Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവല്ല അതിരൂപതാ മുൻ അദ്ധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ് അന്തരിച്ചു; കബറടക്കം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ; വിടവാങ്ങുന്നത് ഒട്ടേറെ വൃദ്ധസദനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാൻ മുൻകയ്യെടുത്ത വൈദിക ശ്രേഷ്ഠൻ

തിരുവല്ല അതിരൂപതാ മുൻ അദ്ധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ് അന്തരിച്ചു; കബറടക്കം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ; വിടവാങ്ങുന്നത് ഒട്ടേറെ വൃദ്ധസദനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാൻ മുൻകയ്യെടുത്ത വൈദിക ശ്രേഷ്ഠൻ

തിരുവല്ല; മലങ്കര കത്തോലിക്കാ സഭ തിരുവല്ല രൂപത മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ് (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് വെളുപ്പിനെ 3.15നായിരുന്നു മരണം. കബറടക്കം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ. ഇന്ന് ഉച്ചവരെ ഭൗതിക ശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചാപ്പലിലും തുടർന്നു തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ ദേവാലയത്തിലും പൊതുദർശനത്തിനു വയ്ക്കും.

തിരുവല്ല അതിരൂപതയുടെ വിവിധ പള്ളികളിൽ വികാരിയായിരുന്ന ഗീവർഗീസ് മാർ തിമോത്തിയോസ് 1987 ൽ രൂപത അഡ്‌മിനിസ്‌ട്രേറ്ററും 1988 ഓഗസ്റ്റ് എട്ടിന് തിരുവല്ല രൂപതാധിപനുമായി. പുഷ്പഗിരി ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതിൽ വലിയ പങ്ക് വഹിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഒട്ടേറെ വൃദ്ധസദനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാൻ മുൻകയ്യെടുത്തു. 2003 ൽ സ്ഥാനമൊഴിഞ്ഞ ശേഷം സഭൈക്യ പ്രസ്ഥാനങ്ങൾക്കും സാമൂഹിക സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു.

1988 ഓഗസ്റ്റ് ആറിന് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, ഫാ. ജോർജ് ചുണ്ടേവാലേലിനെ ഗീവർഗീസ് മാർ തിമോത്തിയോസ് എന്ന പേരിൽ തിരുവല്ല രൂപതയുടെ അഞ്ചാമത്തെ എപ്പിസ്‌കോപ്പയായി നിയമയിക്കുകയായിരുന്നു. പൗരോഹിത്യ ശുശ്രൂഷയിൽ 64 വർഷങ്ങൾ പിന്നിടുന്ന മാർ തിമോത്തിയോസ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെ പ്രാരംഭദശയിൽ രക്ഷാധികാരിയായി പ്രവർത്തിച്ചു. തിരുവല്ല മാർ അത്തനാസിയോസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, ചെങ്ങരൂർ മാർ സേവേറിയോസ് കോളജ് ഫോർ ടീച്ചർ എജ്യുക്കേഷൻ എന്നീ സ്ഥാപനങ്ങളും മാർ തിമോത്തിയോസിന്റെ ഭരണകാലത്ത് ആരംഭിച്ചവയാണ്.

74 വർഷങ്ങൾക്കുമുമ്പ് തിരുവല്ല മൈനർ സെമിനാരിൽ വൈദികവിദ്യാർത്ഥിയായി എത്തിച്ചേർന്ന ബിഷപ് മാർ തിമോത്തിയോസ് മുഴുവൻസമയ ശുശ്രൂഷകളും തിരുവല്ല കേന്ദ്രമാക്കിയായിരുന്നു നിർവഹിച്ചത്. വിവിധ ഇടവകകളിലും സെന്റ് ജോൺസ് കത്തീഡ്രൽ വികാരിയായിരുന്നപ്പോഴും സെമിനാരി റെക്ടർ, വികാരി ജനറാൾ അഡ്‌മിനിസ്‌ട്രേറ്റർ പദവി ലഭിച്ചപ്പോഴും അദ്ദേഹം തിരുവല്ലയുടെ ആധ്യാത്മിക മണ്ഡലത്തിൽ ശ്രദ്ധേയനായി.

'നിന്റെ വാക്കനുസരിച്ച് ഞാൻ വലയിടാം' എന്ന ആദർശവാക്യവുമായി മേൽപട്ട ശുശ്രൂഷയ്ക്കിറങ്ങിയ ഗീവർഗീസ് മാർ തിമോത്തിയോസ്, വല നിറയെ മത്സ്യങ്ങളുമായി കരയ്ക്ക് കയറിയ പ്രഥമ സഭാ ഇടയന്റെ മനസിനുടമയായി കുറ്റൂർ സ്‌നേഹസദനിലെ വൈദികമന്ദിരത്തോടുചേർന്നുള്ള കെട്ടിടത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതനായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP