Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിപ്രോയ്ക്ക് റിക്കോർഡ് നേട്ടം; ഐടി കമ്പനികൾ നൽകുന്നത് ഉണർവിന്റെ പ്രതീക്ഷ; രൂപ നേട്ടമുണ്ടാക്കുന്നതും വിപണിയിൽ പ്രതിഫലിക്കും; ഇന്ത്യൻ ഓഹരി വിപണി കുതിപ്പിന്റെ വഴിയിൽ എത്തുമ്പോൾ

വിപ്രോയ്ക്ക് റിക്കോർഡ് നേട്ടം; ഐടി കമ്പനികൾ നൽകുന്നത് ഉണർവിന്റെ പ്രതീക്ഷ; രൂപ നേട്ടമുണ്ടാക്കുന്നതും വിപണിയിൽ പ്രതിഫലിക്കും; ഇന്ത്യൻ ഓഹരി വിപണി കുതിപ്പിന്റെ വഴിയിൽ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഓഹരി വിപണി കുതിപ്പിലാണ്. ഇന്നലെ വിപണിയുടെ പ്രവർത്തനം അവസാനിച്ചപ്പോൾ ഓഹരി സൂചികകൾ ക്ലോസ് ചെയ്തത് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. മുന്നേറ്റത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതാകട്ടെ ഐടി കമ്പനികളായ ഇൻഫോസിസും വിപ്രോയും. സെൻസെക്‌സ് 61000ത്തിന് മുകളിലും നിഫ്റ്റി 18300 ന് മുകളിലുമാണ് എത്തിനിൽക്കുന്നത്. ആഗോള സൂചനകൾ തുടർകയറ്റത്തിന് അനുകൂലമാണ്. ഐടി കമ്പനികളുടെ മികച്ച ഫലങ്ങളും കുതിപ്പിനു സഹായിക്കും. ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം ഉണ്ടാകുമെങ്കിലും വിപണി അതു മറികടക്കുമെന്നു ബ്രോക്കറേജുകൾ കരുതുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ക്യാഷ് വിപണിയിൽ 937.31 കോടിയുടെ ഓഹരികൾ വാങ്ങി. ആറു ദിവസം ക്യാഷ് വിപണിയിൽ അവർ വിൽപനക്കാരായിരുന്നു. ഫ്യൂച്ചേഴ്‌സിലും ഓപ്ഷൻസിലും അവർ കൂടുതൽ സജീവമാണ്. സ്വദേശി ഫണ്ടുകൾ ഇന്നലെ 431.72 കോടിയുടെ ഓഹരികൾ വിറ്റു. വിപ്രോയുടെയും, ഇന്‌ഫോസിസിന്റെയും മികച്ച റിസൾട്ടുകൾ ഇന്ത്യൻ ഐടി സെക്ടറിന് നൽകുന്ന പുതുജീവൻ ഇന്ത്യൻ സൂചികകളിലും ഇനിയുള്ള ദിവസങ്ങളിലും പ്രതിഫലിച്ചേക്കും. ഡോളർ സൂചിക 94.01ലേക്കു താണു. ഇന്നലെയും ഇന്ത്യൻ രൂപ നേട്ടമുണ്ടാക്കി. 15 പൈസ കുറഞ്ഞ് 75.37 രൂപയിലേക്കു ഡോളർ താണു. ഇന്നും രൂപ നേട്ടമുണ്ടാക്കുമെന്നാണു പ്രതീക്ഷ.

വിപ്രോയുടെ വിപണിമൂല്യം നാല് ലക്ഷം കോടി മറികടന്നു. സെപ്റ്റംബർ പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് കമ്പനി നേട്ടമാക്കിയത്. ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ നാല് ലക്ഷം കോടി മറികടക്കുന്ന മൂന്നാമത്തെ ഐടി കമ്പനിയായി വിപ്രോ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 19 ശതമാനം വർധിച്ച് 2,931 കോടി രൂപയായി. വരുമാനമാകട്ടെ 30ശതമാനംകൂടി 19,667 കോടിയുമായി. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതോടെ കമ്പനിയുടെ ഓഹരി വില ഏഴുശതമാനത്തോളം കുതിച്ച് 739 രൂപ നിലവാരത്തിലെത്തി.

റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ എന്നിവ ഉൾപ്പടെ 12 കമ്പനികളാണ് നാലുലക്ഷം കോടി വിപണിമൂല്യം ഇതുവരെ പിന്നിട്ടത്.

ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരിൽ ആവേശമായി. ആഗോള വിപണികളിലെ മാറ്റവും അനുകൂലമായതോടെ ഓഹരി വിപണി ഇന്നലെ് മുഴുവൻ നേട്ടത്തിലായിരുന്നു. ഇൻഫോസിസിനും വിപ്രോയ്ക്കും പുറമെ നേട്ടമുണ്ടാക്കിയത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി(11%)യും, അദാനി പോർട്സ്(7%), ഗ്രാസിം(4.7%) തുടങ്ങിയ ഓഹരികളുമാണ്. ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കിയതാണ് സൂചികകൾ ഉയരാൻ കാരണം.

പൊതുമേഖല ബാങ്ക്, പവർ, മെറ്റൽ സൂചികകൾക്ക് പുറമെ ഇൻഫ്ര, ഐടി, റിയാൽറ്റി എന്നിവയും ഒരു ശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അര ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം വിപണി മൂല്യം 273 ലക്ഷം കോടി കടന്നതാണ് ഓഹരി വിപണിയിലെ മറ്റൊരു പ്രധാന വാർത്ത. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP