Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാഭ്യാസ വായ്‌പ്പാ തോത് ഒരു ലക്ഷമാക്കി; വ്യക്തികൾക്ക് ലോൺ നൽകുന്നത് പത്ത് ലക്ഷം മുതൽ 60 ലക്ഷം വരെയാക്കി; ഭവന വായ്‌പ്പ 35 ലക്ഷമാക്കിയും ബിസിനസ് - വാഹന വായ്‌പ്പകൾ 20 ലക്ഷമാക്കിയും ഉയർത്തി: സഹകരണ ബാങ്കുകളെ പുതിയ നിർദേശങ്ങൾ കൂട്ടിച്ചോറാക്കുമോ?

വിദ്യാഭ്യാസ വായ്‌പ്പാ തോത് ഒരു ലക്ഷമാക്കി; വ്യക്തികൾക്ക് ലോൺ നൽകുന്നത് പത്ത് ലക്ഷം മുതൽ 60 ലക്ഷം വരെയാക്കി; ഭവന വായ്‌പ്പ 35 ലക്ഷമാക്കിയും ബിസിനസ് - വാഹന വായ്‌പ്പകൾ 20 ലക്ഷമാക്കിയും ഉയർത്തി: സഹകരണ ബാങ്കുകളെ പുതിയ നിർദേശങ്ങൾ കൂട്ടിച്ചോറാക്കുമോ?

തിരുവനന്തപുരം: നോട്ട് നിരോധനത്തിൽ തകർന്നടിഞ്ഞ കേരളത്തിലെ സഹകരണ മേഖല വീണ്ടും ഊർജ്ജം ഉൾക്കൊണ്ട് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇനി മുതലുള്ള ഇടപാടുകൾക്കെല്ലാം കെവൈസി നിർബന്ധമാക്കിയും വായാപ്പാ നയങ്ങൾ ഉദാരമാക്കിക്കൊണ്ടും മുന്നോട്ടു പോകാനാണ് തീരുമാനം. വായ്‌പ്പകൾ ഉദാരമാക്കലാണ് ഇതിൽ പ്രധാന പരിപാടിയായി സഹകരണ വകുപ്പ് മുന്നോട്ടു വെക്കുന്ന കാര്യം. എന്നാൽ, ഈ നിർദേശങ്ങൾ സഹകരണ മേഖലയ്ക്ക് തന്നെ തിരിച്ചടിയാമോ എന്ന ആശങ്കയും ഇല്ലാതില്ല. നിലവിൽ എല്ലാ ബാങ്കുകളിലും നിക്ഷേപം വലിയ തോതിൽ കുമിഞ്ഞു കൂടിയിട്ടുണ്ട്. ഈ നിക്ഷേപങ്ങൾ വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് വായ്‌പ്പയുടെ കാര്യത്തിൽ ഉദാര സമീപനം സ്വീകരിക്കാൻ ഒരുങ്ങുന്നത്.

നിക്ഷേപത്തിന്റെ തോതനുസരിച്ച് വ്യക്തികൾക്ക് നൽകാവുന്ന പരമാവധിവായ്പ 10 മുതൽ 60 ലക്ഷം വരെയാക്കി ഉയർത്തിക്കൊണ്ടാണ് നിർണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 500 കോടിക്കുമേൽ നിക്ഷേപമുള്ള സംഘങ്ങൾക്കാണ് 60 ലക്ഷം രൂപ വായ്പനൽകാവുന്നത്. നിലവിൽ അത് 50 ലക്ഷമായിരുന്നു. ഇതിൽക്കൂടുതൽ വായ്പനൽകുന്നതിന് പ്രത്യേക അനുമതിവേണമെന്നും നിർദേശിച്ചിട്ടുണ്ട്. നോട്ട് നിരോധനം കൊണ്ട് പ്രതിസന്ധി നേരിട്ട സഹകരണ ബാങ്കുകളെ മറ്റ് ബാങ്കുകളുമായുള്ള മത്സരത്തിന് സജ്ജമാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങൾ.

സഹകരണബാങ്കുകൾക്ക് 25,000 രൂപവരെയായിരുന്നു വിദ്യാഭ്യാസവായ്പ നൽകാൻ അനുമതി നൽകിയിരുന്നത്. ഇത് ഒരു ലക്ഷമാക്കി ഉയർത്തുകയാണ് ഉണ്ടായത്. ഭൂമിവാങ്ങുന്നതിന് 25 ലക്ഷം രൂപയായിരുന്നത് 35 ലക്ഷമാക്കി. ഭവനവായ്പ 25ൽനിന്ന് 35 ലക്ഷമായും വാഹനവായ്പ, ബിസിനസ് വായ്പ, പണയ വായ്പ എന്നിവ 10ൽനിന്ന് 20 ലക്ഷമായും ഉയർത്തി. കുടുംബശ്രീക്ക് നൽകാവുന്ന വായ്പ അഞ്ചുലക്ഷത്തിൽനിന്ന് ഇരട്ടിയാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലോൺ ലഭ്യമാക്കി ഇപ്പോൾ ഉയർന്നിരിക്കുന്ന കള്ളപ്പണ ആരോപണങ്ങളുടെ മുനയൊടിക്കുക എന്ന ലക്ഷ്യം കൂടി ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്.

റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽവരാത്ത പ്രാഥമിക വായ്പാസംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് പുതിയ വ്യവസ്ഥ ബാധകമാകുക. കേന്ദ്രസംസ്ഥാന പദ്ധതി വായ്പകൾക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കായിരിക്കും ബാധകം. വായ്പകൾക്ക് തിരിച്ചടവ് ഉറപ്പാക്കണമെന്ന നിർദേശവും സഹകരണസംഘം രജിസ്ട്രാർ നൽകിയിട്ടുണ്ട്. സഹകരണവകുപ്പിന്റെ നിർദ്ദേശം നടപ്പാക്കുന്നതിന് ബാങ്കുകളും സംഘങ്ങളും ബൈലോയിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തേണ്ടിവരും. ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും രജിസ്ട്രാർ നിർദ്ദേശം നൽകി.

500 കോടിയിലേറെ നിക്ഷേപമുള്ള സംസ്ഥാനത്തെ ഇരുപത്തഞ്ചോളം സംഘങ്ങൾക്കാണ് പുതിയ നടപടി ഏറ്റവും ആശ്വാസമാവുക. ഇനി വാണിജ്യബാങ്കുകളോട് മത്സരിക്കാൻ പ്രാഥമികബാങ്കുകൾക്കും കഴിയും. നിക്ഷേപത്തിന്റെ തോതനുസരിച്ച് വായ്പനൽകാനാവില്ലെന്ന പരാതി വലിയ ബാങ്കുകൾ നേരത്തേ ഉയർത്തിയിരുന്നു. പ്രവർത്തനപരിധി കൂട്ടണമെന്ന ആവശ്യംപോലും ഇത്തരം ബാങ്കുകൾ ഉന്നയിച്ചിരുന്നു. വായ്പാപരിധി കൂട്ടിയത് ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനാകും.

80,000 കോടിയോളം രൂപയാണ് സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും മൊത്തം നിക്ഷേപം. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെല്ലാം സഹകരണ ബാങ്കുകളിൽ നിക്ഷേപം കൂടുതലാണ്. ഇടുക്കിയിൽ നിക്ഷേപത്തുകയേക്കാൾ കൂടുതൽ വായ്പ നൽകുന്നുണ്ട്. മറ്റിടങ്ങളിൽ, അനുവദിച്ച പരിധിക്കുള്ളിൽനിന്ന് വായ്പ നൽകി ബാക്കി ജില്ലാ സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് പ്രാഥമിക ബാങ്കുകൾ ചെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് അധികനിക്ഷേപം ഏറെയുള്ളത്.

ഭവനവാഹന വായ്പയ്ക്ക് പുതിയ പദ്ധതി ആവിഷ്‌കരിക്കാമെന്നതാണ് ഇതിലെ പ്രധാന നേട്ടം. 25 ലക്ഷമായിരുന്നു ഇതുവരെ പരമാവധി നൽകാനാവുന്ന ഭവനവായ്പ. ഇതിൽകൂടുതൽ വായ്പ ആവശ്യമുള്ളവർ സഹകരണ ബാങ്കുകളെ ഒഴിവാക്കുകയാണ് പതിവ്. വീടുനിർമ്മാണത്തിന് ഒന്നിലേറെ ബാങ്കുകളിൽനിന്ന് വായ്പയെടുക്കാനാവില്ലെന്നതും ഇതിനു കാരണമാണ്. പരിധി 35 ലക്ഷമാക്കി ഉയർത്തിയതോടെ കൂടുതൽപേർക്ക് ഭവനവായ്പ നൽകാൻ ബാങ്കുകൾക്കാവും.

വാഹനവായ്പ വിപണയിൽ സഹകരണ ബാങ്കുകളുടെ ഇടപെടൽ ഇതുവരെ കാര്യമായുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഇടത്തരം കാറുകളുടെ കാര്യത്തിൽ. 10 ലക്ഷം രൂപയായിരുന്നു പരമാവധി വായ്പ നൽകാവുന്ന തുക. ഇത് ഇരട്ടിയാക്കി. വാഹന ഡീലേഴ്‌സുമായി ചേർന്ന് പുതിയ വായ്പപദ്ധതി ആവിഷ്‌കരിക്കാൻ സഹകരണബാങ്കുകൾക്ക് കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP