Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവളുടെ വാക്കു വിശ്വസിച്ചു; കുഞ്ഞിന്റെ ഭാവി ഓർത്താണ് അന്ന് ക്ഷമിച്ച് ഒപ്പം കൂട്ടിയത്; വീണ്ടും പോകുമെന്ന് പ്രതീക്ഷിച്ചില്ല; ഇനി ഒരിക്കലും തിരികെ ജീവിതത്തിലേക്ക് വിളിക്കില്ലെന്ന് ഒരു വയസ്സുള്ള കുഞ്ഞിനെ ചേർത്ത് പിടിച്ചു പറയുന്ന അച്ഛൻ; പത്താംക്ലാസിൽ തുടങ്ങിയ പ്രണയം വിവാഹമായപ്പോൾ 'സഞ്ചു' കാമുകനായി; ഇനി മുനീറിന് വേണ്ടത് ആൻസിയിൽ നിന്ന് വിവാഹ മോചനം

അവളുടെ വാക്കു വിശ്വസിച്ചു; കുഞ്ഞിന്റെ ഭാവി ഓർത്താണ് അന്ന് ക്ഷമിച്ച് ഒപ്പം കൂട്ടിയത്; വീണ്ടും പോകുമെന്ന് പ്രതീക്ഷിച്ചില്ല; ഇനി ഒരിക്കലും തിരികെ ജീവിതത്തിലേക്ക് വിളിക്കില്ലെന്ന് ഒരു വയസ്സുള്ള കുഞ്ഞിനെ ചേർത്ത് പിടിച്ചു പറയുന്ന അച്ഛൻ; പത്താംക്ലാസിൽ തുടങ്ങിയ പ്രണയം വിവാഹമായപ്പോൾ 'സഞ്ചു' കാമുകനായി; ഇനി മുനീറിന് വേണ്ടത് ആൻസിയിൽ നിന്ന് വിവാഹ മോചനം

ആർ പീയൂഷ്

കൊല്ലം:' അവളുടെ വാക്കു ഞാൻ വിശ്വസിച്ചു പോയി, പിന്നെ എന്റെ കുഞ്ഞിന്റെ ഭാവിയും ഓർത്താണ് അന്ന് ക്ഷമിച്ച് ഒപ്പം കൂട്ടിയത്. എന്നാൽ വീണ്ടും അവൾ പോകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇനി ഒരിക്കലും തിരികെ ജീവിതത്തിലേക്ക് വിളിക്കില്ല'. ഒരു വയസുള്ള മകളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ അൻസിയുടെ ഭർത്താവ് മുനീർ മറുനാടനോട് പറഞ്ഞ വാക്കുകളാണ്.

അൻസിയെ ജനുവരിയിൽ കാണാതാകുന്നതിന് മുൻപ് മുനീറുമായി ചില കാര്യങ്ങൾ സംസാരിച്ച് വഴക്കിട്ടിരുന്നു. ഇതോടെ അൻസി വലിയ രീതിയിൽ മുനീറുമായി പ്രശ്‌നമുണ്ടാക്കി. പ്രകോപിതനായ മുനീർ എത്രയും വേഗം വിവാഹ മോചനം നേടണമെന്നും അൻസിയോട് ആവശ്യപ്പെട്ടു. മുനീർ ഇങ്ങനെ പറഞ്ഞതോടെ അൻസി പ്രശ്‌നം ലഘൂകരിക്കാൻ ശ്രമിച്ചു. എന്നാൽ മുനീർ സമ്മതിച്ചില്ല.

അൻസിയെ കാണാതാകുന്ന 18 ന് വൈകുന്നേരമാണ് ഇത് സംഭവിച്ചത്. ഉടൻ തന്നെ അഭിഭാഷകനെ കാണമെന്നും അഭിഭാഷകൻ തന്നെ വിളിച്ചില്ലെങ്കിൽ അൻസിയുടെ വീട്ടിൽ വന്ന് പ്രശ്‌നമുണ്ടാക്കുമെന്നും പറഞ്ഞു. ഇത്തരത്തിൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയതിന്റെ ദേഷ്യത്തിലാണ് വാട്ട്‌സാപ്പ് കൂട്ടായ്മയിലെ അംഗമായ സഞ്ചുവിനൊപ്പം പോയതെന്നാണ് മുനീറിനോട് അൻസി ജയിൽ മോചിതയായ ശേഷം പറഞ്ഞിരുന്നത്.

ഇത് വിശ്വസിച്ചെങ്കിലും മുനീറിന് ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ തന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് ഒന്നും ചോദിച്ചില്ല. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അൻസിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി മനസ്സിൽ അടക്കിവച്ചിരുന്ന സംശയങ്ങൾ മുനീർ ചോദിച്ചു. അപ്പോഴാണ് അൻസി തനിക്ക് സഞ്ചുവിനെ ഇഷ്ടമാണെന്നും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിടാനാണ് അന്ന് അങ്ങനെ പറഞ്ഞതെന്നും തുറന്നു പറഞ്ഞു. എന്നാൽ കുഞ്ഞിന്റെ ഭാവിയോർത്ത് അവന്റെ കൂടെ പോകരുതെന്ന് മുനീർ അഭ്യർത്ഥിച്ചു.

എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് അൻസി വീണ്ടും ഒളിച്ചോടിയത്. 'ഇനി എനിക്ക് അവളെ വേണ്ട. നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നിൽ ഞാൻ നാണംകെട്ടു. എത്രയും വേഗം വിവാഹ മോചനം വേണം. അതിനായിട്ടാണ് പൊലീസിൽ കേസു കൊടുത്തത്. അത് സമ്മതിച്ച് അൻസി എഴുതി ഒപ്പിട്ടു നൽകിയിട്ടുണ്ട്. വിവാഹ മോചനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിതിന് ശേഷം അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇനി മറ്റൊരു വിവാഹം കഴിച്ച് എന്റെ മോളുടെ ഭാവി സുരക്ഷിതമാക്കണം':- മുനീർ പറഞ്ഞു.

അൻസിയുടെയും മുനീറിന്റെയും പ്രണയവിവാഹമായിരുന്നു. അൻസി പത്താംതരത്തിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. പ്രായപൂർത്തിയായ ശേഷം അൻസിയുടെ വീട്ടിൽ പോയി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. മൂത്ത് സഹോദരി റംസിയുടെ വിവാഹം കഴിഞ്ഞാൽ ഉടൻ നടത്താമെന്നായിരുന്നു അവരുടെ മറുപടി. മുനീർ അതോടെ ഗൾഫ് രാജ്യത്തേക്ക് പോയി. 5 വർഷം അവിടെ കഷ്ട്പ്പെട്ട സമ്പാദ്യവുമായി തിരികെ നാട്ടിലെത്തിയെങ്കിലും റംസിയുടെ വിവാഹം നടന്നിരുന്നില്ല.

ഒടുവിൽ റംസിയെ വിവാഹം കഴിക്കാനിരുന്ന ഹാരിഷിന്റെ കുടുംബത്തോട് സംസാരിച്ച ശേഷം അൻസിയുടെ വിവാഹം നടത്തുകയായിരുന്നു. 2019 ജൂലൈ 23 നായിരുന്നു വിവാഹം. അന്നത്തെ ദിവസം മുനീറിന്റെ സഹോദരൻ മരിച്ചിട്ടു കൂടി മാറ്റിവയ്ക്കാതെയായിരുന്നു വിവാഹം. എന്നിട്ടും അൻസി ഇത്തരത്തിൽ ഒരു ചതി ചെയ്തതിന്റെ ഞെട്ടലിലാണ് മുനീർ.

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24)യുടെ സഹോദരി അൻസി വീണ്ടും പിഞ്ചു കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു കളഞ്ഞത്. നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അൻസി പോയത്.

ജനുവരി 17 ന് ഇയാൾക്കൊപ്പം പോയ അൻസിയെ ഭർത്താവും പിതാവും നൽകിയ പരാതിയെ തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് ഭർത്താവ് മുനീർ ഒരു ലക്ഷത്തോളം രൂപ മുടക്കി ജാമ്യം എടുത്ത് ഒപ്പം താമസിച്ചു വരുന്നതിനിടെയാണ് അൻസി വീണ്ടും കാമുകനൊപ്പം കടന്നു കളഞ്ഞത്.

അക്ഷയ കേന്ദ്രത്തിൽ പോകുകയാണ് എന്ന് വീട്ടിൽ പറഞ്ഞ് ഇറങ്ങിയ അൻസി സഞ്ചുവിനൊപ്പം കടന്നു കളയുകയായിരുന്നു. അൻസിക്ക് ഇപ്പോൾ ഒരു വയസ് പ്രായമുള്ള മകളുണ്ട്. ഈ കുഞ്ഞിനെ ഉപേക്ഷിച്ചാണ് വീണ്ടും പോയത്. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് അൻസിയും സഞ്ചുവും പ്രണയത്തിലാകുന്നത്. അൻസിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികൾക്കും ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അൻസിയുടെ വീട്ടിൽ സ്ഥിര സന്ദർശകനുമായിരുന്നു.

ഇതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. വീണ്ടും അൻസി കാമുകനൊപ്പം ഒളിച്ചോടിയതിന് തുടർന്ന് പിതാവ് റഹീമും ഭർത്താവ് മുനീറും കൊട്ടിയം പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരും കഴിഞ്ഞ ദിവസം സ്റ്റേഷനിൽ ഹാജരായി. സ്റ്റേഷനിൽ വച്ച് സഞ്ചുവിനൊപ്പമാണ് ജീവിക്കാൻ ആഗ്രഹമെന്നും കുഞ്ഞിന്റെ അവകാശം പറഞ്ഞ് വരില്ലെന്നും വിവാഹ മോചനത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും ചെയ്തു കൊള്ളാമെന്നും സമ്മതിച്ച് അൻസി എഴുതി ഒപ്പിട്ടു നൽകി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP