Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര സഹായം കൈതാങ്ങായി; ഓവർഡ്രാഫ്റ്റ് ഒഴിവായെങ്കിലും മുമ്പിലുള്ളത് പ്രതിന്ധിയുടെ നാളുകൾ; ഈ മാസം അവസാനത്തോടെ 2000 കോടിരൂപയെങ്കിലും കടമെടുത്താലേ ആവശ്യങ്ങൾ നിറവേറ്റാനാകൂ; ഓണക്കാലത്തുണ്ടായത് 6500 കോടിയുടെ അധികചെലവ്; മോദിയുടെ സഹായമില്ലെങ്കിൽ മുമ്പോട്ട് പോവുക അസാധ്യം; ഖജനാവിലെ പ്രതിസന്ധി തുടരുമ്പോൾ

കേന്ദ്ര സഹായം കൈതാങ്ങായി; ഓവർഡ്രാഫ്റ്റ് ഒഴിവായെങ്കിലും മുമ്പിലുള്ളത് പ്രതിന്ധിയുടെ നാളുകൾ; ഈ മാസം അവസാനത്തോടെ 2000 കോടിരൂപയെങ്കിലും കടമെടുത്താലേ ആവശ്യങ്ങൾ നിറവേറ്റാനാകൂ; ഓണക്കാലത്തുണ്ടായത് 6500 കോടിയുടെ അധികചെലവ്; മോദിയുടെ സഹായമില്ലെങ്കിൽ മുമ്പോട്ട് പോവുക അസാധ്യം; ഖജനാവിലെ പ്രതിസന്ധി തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടും പിണറായി സർക്കാരിന് മോദി സർക്കാർ വക കൈതാങ്ങ്. വലിയൊരു നാണക്കേടിൽ നിന്ന് പിണറായി സർക്കാർ രക്ഷപ്പെട്ടു. റവന്യൂകമ്മി നികത്താൻ കേന്ദ്രത്തിൽനിന്നുള്ള സഹായധനത്തിന്റെ ഗഡുവായ 960 കോടിരൂപ ലഭിച്ചത് കേരളത്തിന് വലിയ ആശ്വാസമാണ്. ഇതോടെ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്കുപോകുന്ന സ്ഥിതിവിശേഷം ഒഴിവായി. എങ്കിലും കടമെടുപ്പിന് കേന്ദ്രത്തിന്റെ നിയന്ത്രണമുള്ളതിനാലും സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാലും ട്രഷറി നിയന്ത്രണം വേണ്ടിവരുമെന്നുതന്നെയാണ് ധനവകുപ്പ് വിലയിരുത്തുന്നത്.

ഇത് തിങ്കളാഴ്ച കിട്ടിയില്ലായിരുന്നെങ്കിൽ കേരളത്തിന് ഈ സാമ്പത്തികവർഷം ആദ്യമായി ഓവർ ഡ്രാഫ്റ്റിനെ ആശ്രയിക്കേണ്ടിവരുമായിരുന്നു. എന്നാലും ഈ മാസം അവസാനത്തോടെ 2000 കോടിരൂപയെങ്കിലും കടമെടുത്താലേ ആവശ്യങ്ങൾ നിറവേറാനാവൂവെന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്. ഓവർ ഡ്രാഫ്റ്റിലേക്ക് പോയിരുന്നുവെങ്കിൽ അത് കേരളത്തിന് നാണക്കേടാകുമായിരുന്നു. ഈ സാഹചര്യമാണ് ഒഴിവായത്. ഓണക്കാല ചെലവുകൾ കൂടിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതിനെ മറികടക്കാൻ കേ്ന്ദ്ര സഹായം അനിവാര്യമായിരുന്നു.

ഖജനാവിൽ പണമില്ലാതെ വരുമ്പോൾ റിസർവ് ബാങ്കിൽനിന്നെടുക്കുന്ന വായ്പയായ വേയ്സ് ആൻഡ് മീൻസ് പരിധി കഴിയാറായപ്പോഴാണ് ഈ സഹായമെത്തിയത്. 1683 കോടിരൂപയാണ് കേരളത്തിന്റെ വേയ്സ് ആൻഡ് മീൻസ് പരിധി. ഇതിൽ 1600 കോടിയും എടുത്തുകഴിഞ്ഞിരുന്നു. വേയ്സ് ആൻഡ് മീൻസ് പരിധി കഴിയുമ്പോഴാണ് ഓവർ ഡ്രാഫ്റ്റിലേക്ക് കടക്കുന്നത്. 960 കോടിരൂപ കിട്ടിയതോടെ, തിങ്കളാഴ്ച അവസാനിക്കുമ്പോൾ ട്രഷറിയിൽ 550 കോടിരൂപ മിച്ചമുണ്ട്. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വിടവുനികത്താൻ ധനകാര്യകമ്മിഷന്റെ ശുപാർശപ്രകാരം കേന്ദ്രം നൽകുന്നതാണ് ഈ സഹായധനം. ഈ വർഷം 13,986 കോടിരൂപയാണ് ഇത്തരത്തിൽ ലഭിക്കുന്നത്. ഈ മാസം അവസാനം അന്തഃസംസ്ഥാന ജി.എസ്.ടി.(ഐ.ജി.എസ്.ടി.)യിൽ കേന്ദ്രത്തിൽനിന്ന് 900 കോടിരൂപ കിട്ടാനുണ്ട്. ഇതെല്ലാം സമയത്തു കിട്ടിയാൽ കേരളത്തിന് ആശ്വാസമാകും.

ഈ മാസത്തെ ക്ഷേമപെൻഷൻ, സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയ ചെലവുകൾക്കായി അടുത്തമാസം ആദ്യം 6000 കോടിരൂപയെങ്കിലും വേണം. ഇതിനായാണ് മാസാവസാനം 2000 കോടിരൂപ കടമെടുക്കുന്നത്. കേന്ദ്രം അനുവദിച്ച പരിധിയിലാണ് ഈ കടമെടുപ്പ്. ചെലവുനിയന്ത്രണ നടപടികളെല്ലാം മാറ്റിവെച്ച് കഴിഞ്ഞവർഷത്തേക്കാൾ ഏകദേശം 6500 കോടി ഇത്തവണ ഓണക്കാല അധികച്ചെലവുണ്ടാകിയെന്നാണ് വിലയിരുത്തൽ. ഇതാണ് സാഹചര്യം ഗുരുതരമാക്കിയത്.

ഓണച്ചെലവുകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് ഒറ്റയടിക്ക് ഇക്കുറി ചെലവിട്ടത് 15,000 കോടി രൂപയാണ്. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ് എന്നിവയായിരുന്നു സർക്കാരിന്റെ പ്രധാന ചെലവുകൾ. ഇതിനു പുറമേ കെഎസ്ആർടിസിയിൽ പെൻഷനും ശമ്പളവും കൊടുക്കാൻ 300 കോടി രൂപയും നൽകി. ഇതെല്ലാം അപ്രതീക്ഷിത ചെലവുകളായി മാറി. ഒരു വശത്ത് പ്രതീക്ഷിച്ചതിനെക്കാൾ ചെലവു വർധിക്കുകയും മറുവശത്ത് വരുമാനം കുറയുകയും ചെയ്തു.

കേന്ദ്ര സർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും ധനക്കമ്മി നികത്താനുള്ള ഗ്രാന്റിൽ കുറവു വരുത്തിയതും കാരണം വരുമാനത്തിൽ 23,000 കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടായി. ഇത് എങ്ങനെ നികത്തുമെന്ന കടുത്ത ആശങ്ക ധനവകുപ്പിനുണ്ട്. അതുകൊണ്ട് തന്നെ പദ്ധതികളിൽ സ്വാഭാവികമായും വെട്ടിക്കുറവുണ്ടാകും. ഈ സ്ഥിതി അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ട്രഷറി സ്തംഭിച്ചേക്കും. ട്രഷറിയിൽ കടുത്ത നിയന്ത്രണവും ചെലവ് കർശനമായി ചുരുക്കലുമില്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണിപ്പോൾ.

എല്ലാവർക്കും ആനുകൂല്യങ്ങൾ സമയത്തിന് നൽകാനായതിൽ സർക്കാർ അഭിമാനിക്കുന്നുണ്ട്. എന്നാൽ, ഇതോടെ ഖജനാവ് ശൂന്യമായതിനാൽ സർക്കാരിന് ദൈനംദിന ചെലവിന് റിസർവ് ബാങ്കിൽനിന്നുള്ള വായ്പയായ വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസിനെ ആശ്രയിക്കേണ്ടിവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP