Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറക്കമുണർന്ന യുവാവ് മൊബൈൽ ഫോൺ നോക്കിയപ്പോൾ കണ്ടത് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ചെറു സംഖ്യകളായി പണം ട്രാൻസ്ഫർ ചെയ്തതിന്റെ മെസേജുകൾ; അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോൾ കാണാതെ പോയത് ഒരു ലക്ഷത്തിലേറെ രൂപ; 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' സംഘത്തിലെ രണ്ട് പേരെ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിൽ നിന്നും പൊക്കി

ഉറക്കമുണർന്ന യുവാവ് മൊബൈൽ ഫോൺ നോക്കിയപ്പോൾ കണ്ടത് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ചെറു സംഖ്യകളായി പണം ട്രാൻസ്ഫർ ചെയ്തതിന്റെ മെസേജുകൾ;  അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോൾ കാണാതെ പോയത് ഒരു ലക്ഷത്തിലേറെ രൂപ; 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' സംഘത്തിലെ രണ്ട് പേരെ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിൽ നിന്നും പൊക്കി

ജംഷാദ് മലപ്പുറം

മലപ്പുറം: ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോൺ, ഫ്ലിപ്പ് കാർട്ട് ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന 'മിസ്റ്റേറിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിലെ രണ്ട് പ്രധാനികളെ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിൽ നിന്നും അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസിൽ മഹാരാഷ്ട്ര താനെയിൽ താമസിക്കുന്ന ഭരത് ഗുർമുഖ് ജെതാനി (20), നവി മുംബൈയിൽ താമസിക്കുന്ന ക്രിസ്റ്റഫർ (20) എന്നിവരെയാണ് മഞ്ചേരി പൊലീസ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം പന്ത്രണ്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. രാവിലെ ഉറക്കമുണർന്ന പരാതിക്കാരന്റെ മൊബൈൽ ഫോണിൽ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ചെറിയ ചെറിയ സംഖ്യകളായി പണം ട്രാൻസ്ഫർ ചെയ്യപ്പെട്ടത് സംബന്ധിച്ച മെസ്സേജുകൾ കണ്ടത്. ഇതോടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ പിടിയിലാകുന്നത്.

വിവിധ ഫിഷിങ് വെബ്സൈറ്റുകൾ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റർനെറ്റ് ബാങ്കിങ് യൂസർ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുന്ന പ്രതികൾ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങൾ നല്കി വസ്തുക്കൾ വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകൾ ഓൺലൈൻ വഴി വില്പന നടത്തിയാണ് പ്രതികൾ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാൽ എളുപ്പത്തിൽ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തിൽ സമർത്ഥമായി കാര്യങ്ങൾ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇതുകൂടാതെ ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലത്തെ ഇ-വാലറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകൾ നേരിട്ട് തട്ടിയെടുക്കുന്നുമുണ്ട്. ഇതര വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകളും വ്യാജ ഐപി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവർ ഹാക്കിങ് നടത്തിവന്നിരുന്നത്. ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനായി പൊലീസ് സംഘം കഴിഞ്ഞ ഇരുപത് ദിവസത്തോളമായി മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച് താമസിച്ചുവരികയായിരുന്നു. ഹാക്കിംഗിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഢംഭര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്.

അർദ്ധരാത്രിക്ക് ശേഷം പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് പ്രതികൾ അക്കൗണ്ടിൽ നിന്നും പണം ഹാക്ക് ചെയ്യുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നത് സംബന്ധിച്ച മെസ്സേജുകൾ ലഭിക്കുകയാണെങ്കിൽ ഇരകൾ അത് അറിയരുതെന്നതിനാലാണ് പുലർച്ചെ സമയങ്ങൾ ഇവർ തെരെഞ്ഞെടുക്കുന്നത്. പ്രതികളെ തെളിവ് സഹിതം കണ്ടെത്താനായി പുലർച്ചെ സമയമാണ് പൊലീസ് ഓപ്പറേഷനായി തെരെഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ പ്രതികളെ അറസ്റ്റ് ചെയ്യുന്ന വേളയിലും ഇവർ ഹാക്കിംഗിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

ഹാക്കിങ് ടൂൾസ്, ഹാക്ക് ചെയ്ത വിവരങ്ങൾ മുതലായവ ഷെയർ ചെയ്യാനായി ഇവർ ക്രിയേറ്റ് ചെയ്ത 'മിസ്റ്റേറിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിൽ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസർ ഐഡികളും പാസ് വേഡുകളും ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.നിരവധി ബാങ്ക് അക്കൗണ്ടുകളിൽ നിന്നും, ഇ-വാലറ്റുകളിൽ നിന്നും ഇവർ പണം ഹാക്ക് ചെയ്തതായിസൂചനകൾ ലഭിച്ചിട്ടുണ്ട്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ എം. ഷഹബിൻ, കെ. സൽമാൻ, എംപി. ലിജിൻ എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മഞ്ചേരി സിജെഎം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP