Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്പനിയെ അടിമുടി മാറ്റാൻ ഒരുങ്ങി രത്തൻ ടാറ്റ; പബ്ലിക് ലിമിറ്റഡ് കമ്പനിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാൻ നീക്കം തകൃതി; ഇന്ന് ചേരുന്ന ടാറ്റ സൺസ് ഓഹരിയുടമകളുടജെ വാർഷിക പൊതുയോഗം നിർണായകം; എതിർപ്പുമായി സൈറസ് മിസ്ത്രിയും കുടുംബവും

കമ്പനിയെ അടിമുടി മാറ്റാൻ ഒരുങ്ങി രത്തൻ ടാറ്റ; പബ്ലിക് ലിമിറ്റഡ് കമ്പനിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാൻ നീക്കം തകൃതി; ഇന്ന് ചേരുന്ന ടാറ്റ സൺസ് ഓഹരിയുടമകളുടജെ വാർഷിക പൊതുയോഗം നിർണായകം; എതിർപ്പുമായി സൈറസ് മിസ്ത്രിയും കുടുംബവും

മുംബൈ: ലോകം ഇന്ത്യയെ അസൂയയോടെ നോക്കി കാണുന്നതിൽ ഒരു കാരണം ടാറ്റയെ പോലുള്ള അതിശക്തമായ ഒരു ബിസിനസ് ഗ്രൂപ്പാണ്. സാമൂഹ്യപ്രതിബന്ധത കൈവിടാതെ രാജ്യത്തിന്റെ തന്റെ അഭിമാന സ്ഥാപനങ്ങളിൽ ഒന്നായി ടാറ്റ ഗ്രൂപ്പ് വളർന്നിരുന്നു. അങ്ങനെയുള്ള സ്ഥാപനം പബ്ലിക് ലിമിറ്റഡ് കമ്പനിയായാണ് പ്രവർത്തിക്കുന്നത്. എന്നാൽ, വർഷങ്ങൾക്ക് ശേഷം അതിനിർണായകമായ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് ടാറ്റ ഗ്രൂപ്പ്. കമ്പനിയുടെ കമ്പനിയുടെ ഘടനയിൽ നിർണായക മാറ്റങ്ങൾ വരുത്താനാണ് അണിയറ നീക്കം നടക്കുന്നത്.

ഇതിനായി ടാറ്റാ സൺസ് ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം ഇന്ന് ചേരും. പബ്ലിക് ലിമിറ്റഡ് കമ്പനിയായ ടാറ്റയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനാണ് രത്തൻ ടാറ്റാ വിഭാഗത്തിന്റെ തീരുമാനം. മുൻ ചെയർമാൻ സൈറസ് മിസ്ത്രിയും കുടുംബവും ശക്തമായ എതിർപ്പുയർത്തിയ സാഹചര്യത്തിൽ പൊതുയോഗത്തിന്റെ തീരുമാനം നിർണായകമാവും.

ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് ഒരു വർഷംമുമ്പ് മിസ്ത്രിയെ നീക്കിയതിന്റെ തുടർച്ചയാണ് കമ്പനിയുടെ ഘടനാമാറ്റം. വ്യവസായ ഗ്രൂപ്പിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ടാറ്റാ സൺസിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കുന്നതെന്ന് ഇതിന് അനുമതിതേടിക്കൊണ്ട് ഓഹരിയുടമകൾക്കയച്ച കത്തിൽ ടാറ്റാ സൺസ് ഡയറക്ടർ ബോർഡ് പറയുന്നു. നീക്കം ദുരുദ്ദേശ്യപരമാണെന്നും ഇതിനെ അനുകൂലിക്കരുതെന്നും ആവശ്യപ്പെട്ട് മിസ്ത്രി കുടുംബവും ഓഹരിയുടമകൾക്ക് കത്തുനൽകിയിട്ടുണ്ട്.

ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുന്നതോടെ ടാറ്റയിലെ ഓഹരിയുടമകളുടെ അവകാശങ്ങൾ കുറയുകയും ഭരണസമിതിയുടെ അധികാരം വർധിക്കുകയും ചെയ്യും. ഓഹരിയുടമകളുടെ അനുമതികൂടാതെ ഡയറക്ടർ ബോർഡിന് സുപ്രധാന തീരുമാനങ്ങളെടുക്കാനാകും. കമ്പനിയുടെ ആസ്തികൾ വിൽക്കുന്നതിനോ മറ്റു സ്ഥാപനങ്ങളിൽ മുതൽമുടക്കുന്നതിനോ വായ്പയെടുക്കുന്നതിനോ മാനേജിങ് ഡയറക്ടറെയോ ഡയറക്ടർമാരെയോ നിയമിക്കുന്നതിനോ അംഗങ്ങളുടെ അനുമതി വാങ്ങേണ്ടിവരില്ല. അതേസമയം ഓഹരിയുടമകൾക്ക് അവരുടെ ഇഷ്ടത്തിന് ഓഹരി കൈമാറാൻ പറ്റുകയുമില്ല.

മിസ്ത്രിയെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചെറുകിട ഓഹരിയുടമകളെയുമാണ് പ്രധാനമായും ഈ മാറ്റം ബാധിക്കുക. ടാറ്റാ സൺസിലെ 66 ശതമാനം ഓഹരി കൈയാളുന്നത് ടാറ്റാ കുടുംബത്തിന്റെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ്. മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ നിയന്ത്രണത്തിലാണ് ഇവ. ട്രസ്റ്റുകൾ കഴിഞ്ഞാൽ ഏറ്റവും വലിയ ഓഹരി ഉടമകളാണ് മിസ്ത്രി കുടുംബം. 18.4 ശതമാനം ഓഹരികൾ അവരുടെ കൈവശമാണ്.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് 1917 നവംബർ എട്ടിന് ടാറ്റാ സൺസ് നിലവിൽവന്നത്. 1975 മെയ്‌ ഒന്നിനാണ് അത് പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയത്. 2013-ലെ കമ്പനീസ് ആക്ട് പ്രകാരമാണ് ടാറ്റ തിരിച്ച് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാകാൻ ഒരുങ്ങുന്നത്. കമ്പനിയുടെ ഘടന മാറ്റുന്നതിന് പൊതുയോഗത്തിൽ 75 ശതമാനം ഓഹരിയുടമകളുടെ അംഗീകാരം ലഭിക്കണം. ഇതിനുപുറമേ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതിയും വാങ്ങണം. ഇതോടെ കമ്പനിയുടെ പേര് ടാറ്റാ സൺസ് പബ്ളിക് ലിമിറ്റഡ് എന്നതിൽനിന്ന് ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിമാറും.

കൂടുതൽ ഓഹരികൾ കൈയാളുന്നവർ ചെറിയ ഓഹരിയുടമകളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ടാറ്റാ സൺസ് ഡയറക്ടർ ബോർഡിന് അയച്ച കത്തിൽ മിസ്ത്രിയുടെ കുടുംബസ്ഥാപനമായ സൈറസ് ഇൻവെസ്റ്റ്മെന്റ്സ് പറയുന്നു. ഈ നീക്കം തടയുന്നതിന് നിയമനടപടി സ്വീകരിക്കാനും മിസ്ത്രി കുടുംബം ആലോചിക്കുന്നുണ്ട്. ചെറുകിട ഓഹരിയുടമകളുടെ അവകാശങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് മിസ്ത്രി കഴിഞ്ഞ ഡിസംബറിൽത്തന്നെ ടാറ്റക്കെതിരേ കേസുകൊടുത്തിട്ടുണ്ട്.

വൻ മൂലധനമുള്ള ബിസിനസ് സംരംഭങ്ങൾ പലരിൽനിന്ന് ഓഹരി ശേഖരിച്ചാണ് സ്ഥാപിക്കുക. ഇവ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും പബ്ലിക് ലിമിറ്റഡ് കമ്പനികളും. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങാൻ ചുരുങ്ങിയത് രണ്ട് അംഗങ്ങൾ മതി. പരമാവധി അംഗങ്ങളുടെ എണ്ണം 200. ചുരുങ്ങിയത് രണ്ടു ഡയറക്ടർമാർ വേണം. കുറഞ്ഞ മൂലധനം ഒരു ലക്ഷം രൂപ വേണ്ടിവരും. പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ കുറഞ്ഞത് ഏഴ് അംഗങ്ങളുണ്ടാവണം. ഉയർന്ന പരിധിയില്ല. ചുരുങ്ങിയത് മൂന്നു ഡയറക്ടർമാർ വേണം. കുറഞ്ഞ മൂലധനം അഞ്ചുലക്ഷം രൂപ. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വിൽക്കാമെങ്കിലും ഇതിന് നിയന്ത്രണം ഏർപ്പെടുത്താം. പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വിൽപ്പനയ്ക്ക് നിയന്ത്രണങ്ങളുണ്ടാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP