Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2008ൽ കൊടുത്ത 100 ചെറിയ നിർദ്ദേശങ്ങൾ ഇന്ത്യൻ പരിഷ്‌കരണങ്ങളുടെ ചുക്കാനായി; നടപ്പിലാക്കുന്നതിൽ വീഴ്ച വന്നപ്പോൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ ഗവർണറായി; മൂന്നുകൊല്ലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച രഘുറാം രാജൻ പടിയിറങ്ങുന്നത് തുടങ്ങിയ പരിഷ്‌കാരങ്ങൾ തുടർന്നും ഉറപ്പാക്കിയ ശേഷം

2008ൽ കൊടുത്ത 100 ചെറിയ നിർദ്ദേശങ്ങൾ ഇന്ത്യൻ പരിഷ്‌കരണങ്ങളുടെ ചുക്കാനായി; നടപ്പിലാക്കുന്നതിൽ വീഴ്ച വന്നപ്പോൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ ഗവർണറായി; മൂന്നുകൊല്ലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച രഘുറാം രാജൻ പടിയിറങ്ങുന്നത് തുടങ്ങിയ പരിഷ്‌കാരങ്ങൾ തുടർന്നും ഉറപ്പാക്കിയ ശേഷം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സുബ്രഹ്മണ്യം സ്വാമിയുമായുണ്ടായ പോരിനെ തുടർന്നാണ് രഘുറാം രാജന് റിസർവ്ബാങ്ക് പദവി നഷ്ടപ്പെടുന്നതെന്ന് വലിയ പ്രചാരമുണ്ടായപ്പോൾ സ്വാമി സന്തോഷിച്ചെങ്കിലും അതുപോലെതന്നെയായിരുന്നു രാജന്റെ സ്ഥിതിയും. കാരണം 2008ൽ യുപിഎ സർക്കാരിന്റെ കാലംമുതൽ ഉപദേഷ്ടാവായി ഇന്ത്യയിൽ എത്തിയ ഷിക്കാഗോയിലെ പ്രൊഫസർ അന്ന് കൈപ്പിടിയിലൊതുക്കി കൊണ്ടുവന്ന നൂറ് ഐഡിയകളിലേറെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നടപ്പാക്കിക്കഴിഞ്ഞ ശേഷമാണ് ഇപ്പോൾ വിട പറയുന്നത്.

സ്വാമിയുടെയല്ല, ആരുടേയും എതിർപ്പുകൾ വകവയ്ക്കാതെ തന്ത്രപരമായി അദ്ദേഹം ഇന്ത്യൻ സാമ്പത്തികരംഗത്തെ പൊളിച്ചെഴുതി. ഉപദേഷ്ടാവായി യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പാക്കാനാകാതിരുന്ന കാര്യങ്ങൾ മുന്നുവർഷക്കാലത്തെ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തിരുന്ന് വിജയകരമായി നടപ്പാക്കി. അവ തുടർന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നയിക്കുമെന്ന് ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങലും.

അടിസ്ഥാനപരമായി ഞാനൊരു അദ്ധ്യാപകനാണെന്നും റിസർവ് ബാങ്ക് ഗവർണറെന്നത് തന്റെ സൈഡ് ജോലി മാത്രമാണെന്നും അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ രഘുറാം രാജൻ പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ ഇന്ത്യ ഉദാരവൽക്കരണ പാതയിൽ സഞ്ചരിച്ചുതുടങ്ങുന്ന 1991ന് ശേഷം ഏറ്റവും കുറച്ചുകാലം റിസർവ് ബാങ്ക് പദവിയിലിരുന്ന രഘുറാം രാജനെ സംബന്ധിച്ചിടത്തോളം ഇക്കാലം തന്റെ കരിയറിലെ ചെറിയൊരു വ്യതിയാനം മാത്രമായിരുന്നു. ഇക്കാലത്ത് റിസർവ് ബാങ്കിന്റെ എക്കാലത്തേയും പ്രായംകുറഞ്ഞ മേധാവിയായിരിക്കെ രഘുറാം രാജൻ പൊതുതാൽപര്യത്തിനു വേണ്ടി നിലകൊള്ളുന്ന ബുദ്ധിജീവി പരിവേഷത്തിലേക്ക് മാറുകയും ചെയ്തു.

യഥാർത്ഥത്തിൽ തന്റെ ചിന്തകളും ആശയങ്ങളും നടപ്പാക്കുന്നതിന് അദ്ദേഹം സ്വയം കണ്ടെത്തിയ പാതയായിരുന്നു റിസർവ് ബാങ്ക് ഗവർണർ പദവി. ഇന്ത്യൻ സർക്കാരിന്റെ ഉപദേഷ്ടാവായി 2008 കാലത്ത് വന്നപ്പോൾ രാജൻ സമർപ്പിച്ച പദ്ധതികൾ പലതും നടപ്പാക്കപ്പെട്ടില്ല. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരുന്ന രഘുറാം രാജനെ 45-ാം വയസ്സിൽ യുപിഎ സർക്കാർ സാമ്പത്തിക കൺസൾട്ടന്റായി നിയമിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിന് നൂറിന ചുവടുവയ്പുകളാണ് നിർദ്ദേശിച്ചത്.

നാണ്യപ്പെരുപ്പവും വിലക്കയറ്റവും, ബോണ്ട് മാർക്കറ്റ് വിപുലപ്പെടുത്തൽ, ഗവൺമെന്റ് ബാങ്കുകൾക്ക് ശക്തമായ ബോർഡുകളുടെ രൂപീകരണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ. പക്ഷേ, രാജന്റെ നിർദ്ദേശങ്ങൾ പലതും നടപ്പായില്ല. ഇതിനുപിന്നാലെയാണ് 2013ൽ അദ്ദേഹം റിസർവ്ബാങ്ക് ഗവർണറായി നിയമിതനാകുന്നത്. അതോടെ തന്റെ അജണ്ട നടപ്പാക്കാൻ രഘുറാം രാജൻ കച്ചകെട്ടിയിറങ്ങി.

ബാങ്കിങ് രംഗത്ത് മത്സരം വർദ്ധിപ്പിക്കലും പുതിയ ആശയങ്ങൾ നടപ്പാക്കലും ബാലൻസ് ഷീറ്റുകളുടെ ശുദ്ധീകരണവുമെല്ലാം നടപ്പാക്കി. പുതിയ സാമ്പത്തികനയത്തിന് ചട്ടക്കൂടൊരുക്കി. കടക്കാർക്ക് പലിശനിരക്കുകളിലെ മാറ്റത്തിന്റെ ഗുണങ്ങൾ വേഗത്തിലെത്തിക്കുന്നതിനും നടപടിയുണ്ടായി. ഇത്തരത്തിൽ ഇന്ത്യൻ സാമ്പത്തികരംഗത്തെ, പ്രത്യേകിച്ച് ബാങ്കിങ് രംഗത്തെ അടിമുടി ഉടച്ചുവാർത്താണ് രാജൻ പടിയിറങ്ങുന്നത്.

തനിക്കുശേഷവും ഈ നടപടികൾക്ക് കാലിടറാതിരിക്കാൻ വേണ്ട മുൻകരുതലുമെടുത്താണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ഇനി ഒരു ഗവർണർക്കുമാത്രമായി പരിഷ്‌കരണങ്ങൾ ഏർപ്പെടുത്താനോ സാമ്പത്തികരംഗം മാറ്റിയെഴുതാനോ കഴിയില്ല. രാജ്യത്തിന്റെ സാമ്പത്തിക നയ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഒരു സമിതി അദ്ദേഹം തന്ത്രപരമായി രൂപീകരിച്ചുകഴിഞ്ഞു. താൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നീങ്ങുമെന്നും കുറച്ചുകൂടി വ്യക്തവും പ്രവചനപരവും സ്ഥിരവുമായ നിരക്കുകൾ സാമ്പത്തികരംഗത്തുണ്ടാകുകയും ബോണ്ട് മാർക്കറ്റുകളുടെ വികസനത്തിന് ഇത് സഹായകമാകുകയും ചെയ്യുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.

 

സാധാരണക്കാരുൾപ്പെടെ വായ്പയെടുക്കുന്നവർക്ക് ഉപകാരപ്രദമായിരുന്നു രാജന്റെ സമീപനങ്ങൾ. ലോണുകളിലെ പലിശനിരക്കിൽ ഓരോ മാസവും കുറവുവരാവുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. ബാങ്കുകൾ പലിശ നിരക്കുകൾ തീരുമാനിക്കുന്ന നിലയിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ തന്നെ ഇക്കാര്യം റിസർവ് ബാങ്കിന്റെ വരുതിയിലേക്ക് രാജൻ മാറ്റി. ബാങ്കുകൾ സ്ഥിരമായി ഫണ്ടുകളുടെ മൂല്യം നിർണയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ കടക്കാരിലേക്ക് കൈമാറുകയും വേണമെന്ന നില വരുന്നതോടെ പലിശ നിരക്കുകൾ പ്രതിമാസം മാറുന്ന സ്ഥിതി വന്നുകൊണ്ടിരിക്കുകയാണ്.

സാമ്പത്തിക സേവനങ്ങളിലാണ് രാജൻ വിപഌവകരമായ മാറ്റങ്ങൾ ഇന്ത്യൻ സാമ്പത്തിക രംഗത്തുകൊണ്ടുവന്നത്. രാജൻ അധികാരമേൽക്കുന്നതിന് മുമ്പ് എസ്എംഎസ് കോഡിലൂടെ ഒരു എടിഎം കാർഡുടമയ്ക്ക് പണം പിൻവലിക്കാൻ അവസരമൊരുക്കണമെന്ന് ഒരു സ്വകാര്യ ബാങ്ക് അനുമതി തേടിയിരുന്നു. പക്ഷേ, അത് ദുരുപയോഗം ചെയ്യപ്പെടുമെന്നു പറഞ്ഞ് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നില്ല. പക്ഷേ, അതിൽ പേടിക്കാനൊന്നുമില്ലെന്നുമില്ലെന്ന നിലപാടാണ് രാജൻ കൈക്കൊണ്ടത്. കാഷ് ഔട്ട് എന്നത് വളരെ നിർണായകമാണെന്നാണ് രാജൻ ഇതിൽ പ്രതികരിച്ചത്. ഫോർമൽ ബാങ്കിംഗിന് അവസരമില്ലാത്ത വലിയൊരുവിഭാഗം രാജ്യത്തുണ്ടെന്നത് അദ്ദേഹം പരിഗണിച്ചു.ഇടപാടുകാരനെ തിരിച്ചറിയാൻ വേണ്ട സുരക്ഷാ ഏർപ്പാടുകൾ സിസ്റ്റം സ്വീകരിക്കണമെന്നു മാത്രമായിരുന്നു നിബന്ധന. ഇതുപോലെ നൂതനാശയങ്ങൾ നിരവധിയാണ് ബാങ്കിങ് മേഖലയിൽ നടപ്പായത്.

മൊബൈൽ ബാങ്കിങ് രംഗത്തും ഇതുപോലെ നിരവധി പരിഷ്‌കരണങ്ങൾ കടന്നുവന്നു. മൊബൈൽ കമ്പനികളുടെ റീച്ചാർജ് നെറ്റ് വർക്കുകൾ രാജ്യത്തെമ്പാടും വേരുറപ്പിച്ച സാഹചര്യത്തിൽ അത് പ്രയോജനപ്പെടുത്തിയുള്ള ബാങ്കിങ് രീതിക്കാണ് അതിവേഗ വളർച്ചയുണ്ടായത്. ബാങ്കുകളുമായി ബന്ധമില്ലാത്ത വലിയൊരു വിഭാഗം ജനങ്ങളെ ബാങ്കിംഗിന്റെ നേട്ടങ്ങൾ മനസ്സിലാക്കിക്കാൻ ഈ തന്ത്രം ഏറെ പ്രയോജനപ്പെട്ടു.

പക്ഷേ പൂർണ അധികാരമുള്ള ബാങ്കിങ് ലൈസൻസിനായി മൊബൈൽ കമ്പനികൾ വാശിപിടിച്ചു. ഇതിൽ പലതും വിദേശ കുത്തകകളുടെ കയ്യിലായതിനാൽ ഇത്തരം അനുമതി നൽകാൻ വിഷമം നേരിട്ടു. പക്ഷേ, രാജൻ ടെലികോം കമ്പനികൾക്ക് ട്രാൻസാക്ഷൻ സൗകര്യത്തോടെ പെയ്‌മെന്റ് ബാങ്കുകൾ തുടങ്ങാൻ അനുമതി നൽകി. പക്ഷേ, ലോൺ സൗകര്യം നൽകരുതെന്ന് കർശന നിബന്ധനവച്ചതോടെ മൊബൈൽ കമ്പനികളുടെ ബാങ്കിങ് വൻ വിപഌവമായി മാറി.

ഇതുപോലെ തന്നെയായിരുന്നു മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ കാര്യവും. ഇവയ്ക്കും ചെറിയതോതിൽ ബാങ്കിങ് സ്ഥാപനങ്ങളുടെ അധികാരങ്ങൾ നൽകി. സ്മാൾ ഫിനാൻസ് ബാങ്ക് ലൈസൻസ് നൽകിയപ്പോൾ രാജൻ പറഞ്ഞത് ഇങ്ങനെ. ലൈസൻസിലെ ആദ്യ വാക്കുപോലെ ചെറിയ തുകയുടെ ലോണുകളെ ഇവയ്ക്ക് കൊടുക്കാൻ അധികാരമുണ്ടാകൂ. ഇത് രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് പ്രയോജനപ്രദമായി. ചെറുകിട ലൈസൻസ് ഉപയോഗിച്ച് വൻകിട സ്ഥാപനങ്ങളായി പലതിനും വളരാനുള്ള സാധ്യതയും നിലനിർത്തിയായിരുന്നു ലൈസൻസ് നൽകൽ.

ഇത്തരത്തിൽ തന്റെ മൂന്നുവർഷക്കാലത്തെ പദവിയൊഴിഞ്ഞ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ തലപ്പത്തുനിന്ന് പടിയിറങ്ങുമ്പോഴും രാജൻ മുറുകെ പിടിക്കുകയാണ് അതിന്റെ കടിഞ്ഞാൺ തന്റെ കയ്യിൽത്തന്നെ. ഇനിയൊരു റിസർവ് ബാങ്ക് ഗവർണർക്ക് ഉടച്ചുമാറ്റാൻ കഴിയാത്തവണ്ണം ബാങ്കിങ് മേഖലയെ അത്രമാത്രം വികസിപ്പിച്ചുകൊണ്ടും ജനകീയമാക്കിയുമാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP