Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി ഇന്ത്യ കൂടുതൽ തിളങ്ങും; ഒഡിഷയിലെ മൂന്നു ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തി; നിക്ഷേപം കണ്ടെത്തിയത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ; ജമ്മു-കശ്മീരിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയതിന് പിന്നാലെ ഇത് ജാക്‌പോട്ട്

ഇനി ഇന്ത്യ കൂടുതൽ തിളങ്ങും; ഒഡിഷയിലെ മൂന്നു ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തി; നിക്ഷേപം കണ്ടെത്തിയത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ; ജമ്മു-കശ്മീരിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയതിന് പിന്നാലെ ഇത് ജാക്‌പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ മാധ്യമങ്ങൾ ഇതിനെ ജാക്‌പോട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒഡിഷയിലെ മൂന്നു ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നു. ദിയോഗർ, കിയോഞ്ജർ, മയൂർഭഞ്ച് എന്നിവിടങ്ങളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത് എന്ന് സംസ്ഥാന ഉരുക്ക്-ഖനി സഹമന്ത്രി പ്രഫുല്ല മാലിക് രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി അറിയിച്ചിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഒഡീഷയിലെ ജിയോളജി ഡയറക്ടറേറ്റും സംയുക്തമായാണ് സർവേ നടത്തിയത്.

കിയോഞ്ജറിൽ നാല് വ്യത്യസ്ത പ്രദേശങ്ങളിലും, മയൂർഭഞ്ചിൽ നാലിടങ്ങളിലും, ദിയോഗറിൽ ഒരിടത്തുമാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്. കിയോഞ്ജർ ജില്ലയിലെ ഗോപൂർ, മയൂർഭഞ്ച് ജില്ലയിലെ ജോഷിപൂർ, സുരിയഗുഡ, റുവൻസില, ദുഷുര ഹിൽ, ദിയോഗർ ജില്ലയിലെ അഡാസ് എന്നിവിടങ്ങളിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയെന്നാണ് വിവരം.

1970 കളിലും, 80 കളിലുമാണ് മേഖലയിലെ ആദ്യ സർവേകൾ നടത്തിയത്. എന്നാൽ, സർവേ ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. അതിനുശേഷം കഴിഞ്ഞ രണ്ടുവർഷമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുതിയ സർവേ നടത്തി വരികയായിരുന്നു. നിലവിൽ രാജ്യത്ത് മൂന്നുസ്വർണ ഖനികളാണ് ഉള്ളത്: കർണാടകയിലെ ഹുട്ടി, ഉട്ടി ഖനികളും, ഝാർഖണ്ഡിലെ ഹിരാബുദ്ദിന് ഖനികളും. രാജ്യത്തെ സ്വർണ ഉത്പാദനം, പ്രതിവർഷം 1.6 ടണ്ണാണെങ്കിൽ, ഉപഭോഗം, 774 ടണ്ണാണ്.

സ്വർണത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ കൂടിയാണ് സർവേകൾ നടത്തിയത്. കഴിഞ്ഞ വർഷം രാജ്യത്തെ സ്വർണഖനികളുടെ ശേഷി വിശദമായ പഠനത്തിലൂടെ നിതി ആയോഗ് വിലയിരുത്തിയിരുന്നു. ഇന്ത്യയിലെ സ്വർണ നിക്ഷേപത്തിൽ ഏറിയ പങ്കും ദക്ഷിണേന്ത്യയിലാണ്, അതിൽ തന്നെ 88 ശതമാനവും കർണാടകയിൽ മാത്രം. ഖനനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും, ചട്ടങ്ങളിലെ പരിഷ്‌കരണവും വഴി ഇന്ത്യക്ക് സ്വർണ ഉത്പാദനം പ്രതിവർഷം 20 ടണ്ണായി ഉയർത്താമെന്ന് ലോക സ്വർണ കൗൺസിൽ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ലിഥിയം നിക്ഷേപത്തിന് പുറമേ സ്വർണ നിക്ഷേപവും

ഫെബ്രുവരിയിൽ തന്നെയാണ് രാജ്യത്ത് വലിയ അളവിൽ ലിഥിയം നിക്ഷേപം ഗവേഷകർ കണ്ടെത്തിയത്. ജമ്മു കശ്മീരിലെ റിയാസിയിലുള്ള സലാൽ- ഹൈമാമ മേഖലയിലാണ് ഇത്തരത്തിൽ ലിഥിയം ശേഖരം കാണപ്പെട്ടത്. 59 ലക്ഷം ടൺ ലിഥിയം ഈ സ്ഥലത്തുണ്ടന്നാണ് ഗവേഷകരുടെ നിഗമനം. പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് റിയാസി ജില്ലയിലാണ്.

ലോകത്തിൽ ഏറ്റവും അധികം ലിഥിയം ഉൽപാദിപ്പിക്കുന്ന രാജ്യം ചിലിയാണ്. ലോകം മുഴുവന്റെയും 35 ശതമാനം ലിഥിയം ആവശ്യങ്ങൾ നിറവേറ്റുന്നതും ചിലിയാണ്. ഇലക്ട്രിക് വാഹനങ്ങളിലെ അടക്കം ബാറ്ററികളിലെ പ്രധാനഘടകം ലിഥിയമാണ്. ആവശ്യകത കൂടിയ മൂലകമായതിനാലാണ് അതിനെ വെളുത്ത സ്വർണം എന്നുവരെ വിശേഷിപ്പിക്കുന്നത്.

നിലവിൽ ഇന്ത്യയിലേക്ക് ലിഥിയം എത്തിക്കുന്നത് ഇറക്കുമതി വഴിയാണ്. ഓസ്‌ട്രേലിയയിൽ നിന്നും അർജന്റീനയിൽ നിന്നുമാണ് പ്രധാനമായി ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുന്നത്. 2025 ഓടെ ലിഥിയം ക്ഷാമം രൂക്ഷമാകാമെന്നും പഠനങ്ങൾ പറയുന്നു. ലിഥിയം ഉപയോഗിച്ച് ബാറ്ററി നിർമ്മാണം നടത്തുന്നതിൽ കാലങ്ങളായി വിദഗ്ദ്ധർ ചൈനയാണ്. റിയാസിലെ നിക്ഷേപം ഇന്ത്യക്കുമുന്നിൽ പുതിയ വാണിജ്യ സാധ്യതകളും തുറന്നേക്കാം. അതുവഴി ജോലി സാധ്യതയും രാജ്യം കണക്കുകൂട്ടുന്നു. റിയാസിയിൽ നിന്നു കണ്ടെത്തിയ ലിഥിയം നിക്ഷേപം വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP