Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബീഹാറികളോട് നുണപറയരുത്; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി; ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺ​ഗ്രസ് നേതാവ് ഉയർത്തിയത് ഇന്ത്യ-ചൈന സംഘർഷവും കുടിയേറ്റ തൊഴിലാളി പ്രതിസന്ധിയും

ബീഹാറികളോട് നുണപറയരുത്; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി; ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺ​ഗ്രസ് നേതാവ് ഉയർത്തിയത് ഇന്ത്യ-ചൈന സംഘർഷവും കുടിയേറ്റ തൊഴിലാളി പ്രതിസന്ധിയും

മറുനാടൻ ഡെസ്‌ക്‌

പാട്ന: ബീഹാറിൽ പര്യടനം ആരംഭിച്ച് രാഹുൽ ​ഗാന്ധി. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയേയും രൂക്ഷമായി വിമർശിച്ചാണ് തന്റെ ആദ്യ റാലിയിൽ രാഹുൽ സംസാരിച്ചത്. മോദി ബീഹാറികളോട് നുണ പറയരുതെന്ന് രാഹുൽ ബിസുവയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയിൽ ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന സംഘർഷം, കുടിയേറ്റ തൊഴിലാളി പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസം​ഗം.

ബിഹാർ തന്റെ ആൺമക്കളെ അതിർത്തിയിലേക്കുന്നതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയും രാഹുൽ രം​ഗത്തെത്തി. ബിഹാറിലെ ജവാന്മാർ രക്തസാക്ഷിത്വം വരിച്ചപ്പോൾ പ്രധാനമന്ത്രി എന്തായിരുന്നു ചെയ്തിരുന്നതെന്നും അ​ദ്ദേഹം ചോദിച്ചു. 'ചൈന നമ്മുടെ ഭൂമിയിൽ അതിക്രമിച്ചുകയറിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് നിഷേധിച്ചത് എന്തിന്? ഇന്ന് അദ്ദേഹം പറയുന്നു ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ താൻ തലകുനിക്കുന്നുവെന്ന്. അങ്ങനെയാണെങ്കിൽ എന്തിനാണ് അങ്ങ് നുണ പറഞ്ഞത്? ' രാഹുൽ ഗാന്ധി ചോദിച്ചു.

'ബിഹാറികളോട് നുണ പറയരുത് മോദിജി. നിങ്ങൾ ബിഹാറികൾക്ക് തൊഴിൽ നൽകിയിട്ടുണ്ടോ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത് രണ്ട് കോടി തൊഴിലുകളാണ്. ഒരാൾക്കുപോലും അത് ലഭിച്ചില്ല. സൈന്യത്തിന്റേയും കർഷകരുടേയും തൊഴിലാളികളുടേയും വ്യാപാരികളുടേയും മുന്നിൽ തല കുനിക്കുന്നുവെന്ന് അദ്ദേഹം പരസ്യമായി പറയും. എന്നാൽ, വീട്ടിലെത്തിക്കഴിഞ്ഞാൽ അദ്ദേഹം അംബാനിക്കും അദാനിക്കും വേണ്ടിയാണ് ജോലി ചെയ്യുന്നത്.' രാഹുൽ ആരോപിച്ചു.

കോവിഡിനെ കുറിച്ചും അതിനെ തുടർന്നുണ്ടായ കുടിയേറ്റ തൊഴിലാളുകളുടെ പ്രതിസന്ധിയെ കുറിച്ചും രാഹുൽ സംസാരിച്ചു. 'എല്ലാ കുടിയേറ്റ തൊഴിലാളികളേയും ബിഹാറിലേക്ക് മടക്കി അയച്ചു. നിങ്ങൾ മൈലുകളോളം നടക്കുമ്പോൾ പ്രധാനമന്ത്രി മോദി എന്താണ് ചെയ്തിരുന്നത്? നിങ്ങൾക്ക് അദ്ദേഹം ട്രെയിൻ ലഭ്യമാക്കിയോ?' രാഹുൽ ചോദിച്ചു. രാഹുൽ ഗാന്ധിക്ക് മുമ്പ് റാലിയെ അഭിസംബോധന ചെയ്തത് മഹാഗഥ്ബന്ധൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവാണ്. താൻ അധികാരത്തിലെത്തുകയാണെങ്കിൽ പത്തു ലക്ഷം സർക്കാർ ജോലി ബിഹാർ യുവജനങ്ങൾക്ക് നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നാണ് ബീഹാറിൽ പര്യടനം ആരംഭിച്ചത്. കേന്ദ്രത്തിൽ സഖ്യകക്ഷിയാണെങ്കിലും ബിഹാറിൽ ഉടക്കി നിൽക്കുന്ന എൽജെപിയുടെ നേതാവും അന്തരിച്ച കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന് ആദരാഞ്ജലികൾ അർപ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന, ഈയിടെ അന്തരിച്ച രഘുവംശപ്രസാദിനും മോദി ആദരാഞ്ജലികൾ നേർന്നു. കോവിഡിനെ ബിഹാറിലെ ജനങ്ങൾ നേരിട്ട മാതൃക അനുകരണീയമാണെന്നും, അഭിനന്ദനാർഹമാണെന്നും മോദി പറഞ്ഞു. നിതീഷ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ്, സംസ്ഥാനത്ത് കോവിഡ് പിടിച്ചുനിർത്താനായത്. അതിന് സംസ്ഥാനസർക്കാർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു - മോദി പറഞ്ഞു.

ഗൽവാൻ താഴ‍്‍വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിലും, പുൽവാമ ഭീകരാക്രമണത്തിലും വീരമൃത്യു വരിച്ച ബിഹാർ സ്വദേശികളായ സൈനികർക്കും മോദി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചവരാണവർ - മോദി പറഞ്ഞു. ആരാണ് സംസ്ഥാനത്തെ പിന്നോട്ടടിച്ചതെന്ന് തിരിച്ചറിയണം. അഴിമതിയുടെ കൂത്തരങ്ങായി ബിഹാറിനെ മാറ്റിയതാരെന്ന് മനസ്സിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില ആകെ തകർന്ന അവസ്ഥയിലായിരുന്നു. അത് മാറ്റിയത് നിതീഷാണ് - മോദി പറഞ്ഞു. അതിർത്തിയിലേക്ക് സ്വന്തം പുത്രന്മാരെയും പുത്രിമാരെയും പോരാടാൻ അയച്ചവരാണ് ബിഹാറുകാർ. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ സർക്കാരാണിത്. ഇപ്പോൾ ഞങ്ങൾക്കെതിരെ നിൽക്കുന്നവർ അധികാരത്തിൽ വന്നാൽ കശ്മീരിന് പ്രത്യേകാധികാരം തിരികെ നൽകുമെന്നാണ് പറയുന്നത്. എന്ത് ധൈര്യത്തിലാണ് അവർ ഇവിടെ വന്ന് വീണ്ടും വോട്ട് ചോദിക്കുന്നത്? എന്ന് മോദി.

ഇടനിലക്കാരിൽ നിന്ന് കർഷകച്ചന്തകളെ രക്ഷിക്കാനാണ്, കർഷകനിയമം സർക്കാർ പാസ്സാക്കിയതെന്ന് മോദി പറയുന്നു. ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചതിനെ പല രീതിയിൽ പ്രതിപക്ഷം തടസ്സപ്പെടുത്താൻ നോക്കിയെന്ന് മോദി ആരോപിക്കുന്നു. റഫാൽ വിമാനങ്ങൾ വാങ്ങിയപ്പോൾ ഇടനിലക്കാരുടെയും അട്ടിമറിക്കാരുടെയും ഭാഷയിലാണ് പ്രതിപക്ഷം സംസാരിച്ചതെന്നും മോദി ആരോപിച്ചു.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായിരുന്നു. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP