Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതിങ്ങനെ പോയാൽ എങ്ങനെ എന്ന് എം.ജി.രാധാകൃഷ്ണൻ; സംസാരിക്കാമെന്ന് നയചാതുര്യത്തോടെ കോടിയേരി; എ.കെ.ജി.സെന്ററിൽ ബിസ്‌കറ്റും ചായയുമായി സൗഹൃദസംഭാഷണത്തിന് അപ്പുറം ഏഷ്യാനെറ്റ് ബഹിഷ്‌കരണം അവസാനിപ്പിക്കാൻ സിപിഎമ്മുമായി ധാരണയായോ? തങ്ങൾ സംസാരിച്ചപ്പോൾ 'തടസ്സപ്പെടുത്തിയ' വിനുവിനൊപ്പം ഇനി സഖാക്കൾ ചാനൽ ചർച്ചയിൽ പങ്കെടുക്കുമോ?

ഇതിങ്ങനെ പോയാൽ എങ്ങനെ എന്ന് എം.ജി.രാധാകൃഷ്ണൻ; സംസാരിക്കാമെന്ന് നയചാതുര്യത്തോടെ കോടിയേരി; എ.കെ.ജി.സെന്ററിൽ ബിസ്‌കറ്റും ചായയുമായി സൗഹൃദസംഭാഷണത്തിന് അപ്പുറം ഏഷ്യാനെറ്റ് ബഹിഷ്‌കരണം അവസാനിപ്പിക്കാൻ സിപിഎമ്മുമായി ധാരണയായോ?  തങ്ങൾ സംസാരിച്ചപ്പോൾ 'തടസ്സപ്പെടുത്തിയ' വിനുവിനൊപ്പം ഇനി സഖാക്കൾ ചാനൽ ചർച്ചയിൽ പങ്കെടുക്കുമോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയന് ഭരണ തുടർച്ചയെന്ന് പ്രഖ്യാപിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. കേരളത്തിലെ ജനപ്രിയ നേതാക്കളുടെ വോട്ടെടുപ്പിൽ വി എസ് അച്യുതാനന്ദന്റെ പേര് മനപ്പൂർവ്വമെന്ന പോലെ മറന്ന് നടത്തിയ സർവ്വേ. അതിലെ വിജയി പിണറായി വിജയനായിരുന്നു. അതിന് ശേഷം എല്ലാ ചാനൽ ചർച്ചയിലും സിപിഎം നേതാക്കൾ ഉയർത്തിക്കാട്ടിയത് ഈ ചാനൽ സർവ്വേയായിരുന്നു. എന്നാൽ, സ്വർണക്കടത്ത് കേസിൽ പാർട്ടി പ്രതിരോധത്തിലായതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. പാർട്ടി പ്രതിനിധികളോട് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നവരെല്ലാം ശത്രുക്കളായി. ഏഷ്യാനെറ്റ് ന്യൂസിലെ വിനു.വി.ജോൺ വിശേഷിച്ചും. വിനുവിനോടുള്ള ഈർഷ്യ പതിയെ സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിലേക്ക് നീങ്ങി. 'സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ് അവതാരകൻ തടസ്സപ്പെടുത്തിയത്,' എന്നൊക്കെയാണ് പാർട്ടി വിശദീകരണ കുറിപ്പിൽ പറഞ്ഞത്. ഏതയാലും ചാനലും പാർട്ടിയും തമ്മിലുള്ള സൗന്ദര്യപിണക്കം അവസാനിക്കാൻ കളമൊരുങ്ങിയെന്നാണ് സൂചനകൾ. ഇതിന്റെ മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ എകെജി സെന്ററിൽ എത്തി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്.

സിപിഎം സൈദ്ധാന്തികനായിരുന്ന പി.ഗോവിന്ദപിള്ളയുടെ മകനാണ് എം.ജി.രാധാകൃഷ്ണൻ. പാർട്ടി നേതാക്കളെല്ലാം അദ്ദേഹത്തിന് സുപരിചിതരും. എന്നാൽ, ചാനൽ ന്യൂസ് മേധാവിയായിരിക്കുമ്പോൾ പദവി വേറെയാണ്. ചാനലിന്റെ പ്രതിനിധിയായേ രാധാകൃഷ്ണനെയും കാണാൻ കഴിയു. ഏതായാലും ബഹിഷ്‌കരണം ഇങ്ങനെ നീണ്ടുപോകുന്നതിൽ വലിയ അർഥമില്ലെന്ന് ഇരുപക്ഷത്തിനും തോന്നിക്കാണണം. തദ്ദേശ തിരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം. നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നു. എൽഡിഎഫ് സർക്കാർ അവസാന നാളുകളിലേക്ക് കടക്കുകയാണ്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് ബഹിഷ്‌കരണം സ്ഥിരമായി കൊണ്ടുനടക്കാവുന്ന പരിപാടിയല്ല. റേറ്റിംഗിൽ ഒന്നാമത് നിൽക്കുന്ന ചാനലിന് പിന്തിരിഞ്ഞ് നിൽക്കുകയും, പ്രതിനിധികളെ അയയ്ക്കാതിരിക്കുകയും ചെയ്യുന്നത് പാർട്ടിക്കും ഭൂഷണമല്ല. വിശേഷിച്ചും സ്വർണക്കടത്ത് കേസിൽ പാർട്ടി പ്രതിരോധത്തിലായിരിക്കെ. അതുകൊണ്ട് തന്നെ ബഹിഷ്‌കരണം ഇനിയും നീട്ടേണ്ടതുണ്ടോയെന്ന് ആലോചിച്ചുകൂടേയെന്ന് എം.ജി.രാധാകൃഷ്ണൻ എ.കെ.ജി.സെന്ററിലേക്ക് വിളിച്ചുചോദിച്ചു. സംസാരിക്കാമെന്ന് കോടിയേരിയുടെ മറുപടി. എ.കെ.ജി.സെന്ററിലെത്തി രാധാകൃഷ്ണൻ കോടിയേരിയെ കണ്ട് സംസാരിച്ച് സൗഹൃദത്തിൽ പിരിഞ്ഞു. എന്നാൽ, ചാനൽ ബഹിഷ്‌കരണം എന്ന് മുതൽ അവസാനിപ്പിക്കാമെന്ന കാര്യത്തിൽ ധാരണയൊന്നും ആയിട്ടില്ല. വഴിയേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

പിശകുകൾ പരിഹരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉറപ്പ് നൽകി' എന്ന് അവകാശപ്പെട്ട് ബാലസംഘം സംസ്ഥാന കോർഡിനേറ്റർ അഡ്വ. എം രൺദീഷ് രംഗത്തെത്തി. അർഹിക്കുന്ന പരിഗണന പാർട്ടിക്ക് ലഭിച്ചാൽ മതിയെന്ന് സിപിഐഎം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതായി രൺദീഷ് ഫേസ്‌ബുക്കിൽ കുറിച്ചു. പ്രത്യേക പരിഗണനയുടെ ആവശ്യമൊന്നുമില്ല. ഏഷ്യാനെറ്റ് തെറ്റ് തിരുത്തിയ സാഹചര്യത്തിൽ അവരുടെ ചർച്ചകളിൽ സിപിഐഎം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സഖാവ് കോടിയേരി വ്യക്തമാക്കിയെന്നും രൺദീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുണ്ട്.

ഏഷ്യാനെറ്റ് ബഹിഷ്‌കരണ സമയത്ത് സിപിഎമ്മിന്റെ ഔദ്യോഗിക കുറിപ്പ് ഇങ്ങനെ

എന്തുകൊണ്ട് സിപിഐ എം പ്രതിനിധികൾ ഏഷ്യാനെറ്റ് ചർച്ചയിൽ പങ്കെടുക്കുന്നില്ല?

ചാനൽ ചർച്ചകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തങ്ങളുടെ നിലപാട് അവതരിപ്പിക്കുന്ന വേദിയാണ്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാരകരുടെയും അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ടത് സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്. എന്നാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. മൂന്ന് രാഷ്ട്രീയ എതിരാളികളും അവതാരകനും അടക്കം നാലു പേർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുപ്പത് സെക്കൻഡിൽ സിപിഐ എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ സാക്ഷിയാകുന്നു.

വസ്തുതകളെ ഭയക്കുന്ന ഈ മാധ്യമം സിപിഐ എം നിലപാടുകൾ ജനങ്ങൾ അറിയരുതെന്നാണ് ആഗ്രഹിക്കുന്നു. ജനാധിത്യപരമായ സംവാദത്തിന്റെ എല്ലാ സാധ്യതകളെയും കൊട്ടിയടയ്ക്കുകയുംചെയ്യുന്നു സിപിഐ എമ്മിന്റെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും എതിരാളികളും അവതാരകരും ഉന്നയിക്കുന്ന നുണകൾ തുറന്നു കാണിക്കാനുമുള്ള അവകാശം ഇല്ലാത്ത ഒരു ചർച്ചാവേദിയിൽ പങ്കെടുക്കുന്നത് തെറ്റാണെന്ന് സിപിഐ എം കരുതുന്നു. അതുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചകളിൽ സിപിഐ എം പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം.

ഏഷ്യാനെറ്റും മനോരമയും ഉൾപ്പെടെ പല മാധ്യമങ്ങളും തുടർച്ചയായി വ്യാജ വാർത്തകൾ നൽകി സിപിഐ എം വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അതെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്പപ്പോൾ തുറന്നു കാട്ടപ്പെടുന്നുണ്ട്. സിപിഐ എം വിരുദ്ധ വ്യാജവാർത്തകൾ പ്രവഹിക്കുമ്പോഴും ഒരു ചാനലും ബഹിഷ്‌കരിക്കാൻ സിപിഐ എം തീരുമാനിച്ചിരുന്നില്ല. എന്നാൽ സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനം. സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്തമായ നിലപാടുകൾ ജനങ്ങളെ അറിയിക്കുക എന്നതാണ്. ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഐ എമ്മിന്റെ അഭിപ്രായവും നിലപാടുകളും അറിയാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP