Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മറുനാടൻ വായനക്കാർ ഒരുമിച്ചപ്പോൾ രണ്ട് ദിവസം കൊണ്ട് എത്തിയത് ഒന്നരലക്ഷം രൂപ; സഹായ വാഗ്ദാനങ്ങളുമായി അനേകം സംഘടനകൾ: കടം എഴുതിത്തള്ളാനൊരുങ്ങി സർക്കാർ

മറുനാടൻ വായനക്കാർ ഒരുമിച്ചപ്പോൾ രണ്ട് ദിവസം കൊണ്ട് എത്തിയത് ഒന്നരലക്ഷം രൂപ; സഹായ വാഗ്ദാനങ്ങളുമായി അനേകം സംഘടനകൾ: കടം എഴുതിത്തള്ളാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സൗന്ദര്യം തുളുമ്പുന്ന യൗവനത്തിൽ നിന്നും അപൂർവ്വ രോഗം ബാധിച്ച് തീർത്തും നിരാലംബയായി രാജേശ്വരിയെന്ന യുവതിയുടെ ദുരവസ്ഥ മറുനാടൻ മലയാളിയിലൂടെ അറിഞ്ഞ വായനക്കാർ സഹായ ഹസ്തവുമായി രംഗത്തെത്തി. ഇതോടെ ജീവിതത്തിൽ പുതു പ്രതീക്ഷയിലാണ് രാജേശ്വരി. രാജേശ്വരിയുടെ ദുരവസ്ഥ മറുനാടൻ മലയാളിയിലൂടെ വായിച്ചറിഞ്ഞ് അനേകം പേരാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. ഇതോടെ ചികിത്സാ ഫണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ ലഭിച്ചു. രാജേശ്വരിയുടെ ദുരിതത്തെ കുറിച്ച് മറ്റൊരു പത്രത്തിൽ വാർത്ത വന്ന് ഒരാഴ്ച ആയിട്ടും 25000 രൂപ പോലും ലഭിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ മറുനാടൻ വാർത്തയെത്തുടർന്ന് രണ്ട് ദിവസം കൊണ്ട് ഒന്നര ലക്ഷം രൂപ എത്തിയതോടെ രാജേശ്വരിയുടെ കുടുംബം പ്രതീക്ഷയിലാണ്.

മറുനാടൻ മലയാളിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ഈ വാർത്ത ഷെയർ ചെയ്ത് തുടങ്ങിയതോടെ ഈ കുടുംബം ജപ്തി നടപടികളിൽ നിന്നും കൂടി രക്ഷപ്പെടുകയാണ്. നാട്ടുകാർ നൽകിയ തുകയിൽ നിന്നും ഒരുഭാഗം അടച്ചപ്പോൾ ബാക്കി കടം എഴുതിത്തള്ളാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പിന്നോക്ക വിഭാഗ കോർപ്പറേഷൻ നിലപാടെടുക്കുകയായിരുന്നു. മറുനാടൻ മലയാളി വായനക്കാർ പണം നല്കിയതോടെ രണ്ടാം ഘട്ട ചികിത്സയും ആരംഭിച്ചതായി രാജേശ്വരിയുടെ അമ്മ മീനാക്ഷിയമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു.

രാജേശ്വരിയുടെ ഫോൺനമ്പർ തിരക്കി അനേകം പേർ മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ടിരുന്നു. ഇവരിൽ പലരും അമ്മയെ ഫോണിൽ വിളിച്ച് സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. ഗൾഫിലെ ചില സംഘടനകളും ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ചതായി രാജേശ്വരിയുടെ മാതാവ് മീനാക്ഷിയമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു. മറുനാടനിലൂടെ രാജേശ്വരിയുടെ ദുരവസ്ഥ വായിച്ചറിഞ്ഞ പ്രവാസികൾ അടക്കമുള്ളവരാണ് സഹായധനം നൽകാൻ തയ്യാറായി മുന്നിട്ടു വന്നത്.

രാജേശ്വരിയുടെ ദുരിതം തീർക്കാൻ നിരവധി പേർ സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയതോടെ രണ്ടാംഘട്ട ആയുർവേദ ചികിത്സ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസം നീണ്ടു നിൽക്കുന്ന ചികിത്സയാണ് രണ്ടാം ഘട്ടത്തിൽ. ചികിത്സ തുടങ്ങി 35 ദിവസം കഴിയുമ്പോൾ തിരുമ്മൽ ചികിത്സ തുടങ്ങും. ചികിത്സയുടെ മുന്നൊരുക്കങ്ങൾക്കും മരുന്നിനും മാത്രമായി ഏകദേശം 40000 ത്തോളം രൂപ ചെലവായി. ചികിത്സ തുടങ്ങിക്കഴിയുമ്പോൾ മറ്റ് ചെലവ് ബാക്കിയുണ്ട്. ഏകദേശം ഒന്നര ലക്ഷം രൂപ ചെലവ് രണ്ടാം ഘട്ടത്തിൽ തന്നെ വേണമെന്നാണ് നിഗമനം.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ് എന്ന ചാരിറ്റബിൾ ട്രസ്റ്റ് പിന്നോക്ക വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് ജപ്തി നടപടികൾ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹോപ് പ്രവർത്തകർ പിന്നോക്ക വികസന കോർപ്പറേഷനിൽ 10150 രൂപ അടയ്ക്കുകയും ബാക്കി വരുന്ന തുക സർക്കാരിൽ നിന്ന് എഴുതിത്തള്ളാമെന്ന് അധികൃതരിൽ നിന്ന് ഉറപ്പ് വാങ്ങിയിട്ടുണ്ട്. ഇതിലേക്കെല്ലാം നയിച്ചത് മറുനാടൻ മലയാളി വായനക്കാർ രാജേശ്വരിയുടെ കുടുംബത്തെ സഹായിക്കാനായി രംഗത്തിറങ്ങിയതാണ്.

രാജേശ്വരിയുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിഷയത്തിൽ ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ഷാഫി പറമ്പിൽ എംഎൽഎയും സഹായ വാഗ്ദാനം നൽകിയിരുന്നു. രണ്ടാംഘട്ട ചികിത്സ കഴിഞ്ഞാൽ ഉടൻ തന്നെ ചികിത്സ അടുത്തഘട്ടത്തിലേക്ക് കടക്കും. ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തോളം രൂപ വേണ്ടി വരും. യുവതിയുടെ മാതാവ് മീനാക്ഷിയമ്മയും ലാൽകൃഷ്ണ ഹരികൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ ജയനും ചികിത്സയുടെ വിശദാംശങ്ങൾ മറുനാടൻ മലയാളിയെ അറിയിക്കുകയുണ്ടായി.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നുണ്ടായ പക്ഷാഘാതമാണ് തിരുവനന്തപുരം വെള്ളനാട് സ്വദേശിയായ രാജേശ്വരിയുടെ ജീവിതം നരകതുല്യമാക്കിയത്. രോഗത്തെ തുടർന്ന് ആരോഗ്യം ക്ഷയിച്ച് എല്ലും തോലുമായ അവസ്ഥയിലാക്കി. ഇതോടെ യുവതിയെ ഉരപേക്ഷിച്ച് ഭർത്താവും പോയി. 25ാം വയസ്സിൽ രോഗം തളർത്തിയ രാജേശ്വരി ഒരു വർഷമായി ഒരേ കിടപ്പാണ്.

ഭർത്താവും മകനുമൊത്ത് സന്തോഷത്തോടെ കഴിയുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രാജേശ്വരിയെ വിധി പിടികൂടിയത്. രാവിലെ കടയിൽ പോയി വന്ന രാജേശ്വരി ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയുമായിരുന്നു. വീട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവർ അവിടെ നിന്നും ശ്രീചിത്രാ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഞരമ്പുകളിൽ രക്തം കട്ട പിടിക്കുന്ന അപൂർവ്വരോഗമാണെന്ന് ശ്രീചിത്രയിലെ ഡോക്ടർമാർ വിധിയെഴുതി.

അച്ഛന് നേരത്തേ നഷ്ടപ്പെട്ട രാജേശ്വരിക്ക് ഇപ്പോൾ തുണ അമ്മയും പത്താംക്ലാസ്സ് കഴിഞ്ഞ അനിയനുമാണ്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന അവർ മകളുടെ സംരക്ഷണത്തിനു വേണ്ടി ജോലിക്ക് പോകുന്നില്ല. പത്താംക്ലാസ്സുകൊണ്ട് പഠനം ഉപേക്ഷിച്ച അനിയന് കുടുംബം പുലർത്താനും ചേച്ചിയുടെ ചികിത്സാചെലവിനുമുള്ള പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു. ഇതിനിടെയാണ് ഇവരുടെ വീട്ടിലേക്ക് സർക്കാർ സ്ഥാപനത്തിൽ നിന്നും ജ്പതി നോട്ടീസ് എത്തിയത്. രാജേശ്വരിയുടെ കല്യാണ സമയത്ത് കോർപ്പറേഷനിൽ നിന്നും എടുത്ത 27,000 രൂപയുടെ വായ്പയാണ് ജപ്തിയുടെ രൂപത്തിൽ വന്നത്. ഇതോടെ തീർത്തും തളർന്ന അവസ്ഥയിലായിരുന്നു കുടുംബം.

ഇപ്പോൾ മറുനാടനിലൂടെ രാജേശ്വരിയുടെ ദുരിതം അറിഞ്ഞ് നിരവധി പേർ സഹായിക്കാൻ രംഗത്തെത്തി. ഇടിഞ്ഞു വീഴാറായ കൂരയിൽ നിന്നും മാറിതാമസിക്കണമെങ്കിലും തുടർ ചികിത്സക്കും ഇവർക്ക് കൂടുതൽ പണം ആവശ്യമുണ്ട്. മീനാക്ഷിയമ്മയെ സഹായിക്കാനായി സിൻഡിക്കേറ്റ് ബാങ്കിന്റെ വെള്ളനാട് ശാഖയിൽ തുറന്ന അക്കൗണ്ട് ഞങ്ങൾ ഒരിക്കൽ കൂടി വായനക്കാർക്ക് മുന്നിൽ വെക്കുന്നു. ഇവരെ സഹായിക്കാനായി പണം നൽകാവുന്നതാണ്. അക്കൗണ്ട് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

Account number: 40082200112275.

MEENAKSHIAMMA V
SYNDICATE BANK
VELLANAD Branch
Thiruvananthapuram, 695 543
IFSC Code: SYNB0004008

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP