Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീരാമസേനയെന്നല്ല ആരെതിർത്താലും ഉദ്യാനഗരത്തിൽ ചുംബന സമരം നടക്കും; ബംഗളൂരുവിലെ ടൗൺഹാൾ പരിസരം നവംബർ 30ന് പ്രതിഷേധ വേദിയാകും

ശ്രീരാമസേനയെന്നല്ല ആരെതിർത്താലും ഉദ്യാനഗരത്തിൽ ചുംബന സമരം നടക്കും; ബംഗളൂരുവിലെ ടൗൺഹാൾ പരിസരം നവംബർ 30ന് പ്രതിഷേധ വേദിയാകും

ബംഗളൂരു: ഹൈന്ദവസംഘടനയുടെ എതിർപ്പ് മറികടന്നും ബാഗ്ലൂരിൽ കിസ് ഓഫ് ലൗ കൂട്ടായ്മയുമായി മുന്നോട്ട് പോകും. കൊച്ചി മാതൃകയിലെ ചുംബന സമരത്തെ ശക്തമായി നേരിടുമെന്ന് ശ്രീരാമ സേന അടക്കമുള്ള സംഘടനകൾ വ്യക്തമാക്കിയിരുന്നു. കിസ് ഓഫ് ലൗവിന് അനുമതി കൊടുക്കരുതെന്ന് പൊലീസിനോടും അവർ ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ഉദ്യോന നഗരത്തിൽ ചുംബന സമരം നടത്താനാണ് സംഘാടകരുടെ തീരുമാനം.

ബംഗളൂരുവിൽ നവംബർ 30നാണ് ചുംബനക്കൂട്ടായ്മ ഒരുക്കുന്നത്. കൊച്ചിയിൽ സംഘടിപ്പിച്ച ചുംബനക്കൂട്ടായ്മയ്ക്കു പിന്തുണയുമായി ന്യൂഡൽഹിയിലും ഹൈദരാബാദിലും ചെന്നൈയിലുമെല്ലാം സദാചാര ഗുണ്ടകൾക്കെതിരെ നിരവധിപേർ അണിചേർന്നിരുന്നു. എന്നാൽ ബംഗളൂരുവിലും കർണ്ണാടകത്തിലെ മറ്റ് സ്ഥലങ്ങളിലും ഹൈന്ദവ സംഘടനകൾ സദാചാര പൊലീസിങ്ങിൽ സജീവമാണ്. ശ്രീ രമാസേന പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ ഇതിന് മുമ്പും ഏറെ വിവാദത്തിലായിട്ടുണ്ട്. ആണിനേയും പെണ്ണിനേയും പാർക്കിൽ കാണുന്നതിനെ പോലും എതിർത്ത സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാഗ്ലൂരിലെ കിസ് ഓഫ് ലൗവ് സമരത്തിന് വെല്ലുവിളിയും ഏറെയാണ്.

ചുംബനസമരം അതിര് വിട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഭ്യന്തരമന്ത്രി കെ.ജെ. ജോർജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാനപരമായ സമരത്തിനാണ് അനുവാദം നൽകിയത്. എന്നാൽ, സമരം അസാന്മാർഗിക പ്രവർത്തനത്തിന്റെ വേദിയായി മാറ്റാൻ ആരെയും അനുവദിക്കില്ല കെ.ജെ. ജോർജ് പറഞ്ഞു. സമരത്തിനെതിരെ തീവ്ര ഹിന്ദുസംഘടനകളും രംഗത്തുണ്ട്. പൊതു സ്ഥലത്ത് പരസ്യമായി ചുംബിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് എതിരാണെന്നും എന്ത് വിലകൊടുത്തും തടയുമെന്നും അഖില ഭാതീയ ഹിന്ദു മഹാസഭാ നേതാവ് പ്രണവാനന്ദ സ്വാമി പറഞ്ഞു. ചുംബന സമരം അനുവദിക്കില്ലെന്ന് ശ്രീരാമസേനയും വ്യക്തമാക്കിയിട്ടുണ്ട്. അനുമതി നൽകരുതെന്ന് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സിറ്റി പൊലീസ് കമ്മീഷണർ എം.എൻ. റെഡ്ഡി എന്നിവരെ നേരിൽ കണ്ട് കിസ് ഓഫ് ലവിനെ എതിർക്കുന്നവർ ആവശ്യപ്പെട്ടു.

ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് സംഘാടകരുടേയും തയ്യാറെടുപ്പ്. ഐടി നഗരമായതിനാൽ ആയിരക്കണക്കിന് പേരെ പ്രതിഷേധ സമരത്തിന് എത്തിക്കാമെന്നാണ് കണക്ക് കൂട്ടൽ. വലിയ പങ്കാളത്തമുണ്ടായാൽ വർഗ്ഗീയവാദികളുടെ എതിർപ്പ് പ്രശ്‌നമുണ്ടാകില്ലെന്നാണ് കണക്ക് കൂട്ടൽ. അതിനാൽ അംഗബലം പരമാവധിയാക്കാനാണ് നീക്കം. അതുകൊണ്ട് തന്നെ വിപുലമായ മുന്നൊരുക്കങ്ങളുമുണ്ട്. ബംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ ടൗൺ ഹാൾ പരിസരമാണ് കൂട്ടായ്മയ്ക്ക് വേദിയാകുന്നത്. പരിപാടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തി കിസ് ഓഫ് ലവ് ബാംഗ്ലൂർ എന്ന പുതിയ ഫേസ്‌ബുക്ക് പേജും തയ്യാറാക്കിയിട്ടുണ്ട്. ആരെയും വേദനിപ്പിക്കാനോ, അറസ്റ്റുചെയ്യിക്കാനോ അല്ല പ്രതിഷേധം നടത്തുന്നതെന്ന് ഫേസ് ബുക്ക് കൂട്ടായ്മ പറയുന്നു.

ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിന് പിങ്ക് നിറത്തിലുള്ള അടിവസ്ത്രങ്ങൾ അയച്ചു കൊടുത്ത് പ്രതിഷേധം അറിയിച്ച രചിത തനേജയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ബംഗളൂരുവിൽ പൊതുപാരിപാടികളുടെയും പ്രതിഷേധങ്ങളുടെയും സ്ഥിരം വേദിയാണ് ടൗൺ ഹാൾ പരിസരം. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളുൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത് സ്ഥിരം സംഭവമായ ബംഗളൂരുവിൽ കിസ് ഓഫ് ലവ് കൂട്ടായ്മയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്നുറപ്പാണ്. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസും കൂട്ടായ്മയക്ക് എല്ലാ വേദികളിലും എതിർപ്പുമായെത്തുന്ന ഹിന്ദു സംഘടനകളും ഇതിനെ ഏതുതരത്തിൽ സ്വീകരിക്കുമെന്നതു കാത്തിരുന്നുതന്നെ കാണേണ്ടിവരും.

കോഴിക്കോട് ഡൗൺ ടൗൺ റെസ്റ്റോറന്റ് യുവമോർച്ചബിജെപി പ്രവർത്തകർ അടിച്ചുതകർത്തതിനു പിന്നാലെയാണ് സദാചാര ഗുണ്ടായിസത്തിനെതിരെ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നത്. കിസ് ഓഫ് ലവ് കൂട്ടായ്മ മാദ്ധ്യമങ്ങളെല്ലാം ഏറ്റെടുത്തതോടെ ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ചുംബനക്കൂട്ടായ്മ റിപ്പോർ്ട്ടുചെയ്തു. കേരളത്തിനു പിന്നാലെ ഹൈദരാബാദിലും ഡൽഹിയിലും ചെന്നൈയിലുമെല്ലാം കൂട്ടായ്മകൾ ഒരുക്കുകയും ചെയ്തു. ഡൽഹിയിൽ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിലായിരുന്നു പ്രതിഷേധം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP