Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രവുമായി ഇടഞ്ഞു നിന്ന ഊർജിത് പട്ടേൽ അവസാനം രാജിയിൽ നിന്ന് പിന്മാറിയത് ആശ്വാസം; കരുതൽ ധനം പങ്കുവയ്ക്കുന്നതിന് നിർദ്ദേശം നൽകാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത് ആർബിഐ ഫണ്ടിൽ കണ്ണുവെച്ചു തന്നെ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആർബിഐയെ പിണക്കാതിരുന്നത് മോദിയുടെ തന്ത്രം; ആർബിഐയുമായി കേന്ദ്രം സമവായത്തിലെത്തിയത് കോൺഗ്രസിന് വടി നൽകാതിരിക്കാൻ

കേന്ദ്രവുമായി ഇടഞ്ഞു നിന്ന ഊർജിത് പട്ടേൽ അവസാനം രാജിയിൽ നിന്ന് പിന്മാറിയത് ആശ്വാസം; കരുതൽ ധനം പങ്കുവയ്ക്കുന്നതിന് നിർദ്ദേശം നൽകാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത് ആർബിഐ ഫണ്ടിൽ കണ്ണുവെച്ചു തന്നെ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആർബിഐയെ പിണക്കാതിരുന്നത് മോദിയുടെ തന്ത്രം; ആർബിഐയുമായി കേന്ദ്രം സമവായത്തിലെത്തിയത് കോൺഗ്രസിന് വടി നൽകാതിരിക്കാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രവർത്തന സ്വാതന്ത്ര്യത്തെ ചൊല്ലി കേന്ദ്രസർക്കാരുമായി ഇടഞ്ഞുനിന്ന റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ അവസാനം സർക്കാരിന്റെ സമ്മർദത്തിനു വഴങ്ങി രാജിയിൽ നിന്നു പിന്മാറിയത് കേന്ദ്രസർക്കാറിനും ആശ്വാസകരമായി മാറി. ഉർജിത് പട്ടേൽ രാജിവെക്കുന്ന ഘട്ടം വന്നാൽ അത് രാഷ്ട്രീയമായി ബിജെപിക്ക് കനത്ത പ്രഹരമായി മാറുകമായിരുന്നു. ഈ ഘട്ടത്തിലാണ് സമവമായമെന്ന തന്ത്രത്തിലൂടെ താൽക്കാലിക വെടിനിർത്തിൽ ഉണ്ടായത്.

നയപരമായ തീരുമാനങ്ങളിൽ ധനമന്ത്രാലയവുമായി കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടതിനെ തുടർന്ന് ഗവർണർ സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു ഏതാനും ദിവസങ്ങളായി ഡൽഹിയിൽ ഉയർന്നു കേട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഒമ്പതു മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയിൽ ആർബിഐയും കേന്ദ്രസർക്കാരും തമ്മിൽ സമവായത്തിലെത്തുകയായിരുന്നു. അതോടെ ഊർജിത് പട്ടേലിന്റെ രാജിയും ഉണ്ടായില്ല. അതിനു മുമ്പു തന്നെ പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനെ തുടർന്നാണ് സമവായ നീക്കം ആരംഭിച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പ് റിസർവ് ബാങ്കുമായി ഒരു തുറന്ന പോരിന് പ്രധാനമന്ത്രി തയാറാകാതിരുന്നതും ഊർജിത് പട്ടേലിനെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണമായി. ആർബിഐയെ അതിന്റെ എല്ലാവിധ ശ്രേഷ്ഠതയോടും കൂടെ കാണാനും അനാവശ്യമായി കുതിരകയറാനും സർക്കാർ തയാറല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ ഇരുകൂട്ടരും തമ്മിലുള്ള മഞ്ഞുരുകാൻ പോന്നതായിരുന്നു.

പണലഭ്യത, വായ്പാ നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ആർബിഐയും ധനമന്ത്രാലയം തമ്മിൽ ഇടഞ്ഞു നിന്നത്. ആർബിഐയുടെ കരുതൽ ധനശേഖരത്തിന്റെ മൂന്നിലൊന്ന് കേന്ദ്രസർക്കാരിന് കൈമാറുക, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രസർക്കാർ മുന്നോട്ടുവച്ചത് ബന്ധം വഷളാക്കാൻ കാരണമാകുകയായിരുന്നു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (എംഎസ്എംഇ) വായ്പകൾ പുനക്രമീകരിക്കുന്നത് ആർബിഐ പരിശോധിക്കുമെന്നും 25 കോടി രൂപവരെ ലോൺ എക്‌സ്പോഷർ ഉള്ള എംഎസ്എംഇകളെയാണ് ഈ സ്‌കീമിനായി പരിഗണിക്കുകയെന്നുമുള്ള ആർബിഐ വാദത്തെ ധനമന്ത്രാലയം അംഗീകരിച്ചു. കൂടാതെ റിസർവ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതൽധന ശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ വിട്ടുനല്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാലൻസ് ഷീറ്റ് കുറച്ചുകൂടി മെച്ചപ്പെട്ടാലേ ഇതിന് സാധിക്കൂ എന്ന് ആർബിഐ അറിയിച്ചു. അതേസമയം, ഭാവിയിൽ കരുതൽ ശേഖരം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പുറമെനിന്നൊരാൾ നയിക്കുന്ന വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ഗവർണർ വ്യക്തമാക്കിയതോടെ തർക്കപരിഹാരത്തിന് വഴിതെളിയുകയായിരുന്നു.

സർക്കാരുമായുള്ള ഭിന്നത മൂത്ത് ഗവർണർ രാജി വച്ചാൽ വരുന്ന തെരഞ്ഞെടുപ്പിനെ അതു സാരമായി ബാധിക്കുമെന്ന് നരേന്ദ്ര മോദിക്കും നന്നായി അറിയാം. അതുകൊണ്ടു തന്നെ ആർബിഐയുമായി ഒരു തുറന്ന പോരിന് ഒട്ടും തയാറല്ലായിരുന്നു മോദി.

ബാങ്കുകളുടെ കിട്ടാക്കടം വർധിച്ചതിന്റെ ഉത്തരവാദിത്വം റിസർവ് ബാങ്കിനാണെന്നുള്ള അരുൺ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയെ തുടർന്നാണ് റിസർവ് ബാങ്കും കേന്ദ്രവും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തു വന്നത്. റിസർവ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനാധികാരത്തിൽ കൈകടത്താൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നുവെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ വീരൽ ആചാര്യയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആർബിഐയുടെ കരുതൽ ധനത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതും ഇരുവരും തമ്മിലുള്ള തുറന്ന പോരിന് വഴിവച്ചു. രൂപയുടെ മൂല്യം ഇടിയാതിരിക്കാൻ ഒരു പരിധിവരെ കാരണമായിരുന്നത് ആർബിഐയുടെ കരുതൽ ധനം കൊണ്ടാണ്. ഇതിൽ നിന്ന് പണം വിട്ടുകൊടുക്കാൻ തയാറാകാതിരുന്നതും ധനമന്ത്രാലയവും ആർബിഐയും തമ്മിലുള്ള ഭിന്നതയ്ക്ക് ആക്കം കൂട്ടുകയായിരുന്നു.

കേന്ദ്രസർക്കാരുമായുള്ള ബന്ധം വഷളായതിനെ തുടർന്നാണ് ഊർജിത് പട്ടേൽ രാജിക്കൊരുങ്ങിയത്. ആർബിഐ ആക്ടിലെ ഏഴാം വകുപ്പ് സർക്കാർ ഉപയോഗിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. രാജ്യത്തെ സാമ്പത്തിക മേഖലയെ മുൾമുനയിൽ നിർത്തിയതാണ് ഊർജിത് പട്ടേലിന്റെ രാജി വാർത്ത. അതേസമയം ചർച്ചകൾ പുരോഗമിക്കവേ ഊർജിത് പട്ടേലും പോളിസികളിൽ കടുംപിടുത്തം നടത്തിയില്ല. ചർച്ചകളിലൂടെ സമവായം രൂപപ്പെടുകയും അടുത്ത തെരഞ്ഞെടുപ്പിന് സർക്കാരിന് മേൽ വരുന്ന സാമ്പത്തിക ബാധ്യത കണക്കിലെടുത്തും ഊർജിത് പട്ടേൽ മണിട്ടറി പോളിസികളിൽ അല്പം അയവു വരുത്തുകയും ചെയ്തു. ആർബിഐ ഗവർണർ രാജിയിൽ നിന്നു പിന്മാറിയതോടെ നിക്ഷേപകർക്ക് ഏറെ ആശ്വാസമാണ് പകർന്നിരിക്കുന്നത്. നിക്ഷേപകർക്കും സാധാരണക്കാർക്കും ദോഷകരമായ നീക്കങ്ങളൊന്നും ഊർജിത് പട്ടേലിൽ നിന്നും ഉണ്ടാകില്ല എന്നൊരു വിശ്വാസം എവിടെയും അലയടിക്കുന്നതു പോലെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP