Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രാദ്ധം

ശ്രാദ്ധം

ഞാൻ കാർ സ്റ്റാർട്ടു ചെയ്ത് റൈറ്റ് ടേൺ സിഗ്നലിട്ടപ്പോൾത്തന്നെ പത്തൻസിന്റെ പാർക്കിങ് സ്പേയ്സിലെ സെക്യൂരിറ്റിക്കാരൻ റോഡിലേയ്ക്കു കടന്ന്ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിർത്തിത്തരാൻ തുടങ്ങിയിരുന്നു. അതു കണ്ടപ്പോൾത്തന്നെ ശ്രീ ജനൽ താഴ്‌ത്തിതയ്യാറായിരുന്നു കാണണം. കാരണം, കാർ റോഡിലേയ്ക്കു കടന്നു മെല്ലെ വലത്തോട്ടു തിരിയുമ്പോൾത്തന്നെ ശ്രീ സെക്യൂരിറ്റിക്കാരന് ഒരു നോട്ടു കൈമാറി. ഞാൻ മനസ്സിൽ കണ്ടത് അവൻ മാനത്തു കണ്ടു!

സെക്യൂരിറ്റിക്കാരൻ നിലത്ത് ഉറച്ചു ചവിട്ടി
ഉഷാറിലൊരു സല്യൂട്ടു പാസ്സാക്കി. ശ്രീ രണ്ടു വിരൽ കൊണ്ടു നെറ്റിയിൽ സ്പർശിച്ചു സല്യൂട്ടു സ്വീകരിച്ചതു ഞാൻ കൺകോണിലൂടെ കണ്ടു.

അല്പം മുമ്പു ഞാൻ റൗണ്ടിൽ നിന്നു കാറ് ഇറക്കിക്കൊണ്ടുവന്നപ്പോൾ ആ സെക്യൂരിറ്റിക്കാരൻ ഏറ്റവും മുന്നിലുള്ള പാർക്കിങ് സ്പോട്ടിലേയ്ക്കു നയിച്ച്
മറ്റു വാഹനങ്ങൾ മുന്നിൽ പാർക്കു ചെയ്ത് എന്റെ വഴി ബ്ലോക്കാക്കില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. അപൂർവം ചില സെക്യൂരിറ്റിക്കാർ ഇങ്ങനെ സേവനമനസ്ഥിതിയുള്ളവരാകാറുണ്ട്.

റൗണ്ട് വെസ്റ്റിൽ നിന്നു ഞാൻ എം ജി റോഡിലേയ്ക്കു തിരിഞ്ഞു. വീട്ടിൽ നിന്നിറങ്ങിയ ശേഷം ഇതുവരെ, എവിടേയ്ക്കാണീപ്പോക്കെന്നു ശ്രീ ചോദിച്ചിട്ടില്ല. ഇത്തരം ഒഴിവുദിവസങ്ങളിൽ കാറു ഞാനെടുക്കുമ്പോൾ അവനതു ചോദിക്കാറുമില്ല. ‘നീ എവിടേയ്ക്കു വേണമെങ്കിലും വിട്ടോ’ എന്ന നിലപാടാണ് അവൻ സ്വീകരിക്കാറ്. പൊതുനിലപാട് അങ്ങനെയാണെങ്കിലും
ഇന്നത്തെ യാത്രയുടെ പിന്നിലുള്ള എന്റെ ഗൂഢോദ്ദേശ്യം മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ അവനെന്നെ പരിഹസിച്ചേനേ.

ശങ്കരയ്യർ റോഡു ക്രോസ്സു ചെയ്തു പടിഞ്ഞാറേക്കോട്ട ജങ്ഷനിൽ ഞാൻ സിഗ്നലിനായി കാത്തുകിടന്നു. സിഗ്നൽ കിട്ടിയപ്പോൾ ഞാൻ വണ്ടി വലത്തോട്ടു തിരിച്ചു. പോക്കു ഗുരുവായൂർക്കാണെന്ന് അവൻ കരുതിയിട്ടുണ്ടാകും. പെട്ടെന്നു ഞാൻ കാറ് ഫോർട്ട് ഹോസ്പിറ്റലിന്റെ ഗേറ്റിനുള്ളിൽ കടത്തി. ഒരു സെക്യൂരിറ്റിക്കാരൻ ഒഴിവുള്ളൊരു പാർക്കിങ് സ്പോട്ടു കാണിച്ചു തന്നു. അവിടെ പാർക്കു ചെയ്തു ഞാൻ എഞ്ചിനോഫാക്കി.

ശ്രീ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മുഖത്ത് ആശങ്കയുടെ ചെറുനിഴൽ. അവനറിയാത്ത, ആശുപത്രിയിൽ വരാൻ തക്ക ശാരീരികമായ അസ്വാസ്ഥ്യങ്ങളെന്തെങ്കിലും എനിക്കുണ്ടായോ എന്ന ഉൽക്കണ്ഠ.

“കഴിഞ്ഞയാഴ്ച ഞാൻ വീട്ടിൽച്ചെന്നപ്പോൾ അമ്മയെന്നെ ശകാരിച്ചു. നിന്നെക്കൊണ്ടിതുവരെ ബലിയിടീയ്ക്കാത്തതിന്.”

ശ്രീയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പക്ഷേ
, അവൻ ബലിയിടാറില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു വർഷങ്ങളായി. ഇതിനിടയിൽ ഒരിക്കൽപ്പോലും അവൻ ബലിയിട്ടിട്ടില്ല.

ജനം ബലിയിട്ടെന്ന വാർത്ത കാണുമ്പോൾ ശ്രീ പരിഹസിക്കും: വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്ന ഒരു പിടിച്ചോറുകൊണ്ടു പിതൃക്കളുടെ വിശപ്പെങ്ങനെ മാറും! മൺമറഞ്ഞുപോയവർക്കുണ്ടോ ആഹാരത്തിന്റെ ആവശ്യം. ആഹാരം ജീവിച്ചിരിക്കുന്നവർക്കു കൊടുത്താൽ അവരുടെ ആയുസ്സ് അല്പം കൂടി നീട്ടാനാകും. അങ്ങനെ പോകും, അവന്റെ വാദഗതി.

“ഫോർട്ട് ഹോസ്പിറ്റലിൽ ബലിയിടാനുള്ള സൗകര്യമുണ്ടെന്നു നീയെങ്ങനെയറിഞ്ഞു
?”

അവന്റെ ചോദ്യത്തിലെ നർമ്മം കേട്ട് എനിക്കു ചിരി വന്നെങ്കിലും ഞാൻ ചിരിച്ചില്ല. “ബലിയിട്ടേ തീരൂ എന്നില്ലെന്ന് അച്ഛൻ പറഞ്ഞു. പക്ഷേ, പിതൃക്കളെപ്പറ്റി ഓർത്തേ തീരൂ. നിന്നെക്കൊണ്ട് അവരെപ്പറ്റി ഓർമ്മിപ്പിക്കണം. ആന്റിയെപ്പറ്റി പ്രത്യേകിച്ചും. അച്ഛനതാ പറഞ്ഞത്. ആന്റിയെപ്പറ്റിയോ അങ്കിളിനെപ്പറ്റിയോ നീയൊന്നും പറയാറില്ല. അവരെപ്പറ്റി ഞാനും ചോദിക്കാറില്ല. അവരെപ്പറ്റി ഓർമ്മിപ്പിക്കാതിരുന്നത് എന്റെ തെറ്റാണ് എന്നാണമ്മ പറേണത്. അതു തെറ്റായിരുന്നെങ്കിൽ എനിക്കതു തിരുത്തണം. ആലോചിച്ചപ്പൊ നിന്നെ ഇവിടെ കൊണ്ടുവരാനാ എനിക്കു തോന്നിയത്. നിനക്കിവിടത്തെ പല ഓർമ്മകളൂണ്ടാകും. ആന്റിയെ അഡ്‌മിറ്റു ചെയ്തത്. ആന്റി ഐസിയൂവിൽ കിടന്നത്. ഒന്നും നീ മറന്നിട്ടുണ്ടാവില്ലാന്ന് എനിക്കറിയാം. എന്നാലും
, അന്നത്തെ സ്ഥലങ്ങളൊക്കെ ഒന്നു കൂടി കണ്ട്, ആന്റിയെപ്പറ്റിയോർത്ത്...”

“നീയാണെന്റെ ലോകം." ശ്രീ എന്റെ കരം പിടിച്ചമർത്തി. “വിഷമിക്കണ്ടെടീ. ഞാനോർമ്മകളൊക്കെയൊന്നു പുതുക്കീട്ടു വരാം.” പുറത്തിറങ്ങി ഡോർ മെല്ലെയടയ്ക്കുന്നതിനു മുമ്പ് അവനെന്റെ കണ്ണിൽ നോക്കിക്കൊണ്ടു പറഞ്ഞു, “താങ്ക്സ്.”

എന്നോടു നന്ദി രേഖപ്പെടുത്തൽ അവനു പതിവില്ലാത്തതാണ്. വികാരപ്രകടനങ്ങളൊന്നും എനിക്കും പതിവില്ല; എന്നിട്ടുമെന്റെ കണ്ണു നിറഞ്ഞു.

നടന്നു പോകും മുമ്പ്
അവൻ സെൽഫോൺ സ്വിച്ചോഫു ചെയ്ത് കാറിൽത്തന്നെയുപേക്ഷിച്ചു. ആശുപത്രിക്കകത്തു സെൽഫോൺ ഉപയോഗിക്കാൻ പാടില്ലായിരിക്കാം. അവന്റെ ഫോണെടുത്തു ഞാൻ എന്റെ ഫോണിനൊപ്പം വച്ചു.

പത്തൻസിൽ കയറിയത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നു. ശ്രീ ആന്റിയേയും കൂട്ടി പല തവണ പത്തൻസിൽ കയറി മസാലദോശ കഴിച്ചിട്ടുണ്ട്. ആന്റിക്കു മസാലദോശ ഇഷ്ടമായിരുന്നെന്ന് അവന്റെ ഡയറിയിൽ ഞാൻ വായിച്ചിട്ടുണ്ട്. ആന്റിയുമൊത്തു പണ്ടു പത്തൻസിൽ വരാറുണ്ടായിരുന്നത് അവനെക്കൊണ്ട് ഓർമ്മിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു, ഞാനാദ്യം തന്നെ അവനേയും കൊണ്ടു പത്തൻസിൽ കയറിയതും മസാലദോശ ഓർഡർ ചെയ്തതും.

പത്തൻസിൽ കയറിയ ഉടൻ ജനലരികിലുള്ളൊരു മേശയിലേയ്ക്ക് അവനെന്നെ നയിച്ചിരുന്നു. അവിടെയായിരിക്കാം അവനും ആന്റിയും ഇരിക്കാറുണ്ടായിരുന്നത്. മസാലദോശ കഴിക്കുമ്പോൾ അവൻ ചിന്താവിഷ്ടനായിരുന്നു. പഴയ കാര്യങ്ങൾ ഓർക്കുകയായിരുന്നിരിക്കണം. അതുമിതും പറഞ്ഞ് അവനെ ശല്യപ്പെടുത്തുന്ന പതിവു ഞാൻ തൽക്കാലത്തേയ്ക്കു നിറുത്തി. ഓർക്കാനാകുന്നതൊക്കെ അവൻ ഓർത്തെടുക്കട്ടെ.

അവൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരദ്ധ്യാപകൻ നിർദ്ദേശിച്ചതായിരുന്നു
ഡയറിയെഴുത്ത്. ആന്റി കാര്യങ്ങൾ അറുത്തുമുറിച്ചു പറയുന്ന കൂട്ടത്തിലായിരുന്നു: വെട്ടൊന്ന്, തുണ്ടം രണ്ട്. ആന്റി പറഞ്ഞു, നീ സത്യമേ എഴുതാവൂ, സത്യം മുഴുവനും എഴുതുകയും വേണം. അതിനാവില്ലെങ്കിൽ നീ ഡയറിയെഴുതണ്ട.

ഇരുനൂറു പേജിന്റെ
ബയന്റിട്ട നോട്ടുബുക്കുകളായിരുന്നു അവന്റെ ഡയറികൾ. കുറേയേറെക്കൊല്ലം അവൻ തുടർച്ചയായി ഡയറിയെഴുതി. ചുരുക്കം ചില ദിവസങ്ങളിൽ മാത്രമേ അവൻ ഡയറി എഴുതാതിരുന്നിട്ടുള്ളൂ.

ഞാനവന്റെ ജീവിതത്തിലേയ്ക്കു കടന്നുവന്ന് അവന്റെ ദിനചര്യ മുഴുവൻ തകിടം മറിച്ചു. ഞാൻ വന്ന ശേഷം അവൻ ഡയറിയെഴുതിയിട്ടില്ല. അപരാധം എന്റേത്; ഞാനവനു സമയം – സ്വൈരവും – കൊടുത്തിട്ടില്ല.

കെട്ടിവച്ചിരിക്കുന്ന കുറേ നോട്ടുബുക്കുകൾ ശ്രീയുടെ ഡയറികളാണെന്നറിഞ്ഞപ്പോൾ അവ വായിച്ചുനോക്കാൻ എനിക്കു കൗതുകമായി. ചോദിക്കാതെ മറ്റൊരാളുടെ ഡയറി വായിക്കുന്നതു ശരിയല്ലാത്തതുകൊണ്ട് അതൊക്കെ വായിച്ചോട്ടേയെന്നു ഞാനവനോടു ചോദിച്ചു. അവൻ പറഞ്ഞു, “ജസ്റ്റ് ഗോ എഹെഡ്.”

വിവാഹപൂർവജീവിതത്തിൽ അവൻ എന്തൊക്കെ കാട്ടിക്കൂട്ടിയിട്ടുണ്ടെന്നറിയാനുള്ള കുറ്റാന്വേഷണതൽപ്പരതയോടെയാണു ഞാനവന്റെ ഡയറികൾ വായിക്കാൻ തുടങ്ങിയത്. എനിക്കിരയായി അതിൽ നിരവധി കാര്യങ്ങളുണ്ടായിരുന്നു. കുറ്റകൃത്യങ്ങൾ, അവയ്ക്ക് ആന്റിയിൽ നിന്നും അദ്ധ്യാപകരിൽ നിന്നുമൊക്കെയായി കിട്ടിയ ശിക്ഷകൾ: ചെവിക്കു പിടിത്തം, തോളത്തു പിച്ച്, ആസനത്തിലടി, ക്ലാസ്സിനു പുറത്തു നിറുത്തൽ. ക്രിക്കറ്റു കളിച്ചു നടന്ന്, ഒരു കാൽക്കൊല്ലപ്പരീക്ഷയ്ക്ക് ഒരു വിഷയത്തിന് ആറു മാർക്കു വാങ്ങിയത്.

അവിടം വരെ വായിച്ച്, ‘അപ്പോ, മഹാന്റെ സാക്ഷാൽച്ചിത്രം ഇതൊക്കെയായിരുന്നൂല്ലേ’ എന്നു ചോദിച്ചു പരിഹസിക്കാൻ ഞാനൊരുങ്ങുമ്പോൾ ദാ വരുന്നൂ, അടിപൊളിച്ചരിതം: സ്കൂൾ ടോപ്പർ, ബീട്ടെക്കിനു കോളേജ് ടോപ്പർ, എംടെക്കിനു വീണ്ടും കോളേജ് ടോപ്പർ...ഞാനെന്റെ എമ്മെസ്സീ-എംബീഏ ഡിസ്റ്റിങ്ഷനുകളുടെ പത്തി താഴ്‌ത്തി വച്ചു വിനയാന്വിതയായി.

ആന്റിയെപ്പറ്റിയുള്ള വിവരങ്ങളെനിക്കു കിട്ടിയത് ആ ഡയറിക്കുറിപ്പുകളിൽ നിന്നാണ്. ശ്രീയുടെ ബാല്യത്തിൽത്തന്നെ അങ്കിൾ - അവന്റെ അച്ഛൻ - ചരമമടഞ്ഞിരുന്നു. അതുകൊണ്ടായിരിക്കണം
,അങ്കിളിനെപ്പറ്റിയുള്ള പരാമർശം ഡയറികളിലില്ലാതിരുന്നത്. അക്കാലത്തവൻ ഡയറിയെഴുതാൻ തുടങ്ങിയിരുന്നും കാണില്ല. അങ്കിൾ പോയ ശേഷം ആന്റിയായിരുന്നു അവന്റെയെല്ലാം. ആന്റി വിടവാങ്ങിയപ്പോൾ അവന്റെ ഹൃദയം നുറുങ്ങിയിരിക്കണം. ആന്റിയുടെ ചരമശേഷമായിരുന്നു, എന്റെ കടന്നുകയറ്റം.

ഞങ്ങളുടെ വിവാഹം കഴിഞ്ഞു കുറച്ചു നാൾക്കു ശേഷം ശ്രീയുടെ ഡീജീഎം ആയിരുന്ന യാക്കൂബ് സാറിനെ അവരുടെ ഒരു ഫാമിലി മീറ്റിൽ വച്ചു കാണാനിടയായി. “കാഴ്ചയ്ക്ക് ഇവനൊരു തടിമാടനായിരിക്കാം,” ശ്രീയുടെ തോളത്തു പിടിച്ചുകൊണ്ടു യാക്കൂബ് സാർ എന്നോടു പറഞ്ഞു. “പക്ഷേ
ഇവനാളു സോഫ്റ്റാണ്.” യാക്കൂബ് സാർ വിശദീകരിച്ചു. “മദറിനെ ഹോസ്പിറ്റലിൽ അഡ്‌മിറ്റു ചെയ്ത കാര്യം അറിയിക്കാൻ ഇവനെന്നെ വിളിച്ചിട്ട്, ഹി കുഡിന്റ് റ്റോക്ക്! ഹി വാസ് വീപ്പിങ് ബിറ്റെർലി.”

യാക്കൂബ് സാറു പറഞ്ഞതോർമ്മിച്ചപ്പോൾ എന്റെ കുറ്റബോധം കൂടി. അവന് അത്രത്തോളം പ്രിയപ്പെട്ടതായിരുന്ന ആന്റിയെ ഞാൻ വിസ്മരിപ്പിച്ചിരിക്കുന്നു.

വാസ്തവത്തിൽ അവൻ ആന്റിയെ മറന്നു കാണുമോ
ആന്റിയെപ്പറ്റി അവൻ സംസാരിക്കാറില്ലായിരുന്നതുകൊണ്ട് ആന്റിയെ അവൻ ഓർക്കുന്നെന്ന സൂചനകളൊന്നും കുറേ കൊല്ലങ്ങളായുണ്ടായിട്ടില്ല. എന്റെ അതിപ്രസരം തന്നെ ഹേതു. ഇപ്പോഴാകട്ടേ, അഭിയുടേയും. 

നീ കാരണം ശ്രീജിത്ത് സ്വന്തം അച്ഛനേയും അമ്മയേയും മറന്നു,’ എന്റെ അമ്മ എന്നെ കുറ്റപ്പെടുത്തി.

“അവൻ പേരന്റ്സിനെ മറക്കാൻ വേണ്ടി ഞാൻ മനപ്പൂർവം ഒന്നും ചെയ്തിട്ടില്ലമ്മേ,” ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചു.

അമ്മ പൊട്ടിത്തെറിച്ചു. അതു മറ്റൊരു കാര്യത്തിനായിരുന്നു. “നീ ശ്രീജിത്തിനെ അവൻ ന്നും ഇവൻ ന്ന്വൊക്കെ വിളിക്കണ കേട്ടിട്ട് എനിക്ക് കലി വരണ് ണ്ട്. എടീ, നിനക്കറിയ്യോ, പണ്ട് ഭാരതസ്ത്രീകള് വിദ്യാഭ്യാസമില്ലാഞ്ഞിട്ടും ഭർത്താക്കന്മാരുടെ പേരുച്ചരിക്കുക പോലും ചെയ്യില്ലായിരുന്നു. ഇവിടെ രണ്ടുമൂന്നു ഡിഗ്രീള്ള നീ...”

“അമ്മേ, ഭാരതസ്ത്രീകളെപ്പോലെ ആര്യപുത്രാന്നൊക്കെ വിളിച്ചാ അവനെന്നെ കളിയാക്കിക്കൊല്ലും.” ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

അമ്മ അച്ഛന്റെ നേരെ തിരിഞ്ഞു. അച്ഛൻ എല്ലാം കേട്ടുകൊണ്ടു ചാരുകസേരയിൽ കിടക്കുകയായിരുന്നു. “അല്ലാ, മാഷിതൊന്നും കേൾക്കണില്ലേ
ഭർത്താവിനെ എടാന്നും പോടാന്നും മറ്റും വിളിക്കാനായിരുന്നോ നമ്മളിവളെ പഠിപ്പിച്ചിരുന്നത്?” അമ്മയിലെ അദ്ധ്യാപിക ധാർമ്മികരോഷം പൂണ്ടു.

അമ്മ അച്ഛനെ ‘മാഷേ’ എന്നാണു വിളിക്കാറ്. രണ്ടു പേരും അദ്ധ്യാപകരായിരുന്നു. അച്ഛൻ അമ്മയേക്കാൾ സീനിയറായിരുന്നു. അമ്മ ഞങ്ങളോടാണെങ്കിൽ ‘അച്ഛനോടു പറയ്’ അല്ലെങ്കിൽ ‘അച്ഛനെ വിളിക്ക്’ എന്നെല്ലാം പറയും. അന്യരോടു ‘മാഷ്’ എന്നു പറയും. നേരിട്ട് ‘മാഷേ’ എന്നും.

പരസ്പരം എന്തു വിളിക്കണമെന്ന തീരുമാനം ഭാര്യാഭർത്താക്കന്മാർ സ്വയമെടുക്കേണ്ട ഒന്നാണ്.” അച്ഛൻ ശാന്തനായി പറഞ്ഞു. “തന്നെയുമല്ല, ശ്രീജിത്തിന് ഇഷ്ടക്കുറവുള്ളതൊന്നും ഇവൾ ചെയ്യുന്നും തോന്നണില്ല.” എനിക്കാശ്വാസമായി.

“എന്നാലും ഭർത്താവിനെ എടാ പോടാന്നൊക്കെ വിളിക്കാമോ?” അമ്മയുടെ മുഖത്തു നീരസം പ്രകടമായിരുന്നു. “ഇന്നത്തെ തലമുറേടെ പോക്കെവിടയ്ക്കാന്ന് എനിക്കറിഞ്ഞൂടാ!”

ഞാൻ ശ്രീയെ എന്നു മുതലാണു നീയെന്നും അവനെന്നും മറ്റും പരാമർശിച്ചു തുടങ്ങിയതെന്ന് എനിക്കോർമ്മയില്ല. അവനും ഞാനും പരിചയപ്പെട്ട് അല്പകാലം കഴിഞ്ഞ ശേഷമാണു കാര്യം വിവാഹത്തിലേയ്ക്കു കടന്നത്. അതിനകം ഞങ്ങൾക്കിടയിൽ എടീയും എടായും നീയുമൊക്കെ സാധാരണയായിക്കഴിഞ്ഞിരുന്നു.

ഇത്രയുമായ നിലയ്ക്ക്, ഇനി ഞാനവനെ ശ്രീജിത്തെന്നോ
അവനെന്നെ സാവിത്രിയെന്നോ വിളിച്ചാൽ അതിൽ ഒരന്യത്വം തോന്നും;അസുഖകരമായ ഒരകൽച്ച. പോളീഷിത്തിരി കുറവുണ്ടെങ്കിലും, എടീയ്ക്കും എടായ്ക്കും നീയ്ക്കുമെല്ലാം ഹൃദയത്തോടു കൂടുതൽ അടുപ്പമുണ്ട്. അമ്മയ്ക്കതു മനസ്സിലാവില്ല. തലമുറവിടവ്. അമ്മയുടെ രോഷത്തോട് ഒരു ചിരി മാത്രമായിരുന്നു എന്റെ പ്രതികരണം.

"ആട്ടേ
ശ്രീജിത്തിനെക്കൊണ്ട് ബലിയിടീയ്ക്കണ കാര്യത്തില് നീയെന്താ ചെയ്യാമ്പോണത്?” അമ്മ വിടുന്ന മട്ടില്ല.

“അവനോടു പറഞ്ഞുനോക്കാം.”

“എന്തെങ്കിലുമൊന്നു വേഗം ചെയ്യ്. താമസിക്കണ്ട. പിതൃക്കളുടെ കോപം ക്ഷണിച്ചുവരുത്തണ്ട. നിന്റെ സമാധാനത്തിന് അതാവശ്യോണ്.”

എന്തുചെയ്യണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. ജീവിച്ചിരിക്കുന്നവരുടെ കോപത്തെപ്പറ്റി എനിക്കു ഭയമില്ല. ശ്രീയ്ക്കു ദേഷ്യം വന്നാൽ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. പക്ഷേ, മൺമറഞ്ഞുപോയവരെ എങ്ങനെ പ്രീതിപ്പെടുത്താമെന്ന് എനിക്കൊരു പിടിപാടുമില്ല. പിന്നീടാലോചിപ്പോൾ ബുദ്ധിയിലുദിച്ച വഴിയാണ് ഇന്നത്തെയീ പരിപാടി.

രണ്ടു ദിവസം അടുപ്പിച്ചൊഴിവു കിട്ടിയതു കൊണ്ട് അതാഘോഷിക്കാനായി എന്റെ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും അവരുടെ മക്കളും എന്റെ വീട്ടിലെത്തിയിട്ടുണ്ട്. അവരോടൊപ്പം കളിച്ചുതകർക്കാനായി അഭിയെ ഇന്നലെ വൈകീട്ടു തന്നെ അവിടെ കൊണ്ടുചെന്നാക്കിയിരുന്നു. ഇന്നത്തെ ഈ യാത്രയിൽ അഭി കൂടെയുണ്ടായിരുന്നെങ്കിൽ അവന്റെ കാര്യങ്ങൾക്കായി ഓടാൻ മാത്രമേ ശ്രീയ്ക്കു നേരമുണ്ടാകുമായിരുന്നുള്ളൂ. അഭിക്കെന്തിനും ‘പപ്പ’ വേണം. അഭി അടുത്തുണ്ടെങ്കിൽ, ശ്രീയ്ക്കും ബാല്യം തിരിച്ചുകിട്ടിയ പോലെയാണ്. ഇന്നത്തെ പരിപാടി പിതൃക്കൾക്കുള്ളതാണ്. അതിൽ കുഞ്ഞുങ്ങൾക്കു കാര്യമില്ല.

കുറച്ചുനേരം പാർക്കിങ് സ്പേസിലെ വെയിലിൽ കിടന്നതേയുള്ളൂ, കാറിനകം ചൂടായിരിക്കുന്നു. പ്രഭാതത്തിലുള്ള യാത്രയായതു കൊണ്ട് ഏസി ഓണാക്കിയിട്ടില്ല. തന്നെയുമല്ല, പാർക്കു ചെയ്തിരിക്കുന്ന കാറിനകത്ത് ഏസി ഓണാക്കി അധികസമയം ഇരിക്കുന്നതു സുഖകരമല്ല. ഞാൻ വിന്റോകളുയർത്തി
പുറത്തിറങ്ങി, താക്കോൽ ഷോൾഡർ ബാഗിലിട്ടു. രണ്ടു സെൽഫോണുകളും കാറിനുള്ളിൽ.

ഞാൻ മെല്ലെ ആശുപത്രിയുടെ ലൗഞ്ചിലേയ്ക്കു കടന്നു. അല്പം ഉള്ളിലേയ്ക്കു മാറി തിളങ്ങുന്ന സ്റ്റീൽ കസേരകളിൽ കുറേപ്പേർ ഇരിക്കുന്നതു കാണാം. അത് ഔട്ട് പേഷ്യന്റ് വിഭാഗമായിരിക്കും. ഡോക്ടർമാരെ കാണാനുള്ള ഊഴവും കാത്തിരിക്കുന്നതാവും.

ഒരാംബുലൻസ് ഇരച്ചു വന്നു. പുറകിലുള്ളൊരു കെട്ടിടത്തിനു മുന്നിലേയ്ക്ക് അതു കടന്നുപോയി. അവിടെയാകാം കാഷ്വൽറ്റി. അവിടെ വച്ചാകണം പണ്ട് ആന്റിയെ പ്രാഥമികപരിശോധനയ്ക്കു വിധേയയാക്കിയത്. കാഷ്വൽറ്റിയിൽ വച്ച് ആന്റിയെ പരിശോധിച്ചയുടൻ “ഐസിയൂ. റൈറ്റെവേ!” എന്നു ഡോക്ടർ കല്പിച്ചതായി ശ്രീയുടെ ഡയറിയിലുണ്ട്. ശ്വാസോച്ഛ്വാസം ചെയ്യാൻ പ്രയാസപ്പെട്ടിരുന്ന ആന്റിക്കു ഹാർട്ട് അറ്റാക്കാണെന്നു മനസ്സിലാക്കാൻ ഡോക്ടർക്ക് അധികനേരം വേണ്ടിവന്നു കാണില്ല.

അതെല്ലാം ഞാൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒന്നു കൂടി വായിച്ച ശേഷമായിരുന്നു ഇങ്ങോട്ടുള്ള ഈ യാത്ര പ്ലാൻ ചെയ്തത്.

ആന്റി രണ്ടു ദിവസം ഐസിയൂവിൽ കിടന്നിരുന്നു. ‘ക്രിറ്റിക്കലാണ്, അടുത്തു തന്നെയുണ്ടാകണം’ എന്നു ഡോക്ടർ പറഞ്ഞിരുന്നു. മുറിയെടുത്തിരുന്നെങ്കിലും, ഐസിയൂവിന്റെ മുന്നിൽ നിന്നും ഇരുന്നുമായി ശ്രീ ആ രണ്ടു ദിവസം ചെലവഴിച്ചു. ഐസിയൂവിന്റെ വാതിലിലൊരു കിളിവാതിലുണ്ട്. അതിന്റെ പിന്നിലൊരു കർട്ടനും. രോഗികളെ കാണാവുന്ന സമയങ്ങളിൽ കർട്ടൻ വശങ്ങളിലേയ്ക്കു വകഞ്ഞു മാറ്റിയിരിക്കും. അപ്പോഴൊക്കെ കിളിവാതിലിലൂടെ അവൻ ആന്റിയെ കണ്ടിരുന്നു. മൂന്നു തവണ അവന് ആന്റിയെ അകത്തുകയറി കാണാനും സാധിച്ചിരുന്നു
. ആന്റി സദാ മയക്കത്തിലായിരുന്നു. സെഡേഷനിലായിരുന്നിരിക്കണം. ഓക്സിജൻ മാസ്കു ധരിച്ചിരുന്നു. ശരീരമാസകലം വയറുകളും ട്യൂബുകളും.

ഒരിക്കൽ മാത്രം ആന്റി കണ്ണുതുറന്നു നോക്കിയിരുന്നെന്നു ശ്രീ എഴുതിയിട്ടുണ്ട്. അവൻ കിളിവാതിലിലൂടെ നോക്കിനിൽക്കുമ്പോഴായിരുന്നു അത്
. വാതിൽ തുറന്ന് അകത്തുകടക്കാൻ അവനു തോന്നിപ്പോയ അവസരമായിരുന്നു അത്. സിസ്റ്ററുണ്ടായിരുന്നില്ല. നിസ്സഹായതയോടെ, അടക്കിപ്പിടിച്ച് പുറത്തുതന്നെ നോക്കിനിന്നു. ആ സമയത്ത് അടുത്തു ചെന്നിരുന്നെങ്കിൽ ആന്റി എന്തെങ്കിലും സംസാരിച്ചേനേ എന്നാണവൻ വിശ്വസിക്കുന്നത്. ആന്റിയുടെ അവസാനവാക്കുകൾ കേൾക്കാനായില്ലെന്ന സങ്കടം അവന്റെ വരികളിലുണ്ട്.

ഐസിയൂ ഇവിടെ എവിടെയായിരിക്കും
? ശ്രീ ഇപ്പോൾ അതിന്റെ മുന്നിലുണ്ടാകും. അങ്ങോട്ടു ചെന്ന് അവനെക്കാണണമോഅതോ അവൻ മടങ്ങിവരുന്നതു വരെ ഇവിടെത്തന്നെ കാത്തിരിക്കണമോ?

ലൗഞ്ചിൽ അധികനേരം വെറുതേയിങ്ങനെ നിൽക്കാനാവില്ല. ആശുപത്രിയിലെ വിവിധബ്ലോക്കുകളിലുള്ളത് എന്തെല്ലാമെന്നു കാണിക്കുന്ന വിശാലമായൊരു ചാർട്ട് ലൗഞ്ചിലൊരിടത്ത്
ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ഞാനതിൽ ഐസിയൂവിനായി പരതി.

ഐസിയൂകൾ ഒന്നല്ല, മൂന്നെണ്ണം. മൂന്ന്നാല് അഞ്ച് എന്നീ നിലകളിൽ. അവയിൽനാലാം നിലയിലുള്ളത് ഇന്റൻസീവ് കാർഡിയാക് കെയർ യൂണിറ്റാണ്: ഐസിസിയൂ. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ ഐസിസിയൂവിലായിരിക്കും അഡ്‌മിറ്റാകുന്നത്. ആന്റി അവിടെയായിരിക്കും കിടന്നിരുന്നത്. അതിന്റെ മുന്നിലുണ്ടാകും ശ്രീ.

മുകളിലേയ്ക്കു കയറിച്ചെല്ലാൻ എനിക്ക് അധൈര്യം അനുഭവപ്പെട്ടു. അപകടനിലയിൽ, ആയാസത്തോടെ ശ്വാസം വലിച്ചുകൊണ്ട് ആന്റി കിടന്നിരുന്ന ഐസിസിയൂവിന്റെ മുന്നിൽ ആശങ്കയോടെ ചെലവഴിച്ച ദിനങ്ങളെപ്പറ്റിയുള്ള ഓർമ്മ ഇപ്പോൾ ശ്രീയുടെ മനസ്സിലേയ്ക്ക് ഇരച്ചുവരുന്നുണ്ടാകും. ഈ നേരത്തല്പം ഏകാന്തതയാണ് അവനാവശ്യം. ഇപ്പോൾ കയറിച്ചെന്ന് ഇടപെട്ടാൽഅതു വീണ്ടും ആന്റിയെ വിസ്മരിപ്പിക്കലാകും. ഈ വരവു തന്നെ വൃഥാവിലാകും.

കയറിച്ചെല്ലാനുള്ള വെമ്പൽ പ്രയാസപ്പെട്ടടക്കി ഞാൻ ലൗഞ്ചിന്റെ മുന്നിലുള്ള കസേരകളൊന്നിൽ ഇരിപ്പുറപ്പിച്ചു.

മികച്ച പല ഡോക്ടർമാരും ഈ ആശുപത്രിയിലുണ്ടെന്നുറപ്പ്. ഒഴിവുദിനമായിട്ടു പോലും ഡോക്ടർമാരെക്കാണാൻ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ കാത്തിരിക്കുന്നവർ നിരവധി.

ശ്രീയും ഞാനും രോഗബാധ മൂലം ഒരാശുപത്രിയിലും ഇതുവരെ അഡ്‌മിറ്റായിട്ടില്ല. വർഷങ്ങൾക്കു മുമ്പ് അഭിയെ പ്രസവിക്കാൻ വേണ്ടിയുള്ളതായിരുന്നു
, എന്റെ ഏക ആശുപത്രിവാസം. പനിയും ജലദോഷവും മാത്രമാണു വീട്ടിൽ ഇടയ്ക്കിടെ കയറിയിറങ്ങാറുള്ള ഏകരോഗം. അഭിയാണ് അതിന്റെ ഉറവിടം. അവന്റെ സ്കൂളും. അവനുമായുള്ള കെട്ടിമറിച്ചിലിൽ ഞങ്ങൾക്കും അതു പകർന്നു കിട്ടുന്നു. രണ്ടു ദിവസം കൊണ്ടതു മാറുകയും ചെയ്യും.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി അഭിക്കു പനി വന്നിട്ടില്ല. അതുകൊണ്ടു ഞങ്ങൾക്കും. രോഗപ്രതിരോധത്തെപ്പറ്റിയുള്ളൊരു പ്രതിവാരക്ലാസ്സ് അവന്റെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതു ഫലം കണ്ടിരിക്കുന്നു.

എൽ ഈ ഡി ബോർഡിൽ തെളിയുന്നത് ടോക്കൺ നമ്പറുകളായിരിക്കണം. സ്റ്റേറ്റ് ബാങ്കിലെപ്പോലെ. തങ്ങളുടെ നമ്പറുകൾ കണ്ടിട്ടാകാം
ചിലർ എഴുന്നേറ്റു പോകുന്നത്. ഒരു വയോധികയെ, അവരുടെ മകനായിരിക്കണം, താങ്ങിപ്പിടിച്ച്, ഡോക്ടറുടെ മുറിയിലേയ്ക്കു മെല്ലെ നടത്തിക്കൊണ്ടുപോയി.

എഴുപത്തിരണ്ടാം വയസ്സിൽ
ഹൃദയസ്തംഭനം മൂലം ചരമമടയുന്നതു വരെ ആന്റി ആരോഗ്യവതിയായിരുന്നു. സർക്കാർജോലിയിൽ നിന്നു വിരമിക്കുന്നതിനു മുമ്പും പിമ്പും പാചകം ചെയ്തിരുന്നത് ആന്റി തന്നെ. ശ്രീ സഹായിച്ചുകൊടുത്തിരുന്നു. അവനുമറിയാം പാചകം. സ്വന്തം കാര്യങ്ങളും വീട്ടുകാര്യങ്ങളുമെല്ലാം കാര്യമായ പരസഹായമില്ലാതെ തന്നെ ആന്റി നടത്തിക്കൊണ്ടുപോയിരുന്നു. 

ആന്റിക്ക് നെഞ്ചുവേദനയുണ്ടായതിന്റെ തലേന്ന്
ആന്റിയുടെ ചേച്ചിയുടെ - ശ്രീയുടെ വലിയമ്മയുടെ - മകൾ,ജാനുച്ചേച്ചിയെത്തിയിരുന്നു. അതൊരു ഭാഗ്യമായെന്നു ശ്രീ രേഖപ്പെടുത്തിയിട്ടുണ്ട്. കാരണംആന്റിക്കു നെഞ്ചുവേദന തുടങ്ങിയ ഉടൻ അക്കാര്യം ഓഫീസിലായിരുന്ന അവന് അറിയാനായി. ചെറ്യമ്മ നെഞ്ചുപൊത്തിപ്പിടിച്ചിരിയ്ക്കണ് ണ്ട് ഡാ,” ജാനുച്ചേച്ചി ഫോണിലൂടെ പറഞ്ഞു. “മിണ്ടാൻ പറ്റണില്ല. കണ്ണീരൊഴുകണു. നീയിപ്പൊത്തന്നെ വാ. വൈകല്ലേ.”

"ഡോക്ടർ കുര്യൻ ജേക്കബ് ടു ദി ഓപ്പറേഷൻ തിയേറ്റർ. ഡോക്ടർ കുര്യൻ ജേക്കബ് ടു ദി ഓപ്പറേഷൻ തിയേറ്റർ.” ലൗഞ്ചിൽ മുഴങ്ങിക്കേട്ട ഒരനൗൺസ്‌മെന്റ് എന്റെ ചിന്തകൾക്കു വിരാമമിട്ടു. പബ്ലിക് അഡ്രസ് സിസ്റ്റത്തിന്റെ സ്പീക്കറുകൾ ലൗഞ്ചിൽ അവിടവിടെ ഘടിപ്പിച്ചിട്ടുണ്ടാകണം. അനൗൺസ്‌മെന്റ് വ്യക്തമായി കേൾക്കാം, എന്നാൽ ചെവി തുളയ്ക്കുന്നുമില്ല.

സമയമെത്രയായി
സെൽഫോണുകൾ രണ്ടും കാറിലായതുകൊണ്ടു സമയമറിയാൻ പറ്റുന്നില്ല. സെൽഫോൺ സന്തതസഹചാരിയായ ശേഷം വാച്ചു കെട്ടാറില്ല. ഞാനെഴുന്നേറ്റ് ഒരു ക്ലോക്കിനായി പരതി. താമസിയാതെ ഒരെണ്ണം കണ്ടെത്തുകയും ചെയ്തു. ശ്രീ മുകളിലേയ്ക്കു പോയിട്ട് മണിക്കൂറൊന്നു കഴിഞ്ഞിരിക്കുന്നു.

ആന്റി കിടന്നിരുന്ന ഐസിയൂവിന്റെ മുന്നിലിരിപ്പുണ്ടാകും ശ്രീ. അവൻ കരയുകയായിരിക്കുമോ
ആന്റിയെപ്പറ്റിയുള്ള സ്മരണകളുടെ തിരതള്ളലിൽപ്പെട്ടു പോയിട്ടുണ്ടാകും. ആന്റിയെപ്പറ്റിയുള്ള നിരവധിയോർമ്മകൾ അവനുണ്ടാകും. മൺമറഞ്ഞുപോയവരെപ്പറ്റിയോർത്ത് ആളുകൾ കണ്ണീരൊഴുക്കുന്നതു പതിവാണ്. ശ്രീയും കണ്ണീർ വാർത്തുപോയാൽ അതിലശയിക്കാനില്ല.

ശ്രീയുടെ കണ്ണുനിറഞ്ഞു കാണുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ. ഞാനുമായുള്ള സഹവാസത്തിനിടയിൽ ഒരിക്കൽപ്പോലും അവൻ കരഞ്ഞിട്ടില്ല.

ശ്രീയുടെ ശിരസ്സു നെഞ്ചോടു ചേർക്കാനുള്ള വെമ്പൽ എന്റെയുള്ളിലുയർന്നു. കരയുന്ന ശ്രീയുടെ ശിരസ്സിനുള്ളതല്ലേ, എന്റെ മാറിടം!

ആന്റിയെപ്പറ്റി ഓർമ്മിപ്പിക്കാനുള്ള ഈ ശ്രമം അല്പം കടന്നുപോയോ! ശങ്കയുണർന്നു. കരയിക്കാനായിരുന്നില്ല അവനെ ഇവിടെ കൊണ്ടുവന്നത്. കരയിക്കലായിരുന്നില്ല ഉദ്ദേശ്യം. ജീവിച്ചിരിക്കുന്നവരുമായുള്ള കെട്ടിമറിയലിനിടയിൽ, വിടവാങ്ങിയവരെപ്പറ്റി അല്പമൊന്ന് ഓർമ്മിപ്പിക്കുക. അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. 

ഇരിപ്പുറയ്ക്കാതെ ഞാനെഴുന്നേറ്റു
ലിഫ്റ്റു കണ്ടെത്തി. പക്ഷേ,അതിനടുത്തൊരു നോട്ടീസ്: “ലിഫ്റ്റിൽ രോഗികൾക്കു മുൻഗണന”. നോട്ടീസു വായിച്ചു ശങ്കിച്ചു നിന്നപ്പോൾ പിന്നിൽ നിന്നാരോ പറഞ്ഞു, “നോട്ടീസൊന്നും നോക്കണ്ട. വേഗം കയറിക്കോളിൻ.”

ശ്രീ നോട്ടീസു കണ്ടിട്ടുണ്ടെങ്കിൽ ലിഫ്റ്റിൽ കയറിക്കാണാൻ വഴിയില്ല. ചില കാര്യങ്ങളിൽ അവനല്പം വിചിത്രസ്വഭാവക്കാരനാണ്. കയറാവുന്നിടത്തേ കയറൂ. ഞാനും ലിഫ്റ്റിൽ കയറേണ്ടെന്നു വച്ചു. സമീപം തന്നെ ഗോവണി കണ്ടു. പടവുകൾ മെല്ലെക്കയറി. നാലാമത്തെ നിലയിലെത്തിയപ്പോഴേയ്ക്കു കിതച്ചിരിക്കുന്നു! വീടിന്റെ പടിഞ്ഞാപ്പുറത്ത് ശ്രീയുമായി നടത്താറുണ്ടായിരുന്ന ഷട്ടിലുകളി എത്രയും വേഗം പുനരാരംഭിക്കേണ്ടതുണ്ടെന്ന സൂചന.


ഐസിസിയൂ കണ്ടുപിടിക്കാൻ പ്രയാസമുണ്ടായില്ല. മുന്നിൽ കുറച്ചു സ്റ്റീൽ കസേരകൾ. അവയിൽ ചിലരിരിപ്പുണ്ട്. ഞാനുദ്വേഗത്തോടെ നോക്കി.

ഇല്ല
ശ്രീ അക്കൂട്ടത്തിലില്ല.

ഗോവണി കയറിവന്നതിന്റെ കിതപ്പു മാറാനായി കസേരകളിലൊന്നിൽ അല്പനേരമിരുന്നു. രണ്ട് ഐസിയൂകൾ കൂടിയുണ്ട്. അവയിലേതിന്റെയെങ്കിലും മുന്നിൽ ശ്രീയുണ്ടാകും. അഞ്ചാം നിലയിൽ കയറിനോക്കിയിട്ട്
വേണ്ടിവന്നാൽ, മൂന്നാം നിലയിലേയ്ക്കു പോകാം. കിതപ്പടങ്ങിയ ഉടൻ ഞാനെഴുന്നേറ്റു വീണ്ടും ഗോവണി കയറി.

അഞ്ചാം നിലയിലെ ഐസിയൂ ഒന്നാന്തരമായിരുന്നു. ഏറ്റവും അവസാനം നിർമ്മിക്കപ്പെട്ടതായിരിയ്ക്കണമത്. അതിന്റെ മുന്നിലും ചിലരിരുന്നിരുന്നു. അവർക്കിടയിലും ശ്രീയുണ്ടായിരുന്നില്ല. അവൻ മൂന്നാം നിലയിലെ ഐസിയൂവിന്റെ മുന്നിലുണ്ടാകുമെന്നുറപ്പിച്ചു ഞാൻ ഗോവണിയിറങ്ങി.

ഏറ്റവും പഴയതു മൂന്നാം നിലയിലെ ഐസിയൂ തന്നെയെന്ന് ഒറ്റനോട്ടത്തിൽത്തന്നെ ആർക്കും മനസ്സിലാകും. ഐസിയൂവിന്റെ മുന്നിൽ ഒരിടനാഴി. അതിൽ
ചുമരിനോടു ചേർത്ത് രണ്ടു ബെഞ്ചുകൾ. രണ്ടുമൂന്നു പേർ അവയിലിരിപ്പുണ്ട്. അവരുടെ കൂട്ടത്തിലും ശ്രീയില്ല!

ഞാനസ്വസ്ഥയായി. ആന്റിയെ ആദ്യം കൊണ്ടുവന്നതു കാഷ്വൽറ്റിയിലായിരുന്നു. അവിടന്നു നേരിട്ടിവിടേയ്ക്ക്. രണ്ടുദിവസത്തിനു ശേഷം ചൈതന്യമറ്റ മടക്കം...ആന്റി ഇവിടെ മറ്റെവിടേയും പോയിരുന്നില്ല. ശ്രീ ഈ ഐസിയൂവിന്റെ മുന്നിൽ ഉണ്ടാകേണ്ടിയിരുന്നു. അവനെവിടെയാണ്!

ഞാൻ ഗോവണി കയറിയും ഇറങ്ങിയും ഐസിയൂകൾ തേടി അലയുന്നതിനിടയിൽ ശ്രീ ലിഫ്റ്റിൽക്കയറി താഴേയ്ക്കു പോയിട്ടുണ്ടാകുമോ
ഒരു പക്ഷേകാറിനടുത്തു ചെന്നു നിൽക്കുന്നുണ്ടാകും. കാറിന്റെ താക്കോലാണെങ്കിൽ എന്റെ ഷോൾഡർ ബാഗിലാണു താനും.

താഴേയ്ക്കിറങ്ങിച്ചെല്ലുക തന്നെ. കാറിനടുത്തു ശ്രീയുണ്ടാകുമെന്ന നിഗമനത്തിൽ. അവിടെയില്ലെങ്കിൽ കാഷ്വൽറ്റിയിൽ ചെന്നു നോക്കണം. ഏതാനും മിനിറ്റു മാത്രമാണെങ്കിലും, ആന്റി കാഷ്വൽറ്റിയിലും കിടന്നിരുന്നല്ലോ.

ഇറങ്ങിപ്പോകാനായി ഗോവണിയുടെ നേരേ നടന്നു തുടങ്ങിയതായിരുന്നു. പെട്ടെന്നു നിന്നു. ഐസിയൂവിന്റെ വാതിലിന്മേൽ മുട്ടിവിളിച്ചു ചോദിച്ചു നോക്കാം. ഒരു കാലത്ത് ആന്റി അകത്തുണ്ടായിരുന്നതാണ്. മൂന്നു തവണ ശ്രീ അകത്തു കയറി മയങ്ങിക്കിടന്നിരുന്ന ആന്റിയെ കണ്ടിരുന്നു. ആ ഓർമ്മ പുതുക്കാൻ വേണ്ടി അവനിന്ന് ഐസിയൂവിന്റെ അകത്തു കടന്ന്
,അതിനുള്ളിലെവിടെയെങ്കിലുമൊക്കെ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നുണ്ടെങ്കിലോ?

ഞാൻ ഐസിയൂവിന്റെ നേരേ നടന്നു. വാതിലിന്മേലുള്ള കിളിവാതിലിലൂടെയുള്ള ദൃശ്യം അകത്തെ കർട്ടൻ മറയ്ക്കുന്നു. ഒന്നും കാണാനാകുന്നില്ല. രണ്ടും കല്പിച്ച് ഐസിയൂവിന്റെ വാതിലിന്മേൽ പതുക്കെ മുട്ടി.

മുട്ടു വളരെപ്പതുക്കെയായിപ്പോയെന്നു തോന്നി. വാതിൽ തുറന്നില്ല. അകത്തുള്ളവരാരും കേട്ടുകാണില്ല. അല്പം കൂടി ശക്തിയിൽ മുട്ടിയാലത് അകത്തുകിടക്കുന്ന രോഗികൾക്കു ശല്യമായാലോ എന്നു ശങ്കിച്ചു പരുങ്ങിനിൽക്കുമ്പോൾ കർട്ടൻ ഒരരികിലേയ്ക്കു നീങ്ങി
,കിളിവാതിലിൽ ഒരു സിസ്റ്ററുടെ മുഖം പ്രത്യക്ഷപ്പെട്ടു.

സിസ്റ്റർഎന്റെ ഹസ്‌ബൻഡ് അകത്തുണ്ടോ?”

ഹസ്ബന്റിന്റെ പേരെന്താ?”

ശ്രീജിത്ത്.”

അങ്ങനൊരു പേഷ്യന്റ് ഈ ഐസിയൂവിലില്ല.”

ഇതെങ്ങനെയൊന്നു പറഞ്ഞുമനസ്സിലാക്കും
പേഷ്യന്റല്ലാത്തയാളിനെ ഐസിയൂവിൽ തിരക്കുന്നതെന്തിന് എന്നായിരിക്കും സിസ്റ്റർ ചോദിക്കുക.

"പണ്ട് ഈ ഐസിയൂവിൽ ഹസ്ബന്റിന്റെ അമ്മ കിടന്നിരുന്നു.”കാര്യം ചുരുക്കിപ്പറയാൻ ഞാനൊരു ശ്രമം നടത്തിനോക്കി. “ആ കാര്യങ്ങളൊക്കെയൊന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി കൂട്ടിക്കൊണ്ടു വന്നതാണു ഹസ്ബന്റിനെഇപ്പഴ് ആളെക്കാണുന്നില്ലഞാൻ മറ്റേ ഐസിയൂകളുടെ മുന്നിൽച്ചെന്നു നോക്കിയിരുന്നുഇനി ഈ ഐസിയൂവിന്റെ അകത്തെങ്ങാനും...”

ഐസിയൂവിനകത്ത് അന്യരെ കടത്താറില്ല.” സിസ്റ്റർ കർട്ടൻ വലിച്ചിട്ടു,കിളിവാതിലടഞ്ഞു.

ഞാൻ ചുമരും ചാരി മരവിച്ചു നിന്നു
. പണ്ട്, ആന്റിയെപ്പറ്റിയോർത്തു വിഷമിച്ച് ഇതേ ചുമരും ചാരി ശ്രീ നിന്നിരിക്കണം.അവനെക്കാണാതെ വിഷമിച്ചു ഞാനിപ്പോൾ അതേ ചുമരും ചാരി നിൽക്കുന്നു!

ഇനിയെന്തായാലും താഴേയ്ക്കു പോകുക തന്നെകാഷ്വൽറ്റിയിലും പോയി നോക്കാംപക്ഷേനടക്കാൻ തോന്നുന്നില്ലഒരു തളർച്ച ബാധിച്ചതു പോലെ. ആന്റി ഇവിടെയാണല്ലോ കിടന്നിരുന്നത്. ശ്രീ ഇവിടെത്തന്നെ ഉണ്ടാകേണ്ടതായിരുന്നു. അവനെന്തുപറ്റിക്കാണും?

അല്പനേരം ഞാനങ്ങനെ ചുമരും ചാരി നിശ്ചലയായി നിന്നു
ഒടുവിൽ പതുക്കെ നടക്കാൻ തുടങ്ങിപെട്ടെന്നു പിന്നിൽ ഐസിയൂവിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടുഞാൻ തിരിഞ്ഞുനോക്കിഅല്പം മുൻപു സംസാരിച്ച സിസ്റ്റർ പുറത്തിറങ്ങി വന്നിരിക്കുന്നു.അവരെന്നെ കൈകൊണ്ടു മാടി വിളിച്ചുഞാനോടിച്ചെന്നു.

ഹസ്ബന്റിന്റെ ബ്ലഡ് ഗ്രൂപ്പ് ഏബി പോസിറ്റീവാണോ?”

ഇടിത്തീ വീണ പോലെ ഞാൻ തരിച്ചു നിന്നു. ഏബി പോസിറ്റീവു തന്നെ അവന്റെ ഗ്രൂപ്പ്. ശ്രീയ്ക്കെന്തോ പരിക്കു പറ്റിയിട്ടുണ്ട്. അല്ലെങ്കിലവന് രക്തത്തിന്റെ ആവശ്യം വരുമായിരുന്നില്ല. എന്റെ തൊണ്ട വരണ്ടു. ഗോവണി കയറുന്നതിനിടയിൽ വീണു കാണുമോ? പിതൃക്കളേ, ഞങ്ങളിനി നിങ്ങളെ മുടങ്ങാതെ പ്രീതിപ്പെടുത്തിക്കോളാം; ശ്രീയ്ക്ക് ആപത്തൊന്നും വരാതെ കാക്കണേ!

“എന്തെങ്കിലും...പറ്റിയോ...” ഞാൻ വിക്കി.

മറുപടിക്കു പകരം സിസ്റ്റർ മറ്റൊരു ചോദ്യമെറിഞ്ഞു
: “ഒരു ചോന്ന ഷർട്ടായിരുന്നോ ഇട്ടിരുന്നത്? ചെക്ക്?

ഭീതി മൂലം അതേയെന്നു തലയാട്ടാനേ എനിക്കു കഴിഞ്ഞുള്ളൂ. അവന്റെയതേ ബ്ലഡ് ഗ്രൂപ്പ്, അവന്റെയതേ ഷർട്ട്...ഗുരുതരമായതെന്തോ ശ്രീയ്ക്കു പറ്റിയിട്ടുണ്ട്. അവനെയിങ്ങോട്ടു കൊണ്ടുവരികയേ വേണ്ടായിരുന്നു... തല കറങ്ങുന്നുണ്ടോ...

ആള് ബ്ലഡ് ഡൊണേറ്റു ചെയ്യാൻ പോയിട്ട് ണ്ട്നേരേ ബ്ലഡ് ബാങ്കിലേയ്ക്കു വിട്ടോളിൻ.”

ഞാൻ മിഴിച്ചുനിൽക്കെ സിസ്റ്റർ വിശദീകരിച്ചു: “ഏബി പോസിറ്റീവ് ബ്ലഡ് കൊടുക്കാൻ തയ്യാറുള്ളവര് ബ്ലഡ് ബാങ്കിൽച്ചെല്ലാൻ പീയേ സിസ്റ്റത്തില് അനൗൺസ്‌മെന്റു വന്നിരുന്നു. അത് കേട്ട്, ആ ബെഞ്ചിലിരുന്നിരുന്ന ഒരാള് ബ്ലഡ് ബാങ്കെവിട്യാന്ന് ഞാനതിലേ പോകുമ്പോ എന്നോടു ചോദിച്ചിരുന്നു. അത് നിങ്ങളു നോക്കണ ആളു തന്നെ.” വാതിലടയ്ക്കും മുമ്പു സിസ്റ്റർ വിരൽ മുകളിലേയ്ക്കുയർത്തിക്കാണിച്ചു: 
സിക്‌സ്‌ത്ത് ഫ്ലോർ.”

കുളിർമഴ പെയ്തു. ഇടിത്തീ പെട്ടെന്നണഞ്ഞു. ആ സിസ്റ്ററിനെ കെട്ടിപ്പിടിക്കാൻ തോന്നി!

വായ് മലർക്കെത്തുറന്നു ചിരിച്ചുകൊണ്ടു ഞാൻ ഗോവണിയുടെ നേരേ ഓടിയപ്പോൾ ബെഞ്ചിലിരുന്നിരുന്നവർ കൗതുകത്തോടെ നോക്കി. മൂന്നിൽ നിന്ന് ആറിലേയ്ക്കുള്ള പടവുകൾ ഞാനോടിക്കയറി.

പഴയൊരു ഡയറിക്കുറിപ്പിൽ ശ്രീ വലിയ അക്ഷരത്തിൽ, കൊട്ടേഷനുകൾക്കുള്ളിൽ എഴുതിയിരുന്നൊരു വാക്ക് ഓർമ്മയിലേയ്ക്കോടി വന്നു: “കൊടുക്കണം”.

ശ്രീ ബീട്ടെക്കിനു പഠിക്കുമ്പോൾ കോളേജിനടുത്തുണ്ടായിരുന്ന ഒരാശുപത്രി ഒരു രക്തദാനതീവ്രശ്രമം ആസൂത്രണം ചെയ്തിരുന്നു. അതിന്റെ ഭാഗമായി രക്തം കൊടുക്കട്ടേയെന്ന് അവൻ ഹോസ്റ്റലിൽ നിന്നു ഫോണിലൂടെ ആന്റിയോടു ചോദിച്ചിരുന്നു. ആന്റി സംശയലേശമില്ലാതെ കൊടുത്ത, ഉറച്ച സ്വരത്തിലുള്ള ഉത്തരമായിരുന്നു അത്.

സിക്‌സ്‌ത്ത് ഫ്ലോറിൽ, ബ്ലഡ് ബാങ്കിന്റെ ഗ്ലാസ് പാനലിലൂടെ അകത്തു നടക്കുന്നതെല്ലാം കാണാനായി. മൂന്നു പേർ ഒരേ സമയം രക്തം കൊടുക്കുന്നുണ്ടായിരുന്നു. അവയിലൊന്നു ശ്രീ തന്നെ. അവന്റെ മുഖം കാണാനാകുന്നില്ല. ഇടതുകൈ കാണാം. പാന്റ്സു ധരിച്ച കാലുകളും. ഞാൻ വാങ്ങിക്കൊടുത്ത ക്രീം കളറിലുള്ള പാന്റ്സ്. അവനെ തിരിച്ചറിയാൻ ഇത്രയൊന്നും വേണ്ട, ഒരു വിരലറ്റം മാത്രം മതിയെനിക്ക്!

ശ്രീയെ കണ്ടുകിട്ടിയതിലുണ്ടായ ആശ്വാസം, ട്യൂബിലൂടെ അവന്റെ രക്തമൊഴുകിപ്പോകുന്നതു കണ്ടപ്പോഴുണ്ടായ ആശങ്കയ്ക്കു വഴിമാറി. അകത്തു നിന്നു വന്ന സിസ്റ്ററിനോടു ഞാൻ വേവലാതിയോടെ ചോദിച്ചു
, “രക്തം അധികം എടുക്ക്വോ?”

അര ലിറ്റർ. ആളേതാ?”

അര ലിറ്ററോ! എനിക്കൊരു മിനി ഹാർട്ടറ്റാക്കു തന്നെയുണ്ടായി. ചെറിയൊരു മുറിവിൽ നിന്നു ചോര പൊടിയുമ്പോഴേയ്ക്ക് എനിക്കു ബോധക്ഷയം വരുമെന്നു തോന്നാറുണ്ട്. ഇവിടെ ശ്രീ കൊടുക്കുന്നതാകട്ടെ
അര ലിറ്റർ!

ആളു ഹെൽത്തിയാ.” ഞാൻ ശ്രീയെ ചൂണ്ടിക്കാണിച്ചുകൊടുത്തപ്പോൾ സിസ്റ്റർ പറഞ്ഞു. “മുമ്പു ബ്ലഡ്ഡു ഡൊണേറ്റു ചെയ്തിട്ടൂണ്ട്. പിന്നെ, ഇതു കഴിയുമ്പൊത്തന്നെ ഫ്രൂട്ട് ജൂസും സ്‌നാക്സും കഴിപ്പിച്ചിട്ടേ ഞങ്ങളു വിടൂ. പേടിക്കാനൊന്നൂല്ല.”

ഇനിയുള്ള ഒന്നു രണ്ടാഴ്ച ശ്രീയ്ക്കു സ്പെഷ്യൽ ഡയറ്റുണ്ടാക്കിക്കൊടുക്കണമെന്നു ഞാൻ തീരുമാനിച്ചു. രക്തം ഒന്നോ രണ്ടോ തുള്ളിയല്ല
അര ലിറ്ററാണു നഷ്ടമായിരിക്കുന്നത്!

“ഒരു പത്തു മിനിറ്റു കൂടി. അത്രേ വേണ്ടൂ. അതുവരെ അവിടെയിരുന്നോളൂ,” സിസ്റ്റർ പറഞ്ഞു.

ഞാനിരുന്നില്ല. ഇരിക്കാനായില്ല. പാനലിലൂടെ ഞാൻ ശ്രീയെത്തന്നെ നോക്കിക്കൊണ്ടു നിന്നു. ആന്റിയുടെ വാക്ക് ഒരു മോണിറ്ററിലെന്ന പോലെ
എന്റെ മുന്നിൽ തെളിഞ്ഞു വന്നു: “കൊടുക്കണം.”

രക്തം കൊടുക്കട്ടേയെന്ന് ശ്രീയോ അഭിയോ എന്നോടു ചോദിച്ചാൽ, വേണ്ടെന്നേ ഞാൻ പറയൂ. അവരിലാണ് എന്റെ ലോകം. അവരുടെ രക്തം നഷ്ടപ്പെടുന്നതു സഹിക്കാൻ എനിക്കാവില്ല. അവരുടെ രക്തത്തിനു പകരം ദാനം പണമായിച്ചെയ്യാൻ തയ്യാർ. ആയിരമോ രണ്ടായിരമോ രൂപ. അവരുടെ രക്തം മാത്രം ചോദിച്ചേയ്ക്കരുത്!

അതുകൊണ്ട്, ഇനിയൊരിക്കൽക്കൂടി ശ്രീയേയും കൊണ്ടിവിടെ വരുന്ന പ്രശ്നമില്ല. പിതൃക്കളെപ്പറ്റി ഓർമ്മിപ്പിക്കാൻ മറ്റെന്തെങ്കിലും വഴി കണ്ടെത്താം. എന്നിൽ നിന്ന് അകന്നിരിക്കേണ്ടാത്ത വഴി. ഓരോ നിമിഷവും അവനെവിടെയെന്ന് എനിക്കറിയാനാകണം; ഒരിക്കലുമവൻ എന്റെ ‘പരിധിക്കു പുറത്ത്’ ആയിരിക്കരുത്; ആകുന്നതു സഹിക്കാനാവില്ല. ഇപ്പൊത്തന്നെ കണ്ടില്ലേ, ഞാൻ തല കറങ്ങി വീണേനേ! 

ആന്റിയും ഞാനും തമ്മിലുള്ള വ്യത്യാസവും ഒരുപക്ഷേ ഇതു തന്നെ. ആന്റിയുടെ ലോകവും ശ്രീയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നെങ്കിലും, ലോകരെക്കൂടി നോക്കിക്കാണാൻ ആന്റിക്കായിരുന്നു, ലോകരുടെ ക്ഷേമം കൂടി ആന്റി കാംക്ഷിച്ചിരുന്നു. ലോകർക്കു രക്തം ദാനം ചെയ്യണം എന്ന് ആന്റി അവനോട് ഉറപ്പിച്ചുപറഞ്ഞത് അതുകൊണ്ടാണ്. ചിന്തയിൽ ആന്റിയോളം ഉയരാൻ എനിക്കാവില്ല. സ്വാർത്ഥയെന്ന് എന്നെ വിളിച്ചോളൂ. വിരോധമില്ല. ശ്രീയും അഭിയും മാത്രമടങ്ങിയ ചെറിയൊരു കിണറാണ് എന്റെ ലോകം. അതിൽ മറ്റാരുമില്ല. എന്റെ ഭാഗ്യത്തിന്, ശ്രീയതു മനസ്സിലാക്കുകയും പരോക്ഷമായെങ്കിലും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഞാൻ കാരണം അര ലിറ്റർ രക്തം ശ്രീയ്ക്കു നഷ്ടമായെന്ന സങ്കടം എന്നിൽ ബാക്കിനിൽപ്പുണ്ട്. എങ്കിലും അവൻ ആന്റിയെ ഓർമ്മിക്കുക മാത്രമല്ല, ആന്റി പറഞ്ഞിരുന്നത് അനുസരിക്കുകയും ചെയ്തിരിക്കുന്നു. പിതൃക്കളെപ്പറ്റി അവനോർത്തിരിക്കുന്നു. അവനെക്കൊണ്ടു ഞാനോർമ്മിപ്പിച്ചിരിക്കുന്നു. എനിക്കത് അമ്മയോടു ധൈര്യമായിപ്പറയാം. അതിലെനിക്കു തൃപ്തിയുണ്ട്.

ഒരു പിടി ബലിച്ചോറു കാക്കകൾക്കെറിഞ്ഞുകൊടുത്തു പിതൃക്കളെ എളുപ്പത്തിൽ പ്രീതിപ്പെടുത്തുന്ന പതിവു രീതി പിന്തുടരുന്നതിനു പകരം, ശ്രീ സ്വന്തം രക്തം സമൂഹത്തിനു നൽകി പിതൃക്കളെ മാത്രമല്ല, സമൂഹത്തെയൊന്നാകെ പ്രീതിപ്പെടുത്തിയിരിക്കുന്നു. മനുഷ്യന്റെ പ്രത്യക്ഷദൈവം സമൂഹമാണെന്ന് ഒരിക്കലവൻ പറഞ്ഞിരുന്നു.

പരമ്പരാഗതമായ ബലിയിടലിൽക്കുറഞ്ഞ ഒന്നും തന്നെ പിതൃക്കൾക്കുള്ള മതിയായ ശ്രാദ്ധമായി എന്റെ അമ്മ അംഗീകരിക്കുമെന്നു തോന്നുന്നില്ല; രക്തദാനമായാൽപ്പോലും. എങ്കിലും
അച്ഛനതു തീർച്ചയായും അംഗീകരിക്കും. എനിക്കതു മതി.

(ഈ കഥ തികച്ചും സാങ്കല്പികമാണ്. ശ്രാദ്ധം = പിതൃബലി)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP