Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വരവില്ല ചെലവ് മാത്രം, ഓണത്തിന് പൊടിച്ചത് 15000 കോടി; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ട്രഷറി പൂട്ടും; കടം കയറി മുടിയുമ്പോഴും തുടരുന്ന ധൂർത്ത്; രാഷ്ട്രീയസ്വാധീനമുള്ള വകുപ്പുകൾ ധനവകുപ്പിനെ നോക്ക് കുത്തിയാക്കുന്നു; രണ്ടാം പിണറായി സർക്കാർ ഓവർഡ്രാഫ്റ്റിലെക്കോ?

വരവില്ല ചെലവ് മാത്രം, ഓണത്തിന് പൊടിച്ചത് 15000 കോടി; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ട്രഷറി പൂട്ടും; കടം കയറി മുടിയുമ്പോഴും തുടരുന്ന ധൂർത്ത്; രാഷ്ട്രീയസ്വാധീനമുള്ള വകുപ്പുകൾ ധനവകുപ്പിനെ നോക്ക് കുത്തിയാക്കുന്നു; രണ്ടാം പിണറായി സർക്കാർ ഓവർഡ്രാഫ്റ്റിലെക്കോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരവൊട്ടില്ല താനും ചെലവിനോട്ടു പഞ്ഞവുമില്ല എന്ന അവസ്ഥയിലാണ് കേരളം. ഓണം വാരാഘോഷവും പരസ്യവും പത്രാസുമായി കോടാനുകോടി രൂപ പൊടിച്ചു വാരികഴിഞ്ഞപ്പോൾ ഖജനാവ് കാലി.നാളെ കേന്ദ്രത്തിന്റെ ധനകമ്മി നികത്തൽ ഗ്രാന്റും ജി.എസ്ടി വിഹിതവും കിട്ടിയില്ലെങ്കിൽ കേരളം ഓവർട്രാഫ്റ്റിലെക്ക് പോകും.

കയ്യിൽ പണമില്ലെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് റിസർവ് ബാങ്കിൽനിന്ന് നിത്യച്ചെലവുകൾക്കായി എടുക്കാൻ കഴിയുന്ന വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ് ഇതിനകം 1,683 കോടി രൂപ കേരളം എടുത്തു കഴിഞ്ഞു.ഇനി 1,683 കോടി രൂപ വരെ ഓവർ ഡ്രാഫ്റ്റായി എടുക്കാം. എന്നിട്ടും തികഞ്ഞില്ലെങ്കിൽ ട്രഷറി പൂട്ടേണ്ടിവരും.

വരുമാനം നാമമാത്രമായി കൂടുകയും ചെലവ് വൻതോതിൽ പെരുകുകയും ചെയ്യുമ്പോൾ വിടവ് നികത്താൻ കേരളത്തിന് ഒരുമാസം കണ്ടെത്തേണ്ടിവരുന്നത് ഏകദേശം 5900 കോടിരൂപ.ഈ അന്തരമാണ് കേരളത്തിന്റെ സമ്പദ്സ്ഥിതിയെനിലയില്ലാക്കയത്തിലാക്കുന്നത്.കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പ്രസിദ്ധീകരിച്ച, സർക്കാരിന്റെ ജൂലായിലെ വരവുചെലവിന്റെ താത്കാലിക കണക്കുപ്രകാരം വരവ് 8709.10 കോടി രൂപ.

ചെലവ് 14,616.45 കോടി. വിടവ് 5907.35 കോടി. ഇതിൽ വായ്പയെടുക്കാനായത് 4166.54 കോടിരൂപ.ഈ മാസം ഓണക്കിറ്റ്, 2 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ്, കെഎസ്ആർടിസിക്കു സഹായം തുടങ്ങിയവയ്ക്കായി 15,000 കോടി രൂപ ചെലവിട്ടതോടെയാണ് ട്രഷറി കാലിയായത്.

നാളെ കേന്ദ്രത്തിൽനിന്നു ധനക്കമ്മി നികത്തൽ ഗ്രാന്റ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടേണ്ടതാണ്. കിട്ടിയില്ലെങ്കിൽ രണ്ടാം പിണറായി സർക്കാർ ആദ്യമായി ഓവർ ഡ്രാഫ്റ്റിലേക്കു പോകും.കർശനനിയന്ത്രണ നടപടികളാണ് ഇതെതുടർന്ന് സംഭവിക്കാൻ പോകുന്നത്. കടുത്ത ട്രഷറി നിയന്ത്രണം അടുത്തയാഴ്ച നടപ്പാക്കും. എത്ര തുകയ്ക്കു മേലുള്ള ചെലവിടൽ വിലക്കണമെന്നു നാളെ തീരുമാനിക്കും.

സ്‌കോളർഷിപ്, ചികിത്സാ സഹായം, മരുന്നു വാങ്ങൽ, ശമ്പളം, പെൻഷൻ തുടങ്ങിയവ ഒഴികെ വിലക്കുണ്ടാകും. ഇതു മറികടക്കണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.പദ്ധതികൾക്കായി ബജറ്റിലൂടെ അനുവദിച്ച പണം ചെലവിടുന്നതിനും നിയന്ത്രണം കൊണ്ടുവരും. സാമ്പത്തിക വർഷം ആരംഭിച്ച് 5 മാസം കഴിയുന്ന ഈ സമയത്തു പദ്ധതി വിഹിതത്തിന്റെ 43% തുക വകുപ്പുകൾ ചെലവിട്ടാൽ മതിയെന്നാണു ധനവകുപ്പിന്റെ നിലപാട്.

എന്നാൽ, 100% തുകയും ചെലവിട്ട വകുപ്പുകളുണ്ട്. ഇതു സർക്കാരിന്റെ ധനവിനിയോഗ ക്രമത്തെ തകിടംമറിക്കുന്നതിനാലാണു നിയന്ത്രണം കൊണ്ടുവരുന്നത്. വാങ്ങിയ പണം ചെലവിടാതെ അക്കൗണ്ടിൽ സൂക്ഷിക്കുന്ന വകുപ്പുകളിൽനിന്ന് അവ തിരിച്ചെടുക്കും.എന്നിട്ടും പിടിച്ചു നിൽക്കാനായില്ലെങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ചെയ്തതു പോലെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കൽ അടക്കമുള്ള നടപടികളിലേക്കു നീങ്ങേണ്ടി വരും.

കടം വന്നു പെരുകിയിട്ടും പിണറായി സർക്കാർ ധൂർത്ത് തുടരുകയാണ് എന്നാണ് പ്രതിപക്ഷ ആരോപണം. ധനവകുപ്പിന്റെ മുന്നറിയിപ്പുകളെ കണക്കാതെ മന്ത്രിസഭ മുന്നോട്ട് പോവുകയാണ്എന്നും ആക്ഷേപമുണ്ട്.ബവ്‌റിജസ് കോർപറേഷനിൽ അനധികൃതമായി ഡപ്യൂട്ടേഷനിൽ തുടർന്ന 541 ജീവനക്കാർക്കു വേതനം ക്രമപ്പെടുത്തി നൽകാനുള്ള നീക്കത്തെ ധനവകുപ്പ് എതിർത്തെങ്കിലും മന്ത്രിസഭയിലെത്തിച്ചു പാസാക്കി.

തദ്ദേശ പൊതു സർവീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു ധനവകുപ്പ് ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രിസഭ പാസാക്കി.വകുപ്പ് തലവന്മാരുടെ രാഷ്ട്രീയ സ്വാധീനമാണ് ധനവകുപ്പിനെ മറികടന്ന് ്ഫയൽ മന്ത്രിസഭയ്ക്കു മുന്നിലെത്തിച്ചു പാസാക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP