Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സകല ബിസിനസ്സുകളും പൊളിഞ്ഞടങ്ങുമ്പോഴും സകല രാജ്യങ്ങളും നിലനിൽപ്പിനായി പൊരുതുമ്പോഴും ഒരാൾക്ക് മാത്രം വച്ചടി കയറ്റം; എല്ലാവരും ഓൺലൈൻ ഷോപ്പിങ് തുടങ്ങിയതോടെ ആർക്കും തോൽപ്പിക്കാനാകാത്ത കമ്പനിയായി ആമസോണിന്റെ കുതിപ്പ്; ഇന്നലെ മാത്രം നിയമിച്ചത് 75,000 പുതിയ ജോലിക്കാരെ

സകല ബിസിനസ്സുകളും പൊളിഞ്ഞടങ്ങുമ്പോഴും സകല രാജ്യങ്ങളും നിലനിൽപ്പിനായി പൊരുതുമ്പോഴും ഒരാൾക്ക് മാത്രം വച്ചടി കയറ്റം; എല്ലാവരും ഓൺലൈൻ ഷോപ്പിങ് തുടങ്ങിയതോടെ ആർക്കും തോൽപ്പിക്കാനാകാത്ത കമ്പനിയായി ആമസോണിന്റെ കുതിപ്പ്; ഇന്നലെ മാത്രം നിയമിച്ചത് 75,000 പുതിയ ജോലിക്കാരെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഉർവ്വശീ ശാപം ഉപകാരമായത് ജെഫ് ബെസോസിനാണ്. ഇത് തുടർച്ചയായ മൂന്നാമത്തെ വർഷമാണ് ആമസോൺ സ്ഥാപകൻ ലോകത്തിലെ ഏറ്റവും വലിയ ധനികനായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. അതിനേക്കാളേറെ ജെഫ് ബെസോസ് വാർത്തകളിൽ നിറയുന്നത് ഈ കൊറോണക്കാലത്ത് ആമസോൺ നേടിയ വളർച്ചയുടെ പേരിലാണ്. ഇന്നലെ ക്ലോസ് ചെയ്യുമ്പോൾ ആമസോൺ ഓഹരിയുടെ വില 2,283.32 ഡോളറായിരുന്നു, ഇതിനു മുൻപ് ഈ ഓഹരി കൈവരിച്ച ഏറ്റവും കൂടിയ മൂല്യം 2,170.32 ഡോളറായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ഇത് കൈവരിച്ചത്.

സിയാറ്റിൽ ആസ്ഥാനമാക്കി, ഒരു ഓൺലൈൻ ബുക്ക് സ്റ്റോർ ആയി 1994 ലാണ് ആമസോൺ രൂപീകരിക്കപ്പെട്ടത്. പിന്നീട് ഘട്ടം ഘട്ടമായി അതൊരു ഓൺലൈൻ ഷോപ്പിങ് സെന്റർ ആയിമാറുകയായിരുന്നു. കൊറോണക്കാലത്തെ ലോക്ക്ഡൗൺ പരമ്പരാഗത ബിസിനസ്സ് കേന്ദ്രങ്ങൾക്ക് താത്ക്കാലികമായി താഴിട്ടപ്പോൾ, ആമസോണിന് അത് അനുഗ്രഹമാവുകയായിരുന്നു. ഓൺലൈൻ ഷോപ്പിലൂടെയുള്ള വില്പന മാത്രമല്ല, ക്ലൗഡ് ഉൾപ്പടെ ആമസോൺ നൽകുന്ന മറ്റ് സേവനങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ടായി.

വർദ്ധിച്ചു വരുന്ന ഈ ഡിമാൻഡ്, ആമസോൺ ടീമിന്റെ വലിപ്പം വർദ്ധിപ്പിക്കുവാൻ കമ്പനിയെ നിർബന്ധിതമാക്കി. ഏതാണ്ട് ഒരു മാസം മുൻപേ കമ്പനി ഏകദേശം 1,00,000 ഒഴിവുകൾ നിറയ്ക്കുവാനായി പരസ്യം നൽകുകയും അവയിലൊക്കെ ആളുകളെ നിയമിക്കുകയും ചെയ്തു. അതിനുപുറമെ ഇന്നലെ വീണ്ടും 75,000 പേരുടെ ഒഴിവുകൾ കാണിച്ചുകൊണ്ട് കമ്പനി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

പലവ്യഞ്ജന സാധനങ്ങളുടെ ഓർഡർ ഇനിയും കൊടുത്തു തീർക്കാനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാളേറെ ഓർഡറുകളാണ് ഇപ്പോൾ ആമസോണിന് കിട്ടിക്കൊണ്ടിരിക്കുന്നത്. മുൻഗണന ക്രമത്തിൽ അവയെല്ലാം വിതരണം ചെയ്യുമെന്നും അതിനായി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയാണെന്നുമാണ് കമ്പനി വൃത്തങ്ങൾ പറഞ്ഞത്.

ഇത്രയൊക്കെ പ്രയോജനങ്ങൾ കമ്പനിക്കുണ്ടായെങ്കിലും , കൊറോണാ വിവാദങ്ങളും കമ്പനിയെ പിടിച്ചുലച്ചിരുന്നു. ജീവനക്കാർക്ക്, പ്രത്യേകിച്ച് പുറത്ത് സാധനങ്ങളുടെ ഡെലിവറിക്കായി പോകുന്നവർക്ക് ആവശ്യമായ സുരക്ഷ കമ്പനി ഒരുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ചില ഡെലിവറി ജീവനക്കാർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ, ആമസോൺ ഒരുക്കുന്ന സുരക്ഷയും പൊതുസംസാര വിഷയമായിരുന്നു. പകർച്ചവ്യാധിക്കാലത്തെ കമ്പനിയിലെ പ്രവർത്തന സാഹചര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയതിന് രണ്ട് ജീവനക്കാരെ പുറത്താക്കിയതും വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP