Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര സർക്കാരിന് താത്പര്യം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനും; കോർപ്പറേറ്റ് കടങ്ങൾ കിട്ടാകടങ്ങളായി വ്യാഖ്യാനിച്ച് എഴുതി തള്ളുന്ന രീതിക്ക് കൂട്ടു നിന്ന് മാനേജ്മെന്റും; ഒത്തുകളി ലാഭത്തിലിരിക്കുന്ന പൊതുമേഖാല ബാങ്കുകളെ സ്വകാര്യ വത്കരിക്കാൻ; ബാങ്കിങ് മേഖലയിലെ പ്രശ്‌നങ്ങൾ ജനങ്ങളിലെത്തിക്കാൻ തലസ്ഥാനത്ത് ഡബിൾ ഡക്കർ റാലി സംഘടിപ്പിച്ച് എസ്‌ബിഐ സ്റ്റാഫ് യൂണിയൻ

കേന്ദ്ര സർക്കാരിന് താത്പര്യം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനും; കോർപ്പറേറ്റ് കടങ്ങൾ കിട്ടാകടങ്ങളായി വ്യാഖ്യാനിച്ച് എഴുതി തള്ളുന്ന രീതിക്ക് കൂട്ടു നിന്ന് മാനേജ്മെന്റും; ഒത്തുകളി ലാഭത്തിലിരിക്കുന്ന പൊതുമേഖാല ബാങ്കുകളെ സ്വകാര്യ വത്കരിക്കാൻ; ബാങ്കിങ് മേഖലയിലെ പ്രശ്‌നങ്ങൾ ജനങ്ങളിലെത്തിക്കാൻ തലസ്ഥാനത്ത് ഡബിൾ ഡക്കർ റാലി സംഘടിപ്പിച്ച് എസ്‌ബിഐ സ്റ്റാഫ് യൂണിയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് എസ്‌ബിഐ യൂണിയൻ സംഘടിപ്പിച്ച ഡബിൾ ഡെക്കർ റാലിക്ക്. ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ എസ്‌ബിഐ സ്റ്റാഫ് യൂണിയൻ നടത്തുന്ന പ്രചരണങ്ങളുടെ ഭാഗമായാണ് ഇന്നലെ തിരുവനന്തപുരം നഗരം ഡബിൾ ഡെക്കർ റാലിക്ക് സാക്ഷ്യം വഹിച്ചത്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനുമുള്ള കേന്ദ്ര സർക്കാരിന്റേയും എസ്‌ബിഐ മാനേജ്‌മെന്റിന്റേയും നീക്കത്തിനെതിരെ എസ്‌ബിഐ ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ എതിർപ്പാണ് നിലവിലുള്ളത്. ഇതിനെതിരെയാണ് ഇന്നലെ തലസ്ഥാനത്ത് ഡബിൾ ഡക്കർ ബസ് റാലി ഉൾപ്പെടെ പുതിയ പ്രചരണ രീതികൾ എസ്‌ബിഐ യൂണിയൻ നടത്തിയത്.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനും മാത്രമാണ് കേന്ദ്ര സർക്കാരിന് താത്പര്യം. കോർപ്പറേറ്റ് കടങ്ങൾ കിട്ടാക്കടങ്ങളായി ദുർവ്യാഖ്യാനിച്ച് എഴുതിത്ത്ത്ത്ത്ത്തള്ളുന്ന ഈ രീതിക്ക് ബാങ്ക് മാനേജ്‌മെന്റും കൂട്ടു നിൽക്കുന്നു. ഇതെല്ലാം എസ്‌ബിഐയെ സ്വകാര്യ വത്ക്കരിക്കാനുള്ള നീക്കത്തിന്റേ ഭാഗമാണെന്നും യൂണിയൻ ആരോപിക്കുന്നു. എസ്‌ബിഐയ്ക്കെതിരെ കലാപമുണ്ടാക്കുകയല്ല, അതിനെ പൊതുമേഖലാ സ്ഥാപനമാക്കി നിലനിർത്തുകയാണ് വേണ്ടതെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. എസ്‌ബിഐയിൽ നിന്നുകൊണ്ടുതന്നെ അതിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പോരാടുകയാണ് എസ്‌ബിഐ സ്റ്റാഫ് യൂണിയൻ ചെയ്യുന്നത്.

20, 21 തീയതികളിൽ നടക്കുന്ന ഏഴാമത് ജനറൽ കൗൺസിലിന്റെ ഭാഗമായാണ് ഡബിൾ ഡക്കർ ബസ് റാലി ഉൾപ്പെടെ പുതിയ പ്രചരണ രീതികൾ എസ്‌ബിഐ യൂണിയൻ നടത്തുന്നത്. തലസ്ഥാനം ആദ്യമായാണ് ഒരു തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഡബിൾ ഡക്കർ റാലിക്ക് സാക്ഷ്യം വഹിച്ചത്. 'പൊതുമേഖലയെ ശക്തിപ്പെടുത്തുക; ജനാധിപത്യ ബാങ്കിങ് ഉറപ്പാക്കുക' ഇതാണ് എസ്‌ബിഐ സ്റ്റാഫ് യൂണിയൻ മുന്നോട്ട് വെയ്ക്കുന്ന ആശയം.

രണ്ട് ദിവസത്തെ ജനറൽ കൗൺസിലിൽ രാജ്യത്തെ പതിനാറ് എസ്‌ബിഐ സർക്കിൾ നേതാക്കന്മാരും എത്തുന്നുണ്ട്. ബംഗാൾ, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡിഗഡ്, ഭുവനേശ്വർ, ചെന്നൈ, ഹൈദ്രാബാദ്, കർണാടക, മുംബൈ, ലക്‌നൗ, ഗുവാഹത്തി, പാട്‌ന ഘടകങ്ങളുടെ നേതാക്കന്മാരാണ് ജനറൽ കൗൺസിലിൽ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനങ്ങളും ചർച്ചകളും നിലപാടുകളും ദേശീയതലത്തിൽ പ്രാധാന്യമുള്ളതായിരിക്കും.

എസ്‌ബിഐയുടെ പതിനാറ് ഘടകങ്ങളും കേരളത്തിൽ നടക്കുന്ന ജനറൽ കൗൺസിൽ തീരുമാനങ്ങൾ നടപ്പിലാക്കും എന്നിടത്താണ് ഈ സമ്മേളനം പ്രധാനപ്പെട്ടതാകുന്നത്. കേവലം കേരളാ ഘടകത്തിന്റെ സമ്മേളനം എന്നതിലുപരി ഇത് ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തെ നേരിടാൻ നടത്തുന്ന ദേശീയ സമ്മേളനം തന്നെയാണ് നടക്കാൻ പോകുന്നത്. ലയനത്തിന് പിന്നാലെ രാജ്യം മുഴുവനുമുള്ള ബാങ്കിങ് മേഖല പങ്കുവെച്ച മാന്ദ്യത്തിന്റെയും കോർപ്പറേറ്റ് വത്കരണത്തിന്റെ വിശദാംശങ്ങൾ രണ്ട് ദിവസത്തെ ജനറൽ കൗൺസിലിൽ ചർച്ച ചെയ്യപ്പെടും.

വികസിത- വികസ്വര രാജ്യങ്ങളെയാകെ ബാധിച്ച സാമ്പത്തിക തകർച്ചയിൽ നിന്ന് ഇന്ത്യയെ സംരക്ഷിച്ചെടുത്തത് പൊതുമേഖലാ ബാങ്കുകളാണ്. ഇപ്പോഴത്തെ അവസ്ഥയിൽ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനും മാത്രമാണ് കേന്ദ്ര സർക്കാരിന് താത്പര്യം. ഈ താത്പര്യത്തിനെതിരായി പൊതുജനാഭിപ്രായം രൂപപ്പെടുത്തേണ്ടതുണ്ട്. ജനറൽ കൗൺസിലിൽ അതിനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ബാങ്കിങ് മേഖല സാക്ഷ്യം വഹിക്കുമെന്നും യൂണിയൻ കേരളഘടകം ജനറൽ സെക്രട്ടറി എ അജയകുമാർ പറഞ്ഞു.

ശമ്പള വർദ്ധനവടക്കമുള്ള കാര്യങ്ങൾ മുൻനിർത്തി പത്ത് ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാർ ഈ മാസം 30, 31 തീയതികളിൽ നാൽപത്തിയെട്ട് മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് ജനറൽ കൗൺസിൽ നടക്കുന്നത്. അതും മറ്റൊരു സമര പ്രഖ്യാപനവേദിയാക്കി സമ്മേളനത്തെ മാറ്റും.

അസോസിയേറ്റ്‌സ് ബാങ്കുകളുടെ ലയനത്തിനുശേഷം കരുത്താർജിച്ച സംഘടനയുടെ ഏഴാമത് ജനറൽ കൗൺസിൽ 20,21 തീയതികളിൽ ടാഗോർ തീയറ്ററിൽ നടക്കും. ജനറൽ കൗൺസിൽ സ്റ്റേറ്റ്‌സ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയുമുള്ള സമര പ്രഖ്യാപനമായി മാറുമെന്നാണ് കേരള ഘടകം ഭാരവാഹികൾ നൽകുന്ന സൂചന.

പൊതുമേഖലയെ ശക്തിപ്പെടുത്തുക, ജനാധിപത്യ ബാങ്കിങ് ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യൂണിയന്റെ ഏഴാമത് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ എസ് വെങ്കിടരാമൻ ചടങ്ങിൽ മുഖ്യാതിഥിയാണ്. എൻസിബിസി, എഐഎസ്ബിഎസ്എഫ് ജനറൽ സെക്രട്ടറി സഞ്ജീവ് കെ ബാൻഡ്‌ലിഷ്, എഐഎസ്ബിഎസ്എഫ് പ്രസിഡന്റ് വി വി എസ് ആർ ശർമ്മ, എസ്‌ബിഐഒഎ കേരളഘടകം ജനറൽ സെക്രട്ടറി വി മുരളീധരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷകരാണ്. സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ കേരള ഘടകം പ്രസിഡന്റ് ഫിലിപ്പ് കോശിയാണ് ചടങ്ങിൽ അധ്യക്ഷൻ.

നാളെയാണ് സമ്മേളനം ആരംഭിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ബാങ്കുകൾ തകർച്ച നേരിട്ടപ്പോൾ ഇന്ത്യയിലെ ബാങ്കുകൾ തകരാതിരുന്നതിന് കാരണം അതിന്റെ പൊതുമേഖലാ സ്വഭാവമാണ്. അത് നിലനിർത്തണം എന്നതാണ് എസ്‌ബിഐ സ്റ്റാഫ് യൂണിയൻ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇന്ത്യയ്ക്ക് സമാനമായ അവസ്ഥ നിലനിൽക്കുന്ന കൊറിയ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നേരത്തെ തന്നെ ബാങ്കിങ് വ്യവസായവും സാമ്പത്തികവ്യവസ്ഥയും തകർച്ച നേരിട്ടപ്പോഴും ഇന്ത്യയിലെ ബാങ്കുകൾ പിടിച്ചുനിന്നത് പൊതുമേഖലാ സ്വഭാവം മൂലമാണെന്നും അത് നിലനിർത്തേണ്ടതുണ്ടെന്നും എസ്‌ബിഐ സ്റ്റാഫ് യൂണിയന്റെ പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു.

കോർപ്പറേറ്റ് കടങ്ങൾ കിട്ടാകടങ്ങളായി ദുർവ്യാഖ്യാനിച്ച് പിരിച്ചെടുക്കാതിരിക്കുകയും പിന്നീട് എഴുതിത്ത്ത്ത്ത്ത്തള്ളുകയും ചെയ്യുന്ന രീതിയാണ് മാനേജ്മെന്റും കേന്ദ്ര സർക്കാരും കൈക്കൊള്ളുന്നത്. ഇതിനെ തുടർന്ന് കോടിക്കണക്കിന് രൂപ പ്രവർത്തനലാഭം കൈവരിക്കുന്ന ബാങ്കുകൾ പ്രഖ്യാപിത നഷ്ടത്തിലേക്ക് കണക്കുകൾ ക്ലോസ് ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കേണ്ടതുണ്ട്. അതിന് ജനപങ്കാളിത്തം ആവശ്യമുണ്ട്. അതിനാണ് ബോധവത്കരണ പരിപാടികളടക്കം ആസൂത്രണം ചെയ്യുന്നത്- ഫിലിപ്പ് കോശി പറഞ്ഞു. ബാങ്കുകൾ നഷ്ടത്തിലാണെന്ന് വരുത്തുന്നത് സ്വകാര്യവത്കരിക്കുന്നതിനുള്ള ഒരു മറയാണ്. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും യൂണിയൻ ആരോപിക്കുന്നു.

കേരള ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ വി കെ രാമചന്ദ്രനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. നാളെ രാവിലെ എൽഎംഎസ് കോമ്പൗണ്ട് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. ടാഗോർ തീയറ്ററിൽ അവസാനിക്കുന്ന പ്രകടനത്തിന് പിന്നാലെ യൂണിയൻ പ്രസിഡന്റ് ഫിലിപ്പ് കോശി പതാകയുയർത്തും. പുഷ്പാർച്ചനയെ തുടർന്ന് കരിവെള്ളൂർ മുരളി രചിച്ച് ശ്രീ അംബരീഷ് വൈക്കം ചിട്ടപ്പെടുത്തിയ സ്വാഗതഗാനം സ്റ്റാഫ് യൂണിയൻ ഗായകസംഘം ആലപിക്കും.

21ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 1250 പ്രതിനിധികളും നാലായിരത്തോളം നിരീക്ഷകരും പങ്കെടുക്കും. ബാങ്കിങ് മേഖലയുടെ സ്വകാര്യവത്കരണത്തിന് ഇടയാക്കുന്ന എഫ്ആർഡിഐ ബിൽ, ബാങ്ക് ലയനങ്ങൾ, മൂലധന പര്യപ്തത സംബന്ധിച്ച വിഷയങ്ങൾ, ബാങ്കിങ് സേവനം ജനകീയമാക്കാനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP