Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കയിലെ ആദ്യത്തെ മലയാള നോവൽ ജോർജ് മണ്ണിക്കരോട്ടിന്റെ''ജീവിതത്തിന്റെ കണ്ണീർ'' ഒരു വിഹഗ വീക്ഷണം

അമേരിക്കയിലെ ആദ്യത്തെ മലയാള നോവൽ ജോർജ് മണ്ണിക്കരോട്ടിന്റെ''ജീവിതത്തിന്റെ കണ്ണീർ'' ഒരു വിഹഗ വീക്ഷണം

എ.സി. ജോർജ്ജ്

കാതിനും മനസ്സിനും ഇമ്പം പകരുന്ന ഹൃദയഹാരിയായ പഴയകാല സിനിമാ-നാടക ഗാനങ്ങൾ, ഓൾഡ് ഈസ് ഗോൾഡ് എന്ന പേരിൽ കുറഞ്ഞ പക്ഷം അൽപ്പം പ്രായം ചെന്ന മലയാളികൾ ഇന്നും നെഞ്ചിലേറ്റി ആസ്വദിക്കാറുണ്ടല്ലോ. അതുപോലെ പഴമക്കാർ ചില പഴയകാല നോവലോ കഥയോ താൽപ്പര്യത്തോടെ വീക്ഷിക്കാറുണ്ട്. പാമ്പും പഴകിയതാണുത്തമം എന്നൊരു ചൊല്ലുണ്ടല്ലൊ. 1974 മുതൽ അമേരിക്കയിൽ അതിവസിക്കുന്ന ജോർജ് മണ്ണിക്കരോട്ട് വിവിധ മലയാള സാഹിത്യ ശാഖയിൽ പ്രഗൽഭനായ ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നു വിരിഞ്ഞ ജീവിതത്തിന്റെ കണ്ണീർ എന്ന കണ്ണുനീരിൽ കുതിർന്ന, എന്നാൽ സന്തോഷ ശുഭപര്യവസാനമായി തീർന്ന കഥയുടെ നോവൽ ആവിഷ്‌കാരത്തെ പറ്റി ഒരു ഹ്രസ്വ പഠനവും ആസ്വാദനവുമാണീ ലേഖനം.

ജീവിതത്തിന്റെ കണ്ണീർ, നാട്ടിലെ, കേരളത്തിലെ സംഭവ വികാസങ്ങളും കഥാപാത്രങ്ങളും ജീവിത ചുറ്റുപാടുകളും കണ്ടുകൊണ്ടെഴുതുകയും ചിത്രീകരിക്കുകയും ചെയ്തു. 1974 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ജോർജ് മണ്ണിക്കരോട്ട് 1982ൽ ഈ നോവൽ പ്രസിദ്ധീകരിച്ചു കൊണ്ട് അമേരിക്കയിലെ മലയാള നോവൽ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു എന്നു പറയാം. കേരളത്തിനു വെളിയിൽ ഉപജീവനത്തിനായി പറിച്ചു നടപ്പെടുന്ന മലയാളികളെ പൊതുവിൽ സൗകര്യത്തിനായോ അടയാളപ്പെടുത്തുവാനോ ആയിട്ട് പ്രവാസികൾ എന്നു വിളിക്കാറുണ്ട്. എത്ര കാലം കഴിഞ്ഞാലും ഏതൊരു പ്രവാസിയുടെ മനസ്സിലും നിത്യഹരിതമായി പൂത്തുലഞ്ഞു നിൽക്കുന്നതാണ് ജന്മദേശമായ കേരളം അല്ലെങ്കിൽ കേരള നാടിന്റെ സ്മരണകൾ. നോവലിസ്റ്റ് മണ്ണിക്കരോട്ട് യു.എസ്സിൽ സ്ഥിരതാമസമാക്കുന്നതിനു മുമ്പു തന്നെ കേരളം വിട്ട് വടക്കെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ അതിജീവനം നടത്തിയ കാലഘട്ടങ്ങളിലാണീ നോവൽ എഴുതിയതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ കേരളത്തിലെ ഗൃഹാതുര ഇതിവൃത്തം ആധാരമാക്കി അക്കാലത്ത് എഴുതിയ നോവൽ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായത് യു.എസ്സിൽ എത്തിയതിനു ശേഷമാണെന്നും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

അദ്ദേഹത്തിന്റെ ജന്മഭൂമിയായ മധ്യകേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ അന്തരീക്ഷവും മണ്ണിന്റെ ഗന്ധവും ജീവിത നിരീക്ഷണങ്ങളും വിലാപങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളും ആ കാലഘട്ടത്തിന് അനുയോജ്യമാം വിധം കോർത്തിണക്കി ജീവിത ഗന്ധിയായി ജീവിതത്തിന്റെ കണ്ണീർ ചിത്രീകരിച്ചിരിക്കുന്നു എന്നു നിസംശയം പറയാം. സാമൂഹ്യ പ്രബുദ്ധതയോടെ, പ്രതിബദ്ധതയോടെ നേരെ ചൊവ്വെ നോവലിസ്റ്റ് കഥ പറയുന്നു. വരന് മതിയായ സ്ത്രീധനം കൊടുക്കാൻ വശമില്ലാതെ ശപിക്കപ്പെട്ട ജന്മങ്ങളായി ഈയാംപാറ്റകളെ പോലെ എരിഞ്ഞടങ്ങുന്ന ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾ നേരിടുന്ന വിഷമതകൾ നോവലിസ്റ്റ് കഥയിലൂടെ ഹൃദയസ്പർശിയായി വരച്ചു കാട്ടുന്നു. സ്ത്രീധനത്തിനെതിരായി അന്നും ഇന്നും കോടതി നിയമങ്ങളുണ്ട്. പക്ഷെ നിയമങ്ങൾ പാസാക്കിയിട്ടെന്തു കാര്യം. അതെല്ലാം പാലിക്കപ്പെടുന്നുണ്ടൊ? ഈ നോവലിന് ഒരാസ്വാദന കുറിപ്പെഴുതുമ്പോൾ തന്നെ കേരളത്തിലെ ചില സ്ഥലങ്ങളിൽ കാണാൻ കഴിയുന്നത് പരോക്ഷമായിട്ട് കോടതി വിധിക്കെതിരെ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സ്ത്രീകളടക്കം സമരം ചെയ്യുന്നവരേയും കോടതിവിധി ലംഘിക്കുന്നവരേയുമാണ്. നിയമങ്ങളും നിയമലംഘനങ്ങളും ഈ കഥ നടക്കുന്ന കാലഘട്ടങ്ങളിൽ എന്ന പോലെ ഇന്നും പ്രസക്തമാണ്. ഭാഷയിലും സംസ്‌കാരത്തിലും രൂപത്തിലും ഭാവത്തിലും അടിസ്ഥാനപരമായി വലിയ മാറ്റങ്ങൾ ഇന്നും അന്നത്തേക്കാൾ വന്നിട്ടില്ലായെന്നതിനാൽ ഈ നോവലിന്റെ ഇതിവൃത്തത്തിനും ഘടനക്കും ഇന്നും പ്രസക്തിയുണ്ട്. വായനക്കാരനെ ആദ്യം മുതൽ അവസാനം വരെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചു നിർത്തിക്കൊണ്ട് ഉദ്വേഗജനകങ്ങളായ സംഭവങ്ങളിലൂടെ കൊണ്ടു പോകുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. കഥയുടെ ആരംഭം തന്നെ സംഭ്രമജനകമാണ്. മാത്തൻ എന്ന ചട്ടമ്പി കഥാനായികയായ ശാലീന സുന്ദരി ലീനയെ കടന്നുപിടിച്ച് മറ്റു ചട്ടമ്പികളുടെ സഹായത്തോടെ വായും മൂക്കും മൂടിക്കെട്ടി അതിക്രൂരമായി വലിച്ചിഴച്ചു കൊണ്ടുപോകുന്ന സംഭവം കഥാകൃത്ത് വളരെയധികം റിയലിസ്റ്റിക്കായി അഭ്രപാളിയിലെന്നപോലെ കടലാസിൽ പകർത്തിയിരിക്കുന്നു. അതോടെ നോവലിലെ കഥ അനർഗളം അനാവരണം ചെയ്യപ്പെടുകയാണ്.

ദാരിദ്ര്യത്തിന്റ ചൂളയിൽ പിറന്നു വീണ ലീന എന്ന സൗന്ദര്യവതിയുടെ ദുഃഖങ്ങളും, ശോകങ്ങളും, കണ്ണീരും, കഷ്ടപ്പാടുകളുമാണ് ഈ കഥയിലെ കേന്ദ്രബിന്ദു. ലീന തന്നെയാണ് കഥയിലെ നായികയും, കഥ തന്നെ ആരംഭം മുതൽ അവസാനം വരെ കൊണ്ടുപോകുന്ന ഏറ്റവും മിഴിവുള്ള കഥാപാത്രവും. ഔസേഫ് ചേട്ടൻ-കൊച്ചേലി ദാമ്പത്യ വല്ലരിയിൽ മൂന്നു കുസുമങ്ങൾ ലീന, ജോയി, ലിസ. അതിൽ ഒരേയൊരു ആൺതരിയായിരുന്ന ജോയി ചെറുപ്പത്തിലെ മരണപ്പെട്ടു. താമസിയാതെ അപ്പൻ ഔസേഫ് ചേട്ടനും നിര്യാണം പ്രാപിച്ചു. മാതാവ് കൊച്ചേലി രോഗബാധിതയായി കിടപ്പിലുമായി. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ലീന ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. നാട്ടിലെ സ്ഥിരം ചട്ടമ്പികളുടെ വിഹാരകേന്ദ്രത്തിനടുത്തായിരുന്നു ലീനയുടെ ഭവനം. സൗന്ദര്യത്തിന്റെ നിറകുടമായ ലീനയെ വശത്താക്കാനും ഉപയോഗിക്കാനും മാത്തന്റെ നേതൃത്വത്തിലുള്ള ചട്ടമ്പി പൂവാലന്മാർ ശ്രമമായി. ലീനയുടെ ഒരു പേടിസ്വപ്നമായി ഈ തെരുവു പൂവാലഗുണ്ടകൾ മാറി. മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും മഹിളകളുടേയും ലഹരിതേടി കഴിയുന്ന ചട്ടമ്പി സംഘം അവിടത്തെ പൊലീസ് അധികാരികളുടെ സഹകരണ അനുഗ്രഹ ആശംസകളോടെ ആ നാട്ടിൽ പരക്കെ അക്രമങ്ങൾ, ബലാൽസംഗങ്ങൾ, കൊലപാതകങ്ങൾ, മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തികൾ യഥേഷ്ടം നടത്തിയിരുന്നു.

അമ്മക്കു മരുന്നു വാങ്ങുവാൻ പോയ അവസരത്തിൽ ചട്ടമ്പികൾ ലീനയെ പിടിക്കാൻ വട്ടമിട്ട അവസരത്തിൽ അവരിൽ നിന്നു വഴുതിമാറിയ ലീന കാറോടിച്ചു വന്ന ജോണിയുടെ കാറിന്റെ മുമ്പിൽ കുഴഞ്ഞു വീഴുകയായിരുന്നു. പണക്കാരനായ ജോണി ലീനയെ രക്ഷിച്ചു ആശുപത്രിയിലാക്കി ശുശ്രൂഷിച്ചു. ഈ സംഭവത്തിലൂടെ ലീന ജോണിയിൽ ആകൃഷ്ടയായി. ഇരുവരും തമ്മിൽ പ്രണയം നാമ്പിട്ടു. അനവധി വിഘ്‌നങ്ങളിലൂടെ അവരുടെ അനുരാഗപൊയ്ക നിശ്ചലമായി ഒഴുകി. അതിനിടയിൽ ലീനക്കു ഒരു വിവാഹാലോചന വന്നു. വരനും വീട്ടുകാർക്കും ലീനയെ ഇഷ്ടമായതോടെ ഏകപക്ഷീയമായി രണ്ടു കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് വിവാഹം ഉറപ്പിച്ചു. എന്നാൽ ലീന തന്റെ ഇഷ്ടകാമുകനെ തന്നെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. ലീനയുടെ കാമുകനായ ജോണിയുടെ സമ്പന്നനായ പിതാവ് പൗലോസ് വക്കീലിന് മകന്റെ പ്രേമബന്ധം ഇഷ്ടപ്പെട്ടില്ല. ഒരു വൻതുക സ്ത്രീധനമായി മകൻ ജോണി മറ്റാരെയെങ്കിലും വിവാഹം കഴിച്ചാൽ കിട്ടുന്നത് നഷ്ടമാക്കാൻ പൗലോസ് തയ്യാറല്ലായിരുന്നു. അതിനാൽ ജോണിയുടെ പിതാവ് പൗലോസ് വക്കീൽ ജോണിയും ലീനയുമായുള്ള പ്രേമബന്ധം തകർക്കാൻ കരുക്കൾ നീക്കി. ലീനയുടെ മാതാവ് രോഗം മൂർച്ഛിച്ച് അത്യാസന്ന നിലയിലെത്തിയ രാത്രിയിൽ തന്നെ ഡോക്ടറെ വിളിക്കാൻ ലീന പുറപ്പെട്ടു. ആ രാത്രിയിൽ തന്നെ മാത്തൻ നേതൃത്വം കൊടുക്കുന്ന കൊള്ളസംഘത്തിന്റെ പിടിയിലായ ലീന ചട്ടമ്പിക്കൂട്ടത്തിന്റെ ഉല്ലാസ ഭവനവും കേന്ദ്രവുമായ മലയിടുക്കിലെ കൂടാരത്തിൽ കള്ളും പാർട്ടിയും കഞ്ചാവും വേശ്യവൃത്തിയും കൂട്ടിക്കൊടുപ്പും നിർബാധം തുടർന്നിരുന്ന കേന്ത്രത്തിൽ എത്തപ്പെട്ടു. മാദകമോഹിനിയായ സരോജം ആ കൂടാരത്തിലെ വേശ്യകളുടെ നേതൃത്വം അലങ്കരിച്ചു. സരോജയുടെ നേതൃത്വത്തിൽ അന്നത്തെ രീതിയിലുള്ള കാബറെ നൃത്തങ്ങളും അരങ്ങു തകർത്തിരുന്നു. ആ അവിശുദ്ധ കൂടാരത്തിലെത്തിയ ലീന പല്ലും നഖവും ഉപയോഗിച്ച് ആ കാമവെറിയന്മാരോട് എതിരിട്ട് നിന്നു. കൊള്ള സംഘത്തോടൊപ്പം സുഖിക്കാനും പണം സമ്പാദിക്കാനും ലീന സ്വമനസ്സാലെ പോയതാണെന്ന കിംവദന്തിയും നാടാകെ പരന്നു, ലീനയുടെ കാമുകനായ ജോണിയും അതു വിശ്വസിച്ചു. ഇതിനകം ലീനയുടെ മാതാവ് കൊച്ചേലി രോഗം കലശലായി മരണത്തിനു കീഴടങ്ങി. എന്തായാലും ജോണിയുടെ പരാതിയിൽ പൊലീസ് അന്വേഷണവും ഊർജ്ജിതമായിരുന്നു. വഴങ്ങാതിരുന്ന ലീനയെ തെമ്മാടി മാത്തൻ ബലാൽക്കാരമായി ഓരോ അടിവസ്ത്രവും പിച്ചിച്ചീന്തി എടുക്കുന്നതിനിടയിലാണ് കൂടാരത്തിൽ ഇരച്ചു കേറി പൊലീസ് റെയിഡു നടത്തി ലീനയെ രക്ഷിച്ചത്.

തിരിച്ചുനാട്ടിലെത്തിയ ലീനയെ നാട്ടുകാർ സത്യമറിയാതെ ഒരുതരം പുഛ രസത്തിലാണു വീക്ഷിച്ചത്. അയൽപക്കത്തെ അന്നചേടത്തിയുടെ സംരക്ഷണയിലായിരുന്ന കൊച്ചനുജത്തി ലിസയേയും എടുത്തുകൊണ്ട് ലീന അകലെ ഒരു ഗ്രാമത്തിലെത്തി ജീവിക്കാനായി തെരുവിലിറങ്ങി ഭിക്ഷതെണ്ടാനൊരുങ്ങി. ഇതിനിടയിൽ മാത്തന്റെ ഗുണ്ടാസംഘത്തിൽ നിന്ന് മാനസാന്തരപ്പെട്ട് നല്ലവനായി വേർപിരിഞ്ഞുവന്ന പാപ്പി, ജോണിയെ എല്ലാ സത്യാവസ്ഥയും അറിയിച്ചു. തെറ്റിദ്ധാരണയെല്ലാം മാറിയ ജോണി ലീനയെ തേടിയിറങ്ങി. പട്ടിണിയിലും നിരാശയിലും ഞെരിഞ്ഞമർന്ന ലീന ഒക്കത്ത് കുഞ്ഞനുജത്തി ലിസയുമായി ആത്മഹത്യ ചെയ്യാനായി തീവണ്ടിപാളത്തിലെത്തി. എവിടെ നിന്നോ മാത്തൻ തീവണ്ടിപാളത്തിൽ കയറി ലീനയെ കടന്നു പിടിച്ചു. മരിക്കാൻ പോകുന്ന ലീനയെ പിടിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു മാത്തന്റെ ഉദ്ദേശ്യം. എന്നാൽ വളരെ ശക്തിയായി ലീന മാത്തനെ തള്ളിയിട്ട് തിരിച്ചടിച്ചു. ഇതിനിടയിൽ കൊടുങ്കാറ്റുപോലെ കാറിൽ പറന്നെത്തിയ ജോണി പാപ്പിയുടെ സഹായത്തോടെ ലീനയേയും ലിസയേയും രക്ഷിച്ചു. പാളത്തിൽ കുടുങ്ങിയ ദുഷ്ടനായ മാത്തൻ എതിരെ വന്ന തീവണ്ടിക്കടിയിൽ പെട്ട് ശരീരം ഛിന്നഭിന്നമായി മരണപ്പെട്ടു.

മനംമാറിയ ജോണിയുടെ പിതാവ് പൗലോസ് വക്കീലിന്റെ അനുഗ്രഹ ആശംസകളോടെ ജോണിയുടേയും ലീനയുടേയും വിവാഹം സമംഗളം നടക്കുന്നതോടെ ജീവിതത്തിന്റെ ദുഃഖപൂരിതമായ ആ കണ്ണീർ ഒരാനന്ദകണ്ണീരായി മാറുകയായിരുന്നു. ഇത്തരമോ അല്ലെങ്കിൽ ഇതിനു സാദൃശ്യമുള്ളതോ ആയ കഥകളോ നോവലുകളോ ഉണ്ടെങ്കിൽ തന്നേയും ജീവിതത്തിന്റെ കണ്ണീർ കഥാകഥന രീതിയിൽ കൊച്ചു കൊച്ചു സംഭാഷണങ്ങളോടെ വായനക്കാരുടെ മനസ്സിൽ ഉദ്വേഗത്തിന്റെയും ആനന്ദത്തിന്റേയും തരംഗമാലകൾ ഈ നോവൽ സൃഷ്ടിക്കുന്നുണ്ട്. അറുപതുകളിലും എഴുപതുകളിലും നിറഞ്ഞുനിന്ന പൈങ്കിളി പ്രേമസംഭാഷണങ്ങളും സല്ലാപങ്ങളും മരംചുറ്റി പാർക്കിലുള്ള ജോണി- ലീനാ പ്രേമമുഹൂർത്തങ്ങളും നോവലിസ്റ്റ് വളരെ തന്മയത്വമായി ചിത്രീകരിച്ചിരിക്കുന്നു. ചില സന്ദർഭത്തിലുണ്ടായ ആവർത്തനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ഒന്നുകൂടി നന്നാകുമായിരുന്നു. ആകാലങ്ങളിലെ പ്രേമപ്രകടനങ്ങളും സങ്കൽപ്പങ്ങളും ഇന്നത്തേതിൽ നിന്നും വിഭിന്നമായിരുന്നു. ഇന്നാണെങ്കിൽ പ്രേമസല്ലാപങ്ങൾ അനുനിമിഷത്തിൽ കൈമാറാനുള്ള സോഷ്യൽമീഡിയാ പ്രിപ്രിന്റെഡ് പ്രണയവാക്യങ്ങൾ, അഭ്യർത്ഥനകൾ കാമിനി കാമുകന്മാർക്ക് ഇൻസ്റ്റന്റ് ആയൊ ഡൗൺലോഡ് ചെയ്‌തോ കൈമാറാനുള്ള സാങ്കേതിക സൗകര്യങ്ങളാണുള്ളത്. പ്രേമമിഥുനങ്ങളുടെ പ്രേമ പ്രണയ പ്രകടനങ്ങളിലും ഭാഷാ പ്രയോഗങ്ങളിലും പല അർത്ഥങ്ങളും മാനങ്ങളും ചുരുക്കെഴുത്തുമുണ്ട്. അതനുസരിച്ച് നോവൽ തുടങ്ങിയ സാഹിത്യ രചനകളിൽ കാലോചിതങ്ങളായ പരിവർത്തനങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഇക്കാലത്തെ ഒരു മലയാള നോവലുമായി ജീവിതത്തിന്റെ കണ്ണീർ താരതമ്യപ്പെടുത്തുന്നതിൽ അർത്ഥമില്ല. എന്നാൽ ജോർജ് മണ്ണിക്കരോട്ടിന്റെ ആഖ്യാനശൈലി ഇക്കാലത്തും മികച്ചു തന്നെ നിൽക്കുന്നു. ഏതായാലും പഴയ വായനക്കാർക്കും പുത്തൻ വായനക്കാർക്കും വായിച്ചു രസിക്കാൻ മാത്രമല്ല വളരെ പ്രബുദ്ധമായ പല ആശയങ്ങളും സന്ദേശങ്ങളും പ്രദാനം ചെയ്യാൻ പര്യാപ്തമാണ് ജോർജ് മണ്ണിക്കരോട്ടിന്റെ ജീവിതത്തിന്റെ കണ്ണീർ എന്ന നോവൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP