Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുറച്ചുകാണരുത് ഈ 33 കാരിയെ; ശനി ശിംഘ്‌നാപൂരിലേക്കുള്ള മാർച്ച് തടഞ്ഞാൽ പ്ലാനിട്ടത് ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ; പൊലീസ് വന്ന് തുരത്താൻ നോക്കിയപ്പോൾ ആയിരം സ്ത്രീകളും ഒന്നിച്ചുപറഞ്ഞു: രക്തസാക്ഷികളായാലും ഒരിഞ്ചുഞങ്ങൾ അനങ്ങില്ല; നയിക്കാൻ തൃപ്തി ദേശായി എങ്കിൽ ഭൂമാതാ ബ്രിഗേഡ് ഇടഞ്ഞുതന്നെ; ശബരിമല കയറാൻ വരുന്നത് ഏഴംഗ സംഘവുമായി; വിശ്വാസിയെങ്കിലും അന്ധവിശ്വാസിയല്ലെന്ന് ആണയിടുന്ന പൂണെയിലെ ആക്ടിവിസ്റ്റിന്റെ കഥ

കുറച്ചുകാണരുത് ഈ 33 കാരിയെ; ശനി ശിംഘ്‌നാപൂരിലേക്കുള്ള മാർച്ച് തടഞ്ഞാൽ പ്ലാനിട്ടത് ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ; പൊലീസ് വന്ന് തുരത്താൻ നോക്കിയപ്പോൾ ആയിരം സ്ത്രീകളും ഒന്നിച്ചുപറഞ്ഞു: രക്തസാക്ഷികളായാലും ഒരിഞ്ചുഞങ്ങൾ അനങ്ങില്ല; നയിക്കാൻ തൃപ്തി ദേശായി എങ്കിൽ ഭൂമാതാ ബ്രിഗേഡ് ഇടഞ്ഞുതന്നെ; ശബരിമല കയറാൻ വരുന്നത് ഏഴംഗ സംഘവുമായി; വിശ്വാസിയെങ്കിലും അന്ധവിശ്വാസിയല്ലെന്ന് ആണയിടുന്ന പൂണെയിലെ ആക്ടിവിസ്റ്റിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

 പുനെ: 2016 ലെ റിപ്പബ്ലിക് ദിനം. അന്ന് തൃപ്തിദശായിക്ക് 31 വയസ്. ദേശായിയെ അലട്ടിയിരുന്ന വലിയ ചോദ്യം പശ്ചിമ മഹാരാഷ്ട്രയിലുള്ള ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയുമോ എന്നായിരുന്നു. മൂർത്തിയെ പ്രതിഷ്ഠിച്ചിരുന്ന തുറന്ന പ്ലാറ്റ്‌ഫോമിൽ കയറാൻ ഒരുസ്ത്രീ എന്ന നിലയിൽ അനുവാദമില്ല. എന്നാൽ, പുരുഷന്മാർക്ക് കയറാം. 11,111 രൂപ അടച്ചാൽ മതി. ഇതുപൊളിക്കാൻ ഭൂമാതാ ബ്രിഗേഡിന്റെ സ്ഥാപകയും പ്രസിഡന്റുമായ ദേശായി തീരുമാനിച്ചു. ഗ്രാമത്തിലേക്ക് ആയിരം സ്ത്രീകളുമായി മാർച്ച് ചെയ്യാനായിരുന്നു പദ്ധതി. ആരെങ്കിലും തടഞ്ഞാൽ, ഹെലികോപ്ടർ വഴി നൂഴ്ന്നിറങ്ങി പ്ലാറ്റ്‌ഫോമിൽ ലാൻഡ് ചെയ്യാനായിരുന്നു പ്ലാൻ.

ശനി ശിംഘ്നാപൂർ നിവാസികളും വലതുപക്ഷ മതസംഘടനകളും ശക്തമായി എതിർത്തെങ്കിലും ദേശായി വഴങ്ങിയില്ല. റിപ്പബ്ലിക് ദിനത്തിൽ ആയിരം സ്ത്രീകളെയും കൂട്ടി പൂണെയിൽ നിന്ന് ഗ്രാമത്തിലേക്ക്. പുനെ-അഹമ്മദാബാദ് അതിർത്തിയിൽ സുപ എന്ന ഗ്രാമത്തിൽ വച്ച് പൊലീസ് തടഞ്ഞു. പൊലീസ് വന്ന് എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഒരു സ്ത്രീയും എഴുന്നേറ്റില്ല. തങ്ങൾ രക്തസാക്ഷികളായാലും വേണ്ടില്ല, അവിടെ തന്നെ തുടരുമെന്നും ദർശനത്തിന് അനുവദിക്കാതെ സ്ഥലം വിടില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. ആ പ്രതിഷേധം പൊലീസ് തടങ്കലിൽ അവസാനിച്ചെങ്കിലും, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഇടപെടലിലേക്ക് അത് വഴിതെളിച്ചു. 400 വർഷത്തെ ഇടവേളയ്ക്ക ശേഷം ക്ഷേത്ര ശ്രീകോവിൽ തുറന്നത് പിന്നീട് ചരിത്രമായി.

ശബരിമലയിലേക്ക് വരുന്നത് ഏഴംഗസംഘവുമായി

വൃശ്ചികം ഒന്നിന് ഏഴംഗ സംഘവുമായി ശബരിമല കയറാൻ വരുമ്പോൾ, തൃപ്തി ദേശായിക്ക് 33 വയസ് തികഞ്ഞു. ഒപ്പമുള്ളവർ ആരൊക്കെയെന്ന് നോക്കാം. മാനിഷ രാഹുൽ തിലേക്കർ-42 വയസ്. ഭൂമാത് ബ്രിഗേഡ് അംഗം. മിനാക്ഷി രാമചന്ദ്ര ഷിൻഡേ-46 വയസ്, സ്വാതി കിഷൻ റാവു വട്ടംമാർ-44 വയസ്, സവിത ജഗന്നാഥ് റൗട്ട്-29 വയസ്, സംഗീത ഡോൻഡിറാം തൊണാപെ-42 വയസ്, ലക്ഷ്്മി ഭാനുദാസ് മോഹിതെ-43 വയസ്. എല്ലായ്‌പ്പോഴും തൃപ്തി ദേശായി പറയുന്നത് ,താനും വിശ്വാസിയാണെന്നാണ്. എന്നാൽ, അന്ധമായ വിശ്വാസം തനിക്കില്ലെന്നും അവർ പറയാറുണ്ട്.

ശബരിമല വിധി സന്തോഷവും ആശ്വാസകരവുമാണെന്നും വിധി സ്ത്രീകളുടെ വിജയമാണെന്നും തൃപ്തി ദേശായി പറയുന്നു. 'സ്ത്രീകളുടെ ശബരിമല പ്രവേശനത്തിൽ ഏറ്റവും സന്തോഷിക്കുക അയ്യപ്പസ്വാമിയായിരിക്കും. കേരളത്തിൽത്തന്നെ ഒരു പാട് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാൻ സ്ത്രീകൾക്ക് പ്രായനിയന്ത്രണമില്ല. മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നതെന്നും തൃപ്തി ചോദിച്ചു. എല്ലാ മതങ്ങളിലെയും ലിംഗവിവേചനത്തിനെതിരെ സ്ത്രീകൾ മുന്നോട്ടുവരണം. പോരാട്ടം ഒരു മതത്തിനും ഒരു ദൈവത്തിനും എതിരല്ല. ഇതിൽ ഹിന്ദു മുസ്ലിം വ്യത്യാസമില്ല. ദൈവത്തിനുമുന്നിൽ ആണും പെണ്ണും തുല്യരാണ്. തെറ്റായപാരമ്പര്യങ്ങൾ തിരുത്തണം.' തുല്യ അവകാശം നൽകുന്ന വിധിയാണ് ഇതെന്നും തൃപ്തി ദേശായി പറഞ്ഞു.

കോളേജിൽ പഠിക്കുമ്പോഴെ ആക്ടിവിസ്റ്റ്

ഭൂമാത റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്നാണ് തൃപ്തി ദേശായിയുടെ പ്രസ്ഥാനത്തിന്റെ മുഴുവൻ പേര്. പൂണെയിലെ എസ്എൻഡിടി കോളേജിൽ പഠിക്കുന്ന കാലത്തെ സാമൂഹിക പ്രവർത്തകയായിരുന്നു ദേശായി. ഹോംസയൻസായിരുന്നു പഠനവിഷയം. കുടുംബപ്രശ്ങ്ങളെ തുടർന്ന് പഠനം വിട്ടു. അന്നും യോഗങ്ങൾക്കും ആന്ദോളനുകൾക്കും പോകുന്ന പതിവുണ്ടായിരുന്നു. കോളേജ് പഠനത്തിന് ശേഷവും അതുതുടർന്നു. 2012-ൽ പൂന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ദേശായി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇവർക്കോ പ്രസ്ഥാനത്തിനോ മറ്റ് രാഷ്ട്രീയബന്ധങ്ങളൊന്നും നിലവിലില്ല. കർണ്ണാടകയിലെ നിപാനിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കൻ മഹാരാഷ്ട്രയിലെ ആൾദൈവം ഗഗൻഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിലെത്തിയപ്പോൾ അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പമായി തൃപ്തി. പൂനൈയിലെ ശ്രീമതി നതിബാൽ ദാമോദർ താക്കർസേ വുമൻസ് സർവ്വകലാശാലയിൽ ഹോംസയൻസിൽ ബിരുദപഠനത്തിന് ചേർന്നെങ്കിലും കുടുംബത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഭർത്താവ് പ്രശാന്ത് ദേശായ്, ആറ് വയസ്സുള്ള മകനുമുണ്ട്.

2003ൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി പൊതുപ്രവർത്തനത്തിനിറങ്ങിയത്. 2007 ൽ എൻസിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ ഉൾപ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്തുകൊണ്ടുവരുന്നതിൽ മുൻനിരയിൽ തൃപ്തിയുമുണ്ടായിരുന്നു. അന്ന് തൃപ്തിക്ക് പ്രായം 22 വയസ്സ്. 35000 പേർക്ക് നിക്ഷേപമുള്ള ബാങ്കിൽ 29000 പേർക്ക് നിക്ഷേപം തിരിച്ചു കൊടുക്കാൻ തനിക്കായെന്നാണ് തൃപ്തിയുടെ അവകാശവാദം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളിൽ തൃപ്തിയുടെ സംഘടനയും പങ്കു ചേർന്നു. 

ആദ്യ ക്ഷേത്രപ്രവേശന സമരം പൂണെയിൽ നിന്ന്

പൂനൈ കോലപൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിക്ക് ഇതിന് എതിർപ്പുണ്ടായില്ലെങ്കിലും പൂജാരിമാരായിരുന്നു തടസ്സം. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷമായിരുന്നു അഹമ്മദ്നഗർ ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് നടത്തിയ പോരാട്ടം. 2015 ഡിസംബർ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.

എട്ട് ദിവസത്തിനകം പ്രവേശനം നൽകിയില്ലെങ്കിൽ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായി തൃപ്തി. ഏപ്രിലിൽ തൃപ്തിയുൂടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് ഹർജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.

ഹാജി അലി ദർഗ പ്രവേശനം

2012-ലാണ് ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം തടഞ്ഞത്. ഈ വർഷം ഏപ്രിലിൽ തൃപ്തി ദേശായുടെ നേതൃത്വത്തിൽ ഹാജി അലി ദർഗയിൽ പ്രവേശിക്കാൻ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തിൽ തടഞ്ഞു. ഒടുവിൽ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദർഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദർഗയിൽ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ദർഗയിൽ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ 2014-ൽ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടർന്ന് തൃപ്തിയുടെ നേതൃത്വത്തിൽ നൂറോളം സ്ത്രീകൾ ദർഗയിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. മുസ്ലിം മതവിശ്വാസിയല്ലാത്ത തൃപ്തി മതസ്പർദ്ദയുണ്ടാക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ചില മുസ്ലിം മത സംഘടനകൾ പൊലീസിനെ സമീപിച്ചിരുന്നു.

നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു. പിന്നീട് 'ഹാപ്പി ടു ബ്ലീഡ്' എന്നു പറഞ്ഞ് യുവതികളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംപയിൻ ആരംഭിച്ചു. അത് വലിയ ചർച്ചയായി മാറി. മഹാരാഷ്ട്രയിൽ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട്് വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൃപ്തിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ്.

നേരത്തെ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ തൃപ്തി ദേശായി ചെരിപ്പൂരി അടിച്ചതും വിവാദമായിരുന്നു. നാട്ടുകാർ നോക്കിനിൽക്കേ ചെറുപ്പക്കാരനെ തൃപ്തി ചെരുപ്പൂരി അടിക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശ്രീകാന്ത് ലോധെ എന്ന 25 കാരനെ നാട്ടുകാർ പിടികൂടുകയായിരുന്നു. പ്രണയം നടിച്ച് ഒപ്പം താമസിപ്പിച്ച യുവതി ഗർഭിണിയായതോടെ ഇയാൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും പരാതിയുണ്ട്. ഇയാളെ ഒരു പാഠം പഠിപ്പിക്കുന്നതിനാണ് മർദ്ദനമെന്ന് തൃപ്തിയും സംഘവും നാട്ടുകാരോട് പറയുന്ന ദൃശ്യവും വീഡിയോയിലുണ്ട്. തൃപ്തി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മറ്റ് പ്രവർത്തകരും മർദ്ദനത്തിൽ പങ്കുചേർന്നു. ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

ഭൂമാതാ ബ്രിഗേഡിൽ അംഗസംഖ്യ ഏറുന്നു

40 പേരുമായി 2010-ൽ ഭൂമാതാ റാൻ രാഗിണി ബ്രിഗേഡ് ആരംഭിച്ചത്. ഇന്ന് സംഘടനയിൽ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തൃപ്തിയുടെ പോരാട്ടം. മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി വ്യക്തമാക്കുന്നുണ്ട്.  മഹാരാഷ്ട്രയിൽ 21 ബ്രാഞ്ചുകൾ. വനിതകൾ മാത്രമല്ല, പുരുഷ അംഗങ്ങളും ബ്രിഗേഡിലുണ്ട്. റാൻ റാഗിണി ബ്രിഗേഡ് വനിതാ ഘടകമാണ്. ഇത്രയും അംഗങ്ങളുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല. ഒരു ട്രസ്റ്റ് എന്നതിനേക്കാളേറെ ഒരു പ്രസ്ഥാനമായാണ് ദേശായി ബ്രിഗേഡിനെ കാണുന്നത്. ഇതിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് പതിനെട്ടാണ്പ്രായം.

ശബരിമലയിൽ ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, പൂന മലയാളി ഫെഡറേഷൻ തൃപ്തി ദേശായിയെ പിന്തിരിപ്പിക്കാൻ രംഗത്തുണ്ട്. ക്ഷേത്രശുദ്ധി, സുരക്ഷാപ്രശ്‌നം തുടങ്ങിയവയാണ് മലയാളി ഫെഡറേഷൻ നിരത്തുന്ന കാരണങ്ങൾ. ഏതായാലും തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന തൃപ്തി ദേശായി സുരക്ഷ തേടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചുകഴിഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP