ഇംഗ്ലീഷ് കൂടാതെ മറ്റു വിദേശ ഭാഷകൾ കൂടി സിലബസിൽ പെടുത്തണം; ഒരു വർഷത്തെ പ്രായോഗിക പരിശീലനം കോഴ്സിന്റെ ഭാഗമാക്കണം; ഒറ്റ സ്വകാര്യ കോളജ് പോലും പൂട്ടിക്കാതെ പരമാവധി ആളുകളെ എഞ്ചിനീയർമാരാക്കണം: കണക്കിന് പത്ത് മാർക്ക് വേണോ എന്ന് തർക്കിച്ച് സമയം കളയുന്നവരോട് എൻജിനീയറിങ് പഠനത്തെക്കുറിച്ച് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്
മുരളി തുമ്മാരുകുടി
ഒരു എഞ്ചിനീയർ ആയതിനാലും ഉന്നത വിദ്യാഭ്യാസകാര്യങ്ങളിൽ കുറച്ച് പ്രത്യേക താല്പര്യം ഉള്ളതിനാലും കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം ഞാൻ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്. അതുകൊണ്ടാണ് എൻട്രൻസ് പരീക്ഷയിൽ കണക്കിന് പത്തുമാർക്ക് പോലും കിട്ടാത്തവരെ എഞ്ചിനീയറിംഗിനു ചേരാൻ അനുവദിക്കാമോ എന്ന കാര്യത്തിൽ ചെറിയ ഒരു കുറിപ്പിട്ടത്. വലിയ കുഴപ്പങ്ങൾ ഉള്ള കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസം എന്ന വിഷയത്തെ കേവലം ഒരു എൻട്രൻസ് ടെസ്‌റ് വിഷയം ആയും പ്രൈവറ്റ് മാനേജ്‌മെന്റിന്റെ കച്ചവട താല്പര്യമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം എന്നൊക്കെ നിസ്സാരവൽക്കരിക്കുന്നതിന് എതിരായിരുന്നു ആ പോസ്‌റ് അല്ലാതെ ഇപ്പോഴത്തെ പോലത്തെ എൻജിനീയറിങ് കച്ചവട വിദ്യാഭ്യാസം തുടരാൻ പ്രൈവറ്റ് മാനേജമെന്റിനെ പിന്തുണക്കാൻ ആയിരുന്നില്ല. ഈ വിഷയത്തെ പല പല ചെറിയ പ്രശ്‌നങ്ങൾ ആയി കാണാതെ മൊത്തമായി കണ്ടു പരിഹരിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. വിശദമായി എഴുതണമെന്നുണ്ട്. സമയം ഇല്ലാത്തതിനാൽ ചോദ്യോത്തര രൂപത്തിൽ ചുരുക്കുന്നു.
1. എന്താണ് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനപരമായ പ്രതിസന്ധികൾ?
പഴഞ്ചൻ സിലബസ്, ആധുനികമല്ലാത്ത പഠന രീതികൾ, ഈ മേഖലയുമായി അത്യാവശ്യം ബന്ധം പോലുമില്ലാത്ത അദ്ധ്യാപകർ, പ്രായോഗിക വിജ്ഞാനം നേടാൻ അവസരം ഉണ്ടാക്കാൻ പറ്റാത്ത സാഹചര്യം ഇവയൊക്കെ എഞ്ചിനീയറീംഗ് വിദ്യാഭ്യാസരംഗത്തെ പിന്നോട്ടു വലിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കർ കോളേജുകളും പ്രൈവറ്റ് കോളേജുകളും ഏറെക്കുറെ ഒരുപോലെയാണ്. ഇതു പക്ഷെ എൻജിനീയറിങ് മേഖലയിലെ മാത്രം പ്രശ്‌നമല്ല, കേരളത്തിൽ ഒതുങ്ങി നിൽക്കുന്നതും അല്ല.
2. എഞ്ചിനീയറിംഗിന് യാതൊരു അഭിരുചിയും ഇല്ലാത്തവർ എഞ്ചിനീയറിംഗിന് ചേരുന്നത് ഒരു പ്രശ്‌നമല്ലേ?
നല്ല എൻജിനീയർമാരെ സൃഷ്ടിക്കലാണ് നമ്മുടെ എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കിൽ ഇതൊരു പ്രശ്‌നം തന്നെയാണ്. പക്ഷെ തത്കാലം നമ്മുടെ എഞ്ചിനീയറിങ് കോളേജിൽനിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം പേരും 'എഞ്ചിനീയറിങ്' ജോലികളല്ല പിന്നീട് ചെയ്യാൻ പോകുന്നത് എന്നതാണ് സത്യം. എഞ്ചിനീയറിങ് ഡിഗ്രിയുള്ള കുട്ടികളെ ഏറെ സ്വീകരിക്കുന്ന സോഫ്റ്റ്‌വെയർ രംഗത്ത്, പാലം പണിയാനോ ഫാക്ടറി നടത്താനോ ഉള്ള ഒരാളുടെ എൻജിനീയറിങ് അറിവിനോ അഭിരുചിക്കോ യാതൊരു പ്രസക്തിയുമില്ല. ഇന്ത്യയിലെ മറ്റു ഡിഗ്രികൾ (ബി എ, ബി കോം, ബി എസ് സി) തുടങ്ങിയവ മൂന്നു വർഷം കൊണ്ട് നേടുന്നതും, ഈ ഡിഗ്രികൾ ഉന്നത വിദ്യാഭ്യാസമായി മറ്റു പല രാജ്യങ്ങളും കണക്കാക്കാത്തതുമാണ് വർദ്ധിച്ച തൊഴിലവസരങ്ങൾ നാലു വർഷം കൊണ്ടു നേടുന്ന എഞ്ചിനീയറിംഗിലേക്ക് എത്തിപ്പെടാൻ പ്രധാന കാരണം. നമ്മുടെ മറ്റു ഡിഗ്രികളും വികസിത രാജ്യങ്ങളെപ്പോലെ നാലു വർഷത്തെ പഠനമാക്കിയാൽ എഞ്ചിനീയറിങ് കോളേജുകളിലേക്കുള്ള തള്ളിക്കയറ്റം കുറയും. എൻട്രൻസിൽ പത്തു മാർക്കുപോലും കിട്ടാൻ കഴിയാത്തവരെക്കൊണ്ട് ആർട്‌സ് , സയൻസ് കോളേജുകൾ നിറയുന്നത് ഒഴിവാകുകയും ചെയ്യും.
പക്ഷെ നമ്മൾ ചോദിക്കേണ്ട ചോദ്യം അതല്ല. എൻജിനീയറിങ്ങിൽ അഭിരുചി ഉള്ള കുട്ടികളെ നല്ല എൻജിനീയർമാർ ആക്കാൻ നമ്മുടെ ഇപ്പോഴത്തെ എൻജിനീയറിങ് വിദ്യാഭ്യാസത്തിനു കഴിയുന്നുണ്ടോ ?. ഇതിന്റെ ഉത്തരം ഇല്ല എന്നാണ്. ഇതിന്റെ അർത്ഥം പത്തോ മുപ്പതോ കൊല്ലം മുൻപ് കാര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നല്ല. അന്നും വിദ്യാഭ്യാസ രീതിയും സിലബസും ഒക്കെ ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ അന്ന് കുറച്ചു കുട്ടികൾക്ക് മാത്രം അഡ്‌മിഷൻ കൊടുത്തത് കാരണം നല്ല മാർക്കുള്ള കുട്ടികൾ ആണ് എഞ്ചിനീയറിങ്ങിന് വന്നു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ വിജയശതമാനം ഒക്കെ കൂടുതൽ ആയിരുന്നു. ഇപ്പോഴത്തെ കുട്ടികളെ കുറ്റം പറയുന്നതിന് മുൻപ് എൻജിനീയറിങ് കോളേജ് ഒക്കെ ഇത്ര വ്യാപകമാകുനനത്തിനു മുൻപ്, അതായത്തെ 2001 ണ് മുൻപുള്ള മുപ്പതു വർഷം എടുത്തിട്ട് അക്കാലത്ത് എത്ര എൻജിനീയറിങ് ജീനിയസുകൾ കേരളത്തിൽ ഉണ്ടായി എന്നു ഒന്നു എണ്ണി നോക്കുന്നത് നന്നായിരിക്കും. അതു പോട്ടെ കഴിഞ്ഞ അൻപതു വർഷത്തിനിടയിൽ 'എൻജിനീയറിങ് മാർവൽ' എന്നു പറയാവുന്ന എന്തു സംഭവം ആണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത് ?. അപ്പോൾ ഈ 'പഴയ എൻജിനീയർമാരുടെ സ്റ്റാൻഡേർഡ്' എന്നൊക്കെ പറയുന്നത് 'പണ്ടത്തെ ആളുകളുടെ ആരോഗ്യം' എന്നൊക്കെ യുള്ള മേനി പറച്ചിൽ പോലെയേ ഉള്ളൂ. അടിസ്ഥാനം ഒന്നും ഇല്ല.
3. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവ് എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചക്ക് കാരണമായില്ലേ?
തീർച്ചയായിട്ടും വിദ്യാഭ്യാസത്തെ ഒരു കച്ചവടം ആയി കാണുന്ന ആളുകൾ എൻജിനീയറിങ് കോളേജ് തുടങ്ങി അരിക്കച്ചവടം പോലെ ഓരോ മാസത്തേയും വരവ് അനുസരിച്ചു അദ്ധ്യാപകാരുടെ എണ്ണവും ശമ്പളവും ഒക്കെ തീരുമാനിച്ചു കോളേജുകൾ നടത്തുന്നത് പ്രശ്‌നം തന്നെ ആണ്. പക്ഷെ ഇതൊരു താത്വിക പ്രശ്‌നം ഒന്നും അല്ല. വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയുടെ കാരണം മൂലധനം എവിടെനിന്നു വരുന്നു എന്നതല്ല. ഞാനൊക്കെ എഞ്ചിനീയറിംഗിനു പഠിക്കുന്ന കാലത്ത് മണിപ്പാലിൽ എഞ്ചിനീയറിംഗിനു പോവുക എന്നത് ഒരു അപമാനം പോലെയായിരുന്നു. ഇപ്പോൾ മൈക്രോസോഫ്റ്റിന്റെ സിഇഓ പോലും അവിടെനിന്നാണ്. വെല്ലൂരിലെ വിഐടി ഇപ്പോൾ ഇന്ത്യയിലെ പല ഐ ഐ ടി കളേക്കാൾ മികച്ചതാണ്. കേരളത്തിൽ തന്നെ പുതിയ തലമുറയിലെ പല പ്രൈവറ്റ് കോളേജുകളും ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജുകളേക്കാൾ ഏറെ നന്നായി പ്രവർത്തിക്കുന്നു. അപ്പോൾ യഥാർത്ഥ പ്രശ്‌നം പണം ആരു മുടക്കുന്നു എന്നതല്ല. മറിച്ച്,വിദ്യാഭ്യാസത്തെ അവർ എങ്ങനെ സമീപിക്കുന്നു എന്നതാണ്.
4. കേരളത്തിൽ ഇപ്പോൾ നൂറ്റിഎൺപതിൽ കൂടുതൽ എഞ്ചിനീയറിങ് കോളേജുകളുണ്ട്. ഇത്രമാത്രം എഞ്ചിനീയർമാരുടെ ആവശ്യം ഇവിടെയുണ്ടോ?
ഞാൻ കോതമംഗലത്ത് എഞ്ചിനീയറിംഗിനു ചേരുന്ന കാലത്ത് കേരളത്തിൽ ആകെ ആറ് എഞ്ചിനീയറിങ് കോളേജുകളും രണ്ടായിരത്തിൽ താഴെ സീറ്റുമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ ബാച്ചിൽ അഡ്‌മിഷൻ കഴിഞ്ഞതിനു ശേഷം സർക്കാർ സീറ്റുകളുടെ എണ്ണം 60 ൽ നിന്നും 90 ആക്കി. അന്ന് ആദ്യം അഡ്‌മിഷൻ കിട്ടിയവർക്കെല്ലാം അത് വലിയ വിഷമമായി, കാരണം അതു ഞങ്ങളുടെ ജോലി സാധ്യത കുറക്കുമോ എന്ന പേടി. കേരള സർക്കാരിന്റെ പി.ഡബ്ല്യു.ഡി., പി.എച്ച്.ഇ.ഡി., കെ.എസ്.ഇ.ബി ഇവിടങ്ങളിൽ സിവിൽ എൻജിനീയർ ജോലി പിന്നെ എൻ ടി പി സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ട്രെയിനീ അത്രയൊക്കെയേ ഉള്ളൂ അന്ന് സിവിൽ എഞ്ചിനിയർമാരുടെ ആകെ തൊഴിൽസാധ്യത. നിങ്ങളൊക്കെ പഠിച്ചുവരുമ്പോൾ ''അമ്മികൊത്താനുണ്ടോ' എന്നു ചോദിച്ചു നടക്കുന്ന തമിഴത്തിമാരെ പോലെ 'കക്കൂസ് പണിയാനുണ്ടോ' എന്നു ചോദിച്ച് സിവിൽ എഞ്ചിനീയർമാർ നടക്കുന്ന കാലം വരും എന്ന് ഞങ്ങളുടെ അദ്ധ്യാപകർ അന്ന് കളിയാക്കി.
പക്ഷെ എത്ര പെട്ടെന്നാണ് ഇന്ത്യയുടെ പുറം ലോകത്തേക്ക് നമ്മുടെ എഞ്ചിനീയർമാർ ഇടിച്ചു കയറിയത്. അപ്പോൾ നമ്മുടെ ചിന്തയുടെ പരിമിതി ആണ് പ്രശ്‌നം. എന്നിട്ടും ഇപ്പോൾപോലും ലോകത്തെ എഞ്ചിനീയർമാർക്കുള്ള ജോലിസാധ്യതയുടെ ഒരു ചെറിയ ശതമാനത്തിൽ മാത്രമേ നാം എത്തിപ്പെട്ടിട്ടുള്ളൂ. ഫ്രഞ്ച് സംസാരിക്കുന്ന ലോകത്തുള്ള തൊഴിലിന്റെ സാധ്യതകൾ നാം അന്വേഷിച്ചിട്ടുണ്ടോ? കേരളത്തിന്റെ വീക്ഷണ പരിധിക്കകത്തു നിന്നാവരുത് നാം തൊഴിൽ സാധ്യതകളെ നോക്കി കാണേണ്ടത്. ലോകസാധ്യതകളെ എങ്ങനെ എത്തിപ്പിടിക്കാം എന്നതാകണം നമ്മുടെ ലക്ഷ്യം.
5. എങ്ങനെയാണ് ലോകത്തെ മറ്റു ഭാഗങ്ങളിലെ എഞ്ചിനീയറിങ് മാർക്കറ്റിൽ നമ്മൾ എത്തുന്നത്?
ആദ്യമായി നമ്മുടെ എഞ്ചിനീയറിങ് വിദ്യാഭ്യാസം കൂടുതൽ തൊഴിൽ അധിഷ്ഠിതമാകണം. എഞ്ചിനീയറിങ് വിദ്യാഭ്യാസം പണ്ട് അഞ്ചു വർഷം കൊണ്ടാണ് പൂർത്തിയാക്കിയിരുന്നത്. അതു ചുരുക്കി നാലാക്കിയപ്പോൾ പ്രായോഗിക പഠനത്തിനുള്ള സമയമാണ് വെട്ടിച്ചുരുക്കിയത്. ഒരു വർഷം കോളേജിനു പുറത്ത് ഇന്റേൺഷിപ്പ് നിർബന്ധമാക്കണം.
രണ്ടാമതായി എഞ്ചിനീയറിങ് ഡിഗ്രി കിട്ടുന്നതോടൊപ്പം പ്രൊഫഷണൽ എഞ്ചിനീയറാകാനുള്ള അറിവും പരിശീലനവും കൂടി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണം. ലോകത്ത് പല രാജ്യങ്ങളിലും എഞ്ചിനീയറിങ് കോളേജിൽനിന്നും ഡിഗ്രി കിട്ടിയാലും എഞ്ചിനീയർമാരുടെ പ്രൊഫഷണൽ സംഘടനയിൽ നിന്ന് കൂടി അംഗത്വം കിട്ടിയാലേ ജോലിസാധ്യതയുള്ളൂ. തൊഴിൽ ചെയ്യുന്നതിനനുസരിച്ച് അംഗത്വത്തിന്റെ ഗ്രേഡ് കൂടും. ഗ്രേഡ് കൂടുന്നതിനനുസരിച്ച് തൊഴിൽ സാധ്യതകളും ഏറെ വർദ്ധിക്കും.
മൂന്നാമത്തേത് സുരക്ഷാ വിഷയങ്ങളിലെ അടിസ്ഥാന പാഠങ്ങൾ എൻജിനീയർമാരെ പഠിപ്പിക്കണം എന്നതാണ്. 'ഹെൽത്ത് ആൻഡ് സേഫ്റ്റി' എന്ന് കേട്ടിട്ടുകൂടി ഇല്ലാത്ത നമ്മുടെ എഞ്ചിനീയർമാരെ എത്ര മാർക്കുണ്ടെങ്കിലും പ്രൊഫഷണലായി ലോകം അംഗീകരിക്കില്ല.
നാലാമത്തേത് ഭാഷാ പഠനമാണ്. ഇപ്പോഴത്തെ എഞ്ചിനീയറിങ് പഠനം ഭാഷയെ ശ്രദ്ധിക്കുന്നതേയില്ല. ജോലി കിട്ടാനും അതിൽ ഉയർച്ചയുണ്ടാകാനും ഭാഷാപ്രാവീണ്യം അത്യാവശ്യമാണ്. ഇംഗ്ലീഷിലെ പരിജ്ഞാനം കൂടാതെ ചൈനീസ്, ജപ്പാനീസ്, ജർമ്മൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ ഏതെങ്കിലും ഒരു വിദേശഭാഷയിൽ കൂടി പരിജ്ഞാനം നേടാൻ നമുക്കവസരം ഉണ്ടാക്കണം. ഭാഷാപ്രാവീണ്യം മറ്റ് ഭൂപ്രദേശങ്ങളിലെ അവസരങ്ങളും നമുക്കായി തുറന്നു തരും.
6. കേരളത്തിൽ ഇപ്പോൾ ഇരുപതിനായിരത്തോളം എഞ്ചിനീയറിങ് സീറ്റുകൾ വെറുതെ കിടക്കുന്നു. ഇതിൽ കുറേ കോളേജുകളെങ്കിലും പൂട്ടേണ്ട സമയം ആയില്ലേ?
എത്രയോ സങ്കുചിതമായ ചിന്തയാണിത്. സർക്കാരിന്റെ മൂലധനമോ മറ്റു സഹായമോ ഇല്ലാതെയാണ് പതിനായിരക്കണക്കിന് പഠനാവസരങ്ങൾ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. മറ്റു പല ലോകരാജ്യങ്ങൾക്കും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയാണിത്. ഈ മാനേജ്മെന്റുകൾ പലതും കച്ചവടക്കണ്ണുള്ളവരും ഹൃസ്വദൃഷ്ടി ഉള്ളവർ ആണെന്നതും ഒരു സത്യമാണെങ്കിൽ പോലും അവരെ ശത്രുതാമനോഭാവത്തോടെ കാണേണ്ട കാര്യം ഇല്ല. ഈ കോളേജുകളിലെ ഒക്കെ നിലവാരം ഉയർത്തി ഇതിലേക്ക് ആവശ്യത്തിന് വിദ്യാർത്ഥികളെ എത്തിക്കാനുള്ള നയങ്ങളാണ് നാം സ്വീകരിക്കേണ്ടത്. എഞ്ചിനീയറിങ് കോളേജ് പൂട്ടി അവിടെ കോഴിവളർത്തൽ തുടങ്ങിയാൽ സമൂഹത്തിന് ഗുണമുണ്ടാകുമോ ?.
ഒരുദാഹരണം പറയാം. കേരളത്തിന്റെ മൂന്നിൽ രണ്ട് മാത്രം ജനസംഖ്യയുള്ള ആസ്‌ട്രേലിയയിലേക്ക് ഒരുവർഷത്തിൽ ആറു ലക്ഷം പേരാണ് വിദ്യാഭ്യാസത്തിനായി പോകുന്നത്. അതിൽ പകുതി പേർ അതായത് മൂന്നു ലക്ഷം പേർ ഉന്നതവിദ്യാഭ്യാസത്തിനാണ് പോകുന്നത്. കേരളത്തിലേക്ക് ഇന്ത്യക്കു പുറത്തുനിന്ന് വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം ആയിരത്തിലും താഴെയാണ്. അപ്പോൾ എങ്ങനെയാണ് അവർ ആസ്‌ട്രേലിയയെ ഒരു ഉന്നത വിദ്യാഭ്യാസത്തിനുള്ള ലക്ഷ്യകേന്ദ്രമായി (Destination) വളർത്തിയത് എന്നു നാം അന്വേഷിക്കേണ്ടേ? അത്തരം നടപടികൾ സ്വീകരിച്ചാൽ കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിൽ
ബാക്കി വരുന്ന സീറ്റുകളെല്ലാം പുറം രാജ്യക്കാരെക്കൊണ്ട് നിറക്കാൻ നമുക്ക് സാധിക്കില്ലേ ?.
7. ഇതൊക്കെ നടക്കുന്ന കാര്യമാണോ?
ശരിയായ നയങ്ങളുണ്ടെങ്കിൽ തീർച്ചയായും നടക്കും. പല ലോകരാജ്യങ്ങളിലും - ഉദാഹരണം ഇറാൻ,ഇറാക്ക്, നൈജീരിയ, സുഡാൻ ഇവിടങ്ങളിലൊക്കെ മധ്യവർഗത്തിൽ (Middle Class) പെട്ടവരുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം തീരെ കുറവാണ്. പോരാത്തതിന് രാഷ്ട്രീയ പ്രശ്‌നങ്ങൾ വേറെയും. അമേരിക്കയിലും ആസ്‌ട്രേലിയയിലും ഒക്കെ അഡ്‌മിഷൻ കിട്ടാനുള്ള ബുദ്ധിമുട്ട്, അഡ്‌മിഷൻ കിട്ടിയാൽ തന്നെ വിസക്കുള്ള ബുദ്ധിമുട്ട്, ഇതു രണ്ടുമായാൽ പിന്നെ വിദ്യാഭ്യാസത്തിന് വേണ്ടിവരുന്ന ഭീമമായ ചെലവ്, ഇതൊക്കെ താരതമ്യം ചെയ്യുമ്പോൾ മറ്റ് രാജ്യക്കാർക്ക് ഇന്ത്യ വിദ്യാഭ്യാസത്തിനുള്ള നല്ലൊരു ലക്ഷ്യസ്ഥാനം (Destination) ആണ്. ഇന്ത്യൻ എഞ്ചിനീയർമാർ ലോകത്തെവിടെയും ജോലിചെയ്യുന്നതിനാൽ മോശമല്ലാത്ത ഒരു വാണിജ്യമുദ്രയൊക്കെ (Brand) ഉണ്ടു താനും. ഇതിനെ ആസ്‌ട്രേലിയക്കാർ ചെയ്യുന്നതു പോലെ സർക്കാരും സ്വകാര്യമേഖലയും ചേർന്നൊരുമിച്ച് പരിപോഷിപ്പിച്ച് പ്രചരിപ്പിച്ചാൽ ഈ ഇരുപതിനായിരം സീറ്റുകളൊക്കെ ഒരാഴ്ചക്കകം നികന്നുപോകും.
8. ഈ പത്തു ശതമാനം കുട്ടികൾ പാസാകുന്ന കോളേജിലൊക്കെ ആരെങ്കിലും പഠിക്കാൻ വരുമോ?
പത്തു ശതമാനം കുട്ടികൾ പാസാകുന്ന കോളേജും തൊണ്ണൂറു ശതമാനം കുട്ടികൾ പാസാകുന്ന കോളേജും തമ്മിൽ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വ്യത്യാസമൊന്നുമില്ല എന്നതാണ് സത്യം. പലപ്പോഴും പേരുകേട്ട പഴയ സർക്കാർ എഞ്ചിനീയറിങ് കോളേജിലും ഏറെ മികച്ചതാണ് ചീത്തപ്പേരുള്ള പുതിയ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ ഭൗതിക സൗകര്യങ്ങൾ. അവിടുത്തെ അദ്ധ്യാപകരുടെയും പഠിക്കാൻ വരുന്ന കുട്ടികളുടെയും നിലവാരമില്ലായ്മയാണ് അവിടുത്തെ പഠനനിലവാരം താഴേക്ക് കൊണ്ടുവരുന്നത്. അദ്ധ്യാപകരുടെ നിലവാരം കൂടുമ്പോൾ പഠനനിലവാരം സ്വാഭാവികമായി കൂടും. പഠന നിലവാരം കൂടിയാൽ നല്ല കുട്ടികൾ വരും. ഇതു രണ്ടും പരസ്പര പൂരകങ്ങളാണ്.
9. എങ്ങനെയാണ് അദ്ധ്യാപകരുടെ നിലവാരം കൂട്ടുന്നത്?
ലോകത്ത് എംഐടി യിലും ഐഐടി യിലും വരെയുള്ള ഒരു പ്രശ്‌നമാണ് നല്ല അദ്ധ്യാപകരുടെ അഭാവം. അപ്പോൾ പിന്നെ കേരളത്തിലെ പ്രൈവറ്റോ ഗവണ്മെന്റോ ആയ എൻജിനീയറിങ് കോളേജുകളുടെ കാര്യം പറയാനുണ്ടോ. സേവന-വേതന വ്യവസ്ഥകൾ കൃത്യമല്ലാത്തതിനാൽ പ്രൈവറ്റ് കോളേജുകളിലെ സ്ഥിതി കുറേക്കൂടി പരിതാപകരം ആണെന്നു മാത്രം. കേരളത്തിലെ മൊത്തം വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നതും അതിനായി സർക്കാരും മറ്റുള്ളവരും ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് എന്നുമുള്ള ചിന്തയാണ് പ്രധാനം. ഇങ്ങനെ ഒരു ചിന്ത ഉണ്ടായാൽ അതിനുള്ള നയങ്ങളും ഉണ്ടാക്കാം.
ഉദാഹരണത്തിന് കേരളത്തിലെ എൻജിനീയറിങ് കോളേജിലെ അദ്ധ്യാപകരുടെ ഒരു കേഡർ ഉണ്ടാക്കിയിട്ട് അവർക്കെല്ലാം ബാധകമായ ചില നല്ല പരിപാടികൾ നടപ്പിലാക്കാം. ഇവർക്ക് ഏത് പ്രൈവറ്റ് കോളേജിലേക്കും സീംലെസ്സ് ആയി മാറാനുള്ള നിയമം ഉണ്ടാകണം. സർക്കാർ കോളേജിലും ഉയർന്ന ശമ്പളം, അതും സമയത്തിനു കൊടുക്കാൻ ഉള്ള പദ്ധതി വേണം. അതുകൂടാതെ ഉപരിപഠനത്തിനുള്ള അവസരം, ഇന്ത്യയിലും പുറത്തും കോൺഫറൻസുകളിലും വർക്ക് ഷോപ്പുകളിലും മറ്റും പങ്കെടുക്കാനുള്ള അവസരം ഇതെല്ലാം അവകാശമാക്കണം. ഗവേഷണങ്ങൾ നടത്താനും മീറ്റിംഗുകൾ സംഘടിപ്പിക്കാനുമൊക്കെ ഫണ്ട് നൽകണം. സ്വകാര്യമായി കൺസൾട്ടൻസി നടത്തി കാശുണ്ടാക്കാനുള്ള അവസരം ഉണ്ടാക്കണം എന്നു മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും വേണം.
ഇതെല്ലാം ഓരോ കോളേജിലും ഒറ്റക്കൊറ്റക്ക് ചെയ്യേണ്ടതല്ല, മറിച്ചു കേരളത്തിലെ എല്ലാ കോളേജിലെ അദ്ധ്യാപകർക്കും അവകാശപ്പെട്ടതായിരിക്കണം. ഇക്കാര്യത്തിൽ എല്ലാ എഞ്ചിനീയറിങ് കോളേജുകളും സർക്കാരും കൂടി ഒരു പൊതുനിക്ഷേപം (Pooled Fund) ഉണ്ടാക്കി അതിൽ എല്ലാ അദ്ധ്യാപകർക്കും അപേക്ഷിക്കാൻ അവസരമുണ്ടാക്കണം.
അക്കാദമിക് രംഗത്തിന് പുറത്തുള്ള വിദഗ്ദ്ധരേയും, കേരളത്തിന് പുറത്ത് ഇപ്പോൾ ജോലി ചെയ്യുന്ന അക്കാദമിക് രംഗത്ത് ഉള്ളവരേയും ഒരാഴ്ച മുതൽ ഒരു വർഷം വരെ ഗസ്റ്റ്‌ലക്ചറിനു വരുത്താനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. ഇവർക്ക് സ്ഥിരം ഉള്ളവരേക്കാൾ കൂടുതൽ ശമ്പളം കൊടുക്കാനുള്ള വകുപ്പുണ്ടാക്കണം.
10. നമ്മുടെ അദ്ധ്യാപന രീതിയും മാറ്റേണ്ടേ ?
തീർച്ചയായിട്ടും. എത്രയൊക്കെ ചെയ്താലും ഒരു സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകരും ഒന്നാം തരം ആവുകയൊന്നും ഇല്ല. അങ്ങനെ ഒരു സ്ഥലം ലോകത്ത് ഒരു സർവകലാശാലയിലും ഇല്ല. അവിടെയാണ് ടെക്നോളജിയുടെ പുതിയ സാധ്യതകൾ നാം ഉപയോഗിക്കേണ്ടത്. ഒരു ക്ളാസിൽ അദ്ധ്യാപകൻ വന്നു ഒരു മണിക്കൂർ ക്ളാസ് എടുത്തു വിഷയം പഠിപ്പിക്കുന്ന രീതി ഒരു നൂറു വർഷം എങ്കിലും മുൻപ് തുടങ്ങിയതാണ്, ഒരു പക്ഷെ അതിന്റെ മുൻപും ആകാം. പക്ഷെ ക്ലാസ്മുറികളിലെ അദ്ധ്യാപകരുടെ കടമയും ഇക്കാലത്ത് മാറി വരികയാണ്. എഞ്ചിനീയറിങ് പോലെയുള്ള പ്രായോഗിക വിഷയങ്ങളിൽ പഠനസമയത്തിന്റെ നാലിലൊന്നു മാത്രമേ ക്ലാസ് റൂം ലെക്ചർ ചെയ്യേണ്ട ആവശ്യമുള്ളൂ. ബാക്കി സമയം പ്രായോഗിക പഠനത്തിനും, ഓൺലൈൻ പഠനത്തിനും, മറ്റു പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ചെയ്യുന്നതിനും, ഒക്കെയായി മാറ്റിവെക്കണം.
അദ്ധ്യാപകർക്ക് ഏറെ ക്ഷാമമുള്ള സ്ഥലങ്ങളിൽ Flipped Class Room (പഠനത്തിന്റെ ഭാഗമായുള്ള ലെക്ചർ ചെറിയചെറിയ ദൃശ്യങ്ങളായി വീട്ടിലിരുന്നു കാണാനും ക്ലാസ് മുറികളിൽ പ്രോജക്ടുകൾക്കും ചർച്ചകൾക്കും മറ്റുമായി മാറ്റിവക്കുന്നു) എന്ന ഒരു പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. ഉദാഹരണത്തിന് മംഗോളിയയിലെ കുട്ടികൾ കമ്പ്യൂട്ടർ പഠിക്കുന്നത് അമേരിക്കയിലെ പ്രൊഫസർമാരിൽ നിന്നും അവരുടെ ലെക്ചർ ശ്രദ്ധിച്ചിട്ടാണ്. രാത്രി ഗൃഹപാഠത്തിന്റെ സമയത്ത് ലെക്ചർ ശ്രദ്ധിച്ചിട്ട് കുട്ടികൾ ക്ലാസിൽ വരുന്നത്, കഴിഞ്ഞ ദിവസത്തെ ക്ലാസിനെപറ്റി തമ്മിൽ സംസാരിക്കാനും ഗൃഹപാഠം ചെയ്യാനും വേണ്ടിയാണ്. കേരളത്തിലെ ഏറ്റവും നല്ല അദ്ധ്യാപകരുടെ ലെക്ചർ റെക്കോർഡ് ചെയ്ത് എല്ലാ കോളേജുകളിലും എത്തിച്ചാൽ കുട്ടികൾക്ക് അതുകേട്ട് പഠിക്കാനും സംശയം അതാതു കോളേജിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കാനും സാധിക്കും.
ഇങ്ങനെ ഒക്കെ വരുമ്പോൾ അദ്ധ്യാപകന്റെ കടമ ലെക്ചർ ചെയ്യുന്നതിൽനിന്നും പഠനം എളുപ്പമാക്കുന്ന സഹായിയുടേതായി (facilitator) മാറും. പഠിപ്പിക്കാൻ കഴിവ് കുറഞ്ഞവർക്കുപോലും വിദ്യാർത്ഥികളെ പഠനത്തിൽ നന്നായി സഹായിക്കാനും സാധിക്കും.
11. നമ്മുടെ സിലബസിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?
2011ൽ ഞാൻ സിവിൽ എഞ്ചിനീയറിംഗിന്റെ സിലബസ് നോക്കുമ്പോൾ 1981നെ അപേക്ഷിച്ച് അപൂർവം ചില മാറ്റങ്ങളേ ഉണ്ടായിട്ടുള്ളൂ. മോഡലിംഗിലും മെഷിനറികളിലും വന്ന മാറ്റങ്ങൾ, അത് സിവിൽ എഞ്ചിനീയറിംഗിൽ ഉണ്ടാക്കിയ വിപ്ലവകരമായ പരിവർത്തനം ഇതൊന്നും നമ്മുടെ സിലബസിൽ ഇനിയും എത്തിയിട്ടില്ല. അൻപതു കോഴ്സുകൾ പഠിക്കുന്ന സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി സുരക്ഷയിൽ ഒരു കോഴ്‌സ് പോലും പാസ്സാകാതെ ആണ് പുറത്തു വരുന്നത്. ഇതു ലജ്ജാകരം ആണ്.
പ്രശ്‌നം സിലബസിന്റെ മാത്രമൊന്നുമല്ല. കോഴ്സുകൾ എങ്ങനെ കോർത്തിണക്കിയിരിക്കുന്നു എന്നതും ഉണ്ട്. ഏതൊക്കെ കോഴ്‌സ് എടുക്കണം, ഏതൊക്കെ ലഭ്യമാണ്, കോളേജിനു പുറത്ത് എടുക്കുന്ന കോഴ്‌സുകൾക്കുള്ള അംഗീകാരം, ഒരു കോഴ്‌സ് രണ്ടാമത് പഠിക്കുന്നത് സാധ്യമല്ല , ഒന്നൊഴിവാക്കി വേറൊന്നാക്കുന്നത് പറ്റില്ല എന്നിങ്ങനെ പലതുമുണ്ട് പ്രശ്‌നങ്ങൾ. വിദേശങ്ങളിൽ നല്ല സർവകലാശാലകളിൽ ആർട്‌സും, കൊമേഴ്‌സും, എഞ്ചിനീയറിംഗുമെല്ലാം ഒരേ കാമ്പസിലാണ് പഠിപ്പിക്കുന്നത്. നമുക്കിഷ്ടമുള്ള കോഴ്‌സുകൾ (ചില പരിധിക്കകത്ത്) പഠിക്കാനുള്ള അവകാശമുണ്ട് അപ്പോൾ എൻജിനീയറിങ് വിദ്യാർത്ഥിക്ക് ചില തത്വശാസ്ത്ര കോഴ്സോ, ഫിസിക്‌സ് വിദ്യാർത്ഥിക്ക് എൻജിനീയറിങ് വിഷയമോ ഒക്കെ പഠിക്കാം. അവിടെ ഓരോ ക്ലാസ് മുറികളിലും നമ്മുടെ സഹപാഠികൾ മാറി മാറി വരും. അല്ലാതെ ഒരു ബാച്ചിലെ എല്ലാ കുട്ടികളേയും ബ്രോയിലർ കോഴികളെ പോലെ ഒരേ ക്ലാസിലിരുത്തി, വർഷാവർഷം ആറോ ഏഴോ ക്ലാസുകൾ നിർബന്ധമായും പഠിപ്പിക്കുന്നതു കൊണ്ടാണ് വിജയശതമാനം കുറയുന്നത്. പഠിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വർഷത്തിൽ ഏഴിനു പകരം അഞ്ചു വിഷയം എടുക്കാനുള്ള സാവകാശം കൊടുത്താൽ, നാലു വർഷത്തിന് പകരം ആറു വർഷം കൊണ്ടു 'സ്ലോ പേസിൽ' എഞ്ചിനീയറിങ് പഠിപ്പിച്ചാൽ വിദ്യാഭാസത്തിന് എന്തെങ്കിലും കോട്ടം തട്ടുമോ?. ഇതൊന്നും വിപ്ലവകരം ആയ ആശയങ്ങൾ അല്ല. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെഐ ഐ റ്റികളിൽ നടപ്പിലാക്കിയതാണ്.
കോതമംഗലത്ത് ഒരേ കുന്നിന്റെ മുകളിൽ ആണ് എഞ്ചിനീയറിങ്ങും ആർട്‌സ് സയൻസ് കോളേജുമുള്ളത്. പണ്ട് ഇത് രണ്ടും ഒരേ യൂണിവേഴ്‌സിറ്റി ആയിരുന്നു. എന്നിട്ടു പോലും പരസ്പരം ഒരു കോഴ്‌സിന് പോലും സഹകരിക്കാനുള്ള സംവിധാനം നമ്മുടെ പഠന പ്രക്രിയയിൽ ഇല്ല. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ സുരക്ഷക്ക് മാത്രം ആയി ഒരു നല്ല വിഭാഗം ഉണ്ട്. പക്ഷെ കേരളത്തിലെ ഒരു എൻജിനീയറിങ് കോളേജിലും സുരക്ഷയെ പറ്റി പഠിപ്പിക്കാൻ ആളില്ല. അപ്പോൾ അവർ നടത്തുന്ന ഒരു സുരക്ഷാ കോഴ്സ് കേരളത്തിലെ സാങ്കേതിക സർവകലാശാലയിലെ എല്ലാ കുട്ടികളും മസ്സിവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC) ആയി പഠിച്ചാൽ ഒറ്റ വർഷം കൊണ്ട് നമുക്ക് സുരക്ഷാ ബോധം ഉള്ള ഒരു തലമുറ എൻജിനീയർമാരെ ഉണ്ടാക്കാം. പക്ഷെ ഒരു യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സ് മറ്റിടത്തു അംഗീകരിക്കാനും MOOC സംവിധാനത്തിൽ പഠിക്കുന്ന കോഴ്സുകൾക്ക് അംഗീകാരം കൊടുക്കാനും ഒക്കെയുള്ള സംവിധാനം ഉണ്ടാക്കണം. യൂറോപ്പിലെ വ്യത്യസ്ത രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ ഏതിലും പോയി കോഴ്‌സ് ചെയ്തു അതിന്റെ ക്രെഡിറ്റ് കുട്ടികൾ ആദ്യം പഠിച്ച യൂണിവേഴ്‌സിറ്റിയിലേക്ക് കൊണ്ടുവന്നു ഡിഗ്രി നേടാനുള്ള നിയമം മുപ്പതു വർഷം മുൻപേ ഉണ്ട്. നമുക്ക് ഒരു സംസ്ഥാനത്തെ രണ്ടു യൂണിവേഴ്‌സിറ്റികൾ തമ്മിൽ പോലും സീംലെസ്സ് ആയി ബന്ധിപ്പിക്കാൻ പറ്റിയിട്ടില്ല. ഇതൊന്നും സ്വകാര്യ മാനേജ്മെന്റിന്റ പ്രശ്‌നം അല്ല. വർഷാവർഷം സ്വകാര്യ മാനേജ്മെന്റും ആയി ഫീസിന്റെ ചർച്ചക്ക് ഉപയോഗിക്കുന്നതിന്റെ നാലിലൊന്നു സമയം അക്കാദമിക് ചർച്ചകൾക്ക് അധികാരികൾ ഉപയോഗിച്ചാൽ വിപ്ലവകരം ആയ മാറ്റങ്ങൾ നമുക്ക് വരുത്താം.
12. ഇതൊക്കെ ആണെങ്കിലും എല്ലാവരും എഞ്ചിനീയറിങ്ങിന് പോകുമ്പോൾ കുറെ പേർ എങ്കിലും തോറ്റുപോകാൻ വഴിയില്ല ?
കേരളത്തിലെ ഇപ്പോഴത്തെ എഞ്ചിനീയറിങ് വിദ്യാഭ്യാസം തോറ്റ എഞ്ചിനീയർമാരുടെ ഒരു പടയെത്തന്നെ സൃഷ്ടിക്കുന്നുണ്ട്. അവരാകട്ടെ സ്വയം 'യൂസ് ലസ്' ആണെന്നു കരുതുകയും, വീട്ടുകാരും നാട്ടുകാരും അദ്ധ്യാപകരും അങ്ങനെ തന്നെ പറഞ്ഞ് അതിനെ ശരിവെക്കുകയും ചെയ്യുന്നു. അങ്ങനെ അവർ. സമൂഹത്തിനൊരു ഗുണവുമില്ലാത്തവരായി സ്വയം മാറുന്നു. ഇതിന്റെ ഒരു ആവശ്യവും ഇല്ല.
സ്വിറ്റ്‌സർലാന്റിൽ ഒരു സംവിധാനമുണ്ട്. ഓരോ വർഷവും മെഡിസിൻ പഠിക്കാൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ മൂന്നിരട്ടി പേർക്കാണ് അഡ്‌മിഷൻ കൊടുക്കുന്നത്. ഒന്നാംവർഷം അവരെ മെഡിസിന്റെ അടിസ്ഥാനപരമായ വിഷയങ്ങളും അവരുടെ അഭിരുചി അളക്കാനുള്ള വിഷമകരമായ പരീക്ഷണങ്ങളിലൂടെയും കടത്തിവിടും. മൂന്നിലൊന്നിനെ മാത്രമേ മെഡിസിൻ പഠിക്കാൻ മുന്നോട്ടു വിടൂ. എന്നാൽ മറ്റുള്ളവരെ തോറ്റവർ ആയിട്ടല്ല കാണുന്നത്. അവർ പഠിച്ചു പാസായ വിഷയങ്ങൾ പിന്നീട് എവിടെ ചെന്നാലും ക്രെഡിറ്റ് കിട്ടുന്ന രീതിയിലാണ് യോഗ്യത നേടുന്നത്. അപ്പോൾ ഒരേ സമയം നമ്മുടെ അഭിരുചി മനസ്സിലാക്കുകയും കുറേ പാഠങ്ങൾ പഠിക്കുകയും ചെയ്യുന്നു. മുൻപ് പറഞ്ഞപോലെ നമ്മുടെ കോഴ്‌സ് ക്രെഡിറ്റ് മറ്റു സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞാൽ പിന്നെ ഈ 'തോൽവിയുടെ' പ്രശ്‌നം ഇല്ല. ഇതിനൊന്നും പുറമെ നിന്നു ആരും സഹായിക്കേണ്ട കാര്യം ഇല്ല.
എന്റെ അടിസ്ഥാനപരമായ ചിന്ത ഇതാണ്. കേരളത്തിന്റെ ചെറിയ അതിരുകളിലും സങ്കുചിത ചിന്തകളിലും മാത്രം നിന്ന് നോക്കി കാണേണ്ട ഒന്നല്ല നമ്മുടെ എഞ്ചിനീയറിങ് വിദ്യാഭ്യാസം. എന്നാൽ ലോകമാണ് നമ്മുടെ ചക്രവാളമെങ്കിൽ ഇപ്പോൾ നമ്മൾ കാണുന്നതൊന്നുമല്ല നമ്മുടെ അവസരം. അതു കാണാനുള്ള കണ്ണുണ്ടായാൽ മാത്രം മതി. അല്ലെങ്കിൽ കണ്ണുള്ളവർ പറയുന്നത് കേൾക്കാനുള്ള ചെവിയുണ്ടായാലും മതി.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലെ ദുരന്തലഘൂകരണ വിഭാഗം തലവൻ ആണ് മുരളീ തുമ്മാരുകുടി. കേരളത്തിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും കാൺപൂർ ഐ ഐ ടിയിൽ നിന്നും പി എച് ഡി യും നേടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യരാഷ്ട്രസഭയുടേത് ആകണം എന്നില്ല)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്‌സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍