Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലെന്ന് റിപ്പോർട്ട്; ജിഡിപിയിൽ 27 ശതമാനവും സംഭവാന ചെയ്തത് കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ; മഹാരാഷ്ട്രയും ഗുജറാത്തും നേരിടുന്നത് കടുത്ത വെല്ലുവിളി; കോവിഡുകാലത്ത് കേരളത്തിന് കരുത്തായി പഠന റിപ്പോർട്ട്; അപ്പോഴും സംസ്ഥാന ഖജനാവിൽ ഒന്നുമില്ലെന്നത് യാഥാർത്ഥ്യം; കടമെടുത്ത് ശമ്പളം കൊടുക്കുന്ന സംസ്ഥാനം രാജ്യത്തിന്റെ പ്രതീക്ഷയായി മാറുമ്പോൾ

ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലെന്ന് റിപ്പോർട്ട്; ജിഡിപിയിൽ 27 ശതമാനവും സംഭവാന ചെയ്തത് കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ; മഹാരാഷ്ട്രയും ഗുജറാത്തും നേരിടുന്നത് കടുത്ത വെല്ലുവിളി; കോവിഡുകാലത്ത് കേരളത്തിന് കരുത്തായി പഠന റിപ്പോർട്ട്; അപ്പോഴും സംസ്ഥാന ഖജനാവിൽ ഒന്നുമില്ലെന്നത് യാഥാർത്ഥ്യം; കടമെടുത്ത് ശമ്പളം കൊടുക്കുന്ന സംസ്ഥാനം രാജ്യത്തിന്റെ പ്രതീക്ഷയായി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സാമ്പത്തികമായി കരകയറാൻ ഇന്ത്യ കോവിഡുകാലത്ത് ശ്രമിക്കുമ്പോൾ കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ ഇന്ത്യയ്ക്കു പ്രതീക്ഷ പകരുന്നു. ആഗോള ധനകാര്യ സ്ഥാപനമായ എലാറ സെക്യൂരിറ്റീസിന്റെ പഠനത്തിലാണ് കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളുടെ കാര്യം പറഞ്ഞിരിക്കുന്നത്.

ഈ സംസ്ഥാനങ്ങളിൽ ജനജീവിതം പതിയെപ്പതിയെ സാധാരണനിലയിലേക്ക് എത്തുകയാണ്. ഊർജ ഉപയോഗം, ഗതാഗതം, മൊത്തവ്യാപാര കേന്ദ്രങ്ങളിലെത്തുന്ന കാർഷിക വിളകൾ തുടങ്ങിയവ വിലയിരുത്തിയും ഗൂഗിളിന്റെ മൊബിലിറ്റി ഡേറ്റ വിലയിരുത്തിയുമാണ് ഈ നിഗമനം. ഈ അഞ്ച് സംസ്ഥാനങ്ങളും ചേർന്ന് ഇന്ത്യയുടെ ജിഡിപിയിൽ 27% സംഭാവനയാണ് നൽകുന്നത്. സമ്പദ്വ്യവസ്ഥയെ പുനരജ്ജീവിപ്പിച്ച് പതിയെ മുന്നോട്ടുപോകാൻ ഇവർ ശ്രമിക്കുന്നുണ്ടെന്ന് എലാറ സെക്യൂരിറ്റീസ് വ്യക്തമാക്കുന്നു. കോവിഡ്19 മഹാമാരിയെ പ്രതിരോധിക്കാൻ ശക്തമായ നടപടികളെടുത്തെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനാകാതെ വ്യവസായ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും സമ്പദ്വ്യവസ്ഥ താഴെപ്പോയി എന്നതാണ് വസ്തുത.

ജൂൺ 8 മുതൽ ഘട്ടംഘട്ടമായി ലോക്ഡൗൺ പിൻവലിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി വൈറസ് നിയന്ത്രണവിധേയമായ സ്ഥലങ്ങളിൽ ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ തുറക്കും. സമ്പദ്വ്യവസ്ഥയ്ക്ക് ഏറ്റവും മികച്ച ഉത്തേജനമായി ഇന്ത്യയ്ക്കു നൽകാനാകുക സാധാരണ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുകയെന്നതാണെന്ന് ഗരിമ കപൂർ പറയുന്നു. രാജ്യത്ത് പ്രവർത്തനങ്ങളിൽ പുരോഗതി കാണുന്നുണ്ടെങ്കിലും അത് ഒറ്റപ്പെട്ടതോതിലാണ്. ഊർജ ആവശ്യത്തിന്റെ കാര്യത്തിൽ പുരോഗതി കാട്ടിയിരിക്കുന്നത് പഞ്ചാബും ഹരിയാനയുമാണ്. കൃഷിയിടങ്ങളിൽനിന്നുള്ള ആവശ്യമാണിതെന്നാണ് വ്യക്തമാകുന്നതെന്നു പഠനത്തിൽ പറയുന്നു. ഡൽഹിയിലും ഊർജ ആവശ്യം വർധിച്ചുവരുന്നുണ്ട്. ചലനക്ഷമതയും വർധിച്ചിട്ടുണ്ട്. 'പുതിയ ജീവിതരീതി'യോട് താദാത്മ്യം പ്രാപിക്കാൻ ആളുകളുടെ ഉപഭോഗ രീതിയും മാറിയിട്ടുണ്ടെന്ന് ഗൂഗിൾ സേർച്ച് ട്രെൻഡുകൾ സൂചിപ്പിക്കുന്നു.

ബാർബർഷോപ്പ് സേവനങ്ങൾ, എസി, വിമാന യാത്ര, ബൈക്ക്, വാക്വം ക്ലീനറുകൾ, വാഷിങ് മെഷീനുകൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതലെന്നാണ് വിലയിരുത്തൽ. ലോക്ഡൗൺ ആദ്യം പ്രഖ്യാപിച്ചതിനുപിന്നാലെ ആദ്യം ആളുകൾ വാങ്ങാനോടിയത് മരുന്നുകളും വീട്ടിലേക്കുള്ള പലചരക്കുകളും ലിക്വിഡ് സോപ്പുകളുമാണ്. എന്നാൽ ഇയർഫോണുകൾ, ഹെയർ ഓയിൽ, ലാപ്‌ടോപ്, മൊബൈൽ ഫോൺ, ജൂവലറി, മോപ്പുകൾ, കളിപ്പാട്ടങ്ങൾ, മൈക്രോവേവ് ഒവനുകൾ തുടങ്ങിയവയും ആളുകൾ തിരയുന്നുണ്ടായിരുന്നു. വരുന്ന മാസങ്ങളിൽ ഈ വക സാധനങ്ങൾ ആളുകൾ കൂടുതലായി വാങ്ങാൻ സാധ്യയുണ്ടെന്നാണ് വിലയിരുത്തുന്നതെന്നും ഗരിമ കപൂർ കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനത്തെതുടർന്ന് ലോകത്തെ ഏറ്റവുംനീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഇന്ത്യയിൽ സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 27ശതമാനം സംഭവാനചെയ്ത് കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളാണെന്നതാണ് വസ്തുത. കേരളത്തിനുപുറമെ, പഞ്ചാബ്, തമിഴ്‌നാട്, ഹരിയാണ, കർണാടക എന്നിവിടങ്ങളിലാണ് ഉണർവ് പ്രകടമായത്. വൻകിട വ്യവസായ ശാലകൾ പ്രവർത്തിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ കോവിഡ് വ്യാപനംമൂലം ഇപ്പോഴും കടുത്ത നിയന്ത്രണത്തിൽ തുടരുകയാണ്. ഇതാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ഉണർവ്വിന് കാരണം.

അതിനിടെ ഈ മാസം ശമ്പളവും പെൻഷനും നൽകാൻ 1500 കോടി രൂപ കേരള സർക്കാർ കടമെടുത്തു എന്നതാണ് വസ്തുത. റിസർവ് ബാങ്ക് ഇന്നലെ നടത്തിയ കടപ്പത്ര ലേലത്തിൽ 1000 കോടി രൂപ 6.55% പലിശയ്ക്കും 500 കോടി രൂപ 5.44% പലിശയ്ക്കുമാണു ലഭിച്ചത്. 1000 കോടി 10 വർഷം കൊണ്ടും 500 കോടി 4 വർഷം കൊണ്ടും തിരിച്ചടയ്ക്കണം. 2 മാസത്തിനിടെയുള്ള അഞ്ചാം കടമെടുപ്പാണിത്. ഇതോടെ ഈ സാമ്പത്തിക വർഷത്തെ ആകെ വായ്പ 10,430 കോടി രൂപയായി. 45,217 കോടിയാണ് ഈ വർഷം കടമെടുക്കാൻ അനുവാദമുള്ളത്. ഇതിനിടെയാണ് ഉണർവ്വിന്റെ വാർത്തയുമെത്തുന്നത്. ഏതായാലും കേരളത്തിന്റെ ഖജനാവ് കാലിയാണെന്നതാണ് വസ്തുത.

അതേസമയം, ഏപ്രിൽ മാസത്തെ ഐജിഎസ്ടി വിഹിതമായി വെറും 335 കോടി രൂപ കഴിഞ്ഞയാഴ്ച സംസ്ഥാനത്തിനു കേന്ദ്രം കൈമാറി. ലോക്ഡൗൺ കാരണം വ്യാപാരമേഖല അടഞ്ഞുകിടന്നതോടെയാണു സാധാരണ 8001000 കോടി കിട്ടുന്ന ഐജിഎസ്ടി വിഹിതം 335 കോടിയിലേക്കു കൂപ്പുകുത്തിയത്. ജിഎസ്ടി നഷ്ടപരിഹാരത്തുകയായി 3000 കോടിയോളം രൂപ സംസ്ഥാനത്തിനു കിട്ടാനുണ്ട്. 2019 നവംബർ വരെയുള്ള നഷ്ടപരിഹാരമേ ലഭിച്ചിട്ടുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP