Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

80 ശതമാനം വായനക്കാരും പറയുന്നു എം കെ ദാമോദരനെ നിയമോപദേശകൻ ആക്കിയത് തെറ്റായെന്ന്; ഗീത ഗോപിനാഥിന്റെ നിയമനത്തെ 65 ശതമാനം പേർ അനുകൂലിച്ചപ്പോൾ ജോൺ ബ്രിട്ടാസിനെ പിന്തുണയ്ക്കാൻ 52 ശതമാനം പേർ; മറുനാടൻ സർവേയുടെ ഒരു വിഭാഗത്തിലെ കൂടി ട്രെൻഡ് പുറത്തുവിടുന്നു

80 ശതമാനം വായനക്കാരും പറയുന്നു എം കെ ദാമോദരനെ നിയമോപദേശകൻ ആക്കിയത് തെറ്റായെന്ന്; ഗീത ഗോപിനാഥിന്റെ നിയമനത്തെ 65 ശതമാനം പേർ അനുകൂലിച്ചപ്പോൾ ജോൺ ബ്രിട്ടാസിനെ പിന്തുണയ്ക്കാൻ 52 ശതമാനം പേർ; മറുനാടൻ സർവേയുടെ ഒരു വിഭാഗത്തിലെ കൂടി ട്രെൻഡ് പുറത്തുവിടുന്നു

ടീം മറുനാടൻ

തിരുവനന്തപുരം: പിണറായി സർക്കാർ നിയമിച്ച ഉപദേശകർ ഏറെ വിവാദങ്ങൾക്ക് ഇടവരുത്തി. ഒരു പരിധിവരെ ഈ സർക്കാരിന്റെ ആദ്യ 100 ദിനത്തിൽ ഏറ്റവും അധികം കരിനിഴൽ വീഴ്‌ത്തിയത് ഈ ഉപദേശക നിയമനങ്ങൾ ആയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഇവരുടെ നിയമനങ്ങൾ ചില്ലറയല്ല ബുദ്ധിമുട്ടുണ്ടാക്കിയത്. എംകെ ദാമോദരനെ നിയമോപദേഷ്ടാവാക്കിയതും അദ്ദേഹം സർക്കാരിനെതിരെ കോടതിയിൽ ഹാജരായതുമാണ് വിവാദമായതെങ്കിലും ഇടത് സാമ്പത്തിക നയങ്ങളുമായി ചേർന്ന് പോകാത്ത ഗീത ഗോപിനാഥിനെ ഉപദേഷ്ടാവ് ആക്കിയത് ആയിരുന്നു രണ്ടാമത്തെ വിവാദം. കൂട്ടത്തിൽ ജോൺ ബ്രിട്ടാസിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് സ്ഥാനവും വിവാദമായി.

ഈ വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം പിണറായി സർക്കാരിന് ഒരു പാഠം ആവേണ്ടതാണ്. ഈ വിഷയത്തെക്കുറിച്ച് ആദ്യമായി വായനക്കാരുടെ അഭിപ്രായം തേടിയത് മറുനാടൻ ആയിരുന്നു. പിണറായി സർക്കാരിന്റെ 100 ദിവസത്തെ കുറിച്ചുള്ള ചർച്ചയുടെ ഭാഗമായാണ് ഈ അഭിപ്രായ സർവ്വേ നടത്തിയത്. പങ്കെടുത്തവരിൽ 80 ശതമാനത്തിൽ അധികം പേരും എം കെ ദാമോദരന്റെ നിയമനം തെറ്റായി പോയി എന്നു പറഞ്ഞപ്പോൾ ഗീതാ ഗോപിനാഥിനും ജോൺ ബ്രിട്ടാസിനും അത്രമേൽ എതിർപ്പ് നേരിട്ടില്ലെന്നും ശ്രദ്ധേയമായി. 

സിപിഎമ്മിന് അകത്തു തന്നെ എതിർപ്പുകൾക്ക് ഇടയാക്കിയ സംഭവമായിരുന്നു എം കെ ദാമോദരനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവാക്കിയത്. പാർട്ടി താൽപ്പര്യത്തേക്കാൾ ഈ വിഷയത്തിൽ നിഴലിച്ചു നിന്നത് മുഖ്യമന്ത്രിയുടെ താൽപ്പര്യം തന്നെയായിരുന്നു. ലാവലിൻ കേസിലെ പിണറായിയുടെ അഭിഭാഷകനായ എം കെ ദാമോദരനെ നിയമോപദേഷ്ടാവാക്കിയതിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തിയത് വി എസ് അച്യുതാനന്ദൻ ആയിരുന്നു. സർക്കാറിന് എതിരായ കേസുകളിൽ പോലും ഹാജരായ എം കെ ദാമോദരനെതിരെ കടുത്ത വികാരം തന്നെയാണ് ഉണ്ടായത്. ഇത് പിണറായിയുടെ പ്രതിച്ഛായ കെടുത്തിയെന്നതിന്റെ തെളിവാണ് മറുനാടൻ സർവേഫല സൂചനയും.

ഇതുവരെ പോൾ ചെയ്തവരിൽ 80.5 ശതമാനം പേരാണ് എം കെ ദാമോദരന്റെ നിയമനം തെറ്റാണെന്ന് കാണിച്ച് വോട്ടു ചെയ്തത്. 8.5 ശതമാനം പേർ എം കെ ദാമോദരന്റെ നിയമനത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 10.9 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായമില്ലെന്നാണ് രേഖപ്പെടുത്തിയത്. പണം പറ്റാത്ത പദവിയിലാണ് എം കെ ദാമോദരനെ സർക്കാർ നിയമിച്ചതെങ്കിലും ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉള്ള തസ്തികയിലായിരുന്നു അദ്ദേഹത്തിന് നിയമനം. ഈ വിവാദം കൊടുമ്പിരി കൊണ്ടപ്പോൾ മൗനം പാലിച്ച് രക്ഷപെടാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഒടുവിൽ സാന്റിയാഗോ മാർട്ടിൻ കേസിൽ ദാമോദരൻ ഹാജരായതോടെ മുഖ്യമന്ത്രിയുടെയും പ്രതിരോധങ്ങളെല്ലാം പാളി. ഒടുവിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാകാൻ താനില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഈ വിഷയത്തിൽ വിഎസിന്റെ നിലപാടാണ് വിജയിച്ചത്. ഈ ജനപക്ഷ നിലപാടിനൊപ്പമാണ് സൈബർ ലോകവും നിലകൊള്ളുന്നത് എന്ന തെളിവാണ് മറുനാടൻ സർവേ ഫല സൂചനയും.

അതേസമയം എം കെ ദാമോദരൻ വിഷയത്തിൽ എന്നതു പോലെ എതിർപ്പുയർന്നതാണ് മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ച നടപടി. എന്നാൽ, ഈ വിഷയത്തിൽ പാർട്ടിക്കാരുടെ എതിർപ്പ് മാത്രമേ ഉണ്ടായുള്ളൂ. പൊതുജനങ്ങൾക്ക് ഗീതയെ സ്വീകാര്യയാണെന്ന് തെളിയിക്കുന്നതാണ് സർവേയിൽ അവർക്ക് ലഭിച്ച പിന്തുണ. ഗീതാ ഗോപിനാഥിന്റെ നിയമനം ശരിയാണെന്നാണ് 65.4 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 23.3 ശതമാനം പേർ എതിർത്ത് വോട്ടു ചെയ്തപ്പോൾ 11.3 ശതമാനം ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.

ഹാവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ലോകം അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥിനെ മലയാളികളും ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സർവേയിലെ സൂചന. ലോകം അറിയപ്പെടുന്ന വ്യക്തിത്വം നിയമോപദേഷ്ടാവായി കേരളാ മുഖ്യമന്ത്രിക്കുണ്ട് എന്നത് നല്ലകാര്യമായാണ് എല്ലാവരും വിലയിരുത്തുന്നത്. പോളിറ്റ്ബ്യൂറോയിൽ തന്നെ വിഭിന്നമായ അഭിപ്രായം ഗീതയുടെ വിഷയത്തിൽ ഉണ്ടായിട്ടും പിണറായി നിലപാട് തിരുത്താൻ തയ്യാറാകാത്തത് ഈ പൊതുജന സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ തന്നെയാണ്. കേരളത്തിലെ സാമ്പത്തിക കാര്യങ്ങളിൽ ഗീതയ്ക്ക് വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് ആരും കരുതുന്നുമില്ല. ഡോ. തോമസ് ഐസക്കിനെ പോലെ ലോകം ബഹുമാനിക്കുന്ന സാമ്പത്തിക വിദഗ്ധൻ ധനമന്ത്രിയായിരിക്കേ മുഖ്യമന്ത്രിക്ക് വേറൊരു ഉപദേഷ്ടാവിന്റെ ആവശ്യമുണ്ടോ എന്നു ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

പിണറായി സർക്കാറിന്റെ 100 ദിവസത്തിനിടെ വിവാദത്തിലായ മറ്റൊരു നിയമനമാണ് മാദ്ധ്യമ ഉപദേഷ്ടാവിന്റേത്. കൈരളി ടിവിയുടെ എംഡിയും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിനെയാണ് ഈ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി നിയമിച്ചത്. പണം പറ്റാതെയുള്ള പദവിയായിട്ടായിരുന്നു നിയമനം. പിണറായിയുടെ വിശ്വസ്തൻ എന്ന നിലയിൽ ഈ നിയമനത്തോട് അധികമാർക്കും എതിർപ്പില്ലെന്നതിന്റെ തെളിവാണ് ഇതുവരെയുള്ള സർവേ ഫലത്തിന്റെ ട്രെൻഡ്. 52.5 ശതമാനം പേർ ബ്രിട്ടാസിന്റെ നിയമനത്തെ ശരിവച്ചു. 33.7 ശതമാനം എതിർപ്പ് രേഖപ്പെടുത്തിയും വോട്ട് ചെയ്തു. 13.8 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.

ജോൺ ബ്രിട്ടാസിന്റെ നിയമനത്തോട് എതിർപ്പുയർത്തത് ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരിൽ നിന്നു തന്നെയായിരുന്നു. എന്നാൽ, കാലങ്ങളായി പിണറായിയുടെ വിശ്വസ്തനാണ് ബ്രിട്ടാസ്. മാത്രമല്ല, തെരഞ്ഞെടുപ്പ് കാമ്പയിനിംഗിലെ പുതുരീതി കൊണ്ടുവന്നതും ബ്രിട്ടാസിന്റെ താൽപ്പര്യപ്രകാരമായിരുന്നു. എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന പ്രവചന വാക്യത്തിന് പിന്നിലും ബ്രിട്ടാസിന് പങ്കുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. എങ്കിലും മാദ്ധ്യമങ്ങളെ കണ്ടാൽ മുഖം തിരിക്കുന്ന മുഖ്യമന്ത്രിയെന്ന ചീത്തപ്പേര് മാറ്റാൻ അദ്ദേഹത്തിൽ നിന്നും കൂടുതൽ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്.

17 ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് മറുനാടൻ മലയാളി പിണറായി സർക്കാറിന്റെ 100 ദിവസത്തെ വിലയിരുത്താനായുള്ള സർവേയിൽ ഉൾപ്പെടുത്തിയത്. ഇനി നാളെ കൂടി കൂടി വായനക്കാർക്ക് സർവേയിൽ പങ്കാളികളാകാം. കഴിഞ്ഞ ദിവസം വോട്ടിംഗിൽ മുമ്പിലുള്ള മന്ത്രിമാരുടെ സർവേ ഫലത്തിന്റെ സൂചന പുറത്തുവിട്ടിരുന്നു. ഇനിയും വോട്ടിംഗിന് ഒരു ദിവസം ബാക്കി നിൽക്കേ പല വിഷയങ്ങളിലും അഭിപ്രായങ്ങൾ മാറിമറിഞ്ഞേക്കാം. വിശദമായ സർവ്വേ ഫലം തിങ്കാളാഴ്ചയാണ് പ്രസിദ്ധീകരിക്കുനന്ത്. നിങ്ങൾ ഇതുവരെ വോട്ട് ചെയ്തിട്ടില്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വോട്ട് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP