Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാശുള്ള വീട്ടിലെ പെൺകുട്ടിയെ പ്രണയിച്ച തേങ്ങാ കച്ചവടക്കാരന്റെ മകൻ; ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമയുമായി മുംബൈയ്ക്ക് പോയത് തോൽപ്പെട്ടിയുമായി; പടർന്ന് പന്തലിച്ചപ്പോഴും മനസ്സിൽ നിറഞ്ഞത് കോൺഗ്രസിനോടുള്ള അഭിനിവേശം; മത്സരിക്കാൻ അമ്പലപ്പുഴ ചോദിച്ചപ്പോൾ കരുണാകരൻ ചൂണ്ടിക്കാട്ടിയത് കുട്ടനാട്ടിലേക്കും; ലീഡറുടെ പിഴക്കാത്ത തീരുമാനം എംഎൽഎയും മന്ത്രിയുമാക്കി; തോമസ് ചാണ്ടി അന്നും ഇന്നും എന്നും കുവൈറ്റ് ചാണ്ടി; തോമസ് ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ കുട്ടനാട്

കാശുള്ള വീട്ടിലെ പെൺകുട്ടിയെ പ്രണയിച്ച തേങ്ങാ കച്ചവടക്കാരന്റെ മകൻ; ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമയുമായി മുംബൈയ്ക്ക് പോയത് തോൽപ്പെട്ടിയുമായി; പടർന്ന് പന്തലിച്ചപ്പോഴും മനസ്സിൽ നിറഞ്ഞത് കോൺഗ്രസിനോടുള്ള അഭിനിവേശം; മത്സരിക്കാൻ അമ്പലപ്പുഴ ചോദിച്ചപ്പോൾ കരുണാകരൻ ചൂണ്ടിക്കാട്ടിയത് കുട്ടനാട്ടിലേക്കും; ലീഡറുടെ പിഴക്കാത്ത തീരുമാനം എംഎൽഎയും മന്ത്രിയുമാക്കി; തോമസ് ചാണ്ടി അന്നും ഇന്നും എന്നും കുവൈറ്റ് ചാണ്ടി; തോമസ് ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ കുട്ടനാട്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുട്ടനാടും കുവൈത്തും തമ്മിൽ സാമ്യമില്ലെങ്കിലും കുട്ടനാട്ടിലെ തോമസ് ചാണ്ടി 'കുവൈത്ത് ചാണ്ടി'യൊയിരുന്നു. കെ എസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കാലെടുത്തുവയ്ക്കുകയും പിന്നീട് കുവൈറ്റിലെത്തി വൻ വ്യവസായി ആയി മാറുകയും ചെയ്ത ചരിത്രമാണ് പിന്നീട് എൻസിപിയിലേക്ക് ചേക്കേറിയ തോമസ് ചാണ്ടിയുടേത്. വലിയൊരു വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായി നാട്ടിലേക്ക് മടങ്ങിയ ചാണ്ടി പിന്നീട് കുട്ടനാട്ടുകാരുടെ നേതാവായി. എൻസിപിയുടെ എല്ലാമെല്ലാമായി കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നതിനിടെയാണ് തോമസ് ചാണ്ടിയെ രോഗം തളർത്തിയതും മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതും.

''ഒരു തോൽപ്പെട്ടിയുമായി ഇവിടെ നിന്നു പോയതല്ലേ സുഹൃത്തേ, ഇത്രയൊക്കെയായില്ലേ, ഇനിയെന്ത്!'-ഈ ചോദ്യത്തിലൂടെ എല്ലാ വിവാദങ്ങളേയും പുഞ്ചിരിയോടെ നേരിട്ട നേതാവായിരുന്നു തോമസ് ചാണ്ടി. 1947 ഓഗസ്റ്റ് 29നു ചേന്നംകരി കളത്തിൽപറമ്പിൽ വെട്ടികാട് വി സി.തോമസിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ചതു സാധാരണ കുടുംബത്തിലാണ്. വ്യാപാരത്തിൽ പിതാവിനെ സഹായിക്കുമ്പോഴും കെഎസ്‌യു, യൂത്ത് കോൺഗ്രസ് രാഷ്ട്രീയമുണ്ടായിരുന്നു. അതിനിടയിൽ മേഴ്‌സിയുമായി പ്രണയത്തിലായി. കാശുള്ള വീട്ടിലെ പെൺകുട്ടിയാണ്. വിവാഹം നടക്കണമെങ്കിൽ നല്ലൊരു തൊഴിൽ വേണം. കയ്യിലൊരു ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമയുണ്ട്. നേരെ മുംബൈയ്ക്കു വണ്ടി കയറി. ജീവിതം കരയ്ക്കടുപ്പിക്കാൻ പോന്ന പണിയൊന്നും കിട്ടാഞ്ഞപ്പോൾ 1976 ൽ കുവൈത്തിലേക്ക്. സ്വകാര്യ സ്ഥാപനത്തിലെ സ്റ്റോർ കീപ്പർ ജോലിയാണ് ആദ്യം കിട്ടിയത്. അവിടെ നിന്ന് പടർന്ന് പന്തലിച്ച ബിസിനസ്സുകാരനായി. പിന്നെ രാഷ്ട്രീയ നേതാവും.

ബിസിനസ് വളരുമ്പോഴും രാഷ്ട്രീയം തോമസ് ചാണ്ടിക്കു ഹരമായിരുന്നു. കെ.കരുണാകരനോടൊപ്പം കോൺഗ്രസ് വിട്ട ശേഷവും കോൺഗ്രസിനോട് പ്രിയം സൂക്ഷിച്ചു. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും കുട്ടനാട്ടിൽ സഞ്ചരിച്ച ബോട്ട് വിലയ്ക്കു വാങ്ങി 'രാജീവ്ജി' എന്നു പേരിട്ട് ഓർമകളിൽ ചേർത്തു കെട്ടി. രാഷ്ട്രീയാവേശം വിടാതെ കുവൈത്തിലെ കോൺഗ്രസ് അനുഭാവികളുടെ സംഘടനയുണ്ടാക്കി. നാട്ടിൽ കൂടുതൽ സമയം ചെലവിടാൻ തുടങ്ങിയതോടെ ഒരു ലക്ഷ്യം മനസ്സിൽ ഞാറ്റുപച്ചയായി - എംഎൽഎയാകണം. കെ.കരുണാകരനോടുള്ള അടുപ്പം വച്ച്, ഡിഐസി പിറന്നപ്പോൾ ഒപ്പം നിന്ന് അമ്പലപ്പുഴ സീറ്റ് ചോദിച്ചു. താൻ കുട്ടനാട്ടിൽ മത്സരിക്ക് എന്നായിരുന്നു ലീഡറുടെ ഉപദേശം. ചാണ്ടി അതു സ്വീകരിച്ചു. 2006 ൽ ഡോ. കെ.സി.ജോസഫിന്റെ കുത്തക തകർത്തു ചാണ്ടി ലക്ഷ്യം നേടി. ഡിഐസി എൻസിപിയിൽ ലയിച്ചതോടെ 2011 ലും 2016 ലും എൻസിപി സ്ഥാനാർത്ഥിയായി ജയം തുടർന്നു. 2011 ൽ വീണ്ടും ഡോ. കെ.സി.ജോസഫിനെയും 2016 ൽ ജേക്കബ് ഏബ്രഹാമിനെയും തോൽപിച്ചു.

ദീർഘകാലമായി അർബുദ രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ 2.30നു ൈവറ്റില ടോക് എച്ച് റോഡിൽ മകൻ ഡോ. ടോബിയുടെ വസതിയിലാണ് അന്തരിച്ചത്. ഭാര്യ: മേഴ്‌സി. മറ്റു മക്കൾ: ബെറ്റി, ടെസി. മരുമക്കൾ: റെനി, ഡോ. അൻസു, ജോയൽ.സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11നു കുട്ടനാട് ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ.ഇന്നലെ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകും മുൻപേ മരണം സംഭവിച്ചു. ആലപ്പുഴയിലെ കുട്ടനാട് ചേന്നങ്കരി കളത്തിൽപറമ്പിൽ വെട്ടികാട് വി സി. തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ നേടിയ ശേഷം പൊതുരംഗത്തു സജീവമായി. കുട്ടനാട്ടിൽ കെഎസ്‌യു പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയം തുടങ്ങിയത്. ജീവിക്കാനായി ഗൾഫിലേക്കു കുടിയേറി, നേടാവുന്നതെല്ലാം നേടി മടങ്ങി, മന്ത്രിപദം വരെയെത്തിയ തോമസ് ചാണ്ടിയുടെ ജീവിതം വിസ്മയമാണ് ഇന്നും പലർക്ക്.

കുവൈത്തിലെ ഇന്ത്യക്കാർ കുട്ടികളെ പഠിപ്പിക്കാൻ പ്രയാസപ്പെടുന്നതു കണ്ടപ്പോൾ മറ്റു ചിലരുമായി ചേർന്ന് 1985 ൽ ഒരു സ്‌കൂൾ തുടങ്ങി യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ. യുദ്ധാനന്തരം തിരുവല്ലക്കാരനായ ടൊയോട്ട സണ്ണിയെന്ന വ്യവസായിയുടെ സഹായത്തോടെ ചാണ്ടി വീണ്ടും കുവൈത്തിൽ സജീവമായി. കൂടുതൽ സ്‌കൂളുകൾ തുറന്നു. ഇവയിൽ ചിലതു പിന്നീടു കൈമാറി. നിലവിലുള്ളത് കുവൈത്തിലെ 3 സ്‌കൂളുകളും സൗദിയിലെ ഒരെണ്ണവും. ഓഷ്യാനിക് ജനറൽ ട്രേഡിങ് കമ്പനി, ഹൈഡൈൻ സൂപ്പർമാർക്കറ്റ് തുടങ്ങി മറ്റു മേഖലകളിലും സ്ഥാപനങ്ങൾ ഉയർന്നു വന്നു. പണ്ടു വള്ളം തുഴഞ്ഞ കായലിന്റെ തീരത്തും ബിസിനസ് കെട്ടിപ്പൊക്കി ആലപ്പുഴ ലേക് പാലസ് റിസോർട്ട്. എറണാകുളം അറ്റ്‌ലാന്റ ട്രാവൽസ് മറ്റൊന്ന്.

കെഎസ്‌യുവിൽ തുടങ്ങി കുവൈത്തിലേക്ക് പറന്ന് വ്യവസായിയായി മടക്കം

ചേന്നംകരിക്കാരനാണെങ്കിലും കർമംകൊണ്ട് കുവൈത്തുകാരനാണ് തോമസ് ചാണ്ടി. 1947 ഓഗസ്റ്റ് 29നാണ് ജനനം. വി സി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകൻ. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽനിന്ന് ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ഡിപ്ലോമ നേടിയ ശേഷമാണ് കുവൈത്തിലേക്കു പറന്നത്. പഠനകാലത്ത് കുട്ടനാട്ടിലെയും കൈനകരിയിലെയും കെഎസ് യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രസിഡന്റായിരുന്നു.

1970ലാണ് നാട്ടിലെ രാഷ്ട്രീയം മതിയാക്കി ജീവിതപ്പച്ച തേടി തോമസ് ചാണ്ടി കുവൈത്തിലെത്തിയത്. അവിടെ കെട്ടിപ്പൊക്കിയത് വൻ വ്യവസായ സാമ്രാജ്യവും. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് തോമസ് ചാണ്ടിയുടെ ബിസിനസുകളിലേറെയും. യുണൈറ്റഡ് പബ്ലിക് സ്‌കൂൾ, ഇന്ത്യൻ സെൻട്രൽ സ്‌കൂൾ എന്നിവയുടെ ചെയർമാനാണ് ചാണ്ടി. സൗദി അറേബ്യയിലെ റിയാദിലും സ്‌കൂളുണ്ട്. വ്യവസായി എന്ന നിലയിൽ ഒരു വശത്തു വലിയ ലോകം കെട്ടിപ്പടുക്കുമ്പോഴും അശരണർക്ക് അഭയം നൽകിയെന്ന നിലയിൽ ചാണ്ടിയെ ഇഷ്ടപ്പെടുന്ന നിരവധി പേരുമുണ്ട്. കേരളത്തിലും കുവൈത്തിലും സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണ് തോമസ് ചാണ്ടി നടത്തിയത്. കുവൈത്തിലെ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പിനിരയായ മലയാളി പെൺകുട്ടികൾക്ക് നാട്ടിലേക്കു തിരിച്ചുപോരാനും കെണിയിൽ പെടാതിരിക്കാനും സഹായഹസ്തം നീട്ടിയവരിൽ ഒരാളെന്ന നിലയിൽ ചാണ്ടി അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. . അയ്യായിരത്തോളം കുടുംബങ്ങൾക്കു വീടുവച്ചു കൊടുത്തും അവിടങ്ങളിൽ അത്യാധുനിക ശുചിത്വ ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കിയും തോമസ് ചാണ്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ചർച്ചയായി.

ആദ്യകാല രാഷ്ട്രീയം കഴിഞ്ഞ ശേഷം രാജ്യത്തിനകത്തും പുറത്തും വൻ ബിസിനസ് ലോകം കെട്ടിപ്പടുത്ത ശേഷമാണ് തോമസ് ചാണ്ടി വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2006-ലെ തെരഞ്ഞെടുപ്പിൽ കെ കരുണാകരന്റെ നേതൃത്തിൽ രൂപീകൃതയായ ഡിഐസി സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽനിന്ന് നിയമസഭയിലെത്തുകയായിരുന്നു ചാണ്ടി. അഞ്ചു വർഷം കഴിഞ്ഞപ്പോഴേക്ക് ഡിഐസികെ എൽഡിഎഫിൽ എത്തി. അങ്ങനെ 2011ലെ തെരഞ്ഞെടുപ്പിലും ഇടുപക്ഷത്തിനൊപ്പം നിയമസഭയിലും ഇങ്ങനെ മന്ത്രിമോഹം സാഫല്യമടയാതെ തുടർച്ചയായ രണ്ടു സർക്കാരുകളിലും പ്രതിപക്ഷ ബെഞ്ചിലായിരുന്നു ചാണ്ടിയുടെ സ്ഥാനം. രണ്ടു തവണയും പരാജയപ്പെടുത്തിയത് കേരള കോൺഗ്രസിലെ ഡോ. കെ സി ജോസഫിനെ. 2016-ൽ കേരള കോൺഗ്രസ് മാണിയിലെ ജേക്കബ് ഏബ്രഹാമായിരുന്നു എതിരാളി.

എംഎൽഎയായെങ്കിലും തോമസ് ചാണ്ടി കുവൈറ്റിനെ മറന്നില്ല. കൂടുതലും ചെലവഴിച്ചത് കുവൈറ്റിലാണ്. നിയമസഭാ സമ്മേളനത്തിന് മാത്രം കേരളത്തിൽ പറന്നെത്തി. തന്റെ സഹോദരനായിരുന്നു കുട്ടനാട്ടെ കാര്യങ്ങളെല്ലാം നോക്കാൻ തോമസ് ചാണ്ടി ഏൽപ്പിച്ചത്. പാർട്ടിക്കാരും നാട്ടുകാരും അവലാതികൾ പറഞ്ഞതും തോമസ് ചാണ്ടിയുടെ സഹാദരന് മുമ്പിൽ തന്നെ. ഇങ്ങനെ തോമസ് ചാണ്ടി എംഎൽഎ എല്ലാ അർത്ഥത്തിലും കുവൈറ്റ് ചാണ്ടിയായി മാറുകയായിരുന്നു.

അന്തരിച്ച തോമസ് ചാണ്ടി എംഎ‍ൽഎയുടെ ശവസംസ്‌കാരത്തിന്റെ സമയക്രമീകരണം

1. 23.12.2019 തിങ്കൾ 1 മണി

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീകശരീരം പ്രത്യേകം ക്രമീകരിച്ചിട്ടുള്ള വാഹനത്തിൽ ഇടപ്പള്ളി -പാലാരിവട്ടം - ബൈപ്പാസ് വൈറ്റില വഴി 3 മണിക്ക് ആലപ്പുഴ മുൻസിപ്പൽ ടൗൺ ഹാളിൽ എത്തിച്ചേരും

3.00 മണി മുതൽ 5.00 മണി വരെ പൊതുദർശനം

5.30 ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പൂപ്പള്ളിക്ക് സമീപമുള്ള ഭവനത്തിൽ.

2. 24.12.2019 ചൊവ്വ

12.00 മണിക്ക് ഭവനത്തിലെ പ്രാർത്ഥന ആരംഭിക്കും.
2.00 മണിക്ക് ഭവനത്തിന് സമീപമുള്ള, ചേന്നംകരി സെന്റ്.പോൾസ് മാർത്തോമ്മ ദേവാലയ സിമിത്തേരിയിൽ സംസ്‌കാരം
3.00 മണിക്ക് പള്ളിയങ്കണത്തിൽ അനുശോചന സമ്മേളനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP