Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അളഗപ്പനെ മമ്മൂട്ടി കരയിച്ചപ്പോൾ മോഹൻലാലിന് മുന്നിൽ അളഗപ്പനും കരയേണ്ടി വന്നു; വൻ ബജറ്റ് സിനിമകൾ മലയാളത്തിന് എപ്പോഴും ഗുണമാകില്ല; ദുൽഖർ ചൂണ്ടിക്കാട്ടിയ തെറ്റ് തിരുത്താൻ കഴിയാതെ പോയത് വലിയ അബദ്ധമായി; യുകെയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയ ഛായാഗ്രാഹകൻ അളകപ്പൻ മറുനാടനോട് മനസ് തുറക്കുമ്പോൾ

അളഗപ്പനെ മമ്മൂട്ടി കരയിച്ചപ്പോൾ മോഹൻലാലിന് മുന്നിൽ അളഗപ്പനും കരയേണ്ടി വന്നു; വൻ ബജറ്റ് സിനിമകൾ മലയാളത്തിന് എപ്പോഴും ഗുണമാകില്ല; ദുൽഖർ ചൂണ്ടിക്കാട്ടിയ തെറ്റ് തിരുത്താൻ കഴിയാതെ പോയത് വലിയ അബദ്ധമായി; യുകെയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയ ഛായാഗ്രാഹകൻ അളകപ്പൻ മറുനാടനോട് മനസ് തുറക്കുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കഴിഞ്ഞ നാലുപതിറ്റാണ്ടായി ക്യാമറയുടെ പിന്നിലാണ് എൻ അളകപ്പൻ . താരങ്ങളുടെ ഭാവാഭിനയം പ്രേക്ഷകരിൽ എത്തും മുന്നേ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്ന ഛായഗ്രാഹകൻ . ജന്മം കൊണ്ട് തമിഴ്‌നാട്ടിലെ നാഗർകോവിലാണ് ദേശം എങ്കിലും വളർന്നതും ജീവിതമാർഗം കണ്ടെത്തിയതും എല്ലാം മലയാളത്തിലൂടെ . അച്ഛന്റെ വീട്ടുകാർക്ക് ചേർത്തലയിലും 'അമ്മ വീട്ടുകാർക്കു വൈക്കത്തും ഒക്കെ ബന്ധുക്കൾ ഉള്ളതിനാൽ അളകപ്പന്റെ മലയാളവുമായുള്ള പൊക്കിൾ കൊടി ബന്ധത്തിന് ന്യായമായ കാരണങ്ങളുമുണ്ട് .

നാഗർകോവിലിൽ ജീവിക്കുമ്പോൾ ഒരിക്കലും കേരളത്തിന് പുറത്തുനിന്നാണെന്നു തോന്നിയിട്ടില്ല . ഇന്നും അവിടെ ഏറ്റവും കൂടുതലാളുകൾ ആഘോഷിക്കുന്നത് ഓണവും വിഷുവും ദീപാവലിയുമാണ് . കല്യാണം കഴിഞ്ഞ പുതുപ്പെണ്ണിനും ചെക്കനും ഈ ആഘോഷങ്ങൾ മൂന്നും മറ്റൊരു കല്യാണ നാളായി തന്നെയാണ് തോന്നുക . അത്രയ്ക്ക് ആഘോഷമാണ് ഈ മൂന്നവസരങ്ങളിലും . നാലു പതിറ്റാണ്ടായി ക്യാമറക്കണ്ണിലൂടെ സ്വപ്നങ്ങളും വിരഹവും സന്തോഷവും സങ്കടവും ഒക്കെ ജീവിതക്കാഴ്ചയായി സമ്മാനിക്കുന്ന സിനിമോട്ടാഗ്രാഫറായ എൻ അളകപ്പന്റെ ക്യാമറ ജീവിതത്തിനു നാല് പതിറ്റാണ്ടു തികയുകയാണ് .

മലയാള സിനിമയിൽ എത്തും മുന്നേ ആകാശവാണിയിലെയും ദൂരദർശനിലെയും ജോലിക്കിടയിൽ സംഭവിച്ച നീണ്ട 17 വർഷങ്ങൾ. അളകപ്പൻ എന്ന ഛായാഗ്രാഹകന്റെ ഈ ജീവിതം മലയാളിക്ക് പരിചിതമല്ല . അതിനാൽ ആദ്യ സിനിമയായ 1997 ലെ സമ്മാനം മുതലാണ് സാധാരണ മലയാളികൾ എണ്ണിത്തുടങ്ങുന്നത് . എങ്കിലും 23 വർഷത്തെ സിനിമ കണക്കിലും എണ്ണിയാലൊടുങ്ങാത്ത വിധം ചിത്രങ്ങളും . പലതും ഹിറ്റും സൂപ്പർഹിറ്റും . അഗ്‌നിസാക്ഷി പോലെ എന്നും മനസ്സിൽ സൂക്ഷിക്കാനുള്ളവയും കൂടെയുണ്ട് . സംസ്ഥാന സർക്കാർ പുരസ്‌കാരവും ഇദ്ദേഹത്തിന്റെ കൈകളിൽ എത്തിയത് വെറുതെയല്ല . ആകെയുള്ള ക്യാമറ ജീവിതത്തിൽ 250 ലേറെ സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ സാധ്യമായി എന്നത് മറ്റൊരു റെക്കോർഡ്.

കഴിഞ്ഞ ദിവസം യുകെയിലെ ചിത്രീകരണം പൂർത്തിയാക്കിയ ഫുട് പ്രിന്റ് ഓൺ വാട്ടർ എന്ന സിനിമയുടെ ജോലിത്തിരക്കുകൾ അവസാനിച്ചു ഇപ്പോൾ നാട്ടിലെത്തിയിരിക്കുകയാണ് അദ്ദേഹം . ഈ തിരക്കിനിടയിൽ അളകപ്പൻ മറുനാടൻ മലയാളിയുമായി പങ്കുവയ്ക്കുന്ന സിനിമ വിശേഷങ്ങളിൽ നിന്നും :

യുകെയിൽ ആകസ്മികമായി എത്തിപ്പെട്ടതാണോ?

എന്റെ മകൻ ശ്രീനാഥ് നിങ്ങളെ പോലെ യുകെ മലയാളിയാണ് . ചൈനീസ് പെൺകുട്ടിയായ ഷുഐ ലി യാണ് അവന്റെ ഭാര്യ . അവരെയും കുഞ്ഞിനേയും കാണുവാനാണ് ഞാനും ഭാര്യയും ഇംഗ്ലണ്ടിൽ എത്തുന്നത് . അതിനിടയിൽ രണ്ടു വർഷം മുൻപ് യുകെയിൽ നിർമ്മിച്ച മോഹൻലാൽ ചിത്രം ഡ്രാമയുടെ സെറ്റിൽ വച്ച് പരിചയപ്പെട്ട ഫിലിം പ്രൊഡ്യൂസർ മോഹൻ നടരാജൻ വലിയൊരു സിനിമ ചെയ്യുന്ന കാര്യം മുൻപ് പറഞ്ഞിരുന്നു . ബോളിവുഡ് , ഇംഗ്ലീഷ് താരങ്ങളെ അണിനിരത്തിയുള്ള ബിഗ് ബജറ്റ് പ്രോജക്ട് . എന്നാൽ കോവിഡ് തീർത്ത പ്രയാസം മൂലം അത് നടന്നില്ല . അതിനിടയിലാണ് അദ്ദേഹത്തിന് പരിചയമുള്ള നതാലിയ എന്ന മലയാളി പെൺകുട്ടിയുടെ കഥ എന്നോട് പറയുകയും സഹകരണം തേടുന്നതും .

ഞാൻ യുകെയിൽ എത്തി ക്വറന്റീൻ ഇരിക്കുന്ന സമയത്താണ് ഈ ചർച്ചകൾ . നടൻ മുകേഷിന്റെ പെങ്ങൾ ജയശ്രീയുടെ മക്കളായ നതാലിയയെയും നീതയെയും ചെറുപ്പം മുതലേ അറിയാം . ജയശ്രീ തിരുവനന്തപുരത്തു റേഡിയോ നിലയത്തിൽ ജോലി ചെയുമ്പോൾ ഞങ്ങളുടെ വീട്ടിലാണ് ഈ കുട്ടികളെ ഏൽപ്പിച്ചിരുന്നത് . അതിനാൽ സ്വന്തം മക്കളെ പോലെയുള്ള സ്വാതന്ത്ര്യം അവരോടുണ്ട് . ഫുട് പ്രിന്റ് ഓൺ വാട്ടർ എന്ന ഒരു അനധികൃത കുടിയേറ്റക്കാരന്റെ കഥ സിനിമയായി മാറുമ്പോൾ ഞാൻ ഇതിന്റെ ഭാഗമാകുന്നത് വെറും 15 ദിവസം കൊണ്ടാണ് .

ഏതു സിനിമ ചെയ്യും മുൻപേ സ്‌ക്രിപ്ട് വായിച്ചു അതുൾക്കൊള്ളുക എന്നത് ശീലമായതിനാൽ ഈ സിനിമയുടെ ത്രെഡും ഇഷ്ടമായതിനാലാണ് കൈ നല്കാൻ തയാറായത് .

അതിരിക്കട്ടെ , തമിഴ്‌നാട്ടിൽ ജനിച്ചു വളർന്നിട്ടും മലയാള സിനിമയിൽ എത്താൻ കാരണം?

ഞാൻ നാഗർകോവിലിൽ കുട്ടിയായി വളരുമ്പോൾ എപ്പോഴും റേഡിയോയിൽ സിനിമ പാട്ടുകൾ കേട്ടിരുന്നത് മലയാളത്തിലാണ് . കാരണം തിരുവനന്തപുരം റേഡിയോ നിലയമാണ് ഞങ്ങൾക്ക് ട്യൂൺ ചെയ്താൽ കിട്ടുക . തമിഴ പാട്ടുകൾ അപൂർവമായേ കേട്ടിരുന്നുള്ളൂ . നാഗർകോവിലിൽ മലയാളവും തമിഴും കൂടിക്കലർന്ന ജീവിതമാണ് , കൂടുതൽ അടുപ്പം കേരളത്തോട് ആണെന്നും പറയാം . ഞങ്ങളുടെ വീട്ടിലൊക്കെ മലയാളം സാധാരണമാണ് . മുത്തശ്ശിയുടെ അച്ഛന്റെ പേരാണ് അളകപ്പൻ , അതോടെ ആ പേര് എനിക്കും കിട്ടി .

അഴകപ്പൻ എന്നാണ് ശരിക്കും തമിഴിൽ എഴുതുക . സായിപ്പിന്റെ സൗകര്യം നിമിത്തം യൂണിവേഴ്സിറ്റി അടക്കം അളകപ്പൻ യൂണിവേഴ്സിറ്റി എന്നാണ് അറിയപ്പെടുന്നത് . ഏതായാലും തമിഴ് തെലുങ്ക് സിനിമയോടൊന്നും തോന്നാത്ത പ്രിയമാണ് എനിക്ക് മലയാളത്തോട് . തിരുവനന്തപുരത്തു റേഡിയോയിലും ദൂരദർശനിലെയും ഒക്കെ ജോലി ചെയ്തതും ഒരു കാരണമായിരിക്കാം . ഒടുവിൽ ആ ഇഷ്ട്ടം തിരുവനന്തപുരത്തു തന്നെ താമസമാക്കാനും കാരണമായി .

ഇയ്യിടെയായി ചെറുപ്പക്കാരോടൊപ്പമാണല്ലോ പല സിനിമകളും , അവരോടു ഒത്തുപോകാൻ കഴിയുന്നുണ്ടോ?

അതെ , ചിലപ്പോൾ ഞാനും ഭയപ്പെട്ടിരുന്നു . പക്ഷെ അവരുടെ രീതികൾ നോക്കി മനസിലാക്കി അവരോടൊപ്പം ചേരുമ്പോൾ അത്തരം കാര്യം ഒന്നും ഒരു പ്രയാസവും ഇല്ല . ചെറുപ്പക്കാരോടൊപ്പം ജോലി ചെയുമ്പോൾ ഏറ്റവും പുതിയ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും . ഡിജിറ്റൽ ടെക്നോളജിയിൽ നമുക്കു 60 ശതമാനം കാര്യങ്ങൾ അറിയാമെങ്കിൽ ബാക്കി 40 ശതമാനം അവരിൽ നിന്നാകും കിട്ടുക . അടുത്തിടെ ചെറുപ്പക്കാരായ സിദ്ധാർഥ് ശിവ, ഗിരീഷ് ദാമോദരൻ , രമേശ് പിഷാരടി എന്നിവരോടൊക്കെ ഒപ്പമാണ് ഞാൻ പ്രവർത്തിച്ചത്.

ഏതു ടീമിലും ആദ്യ രണ്ടോ മൂന്നോ ദിവസം കൊണ്ട് നമ്മൾ നല്ല ചങ്ങാതികളാകും . ജാഡ കയ്യിൽ വച്ച് ഈ ജോലി ചെയ്യാനാകില്ല . നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതാണ് നമ്മളോടുള്ള ഇഷ്ടമായി മാറുക . അവർ നിലത്തിരുന്നാൽ ഞാനും കൂടെ നിലത്തിരിക്കും , പ്രായം നോക്കി കസേര വേണമെന്ന് പറയില്ല . ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വർത്തമാനം എന്ന പടത്തിൽ പാർവതിയും റോഷനും ഒക്കെ കൂട്ടുകാരെ പോലെയാണ് പെരുമാറിയത് ,. ഡൽഹിയിൽ ഷൂട്ടിങ്ങിനിടയിൽ പാർവതിക്ക് ചില കോസ്റ്റും സിലക്റ്റ് ചെയ്യാൻ ഞങ്ങൾ രണ്ടു പേരും ചേർന്നാണ് ടാക്‌സിയിൽ പോയത് . ഞാൻ കൂടെ ചെന്നാൽ മതിയെന്ന് ആ കുട്ടി ധൈര്യത്തോടെ പറയുകായും കടയിൽ ചെന്ന് ഡ്രെസ് ഇട്ടു കാണിച്ചു ഒക്കെയാക്കിയതും ഒക്കെ കൂട്ടുകാരോട് ഇടപെടുന്ന പോലെ ആയിരുന്നു . ഒടുവിൽ പാക്ക് അപ് ദിവസം ഇക്കാര്യം ആ കുട്ടി സെറ്റിൽ പറയുകയും ചെയ്തു .

ഇതുപോലെ തന്നെയാണ് യുകെയിലും സംഭവിച്ചത് . ഞാൻ ആയിരുന്നു ആ ടീമിൽ ഏറ്റവും പ്രായം കൂടിയ ആൾ . പിന്നെ നായകനായ ആദിൽ ഹുസ്സൈൻ . ബാക്കിയുള്ള ചെറുപ്പകകരോടൊപ്പം നന്നായി ബ്ലെൻഡ് ആയ ഫീൽ ആണ് സെറ്റിൽ ഉണ്ടായതു .

മലയാളത്തിലെയും ഇന്ഗ്ലീഷിലേയും സെറ്റിലെ പ്രധാന വത്യാസം ?

ഭയങ്കര വത്യാസമാണ് . മലയാളത്തിൽ ആകെ ഒച്ചപ്പാടാണ് . ഇവിടെ ഏറെക്കുറെ നിശബ്ദമാണ് കാര്യങ്ങൾ . അതോടെ കൂടുതൽ ക്രിയേറ്റിവിറ്റി ഉണ്ടാകും . ആർക്കും സഹായികൾ ഇല്ല . എല്ലാവരും ഒറ്റയ്ക്ക് കാര്യങ്ങൾ ചെയുന്നു . ഉദാഹരണമായി ആര്ട്ട് ഡിറക്ടർക്കു പോലും സഹായികളില്ല . സ്‌കോട്‌ലൻഡികാരിയായ ക്രിസ്റ്റീന ആയിരുന്നു ആര്ട്ട് ഡയറക്ടർ . അവർ തന്റെ ജോലി ശ്രദ്ധിച്ചു നിശബ്ദമായി കാര്യങ്ങൾ ചെയ്യുന്നു . ദേഹത്ത് അവിടെവിടെയായി തൂക്കിയിട്ട ടൂൾ കിറ്റിൽ അവർക്കാവശ്യമായ എല്ലാം കാണും . ആരെയും സഹായത്തിനു വിളിക്കുന്നില്ല, അങ്ങനെ സഹായിക്കാൻ ഒരാളും സെറ്റിൽ ഇല്ല . ഒരു ദിവസം എനിക്ക് ഒരു ടേപ്പ് ആവശ്യമായി വന്നപ്പോൾ ചോദിച്ചതേ ക്രിസ്റ്റീനയുടെ കയ്യിൽ റെഡി . യുകെയിലൊക്കെ അങ്ങനെയാണ് കാര്യങ്ങൾ . നമ്മളാണെങ്കിൽ സകലതിനും വേണ്ടി ഓടിപ്പാഞ്ഞു നടക്കും , ആകെ ബഹളമാക്കും .

മറ്റൊരു പ്രധാന കാര്യം ഇവിടെ ഈ സിനിമയെ കുറിച്ച് മാത്രമേ സംസാരിക്കൂ . എന്റെ മുൻ സിനിമ അങ്ങനെ ആയിരുന്നു , വരാനിരിക്കുന്ന സിനിമ ഇങ്ങനെയാണ് എന്നൊന്നും പറയാൻ പറ്റില്ല . പറഞ്ഞാൽ അപ്പോൾ ഇടപെടൽ വരും . ഈ സിനിമയേക്കുറിച്ചു സംസാരിക്കാൻ പറയും . ഞാൻ പഴയ സിനിമയെ കുറിച്ചു പറയാൻ ഒരുങ്ങിയപ്പോൾ അത്തരം തിരുത്തൽ ഉണ്ടായി . നമ്മുടെ നാട്ടിൽ ചെയുന്ന സിനിമയെ കുറിച്ച് കാര്യമായി ഒന്നും പറയില്ല . ചെയ്തതും ചെയ്യാൻ പോകുന്നതിനെ കുറിച്ചും വാ തോരാതെ സംസാരിക്കും .

മറ്റൊരു പ്രധാന കാര്യം മലയാളത്തിൽ പൊതുവെ എല്ലാം സീക്രസിയാണ് . കൂടെ നിൽക്കുന്ന അസിസ്റ്റാന്റിനോട് പോലും പറയില്ല . അടുത്ത നിമിഷം എന്തണ് എന്ന് എന്തോ വലിയ സസ്‌പെന്‌സിലാണ് മലയാളത്തിലെ സെറ്റുകൾ . ഇവിടെ എല്ലാ ചെറിയ കാര്യങ്ങളും കൂട്ടായ ചർച്ചയിലാണ് . ടീമിലെ ഏതു ചെറിയ വക്തിയും കാര്യങ്ങൾ അറിഞ്ഞിരിക്കും . മലയാളത്തിൽ ഇത് ആരും ബോധപൂർവം ചെയ്യുന്നതല്ല . പണ്ടാരോ തുടങ്ങി വച്ച കാര്യമാണ് , അത് മാറ്റമില്ലാതെ തുടരുന്നു . ഞാൻ കഴിവതും കൂടെയുള്ളവരോട് കാര്യങ്ങൾ പങ്കുവച്ചാണ് മുന്നോട്ടു പോകുക .

മറ്റൊന്നു ഇന്ഗ്ലീഷ് നാട്ടിൽ ഉള്ള സമയ ക്ലിപ്തത , അത് ഞാൻ പറയാതെ നിങ്ങൾക്കെല്ലാം അറിയാം . സെറ്റൽ എത്തുന്ന സമയത്തിലും പായ്ക് അപ് സമയത്തിലും ഒരു മാറ്റവുമില്ല . സമയം നോക്കി ജോലി ചെയ്യുന്നതും വേതനം നിശ്ചയിക്കുന്നതും ഒക്കെയാകാം ഒരു കാരണം .

ഛായാഗ്രാഹകനും സംവിധായകനും ഒരാൾ ആകുനതിന്റെ റിസ്‌കും നേട്ടവും എന്താണ് സ്വന്തം അനുഭവത്തിൽ ?

ഞാൻ രണ്ടു പടങ്ങളാണ് സംവിധാനം ചെയ്തത് . ഒന്ന് സല്യൂട് , അത് തിയറ്ററിൽ എത്തിയില്ല . പട്ടാളക്കാരന്റെ വിധവയുടെ കഥ ആയിരുന്നു . എന്നാൽ ആ പടം വാനപ്രസ്ഥം , ജലമർമരം , വാസന്തിയും ലക്ഷ്മിയും എന്നിവയ്ക്കൊപ്പം അവാർഡ് പരിഗണന ലിസ്റ്റിൽ എത്തി എന്നത് വലിയ സന്തോഷമാണ് തന്നത് . രണ്ടമത്തെ ചിത്രം പട്ടം പോലെ , ദുൽഖർ സൽമാൻ നായകനായ പടം . ചെറിയ സെറ്റ് അപ് ഉള്ള പടത്തിൽ സംവിധായകനും ഛായാഗ്രാഹകനും ഒരാൾക്ക് ചെയ്യാം , എന്നാൽ വലിയ സെറ്റിൽ ഇതത്ര പ്രായോഗികമല്ല . പലപ്പോഴും സംവിധായകന്റെ റോളിൽ ഞാൻ നിന്നപ്പോൾ സാർ ക്യാമറ ചെയ്‌തോളൂ എന്ന് ധൈര്യം നൽകുകയായിരുന്നു ദുൽഖർ .

പട്ടം പോലെ സന്തോഷം നൽകുന്നുണ്ടോ ? കഥയുടെ ക്‌ളൈമാക്‌സ് ശരിയായിരുന്നോ ?

നിങ്ങൾ പറഞ്ഞത് നൂറു ശതമാനം അംഗീകരിക്കുന്നു . ആ പടത്തിന്റെ ക്‌ളൈമാക്‌സ് അങ്ങനെ അല്ലായിരുന്നു വേണ്ടത് . അത് കാഴ്ചക്കാർക്ക് ഒരു ത്രിൽ നൽകിയില്ല എന്നതാണ് സത്യം . പക്ഷെ സെറ്റിൽ അവസാന ഘട്ടത്തിൽ ദുൽഖർ എന്നോട് ഇക്കാര്യം സുചിപ്പിച്ചിരുന്നു . അപ്പോൾ എനിക്കും ഒരു സന്ദേഹം തോന്നി . ഉടനെ ടീം മീറ്റിങ് നടത്തി നിർമ്മാതാവ് , സ്‌ക്രിപ്ട് റൈറ്റർ , ആര്ട്ട് ഡയറക്ടർ, ഏഴോളം അസിസ്റ്റന്റ്‌സ് എന്നിവവരോടൊക്കെ അഭിപ്രായം തേടി . എല്ലാവർക്കും ഈ എൻഡിങ് തന്നെ മതി . മറ്റൊരു ക്‌ളൈമാക്‌സ് ചെയ്യാൻ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല . പക്ഷെ പ്രിവ്യു ചെയ്തപ്പോൾ ദുൽഖർ പറഞ്ഞത് ശരിയാണെന്നു എനിക്ക് ബോധ്യമായി .

അപ്പോഴും മറ്റുള്ളവർ പറഞ്ഞത് അളകാപ്പന്റെ ആദ്യ പടം ആയതിനാൽ ഉള്ള ടെൻഷൻ ആണെന്നായിരുന്നു . പടം റിലീസ് ചെയ്തു പത്തു ദിവസത്തിനുള്ളിൽ ക്രിട്ടിക് പുറത്തു വന്നു, അതോടെ ക്‌ളൈമാക്‌സ് മാറ്റി ചെയ്യാൻ നിർമ്മാതാവ് നിര്ബന്ധിതരായി . പക്ഷെ ഉടനെ തമിഴ് പടങ്ങളുടെ റിലീസ് വന്നതിനാൽ താരതമന്യേ പുതുമുഖം ആയ ദുൽഖറിന്റെ പടം മാറ്റാൻ സമ്മർദമായി . ചുരുക്കത്തിൽ ആ പടം കൈവിട്ടു പോയി . ദി ഹിന്ദുവിലെ സിനിമാ എഴുത്തുകാർ ഒക്കെ നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ് , പക്ഷെ അതൊരു പാഠമായി .

എന്തായിരുന്നു ആ  പാഠം ?

ഒന്നു എത്ര ചെറിയ ആൾ പറയുന്ന കാര്യവും നമ്മൾ അംഗീകരിക്കനും വിലയിരുത്താനും കഴിയാണം . ആരും പൂർണ്ണരല്ല . ആരിൽ നിന്നും നമുക്ക് പഠിക്കാൻ ഉണ്ടാകും .

ദുൽഖർ എന്തുകൊണ്ടാകും ആശങ്കപെട്ടത് ?

അദ്ദേഹം സിനിമ കണ്ടു വളർന്ന വക്തിയാണ് . ആരും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല . സിനിമയെ ജീവിതമാക്കി മാറ്റുമ്പോൾ ഇത്തരം പാകപ്പിഴകൾ ഒക്കെ കയ്യോടെ അറിയാനാകും . സിനിമ ഒരു പാഷനായാലേ അത് സംഭവിക്കൂ , ദുൽഖറിന് സിനിമ ഒരു പാഷനാണ് .

സിനിമ ജീവിതത്തിൽ പെട്ടെന്ന് ഓർമ്മ വരുന്ന ഒരു സംഭവം ?

ഒന്നല്ല രണ്ടു കാര്യങ്ങൾ പറയാം . തികച്ചും അവിസ്മരണീയമായി സംഭവിച്ചത് . നമ്മൾ ക്യാമറക്കണ്ണിലൂടെ നോക്കുമ്പോൾ അഭിനേതാവ് യഥാർത്ഥ കഥാപാത്രമായാണ് മുന്നിൽ വരിക . അങ്ങനെ കാഴ്ച എന്ന സിനിമയിൽ മമ്മൂട്ടി ഒരു കാര്യം നടത്താൻ സർക്കാർ ഓഫിസും കളക്റ്റ്രേറ്റും ഒക്കെ കയറി ഇറങ്ങി അലഞ്ഞു നടക്കുന്ന മാധവനായി തകർത്തഭിനയിക്കുകയാണ് . ഒടുവിൽ നടന്നു നടന്നു തേഞ്ഞു തീരാറാകുന്ന ചെരുപ്പ്, ആ സിനിമയിൽ ഉപയോഗിച്ച് തന്നെ തേഞ്ഞതാണ് , സങ്കടത്തോടെയും അമർശത്തോടെയും പുഴയിലേക്ക് വലിച്ചെറിഞ്ഞിട്ടു നടന്നു വരുന്ന രംഗമുണ്ട് . ക്യാമറയിലൂടെ മമ്മൂക്കയുടെ നിറകണ്ണുകൾ എന്റെ മുന്നിൽ മാധവന്റേതു ആയിരുന്നു . ഞാൻ അറിയാതെ കരഞ്ഞു പോയി

.

രണ്ടാമത്തെ സംഭവം രസതന്ത്രത്തിന്റെ സെറ്റാണ് . പടം ഏകദേശം പൂർണമായും ചിത്രീകരിച്ചത് തൊടുപുഴയിലാണ് . മോഹൻലാൽ ചിതാഭസ്മം നിമജ്ഞനം ചെയ്യേണ്ട ഒരു സീനുണ്ട് . അതും തൊടുപുഴയിലെ പുഴക്കര തന്നെ ആയിരുന്നു പ്ലാൻ . എന്നാൽ ഒരു ചേഞ്ച് ആകട്ടെ എന്ന് കരുതി ആ സീൻ അവസാനം കടലിന്റെ പശ്ചാത്തലത്തിൽ ചെയ്യാം എന്ന നിർദ്ദേശം സത്യൻ അന്തിക്കാടുമായും ലാലുമായും പങ്കുവച്ചു . അവർക്കും ഏറെക്കുറ സമ്മതം . സെറ്റ് ഒന്നാകെ തൊടുപുഴയിൽ നിന്നും നല്ല തിരയടിക്കുന്ന തിരുവനന്തപുരത്തേക്ക് . കോവളവും ശംഖുമുഖവും ആയിരുന്നു എന്റെ മനസ്സിൽ . രണ്ടു ദിവസത്തെ നിരീക്ഷണത്തിൽ പുലർച്ചെ ആറുമണിക്ക് നല്ല തിരകൾ ഉള്ള സമയമാണ് . ചിത്രത്തിന് അനുയോജ്യമായ മൂഡും ഉണ്ടാകും മൂന്നാം ദിവസം രാവിലെ ഷൂട്ട് നിശ്ചയിച്ചു . ലാൽ ആണെകിൽ ആറുമണി എന്ന് പറഞ്ഞാൽ അഞ്ചു മിനിറ്റ് മുന്നേ വരുന്ന ശീലക്കാരനും , അദ്ദേഹത്തിന് അന്ന് എട്ടുമണിക്ക് പോകുകയും വേണം . എന്നാൽ 45 മിനിറ്റ് കാത്തിരുന്നിട്ടും കടൽ അനങ്ങുന്നില്ല . എനിക്കാകെ നിരാശയായി . എല്ലാവരെയും കൂട്ടി വന്നത് ഞാനാണ് . സത്യനും ലാലുമൊക്കെ ഇനിയിതുമതി , തുടങ്ങാം എന്നായി. എനിക്കാണെങ്കിൽ ആകെ പ്രയാസവും . ഒടുവിൽ ലാൽ സീൻ തുടങ്ങിയതും എവിടെ നിന്നറിയില്ല , ഒരു കൂറ്റൻ തിര കടൽ ഇളക്കിയെത്തി . ഒരു നിമിഷം കളയാതെ ഞാനതു പകർത്തി . തികച്ചും അവിശ്വസനീയമായ സംഭവം .

ഇതുപോലെ അഗ്‌നിസാക്ഷി ചെയുമ്പോൾ ഹാരിദ്വാരിൽ നദിയുടെ തണുപ്പറിയാതെ കയർ കെട്ടി വെള്ളത്തിൽ ഇറങ്ങിയ അനുഭവവുമുണ്ട് . അതായതു ക്യാമറ കൈയിലെടുത്താൽ നാം നമ്മളെ മറക്കും .

മലയാളത്തിൽ ബിഗ് ബജറ്റ് ചിത്രങ്ങൾ നിലനിൽക്കുമോ ?

എല്ലാ പടങ്ങളും ബിഗ് ബജറ്റിൽ ചെയ്യാനാകില്ല . സൂപ്പർ താരങ്ങൾക്കേ അത് പറ്റൂ . കാരണം അവർക്കു മിനിമം ഗ്യാരന്റിയുണ്ട് , ഫാൻസ് ക്ലബുകൾ കാണാനെത്തും . ചീത്ത പടം പോലും വാണിജ്യ വിജയം നേടും . ലൂസിഫർ ഒക്കെ മാസ് പടമാണ് . ജനത്തിന് ലാലിനെ അങ്ങനെ കാണുവാന് കൂടുതൽ ഇഷ്ടമാണ് . അപ്പോൾ ധൈര്യമായി അത്തരം ചിത്രങ്ങൾക്ക് കാശിറക്കാം .

മറ്റു നാടുകളിലെ കാണികളെ പിടിക്കാൻ നമ്മൾ ഇറങ്ങിയിട്ട് കാര്യമില്ല . കാരണം അവർക്കു ഇല്ലാത്തതു ഒന്നും കൊടുക്കാൻ നമ്മുടെ കയ്യിൽ ഇല്ല . തമിഴ് സൂപ്പർ താര പടമൊക്കെ മിനിമം നാലു ഡബ്ബിങ് കയ്യോടെ പൂർത്തിയാക്കിയാണ് വിപണിയിൽ എത്തുക . തമിഴ് , തെലുങ്ക് , ബോളിവുഡ് കൂടാതെ വേൾഡ് റിലീസ് കൂടി അവരുടെ ലക്ഷ്യമാണ് . ലോകത്തെവിടെയുമുള്ള തമിഴരും തിയറ്ററിൽ പോയി സിനിമ കാണും . മലയാളി അങ്ങനെയല്ല , ടിവിയിൽ വരട്ടെ എന്ന് പറയും . തമിഴന്റെ കയ്യിൽ 50 രൂപ ഉണ്ടെങ്കിൽ അവൻ സിനിമ കണ്ടു സന്തോഷം കണ്ടെത്തും . നമ്മളാകട്ടെ ആ 50 രൂപ ഒരു ഷർട്ട് വാങ്ങാൻ ആയിരിക്കും മാറ്റി വയ്ക്കുക . അതാണ് വത്യസം .

മറ്റു മൂന്നു തെന്നിത്യൻ ഭാഷകളിലും സാംസ്‌കാരിക ചേരുവകൾ ഒന്നാണ് . കഥയിലും അത് ഫീൽ ചെയ്യും , വേഷവും ഒക്കെ അങ്ങനെ തന്നെ . എന്നാൽ മലയാളിയുടെ ചിരി പോലും വേറിട്ടതാണ് . തമാശയും സംഭാഷണവും ഒക്കെ അങ്ങനെ തന്നെ . നമ്മൾ എത്രയൊക്കെ അന്യനാട്ടുകാരോട് ഇഴുകാൻ നോക്കിയാലും അത് നൂറുശതമാനം വിജയിക്കില്ല . ഇത് സിനിമയെ ഗുരുതരമായി ബാധിക്കുന്ന ഘടകമാണ് .

സിനിമ ടീം വർക്ക് ആണെന്ന് പറയുമെങ്കിലും താരങ്ങൾക്കും സംവിധായകർക്കും ലഭിക്കുന്ന പരിഗണന മറ്റു സാങ്കേതിക പ്രവർത്തകർക്ക് ലഭിക്കുന്ന്‌നുണ്ടോ ? പ്രതിഫലത്തിലും മറ്റും വലിയ അന്തരമില്ലേ ?

വക്തിപരമായി പറഞ്ഞാൽ എനിക്ക് പരിഗണനയും ആദരവും ഒക്കെ കിട്ടുന്നുണ്ട് . എന്നാൽ എല്ലാവരുടെയും കാര്യത്തിൽ അങ്ങനെ ആകണം എന്നില്ല . തീർച്ചയായും അടുത്തിടെയായി വേതന കാര്യത്തിൽ ഒക്കെ വലിയ വത്യാസങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് . എങ്കിലും ഒരു കോടി രൂപ സംവിധായകന് ലഭിക്കുമ്പോൾ എത്ര മികച്ച ആൾ ആണെങ്കിലും ക്യാമറാമാന് പത്തു മുതൽ പതിനഞ്ചു ലക്ഷം വരെയാണ് വേതനം . അപ്പോൾ സാധാരണക്കാരായ ഒരാളുടെ കാര്യം ഊഹിക്കാമല്ലോ . വർഷത്തിൽ ഒരു പടം ചെയ്യാൻ കിട്ടുന്നവരുടെ ജീവിതാവസ്ഥ എന്തായിരിക്കും ? നടീനടന്മാരിൽ 20 ശതമാനത്തിനു മുകളിൽ മാന്യമായ തരത്തിൽ വേതനം കൈപ്പറ്റുമ്പോൾ രണ്ടാം തരത്തിൽ എത്തുന്ന സംവിധായകരും സ്‌ക്രിപ്ട് എഴുത്തുകാരും ഒക്കെ 15 ശതമാണമേ ജീവിക്കാൻ ഉള്ളത് സമ്പാദിക്കുന്നുള്ളൂ . ടെക്‌നിഷ്യന്മാരുടെ കാര്യത്തിൽ എത്തുമ്പോൾ ഈ കണക്കു പത്തു ശതമാനമാനമായി മാറും . അപ്പോൾ എവിടെയും എത്താതെ നിൽക്കുന്ന അസിസ്റ്റന്റുമാരുടെ ഒക്കെ കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ .

ഇതാണാവസ്ഥ എങ്കിൽ കോവിഡ് സാഹചര്യം എങ്ങനെയാകും സിനിമയെ ബാധിച്ചിരിക്കുക ?

ഞാൻ അടക്കം ഉള്ളവർ ഇത്രകാലം കൊണ്ട് മിച്ചം പിടിച്ച വകയിൽ രണ്ടോ മൂന്നോ വര്ഷം കുഴപ്പം ഇല്ലാതെ പിടിച്ചു നില്കും . കോടികൾ വാങ്ങുന്ന നടിനടന്മാർക്കും സംവിധായകർക്കും അവരുടെ വരുമാനത്തിൽ കുറവില്ല . അവർക്കു ജീവിത പ്രയാസം തോന്നുകയേ ഇല്ല . കാരണം പലരും സ്വപ്നം കാണാൻ പോലും സാധികാത്ത ജീവിതം ഇതിനകം സ്വന്തമാക്കിയവരാണ് . കോവിഡ് പ്രയാസ സമയം വീട്ടുകാർക്കൊപ്പം ചെലവിടാൻ പറ്റിയ ബോണസ് കാലമാണവർക്കു . ഇപ്പോഴും ഉത്ഘാടനവും ഷോയും പരസ്യവും ബിസിനസും ഒക്കെയായി ലൈം ലൈറ്റിൽ നിൽക്കുന്നവർ പണം ഉണ്ടാക്കുന്നുണ്ട് .

എന്നാൽ അനേകായിരങ്ങൾ ശരിക്കും പ്രയാസപ്പെടുകയാണ് . അമ്മയ്ക്ക് സ്വന്തമായി പണം ഉള്ളതുകൊണ്ട് കുറെയൊക്കെ ചെയ്യാനാകുന്നു . എന്നാൽ ഫെഫ്കയ്ക്കും മാക്ടക്കും ഒക്കെ പണ പരിമിതി വലിയ പ്രശനമാണ് . ആദ്യമൊക്കെ പരസ്യം ആഗ്രഹിക്കാത്തതിനാൽ രഹസ്യമായി നമുക്കറിയുന്ന പ്രയാസപ്പെടുന്ന പലരെയും അയ്യായിരം രൂപയൊക്കെ നൽകി സഹായിച്ചു . പിന്നീടത് നാലായിരവും പതുക്കെ രണ്ടായിരം വരെയായി കുറയ്ക്കേണ്ടി വന്നു . ഇപ്പോൾ ആർക്കും ഒന്നും നല്കാൻ പറ്റുന്നില്ല . രണ്ടായിരം രൂപ പോലും മാസം ആഗ്രഹിക്കുന്നവർ ഉണ്ടെന്നറിയുമ്പോഴാണ് നമുക്ക് ഈ പ്രതിസന്ധിയുടെ വേദനയും ആഴവും മനസ്സിലാവൂ , അവരും സിനിമ കൊണ്ട് ജീവിച്ചിരുന്നവരാണ് . 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP