Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എത്രകാലം തൊഴിൽരംഗത്തു നിന്നു മാറിനിന്നു എന്നതോ പ്രായമോ ആഗോള തൊഴിൽരംഗത്തു പ്രശ്നമല്ല; വീടുനോക്കിക്കഴിഞ്ഞ സ്ത്രീകൾക്കും സ്വന്തം സ്ഥാപനം തുടങ്ങി പച്ചപിടിക്കാത്തവർക്കും രണ്ടാം ഊഴം പരീക്ഷിക്കാം; തൊഴിൽ രംഗത്ത് സെക്കൻഡ് ഇന്നിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാധ്യതകളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

എത്രകാലം തൊഴിൽരംഗത്തു നിന്നു മാറിനിന്നു എന്നതോ പ്രായമോ ആഗോള തൊഴിൽരംഗത്തു പ്രശ്നമല്ല; വീടുനോക്കിക്കഴിഞ്ഞ സ്ത്രീകൾക്കും സ്വന്തം സ്ഥാപനം തുടങ്ങി പച്ചപിടിക്കാത്തവർക്കും രണ്ടാം ഊഴം പരീക്ഷിക്കാം; തൊഴിൽ രംഗത്ത് സെക്കൻഡ് ഇന്നിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാധ്യതകളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

 


ഓരോ വർഷവും ഞങ്ങളുടെ ഓഫീസിൽ പത്തു മുതൽ പന്ത്രണ്ടു വരെ ഇന്റേണുകൾക്ക് പരിശീലനം കൊടുക്കാറുണ്ട്.
സാധാരണ നവംബറിലാണ് ഇതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നത്. ഇത് ഞാൻ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്യാറുമുണ്ട്. വർഷത്തിലൊരിക്കലെങ്കിലും മലയാളികൾ ഇതിനായി അവിടെ വരാറുമുണ്ട്.

രണ്ടുവർഷം മുൻപത്തെ ഇന്റേൺഷിപ്പ് അപേക്ഷകളിലൊന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പോർച്ചുഗലിൽ
നിന്നുള്ള ഒരു സ്ത്രീ ബഹറിനിൽ നിന്നാണ് അപേക്ഷിച്ചിരിക്കുന്നത്. ഓഫീസ് മാനേജ്‌മെന്റ് കോഴ്‌സിൽ വിദൂരപഠനം പൂർത്തിയാക്കുകയാണ്.

ഇതിലെന്താണ് പ്രത്യേകത?

അവർക്ക് അന്പത്തിയഞ്ചു വയസ്സുണ്ടായിരുന്നു. എന്റെ ഓഫീസിൽ എന്റെ ബോസിനുൾപ്പെടെ ആർക്കും ആപ്രായമില്ല.

യു എൻ ഇന്റേൺഷിപ്പുകൾക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഒന്നുമില്ല. ബിരുദമോ ബിരുദാനന്തരബിരുദമോ കഴിയുന്ന കുട്ടികളാണ് സാധാരണ അപേക്ഷിക്കുന്നത്. അതുകൊണ്ടാണ് അന്പത്തിയഞ്ചു വയസ്സുള്ള പട്രീഷ്യയുടെ (പേര് സാങ്കൽപ്പികം) അപേക്ഷ പ്രത്യേകം ശ്രദ്ധിച്ചത്.

''ഇവരെ ഇന്റർവ്യൂ ചെയ്യണോ? ഇനി വല്ല തെറ്റിദ്ധാരണയുടെയും പുറത്ത് അപേക്ഷിച്ചതാണെങ്കിലോ?''

''തീർച്ചയായും ഇന്റർവ്യൂ ചെയ്യണം.'' ഞാൻ പറഞ്ഞു. ഇവരുടെ പ്രായത്തിൽ പുതിയത് എന്തെങ്കിലും പഠിക്കാൻ ശ്രമിച്ചു എന്നതുതന്നെ എന്നെ സന്തോഷിപ്പിക്കുന്നു.

അങ്ങനെ ഇന്റർവ്യൂ നടത്തി. ഭർത്താവിന്റെ കൂടെ ഏറെക്കാലം ലിബിയയിലായിരുന്നു, അവിടെ യുദ്ധം വന്നപ്പോൾ ബഹറൈനിലേക്ക് പോന്നു. കുട്ടികളെല്ലാം വളർന്ന് യൂറോപ്പിലെ പോലെ കൂടുവിട്ട് പറന്നു. അപ്പോഴാണ് കുറച്ചുനാൾ ജോലിചെയ്യണമെന്ന മോഹമുദിച്ചത്. ഭർത്താവ് ഫുൾ സപ്പോർട്ട്. അങ്ങനെയാണ് പഠിക്കാൻ ചേർന്നതും ഇന്റേൺഷിപ്പിന് അപേക്ഷിച്ചതും.

അതിശയകരമായ സവിശേഷതകളുള്ള ട്രെയിനിയായിരുന്നു അവർ. ചെറിയ കുട്ടികളെപ്പോലെ ചുറുചുറുക്ക്, അതേസമയം പ്രായത്തിനൊത്ത പക്വത. മൂന്നുമാസത്തെ ഇന്റേൺഷിപ്പ് കഴിഞ്ഞപ്പോഴേക്കും പട്രീഷ്യ ഞങ്ങളുടെയെല്ലാം സുഹൃത്തായി മാറി.

ഓരോ വർഷവും പുതുവത്സരകാലത്ത് അവിടെ ഇന്റേൺ ആയിരുന്നവരെല്ലാം പരസ്പരം ആശംസകൾ അറിയിക്കും. പട്രീഷ്യയും എഴുതി, ബ്രസീലിൽ അവർക്ക് ജോലി കിട്ടി. ഭർത്താവ് താമസിയാതെ അവിടെയെത്തും. മകളുടെ ബോയ്ഫ്രണ്ടും ബ്രസീലിൽ നിന്നാണ്, ആകെ സന്തോഷം.

ഇത്രയേ ഉള്ളു കാര്യം. ആഗോള തൊഴിൽരംഗത്ത് പ്രായം എത്രയായി എന്നോ എത്രകാലം തൊഴിൽരംഗത്തു നിന്ന് മാറിനിന്നു എന്നതോ ഒന്നും ആളുകൾ പ്രശ്‌നമാക്കുന്നില്ല. താല്പര്യമുള്ളവർക്ക് എന്നുവേണമെങ്കിലും തുടങ്ങാം, തുടരാം.

മലയാളികളിലും രണ്ടാമത് തൊഴിൽ രംഗത്തേക്ക് തിരിച്ചുവരാൻ ആഗ്രഹമുള്ളവരുടെ എണ്ണം കൂടിവരികയാണ്. ഇതിന് പല കാരണങ്ങളുണ്ട്.

1. കുട്ടികളും കുടുംബജോലിയുമായി തൊഴിൽരംഗത്തുനിന്ന് വിട്ടുനിന്ന സ്ത്രീകൾ.

2. സ്വന്തമായി എന്തെങ്കിലും പ്രസ്ഥാനം തുടങ്ങി അത് പച്ചപിടിക്കാതെ പോയവർ.

3. അൻപത്തിയാറോ അറുപതോ വയസ്സിൽ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ പോലും സാമ്പത്തികഭദ്രത ആകാത്തവർ.

4. പ്രവാസത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവർ.

5. നാട്ടിൽ നിന്നും പ്രവാസികളായ പങ്കാളികളുടെ അടുത്തേക്ക് താമസം മാറ്റുന്നവർ.

കാരണങ്ങൾ വേറെയും പലതുണ്ടാകാം. ഇനിയുള്ള കാലത്ത് തൊഴിൽജീവിതത്തിൽ ഒരു രണ്ടാം ഇന്നിങ്‌സ് ആഗ്രഹിക്കുന്നവരുടെയും വേണ്ടിവരുന്നവരുടെയും എണ്ണം കൂടിവരികയേയുള്ളു.

എങ്ങനെയാണ് രണ്ടാമൂഴത്തിൽ ഒരു തൊഴിൽ കണ്ടുപിടിക്കുന്നത്? പ്രത്യേകിച്ചും ലോകത്തെ അനവധി സ്ഥാപനങ്ങൾ ബയോഡേറ്റയിൽ വലിയ ബ്രേക്ക് ഉള്ളവരെയും, നാല്പതിനു മുകളിൽ പ്രായമുള്ളവരെയും ഒക്കെ കമ്പനിനയത്തിന്റെ ഭാഗമായും നയപരമായും ഒഴിവാക്കാവുന്ന ലോകത്ത്?

ഏറ്റവും ഫലപ്രദമായ പദ്ധതി ഏതു പ്രായമാണെങ്കിലും തിരിച്ച് യുണിവേഴ്‌സിറ്റിയിലേക്ക് പോയി ഇപ്പോഴത്തെ സാഹചര്യത്തിൽ തൊഴിൽ സാധ്യതയുള്ള ഒരു യോഗ്യത കരസ്ഥമാക്കുക എന്നത് തന്നെയാണ്. പ്രത്യേകിച്ചും പാശ്ചാത്യനാടുകളിലേക്ക് കുടിയേറുന്നവർ. തന്നാട്ടിലെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദമെണ്ടെന്നതും ഈ പ്രായത്തിലും പുതിയത് എന്തെങ്കിലും പഠിക്കാൻ താല്പര്യം കാണിച്ചു എന്നതും തൊഴിൽദാതാക്കൾ പോസിറ്റിവായി കാണും. യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക സംവിധാനങ്ങൾ തൊഴിൽ തേടുന്നതിന് ഉപയോഗിക്കാമെന്നതും, പഠനത്തിനിടക്കുള്ള ഇന്റേൺഷിപ്പും മറ്റവസരങ്ങളും തൊഴിൽദാതാക്കളുമായി നെറ്റ് വർക്ക് ചെയ്യാനുപയോഗിക്കാം എന്നതുമൊക്കെ യൂണിവേഴ്‌സിറ്റി വഴിയുള്ള യാത്രയുടെ ഗുണങ്ങളാണ്.

സാമ്പത്തികവും സമയപരവുമായ കാരണങ്ങളാൽ ഈ യൂണിവേഴ്‌സിറ്റി വഴിയുള്ള രണ്ടാം തൊഴിൽയാത്ര അത്ര എളുപ്പമല്ല. അവർക്ക് വേണ്ടി വേറെ കുറച്ച് നിർദ്ദേശങ്ങൾ നൽകാം.

ചിന്തിച്ച് എടുക്കേണ്ട തീരുമാനം: രണ്ടാമത് തൊഴിൽരംഗത്തേക്ക് വരണോ എന്നത് നന്നായി ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. തീരുമാനമെടുത്താൽ അത് ഉറച്ചതായിരിക്കുകയും വേണം. ജോലി ചെയ്യണോ, അതോ മറ്റു വല്ല സംരംഭവും തുടങ്ങണോ, മുഴുവൻ സമയ ജോലിയാണോ അതോ പാർട്ട് ടൈം ജോലിയാണോ വേണ്ടത്, ജോലിക്കു വേണ്ടി ഇപ്പോൾ താമസിക്കുന്ന സ്ഥലം മാറണോ അതോ താമസിക്കുന്ന സ്ഥലത്തു തന്നെയാണോ ജോലി നോക്കേണ്ടത്,
മുൻപ് ചെയ്ത തൊഴിൽരംഗത്തു തന്നെ വീണ്ടും തുടങ്ങണോ, അതോ മറ്റൊന്ന് കണ്ടുപിടിക്കണോ ഇതെല്ലാം ആലോചിക്കണം. പങ്കാളിയും മക്കളുമായി ഇക്കാര്യം ചർച്ച ചെയ്യണം. തൊഴിലിൽ നിന്നും നാം എന്താണ് പ്രതീക്ഷിക്കുതെന്നതും പ്രധാനമാണ്. വരുമാനമാണോ, സ്വന്തം കഴിവുകൾ ഉപയോഗിക്കുക എന്നതാണോ, അതോ വീടിന് പുറത്ത് കുറച്ചുസമയം മറ്റാളുകളോടൊപ്പം ചിലവഴിക്കുകയാണോ ഉദ്ദേശ്യം ഇതെല്ലാം പ്രധാനമാണ്.

കൈയിലിരുപ്പ് പരിശോധിക്കുക: മുൻപറഞ്ഞ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടുകയും അത് കുടുംബത്തോട് പങ്കുവെക്കുകയും ചെയ്താൽ പിന്നെ വേണ്ടത് രണ്ടാമത്തെ തൊഴിൽജീവിതത്തിന് നിങ്ങളെ സ്വയം പ്രാപ്തരാക്കുന്ന എന്തു കഴിവുകളാണ് നിങ്ങൾക്കുള്ളതെന്ന് കണ്ടെത്തുകയാണ്. തൊഴിൽ രംഗത്തുനിന്ന് പത്തോ അതിലധികമോ വർഷം മാറിനിന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം അല്പം തുരുമ്പിച്ചുകാണും.

ഒരുപക്ഷെ അതായിരിക്കില്ല നിങ്ങളുടെ പ്രധാന ഗുണം. ലോകരാഷ്ട്രങ്ങൾ കണ്ട അനുഭവമാകാം, പ്രായത്തിന്റെ പക്വതയാകാം, ഭാഷയിലുള്ള അറിവാകാം, വിപുലമായ വ്യക്തിബന്ധങ്ങളാകാം, ശമ്പളമില്ലാതെയോ ശമ്പളത്തോടു കൂടിയോ കുറഞ്ഞ ശമ്പളത്തിനോ ജോലി ചെയ്യാനുള്ള സാഹചര്യം ആകാം, മുഴുവൻ സമയ ജോലി നിർബന്ധമില്ല എന്നതാകാം. ഇങ്ങനെ തൊഴിൽരംഗത്തേക്ക് പുതിയതായി വരുന്നവരെ മലർത്തിയടിക്കാനുള്ള എന്തൊക്കെ കൈയിലിരുപ്പുകളാണ് നിങ്ങൾക്കുള്ളത് എന്ന് മനസ്സിലാക്കുക.

തൊഴിൽരംഗത്തെ അവലോകനം ചെയ്യുക: നിങ്ങൾ ഏതു പ്രദേശത്താണോ ജോലി ചെയ്യനുദ്ദേശിക്കുന്നത് അവിടുത്തെ തൊഴിൽ സാധ്യതകളെ അവലോകനം ചെയ്യുക എന്നതാണ് അടുത്ത പടി. ഏതൊക്കെ തരം തൊഴിലവസരങ്ങളാണ് അവിടങ്ങളിലുള്ളത്, വലിയ തൊഴിൽ ദാതാക്കളാരാണ്, ചെറിയ തൊഴിലവസരങ്ങൾ എന്തൊക്കെയുണ്ട്, പാർട്ട് ടൈം അവസരങ്ങൾ എവിടെയാണ് ഉണ്ടാകാൻ സാധ്യത, സന്നദ്ധസേവനത്തിന് അവസരങ്ങൾ ഏതൊക്കെയാണ്, വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലുകളുണ്ടോ, എന്നിങ്ങനെ തൊഴിൽരംഗം മുഴുവൻ അരിച്ചുപെറുക്കി നോക്കണം. കേരളത്തിലാണെങ്കിൽ തൊഴിൽവീഥി പോലുള്ള മാസികകളും മാതൃഭൂമിയുടെയും മനോരമയുടെയുമൊക്കെ തൊഴിലവസരവാർത്തകളും ശ്രദ്ധിക്കണം. ചുറ്റുമുള്ളവരോട് സംസാരിക്കുക, ഒന്നോ രണ്ടോ എംപ്ലോയ്മെന്റ് ഏജൻസികളിലൊക്കെ
കയറിനോക്കുക, ഇതെല്ലാം ചെയ്തുവേണം അവസരങ്ങൾ മനസ്സിലാക്കാൻ. മറ്റു രാജ്യങ്ങളിൽ അവിടുത്തെ പത്രവും സംവിധാനവും ഉപയോഗിക്കുക. പല വലിയ കമ്പനികളിലും 'spouse's employment' ശരിയാക്കാൻ വേണ്ടി പ്രത്യേകവകുപ്പ് തന്നെയുണ്ട്.

യോഗ്യതകൾ പൊടിതട്ടിയെടുക്കുക: മുൻപ് പറഞ്ഞതുപോലെ പത്തുവർഷമൊക്കെ തൊഴിൽരംഗത്തു നിന്ന് മാറിനിന്നിട്ടുണ്ടെങ്കിൽ നമ്മുടെ അടിസ്ഥാന യോഗ്യതകളൊക്കെ ഒന്നു പൊടിതട്ടിയെടുക്കണം. ഇപ്പോഴാണെങ്കിൽ കുറച്ച് ഫ്രീ ഓൺലൈൻ കോഴ്സുകളൊക്കെ ചെയ്ത് തുടങ്ങുക. പറ്റിയാൽ ആ രംഗത്തിന് പറ്റിയ പുതിയ പരിശീലനങ്ങൾ (നിങ്ങൾ സിവിൽ എൻജിനീയറാണെങ്കിൽ ഓട്ടോകാഡ്, ജി ഐ എസ്, സുരക്ഷയിലെ NEBOSH) ഒക്കെ ചെയ്ത് നിങ്ങളുടെ അറിവ് വർധിപ്പിക്കുക. കൂടാതെ തൊഴിൽരംഗത്തേക്ക് തിരിച്ചുവരാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നുവെന്ന് തെളിയിക്കുക.

ബയോഡേറ്റ: ഇത്രയുമൊക്കെ ചെയ്തുകഴിഞ്ഞാൽ പിന്നെ ഒരുഗ്രൻ ബയോഡാറ്റ ഉണ്ടാക്കണം. സി വി യിൽ നിങ്ങൾ പത്തുവർഷം ജോലി ചെയ്യാതിരുന്ന കാര്യം മറച്ചുവെക്കേണ്ട കാര്യമൊന്നുമില്ല. അക്കാലത്ത് എന്താണ് ചെയ്തതെന്ന് വ്യക്തമായി എഴുതുക. അതിനുശേഷം ഏതു രംഗത്താണോ നിങ്ങൾ തൊഴിൽ നേടാൻ ഉദ്ദേശിക്കുന്നത് അത് ഫുൾ ടൈമാണോ പാർട്ട് ടൈമാണോ എന്നൊക്കെ ബയോഡേറ്റയിൽ എഴുതണം. ഇത് നന്നായി തയ്യാറാക്കണം. വേണ്ടിവന്നാൽ അല്പം കാശ് മുടക്കി വിദഗ്‌ദ്ധോപദേശം തേടുകയുമാകാം. ഇതോടൊപ്പം ഒരു ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഉണ്ടാക്കണം, അവിടെ പരമാവധി ആളുകളെ നിങ്ങളുടെ മെയിൽ കോണ്ടാക്ട് അല്ലെങ്കിൽ അലുംനിയിൽ നിന്നൊക്കെ തപ്പിപ്പിടിച്ച് സുഹൃത്തുക്കൾ ആക്കണം. പഴയ ഫേസ്‌ബുക്ക് പ്രൊഫൈൽ
ഒക്കെ ഡിലീറ്റ് ചെയ്ത് ലക്ഷ്യബോധത്തോടെ പുതിയതായി ഒന്ന് തുടങ്ങുക.

നാലാളെ അറിയിക്കുക: നമ്മൾ വീണ്ടും തൊഴിൽരംഗത്തേക്ക് വരികയാണെന്നുള്ള കാര്യം പരമാവധി ആളുകളെ അറിയിക്കുക എന്നതാണ് അടുത്ത പടി. നമ്മളുടെ യോഗ്യതയുള്ള ഒരാളെ ജോലിക്കെടുക്കാൻ സാധ്യതയുള്ളിടത്തൊക്കെ ബയോഡേറ്റ, കവർ ലെറ്റർ ഉൾപ്പെടെ അയക്കുക. കേരളത്തിലാണെങ്കിൽ സർക്കാർ സ്ഥാപനങ്ങളിലേക്കൊന്നും അയച്ചുകൊടുത്ത് വെറുതെ സമയം കളയേണ്ട കാര്യമില്ല. മറിച്ച് ചെറുകിട സ്ഥാപനങ്ങൾ, പുതിയ തലമുറ സ്ഥാപനങ്ങൾ ഇവയൊക്കെയായിരിക്കണം നമ്മുടെ ലക്ഷ്യം. നിങ്ങൾ ഉദ്ദേശിക്കുന്ന ഫീൽഡിൽ എന്തെങ്കിലും സെമിനാറുകളൊക്കെ നടക്കുന്നുണ്ടെങ്കിൽ പോയി അറ്റന്റ് ചെയ്യുക, അവിടെ പരമാവധി പേരെ പരിചയപ്പെടുക, അവരുടെ വിസിറ്റിങ് കാർഡും ഇ-മെയിൽ ഐ ഡി യുമൊക്കെ വാങ്ങി പിറ്റേന്നുതന്നെ തലേന്ന് കണ്ടത് സൂചിപ്പിച്ച് ഒരു മെയിൽ അയക്കുക, എന്നീ കാര്യങ്ങളിലൂടെ നിങ്ങൾ തൊഴിൽ മാർക്കറ്റിൽ ഉണ്ടെന്ന് നാട്ടിൽ പാട്ടാക്കണം. നിങ്ങളുടെ കോളേജിന്റെ അലുംനി അസോസിയേഷൻ, നിങ്ങൾ പോകുന്ന സോഷ്യൽ ക്ലബ് എല്ലാം മറ്റുള്ളവരുമായി നെറ്റവർക്ക് ചെയ്യാനുള്ള അവസരമാണ്. ഒന്നും വിട്ടുകളയരുത്. ഫേസ്‌ബുക്കിന്റെ സാധ്യതകളും ഏറെയാണ്. ഉപയോഗിക്കുക.

സന്നദ്ധസേവനത്തിൽ പിടിച്ചുകയറുക: വീട്ടിലിരുന്ന പത്തുവർഷത്തിൽ നിന്നും ഒരു ഓഫീസ് അന്തരീക്ഷത്തിലേക്ക് കടന്നുകയറുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടി രണ്ടോ മൂന്നോ മാസം കൂലിയില്ലാതെ വേല ചെയ്താലും കുഴപ്പമൊന്നുമില്ല. ചെറിയ സ്ഥാപനങ്ങളിലോ പ്രൈവറ്റ് സ്ഥാപനങ്ങളിലോ നിങ്ങൾ മൂന്നുമാസം 'അപ്രന്റീസ്' ആയിട്ടോ 'വോളണ്ടിയർ' ആയിട്ടോ തൊഴിൽ ചെയ്യാൻ തയ്യാറാണെന്ന കാര്യം അറിയിക്കുക.

അങ്ങനെ ഒരവസരം കിട്ടിയാൽ പരമാവധി ആത്മാർത്ഥതയോടെ തൊഴിൽ ചെയ്യുക. ഈ സമയത്ത് തൊഴിൽക്കാലത്തേക്ക് തിരിച്ചുവരാൻ നിങ്ങൾ പ്രാപ്തനാണോ എന്ന് നിങ്ങൾക്കുതന്നെ തിരിച്ചറിയുകയും ചെയ്യാം. അത് കഴിഞ്ഞാൽ കോൺട്രാക്ട് ജോലിയായോ കൺസൽട്ടന്റ് ആയിട്ടോ ഒക്കെ തുടരുക. ആഴ്ചയിൽ ഒരു ദിവസമാണ്
ജോലി ചെയ്യുന്നതെങ്കിൽ പോലും കുഴപ്പമില്ല.

കിട്ടുന്ന തൊഴിലിൽ അഭിമാനിക്കുക: രണ്ടാമത്തെ തൊഴിൽ ഒന്നാമത്തെ തൊഴിലിന്റെ തുടർച്ചയായി കാണരുത്.  ഒന്നാമത്തെ തൊഴിലിൽ നിങ്ങൾ എൻജിനീയറായിരുന്നു എന്നത് രണ്ടാമത്തെ ജോലി ഓഫീസ് മാനേജർ ആകുന്നതിൽ നിന്നും നിങ്ങളെ പുറകോട്ടു വലിക്കരുത്. നിങ്ങളുടെ പ്രധാന ഉദ്ദേശ്യം എന്താണെന്നതും ഇവിടെ വിഷയമാണ്. കുട്ടികളൊക്കെ സ്‌കൂളിൽ പോയതിനുശേഷം കുറച്ചുസമയം വീടിനു പുറത്ത് മറ്റുള്ളവരോടൊപ്പം ഒരു പ്രൊഫഷണൽ അന്തരീക്ഷത്തിൽ ജോലി ചെയ്യുക എന്നതാണ് ഉദ്ദേശമെങ്കിൽ പിന്നെ മാന്യമായ ഏതു തൊഴിലും നിങ്ങൾക്ക് സ്വീകരിക്കാമല്ലോ.

'ഇപ്പ ശരിയാക്കുന്ന'വരെ സൂക്ഷിക്കുക: കേരളത്തിൽ മൊത്തം 'ഇപ്പ ശരിയാക്കിത്തരുന്ന'വരുടെ പ്രളയമാണ്. ഇതിൽ രാഷ്ട്രീയക്കാരും, നിങ്ങളുടെ സുഹൃത്തുക്കളും, ബന്ധുക്കളും, ജോലി വാങ്ങിത്തരുന്ന ഏജന്റുമാരും വരെ ഉണ്ടാകാം. എന്തൊക്കെയാണെങ്കിലും ഒരു കാര്യം ശ്രദ്ധിക്കണം. മനഃപൂർവമോ അല്ലാതെയോ ആളുകളുടെ സമയം മെനക്കെടുത്തുന്നതിൽ ഉസ്താദുമാർ ആണിവർ. രണ്ടാമത്തെ ജോലിക്കിറങ്ങുമ്പോൾ
അത് സ്വയം കണ്ടുപിടിക്കുന്നതാണ് ബുദ്ധി.

വിദേശത്തു നിന്നൊക്കെ തിരിച്ചു കേരളത്തിൽ എത്തുന്നവർക്ക് ശ്രമിച്ചുനോക്കാവുന്ന ചില ജോലികൾ
ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒന്നാമത് കേരളം പുറത്തുനിന്നുള്ള കച്ചവടക്കാരുടെ ഒരു പറുദീസയാണ്. ബി എം ഡബ്‌ള്യു മുതൽ വൈറ്റ് ഗുഡ്‌സ് വരെ കേരളത്തിന് പുറത്ത് നിർമ്മിക്കുന്ന വസ്തുക്കൾ ധാരാളം ഇവിടെ വിറ്റഴിയുന്നുണ്ട്. ഇങ്ങനെയുള്ളതിൽ അധികം പേർ കേട്ടിട്ടില്ലാത്ത കമ്പനികൾക്ക്
കേരളത്തിൽ പബ്ലിക് റിലേഷനായും ട്രബിൾ ഷൂട്ടിംഗിനായും ഒക്കെ മലയാളവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യുന്ന, അതേസമയം ലോകപരിചയവും പ്രൊഫഷണലിസവുമുള്ള ആളുകളുടെ ആവശ്യം ഏറെയുണ്ട്. നല്ല ധൈര്യമുള്ളവർ ഇത്തരം ജോലിക്ക് തയ്യാറാണെന്ന് കാണിച്ച് ഒരു പരസ്യം കൊടുത്താൽ തീർച്ചയായും അതിന് പ്രതികരണമുണ്ടാകും എന്നാണെന്റെ വിശ്വാസം.

രണ്ടാമത്തെ എന്റെ നിർദ്ദേശം കൗൺസിലിങ് ജോലിയാണ്, പ്രത്യേകിച്ചും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്. കേരളത്തിൽ ഇരുപതിനായിരത്തോളം സ്‌കൂളുകളും കോളേജുകളുമുണ്ട്. അതിൽ ഒരു ശതമാനത്തിൽ പോലും പ്രൊഫഷണലായി കരിയർ കൗൺസലിങ് നടത്താനറിവുള്ളവരില്ല. കുട്ടികളാകട്ടെ, ഈ അറിവിനായി നട്ടം തിരിയുകയുമാണ്. അത്യാവശ്യം ഭാഷയും കമ്മ്യൂണിക്കേഷൻ സ്‌കില്ലുമുള്ള ആർക്കും ആറുമാസം കൊണ്ട് മാസ്റ്റർ ചെയ്യാവുന്ന തൊഴിലാണ് കരിയർ കൗൺസലിങ്. ഇത്തരത്തിൽ കൗൺസിലിംഗിനുള്ള തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞാൽ സ്‌കൂളുകൾക്ക് ഒരു ഓഫർ നൽകുക. ഫ്രീയായി കരിയർ കൗൺസലിങ് ലെക്ചർ നൽകും എന്ന്. അതിനുശേഷം സ്‌പെഷ്യൽ കൗൺസിലിങ് വേണ്ടവർക്ക് ഫീ ഈടാക്കി അത് ചെയ്തുകൊടുക്കാം.

അഞ്ചോ പത്തോ സ്‌കൂളുകൾ നമ്മുടെ കസ്റ്റഡിയിലായാൽ തന്നെ ആഴ്ചയിൽ മൂന്നോ അഞ്ചോ ദിവസം പല സ്‌കൂളുകളിലായി മാറിമാറി പോയി നമുക്ക് ഒരു പ്രൊഫഷൻ ഉണ്ടാക്കിയെടുക്കാം. നിങ്ങളുടെ അടിസ്ഥാനയോഗ്യത എന്താണെങ്കിലും ഇത് ചെയ്യാവുന്നതാണ്. കുട്ടികളോട് ഇടപെടാനുള്ള കഴിവും അവരുടെ ഭാവിയിലുള്ള താല്പര്യവുമാണ് പ്രധാനം. പിന്നെ എം ടി രണ്ടാമന്റെ എല്ലാ ലേഖനങ്ങളും പത്തു പ്രാവശ്യമെങ്കിലും വായിച്ചിരുന്നാൽ ഇതിന് ഒരു പ്രയാസവും ഉണ്ടാകില്ല. അപ്പോഴേക്കും ഞാനിതെല്ലാം ഒരു ബുക്ക് ആക്കിയിട്ടുണ്ടാകും. കൂടുതൽ ഉപദേശം വേണ്ടവർ നേരിട്ടും ചോദിക്കുക.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP