Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ രക്ത നക്ഷത്രം; തളർത്താനാകാത്ത മനോവീര്യത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകം; സ്നേഹവും സൗഹൃദവും കൈമുതലാക്കിയ ഐതിഹാസിക നായിക; ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്ത കരുത്ത്; ഗൗരിയമ്മയക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കാരം വൈകിട്ട് ആലപ്പുഴ വലിയചുടുകാട്ടിൽ

കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ രക്ത നക്ഷത്രം; തളർത്താനാകാത്ത മനോവീര്യത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകം; സ്നേഹവും സൗഹൃദവും കൈമുതലാക്കിയ ഐതിഹാസിക നായിക; ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്ത കരുത്ത്; ഗൗരിയമ്മയക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കാരം വൈകിട്ട് ആലപ്പുഴ വലിയചുടുകാട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായികയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒന്നാംനിര നേതാവുമായിരുന്ന കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേർന്ന ജീവിതമായി ഗൗരിയമ്മയുടേത്. കേരളത്തിലെ കമ്യൂണിസ്റ്റിലെ ധീര വനിതയ്ക്ക് പുന്നപ്ര വയലാർ വിപ്ലവ രക്തസാക്ഷികൾക്ക് ചിതയൊരുങ്ങിയ വലിയ ചുടുക്കാട്ടിലാകും അന്ത്യവിശ്രമം ഒരുക്കുക.

മൃതദേഹം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം ആലപ്പുഴ വലിയചുടുകാട്ടിൽ സംസ്‌കരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ. തിരുവനന്തപുരത്ത് വിജെടി ഹാളിലും പൊതു ദർശനമുണ്ട്. അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്‌കാര ചടങ്ങിലും കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 300 പേർക്ക് പൊതു ദർശനത്തിൽ പങ്കെടുക്കാമെന്ന് കോവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി.

തിരുവനന്തപുരത്തെ പി ആർ എസ് ആശുപത്രിയിൽ രാവിലെ 7 മണിയോടെ ആയിരുന്നു ആയിരുന്നു അന്ത്യം. പനിയും ശ്വാസ തടസ്സവും കാരണം ഗൗരിയമ്മയെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഴ്ചകൾക്ക് മുൻപാണ് 102കാരിയായ കെ ആർ ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഒരു വനിതാ നേതാവിനും നേടാനാവാത്ത അപൂർവ റെക്കോഡുകളുടെ ഉടമയാണ് ഗൗരിയമ്മ.

ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ എ രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചതു്. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിഎ ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. 1957-ലെ മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഐ എമ്മിലും ഉറച്ചുനിന്നു. പിന്നീട് സിപിഎമ്മിൽ നിന്ന് പുറത്താക്കി. 1994ൽ ജെ എസ് എസ് രൂപീകരിച്ച് യുഡിഎഫിൽ എത്തി. 2016ൽ യുഡിഎഫും വിട്ടു. പിന്നീട് ഇടതിനോടായി താൽപ്പര്യം. അവസാന കാലഘട്ടത്തിൽ ഗൗരിയമ്മ സിപിഐ എമ്മുമായും എൽഡിഎഫുമായും ഏറെ അടുപ്പം പുലർത്തി. വനിതാമതിലിലും ഗൗരിയമ്മ പങ്കാളിയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജെഎസ്എസ് എൽഡിഎഫ് വിജയത്തിനായി പ്രവർത്തിക്കുമെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചു. അങ്ങനെ മാതൃസംഘടനയുമായി ചേർന്ന് നിൽക്കുമ്പോഴാണ് മരണമെത്തുന്നത്.

1940ൽ കുട്ടനാട്ടിലെ കൈനകരിയിലെ കുപ്പപ്പുറം പാടശേഖരത്തിന്റെ വരമ്പിൽ സഖാവ് ജാനകി എന്ന തൊഴിലാളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യയിലെ ആദ്യത്തെ വർഗാടിസ്ഥാനത്തിലുള്ള കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിക്കപ്പെട്ടു. രാജവാഴ്ചയ്ക്കും ദിവാൻഭരണത്തിനും അമേരിക്കൻ മോഡൽ ഭരണപരിഷ്‌കാരങ്ങൾക്കും എതിരെ നടന്ന ഫ്യൂഡൽവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ സായുധസമരത്തിന് ഊടുംപാവും നെയ്തത് പി കൃഷ്ണപിള്ളയായിരുന്നു. 1946 ഒക്ടോബർ 23, 27 തീയതികളിൽ പുന്നപ്ര-വയലാർ, മാരാരിക്കുളം, ഒളതല, മേനാശേരി എന്നിവിടങ്ങളിൽ സർ സി പിയുടെ പട്ടാളം നടത്തിയ വെടിവയ്പിൽ നിരവധി തൊഴിലാളി സഖാക്കൾ രക്തസാക്ഷികളായി.

വാരിക്കുന്തംകൊണ്ട് പട്ടാളക്കാരെ നേരിട്ട ഈ ധീരസാഹസികത കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ചു. ദിവാൻഭരണം അവസാനിച്ചു. പിന്നീട് രാജവാഴ്ചയും സാമ്രാജ്യത്വഭരണവും അമേരിക്കൻ മോഡൽ ഭരണപരിഷ്‌കാരങ്ങളും അറബിക്കടലിൽ മുങ്ങിത്താണു. ഈ ധീര സഖാക്കൾക്കൊപ്പം നിന്ന വിപ്ലവ വനിതയായിരുന്നു കെ ആർ ഗൗരിയമ്മ. ഇത് തിരിച്ചറിഞ്ഞാണ് രക്തസാക്ഷികൾക്ക് ചിതയൊരുക്കിയ വലിയ ചുടുകാട്ടിൽ ഗൗരിയമ്മയ്ക്കും അന്ത്യവിശ്രമ സ്ഥലമൊരുക്കുന്നത്. 1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു ഗൗരിയമ്മ. ആ മന്ത്രിസഭയിൽ അംഗമായ എല്ലാവരും ഗൗരിയമ്മയുടെ മടക്കത്തോടെ ഓർമ്മയാവുകയാണ്. 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കേരം തിങ്ങും കേരള നാട്ടിൽ കേരളനാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടും എന്നത് മുദ്രാവാക്യം മാത്രമായി ഒതുങ്ങിയപ്പോൾ ഭരിച്ചത് ഇ.കെ നായനാർ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയെങ്കിലും അവരെ സിപിഎം മുഖ്യമന്ത്രിയാക്കിയില്ല. ഇഎംഎസ്സുമായുള്ള ഭിന്നതയ്ക്കൊടുവിൽ 1994 ലിൽ അവർ സിപിഎമ്മിന് പുറത്തായി. എന്നിട്ടും ആ വിപ്ലവ വീര്യം കുറഞ്ഞില്ല. അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർട്ടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാർ, വി എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പ് ഏൽപിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി.

ആദ്യ മന്ത്രിസഭയിൽ അംഗമായ ഗൗരിയമ്മ സത്യപ്രതിജ്ഞചെയ്ത് മന്ത്രിക്കസേരയിൽ ഇരുന്നപ്പോഴുണ്ടായ അനുഭവം എഴുതി: ''57 ഏപ്രിൽ അഞ്ചിന് ഞങ്ങൾ അധികാരമേറ്റു. അതൊരു ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്‌നങ്ങളായിരുന്നു?. ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയൽ നോക്കാൻ അറിയില്ല. ാങ്കേതികത്വത്തെക്കാൾ, അതിൽ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തിൽ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയൽ പഠിക്കാൻ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്‌നങ്ങൾ ഒരു വിചാരമായി, വികാരമായി അലട്ടി. കർഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോൻ, പന്തളം പി ആർ മാധവൻപിള്ള, സി എച്ച് കണാരൻ എന്നിവരുമായും പാർട്ടി നേതൃത്വവുമായും ചർച്ചചെയ്തു. ഡിപ്പാർട്മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂർണമാക്കിയപ്പോഴേക്കും ഏപ്രിൽ പത്ത്. 11ന് ഓർഡിനൻസ്. കാർഷിക പരിഷ്‌കരണ നിയമങ്ങൾക്ക്തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും ഏൽപിച്ച പ്രഹരമായിരുന്നു ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം''.

1967, 80, 87 വർഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയിൽ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാർട്ടി പ്രവർത്തകരിൽ മുൻനിരയിലുണ്ടായ അവർ 1994ൽ സിപിഐഎമ്മിൽനിന്ന് പുറത്തായി. തുടർന്ന് ജെ എസ് എസ് രൂപീകരിച്ച യുഡിഎഫിൽ ചേർന്നു. അവസാനം യുഡിഎഫുമായി സ്വരചേർച്ചയില്ലാതായി. ആ മുന്നണി വിട്ടു. 11ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരെഞ്ഞെടുക്കപ്പെട്ടയാൾ എന്ന റെക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP