Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടതുസഹയാത്രികനിൽ നിന്ന് കരിസ്മാറ്റിക്ക് പ്രഭാഷകനിലേക്ക്; ജോസഫ് പൊന്നാറയുടേത് 'ട്രാൻസിനെ ' ഓർമ്മിപ്പിക്കുന്ന ജീവിതം; വിശ്വാസികളുടെ ലക്ഷങ്ങളുടെ സ്വത്തും പണവും കൈക്കലാക്കിയത് 2012ൽ ലോകവസാനമാണെന്ന് വിശ്വസിപ്പിച്ച്; വിവാഹം വിലക്കിയ സഭയിൽ പ്രവാചികയ്ക്ക് ഉണ്ടായത് ദിവ്യഗർഭം; സ്വർഗം ബുക്ക്ചെയ്തവർക്ക് കിട്ടയത് നരകതുല്യ ജീവിതം; ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ: മറുനാടൻ അന്വേഷണ പരമ്പര രണ്ടാം ഭാഗം

ഇടതുസഹയാത്രികനിൽ നിന്ന് കരിസ്മാറ്റിക്ക് പ്രഭാഷകനിലേക്ക്; ജോസഫ് പൊന്നാറയുടേത് 'ട്രാൻസിനെ ' ഓർമ്മിപ്പിക്കുന്ന ജീവിതം; വിശ്വാസികളുടെ ലക്ഷങ്ങളുടെ സ്വത്തും പണവും കൈക്കലാക്കിയത് 2012ൽ ലോകവസാനമാണെന്ന് വിശ്വസിപ്പിച്ച്; വിവാഹം വിലക്കിയ സഭയിൽ പ്രവാചികയ്ക്ക് ഉണ്ടായത് ദിവ്യഗർഭം; സ്വർഗം ബുക്ക്ചെയ്തവർക്ക് കിട്ടയത് നരകതുല്യ ജീവിതം; ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ: മറുനാടൻ അന്വേഷണ പരമ്പര രണ്ടാം ഭാഗം

എം റിജു

'ഡൂംസ് ഡേ കൾട്ട്'! അമേരിക്കയിലെയും യൂറോപ്പിലെയും ഭരണകൂടം അൽപ്പം ഭീതിയോടെ മാത്രം ഓർക്കുന്ന വിഭാഗമാണിത്. 1978 നവംബർ 18 ന് ഗയാനയിലെ കൂട്ട ആത്മഹത്യ ലോകം മറന്നിട്ടില്ല. ലോകാവസാനത്തിൽ വിശ്വസിക്കുന്ന ഈ ഭ്രാന്തൻ കൾട്ടുകൾ ഒന്നിന്റെ അമരക്കാരനായ ജിം ജോൺസിന്റെ അരക്കിറുക്കിൽപെട്ട് അന്ന് ജീവനൊടുക്കിയത് ഒന്നും രണ്ടുപേരല്ല 918 മനുഷ്യരാണ്! ഇതിൽ ഏറെയും വിദ്യാസമ്പന്നർ ആയിരുന്നുവെന്നതാണ് ഏറ്റവും വിചിത്രം. സെപ്റ്റംബർ 11 ലെ ഇരട്ട ടവർ ആക്രമണത്തിനു മുമ്പ് പ്രകൃതിക്ഷോഭത്തിലല്ലാതെ ഇത്രയധികം പേർ ഒരുമിച്ചുമരിക്കുന്നത് അമേരിക്കയിൽ ആദ്യമായിരുന്നു. അതോടെ അമേരിക്കയിലെ ഫെഡറൽ ഗവൺമെന്റ് ഇത്തരം സംഘടനയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഇതൊക്കെ സായിപ്പിന്റെ ഉച്ചക്കിറിക്കാണെന്ന് പഞ്ഞ് തള്ളാൻവരട്ടെ. നമ്മുടെ നാട്ടിലും ഇത്തരം ഗ്രൂപ്പുകൾ ഉണ്ട്. അഥാണ് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കടുക്ക് അടുത്ത് മുരിയാട്ടെ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസപ്രസ്ഥാനവും ആവരടെ സിയോൻ സഭയും. ഭൂമിയിൽനിന്നുകൊണ്ട് സ്വർഗത്തിലെ സീറ്റ് കച്ചവടം ചെയ്യുകയാണിവർ. മരിച്ചപോയ തങ്ങളുടെ സഭാധ്യക്ഷ ജോസഫ് പൊന്നാറ ഉയർത്തെഴുനേറ്റുവെന്ന് പറഞ്ഞാണ് ഇപ്പോൾ മുതലെടുപ്പ് നടക്കുന്നത്. നമ്മുടെ പൊലീസ് ഭരണസംവിധാനവും ഇത്തവം ഭ്രാന്തൻ കൾട്ടുകൾക്കുനേരെ കണ്ണടക്കുകയാണ്. അഥവാ ഒരു ദുരന്തം ഉണ്ടായാലേ നാം കണ്ണുതുറക്കൂ എന്നുള്ളൂ. 'ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ'; മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര രണ്ടാം ഭാഗം

സ്വർഗം ബുക്ക്ചെയ്ത് ജീവിതം നരകതുല്യമായവർ

നാസയുടെ ബഹികാശ വാഹനമായ സ്‌കൈ ലാബ് തകർന്ന് വീണ് ലോകവസാനം ഉണ്ടാകുമെന്ന് ഭയന്ന് കോഴികളുടെയും ആടുകളെയും കൊന്ന് തിന്നുകയും കാശ് ധൂർത്തടിക്കുകയും ചെയ്ത മഠയനായ മലയാളിയെക്കുറിച്ച് എം എൻ വിജയനൊക്കെ നേരത്തെ എഴുതിയിരുന്നു. 1979ൽ സ്‌കൈലാബിനെ ചൊല്ലി ലോക വ്യാപകമായി ഒരു ലോകവസാന ഭീതി ഉണ്ടായിരുന്നു. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ചില പ്രത്യേക മത ഗ്രൂപ്പുകൾ ചില വർഷങ്ങളിൽ ലോകാവസാനം ഉണ്ടാകുമെന്ന് പറഞ്ഞ് ശക്തമായി ഭീതി പരത്തിയിരുന്നു. 1987, 99, 2000, 2012 എന്നീ വർഷങ്ങളൊക്കെ ഇത്തരം ഗ്രൂപ്പകൾ അന്ത്യക്രിസ്തുവിന്റെ വർഷങ്ങളായി രേഖപ്പെടുത്തിയതാണ്. എന്നാൽ അത്തരം ലോകവസാന കൾട്ടകുളുടെ പ്രവർത്തനം ഇന്ത്യയിലും കേരളത്തിലും താരതമമ്യേന കുറവായിരുന്നു. പക്ഷേ നമ്മുടെ ജോസഫ് പൊന്നാറയും എംപയർ ഇമ്മാനുവേൽ വിശ്വാസ പ്രസ്ഥാനവും കയറിപ്പിടിച്ചത് ആ ഒരു കാര്യത്തിൽ തന്നെയായിരുന്നു.

2012ൽ ലോകം അവസാനിക്കയാണെന്ന് പൊന്നാറ തന്റെ അണികളോട് അതിതീവ്രമായ ശബ്ദത്തിലും ഭാവത്തിലും ബൈബിൾ വ്യാഖ്യാനിച്ച് പ്രഖ്യാപിക്കായാണ്! അതോടെ വിശ്വാസികളും ആകെ അങ്കലാപ്പിലായി. ഈ ഗ്രഹം തന്നെ ഇല്ലാതാവുകയാണെങ്കിൽ ഇനി എന്തിനാണ് സ്വത്തും പണവും. അപ്പോഴാണ് സ്വർഗത്തിൽ പോവാമെന്നും 1,44,000 സീറ്റുകൾ ഒഴിവുണ്ടെന്നും ഓരോന്നിന്നും ഓരോലക്ഷം രൂപയും പൊന്നാറ ആവശ്യപ്പെടുന്നത്. മാത്രമല്ല ഘട്ടംഘട്ടമായി വിശ്വാസികളെ ബ്രയിൽ വാഷ് ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെ വൈകാതെ വിശ്വാസികളുടെ സകല സ്വത്തും പൊന്നാറയുടെ സിയോൺ സഭയിലെത്തി.

മരണനാന്തരമുള്ള സ്വർഗീയ ജീവിതത്തിനുവേണ്ടിയാണ് പലരും ജോസഫ് പൊന്നാറുടെ എംപറർ ഇമ്മാനുവേൽ ഗ്രൂപ്പിൽ എത്തിയത്്. പക്ഷേ ഇവരുടെ ജീവിതം അക്ഷരാർഥത്തിൽ നരകതുല്യമാവുകയാണ് ചെയ്ത്. അതിന്റെ കരിസ്മയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അത് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നാൽ സിയോൺ സഭയിൽനിന്ന് പുറത്തുപോയവർ പറയുന്നത് തങ്ങളുടെ ആയുസ്സിന്റെ സമ്പാദ്യവും കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും ഒക്കെ മുടങ്ങിയെന്നാണ്.

ഇടതുസഹയാത്രികനിൽ നിന്ന് കരിസ്മാറ്റിക്ക് പ്രഭാഷകനിലേക്ക്

അടുത്തകാലത്ത് ഇറങ്ങിയ അൻവർ റഷീദിന്റെ ഫഹദ്ഫാസിൽ ചിത്രം 'ട്രാൻസിലെ' ചില ഭാഗങ്ങൾ ഓർമ്മിപ്പിക്കുന്നതാണ് ജോസഫ് പൊന്നാറയുടെ ജീവിതം. ട്രാൻസിൽ മോട്ടിവേഷൻ സ്പീക്കറായ ഫഹദിന്റെ കഥപാത്രം, ജനകോടികളെ ആകർഷിക്കുന്ന കരിസ്മാറ്റിക്ക് പ്രഭാഷകനായി പിന്നീട് മാറുകയായിരുന്നു. ഇടുക്കി ഇരട്ടയാർ സ്‌കൂളിൽ ചിത്ര അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന റോയ് ജോസഫ് അതുവരെ ഇടതുപക്ഷ സഹയാത്രികനായാണ് അറിയപ്പെട്ടത്്. നല്ല പ്രഭാഷകനായ ഇദ്ദേഹം പരിമിതമായ വിശ്വാസം ഉള്ളയാളും ആയിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ മകളുടെ മരണം പൊന്നാറയുടെ ജീവിതം ആകെ മാറ്റിമാറിച്ചു. മരണത്തെ തുടർന്നുണ്ടായ ഷോക്കിൽനിന്നാണ് അദ്ദേഹം തമിഴ്‌നാട്ടിലെ ഒരു കരിസ്മാറ്റിക്ക ഗ്രൂപ്പിലേക്ക് നീങ്ങിയതത്രേ.

അങ്ങനെയാണ് അദ്ദേഹം തമിഴ്‌നാട്ടിലെ ഒരു ഗ്രൂപ്പിൽ എത്തിപ്പെടുന്നത്. യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് സംഭവിച്ചു എന്ന് രഹസ്യമായി വിശ്വസിക്കുന്ന ഒരു സമൂഹമാണ് അത്. വർഷങ്ങളായി മാതാവ് നേരിട്ട് പ്രത്യക്ഷപ്പെട്ട് അവിടുത്തെ വിശ്വാസ സമൂഹത്തിന് പഠനങ്ങൾ നൽകുന്നു എന്ന് ആ സമൂഹം സാക്ഷ്യപ്പെടുത്തുന്നു. 1990 കളിൽ അതിൽ അംഗമായ ഒരു സ്ത്രീക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് ഒരു ആൺകുട്ടിയെ നേരിട്ട് കൈകളിൽ നൽകുകയും അവന്റെ നാമം ഇമ്മാനുഏൽ എന്നായിരിക്കും എന്നറിയിക്കുകയും ചെയ്തതു പ്രകാരം ഇമ്മാനുഏൽ രാജ എന്ന പേരിൽ ആ സമൂഹത്തിൽ അവനെ വളർത്തുകയും ചെയ്തു. കത്തോലിക്കാ സഭയിൽ അംഗമായി തുടരുന്ന ഇമ്മാനുഏൽ ഇപ്പോൾ ഉന്നതവിദ്യാഭ്യാസത്തിനുശേഷം വിദേശത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്നു. ഈ ഗ്രൂപ്പിൽ അംഗമായി ചേർന്നതും, ഇമ്മാനുഏലിനെ പരിചയപ്പെട്ടതും മുതലാണ്, എംമ്പറർ ഇമ്മാനു ഏൽ എന്ന ആശയം പൊന്നാറയുടെ മനസ്സിലേക്ക് വന്നത്. കത്തോലിക്കാ സഭയുടെ ഭാഗമായി തന്നെ തുടരുന്ന ആ ഗ്രൂപ്പ് യേശുക്രിസ്തുവിന്റെ ദ്വിതീയ ആഗമനം ഒരു രഹസ്യമാണെന്നും അത് സഭയിൽ നിന്നു കൊണ്ട് തന്നെയാണ് പ്രഘോഷിക്കപ്പെടേണ്ടതുമെന്നാണ് പൊന്നാറക്ക് നിർദ്ദേശം കൊടുത്തത്.

ആദ്യ കാലങ്ങളിൽ സദ്വാർത്ത എന്നറിയപ്പെടുന്ന ഈ ധ്യാനം കത്തോലിക്കാ സഭകളിലും, ധ്യാന കേന്ദ്രങ്ങളിലുമാണ് പൊന്നാറ പ്രഘോഷിച്ചിരുന്നത്. എന്നാൽ വെകാതെ പാന്നാറ ഇപ്പോൾ ഈ പ്രസ്ഥാനത്തിന്റെ നേതാവായി സ്വയം അവരോതിക്കപ്പെട്ടു. അവിടെ എല്ലാമെല്ലാം ആയിരുന്നു ഒരു സ്ത്രീ പൊന്നാറയുടെ വലം കൈയുമായി. പിന്നീട് റോയ് ജോസഫ് എന്ന ചിത്രകലാധ്യാപകൻ ഇല്ല. ജോസഫ് പൊന്നാറയെന്ന ആയിരങ്ങളെ വാക്കുകൾകൊണ്ട് ആനന്ദതുല്യനാക്കുന്ന ദിവ്യ പ്രഭാകനായി അദ്ദേഹം പുനർജ്ജനിച്ചു. അങ്ങനെയാണ് ഇരിങ്ങാലക്കുടക്ക് അടുത്ത് മുരിയാട അദ്ദേഹം ഇംപർർർ ഇമ്മാനവേൽ ഗ്രൂപ്പും തന്റെ ധ്യനാകേന്ദ്രവും സ്ഥാപിക്കുന്നത്. ഇവിടെവച്ചാണ് അദ്ദേഹവും ലോകവസാന ഭീതിയിൽ പിടിക്കുന്നത്.

അതിന്റെ ഭാഗായാണ് ലോകവസാനത്തെ അതിജീവിക്കാനായി സ്വർഗത്തിലേക്കുള്ള പെട്ടകം നിർമ്മിച്ച് ആളുകളെ റിക്രൂട്ട്‌ചെയ്യാൻ തീരുമാനിച്ചത്. സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകൾ ആണ് ഉള്ളതെന്നും ലോകവസാനം ഉറപ്പാകുമ്പോൾ നമുക്ക് പെട്ടകത്തിൽ രക്ഷപ്പെടാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലരുടെയും ലക്ഷങ്ങളുടെ സ്വത്താണ് ജോസഫ് പൊന്നാറ തന്റെ പ്രസ്ഥാനത്തിലേക്ക് മാറ്റിയത്. ഒരു സീറ്റിന് ഒരു ലക്ഷം രുപ എന്ന നിരക്കിലാണ് വിൽപ്പന നടന്നത്

വിവാഹവും പഠനവും മുടക്കി വിശ്വാസികളെ അടിമകളാക്കുന്നു

ലോകാവസാനം ഉടനെ ഉണ്ടെന്നും ഇനി അധികം കാലം ഇല്ലെന്ന് വിശ്വാസികളെ പഠിപ്പിച്ചതനുസരിച്ച് 2010മുതൽ തന്നെ വിശ്വാസികൾ തങ്ങളുടെ ദേശങ്ങൾ വിട്ട് ഇരിങ്ങാലക്കുട മുരിയാട്ടെ ധ്യാനകേന്ദ്രത്തിൽ എത്തി. ലോക അവസാനിക്കല്ലേ ഇനി എന്തിന് സ്വത്തും മുതലും. ആയിരക്കണക്കിന് ആളുകളാണ് ഇങ്ങനെ തങ്ങളുടെ സ്വത്തുവകൾ വിറ്റ് മുരിയാട്ട് എത്തിയത്. വളരെ തന്ത്രപുർവമായിരുന്നു പൊന്നാറയുടെ ഇടപെടൽ എന്നാണ് ഇങ്ങനെ സ്വത്ത്പോയ പലരും മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. എല്ലാവരും സ്വത്ത് വറ്റ് പണം സിയോൺ സഭക്ക് തരണം എന്ന് പൊന്നാറ ഒരിക്കലും നേരിട്ട് പറയില്ല. പകരം ലോകം അവസാനിക്കുമ്പോൾ ഇനി ദൈവമാത്രമാണ് ആശ്രയം ഭൗതിക സ്വത്തുക്കളിൽ അർഥമില്ല എന്നൊക്കെ ബ്രയിൻവാഷ് ചെയ്യും. സ്ഥലം വീടും വിറ്റ് ഇവിടേക്ക് വരണോ എന്ന് ചോദിച്ചാൽ വേണ്ട എന്ന് പൊന്നാറ പറയില്ല. നല്ല വില കിട്ടയാൽ വിൽക്കാം എന്നാവും മറുപടി. ഒപ്പം പതിവുപോലെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരു ബൈിൾ വാചകവും ഉദ്ധരിക്കും.

ഇനെ ഏക്കറുകണക്കിന് ഭൂമിവിറ്റുവരെ മുരിയാട് എത്തിയവർ ഉണ്ട്. എന്നിട്ട് അവർ ഈ കേന്ദ്രത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് മൂന്നാനാലോ സെന്റിൽ ഒരു താമസിക്കാനുള്ള വീട് വാങ്ങും. ബാക്കിയുള്ള പണം സഭക്ക് സംഭാവനയായി കൊടുക്കും. പതിനായിരം രൂപക്ക് മുകളിലുള്ള ഒരു തുക്ക് രസീതി നൽകാറില്ലെന്നും അതൊക്കെ കമ്പ്യൂട്ടറിൽ ഉണ്ട് എന്ന മറുപടിയുമാണ് ലഭിക്കുക. കുട്ടികളുടെ വിദ്യാഭ്യാസം അവസാനിപ്പിച്ച്, സ്വന്തക്കാരും ബന്ധുക്കളുമായുള്ള ബന്ധം അവസാനിപ്പിച്ച് ജോലി ഉപേക്ഷിച്ച്, വീട് വിറ്റ് മുരിയാട് പ്രദേശത്ത് സ്ഥലം വാങ്ങി വീട് പണിത് സിയോൺ കോളനികൾ തീർത്ത് ഇവർ ലോകവാസനവും അന്തദിനങ്ങളും കാത്ത് കഴിഞ്ഞു. 'പലരുടെയും മക്കളുടെയും വിവാഹവും വിദ്യാഭ്യാസവും മുടങ്ങി. സ്വത്തുക്കൾ പോയതിനേക്കാൾ നഷ്ടം ഉണ്ടാക്കിയത് ഇതാണ്'- ഇവിടെനിന്ന് പുറത്തുചാടിയ ഒരു വിശ്വാസി മറുനാടൻ മലയാളിയോട് പറഞ്ഞു.



വിവാഹവും പൊന്നാറ വിലക്കി. ലോകത്ത് അനാദിയിൽ ദൈവം മനുഷ്യരിൽ നിവേശിപ്പിച്ച ദൈവത്തിന്റെ മക്കൾ ജനിച്ച് തീരാറായെന്നും അവസാന മനഷ്യൻ തന്നിലൂടെ ജനിക്കുമെന്നും അതിന് സമയമായെന്നും , അതു കൊണ്ട് ഇനിമേൽ വിവാഹം കഴിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പഠിപ്പിച്ചു. അഥവാ ഇനി വിവാഹം കഴിച്ചാൽ കുട്ടികൾ ഉണ്ടാകാൻ പാടില്ല എന്നു നിയമം കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2011- 12 കാലം മുതൽ പഠനവും ജോലിയും ഉപേക്ഷിച്ച് വിവാഹം കഴിക്കാതെ സാമൂഹിക പ്രശ്നമായി സിയോൺ സഭയിൽ ധാരാളം യുവതി യുവാക്കൾ അടിഞ്ഞകൂടി. ഈ കാലയളവിൽ പല ഗർഭഛിദ്രങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്നാണ് ഈ സഭയിൽനിന്ന് പുറത്തുവന്നവർ പറയുന്നത്. ദൈവപിതാവും, ഇമ്മാനുഏലും, മാതാവും, പരിശുദ്ധാത്മാവും തങ്ങളോടൊത്ത് ആത്മശരീരങ്ങളോടെ വസിക്കുന്നതിനായി അവർ പ്രചരിപ്പിച്ചു. വിശ്വാസികളുടെ ഇടയിൽ നിന്ന് പണപ്പിരിവ് നടത്തി യേശു ഏൽ ബഥേൽ എന്ന പേരിൽ ഒരു കെട്ടിടം പണിത് അതാണ് അവസാന നാളുകളിൽ സർവ്വ ജനങ്ങളും കാണുന്നതിനു വേണ്ടി മല മുകളിൽ ഉയർത്തപ്പെടുന്ന ദൈവാലയം അതിൽ കയറുന്നവർ മാത്രമേ രക്ഷപ്പെടു എന്നു പഠിപ്പിച്ച് പൊന്നാറയും യുവതിയും അതിൽ താമസം തുടങ്ങി.

ഒരു ദിവ്യഗർഭം ഉണ്ടാവുന്നു!

പക്ഷേ എല്ലാവർക്കും കൊടുത്ത വിവാഹ വിലക്ക് പാലിക്കാൻ പൊന്നാറക്ക്ക ഴിഞ്ഞില്ല. പൊന്നാറയുടെ സഹന്തസഹചാരിയായ ഒരു പ്രവചിക ഗർഭിണിയായത് ഏവരെയും ഞെട്ടിച്ചു. അതോടെ പൊന്നാറ അടവുമാറ്റി. ലംഗികബന്ധം കൂടാതെ തന്നെ സിയോനിൽ പല സ്ത്രീകളും ദൈവ വചനത്തിന്റെ ശക്തിയാൽ ഗർഭം ധരിക്കുമെന്നും, ആരും കുട്ടികളെ ഉണ്ടാക്കാതെ ദൈവകരങ്ങളിൽ നിന്ന് അനുഗ്രഹങ്ങൾ നേരിട്ട് വാങ്ങിച്ചെടുക്കണമെന്ന് പഠിപ്പിച്ചു. അങ്ങനെ യുവതിയുടെ ഗർഭം ദിവ്യ ഗർഭമായി അവിടെ വാഴ്‌ത്തപ്പെട്ടുവെന്നാണ് ഈ സഭയിൽനിന്ന് പുറത്തുവന്ന അനുഭവസ്ഥർ പറയുന്നത്.

ഇതെല്ലാം വിശ്വാസത്തിന്റെ കണ്ണിലൂടെ അനുയായികൾ ഏറ്റെടുത്തെങ്കിലും ജനിക്കാൻ പോകന്നത് പെൺകുട്ടിയാണെങ്കിൽ അത് സിയോനിന്റെ നാശം ആയിരിക്കുമെന്നുള്ള ആശങ്ക പൊന്നാറ തന്റെ അടുത്ത അനുയായികളുമായി പങ്കുവച്ചിരുന്നു. എല്ലാവരും ആൺകുട്ടിയെ പ്രതീക്ഷിച്ചിരുന്നെങ്കിലുടെ കൊടുങ്ങല്ലൂരുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ അതീവരഹസ്യമായി സിസേറിയനിലൂടെ ഒരു പെൺകുട്ടിക്കാണ് പ്രവാഞിക ന്മം നൽകിയത്. പെൺകുട്ടിയണന്നറിഞ്ഞ പ്രവാചിക മൂന്നു ദിവസം ജലപാനം ചെയ്യാതെ വളരെയധികം വിക്ഷണയായിരുന്നു. ഇതറിഞ്ഞ തമിഴ്‌നാട്ടിലെ ഗ്രൂപ്പ് പൊന്നാറയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. പൊന്നാറയാകട്ടെ ആ പെൺകുഞ്ഞിനെ രാസ്യത്തിൽ അവിടെനിന്ന് വേറെ എങ്ങോട്ടെങ്കിലും മാറ്റാൻ ആലോചിച്ചിരുന്നു.

ഈ അവസരത്തിൽ നീതിമാനായ യൗസേപ്പിതാവിനെ കുറിച്ചുള്ള ചിന്ത ദൈവം തനിക്ക് നൽകിയെന്നും തന്റെ പേരും ജോസഫ് എന്നാണെന്നും കുഞ്ഞിനെ സിയോനിൽതന്നെ വളർത്തണമെന്നും പൊന്നാറ അറിയിച്ചു. ഇതു കേട്ട പൊന്നാറയുടെ ചില അനുയായികൾ സിയോനിൽ ആത്മ ശരീരങ്ങളോടെ ജീവിക്കാൻ വരുന്ന മാതാവ് ഈ പെൺകുട്ടിയായിരിക്കും എന്ന് വിശ്വസിക്കാനും, പറയാനും തുടങ്ങി. അങ്ങനെ ആ പ്രശനവും പരിഹരിക്കപ്പെട്ടു

മലക്കം മറിഞ്ഞ് പൊന്നാറ

2012ൽ ലോകവസാനം എന്നൊക്കെ കൊട്ടിഘോഷിച്ചിട്ടും ഒരു ചുക്കും നടന്നില്ല. ഇതോടെ സഭയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ വീണത് വിദ്യയാക്കാൻ കഴിവുള്ള പൊന്നാറ അവിടെയും പിടിച്ചുതിന്നു. ഇതെല്ലാം പരീക്ഷണങ്ങൾ മാത്രമാണെന്നും ഇവിടെ കൂടിയ ആളുകൾ കൂടുതൽ ശുദ്ധീകരിക്കപ്പെടേണ്ടതുണ്ടെന്നും അതിനാലാണ് അന്ത്യവിധി നീളുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകളിലേക്ക് ഇങ്ങനെ ശുദ്ധീകരിക്കപ്പെട്ടവരുടെ തിരഞ്ഞെടുപ്പ് നീളുകയാണെന്നും അതിനാലാണ് ലോകവസാനം വൈകുന്നതെന്നും അദ്ദേഹം തട്ടിവിട്ടു. പൊന്നാറയുടെ വാകചാതുരിയിൽ മയങ്ങി അടിമകൾ ആയിപ്പോയ ഭൂരിഭാഗം പേരും അതുവിശ്വസിച്ചെങ്കിലും കുറഞ്ഞ ഒരു വിഭാഗം അതോടെ മുടത്ത് ഇട്ടേച്ച്പോയി. ഇങ്ങനെ പോകുന്നവർ പാപ്പരായാണ് മടങ്ങുന്നത് എന്ന് ഓർക്കണം. അവരുടെ ആജീവനാന്ത സാമ്പാദ്യം തട്ടിയെടുത്തിട്ടും ഒരു നയാപ്പെസ പോലും തിരച്ചു നൽകയില്ല.

2017ൽ അസുഖബാധിതനായി ജോസഫ് പൊന്നാറ മരിച്ചത് അണികളിൽ പലർക്കും ഷോക്കായി. മരണത്തെ അതിജീവിക്കാൻ കഴിയുമെന്നും നേരിട്ട് സ്വർഗത്തിൽ എത്താൻ കഴിയുമെന്നും അവരെ പഠിപ്പിച്ച പ്രവാചകനാണ് സൂപ്പർ സെപഷ്യാലിറ്റി ആശുപത്രിയിൽ എല്ലാ ആധുനിക പികിൽസകളും ഏറ്റവാങ്ങിയിട്ടും മരണമടഞ്ഞത്. ഇതോടെ അണികളിൽ ഒരു വിഭാഗത്തിന് ശക്തമായ വിശ്വാസത്തകർച്ചയുണ്ടായി. അവർ കൂട്ടമായി സിയോൺ സഭ വിട്ടറങ്ങി. ഇപ്പോൾ ആ തിരിച്ചടി പരിഹരിക്കുന്നതിനാണ് പൊന്നാറ തിരിച്ചുവരുന്നുവെന്ന് അതിശക്തമായ പ്രചാരണം അഴിച്ചുവിടുന്നത്.

ഇനി ഇവിടെ നിന്ന് പുറത്തിറങ്ങിയവർ ശരിക്കും നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. ലക്ഷങ്ങളുടെ സമ്പാദ്യം സഭക്ക് കൊടുത്തവർ ആണിവർ. എന്നിട്ട് അവർ ഇപ്പോൾ മുരിയാട്ടെ സഭയുടെ കോളനികൾ പോലുള്ള വീട്ടിലാണ് താമസിക്കുന്നത്. നാലുപാടും ഉള്ളത് സിയോൺ സഭയുടെ വിശ്വാസികൾ ആണ്. ഇവർ സഭയിൽനിന്ന് പുറത്തുവന്നരെ പുഛത്തോടെയാണ് കാണുന്നത്. കാണുമ്പോൾ തുപ്പുക, കൂക്കിവിളിക്കുക, വീട്ടിനുമുന്നിൽ റീത്ത് വെക്കുക, കള്ളക്കേസിൽ കുടുക്കുക എന്നിവയൊക്കെ പതിവാണെന്ന് ഇവിടെ നിന്ന് പുറത്തിറങ്ങിയവർ പറയുന്നു. ഇതുസംബന്ധിച്ച് പലരും പൊലീസിൽ പരാതി നൽകയിട്ടുമുണ്ട്.

ആജീവനാന്ത സമ്പാദ്യം തുലഞ്ഞു. മക്കളുടെ വിവാഹവും വിദ്യാഭ്യാസവും മുടങ്ങി. ഇപ്പോൾ ഇതാ നാലുപാടും ശത്രുക്കളെപോലെ കാണുന്ന അയൽക്കാരും. വിറ്റ്പോകമെന്ന് വച്ചാൽ കോളനിപോലെ ഈ കൾട്ടുകാൾ താമസിക്കുന്ന പ്രദേശത്തേക്ക് പുറമെ നിന്ന് ഒരാളും വരില്ല. സഭക്കാരാകട്ടെ വിലയും നൽകില്ല. സ്വഗത്തിലേക്ക് സീറ്റ് മോഹിച്ചെത്തിയവർ ശരിക്കും ഭൂമിയിലെ നരകത്തിൽ കുടുങ്ങിയെന്ന് ചുരുക്കം.

(തുടരും)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP