Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമൂഹ മാധ്യമങ്ങൾക്കായി കരിനിയമം, അണു കാവ്യരചന അവസാനിപ്പിക്കാൻ സോഹൻ റോയ്

സ്വന്തം ലേഖകൻ

അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവരാൻ നിശ്ചയിച്ച '118 എ' എന്ന വകുപ്പ് മാധ്യമ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുന്നതാണെന്ന് കവിയും സംവിധായകനുമായ സോഹൻ റോയ്. ഇതിൽ പ്രതിഷേധിച്ച് ആയിരത്തോളം ദിനങ്ങളായി തുടർച്ചയായി എഴുതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന അണുകവിതകൾ നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റ് വഴി ആണ് അദ്ദേഹം ഇത് അറിയിച്ചത്.

' കേരള സർക്കാരിന്റെ വരാൻ പോകുന്ന സോഷ്യൽ മീഡിയ നിയമത്തിൽ പ്രതിഷേധിച്ച്, വർത്തമാനകാല സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി കഴിഞ്ഞ മൂന്നുവർഷമായി ദിവസേനയെന്നോണം തുടർച്ചയായി ചെയ്തു കൊണ്ടിരുന്ന അണുകാവ്യരചന ഞാൻ ഈ വിജയദശമി നാളിൽ നിർത്തുന്നു. നിയമത്തിന്റെ വാൾ പിന്നിലുയരുമ്പോൾ ആനുകാലിക വിഷയങ്ങളിൽ പ്രതികരിച്ചെഴുതുന്ന അണുകവിതകൾ വളച്ചൊടിക്കപ്പെട്ട് അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ പ്രതീക്ഷയായ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമുള്ളതുകൊണ്ടും ഇതെന്റെ അവസാന അണുകാവ്യ പ്രതികരണം ' അദ്ദേഹം ഫേസ്‌ബുക്ക് പേജിലൂടെ പറഞ്ഞു.

കഴിഞ്ഞ ആയിരത്തിലധികം ദിവസങ്ങളായി സമൂഹമനസാക്ഷിയെ ബാധിക്കുന്ന പ്രധാന സംഭവവികാസങ്ങൾ അതാത് ദിവസം തന്നെ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു വരികയായിരുന്നു സോഹൻ റോയ്. രാഷ്ട്രീയം, വിമർശനം, ആശംസകൾ, പ്രണയം തുടങ്ങി ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന വിഷയങ്ങൾ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളാണ് നാലുവരി കവിതയുടെ രൂപത്തിൽ 'അണു കാവ്യം' എന്ന പേരിൽ അദ്ദേഹം പങ്കുവെച്ചിരുന്നത്. ഇതിൽ പല കവിതകളും തൽപരകക്ഷികൾ നിരവധി തവണ വളച്ചൊടിച്ച് വിവാദമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ പുതിയ നിയമം അത്തരം തൽപ്പര ശക്തികളുടെ കൈകൾക്ക് കൂടുതൽ ബലം പകരാനേ ഉപകരിക്കൂ എന്ന വാദവും പ്രധാനപ്പെട്ട മാധ്യമങ്ങൾ ഉൾപ്പെടെ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഏതു വ്യക്തിയുടെയും ഏത് അഭിപ്രായവും ' അധിക്ഷേപം' എന്ന വാക്കിന്റെ പരിധിക്കുള്ളിൽ കൊണ്ടുവരാനും അത് പറഞ്ഞ വ്യക്തിയെ പരമാവധി ഉപദ്രവിക്കാനും പുതിയ നിയമം കൊണ്ട് സാധിക്കുമെന്നും പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നിയമത്തിലൂടെ പത്ര-ദൃശ്യമാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള ലക്ഷ്യവും സർക്കാരിനുണ്ടെന്ന് പ്രതിപക്ഷം ഉൾപ്പെടെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

'നിയമക്കുരുതി' എന്ന പേരിലാണ് കവിയുടെ അവസാന അണു കാവ്യം എഴുതിയിരിക്കുന്നത്.

' കയ്യാമമിട്ടെന്റെ കണ്ണുകൾ കെട്ടി നീ
കണ്ഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോൾ
കത്തിപ്പടരാത്ത തൂലികവർഗ്ഗത്തിന്റെ
കല്ലറക്കെട്ടിൽ തീരട്ടണുകാവ്യവും '

കഴുത്തിനും കണ്ണിനും വിലങ്ങു വയ്ക്കപ്പെടുമ്പോഴും, എഴുത്തുകാർ പോലും ഈ നിയമത്തോട് പ്രതികരിക്കുന്നില്ലെന്നും കവി തന്റെ വരികളിലൂടെ കുറ്റപ്പെടുത്തുന്നു.

ആയിരം കോടി രൂപയുടെ മൂല്യമുള്ള ഇൻഡിവുഡ് എന്റർട്ടെയ്‌മെന്റ് കൺസോർഷ്യത്തിന്റെ സ്ഥാപകനും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഡാം 999 ന്റെ സംവിധായകനുമായ അദ്ദേഹം,ഫൗണ്ടർ നിക്ഷേപങ്ങളിലൂടെ, വിനോദ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിച്ച വ്യക്തി കൂടിയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും അത്യാധുനിക പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോകളിൽ ഒന്നായ ഏരീസ് വിസ്മയാസ് മാക്‌സ്, സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്നതും ലോകോത്തര നിലവാരത്തിലുള്ളതുമായ തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സ് തീയേറ്റർ എന്നിവ ഉദാഹരണങ്ങളാണ്.

ഡ്യുവൽ 4കെ പ്രൊജക്ഷൻ സംവിധാനത്തോടുകൂടി ആദ്യമായി പ്രദർശിപ്പിച്ച ഇന്ത്യയിലെ ഏക തീയേറ്ററും ഏരീസ് പ്ലക്‌സ് ആണ്. ബാഹുബലി എന്ന ചിത്രത്തിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതും ഏരീസ് പ്ലക്‌സിൽ നിന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP