Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ പ്രധാന വ്യക്തി; കൈകാര്യംചെയ്തത് ആഭ്യന്തരവും നിയമവും; കേരളത്തിന്റെ മാറ്റത്തിനു തുടക്കംകുറിച്ച ഓർമകൾ വി ആർ കൃഷ്ണയ്യരുടെ വാക്കുകളിലൂടെ

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ പ്രധാന വ്യക്തി; കൈകാര്യംചെയ്തത് ആഭ്യന്തരവും നിയമവും; കേരളത്തിന്റെ മാറ്റത്തിനു തുടക്കംകുറിച്ച ഓർമകൾ വി ആർ കൃഷ്ണയ്യരുടെ വാക്കുകളിലൂടെ

വി ആർ കൃഷ്ണയ്യർ എന്ന നീതിമാനായ ന്യായാധിപനെ വർത്തമനാകാലത്തിന് നന്നായറിയാം. എന്നാൽ 1957ലെ ഇ എം എസ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു അയ്യരെന്ന് പറഞ്ഞാൽ പുതുതലമുറയിൽ ചിലരുടെയെങ്കിലും നെറ്റിചുളിയും. കേരളത്തിന്റെ അതി നിർണ്ണായക രാഷ്ട്രീയ സാഹചര്യ കാലത്തായിരുന്നു കൃഷ്ണയ്യരുടെ മന്ത്രിപദനിയോഗം. നിയമത്തിലെ അറിവ് തന്നെയാണ് ഈ ഇടതുപക്ഷ സ്വതന്ത്രനെ ആഭ്യന്തരവും നിയമവും ഉൾപ്പെടെ സുപ്രധാന വകുപ്പികൾ ഏൽപ്പിക്കാൻ ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിനെ പ്രേരിപ്പിച്ചതും. സംഭവ ബഹുലമായിരുന്നു ആഭ്യന്തര മന്ത്രി പദത്തിൽ കൃഷ്ണയ്യരുടെ ദിവസങ്ങൾ. ഇതേ കുറിച്ച് കൃഷ്ണയ്യർ തന്നെ എഴുതിയ ലേഖനമാണ് ചുവടെ. എ.കെ.ജി. സെന്റർ ഫോർ റിസർച്ച് & സ്റ്റഡീസിനായാണ് തന്റെ മന്ത്രിപദ അനുഭവങ്ങൾ കൃഷ്ണയ്യർ കുറിച്ചത്.

മന്ത്രിയായിരുന്ന നാളുകൾ ചില ഓർമ്മകൾ - ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ

ഴിഞ്ഞ കാലം ഓർത്തെടുത്ത് ചിന്തകൾ കുറിക്കാൻ പേനയെടുക്കുമ്പോൾ കൗളിന്റെ വരികൾ ഓർമ്മയിലെത്തുന്നു: ഭതന്നെപ്പറ്റി എഴുതുക ഒരു മനുഷ്യന് കഠിനവും ആനന്ദകരവുമായ ഒന്നാണ്. വില കെടുത്തുംവിധം എന്തെങ്കിലും പറഞ്ഞുപോകുമോ എന്ന് സ്വന്തം ഹൃദയത്തെയും ആത്മപ്രശംസയാകുമോ കേൾക്കേണ്ടി വരികയെന്ന് വായനക്കാരനെയും അത് സംഘർഷത്തിലാഴ്‌ത്തുന്നു.'

എന്റെ കാര്യത്തിൽ അതിലേറെ തടസ്സം, വസ്തുതാപരമായി സത്യസന്ധത പുലർത്തണമെന്ന ദൃഢനിശ്ചയം ചെയ്താലും തൊണ്ണൂറാം വയസ്സിൽ ഓർമ്മ അത്രയ്ക്ക് ആശ്രയിക്കാവുന്ന സാക്ഷിയായി നിൽക്കുമോ എന്നതാണ്. വിവരണകൃത്യത ബുദ്ധിഭ്രമത്തിന്റെയോ വാർദ്ധക്യത്തിന്റെയോ ഒഴികഴിവൊന്നും അനുവദിച്ചു തരില്ലെന്ന് എന്റെ കഥനശ്രമത്തെ വേവാലാതിപ്പെടുത്തുന്നു. എന്നിരിക്കിലും ആവശ്യം ആധികാരികത എനിക്ക് കൈമോശം വരാതുണ്ടെന്നതിനാൽ 195759 ലെ കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തെ ഉജ്ജ്വലസംഭവങ്ങളെപ്പറ്റി സ്വതന്ത്ര്യ കമ്മ്യൂണിസ്റ്റ് അംഗമായിരുന്ന എന്നിൽ നിന്ന് അറിയണമെന്ന സുഹൃത്തുക്കളുടെ സമ്മർദ്ദത്തിന് ഞാൻ വഴങ്ങുന്നു.

തലശ്ശേരി കോടതിയിൽ അഭിവയോധികിപ്പെട്ടു കൊണ്ടിരുന്ന പ്രാക്ടീസും മികച്ച തൊഴിൽഭാവിയുമണ്ടായിരുന്ന യുവ അഭിഭാഷകനായിരുന്നു ഞാൻ. പൊതുരംഗത്ത് ഒട്ടേറെ സാധ്യതകളുണ്ടായിരുന്നു. അഭിഭാഷകവൃത്തിക്ക്. നിങ്ങൾക്ക് ഭപുരോഗമന' ചായ്‌വുണ്ടെങ്കിൽ ഇടതുപക്ഷപ്രസ്ഥാനങ്ങളാൽ ആകർഷിക്കപ്പെടും. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും സ്വാധീനം അരുണിമ കലർന്ന അഭിരുചിയും ചേർന്ന് എന്റെ വീക്ഷണത്തെ പാകപ്പെടുത്തിയെങ്കിലും, ഒരു തരത്തിലും പ്രഖ്യാപിത സോഷ്യലിസ്റ്റ് പ്രക്ഷോഭങ്ങളൊന്നും കോളേജ് പഠനകാലത്ത് എന്നെ പ്രചോദിപ്പിച്ചില്ല. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകളും നെഹ്‌റുവിന്റെ ആത്മകഥയും വലിയൊരളവിൽ എന്നെ സ്വാധീനിക്കുകതന്നെ ചെയ്തു. എന്റെ അഭിഭാഷകവൃത്തിയുടെ ഭൂമികയായിരുന്ന വടക്കേ മലബാറിൽ കർഷകസമരങ്ങളും തൊഴിലാളി വർഗപ്രക്ഷോഭങ്ങളും സത്യാഗ്രഹപ്രസ്ഥാനവും നാൽപ്പതുകളിൽതന്നെ പുറമേക്ക് പ്രകടമായിത്തുടങ്ങിയിരുന്നു. രാഷ്ട്രീയമായെന്നതിനെക്കാൾ, തൊഴിൽപരമായി ഞാനാ പ്രവർത്തനങ്ങളിൽ പങ്കാളിയായി. മനുഷ്യസംബന്ധിയായ കാര്യങ്ങളിൽ അതിർവരമ്പുകൾ നിശ്ചയിക്കുക സാധ്യമല്ല. നിയമപ്രക്രീയയെന്നാൽ കക്ഷികളുടെ ദുരിതങ്ങളെ അഭിസംബോധന ചെയ്യലാണ്; ന്യായത്തോട് സഹഭാവമുണ്ടാകലാണ്; ചൂഷണങ്ങളോടുള്ള പ്രതിരോധമാണ്. യാദൃച്ഛികമായിട്ടായാലും സർവകാലത്തേക്കും അതോടെ ഒരാളുടെ മനോഭാവം രൂപപ്പെടും; ജഡതുല്യമായ നിഷ്പക്ഷത അതോടെ അസ്തമിക്കും. ഈ പ്രക്രീയയിൽനിന്ന് എനിക്കും മോചനമുണ്ടാവില്ല. വിശ്വസ്തനായ ഇടതുപക്ഷ അഭിഭാഷകനായി ഞാൻ വീക്ഷിക്കപ്പെട്ടു.

തൊഴിൽവിജയം നേടിയ യുവഅഭിഭാഷകൻ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അറിയപ്പെടുന്നവൻ, വിവിധ സംഘടനകളിലൂടെ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവ പങ്കാളി അങ്ങനെയൊരാൾക്ക് ഇടതുപക്ഷ മേൽക്കൈയുള്ളതല്ലായിരിക്കുകയും ചെയ്താൽ അയാൾ അനുയോജ്യനായ സ്ഥാനാർത്ഥി തന്നെ. സ്വാഭാവികമെന്നോണം, പുതിയ ഭരണഘടന പ്രകാരമുള്ള 1952 ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പിൽ ഞാൻ സർവസ്വീകാര്യനായ ഇടതുപക്ഷ സ്ഥാനാർത്ഥിയായി. മൽസരം കടുത്തതായിരുന്നെങ്കിലും, മണ്ഡലം ബഹുസമുദായങ്ങളുള്ളതായിരുന്നെങ്കിലും, വോട്ടു വ്യത്യാസം ഏതാനും ആയിരം മാത്രമായാലും, നിയമസഭാസീറ്റിൽ ഞാൻ ജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു ഞാൻ. കോൺഗ്രസിനോട് എതിർപ്പായിരുന്നതുകൊണ്ടും മുസ്ലിംലീഗുപോലും എന്നെ പിന്തുണച്ചു. പ്രചാരണവും വോട്ടുപിടിത്തവും പത്രികയിറക്കലും സാക്ഷാൽ നെഹ്രുതന്നെ റാലിക്കെത്തുന്ന കോൺഗ്രസിനെ നേരിടലും ഒക്കെയായി കഠിനമായിരുന്നു തെരഞ്ഞെടുപ്പ്. യുവാക്കൾക്ക് വോട്ടവകാശത്തിന്റെ ആദ്യനാളുകളായിരുന്നു അത്.

മലബാർ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. രാജാജി, കാമരാജ്, സി.സുബ്രഹ്മണ്യം തുടങ്ങിയവരായിരുന്നു മദ്രാസ് നിയമസഭയിൽ ഭരണപക്ഷബഞ്ചിലെ പ്രമുഖർ. ആന്ധ്രകേസരി പ്രകാശം, ജി.നാഗിറെഡ്ഢി, പി.രാമമൂർത്തി തുടങ്ങിയവർ പ്രതിപക്ഷ ബഞ്ചുകളിൽ. ചോദ്യോത്തരവേളയിലും നിയമനിർമ്മാണവേളയിലും പ്രതിപക്ഷത്തുനിന്ന് കാര്യമായി ഇടപെടുന്ന ഒരാളായിട്ടാണ് ഞാനന്ന് ശ്രദ്ധ നേടിയത്. ശിവഷൺമുഖം പിള്ളയായിരുന്നു സ്പീക്കർ. ആർ.വി.കൃഷ്ണയ്യർ നിയമസഭാസെക്രട്ടറിയും.

ഒരു അഭിഭാഷകന് തൊഴിൽപരമായിത്തന്നെ കാര്യങ്ങൾ വ്യക്തമായും ബോധ്യപ്പെടുത്തും വിധവും അവതരിപ്പിക്കാൻ ശേഷിയുണ്ടാകും. വാക്കിന്റെ കരുത്ത് വളർത്തിയെടുക്കാൻ 1952 മുതൽ 56 വരെയുള്ള മദ്രാസ് നിയമസഭയിലെ കാലയളവ് എനിക്ക് ഒട്ടേറെ അവസരമേകി. പാർലെന്റേറിയന്മാരിലെ അത്ഭുതമായിരുന്ന രാജാജിയായിരുന്നു പ്രധാന പ്രചോദനം.

1956 അവസാനം, സംസ്ഥാന പുനഃസംഘാടനത്തോടെ മലബാറിൽ നിന്നുള്ള എംഎ!ൽഎമാർ കേരളത്തിലേക്ക് മടക്കി അയക്കപ്പെട്ടു. കേരള നിയമസഭായിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പിൽ സ്വാഭാവികമായി സ്ഥാനാർത്ഥിയായിത്തീർന്ന ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയോടെ തലശ്ശേരിയിൽനിന്ന് വിജയിച്ചു. ഇങ്ങനെയുള്ള പിന്തുണയോടെ ജയിച്ച ഏതാനും സ്വതന്ത്രന്മാരും ചേർന്ന് പാർട്ടി നേരിയ ഭൂരിപക്ഷം കരസ്ഥമാക്കുകയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കപ്പെടുകയും ചെയ്തു. അങ്ങനെ കേരളനിയമസഭയിലേക്ക് നടന്ന ആദ്യതിരഞ്ഞെടുപ്പ് ബൂർഷ്വാ ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം നേടിക്കൊടുക്കുകവഴി ചരിത്രസംഭവമായി. ലോകനയതന്ത്രജ്ഞനായി പേരുകേട്ട നെഹ്രു നയിക്കുന്ന കോൺഗ്രസിനെതിരെയാണ് പാർട്ടി ആ ജയം നേടിയത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതുല്യനായ നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിനെ ജനാധിപത്യപരമായ എല്ലാ കൂടിയാലോചനകൾക്കും ശേഷം മുഖ്യമന്ത്രിയാവാൻ പാർട്ടി നിയോഗിച്ചു. എറണാകുളത്ത് ഞങ്ങൾ ഒരു പൊതുയോഗം വിളിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുള്ള നിയുക്ത സർക്കാരിന്റെ തൊഴിലാളി വർഗ സമീപനത്തെക്കുറിച്ച് പാർട്ടി നിലപാട് നേതാവെന്ന നിലയിൽ ഇ.എം.എസ്.വ്യക്തമാക്കി. മന്ത്രിസഭയിൽ അംഗമാകാൻ അന്നുതന്നെ വൈകിട്ട് ഇ.എം.എസ് എന്നോട് അഭ്യർത്ഥിക്കുകയും എന്റെ എതിർപ്പ് മറികടക്കുകയും ചെയ്തു.

പ്രാദേശികതലത്തിലായിരുന്ന തൊഴിലെങ്കിലും അഭിഭാഷകവൃത്തി വഴി എനിക്ക് കിട്ടിപ്പോന്ന ശമ്പളത്തേക്കാൾ കുറഞ്ഞതായിരുന്നു മന്ത്രിയാകുമ്പോഴുള്ള വരുമാനം (അഞ്ഞൂറ് രൂപയായിരുന്നു അന്ന് മന്ത്രിക്ക് ശമ്പളം). അതിനാൽ തൊഴിൽപരമായും സാമ്പത്തികമായും എനിക്ക് ത്യാഗങ്ങൾ വേണ്ടിവന്നു. അറബിക്കടലിന്റെ ഓരത്തെ എന്റെ മനോഹരമായ ബംഗ്ലാവിൽനിന്ന് എനിക്ക് ഒഴിയേണ്ടിവന്നു. ജീവിതത്തിലെ നല്ല ഒരു പാട് കാര്യങ്ങൾ ഉപേക്ഷിച്ച് ഒരു ചെറുസംസ്ഥാനത്തിന്റെ മന്ത്രിയായി കാര്യങ്ങൾ ഉപേക്ഷിച്ച് ഒരു ചെറുസംസ്ഥാനത്തിന്റെ മന്ത്രിയായി തിരുവനന്തപുരത്ത് പോകുകയെന്നത് കുടുംബപരമായിക്കൂടി തീരുമാനിക്കേണ്ട ഒന്നായിരുന്നു. ഒടുവിൽ ഞാൻ അങ്ങനെ തീരുമാനിച്ചു.

കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുമുമ്പ് തിരുകൊച്ചിക്കും മലബാറിനുമിടക്ക് ഒരു രാഷ്ട്രീയ ഉരുക്കുമറയുണ്ടായിരുന്നു. തിരുകൊച്ചിയിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ചും നേതാക്കളെക്കുറിച്ചും അതിനാൽ ഞാൻ ഏറെക്കുറെ അജ്ഞനായിരുന്നു. ഒരു പക്ഷെ, മലബാറിലെ രാഷ്ട്രീയ നേതൃനിരയെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും തിരുകൊച്ചി ജനതയും ഇതുപോലെതന്നെയായിരുന്നിരിക്കണം. എന്നിരുന്നാലും, ഐക്യകേരള സംസ്ഥാനം ആവേശകരമായി സ്വീകരിക്കപ്പെട്ടു. ഇങ്ങനെയൊരു സന്ദർഭത്തിലായിരുന്നു മന്ത്രിപദവിയിലേക്കുള്ള എന്റെ പ്രവേശം. നാമമാത്രമായല്ലാതെ എന്നെ കേൾക്കാതിരുന്നവർ എന്നെ ഉൾക്കൊണ്ടു. ഒരു സംശയവുമില്ലാതെ എന്നിൽ വിശ്വാസമർപ്പിച്ച ഇ.എം.എസിനോട് ഇക്കാര്യത്തിൽ ഞാൻ നന്ദി പറയണം.

നിയമം, ജയിൽ, സാമൂഹ്യക്ഷേമം, ഊർജ്ജം, ജലസേചനം, ഉൾനാടൻ ജലഗതാഗതം എന്നീ വകുപ്പുകളായിരുന്നു എനിക്ക്. ഏതൊരു സർക്കാരിനും ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ ആഭ്യന്തരവും നീതിന്യായവും കൂടി പിന്നീടെനിക്ക് തന്നു. ഏൽപിച്ച മേഖലകളിലെല്ലാം ഒരു മാറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിൽ അക്ഷരാർത്ഥത്തിൽ തന്നെ എന്നെ മുഴുവനായും ചുമതലകൾക്കായി ഞാൻ നീക്കിവച്ചു.

മന്ത്രിയായിരിക്കെ പ്രധാനമന്ത്രി നെഹ്രുവിനെ കാണാനും വിവിധ വിഷയങ്ങളിൽ അദ്ദേഹത്തോട് കത്തിടപാടുകൾ നടത്താനും പിന്തിരിപ്പത്തരം നിറഞ്ഞ പ്രതിപക്ഷമായ കോൺഗ്രസിന്റെ എതിർപ്പുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഉപദേശനിർദ്ദേശങ്ങൾ ആരായാനും എനിക്ക് അവസരങ്ങളുണ്ടായി. ഇതെന്നെ അദ്ദേഹവുമായി അടുപ്പത്തിലേക്ക് നയിച്ചു. നെഹ്രുവിന്റെ കുലീനമായ നയതന്ത്രജ്ഞതയോടും കലവറയില്ലാതെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന രീതിയോടും എനിക്ക് വലിയ മതിപ്പുണ്ടായിരുന്നു. ആ കാഴ്ചപ്പാടുകൾ എന്നെ പ്രചോദിപ്പിച്ചു.
ബാലറ്റുപെട്ടിയിലൂടെയുള്ള കമ്മ്യൂണിസ്റ്റ് വിജയം കോൺഗ്രസ് ബൂർഷ്വാസിക്ക് ദഹിക്കുക വിഷമമായിരുന്നു. അസാധാരണവും അപ്രതീക്ഷിതവുമായ ഈ പ്രതിഭാസം പരമ്പരാഗതരാഷ്ട്രീയക്കാരിലും കച്ചവടസമൂഹത്തിലും, കേരളത്തിലാണെങ്കിൽ പള്ളിക്കാരിലും, ശത്രുതയുണർത്തി. പൊതുകാര്യങ്ങളിൽ നിഷേധാത്മകശക്തിയായ നിലനിന്നുവരികയായിരുന്നു പള്ളി. തുടക്കം മുതലേ ഉന്നത കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കിയ പ്രതീതി കേരളത്തിൽ ഭരണഘടന അപകടത്തിലാണെന്ന്. കാരണം, കമ്മ്യൂണിസ്റ്റുകാർക്ക് അവരുടെ സിദ്ധാന്തപ്രകാരം നിയമവാഴ്ചയിലും ജനാധിപത്യത്തിലും വിശ്വാസമില്ലെന്നായിരുന്നു പൊതുധാരണ. മാർക്‌സിസ്റ്റുകാരുടെ എതിരാളിയായിരുന്നു സഭ.

പ്രഖ്യാപിക്കുകയല്ലാതെ നടപ്പാക്കാതിരുന്ന കോൺഗ്രസ് പാർട്ടിയുടെ പുരോഗമനപരമായ നയങ്ങളും പരിപാടികളും നടപ്പിൽ വരുത്തലാണ് തന്റെ സർക്കാരിന്റെ അടിസ്ഥാനനിലപാടെന്ന് ഇ.എം.എസ്.നമ്പൂതിരിപ്പാട് വിശദീകരിച്ചത് ഞാനോർക്കുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അല്ല, കോൺഗ്രസിന്റെ കാര്യപരിപാടിയായ ഭൂപരിഷ്‌കരണം, തൊഴിലാളികളുടെ അവകാശസംരക്ഷണം തുടങ്ങിയവയായിരുന്നു അടിയന്തിരപരിപാടികൾ. സ്വാഭാവികമായും ഈ ഭരണകാര്യപരിപാടിയോട് നേരിട്ട് എതിർപ്പുപ്രകടിപ്പിക്കാൻ കോൺഗ്രസിനോ സഭക്കോ ആയില്ല. ഭരണഘടനയുടെ ആധാരശിലയായ ഈ കാര്യപരിപാടി കമ്മ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തിനൊരുങ്ങിയ പ്രതിപക്ഷത്തെ നിരായുധമാക്കി. എന്നാൽ, എതിർക്കാനും ഭരണം പിടിച്ചെടുക്കാനും തന്നെയായിരുന്നു അവരുടെ നീക്കം. നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷൻ ധേബാർജി കേരളത്തിൽ വന്നു. തൊഴിൽത്തർക്കങ്ങളിലും കർഷകപ്രക്ഷോഭങ്ങളിലും ഇടപെടില്ലെന്ന പൊലീസ് നയത്തെ വിമർശിച്ചു. ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക് ഞാൻ അദ്ദേഹത്തെ കണ്ട് സർക്കാരിന്റെ നയം പരമാവധി വ്യക്തമായി വിശദീകരിച്ചു. ക്രമസമാധാനസാഹചര്യം ആവശ്യപ്പെടുന്നപക്ഷം തീർച്ചയായും സർക്കാർ ഇടപെടുമെന്നും പറഞ്ഞു. എന്നാലിത് ന്യായമായ തൊഴിൽദാതാവിനെയും ഭൂവുടമയെയും പിന്തുണക്കുന്ന പരമ്പരാഗതനയമാവില്ലെന്നും അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. അദ്ദേഹത്തിന് അതെല്ലാം ബോധ്യപ്പെട്ടുവെന്ന് തോന്നി.

1958 ൽ ഡൽഹിയിൽ ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ജൂറിസ്റ്റ്‌സ് (ഐ.സി.ജെ) സമ്മേളനം ചേർന്നിരുന്നു. നെഹ്രുവായിരുന്നു ഉദ്ഘാടകൻ. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലിരിക്കുന്ന സ്ഥലത്ത് ഭരണഘടന ആപത്തിലാണ് പ്രതീതിയുണ്ടാക്കാൻ അവിടെ ശ്രമം നടന്നു. ഭരണഘടനാതകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ ഐ.സി.ജെ അദ്ധ്യക്ഷൻ തിരുവനന്തപുരം വരെ വന്നു. പ്രഗൽഭ നിയമജ്ഞനായിരുന്ന അദ്ദേഹത്തെ ഭക്ഷണത്തിന് ക്ഷണിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ ഞാൻ മുൻകൈയെടുത്തു. ഇന്ത്യൻ ഭരണഘടനയുടെയും നിയമങ്ങളുടെയും മനുഷ്യാവകാശപ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിൽ ഊന്നി ഞാൻ വസ്തുതകളും സംഭവങ്ങളും വിശദീകരിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തികഭാഷയില്ല, നിയമഭാഷയിലാണ് ഞാൻ കാര്യങ്ങൾ പറഞ്ഞത്. മദ്രാസിലേക്ക് തിരിച്ചുപോയ അദ്ദേഹം അവിടെ കോസ്‌മോപൊളിറ്റൻ ക്ലബിൽ നടത്തിയ പ്രസംഗത്തിൽ സർക്കാരിന്റെ നയങ്ങളെക്കുറിച്ച് അദ്ദേഹത്തിന് എന്നിൽനിന്നുണ്ടായ ബോധ്യം വെളിപ്പെടുത്തിയത് കോസ്‌മോപൊളിറ്റൻ ക്ലബ് പ്രസിഡന്റ് പിന്നീടെന്നെ കത്തിലൂടെ അറിയിച്ചു.

കമ്മ്യൂണിസ്റ്റ് ഭരണത്തിന് സ്വീകാര്യത ലഭിച്ചുതുടങ്ങിയതോടെ പള്ളിക്കാർ അസ്വസ്ഥരും പ്രതിപക്ഷപാർട്ടികൾ കോപാകുലരും ആയി. ഭൂപരിഷ്‌കരണവും ക്ഷേമനടപടികളും സ്വകാര്യമാനേജ്‌മെന്റുകളുടെ പിടിയിൽനിന്ന് വിദ്യാഭ്യാസത്തെ മോചിപ്പിക്കലും കൃഷി, ജലസേചനം, വൈദ്യുതി എന്നീ രംഗങ്ങളിലെ പുരോഗമനപരമായ നയങ്ങളുമെല്ലാം ചേർന്നപ്പോൾ പ്രതിപക്ഷത്തിന്റെ അടിത്തറ ഇളകിത്തുടങ്ങി. തുടർന്നായിരുന്നു അവസരവാദസംഘങ്ങളുടെ മുൻനിരയിൽ വിമോചനസമരം. ഇന്ദിരാഗാന്ധിയും സുചേതാ കൃപലാനിയും ഒക്കെ നയിച്ച കോൺഗ്രസിന്റെയും ഏതാണ്ട് ഭീകരവാദികളെപ്പോലെയായി മാറിയ പള്ളിയുടെയും സാമുദായിക ശക്തികളുടെയുമൊക്കെ അംഗീകാരത്തോടെ ഭരണഘടനാവിരുദ്ധമായ നടപടികളിലേക്ക് സമരം നീങ്ങി. അർദ്ധഭീകരവാദദൗത്യത്തോടെയുള്ള അക്രമാസക്തസമരത്തിന്റെ നേതൃറോളായിരുന്നു എൻ.എസ്.എസ്.നായകനായിരുന്ന ബഹുമാന്യനായ മന്നത്ത് പത്മനാഭന്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ പള്ളിയുടെ കായികപിന്തുണയും സമരത്തിനുണ്ടായി. മുസ്ലിംലീഗടക്കമുള്ള വർഗീയശക്തികളും പട്ടംതാണുപിള്ളയെപ്പോലുള്ള പ്രഗൽഭമതികളും സർക്കാരിനെതിരെ അണിനിരന്നു. സംസ്ഥാനത്ത് ക്രമസമാധാനവും ശാന്തിയും നിലനിർത്തൽ കടുത്ത വെല്ലുവിളിയായിരുന്നു എനിക്ക്. തീർച്ചയായും ഇ.എം.എസിന്റെ സർവപിന്തുണയും എനിക്കുണ്ടായി.

കോൺഗ്രസിന്റെ ചീഞ്ഞ കളിയിൽനിന്ന് സമുന്നതനേതാക്കളായ ദാമോദരമേനോനെയും വി.കെ.കൃഷ്ണമേനോനെയും പോലുള്ളവർ ഒഴിഞ്ഞുനിന്നു. എന്നാൽ, ആർ.ശങ്കർ സമരക്കാർക്ക് പൂർണപിന്തുണയേകി. വിഷലിപ്തമായ പ്രവർത്തനങ്ങളുടെ ഭരണഘടനാ വിരുദ്ധതെയപ്പറ്റി തെല്ലും ആധിയില്ലാതെ വിദ്യാർത്ഥികളക്കം ഏതാനും യുവകോൺഗ്രസുകാരും സമരത്തിനിറങ്ങി. കമ്മ്യൂണിസ്റ്റ് സർക്കാർ തകരുമെന്നും കോൺഗ്രസ് അധികാരമേറുമെന്നുമുള്ള ഉറപ്പിൽ യുവകോൺഗ്രസുകാർ വിവേകശൂന്യരായി രംഗത്തേക്ക് ചാടി വീഴാൻ മാത്രം ഉച്ചസ്ഥായിയിലായിരുന്നു ഉന്മാദതരംഗം. വസ്തുതകളും നിയമങ്ങളും നോക്കിയാൽ എത്രയും അടിസ്ഥാനരഹിതമായ മഹാപ്രചരവേലയായിരുന്നു കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ. കുപിതകൗമാരങ്ങൾ അട്ടമറി പ്രസ്ഥാനത്തിന്റെ ശരിതെറ്റുകളെപ്പറ്റി തെല്ലും വേവലാതിപ്പെട്ടില്ല. ഇടവേളകളിൽ കോൺഗ്രസ് ദേശീയനേതൃത്വത്തെ പ്രതിനിധാനംചെയ്ത് ഭഅട്ടിമറി സാഹസ'ത്തെ കത്തിച്ചുപടർത്താൻ ഡൽഹിയിൽ നിന്നും ആളെത്തി. ഈ നികൃഷ്ട ഉദ്യമത്തെ നെഹ്രുവിന്റെ കോൺഗ്രസ് അവജ്ഞയോടെ അവസാനിപ്പിക്കേണ്ടിയിരുന്നു. പകരം, സുചേതാകൃപലാനിയെപ്പോലുള്ള പ്രഗൽഭ വനിത സമരത്തിന് ധാർമികബലം നൽകാൻ ഇത്രയും ദൂരം താണ്ടിയെത്തി. ഇവിടുത്തെ ഭരണഘടനാലംഘനത്തെപ്പറ്റിയും സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള വിലക്കിനെപ്പറ്റിയും അവർ ഇടിമുഴക്കമുണ്ടാക്കി. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഞാനവരെ ഫോണിൽ വിളിച്ച് ഒരു ചായ സൽക്കാരത്തിന് വരാനും എവിടെയാണവർ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലക്കുകണ്ടതെന്ന് പറയാനും അഭ്യർത്ഥിച്ചു. അവരാഗ്രഹിക്കുന്ന എവിടേക്കും പോകാൻ പൊലീസുതന്നെ സൗകര്യമൊരുക്കിത്തരാമെന്നും ഞാനവരോട് പറഞ്ഞു. പിന്നീട് അവരൊരു പ്രതിഷേധശബ്ദവും ഉയർത്തിയത് കേട്ടില്ല; മിണ്ടാതെ സ്ഥാലം വിട്ടു.

സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടെന്നും പതനം ആസന്നമാണെന്നുമായിരുന്നു പൊതുപ്രതീതി. അക്രമങ്ങളിലൂടെ കേന്ദ്രത്തിന്റെ അനുഭാവം പിടിച്ചുപറ്റി രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാമെന്നായിരുന്നു മനസ്സിലിരിപ്പ്. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. പൊലീസിന്റെ നിസ്സംഗസമീപനത്തിനും പരിധിയുണ്ടായിരുന്നു. വർദ്ധമാനമായ തോതിൽ അക്രമങ്ങളിലേക്ക് തിരിഞ്ഞവരെ അറസ്റ്റു ചെയ്യാനും റിമാണ്ടുചെയ്ത് ജയിലിലയക്കാനും ഞങ്ങൾ നിർബന്ധിതമായി. കെട്ടിടങ്ങൾ ഏറ്റെടുത്ത് താൽക്കാലികജയിലായി പ്രഖ്യാപിക്കേണ്ടിവന്നു. ജയിൽ പരിഷ്‌കരണനയം കാരണം തടവുകാർക്ക് ജയിലിനകത്ത് ഒരു പ്രയാസവുണ്ടായില്ല. ജയിലിലുള്ള കോൺഗ്രസുകാരുടെ ഭദുരിതം' നേരിൽ കാണാനെത്തിയ കേന്ദ്രമന്ത്രി രാം സുബ്ബാസിങ് തടവുപുള്ളികൾ സന്തോഷത്തോടെ കഴിയുന്നതാണ് കണ്ടത്. ഒരു അലട്ടലുമില്ലാത്ത തടവ് എന്ന നയം എന്തിനാണെന്നായിരുന്നു നേരെ വന്ന് എന്നോട് അദ്ദേഹത്തിന്റെ ചോദ്യം.

അത്യസാധാരണമായ പുതുമയോടും ജനവികാരത്തിന്റെ ബഹിർസ്ഫുരണമായും ആദ്യ സർക്കാർ വന്നതോടെ യാഥാസ്ഥിതിക വിഭാഗങ്ങളിൽ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി മുൻവിധി ശക്തമായി. മുതലാളിവർഗം കമ്മ്യൂണിസ്റ്റുകാരെപറ്റി മുൻവിധി ശക്തമായി. മുതലാളി വർഗം കമ്മ്യൂണിസ്റ്റുകാരെ വെറുത്തു. സ്വത്തെല്ലാം സർക്കാർ പിടിച്ചെടുക്കുമെന്ന് അവർ ഭയന്നു. സംസ്ഥാന സർക്കാർ ഭരണഘടനക്കു കീഴിൽ പ്രവർത്തിക്കുകയും കമ്മ്യൂണിസ്റ്റുകാരുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രസർക്കാർ നിലനിൽക്കുകയും ചെയ്യുന്നേടത്തോളം അത്തരം ഭയം തീർത്തും അസ്ഥാനത്തായിരുന്നു. ഒരു ലെനിനിസ്റ്റ് വിപ്ലവം നടത്തി സർക്കാർ സ്വകാര്യഭൂമിയിലാകെ കൈവയ്ക്കുമെന്നും ധാരണ പരന്നു.

1957 ലോ 58 ലോ വിനോബാഭാവെ കാലടിയിൽ ദേശീയ സർവോദയ സമ്മേളനത്തിനെത്തി. പാർട്ടി ഭൂപരിഷ്‌കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ വാഗ്ദാനം നടപ്പാക്കുക മാത്രമാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും വിശദമാക്കിയിരുന്നു. വിനോബായുടെ ഭൂദാനപ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്ന ഞാൻ അവിടെ പോകാനാഗ്രഹിച്ചു. അങ്ങനെയെങ്കിൽ സർക്കാർ പ്രതിനിധിയായി പോകാൻ ഇ.എം.എസ് ആവശ്യപ്പെട്ടു. ജയപ്രകാശ് നാരായണൻ നിർബന്ധിച്ചപ്പോൾ എനിക്ക് വേദിയിലിരിക്കേണ്ടിവന്നു. വിനോബാജിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ മന്ത്രിയെന്ന നിലയിൽ സംസാരിക്കാൻ ജയപ്രകാശ് നാരായണൻ എന്നോടാവശ്യപ്പെട്ടു. പ്രതീക്ഷിക്കാതെയാണെങ്കിലും ദീർഘമായിത്തന്നെ ഭൂപരിഷ്‌കരണത്തിന്റെ അനിവാര്യത ഞാൻ അവതരിപ്പിച്ചു. കാർഷിക പരിഷ്‌കരണത്തോട് ഭൂവുടമകൾക്കുള്ള എതിർപ്പ് ലഘൂകരിക്കാനുള്ള വിനോബാജിയുടെ പ്രസ്ഥാനത്തിന്റെ ആത്മീയമൂല്യത്തിൽ ഊന്നിയായിരുന്നു എന്റെ പ്രസംഗം. ഭൂപരിഷ്‌കരണത്തിന് അനുകൂലമായി ഭൂവുടമകളുടെ മനസ്സൊരക്കാൻ ധാർമ്മികശക്തിയായി ഭൂദാനപ്രസ്ഥാനം മാറണമെന്നും ഞാൻ പറഞ്ഞു. മാനസികമായി ഭൂവുടമകളെ മാറ്റാൻ കഴിഞ്ഞാൽ കാർഷിക നിയമത്തിലൂടെ, കൈവശം വയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കാം; അധികമുള്ള ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാം. വിനോബാജിയുടെ പ്രസ്ഥാനത്തിനും കേരളസർക്കാർ കൊണ്ടുവരാൻ കരുതുന്ന നിയമത്തിനും ഇക്കാര്യത്തിൽ പരസ്പരപൂരകമായ ധർമമുണ്ട്. ഇതായിരുന്നു എന്റെ വാദം. പ്രസംഗം കേൾവിക്കാർ കയ്യടിച്ച് സ്വീകരിച്ചു. ഇങ്ങനെയൊരു നയമാണോ കമ്മ്യൂണിസ്റ്റ് സർക്കാരിന്റേതെന്ന് ജെ.പി അതിശയപ്പെട്ടു. കമ്മ്യൂണിസ്റ്റ് സർക്കാരിലെ നിയമമന്ത്രിയെന്ന നിലയിൽ എന്റെ വാക്കുകൾ ആധികാരികമായെടുക്കാമെന്ന് ഞാൻ മറുപടി നൽകി.

കൃഷിഭൂമി കർഷകനെന്നത് മുദ്രാവാക്യത്തിൽ നിന്നു മാറി നിയമമാകാൻ പോകുന്നതോടെ ഭൂപ്രഭുക്കളിൽ ശത്രുത പടർന്നു. എന്നാൽ, കാർഷിക പരിഷ്‌കരണത്തിൽ നിന്ന് പിന്മാറാതെ സംസ്ഥാന സർക്കാർ കേരള കാർഷികബന്ധബിൽ പാസ്സാക്കി.

സഭയും എൻ.എസ്.എസും ഉൾപ്പെട്ട സ്ഥാപിതതാൽപര്യക്കാരുടെ കച്ചവടപ്പിടിയിൽനിന്ന് വിദ്യാഭ്യാസത്തെ വിമോചിപ്പിച്ച വിദ്യാഭ്യാസ ബില്ലായിരുന്നു പിന്നെ. സഭയുടെയും മറ്റ് സാമുദായിക സംഘടനകളുടെയും വറ്റാത്ത വരുമാനസ്രോതസ്സും സ്വാധീനശക്തിയുമായിരുന്നു ലാഭക്കച്ചവടമായി സംസ്ഥാനത്തെങ്ങും നിലനിന്ന സ്‌കൂൾവ്യവസായം. സഹായം നൽകുമ്പോഴും സർക്കാരിന് ഇവയുടെ മാനേജ്‌മെന്റ് നടത്തിപ്പിൽ ഒരു പങ്കാളിത്തവുമുണ്ടായിരുന്നില്ല. കമ്യൂണിസവുമായി ബന്ധപ്പെട്ടതൊന്നുമല്ലായിരുന്നു വിദ്യാഭ്യാസബിൽ. മറിച്ച്, ജനങ്ങളുടെ അടിയന്തര താൽപര്യ സംരക്ഷണത്തിനായിരുന്നു അത്. വിദ്യാഭ്യാസത്തിൽ സാമൂഹ്യനിയന്ത്രണം ന്യായവും അവശ്യവുമായിരുന്നു. കമ്യൂണിസ്റ്റുകാരാണ് നടപ്പാക്കുന്നതെന്നതുകൊണ്ടുമാത്രം അതിൽ ഭചുകപ്പ്' കാണേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. ഇടതുപക്ഷ സ്വതന്ത്രനായിരുന്ന വിദ്യാഭ്യാസമന്ത്രി പ്രൊഫ. മുണ്ടശ്ശേരിക്ക് തനിക്ക് ചെയ്യാനുള്ളതെന്താണെന്ന് നന്നായറിയുമായിരുന്നു. അതിനോട് ധീരമായ പ്രതിബദ്ധതയുമുണ്ടായിരുന്നു അദ്ദേഹത്തിന്.

ബിൽ പാസായതോടെ ഒക്‌ടോബർ വിപ്ലവം നടന്നെന്ന മട്ടിലായിരുന്നു ബഹളം. സർക്കാരിന്റെ പൂർണ്ണ ധനസഹായത്തോടെയുള്ള നിയമമില്ലാവ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്ന സഭയ്ക്ക് അതോടെ മുറിവേറ്റു. കലാപവുമായി ഉണർന്നെണീറ്റ അവർ പ്രക്ഷോഭത്തിന്റെ എല്ലാ രീതികളും പുറത്തെടുത്തു. സ്വകാര്യ വിദ്യാഭ്യാസക്കച്ചവടം നടത്തിവന്ന വലുതും ചെറുതുമായ സാമുദായിക ശക്തികളൊക്കെ കലാപത്തിനിറങ്ങി. ഒരു വിദ്യാഭ്യാസ നിയമവിരുദ്ധ പ്രസ്ഥാനം തന്നെ ഉടലെടുത്തു. കായികശക്തി ഉപയോഗിച്ചും കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിൽ നിന്ന് പിടിച്ചിറക്കാൻ ആഹ്വാനം മുഴങ്ങി. സർക്കാരിനെ സ്ഥാനഭ്രഷ്ടമാക്കാൻ അമേരിക്കയ്ക്കുള്ള താൽപര്യം സുവ്യക്തമായിരുന്നു. മതപരിവേഷത്തിന്റെ മറപിടിച്ച് സഭ അമേരിക്കൻ ഫണ്ട് ഇവിടേക്ക് ഒഴുകിയെത്താനുള്ള കുഴലായി പ്രവർത്തിച്ചുവെന്ന് ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക് എനിക്ക് കിട്ടിയ രഹസ്യ പൊലീസ് റിപ്പോർട്ടുകളിൽ തെളിഞ്ഞു. അങ്ങനെ, ഭരണഘടനാതീതവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ ശക്തികളുടെ അവിശുദ്ധസഖ്യം ഉയർന്നുവന്നു. തലപ്പത്ത് സഭയും, പണം നൽകി അമേരിക്കയും, ഔപചാരികമായ നേതൃത്വത്തിൽ മന്നത്ത് പത്മനാഭനും അടങ്ങുന്നതായിരുന്നു ആ സഖ്യം. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ സർക്കാരിനോടോ കമ്മ്യൂണിസ്റ്റുകാരോടോ അമർഷമുണ്ടായിരുന്ന എല്ലാവരും പ്രതിസന്ധി മൂർച്ഛിപ്പിക്കാൻ പരമാവധി പങ്കുവഹിച്ചു. സർക്കാർ ബസ്സുകൾ, സർക്കാർ ഓഫീസുകൾ, മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകൾ ഇവയെല്ലാം സംശയകരമായ സാമ്പത്തിക ബലത്തിൽ കെട്ടിച്ചമയ്ക്കപ്പെട്ട ഭജനരോഷ'ത്തിന്റെ പ്രകടനവേദികളായിത്തീർന്നു.

ഏതാനും സ്വതന്ത്രന്മാരടക്കം കമ്മ്യൂണിസ്റ്റ് സർക്കാർ മാത്രമാണ് നിന്ദ്യമായ അതിക്രമങ്ങളെ ചെറുക്കാനുണ്ടായത്. സാധാരണക്കാരായ ജനങ്ങൾക്കും മാന്യമായി ജീവിക്കുന്നവർക്കുമൊക്കെ അസഹനീയമായിരുന്നു വിമോചനസമരമെന്ന പേരിൽ നടന്ന അതിക്രമങ്ങൾ. അക്രമികളെ പിടിച്ച് തടവിലിടണമെന്ന് കമ്മ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ ഒട്ടേറെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞു. കാര്യങ്ങൾ അരാജകാവസ്ഥയിലേക്ക് നീങ്ങുമ്പോഴും ഞങ്ങളതിന് വഴങ്ങിയില്ല. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നേരിയ തിരിച്ചടിപോലും സർക്കാരിനെ വലിച്ചിറക്കാനുള്ള പദ്ധതിക്ക് ഉൾപ്രേരകമാകുമായിരുന്നു. ഓരോ കരുതൽതടങ്കലും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെക്കുറിച്ചുള്ള മുറവിളികളിൽ കലാശിക്കുമെന്നും ഉറപ്പായിരുന്നു. തിരുകൊച്ചി മേഖലയായിരുന്നു ജനജീവിതത്തെ താറുമാറാക്കിയ വിമോചനസമരത്തിന്റെ കാര്യമായ ഇടം.

വിടാതെ തുടർന്ന പ്രതിസന്ധിക്കിടയിലാണ് ആ വാർത്ത വന്നത്പഞ്ചവത്സരപദ്ധതി ആസൂത്രണം ചെയ്യാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഊട്ടിയിൽ യോഗം ചേരുന്നു. നെഹ്‌റുവും ഇന്ദിരാഗാന്ധിയും പങ്കെടുക്കുന്നുണ്ടായിരുന്നു. പാർട്ടി പ്രസിഡന്റിന്റെ പ്രത്യക്ഷ പിന്തുണയോടെ കോൺഗ്രസ്സുകാർ കേരളത്തിൽ അഴിച്ചുവിടുന്ന അക്രമങ്ങളെപ്പറ്റി പ്രധാനമന്ത്രി നെഹ്രുവിനെ നേരിട്ട് ബോധ്യപ്പെടുത്തണമെന്ന് ഇ.എം.എസ് എന്നോട് നിർദ്ദേശിച്ചു. എനിക്ക് നെഹ്രുവുമായുള്ള അടുപ്പം ഇ.എം.എസിന് അറിയാമായിരുന്നു. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ കാര്യങ്ങളുടെ സത്യാവസ്ഥ ആധികാരികമായി എനിക്ക് നെഹ്രുവിനോട് അവതരിപ്പിക്കാനാവുമെന്നും അദ്ദേഹം കരുതി. അഖിലേന്ത്യാ നേതൃത്വം ഇടപെട്ടാൽ ഇവിടത്തെ പ്രതിസന്ധിക്ക് അവസാനമാകുമെന്നും ഇ.എം.എസിന് ഉറപ്പുണ്ടായിരുന്നു. എന്നാൽ, അത്രയ്ക്ക് പ്രത്യാശയൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. കാരണം, കൈവിട്ടുകളിക്കുന്ന ഇരുട്ടിന്റെ ശക്തികൾ നെഹ്രുവിനെക്കാളും അദ്ദേഹം ധരിക്കുന്ന സമാധാനത്തിന്റെ റോസാപ്പൂവിനെക്കാളും ശക്തരായിരുന്നു.

ആസുരശക്തി ഉപയോഗിച്ച് വിളയാടുന്ന ഭ്രാന്തൻ പ്രസ്ഥാനത്തെക്കുറിച്ച് നെഹ്രുവിനെ ബോധ്യപ്പെടുത്താൻ ഊട്ടിയിൽ പോകാനുള്ള ദൗത്യം ഞാൻ ഏറ്റെടുത്തു. വിശാലവീക്ഷണമുള്ള വ്യക്തിയും നയതന്ത്രജ്ഞനുമായ നെഹ്രു ഭരണഘടനയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൂടിയാണല്ലോ എന്നത് എനിക്ക് പ്രതീക്ഷ നൽകി. ഞാൻ പറയുന്നത് ശ്രദ്ധിക്കുമെന്നും അനുയായികളെ ദുഷ്‌ചെയ്തികളിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്റെ ഏത് യാത്രകളിലും ഭാര്യ ശാരദ കൂടെയുണ്ടാവാറുണ്ട്. അവരുടെ സാന്നിധ്യം ദൗത്യയാത്രയിലുള്ള എന്റെ വിശ്വാസം ദൃഢമാക്കി. കോൺഗ്രസ് നേതാക്കളായ ദാമോദരമേനോനെയും വി.കെ. കൃഷ്ണമേനോനെയും അവിടെവച്ച് കണ്ടു. കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിൽ വേദനയുള്ളവരായിരുന്നു രണ്ട് മേനോന്മാരും. ഒന്നൊഴിയാതെ എല്ലാ കാര്യങ്ങളും യഥാത്ഥമായി പണ്ഡിറ്റ്ജിക്കു മുന്നിൽ അവതരിപ്പിക്കുക മാത്രമാണ് പോംവഴിയെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. തെരഞ്ഞെടുത്ത പാത ഉചിതം തന്നെയെന്ന് എനിക്കുറപ്പായി. അന്നു തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഞാൻ സമയം തേടി. ഭാര്യയുമുണ്ടായിരുന്നു എന്നോടൊപ്പം. ഉച്ചയൂണിന് നെഹ്രു ഞങ്ങളെ ക്ഷണിച്ചു. നെഹ്രുവിനൊപ്പം ഇരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത് ശരിക്കും ആനന്ദകരമായിരുന്നു. ഒരു മാങ്ങയെടുത്ത് മുറിച്ചുകൊണ്ട് അതെവിടെനിന്നുള്ളതാണെന്നും അതിന്റെ രുചിയുടെ പ്രത്യേകതയെന്തെന്നും എങ്ങനെ വേണം അത് മുറിക്കാനെന്നുമൊക്കെ നെഹ്രു ശാരദയോട് വിശദീകരിച്ചു. സ്‌നേഹം തുളുമ്പുന്ന സംഭാഷണത്തിൽനിന്ന് അദ്ദേഹത്തെ എന്റെ ദൗത്യത്തിലേക്ക് കൊണ്ടുവരാൻ എനിക്ക് നയചാതുരി വേണ്ടിവന്നു. കാര്യങ്ങൾ കേട്ട നെഹ്രുവിന് പ്രഥമദൃഷ്ട്യാ ഒക്കെ ബോധ്യപ്പെട്ടു. ഇന്ദിരാഗാന്ധിയെ വിളിച്ച് അദ്ദേഹം പറഞ്ഞു: ഭഭഇന്ദൂ, കേരളത്തിലെ ചില രാഷ്ട്രീയപ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് കൃഷ്ണയ്യർ വന്നിരിക്കുന്നത്. അദ്ദേഹം പറയുന്നത് കേട്ട് പ്രശ്‌നങ്ങൾ മനസ്സിലാക്കൂ.'' ഭഭശരി'', അവർ പറഞ്ഞു. അവരോട് കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരത്തിനായി ഞാൻ കാത്തുനിന്നു.

കേരളത്തിൽ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ചും ഞെട്ടിക്കുന്ന കൃത്യങ്ങളെക്കുറിച്ചും ഇന്ദിരാഗാന്ധിക്ക് അറിവുണ്ടെന്ന് വിശ്വസനീയമായ ഊഹാപോഹം കേരളത്തിലുണ്ടായിരുന്നു. എന്നാൽ, അതെന്നെ അവരോട് സംസാരിക്കുന്നതിൽ നിന്ന് പിന്മാറ്റിയില്ല. എന്നോട് സംസാരിക്കുന്നത് വൈകിക്കുന്നതിനെച്ചൊല്ലി അച്ഛൻ രോഷം പ്രകടിപ്പിക്കുന്നതുവരെയും അവരെനിക്ക് കൂടിക്കാഴ്ചയ്ക്ക് സമയം തന്നില്ല. കേരളത്തിലെ അതിക്രമങ്ങളുടെ ചിത്രം ഞാൻ അവർക്കു മുന്നിൽ അവതരിപ്പിച്ചു. എല്ലാം കേട്ടെങ്കിലും അവർ ഒരു വാക്കുപോലും പറഞ്ഞില്ല. മൂന്നാം ദിവസം വീണ്ടും നെഹ്രുവിനെ കണ്ട ഞാൻ സംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഉടൻ വേണമെന്ന് അഭ്യർത്ഥിച്ചു. ക്ഷുഭിതനും അങ്ങേയറ്റം അതൃപ്തനുമായിരുന്നു നെഹ്രു. സംഭവങ്ങളെ അപലപിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. കോയമ്പത്തൂരിൽ പത്ര അഭിമുഖത്തിൽ അദ്ദേഹം അങ്ങനെ ചെയ്യുകയും ചെയ്തു. മുൻവിധികൾ നിറഞ്ഞ കേരളത്തിലെ മാദ്ധ്യമങ്ങൾ അത് പ്രസിദ്ധീകരിച്ചുപോലുമില്ല. കേരളത്തിൽ വരാനും കാര്യങ്ങൾ നേരിട്ടുകാണാനും ഞാൻ നെഹ്രുവിനോട് അഭ്യർത്ഥിച്ചു. ജൂണിലായിരുന്നു നെഹ്രുവുമായി എന്റെ കൂടിക്കാഴ്ച. കേരളത്തിൽ വരാമെന്നും ഉചിതമായ നടപടിയെടുക്കാമെന്നും അദ്ദേഹം എനിക്ക് വാക്കു തന്നു. ജൂലൈയിൽ നെഹ്രു കേരളത്തിലെത്തി. നെഹ്രുവിനെ സ്വീകരിച്ച മുഖ്യമന്ത്രി ഇ.എം.എസ് ഒരിക്കൽക്കൂടി കാര്യങ്ങൾ വിശദമായി അദ്ദേഹത്തിനു മുന്നിൽ അവതരിപ്പിച്ചു. മൂന്നുദിവസം കേരളത്തിൽ താമസിച്ച നെഹ്രു അതിനിടെ രണ്ടുതവണ മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ മറ്റൊരു കാര്യവും നടന്നിരുന്നു. കേരള സർക്കാരിനെതിരെ 32 ആരോപണങ്ങൾ അശോക് മേത്ത പാർലമെന്റിൽ അവതരിപ്പിച്ചു. ഒരു സംസ്ഥാന സർക്കാരിനെതിരെ പാർലമെന്റിൽ പ്രമേയം കൊണ്ടുവരാൻ സാധിക്കുന്നതെങ്ങനെയെന്ന് എനിക്ക് മനസ്സിലായതേയില്ല. പാർലമെന്ററി മര്യാദകളെ രാഷ്ട്രീയവൈരം മുറിപ്പെടുത്തിക്കൂടാ. പ്രതിസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് സർക്കാരാണെങ്കിൽക്കൂടി ഭരണഘടന അത്തരം നടപടിക്രമത്തിന് അനുമതിയേകുന്നില്ല. എന്നിട്ടും അത്തരമൊരു പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കപ്പെടുകയും സംസ്ഥാന ആഭ്യന്തരമന്ത്രിയെന്ന നിലക്ക് ആരോപണങ്ങൾക്ക് മറുപടി നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നോട് ആവശ്യപ്പെടുകയും ചെയ്തു. താൻ വിധികർത്താവും സംസ്ഥാനസർക്കാർ പ്രതിയുമാണെന്ന മട്ടിൽ ആരോപണങ്ങളെപ്പറ്റി സംസ്ഥാനസർക്കാരിനോട് വിശദീകരണം തേടുകയെന്നതും കേന്ദ്രആഭ്യന്തരമന്ത്രിയുടെ ചുമതലയുടെ പരിധിയിൽ വരുന്നതല്ല. എന്നിട്ടും ഞാൻ അവക്കെല്ലാം മറുപടി തയ്യാറാക്കി ഞങ്ങളുടെ ഭാഗവും അവതരിപ്പിച്ച സ്പീക്കർക്ക് (അതോ, ആഭ്യന്തരമന്ത്രിക്കോ, ഞാൻ ഓർക്കുന്നില്ല) അയച്ചുകൊടുത്തു. പിന്നീട് ഞങ്ങൾ ആ ആരോപണങ്ങൾ കേൾക്കുന്നത് പണ്ഡിറ്റ്ജി കേരളമന്ത്രിയുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്.

ഈ കൂടിക്കാഴ്ചയിൽ മൂന്ന് പ്രശ്‌നങ്ങൾ ഉന്നയിച്ച നെഹ്രു ഞങ്ങളോട് പ്രതികരണം ആരാഞ്ഞു. അശോക് മേത്ത ഉന്നയിച്ച 32 ആരോപണങ്ങൾ അന്വേഷിക്കാമോ എന്നതായിരുന്നു ആദ്യത്തേത്. ഫ്‌ളോറിയെന്ന യുവതിയുടെ മരണത്തിൽ കലാശിച്ച പൊലീസ് വെടിവെപ്പിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ മുറിപ്പെടുത്തിയ കേരള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ മുറിപ്പെടുത്തിയ കേരള വിദ്യാഭ്യാസ നിയമത്തിലെ പതിനൊന്നാം വകുപ്പ് നാക്കം ചെയ്യാൻ സർക്കാർ തയ്യാറാണോ എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. മറുപടിക്ക് ഞങ്ങൾ ഒരു ദിവസത്തെ സമയം ചോദിച്ചു. ഇ.എം.എസ് എംഎ!ൽഎമാരുടെയും പാർട്ടി നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി. പ്രധാനമന്ത്രി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും യോഗത്തിൽ അവതരിപ്പിച്ച ഇ.എം.എസ് കാര്യങ്ങളുടെ എല്ലാ വശങ്ങളും അവതരിപ്പിച്ച് ചർച്ചക്ക് തുടക്കമിട്ടു.

ആരോപണങ്ങൾ ആദ്യം കൈകാര്യം ചെയ്യുകയും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മറുപടി തയ്യാറാക്കി നൽകുകയും ചെയ്തയാളെന്ന നിലക്ക് യോഗത്തിൽ പങ്കെടുത്ത സഖാക്കൾക്ക് ഞാൻ ഉറപ്പുനൽകി: ഒരൊറ്റ ആരോപണത്തിലും തെല്ലും കഴമ്പില്ല; അന്വേഷിച്ചാലും ഒരു കളങ്കവുമില്ലാതെ നമുക്ക് പുറത്തു വരാനാകും. ഒടുവിൽ ഞങ്ങളങ്ങനെയൊരു ധാരണയിലെത്തി. നെഹ്രുവിനെ മദ്ധ്യസ്ഥനായി അംഗീകരിച്ച് ആരോപണങ്ങളുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ തീർപ്പിന് വഴങ്ങാമെന്ന് ഞങ്ങൾ അറിയിച്ചു. അരാജകത്വത്തിന് പരിഹാരമുണ്ടാകുമെങ്കിൽ വിദ്യാഭ്യാസനിയമത്തിലെ പതിനൊന്നാം വകുപ്പിന്റെ നിർദ്ദേശം അംഗീകരിക്കാമെന്ന് ഞങ്ങൾ സമ്മതിച്ചു. പൊലീസ് വെടിവെപ്പിനെക്കുറിച്ചുള്ള നേതാക്കൾ ഉറച്ച നിലപാടെടുത്തു. അദ്ദേഹം ഉന്നയിച്ച കാരണങ്ങളും ന്യായമായിരുന്നു. അന്നത്തെ അതിക്രമങ്ങളുടെ സാഹചര്യത്തിൽ ഏറ്റവും പരീക്ഷിക്കപ്പെട്ട പൊലീസ്, അക്രമം പരമാവധി നിയന്ത്രിക്കാൻ കഴിഞ്ഞതിന് അഭിനന്ദനം അർഹിക്കുന്നുവെന്ന് അച്യുതമേനോൻ പറഞ്ഞു. അതിനാൽ, പൊലീസിന്റെ ധാർമികബലത്തെ ബാധിക്കുന്ന ജുഡീഷ്യൽ അന്വേഷണത്തിന് വഴങ്ങരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരെ മറിച്ചായിരുന്നു എന്റെ നിലപാട്. രാജ്യത്തെവിടെയായാലും പൊലീസ് വെടിവെപ്പിൽ ദുരന്തമുണ്ടായൽ ജുഡീഷ്യൽ അന്വേഷണം നടത്തുകയെന്നത് ജനാധിപത്യരീതിയാണെന്ന് ഞാൻ വാദിച്ചു. അന്വേഷണത്തിന് വഴങ്ങുന്നില്ലെങ്കിൽ സ്ഥാനമൊഴിയാനാണ് ആഗ്രഹിക്കുന്നതെന്നുവരെ ഞാൻ പറഞ്ഞു. ജൂഡീഷ്യൽ അന്വേഷണം നടത്താമെന്നും ഒടുവിൽ ധാരണയായി.

(സർക്കാരിന്റെ അവസാനനാളുകളിൽ ആഭ്യന്തരവകുപ്പ് അച്യുതമേനോന് കൈമാറി. കൃഷിയും സഹകരണവുമായിരുന്നു പകരം എനിക്ക് കൈകാര്യം ചെയ്യേണ്ടിവന്ന വകുപ്പുകൾ. എന്നെപ്പോലെതന്നെ അച്യുതമേനോനും അക്രമം തടയാൻ കരുതൽ തടങ്കലിൽ അടക്കാനുള്ള അധികാരം വിനിയോഗിച്ചില്ല.)

പിറ്റേന്ന് പ്രധാനമന്ത്രിയെ അത്ഭുതപെടുത്തിക്കൊണ്ട് മൂന്ന് ആവശ്യങ്ങളും അംഗീകരിക്കാനുള്ള തീരുമാനം ഞങ്ങൾ അദ്ദേഹത്തെ അറിയിച്ചു. മൂന്ന് നിർദ്ദേശങ്ങളം എതിർപ്പില്ലാതെ സ്വീകരിച്ചത് ഉള്ളിലെങ്കിലും പ്രധാനമന്ത്രിയെ നടുക്കിക്കാണുമെന്നാണ് എന്റെ ഊഹം. ഞങ്ങളുടെ ന്യായയുക്തമായ ആവശ്യം അംഗീകരിക്കാമെന്ന് വാക്കുനൽകി നെഹ്രു ഞങ്ങളെ അയച്ചു.

നടന്നതെന്തൊക്കെയെന്ന് പ്രധാനമന്ത്രി കോൺഗ്രസ് നേതാക്കളോട് പറഞ്ഞിരിക്കാം. നെറി കാണിക്കലല്ല, ഞങ്ങളുടെ രക്തം കിട്ടലായിരിക്കാം പ്രതിപക്ഷത്തിന് വേണ്ടിയിരുന്നതെന്നും ഞാൻ ഊഹിക്കുന്നു. നെഹ്രുവിന്റെ വിശ്വാസ്യത കാക്കലല്ല, ഞങ്ങളുടെ രക്തം കിട്ടലായിരിക്കാം പ്രതിപക്ഷത്തിന് വേണ്ടിയിരുന്നതെന്നും ഞാൻ ഊഹിക്കുന്നു. നെഹ്രുവിന്റെ വിശ്വസ്യത കാക്കലല്ല, സർക്കാരിനെ പിരിച്ചുവിടലായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. പിറ്റേന്ന് കേരളം വിടുകയായിരുന്നെങ്കിലും അന്ന് നെഹ്രു ഞങ്ങളെ തന്റെ തീരുമാനം അറിയിച്ചില്ല. കേരളത്തിലെ പ്രതിസന്ധി നിറഞ്ഞ അവസ്ഥ നേരിട്ടറിയുകയും അതിൽ തന്റെ പാർട്ടിയെടുക്കുന്ന ഏറ്റവും അസ്വീകാര്യമായ നിലപാട് ബോധ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന് തന്റെ ഒത്തുതീർപ്പുനിർദ്ദേശങ്ങൾക്കെല്ലാം കമ്മ്യൂണിസ്റ്റ് സർക്കാർ വഴങ്ങിയതും അദ്ദേഹം കണ്ടു. അട്ടിമറി സമരക്കാരെ വിളിച്ച് നിയമവിരുദ്ധസമരം നിർത്തണമെന്നാവശ്യപ്പെടുകയല്ലാതെ മറ്റെന്താണ് പ്രധാനമന്ത്രിയെന്ന നിലയ്ക്കും പാർട്ടി നേതാവെന്ന നിലയ്ക്കും അദ്ദേഹത്തിന് ചെയ്യാനുണ്ടായിരുന്നത്? എന്നാൽ, 1959 ജൂലൈയോടെ നെഹ്രു ദൃഢമായ കാമ്പുള്ളയാളല്ലാതായിത്തീർന്നു. ഭഓപ്പറേഷൻ അട്ടിമറി' നിർത്തിവയ്ക്കണമെന്നാവശ്യപ്പെടാനുള്ള ധൈര്യവും ഇച്ഛാശക്തിയും അദ്ദേഹത്തിന് ഇല്ലാതായിപ്പോയി.

മൂന്നുദിവസം, നെഹ്രു കേരളം വിടുന്ന അന്ന്, അദ്ദേഹത്തെ യാത്രയാക്കാനും അദ്ദേഹത്തിന്റെ തീർപ്പറിയാനും ഞാൻ രാജ്ഭവനിൽ ചെന്നു. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം പുറത്തേക്കു വരികയായിരുന്നു. മഹാനായ ആ മനുഷ്യനെ അഭിവാദ്യം ചെയ്യാൻ ഞാൻ അടുത്തെത്തിയപ്പോൾ ആ മുഖത്ത് പതിവുള്ള ഉന്മേഷം ചോർന്നുപോയിരുന്നു. ഭപണ്ഡിറ്റ്ജി, താങ്ങൾ ഇന്ന് പോകുകയാണല്ലോ. എന്നാൽ പ്രശ്‌നം അങ്ങനെ കിടക്കുന്നു. താങ്കൾ ആവശ്യപ്പെട്ടതിനെല്ലാം ഞങ്ങൾ വഴങ്ങി. എന്താണിനി അങ്ങയുടെ പ്രശ്‌നപരിഹാരം?' അദ്ദേഹം എന്നെ തുറിച്ചുനോക്കി. മുഖം ആകെവാടി. ഏതാണ്ട് ബോധശൂന്യനായി. വീഴാതിരിക്കാൻ കൈകൾ അരികിലെ കയറിൽ പിടിച്ചു. ചരിത്രപ്രധാനമായ രണ്ട് ഛായാചിത്രങ്ങൾ ഇന്നും എന്റെ ചുവരിൽ തൂങ്ങുന്നുണ്ട് ദയനീയഭാവവും തളർന്ന മുഖവുമുള്ള നെഹ്രുവിന്റെ രണ്ടു ചിത്രങ്ങൾ. പിന്നീട് വിമാനത്താവളത്തിൽ അദ്ദേഹം പത്രക്കാരോട് സംസാരിച്ചു. കേരളത്തിൽ ജനങ്ങൾക്കും സർക്കാരിനുമിടയ്ക്ക് ഒരു മതിൽ ഉയർന്നിരിക്കുന്നെന്നും അനിയന്ത്രിതമായിത്തീർന്ന ജനവികാരത്തെ പുതിയൊരു തെരഞ്ഞെടുപ്പിലൂടെയല്ലാതെ അടക്കാനാവില്ലെന്നും.

ജവഹർലാൽ വന്നു, കണ്ടു. പക്ഷെ, കീഴടക്കിയില്ല. എന്തുകൊണ്ട്? ഒരു പക്ഷെ, സർക്കാരിനെ അട്ടിമറിക്കാൻ കച്ചകെട്ടിയിറങ്ങിയ പിന്തിരിപ്പൻ ശക്തികൾ അദ്ദേഹത്തെ മറികടന്നതുകൊണ്ടാകാം. അതിൽ കുറഞ്ഞ മറ്റൊരു കാരണവും ഞാനതിൽ കാണുന്നില്ല. മൂന്നാംദിവസം നെഹ്രുവിൽ കണ്ട ദയനീയതയ്ക്ക് കാരണം പാർട്ടിയിലെ ഉൾപ്പാർട്ടി സമരമാണെന്നാണ് എന്റെ ഊഹം. യഥാർത്ഥ നെഹ്രു തകർച്ചയിലായിരുന്നു. ഇന്ദിരാഗാന്ധിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് കേരള നിയമസഭ പിരിച്ചുവിടാനും സർക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനും തീരുമാനിച്ചതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇങ്ങനെയൊരു തീരുമാനത്തിന് ഊർജ്ജം പകർന്ന് മന്നത്ത് പത്മനാഭനും കൂട്ടരും സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തുമെന്നും ബലം പ്രയോഗിച്ചും അധികാരം പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ഭരണതീരുമാനത്തിലൂടെ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ അവരോടുള്ള വിധേയത്വം പ്രകടിപ്പിച്ചു.

മൈസൂരിൽ സഹകരണമന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞുവരും വഴി, മദ്രാസിലുണ്ടായിരുന്ന ഉപരാഷ്ട്രപതി രാധാകൃഷ്ണനെ ഞാൻ സന്ദർശിച്ചു. ഹീനമായ സംഭവങ്ങളുടെ ലഘുചരിത്രവും പിരിച്ചുവിടൽ ഭീഷണിയെക്കുറിച്ചും ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ഡൽഹിയിൽ ചെന്നയുടൻ പ്രധാനമന്ത്രിയെ കാണാമെന്നും കടുത്ത നടപടിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്താമെന്നും ഉപരാഷ്ട്രപതി വാഗ്ദാനം ചെയ്തു. അദ്ദേഹം ആ ദൗത്യത്തിൽ വിജയിക്കുമോയെന്നത് സംശയമായിരുന്നു. ഉപരാഷ്ട്രപതി ഡൽഹിയിലെത്തുംമുമ്പേ 356ാം വകുപ്പുപ്രകാരമുള്ള ഉത്തരവുമായി ആഭ്യന്തരമന്ത്രി (ശങ്കർ) തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. മദ്രാസിൽനിന്ന് തിരുവനന്തപുരംവരെ ഞങ്ങൾ ഒരുമിച്ചായിരുന്നു യാത്ര. ഞങ്ങളുടെ മരണവിധയുമായാണ് ആഭ്യന്തരസെക്രട്ടറിയുടെ വരവെന്ന് ഞാൻ ഊഹിച്ചു. അന്നു വൈകിട്ട് ഗവർണർ ബി.രാമകൃഷ്ണറാവു അടിയന്തരസന്ദേശമയച്ച് ഞങ്ങളെയെല്ലാവരെയും വിളിപ്പിച്ചു. രാജ്ഭവനിൽ ഞങ്ങൾക്ക് ചായ പകർന്നുതന്ന് അദ്ദേഹം പറഞ്ഞു, നിങ്ങളുടെ സർക്കാർ ഇല്ലാതാകാൻ പോകുകയാണെന്ന്. പിറ്റേന്ന് ഇ.എം.എസിനും മന്ത്രിസഭാംഗങ്ങൾക്കും സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥരുടെ യാത്ര അയപ്പായിരുന്നു. ഉജ്ജ്വലമായ ഉപസംഹാരപ്രസംഗത്തിൽ സർക്കാർ പോകുകയാണെന്ന് ഇ.എം.എസ് പ്രഖ്യാപിച്ചു. ജനങ്ങളിലേക്കാണ് പോകുന്നത്; അവിടെനിന്ന് വീണ്ടും മന്ത്രിസഭയുണ്ടാക്കാൻ മടങ്ങിവരുംഉറച്ച സ്വരത്തിൽ ഇ.എം.എസ് പറഞ്ഞു. കേരളത്തിലെ അരാജകനീക്കത്തെ അംഗീകരിക്കുകയും ആദർശവൽക്കരിക്കുകയും ചെയ്യുകവഴി 1959 ൽ കേന്ദ്രസർക്കാർ നടത്തിയ കീഴടങ്ങൽ ഇന്ത്യൻ ഭരണഘടനാക്രമത്തിന്റെ തകർച്ചയുടെ തുടക്കമായിത്തീർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP