോടെയാണ് യഥാർത്ഥ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയത്. അശ്വതി അച്ചു, അനുശ്രി എന്നീ അക്കൗണ്ടുകൾ വഴിയാണ് അറസ്റ്റിലായ യുവതി തട്ടിപ്പ് നടത്തിയത്.

നാലു ലക്ഷം രൂപയാണ് ആയൂർ സ്വദേശിയായ യുവാവിൽ നിന്ന് അശ്വതി തട്ടിയെടുത്തത്. ഫേസ്‌ബുക്കിലേക്ക് റിക്വസ്റ്റ് അയച്ച ശേഷം വിവാഹ ആലോചനയായി എത്തിയാണ് യുവാവിനെ ഇവർ കുടുക്കിയത്. വിവാഹവാഗ്ദാനം നൽകി ശേഷം സ്വയം പരിചയപ്പെടുത്തിയത് കോന്നിയിൽ എൽ.ഡി ക്ലർക്ക് എന്നായിരുന്നു. അനുശ്രീയുടെ വിവാഹ ആലോചനയുമായി യുവാവിന്റെ വീട്ടിലേക്ക് എത്തിയത് വ്യാജ അക്കൗണ്ട് ഉടമയായ അശ്വതി തന്നെയായിരുന്നു.

അടുത്ത ബന്ധുവാണ് എന്ന് തെറ്റിദ്ദരിപ്പിച്ചാണ് യുവാവുമായി ബന്ധം സ്ഥാപിച്ചത്. പലപ്പോഴായി നാലു ലക്ഷത്തിനടുത്ത് അശ്വതി എന്ന വീട്ടമ്മ അനുശ്രീക്കാണെന്ന് പറഞ്ഞ് വാങ്ങുകയും ചെയ്തു. എന്നാൽ അനുശ്രീയുമായി വിവാഹം വരെ എത്തിയ യുവാവ് വിവാഹ ക്ഷണക്കത്ത് വരെ തയ്യാറാക്കുകയും ചെയ്തതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

കരുനാഗപ്പള്ളി, ശൂരനാട്, പതാരം സ്വദേശികളായ പല യുവാക്കളും അശ്വതി അച്ചു അക്കൗണ്ടിലൂടെ കബളിക്കപ്പെട്ടിട്ടുണ്ട്്. വഞ്ചിതരായവരിൽ കരുനാഗപ്പള്ളിയിലെ പ്രമുഖ യുവജന സംഘടനയുടെ പ്രവർത്തകർ വരെ ഉൾപ്പെടുന്നു. എൽ.എൽ.ബിക്ക് പഠിക്കുന്ന യുവതി എന്ന രീതിയിലാണ് യുവജനസംഘടനാ നേതാക്കളുമായി വീട്ടമ്മ വ്യാജ അക്കൗണ്ട് വഴി സൗഹൃദം സ്ഥാപിക്കുകയും പണത്തിന് അത്യാവശ്യമുണ്ടെന്ന് അറിയിച്ചപ്പോൾ അടുത്ത ബന്ധു വന്ന് കൈപ്പറ്റും എന്ന് പറഞ്ഞ് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തി തട്ടിപ്പ്കാരി പണം കൈപറ്റുകയായിരുന്നു. പിന്നീടാണ് തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് യുവാക്കളും തിരിച്ചറിഞ്ഞത്.

കാക്കനാട് സൈബർ പൊലീസിന് തലവേദനയായ കേസിൽ സ്വന്തം നിലയിൽ അന്വേഷിച്ചാണ് നിർണായകമായ തെളിവുകൾ കണ്ടെത്തിയതെന്ന് തട്ടിപ്പിന് ഇരയായ പ്രഭ പറയുന്നു. നാലു വർഷത്തിനിടെ സമാന രീതിയിൽ തട്ടിപ്പിനിരയായ യുവാക്കൾ ഈ അക്കൗണ്ടുകൾ വ്യാജമാണെന്ന കുറിപ്പ് പല ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു. ഇത് പരാതിക്കാരിയായ പ്രഭയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് തൃക്കാക്കര ഇൻഫോപാർക്ക് സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും ഫേസ്‌ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ പ്രൊഫയിലുകളിൽ കയറിപ്പറ്റിയ പ്രഭ അതിലെ മ്യൂച്ചൽ ഫ്രണ്ടായ യുവാക്കളെ കണ്ടെത്തിയ ശേഷം തന്റെ ഫോട്ടോ ഉപയോഗിച്ച് നിങ്ങളെ കബളിപ്പിക്കുകയാണ് എന്ന് തുറന്ന് പറയുകയായിരുന്നു. ഇതോടെയാണ് ഇത്രയും നാൾ തങ്ങൾ ചാറ്റ് ചെയ്തത് വ്യാജ പ്രൊഫയിലോനാടാണ് എന്ന് യുവാക്കളും തിരിച്ചറിഞ്ഞത്. പിന്നാലെ നടത്തിയ അന്വേഷണങ്ങളിൽ അറിയാൻ സാധിച്ചത് തട്ടിപ്പിന്റെ നീണ്ട കഥ. സംഭവം വിവരിച്ച് കാക്കനാട് സൈബർ പൊലീസിന് പരാതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസെടുക്കാൻ സൈബർ പൊലീസും മടിച്ചു. ഇതോടെയാണ് ശൂരനാട് സ്റ്റേഷനെ ബന്ധപ്പെട്ടത്.

ശൂരനാട് സ്റ്റേഷനിൽ പരാതി എത്തിയതോടെ സിഐ ശ്യാം അടങ്ങുന്ന സംഘമാണ് അശ്വതിയെ ചോദ്യം ചെയ്്തത്. എന്നാൽ താൻ ചെയിതിട്ടില്ലെന്നാണ് അശ്വതി നിലപാട് അറിയിച്ചത്. തുടർന്ന് വനിതാ എസ്‌ഐ മഞ്ചു വി നായരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. പരാതി നൽകാനായി കൊച്ചിയിലെ യഥാർത്ഥ യുവതികൾ എത്തിയതോടെ വഞ്ചിതരായ യുവാക്കൾ ഓരോരുത്തരായി ശൂരനാട് സ്റ്റേഷനിലേക്ക് എത്തി. പലരോടും പറഞ്ഞത് പലതരം കഥകൾ. ഇവരുടെ കഥകേട്ട് പൊലീസും കുഴഞ്ഞു. ഒടുവിൽ എസ്‌ഐ മഞ്ചു വി നായരുടെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. ഡി.വൈ.എസ്‌പി ഓഫീസിലെത്തി മൊഴി എടുപ്പിച്ച ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്യാൻ തീരുമാനം എടുത്തത്. പിന്നീട് ഇവരെ ജാമ്യം നൽകി വിട്ടയച്ചു.

രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ അശ്വതി മുൻപും തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടുള്ളവരാണ്. കുടുംബശ്രീയുടെ തുക തട്ടിച്ചു എന്നതായിരുന്നു ഇവർക്കെതിരെ മുൻപുള്ള പരാതി. പന്നീട് ഭർത്താവ് ശ്രികുമാർ ഈ തുക നൽകി ഒതുക്കിയതോടെയാണ് കേസിൽ നിന്ന് ഊരിപ്പോന്നത്. കൂലിപ്പണിക്ക് പോയി കുടുംബം നോക്കുകയാണ് ശ്രീകുമാർ. പി.എസ്.സി എഴുതി റവന്യു വകുപ്പിൽ ജോലി ചെയ്‌തെന്ന് പറഞ്ഞ് ഇവർ ഏറെനാളായി ഭർത്താവിനേയും നാട്ടുകാരേയും പറ്റിക്കുകയായിരുന്നു. റവന്യു വകുപ്പിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്ന വീട്ടമ്മ ഈ അവസരത്തിലാണ് പല യുവാക്കളേയും തട്ടിപ്പിന് ഇരയാക്കിയത്.

സംസാരിച്ചു വീഴ്‌ത്തിയ ശേഷം പണം ആവശ്യപ്പെടും. ഓരോ സന്ദർഭത്തിനും അനുയോജ്യമായ കഥ മെനയാൻ എടുക്കുന്നതുകൊച്ചിയിലെ നിരപരാധികളായ സഹോദരിമാരുടെ ചിത്രങ്ങളായിരുന്നു. ഫേസ്‌ബുക്കിൽ പ്രഭയും രമ്യയും പങ്കുവച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് പല വാട്‌സ് ആപ്പ് ചാറ്റുകളും നടന്നത്. യുവാക്കൾ ഇത് വിശ്വസിക്കുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP