Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യ ചൈന കറൻസി യുദ്ധം മുറുകുന്നു; രണ്ട് നാണയങ്ങളുടെയും വില മൂന്നാം ദിവസവും താഴോട്ട്; കയറ്റുമതി വിപണിയിൽ മത്സരം മുറുകുന്നു; ആഹ്ലാദിക്കുന്നത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ

ഇന്ത്യ  ചൈന കറൻസി യുദ്ധം മുറുകുന്നു; രണ്ട് നാണയങ്ങളുടെയും വില മൂന്നാം ദിവസവും താഴോട്ട്; കയറ്റുമതി വിപണിയിൽ മത്സരം മുറുകുന്നു; ആഹ്ലാദിക്കുന്നത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അവരവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ടി ലോകത്തെ വൻശക്തികളായ ഇന്ത്യയും ചൈനയും തമ്മിൽ കടുത്ത മത്സരം. ചൈനീസ് കറൻസിയായ യുവാനൊപ്പം ഇന്ത്യൻ രൂപയും മൂല്യം സ്വയം ഇടിച്ചുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിലെ മത്സരം ഊർജ്ജിതമാക്കിയത്. ഇരു രാജ്യങ്ങളിലെയും കയറ്റുമതി വ്യവസായികൾക്ക് സന്ദോഷം പകരുന്നതിനൊപ്പം പ്രവാസികൾക്ക് ആഹ്ലാദം പകരുന്നതുമാണ് ഇപ്പോഴത്തെ വിലയിടിവ്. അതേസമയം ഇന്ധന വിലയിലും രാജ്യത്തെ വിലക്കയറ്റത്തിനും ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.

ചൈനീസ് കറൻസിയായ യുവാന്റെ വിനിമയമൂല്യം തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞതിനു പിന്നാലെയാണ് ഇന്ത്യൻ രൂപയുടെ മൂല്യവും കുറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ കറൻസികൊണ്ട് യുദ്ധം ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ ഉൽപ്പന്ന നിർമ്മാതാക്കളെ രാജ്യാന്തരവിപണിയിൽ കടുത്ത മൽസരത്തിലേക്കു തള്ളിയിടുമെന്ന ഭീതിയും ശക്തമായി.

ഇന്നലെ രൂപയുടെ വിനിമയം ഒരു ഡോളറിന് 65.10 എന്ന നിലവാരത്തിലെത്തി. രണ്ടു വർഷത്തിനിടയിൽ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ചൈനീസ് കറൻസിയുടെ മൂല്യം കുറച്ചതു മൂലം ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങളുടെയും വില കുറയുമെന്നതിനാൽ അതേ ഉൽപന്നങ്ങൾ ഇവിടെ ഉണ്ടാക്കുന്നവർക്കു വലിയ ക്ഷീണമാകും. ചൈനയുമായി വിദേശത്തു മൽസരിക്കേണ്ട കേരള ഉൽപന്നങ്ങൾക്കും തിരിച്ചടിയാണ്. വിദേശയാത്രയ്ക്കു ചെലവു കൂടും. വിദേശത്തു നിന്നു വരുന്ന പുസ്തകങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫാക്ടറി യന്ത്രസാമഗ്രികൾ തുടങ്ങിയവയുടെ വിലയും വർധിക്കാനും വഴിവെക്കുന്നതാണ് രൂപയുടെ മൂല്യശോഷണം.

അതേസമയം കറൻസിക്ക് ഇനി മൂല്യം ഇടിയില്ലെന്നു ചൈനീസ് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു. യുവാന്റെ മൂല്യം ഡോളറിന് 6.4 യുവാൻ എന്ന നിലയിലാണിപ്പോൾ. ഏകദേശം 10 രൂപയാണ് ഒരു യുവാന്. ഇന്നലെ 0.2% മാത്രമേ ഇടിവുണ്ടായിട്ടുള്ളൂ. 2013 സെപ്റ്റംബർ ആറിന് ഒരു ഡോളറിന് 65.24 രൂപ രേഖപ്പെടുത്തിയശേഷം രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോഴത്തേത്. രൂപയുടെ ഏഴു ദിവസത്തെ തകർച്ച 136 പൈസ (2.13%) യാണ്. ഇന്നലെ മാത്രം 32 പൈസ ഇടിഞ്ഞു. യുവാന്റെ മൂല്യം കുറഞ്ഞതോടെ ഡോളറിന് ആഗോള വിപണിയിൽ മൂല്യമേറുന്നുണ്ട്. ഇതു എണ്ണവിലയിലും പ്രതിഫലിച്ചേക്കും. ഡോളറിന് 65 രൂപയിലെത്തിയതു പ്രവാസികൾക്കും കേരളത്തിന്റെ ഐടി ടൂറിസം രംഗങ്ങൾക്കും നേട്ടമാവും. കയറ്റുമതിക്കാർക്കു താൽക്കാലികമായി അധികവരുമാനം ലഭിക്കും.

യുവാന്റെ വിലയിടിവ് മൂലം ഇന്ത്യയിൽ മൊബൈൽ ഫോൺ, ലാപ് ടോപ്പ് എന്നിവയ്ക്ക് വിലകുറയുമെങ്കിലും രാജ്യത്തെ വ്യവസായത്തെയും സമ്പദ്ഘടനയെയും ബാധിക്കുന്ന നിരവധി കുരുക്കുകകളും ഉണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും അതേസമയം ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ ഉത്പന്നങ്ങൾ ഉൾപ്പെടുന്ന വ്യവസായങ്ങളെയാണ് വിലയിടിവ് പ്രധാനമായും പിടിച്ചുകുലുക്കുക. കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി സാധ്യമാകുന്നതോടെ രാജ്യത്തെ വ്യവസായങ്ങളെ അത് ദോഷകരമായി ബാധിക്കും. ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത ആഭ്യന്തര വിപണിയിൽപോലും പരീക്ഷിക്കപ്പെടും. ഓട്ടോ, ലോഹം, പൊതുമേഖല ബാങ്കുകൾ, ടയർ കമ്പനികൾ, ടെക്സ്റ്റയിൽ മേഖല തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടിയാകും ഇതുമൂലം നേരിടേണ്ടിവരിക.

കുറഞ്ഞവിലയിൽ ചൈനയിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതി വർധിക്കുന്നത് ടാറ്റ സ്റ്റീൽ, സെയിൽ തുടങ്ങിയ കമ്പനികളെ ഇപ്പോഴത്തെ വിലയിടിവ് ബാധിക്കും. സ്റ്റീൽ കമ്പനികൾക്ക് വൻതോതിൽ വായ്പ ലഭ്യമാക്കുന്ന പൊതുമേഖല ബാങ്കുകൾക്ക് ഇത് തിരിച്ചടിയാകും. അഞ്ച് വർഷമായി 21 ശതമാനം വാർഷിക വർധനവാണ് ഈ കമ്പനികൾക്ക് നൽകുന്ന വായ്പയിലുണ്ടായിരുന്നത്. അതായത് മൂന്ന് ലക്ഷം കോടി രൂപയാണ് സ്റ്റീൽ കമ്പനികൾക്ക് ബാങ്കുകൾ നൽകിയിരിക്കുന്ന വായ്പ.

ടയർ മേഖലയ്ക്കും കനത്ത മത്സരമാണ് ചൈനീസ് കമ്പനികളിൽനിന്ന് നേരിടേണ്ടിവരിക. നിലവിൽ ആഭ്യന്തര വിലയേക്കാൾ 21 ശതമാനം വിലകുറവിലാണ് ചൈനീസ് ടയറുകൾ വിൽപ്പന നടത്തുന്നത്. 2015 സാമ്പത്തിക വർഷത്തിൽ ചൈനീസ് ട്രക്ക്, ബസ്, റേഡിയൽ ടയറുകളുടെ ഇറക്കുമതി 60 ശതമാനത്തോളമായിരുന്നു. ഈ വിഭാഗത്തിൽ 34 ശതമാനം വിപണി വിഹിതം ചൈനീസ് ടയറുകൾക്കാണ്. കാറുകളുടെ വിഭാഗത്തിലാണെങ്കിൽ ഇത് 44 ശതമാനമാണ്.

ചൈനയ്ക്കാവശ്യമുള്ള തുണിത്തരങ്ങളിൽ 39 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽനിന്നാണ്. കടുത്തമത്സരമാണ് ഇന്ത്യൻ കമ്പനികൾ ചൈനയിൽ നേരിടുന്നത്. അതുകൊണ്ടുതന്നെ ഉത്പന്നങ്ങൾ പരമാവധി മാർജിൻ കുറച്ചാണ് ചൈനയിലെത്തിക്കുന്നത്. ഈ സാഹചര്യത്തിൽ, യുവാന്റെ മൂല്യമിടിച്ചത് കോട്ടൺ കയറ്റുമതിയെ സാരമായി ബാധിക്കുകതന്നെ ചെയ്യുമെന്നാണ് വിലയിരുത്തൽ.

നേരിട്ടല്ലെങ്കിലും, ഓട്ടോ കമ്പനികളിൽ പ്രധാനമായും ബാധിക്കുക ടാറ്റ മോട്ടോഴ്‌സിനെയാണ്. യുവാന്റെ വിലയിടിവിലൂടെ ചൈനക്കാരുടെ വാങ്ങൽ ശേഷിയിൽ കുറവ് വരുന്നത് കമ്പനിയുടെ വരുമാനത്ത കാര്യമായി ബാധിക്കും. ജാഗ്വർ, ലാൻഡ്‌റോവർ തുടങ്ങിയ വാഹനങ്ങളുടെ മികച്ച വിപണിയാണ് ചൈന. ടാറ്റ മോട്ടോഴ്‌സിന്റെ 35 ശതമാനം വരുമാനവും ചൈനയിൽനിന്നാണ്.

അതേസമയം ഇന്ത്യയിലേക്ക് പ്രവാസി നിക്ഷേപം ഒഴുകിയെത്തുന്ന ബാങ്കുകൾക്കുമാണു വലിയ നേട്ടം. യുഎഇ ദിർഹം ഇന്നലെ പതിനേഴര രൂപയ്ക്കടുത്തെത്തിയിരുന്നു. പ്രവാസികളുടെ അവിടുത്തെ കറൻസിയിൽ ലഭിക്കുന്ന ശമ്പളം കൂടിയില്ലെങ്കിലും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഇതോടെ വർധന വരും. 1000 യുഎഇ ദിർഹം അയച്ചാൽ 17500 രൂപയ്ക്കടുത്തു ലഭിക്കും. ഓഹരി വിപണി തിരിച്ചുവരവിന്റെ ലക്ഷണം കാട്ടി. സൂചികകൾ 0.14% ഉയർന്നു. സെൻസെക്‌സ് 37.27 പോയിന്റ് വർധിച്ച് 27549.53 ലും നിഫ്റ്റി 6.4 പോയിന്റ് ഉയർന്ന് 8355.85 ലും എത്തി.

അതിനിടെ രൂപയുടെ വിലയിടിവ് രാജ്യത്തേക്കുള്ള പണം ഒഴുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഗൾഫിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കരാജ്യത്തേക്ക് പണം അയക്കാനുള്ള തിരക്കിലാണ് പ്രവാസികൾ. മണി എക്‌സ്‌ചേഞ്ചുകളിൽ ഇന്നലെയും തിരക്കനുഭവപ്പെട്ടു. യുഎഇ ദിർഹത്തിന് ഇന്നലെ 10 പൈസയോളം കൂടി. 17.67 രൂപ ആയിരുന്നു ഇന്നലെ വൈകിട്ടത്തെ നിരക്ക്. 56.59 ദിർഹത്തിന് ആയിരം രൂപ നാട്ടിലെത്തിക്കാം. ഖത്തർ റിയാലിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 17.75 രൂപ വരെയായി. മറ്റു ഗൾഫ് രാജ്യങ്ങളിലും വിനിമയ നിരക്ക് ഉയർന്നു. സൗദി റിയാൽ- 17.40 രൂപ, ബഹ്‌റൈൻ ദിനാർ- 172.93, കുവൈത്ത് ദിനാർ0 215.73, ഒമാൻ റിയാൽ- 169.60.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP