Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡോ. രാകേഷിനെ കണ്ടെത്താൻ കടലിൽ നടന്നത് വൻരക്ഷാദൗത്യം; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; പ്ലീമൗത്ത് സൗത്ത് മുങ്ങൽ വിദഗ്ധരുടെയും പേടിസ്വപ്നമായ കടലിടുക്ക്; അപകട മരണം പതിവായ ആഴമുള്ള കടൽ തീരമെന്ന കുപ്രസിദ്ധിയും; തണുത്ത കടൽ പരിചിതമല്ലാത്തവർ ശ്രദ്ധിക്കണമെന്ന് രക്ഷാസേനയുടെ മുന്നറിയിപ്പ്

ഡോ. രാകേഷിനെ കണ്ടെത്താൻ കടലിൽ നടന്നത് വൻരക്ഷാദൗത്യം; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; പ്ലീമൗത്ത് സൗത്ത് മുങ്ങൽ വിദഗ്ധരുടെയും പേടിസ്വപ്നമായ കടലിടുക്ക്; അപകട മരണം പതിവായ ആഴമുള്ള കടൽ തീരമെന്ന കുപ്രസിദ്ധിയും; തണുത്ത കടൽ പരിചിതമല്ലാത്തവർ ശ്രദ്ധിക്കണമെന്ന് രക്ഷാസേനയുടെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: തികച്ചും ആകസ്മികമായ ഒരു മരണത്തിലൂടെ പ്രിയപ്പെട്ടവർക്കൊക്കെ കടലോളം ആഴത്തിൽ വേദന നൽകിയാണ് ഞായറാഴ്ച ഉച്ചക്ക് മലപ്പുറം തിരൂർ സ്വദേശി ഡോ. രാകേഷ് ബ്രിട്ടനിലെ പ്ലീമൗത്തിലെ കടലിൽ മുങ്ങി താണത്. നിനച്ചിരിക്കാതെ എത്തിയ മരണവാർത്ത വിശ്വസിക്കണോ അവിശ്വസിക്കാണോ എന്ന അവസ്ഥയിലാണ് മരണത്തിലേക്ക് മുങ്ങിത്താണ രാകേഷിന്റെ നാട്ടിലെ ബന്ധുക്കൾ.

ഞായറാഴ്ച അസ്വാഭാവിക മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന പൊലീസ് ഇന്നലെ രാകേഷിന്റെ മരണം സ്വാഭാവിക കാരണങ്ങൾ കൊണ്ടെന്ന വിലയിരുത്തലിൽ എത്തുക ആയിരുന്നു. ഇതോടെ മൃതദേഹം കൂടുതൽ വേഗത്തിൽ വിട്ടുകിട്ടാനുള്ള സാധ്യതയും വർധിക്കുകയാണ്. പൊലീസ് സംശയിക്കുന്ന സാഹചര്യത്തിൽ ഒട്ടേറെ ആഴ്ചകൾക്കു ശേഷം മാത്രമാണ് സാധാരണ മൃതദേഹം ബന്ധുക്കൾക്ക് സംസ്‌ക്കാരത്തിന് വിട്ടുനൽകുക.

രണ്ടു വർഷം മുൻപ് സ്‌കോട്‌ലൻഡിൽ കടൽ തീരത്തു മരിച്ച നിലയിൽ കാണപ്പെട്ട മലയാളി വൈദികൻ മാർട്ടിൻ വാഴേച്ചിറയുടെ മൃതദേഹം ഇത്തരത്തിൽ പല ആഴ്ചകൾ കഴിഞ്ഞാണ് സംസ്‌കാരത്തിനായി വിട്ടു നൽകിയത്. കേരളത്തിൽ നിന്നും റോമിൽ നിന്നും ഒക്കെ പലതവണ ഇതിനായി സമ്മർദ്ദം ചെലുത്തിയിട്ടും പൊലീസ് നടപടികൾ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായല്ലായിരുന്നു. ഇപ്പോൾ രാകേഷിന്റെ മരണത്തിലും അത്തരം ഒരു സാധ്യത ഭയപ്പെട്ടിരുന്നെങ്കിലും ഇന്നലെ പൊലീസ് കൂടുതൽ വ്യക്തത വരുത്തിയതോടെ സാധാരണ സമയ ക്രമത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാകാനാകും എന്നാണ് രാകേഷിന്റെ സുഹൃത്തുക്കൾ കരുതുന്നത്.

അതേസമയം രാകേഷിന്റെ മരണത്തിലൂടെ ഹോമിയോ ഡോക്ടറായ ഭാര്യ ഷാരോൺ മൂന്നു കൊച്ചു കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഒറ്റയ്ക്ക് തണലായി മാറേണ്ട അത്യന്തം വേദന നിറഞ്ഞ സാഹചര്യമാണ് നേരിടുന്നതെന്നും നാട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുകെയിൽ ഉള്ള സുഹൃത്തുക്കളെയും മറ്റും കണ്ടെത്തിയാണ് സംഭവം സംബന്ധിച്ച വസ്തുതകൾ കുടുംബം മനസിലാക്കുന്നത്. അതിനിടെ രാകേഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഈ ആഴ്ച തന്നെ നടത്തി മൃതദേഹം അടുത്ത ആഴ്ച നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ ഉണ്ടാകുമെന്നു പ്ലീമൗത്തിലെ പ്രാദേശിക മലയാളി സമൂഹം സൂചന നൽകുന്നു.

അതിനിടെ ഞായറാഴ്ച ഉച്ചക്ക് സുഹൃത്തിന്റെ കുടുംബവും ഒത്തു കടൽ തീരത്ത് എത്തിയ രാകേഷ് നീന്താൻ ഇറങ്ങി ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് രക്ഷാസേനയുടെ സഹായം തേടിയത്. ഉച്ചക്ക് 1.35നു സഹായം തേടിയുള്ള ഫോൺവിളി എത്തി ഒരു മിനിറ്റിനകം രണ്ടു രക്ഷാബോട്ടുകൾ സഹായത്തിനായി പ്ലീമൗത്ത് സൗത്ത് കടൽ പ്രദേശം തേടി യാത്രയായതായും ആർ എൻ എൽ ഐ വ്യക്തമാക്കുന്നു.

എന്നാൽ വേലിയേറ്റ സമയം ആയതിനാൽ അഞ്ചര മീറ്റർ വരെ ഉയരത്തിൽ തിരയടിക്കുന്ന സമയം ആയിരുന്നതിനാൽ കടലിൽ പോയ ആളെ കണ്ടെത്തുക ദുഷ്‌കരവും ആയിരുന്നു. എന്നിട്ടും വേഗത്തിൽ തന്നെ അബോധാവസ്ഥയിൽ ആയ നിലയിൽ രാകേഷിനെ കണ്ടെത്താൻ രക്ഷാബോട്ടുകൾക്കു സാധിച്ചു. തുടർന്ന് ഏറ്റവും വേഗത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു മണിയോടെ കടലിൽ നിന്നും എത്തിച്ച ആൾ മരിച്ചെന്ന സന്ദേശമാണ് ആശുപത്രിയിൽ നിന്നും ഡെവോൺ പൊലീസിനെ തേടിയെത്തിയത്.

അതിനിടെ വെയിൽ തെളിഞ്ഞെങ്കിലും കടൽ ജലത്തിന്റെ താപനില ഒൻപതു ഡിഗ്രി മാത്രം ആയതിനാൽ നല്ല നീന്തൽ വശമുള്ളവർക്കും ഡൈവിങ് പ്രയാസമായ സാഹചര്യമാണ് ഞായറാഴ്ച ഉണ്ടായിരുന്നതെന്നും മുങ്ങൽ വിദഗ്ദ്ധർ പറയുന്നു. പൊതുവെ ആഴം കൂടുതൽ ഉള്ള ഈ കടൽ തീരം മുങ്ങൽ വിദഗ്ദ്ധർക്ക് പോലും പ്രയാസമുള്ള നീന്തൽ സാഹചര്യമാണ് നൽകുന്നത്. അടിക്കടി ഇവിടെ അപകടങ്ങളും ഉണ്ടാകുന്നതിൽ ഡൈവർമാർക്കിടയിൽ കുപ്രസിദ്ധവുമാണ് പ്ലീമൗത്ത് സൗത്ത്.

എന്നാൽ ഇതൊന്നും അറിയാതെ ഇവിടെ എത്തുന്ന മലയാളികളെ പോലെയുള്ളവർ അപകടത്തിൽ പെടുവാൻ സാധ്യത ഏറെയുമാണ്. കഴിഞ്ഞ രണ്ടു ദിവസമായി വെയിൽ തെളിഞ്ഞതിനാൽ പ്ലീമൗത്ത് സൗത്തിൽ നൂറുകണക്കിന് ആളുകളാണ് വ്യായാമത്തിനെന്ന പേരിൽ ലോക് ഡൗൺ നിയന്ത്രണം പോലും നോക്കാതെ എത്തികൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP