Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിനോദ സഞ്ചാര ആതിഥ്യ മേഖലയിലെ മികവുറ്റ പ്രൊഫഷണൽ വനിതകളെ തേടിയപ്പോൾ ഇന്ത്യൻ മുഖമായി തിളങ്ങിയത് കണ്ണൂർക്കാരി അഞ്ജലി മനോജ് കുമാർ; പിസ ഹട്ട് യൂറോപ്പ് ടെക്‌നോളജി ഹെഡ് അഞ്ജലി വമ്പത്തികളുടെ പട്ടികയിൽ ഇടം കണ്ടെത്തിയത് സ്ഥിരോത്സാഹത്തിന്റെ പ്രതീകമായി

വിനോദ സഞ്ചാര ആതിഥ്യ മേഖലയിലെ മികവുറ്റ പ്രൊഫഷണൽ വനിതകളെ തേടിയപ്പോൾ ഇന്ത്യൻ മുഖമായി തിളങ്ങിയത് കണ്ണൂർക്കാരി അഞ്ജലി മനോജ് കുമാർ; പിസ ഹട്ട് യൂറോപ്പ് ടെക്‌നോളജി ഹെഡ് അഞ്ജലി വമ്പത്തികളുടെ പട്ടികയിൽ ഇടം കണ്ടെത്തിയത് സ്ഥിരോത്സാഹത്തിന്റെ പ്രതീകമായി

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ബ്രിട്ടനിലെ പ്രൊഫഷനലുകളായ മികച്ച വനിതകളെ തേടിയപ്പോൾ അതിലൊന്ന് മലയാളി മുഖമായി എന്നത് തികച്ചും അഭിമാന നേട്ടമായി മാറുകയാണ് യുകെ മലയാളി സമൂഹത്തിന്. പ്രൊഫഷണൽ ജീവിതത്തിന്റെ സമ്മർദ്ദവും സമാന ജോലി ചെയ്യുന്നവരുമായി ഇടപഴകാൻ ഉള്ള അവസരം ഇല്ലാത്തതും പൊതുവെ ഐടി ഉൾപ്പെടെയുള്ള പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് യുകെയിലെ മലയാളി സമൂഹവുമായി അടുത്തിടപഴകാൻ തടസമായി മാറുമ്പോൾ കണ്ണൂർക്കാരായ അഞ്ജലിയും ഭർത്താവ് മനോജ് കുമാറും ഇതിന് അപവാദമായി മാറിയവരാണ്. കാരണം ഇരുവരും വാട്ഫോഡിലെ മലയാളി സമൂഹത്തിൽ പൊതുജന സമ്മതരും സജീവ പ്രവർത്തകരുമാണ്. ഡോക്ടർമാരും മറ്റും അവരുടെ കൂട്ടായ്മകളുമായി മലയാളി സമൂഹത്തിൽ വേറിട്ട് നിൽക്കാൻ ശ്രമിക്കുമ്പോൾ ഐടി രംഗത്ത് പ്രവർത്തിക്കുന്നവർക്കു തമ്മിൽ തമ്മിൽ അറിയാൻ പോലുമുള്ള അവസരങ്ങൾ കുറവാണ്.

ഈ സാഹചര്യത്തിൽ മൾട്ടി നാഷണൽ കമ്പനികളിൽ ജോലി ചെയ്യുന്ന മിക്ക പ്രൊഫഷണലുകളും ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നതും. അതിനാൽ തന്നെ ഈ രംഗത്തുള്ളവരുടെ നേട്ടങ്ങളും പൊതുസമൂഹം അറിയാതെ പോകുന്നു. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമാകുകയാണ് പിസ ഹട്ടിന്റെ യൂറോപ് ഹെഡ് ഓഫ് ടെക്‌നോളജി ഹെഡ് അഞ്ജലി മനോജ് കുമാറിന്റെ നേട്ടം. ലോകത്തെ സേവന മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച വനിതാ പ്രൊഫഷണലുകളെ തേടി പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ എംബിഎസ് ഗ്രൂപ് രംഗത്തിറങ്ങിയപ്പോൾ യുകെയിൽ കണ്ടെത്തിയ 90 മുഖങ്ങളിൽ ഏക ഇന്ത്യക്കാരി തന്നെ അഞ്ജലിയാണെന്നു വിശ്വസിക്കപ്പെടുന്നു.

ഇൻഫോസിസിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുമ്പോഴാണ് അഞ്ജലി ഇൻട്രാ കമ്പനി ട്രാൻസ്ഫറിൽ പത്തു വർഷം മുൻപ് യുകെയിൽ എത്തുന്നത്. തുടർന്ന് പിസ്സ ഹട്ടിലേക്കു കൂടു മാറിയ അഞ്ജലി കമ്പനിയുടെ യൂറോപ് ഡിവിഷൻ സാങ്കേതിക വിഭാഗം ഹെഡ് ആയി മാറുക ആയിരുന്നു. പിസ്സ ഹട്ടിൽ എത്തും മുന്നേ യം എന്ന കമ്പനിയിൽ പ്രോഗ്രാം മാനേജരായി ജോലി നോക്കുക ആയിരുന്നു അഞ്ജലി. 2013 മുതൽ ഈ കമ്പനിയിലാണ് പ്രവർത്തിച്ചിരുന്നത്. മുൻപ് എട്ടു വർഷത്തോളം ഇൻഫോസിസ് സാങ്കേതിക വിഭാഗത്തിലും അഞ്ജലി പ്രവർത്തിച്ചിട്ടുണ്ട്. കമ്പനിയുടെ ബിസിനസ്സ് വളർച്ച അഞ്ജലി ഉൾപ്പെടെ ഒരു പട്ടം പ്രൊഫഷനുകളുടെ പ്രയത്നം ആണെന്ന കണ്ടെത്തലാണ് നിരീക്ഷണ ഏജൻസി നടത്തിയിരിക്കുന്നത്.

രണ്ടു വർഷം മുൻപ് ബ്രിട്ടീഷ് പാർലിമെന്റിൽ യുകെയിലെ എംപിമാരും വിവിധ സ്ഥാപനങ്ങളിലെ ടെക്നോളജിസ്റ്റുകളും പങ്കെടുത്ത ഇന്ത്യ - യൂറോപ്പ് ടെക്‌നോളജി സമ്മിറ്റിൽ പാനലിസ്റ്റ് ആയിരുന്നു അഞ്ജലി. കംപ്യുട്ടർ എൻജിനിയറിങ് പഠനം പൂർത്തിയാക്കി ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ച ശേഷമാണ് അഞ്ജലി യുകെ, അമേരിക്കൻ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യാൻ എത്തുന്നത്, ഏകദേശം രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന വൈദഗ്ധ്യവും ആയാണ് ഈ യുവതി പിസ്സ ഹട്ടിനെ തേടിയെത്തുന്നത്. റീറ്റെയ്ൽ ബിസിനസ് രംഗത്ത് ജോലി ചെയ്യുക എന്നത് തന്നെ ത്രില്ലിങ് ആണെന്നാണ് അഞ്ജലിയുടെ പക്ഷം.

തോൽവികൾ ഭയമില്ലാതെ നേരിടുക എന്നതാണ് ഇക്കാലയളവിൽ താൻ പഠിച്ച ഏറ്റവും പ്രധാന പാഠമെന്ന് അഞ്ജലി പറയുന്നു. നമ്മൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഉണ്ട്. അവയ്ക്ക് ഉത്തരം കണ്ടെത്താനായത് ബിസിനസ്സ് വിജയം എളുപ്പമാക്കി. മാനേജ്‌മെന്റിലെ മാറ്റവും ബിസിനസ് മോദിലെ മാറ്റവും ഒക്കെ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സ്വന്തം ടീമിനെ നയിക്കുക എന്നതും പ്രധാനമാണ്. റീറ്റെയ്ൽ വിപണിയിൽ അടുത്ത അഞ്ചു വർഷത്തിനകം റോബോട്ടുകളുടെ നിയന്ത്രണം പോലും ഉണ്ടായേക്കാം എന്ന് അഞ്ജലി പറയുന്നു. ഭക്ഷണം വിളമ്പാൻ യന്ത്രമനുഷ്യരും പിസ്സ ഡെലിവറിക്ക് ഡ്രോൺ സാങ്കേതിക വിദ്യയും പ്രയോജനപ്പെട്ടേക്കാം. കൃത്രിമ ബുദ്ധി രംഗപ്രവേശം ചെയ്യുന്ന നിലയിലേക്ക് റീറ്റെയ്ൽ രംഗം മാറുക ആണെന്നും അഞ്ജലി വിവരിക്കുന്നു.

ഇത്തരം മേഖലകളിൽ ജോലി ചെയ്യുമ്പോൾ പോസിറ്റീവ് ആയതും നെഗറ്റീവ് ആയതുമായ ഫീഡ്ബാക്കുകൾ മുഖവിലക്കെടുക്കുക എന്നതും തന്റെ രീതിയാണെന്നു അഞ്ജലി പറയുന്നു. ഔദ്യോഗിക രംഗത്ത് എന്തും തന്റേടത്തോടെ നേരിടുന്ന വിർജിൻ ബ്രാൻഡ് തലവൻ റിച്ചാർഡ് ബ്രാൻഡ്‌സണെയാണ് താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതും റോൾ മോഡൽ ആക്കുന്നതെന്നും അഞ്ജലി പറയുന്നു. ഇപ്പോൾ സ്റ്റാർബക്കിന്റെ വൈസ് പ്രസിഡന്റും തന്റെ മെന്ററും ആയിരുന്ന രോഹിത് കപൂറിനേയും റോൾ മോഡൽ ആയി കരുതുകയാണ് അഞ്ജലി. കൂടെ നിൽക്കുന്നവരെ വിശ്വസിപ്പിക്കാൻ പഠിപ്പിച്ചാൽ ഏതു ബിസിനസും താനെ വളരുമെന്നും അഞ്ജലി വ്യക്തമാക്കുന്നു.

വൻ കമ്പനികളുടെ മാനേജ്‌മെന്റ് തലത്തിൽ പ്രവർത്തിക്കുന്ന സ്ത്രീ പ്രൊഫഷണലുകളെ കണ്ടെത്തിയാണ് ഇൻഡക്സ് പുറത്തു വന്നിരിക്കുന്നത്. കമ്പനികളുടെ നിർണായക തീരുമാനം എടുക്കുന്ന ബോർഡ് തല ചുമതലകളിലേക്കു കൂടുതൽ സ്ത്രീകൾ എത്തിപ്പെടുന്നതായി ഇൻഡക്സ് വ്യക്തമാകുന്നു. ഇത്തരം കമ്പനി പദവികളിൽ 36 ശതമാനം പേര് ബോർഡ് തല പദവികളും 11 ശതമാനം പേര് ചീഫ് എക്സിക്യൂട്ടീവ് പദവിയും വഹിക്കുന്നതായി പഠനം പറയുന്നു. നേതൃത്വപാടവം, സംരംഭകത്വം, ബിസിനസ് വിജയം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക രൂപം കൊണ്ടിരിക്കുന്നത്. ഈ സ്ത്രീകൾ ആധുനിക ലോകത്തിന്റെ ദിശ മാറ്റുന്നവരായി മാറുമെന്ന പ്രതീക്ഷയും പഠനം പങ്കിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP