Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

60 ഹിന്ദുക്കളെ കൊന്ന 11 മുസ്ലീമുകള്‍ക്ക് വധശിക്ഷ; യഥാര്‍ത്ഥ വര്‍ഗ്ഗീയ വാദികള്‍ സായിപ്പന്‍മാരോ?

60 ഹിന്ദുക്കളെ കൊന്ന 11 മുസ്ലീമുകള്‍ക്ക് വധശിക്ഷ; യഥാര്‍ത്ഥ വര്‍ഗ്ഗീയ വാദികള്‍ സായിപ്പന്‍മാരോ?

എഡിറ്റോറിയൽ

ഇന്നലെയിറങ്ങിയ ബ്രിട്ടണിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയ്‌ലിന്റെ ഒരു തലക്കെട്ട് ഇങ്ങനെയായായിരുന്നു -11 Muslims sentenced to death for arson attack on train which killed 60 Hindus- ഗോധ്രാ
 കേസിലെ കോടതി വിധിയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. മലയാളത്തില്‍ ഇറങ്ങിയ എല്ലാ പത്രങ്ങളും ഈ വാര്‍ത്തയ്ക്ക് നല്‍കിയത് ഒരേ തലക്കെട്ടാണ്- ഗോധ്രാ: 11 പേര്‍ക്ക് വധ ശിക്ഷ, 20 പേര്‍ക്ക് ജീവപര്യന്തം, എന്നായിരുന്നു ഈ തലക്കെട്ട്.

ലോകത്തെ ജനാധിപത്യ മൂല്ല്യങ്ങള്‍ക്ക്, തുല്ല്യതയ്ക്ക്, മാധ്യമ സംസ്‌കാരത്തിന് എന്നു വേണ്ട ജനാധിപത്യത്തിന്റെ എല്ലാ മേഖലകള്‍ക്കും മാതൃകയും തുടക്കവും ആകുന്ന ബ്രിട്ടണിലെ ഒരു പ്രമുഖ പത്രത്തിന്റെ സാംസ്‌കാര ശൂന്യമായ തലക്കെട്ട് കണ്ട് അദ്ഭുതപ്പെടാത്ത ആരുണ്ട്? ഇതല്ലേ യഥാര്‍ത്ഥ വര്‍ഗ്ഗീയത? കൊല്ലപ്പെട്ടവരും കൊന്നവരും എന്ന് മാത്രം തരംതിരിച്ച് കാണേണ്ട ഒരു സംഭവത്തില്‍ ജാതി കലര്‍ത്തുന്നത് ആര്‍ക്ക് വേണ്ടിയാണ്?

ഗോധ്രാ സംഭവം ലോകമെമ്പാടുമുള്ള ഹിന്ദു വികാരത്തെ എത്രമാത്രം മുറിപ്പെടുത്തി യെന്നതിന് ഗുജറാത്ത് കലാപത്തേക്കാള്‍ വലിയ തെളിവുകള്‍ ഒന്നും ആവശ്യമില്ല. എന്നാല്‍ ഗോധ്രയേക്കാള്‍ നികൃഷ്ടമായ പ്രവൃത്തിയായ ഗുജറാത്ത് കലാപത്തിലൂടെ ഗോധ്രയിലൂടെ ലഭിക്കാവുന്ന മുഴുവന്‍ സഹതാപവും ഹിന്ദു സമൂഹം കളഞ്ഞു കുളിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. കൊല്ലിനു മറുകൊല എന്നത് ജനാധിപത്യത്തില്‍ ഭൂഷണമല്ല. അതുകൊണ്ട് തന്നെ കൊന്നവരെപ്പോലെ ഉത്തരവാദികളാണ് മറുകൊല നടത്തിയവരും.

ഇതറിയാത്തവരാണോ ബ്രിട്ടണിലെ ഇംഗ്ലീഷ് പത്രങ്ങള്‍? പിന്നെ എന്തുകൊണ്ടാണ് അവര്‍ ഇത്രയും വര്‍ഗ്ഗീയതയുള്ള ഒരു തലക്കെട്ട് പ്രസിദ്ധീകരിച്ചത്? സ്വന്തം ആചാരങ്ങള്‍ക്കു മാത്രം മുന്‍ഗണന കൊടുത്ത് ലോകത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറി നടക്കുന്നത് വഴി, മുസ്ലീം സമൂഹം മനഃപൂര്‍വ്വം ഒറ്റപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. ലോക മാധ്യമങ്ങള്‍ മുസ്ലീം സംസ്‌കാരത്തേയും സമൂഹ്യ വ്യവസ്ഥിതിയേയും തമസ്‌കരിക്കാന്‍ എപ്പോഴും ഒരുമിച്ചു നില്‍ക്കുന്നു എന്നതാണത്.

ഇതിനെ ഇസ്ലാമോഫോബിയ എന്ന് ചിലര്‍ വിശേഷിപ്പിക്കുന്നു. മറ്റ് മതങ്ങളെക്കാള്‍ ആഴത്തിലും തീവ്രതയിലുമുള്ള വിശ്വാസം കാത്ത് സൂക്ഷിക്കുന്ന മുസ്ലീമുകളിലെ ഒരു വിഭാഗത്തെ വഴി തെറ്റിക്കുവാന്‍ തീവ്രവാദികളായ ഒരു ന്യൂന പക്ഷത്തിന് കഴിയുന്നത് ഇത്തരം കൈയ്യബദ്ധങ്ങളുടെ അടയാളം കാട്ടിയാണ്. ഇതാണ് ഡെയ്‌ലി മെയില്‍ മറന്നത്. ഈ തലക്കെട്ടും ഇത്തരം ഒരു ക്രൂരതയുടെ പരിണതിയാണ്.

60 ഹിന്ദുക്കളെ ചുട്ടുകൊന്ന 11 മുസ്ലീങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഹിന്ദുവിനു മാത്രമല്ല, ക്രിസ്ത്യാനിക്കും, മതമില്ലാത്ത വെള്ളക്കാര്‍ക്കുമൊക്കെ തോന്നും, ഹോ എന്തൊരു ദുഷ്ടന്‍മാര്‍ എന്ന്. ഇതാണ് മാധ്യമങ്ങളുടെ രാഷ്ട്രീയം. തുറന്നു പറയാതെ മനസ്സിലിരിപ്പ് പറയുന്ന രാഷ്ട്രീയം. ഈ രാഷ്ട്രീയമാണ് ലോക നന്‍മയ്ക്ക് ദോഷമായി ഭവിക്കുന്നത്. ഇത്തരം ഹിഡണ്‍ അജന്‍ഡകളെയാണ് നാം ചെറുത്തു തോല്‍പ്പിക്കേണ്ടത്.

ഇത് ഒരു ഗോധ്ര സംഭവത്തിന്റെ കാര്യത്തില്‍ മാത്രമല്ല നടക്കുന്നത്. നമുക്ക് ഇഷ്ടമില്ലാത്തതിനെ ഒക്കെ വീഴ്ത്തുവാന്‍ ഈ തന്ത്രം പ്രയോഗിക്കുന്നു. ഇത് ബ്രിട്ടണില്‍ മാത്രമല്ല നടക്കുന്നത്, ലോകമെമ്പാടും നടക്കുന്നു. സത്യത്തിന്റെ നിലവിളി എക്കാലവും ലോക മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഈ നിലവിളി ഇങ്ങനെ പല വേഷത്തിലും ഭാവത്തിലും തുടര്‍ന്നുകൊണ്ടിരിക്കും. ഇത് നമ്മുടെ സമൂഹത്തിന്റെ വ്യവസ്ഥയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP