Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു; മണിക്കൂറുകൾ നീണ്ട ഊഹോപാഹങ്ങൾക്ക് ശേഷം മരണം സ്ഥിരീകരിച്ചത് അർദ്ധ രാത്രി 12.10ന്; രണ്ടര മാസത്തെ ചികിൽസക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരവേ ഹൃദയാഘാതം മൂലം മരണം; തമിഴ്‌നാട്ടിൽ എങ്ങും അക്രമങ്ങൾ പൊട്ടി പുറപ്പെട്ടു; കൂട്ട ആത്മഹത്യകൾ പേടിച്ച് ഇന്ത്യ

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു; മണിക്കൂറുകൾ നീണ്ട ഊഹോപാഹങ്ങൾക്ക് ശേഷം മരണം സ്ഥിരീകരിച്ചത് അർദ്ധ രാത്രി 12.10ന്; രണ്ടര മാസത്തെ ചികിൽസക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരവേ ഹൃദയാഘാതം മൂലം മരണം; തമിഴ്‌നാട്ടിൽ എങ്ങും അക്രമങ്ങൾ പൊട്ടി പുറപ്പെട്ടു; കൂട്ട ആത്മഹത്യകൾ പേടിച്ച് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ് മക്കളുടെ പ്രാർത്ഥനകൾ ഫലം കണ്ടില്ല. തമിഴ് സിനിമയിൽ എഴുപതുകളിലെ പൊൻതാരകമായി തിളങ്ങി എംജിആറിന്റെ രാഷ്ട്രീയ പിൻഗാമിയായി തമിഴ്‌നാടിന്റെ അധികാര കേന്ദ്രമായ ജെ ജയലളിത അറുപത്തിയെട്ടാം വയസ്സിൽ ആരാധാകരെ നിരാശരാക്കി വിടവാങ്ങി. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരമാമിട്ട് ജെ ജയലളിത അന്തരിച്ചു. ചെന്നൈയിൽ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിയോഗത്തിൽ തമിഴ്‌നാട് പൊട്ടിക്കരയുകയാണ്.

തിങ്കളാഴ്‌ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയതെന്ന് അപ്പോളോ ആശുപത്രി രാത്രി 12.10 ന് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ജയലളിതയുടെ മരണവാർത്ത പുറത്തു വിട്ടേക്കാവുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ട് വൻ സുരക്ഷാ സന്നാഹങ്ങളാണ് ചെന്നൈയിൽ ഒരുക്കിയിരുന്നത്. മരണവാർത്ത പുറത്തു വിടും മുൻപേ തന്നെ പ്രമുഖ എഐഡിഎംകെ നേതാക്കളും ജയലളിതയുടെ തോഴി ശശികലയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണനും അടക്കമുള്ളവർ ആശുപത്രി വിട്ടിരുന്നു. രാത്രി 11 മണിയോടെ അപ്പോളോ ആശുപത്രിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിലേക്കുള്ള റോഡിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതോടെ തന്നെ അശുഭകരമായ വാർത്ത പുറത്തു വരുമെന്ന സൂചന ശക്തമായിരുന്നു.

ഇതിനിടെ എഐഡിഎംകെ ആസ്ഥാനത്ത് പാർട്ടി നേതാക്കളുടെ അടിയന്തരയോഗം ചേർന്നു. പനീർ സെൽവം അടക്കമുള്ള പ്രമുഖ മന്ത്രിമാരും നേതാക്കളും ആശുപത്രിയിൽ നിന്ന് പാർട്ടി ആസ്ഥാനത്തേക്ക് തിരിച്ചു. ഇതേസമയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാർ അടക്കമുള്ള വാഹനങ്ങൾ അപ്പോളോ ആശുപത്രിയിൽ എത്തുകയും പുറപ്പെടുന്നതിന് സജ്ജമായി നിൽക്കുകയും ചെയ്തു. അപ്പോളോ ആശുപത്രി പരിസരത്തെ പൊലീസ് സാന്നിധ്യം ഇരട്ടിയാക്കി. എഐഡിഎംകെ പ്രവർത്തകരെ മുഴുവൻ സ്ഥലത്ത് നിന്ന് നീക്കി. തുടർന്ന് രാത്രി 12.10 ന് ജയലളിതയുടെ മരണവാർത്തയുമായി അപ്പോളോ ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറങ്ങി.

ചെന്നെയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയലളിത. ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഹൃദയാഘാതത്തെ തുടർന്ന് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയത്. ഈ അവസ്ഥയെ മറികടക്കാൻ ജയലളിതയ്ക്ക് ആയില്ല. അത്യാധുനിക ചികിൽസ നൽകിയും ബ്രിട്ടണിലെ ഡോക്ടർ റിച്ചാർഡ് ബെയിലിയുടെ വിദഗ്ധ ഉപദേശവും അമ്മയെ രക്ഷിക്കുമെന്ന് ഏവരും കരുതി. അതുകൊണ്ട് തന്നെ പ്രാർത്ഥനകളുമായി അവർ കാത്തിരുന്നു.

പക്ഷേ ഒരു ഘട്ടത്തിലും തിരിച്ചുവരവിന്റെ സൂചനകൾ അമ്മ നൽകിയില്ല. ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അമ്മ വിടവാങ്ങിയ വാർത്ത അപ്പോളോ ആശുപത്രി സ്ഥിരീകരിച്ചു. ജയലളിത അതീവ ഗുരുതരമാണെന്ന വാർത്ത വന്നപ്പോൾ തന്നെ എഐഎഡിഎം അണികൾ ആത്മഹത്യ ചെയ്യാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ മരണം തമിഴ്‌നാട്ടിൽ കലാപാന്തരീക്ഷം ഉണ്ടാക്കുമെന്ന വിലയിരുത്തലുകളുണ്ട്. ആത്മഹത്യകൾ ഇനിയുമുണ്ടാകുമെന്ന പരിഭ്രാന്തിയിലാണ് സംസ്ഥാന സർക്കാർ. ജയലളിതയെ പരിധിവിട്ട് ആരാധിക്കുന്നവരുടെ വികാരങ്ങളെ നിയന്ത്രിക്കാനാവാതെ പാർട്ടി നേതാക്കളും പെടാപാടുപെടുകയാണ്.

ഞായറാഴ്ച രാത്രിയാണ് ഏവരേയും അമ്പരപ്പിച്ച് ജയലളിതയുടെ ഹൃദയാഘാത വാർത്ത അപ്പോളോ ആശുപത്രി പുറത്തുവിട്ടത്. രണ്ട് മാസം ആശുപത്രിയിൽ കിടക്കുമ്പോഴും ഒരിക്കലും അമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അപ്പോളോ ആശുപത്രി പറഞ്ഞിരുന്നില്ല. രോഗം വിവരം പോലും മിണ്ടിയില്ല. അതുകൊണ്ട് തന്നെ ജയലളിതയുടെ ആരോഗ്യത്തിന്റെ യഥാർത്ഥ സ്ഥിതി ബോധ്യപ്പെട്ടു. ഇതോടെ ആശുപത്രിയിലേക്ക് അണ്ണാ ഡിഎംകെ പ്രവർത്തകർ ഒഴുകി. വീണ്ടും പ്രാർത്ഥനയിലായി തമിഴകം.

പക്ഷേ അണ്ണാ ഡിഎംകെ നേതാക്കൾ പോലും അമ്മയുടെ തിരിച്ചുവരവ് അസാധ്യമെന്ന പോലെ പ്രതികരിച്ചു. ഇതിനിടെയിൽ തമിഴ് ടിവി ചാനലുകളിൽ മരണവാർത്ത മിന്നിമറഞ്ഞു. അണ്ണാ ഡിഎംകെ ആസ്ഥാനത്തുകൊടി താഴ്‌ത്തിക്കെട്ടി. ഇതോടെ ആരാധകർ കൈവിട്ട കളിക്കും മുതിർന്നു. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ അവരെ ശാന്തരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഉടനെ ആശുപത്രി പത്രക്കുറിപ്പ് ഇറക്കി. അമ്മയ്ക്ക് ജീവൻ നഷ്ടപ്പെട്ടില്ലെന്ന്. ഇതോടെ വീണ്ടും പ്രാർത്ഥനകൾ. പക്ഷേ അതും അധിക സമയം നീണ്ടു നിന്നില്ല. ഒടുവിൽ അമ്മയുടെ മരണ വാർത്ത അപ്പോളോ ആശുപത്രിയും അണ്ണാ ഡിഎംകെയും സ്ഥിരീകരിച്ചു.

വെള്ളിത്തിരയിൽെ എംജിആറിന്റെ പിൻഗാമിയാവാനായിരുന്നു ജയലളിത രാഷ്ട്രീയത്തിലെത്തിയത്. 1982ൽ അണ്ണാ ഡി.എം.കെ. അംഗമായാണു രാഷ്ട്രീയ ജീവിതത്തിനു തുടക്കമെങ്കിലും തൊട്ടടുത്ത വർഷം പാർട്ടിയുടെ പ്ര?പ്പഗൻഡ സെക്രട്ടിയായി ഉയർത്തപ്പെട്ടു. അതേവർഷം നടന്ന തിരുച്ചെന്തൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കാൻ ജയയെ എം.ജി.ആർ. നിയോഗിച്ചു. തെരഞ്ഞെടുപ്പിലെ വിജയം ജയയുടെ രാഷ്ട്രീയ ഗ്രാഫ് ഉയർത്തി. ജയയുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞാണ് രാജ്യസഭാംഗത്വത്തിലേക്ക് അവരെ പരിഗണിക്കാൻ എം.ജി.ആറിനെ പ്രേരിപ്പിച്ചത്. 1984ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജയലളിത 1989 വരെ തൽസ്ഥാനത്തു തുടർന്നു. എം.ജി.ആറിന്റെ തണലിൽ പാർട്ടിനേതൃത്വത്തിലേക്ക് ഉയർന്ന ജയയ്ക്കു കനത്തവെല്ലുവിളി ഉയർത്തിയത് ജാനകി രാമചന്ദ്രനാണ്.

എട്ടു തവണ നിയമസഭയിലേക്കു മത്സരിച്ച ജയ ഒരിക്കൽമാത്രമാണു തോൽവി അറിഞ്ഞത്. 1989ൽ ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽനിന്നാണ് ജയ ആദ്യമായി നിയമസഭയിലെത്തിയത്. 54.5 ശതമാനം വോട്ട് സ്വന്തം പെട്ടിയിലാക്കിയ ജയ ഡി.എം.കെയിലെ മുത്തുമനോകരനെയാണു കന്നിപോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. അത്തവണ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ജീവിതത്തിലെ ഏറ്റവും കയ്‌പ്പേറിയ അനുഭവം ജയയ്ക്കുണ്ടായതും അക്കാലത്താണ്.

തമിഴ്‌നാട് നിയമസഭയ്ക്കുള്ളിൽവച്ച് അവർ ഡി.എം.കെ. അംഗങ്ങളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി. മുഖ്യമന്ത്രി കരുണാനിധിയുടെയും സ്പീക്കറുടെയും മുന്നിൽവച്ച് ഡി.എം.കെ. അംഗങ്ങൾ പ്രതിപക്ഷനേതാവായ ജയലളിതയുടെ സാരി വലിച്ചഴിച്ച് അപമാനിച്ചത് രാജ്യത്തെ ജനാധിപത്യസംവിധാനത്തെയാണെ നാണിപ്പിച്ച സംഭവമായിരുന്നു.

'മുഖ്യമന്ത്രിയായല്ലാതെ ഞാൻ ഈ സഭയിൽ ഇനി പ്രവേശിക്കില്ല'എന്നു പ്രഖ്യാപിച്ചാണ് അന്നു ജയലളിത നിയമസഭ വിട്ടത്. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും എ.ഐ.എ.ഡി.എം.കെ. മികച്ച വിജയംനേടി. പിന്നാലെ 1991ൽ തുടർന്ന് 1991ൽ ബർഗൂരിൽനിന്നും കങ്കയാമിൽനിന്നു വൻഭൂരിപക്ഷത്തോടെ വിജയിച്ച് ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി. അഴിമതി ആരോപണങ്ങൾ അലയടിച്ച അന്തരീക്ഷത്തിലായിരുന്നു 1996ലെ തെരഞ്ഞെടുപ്പ്. അത്തവണ ബർഗൂരിൽനിന്നു മത്സരിച്ചെങ്കിലും ഡി.എം.കെയിലെ ഇ.ജി. സുഗാവനത്തോട് പരാജയപ്പെട്ടു. ജയലളിതയുടെ രാഷ്ട്രീയചരിത്രത്തിലെ ആദ്യത്തേയും അവസാനത്തെയും തെരഞ്ഞെടുപ്പു പരാജയമായിരുന്നു അത്.

2001ൽ ആണ്ടിപ്പെട്ടി, കൃഷ്ണഗിരി, ഭുവനഗിരി, പുതുക്കോട്ട എന്നീ നാലു മണ്ഡലങ്ങളിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നെങ്കിലും ഝാൻസി ഭൂമിഇടപാടുകളിൽ ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കപ്പെട്ടു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തെങ്കിലും സുപ്രീം കോടതിവിധിയെത്തുടർന്ന് രാജിവച്ചു. കോടതി കുറ്റവിമുക്തയാക്കിയതോടെ 2002ൽ ആണ്ടിപ്പെട്ടിയിൽനിന്നു മത്സരിച്ച് വിജയിച്ചു. 2006ൽ ആണ്ടിപ്പെട്ടിയിൽനിന്നും 2011ൽ ശ്രീരംഗത്തുനിന്നും ജയ നിയമസഭയിലെത്തി. എന്നാൽ, 2015ൽ ആർ.കെ. നഗറിൽനിന്നു വീണ്ടും നിയമസഭയിൽ.

പക്ഷേ പ്രതീക്ഷകൾ തെറ്റിച്ച് അസുഖങ്ങൾ അമ്മയെ കീഴടക്കി. ആരുടേയും പ്രാർത്ഥനകളും അമ്മയ്ക്ക് തുണയായില്ല. അറുപത്തിയെട്ടാം വയസ്സിൽ ജയലളിത വിടവാങ്ങുകയാണ്. പക്ഷേ ജയലളിത ഉയർത്തി 'അമ്മ' എന്ന വികാരം അരാധകരുടെ മനസ്സിൽ തീരാദുഃഖമായി അവശേഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP