Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മയുടെ കാമുകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിൽ തുടങ്ങിയ പ്രശ്നങ്ങൾ; മകളെ ഇഷ്ടക്കാരന് സമർപ്പിച്ച് അമ്മ ആഗ്രഹിച്ചത് അവിഹിതം തുടരാൻ; അമ്മയുടെ ജാരനെ കെട്ടാനില്ലെന്ന് വാശി പിടിച്ചപ്പോൾ പതിനാറുകാരിയെ കഴുത്തിന് ഞെരിച്ച് കൊന്ന് കിണറ്റിൽ തള്ളിയത് അമ്മയും പീഡകനും ഒരുമിച്ച്; നെടുമങ്ങാട്ടെ മീരയുടെ കൊലപാതകത്തിന് പിന്നിൽ മനസാക്ഷിയെ ഞെട്ടിക്കും ക്രൂരത; അനീഷിനും മഞ്ജുഷയ്ക്കും ജാമ്യം ഇല്ല; അഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ കോടതി നിർദ്ദേശം

അമ്മയുടെ കാമുകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിൽ തുടങ്ങിയ പ്രശ്നങ്ങൾ; മകളെ ഇഷ്ടക്കാരന് സമർപ്പിച്ച് അമ്മ ആഗ്രഹിച്ചത് അവിഹിതം തുടരാൻ; അമ്മയുടെ ജാരനെ കെട്ടാനില്ലെന്ന് വാശി പിടിച്ചപ്പോൾ പതിനാറുകാരിയെ കഴുത്തിന് ഞെരിച്ച് കൊന്ന് കിണറ്റിൽ തള്ളിയത് അമ്മയും പീഡകനും ഒരുമിച്ച്; നെടുമങ്ങാട്ടെ മീരയുടെ കൊലപാതകത്തിന് പിന്നിൽ മനസാക്ഷിയെ ഞെട്ടിക്കും ക്രൂരത; അനീഷിനും മഞ്ജുഷയ്ക്കും ജാമ്യം ഇല്ല; അഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ കോടതി നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവിഹിത ബന്ധം ചോദ്യം ചെയ്ത് സ്വൈരജീവിതത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സിമന്റു കട്ട വെച്ചു കെട്ടി പൊട്ട കിണറ്റിൽ തള്ളിയ നെടുമങ്ങാട് മീരാ കൊലക്കേസിൽ പ്രതികളായ അമ്മയ്ക്കും കാമുകനും ജാമ്യം ഇല്ല.

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും പൈശാചികവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി നെടുമങ്ങാട് കരിപ്പൂർ കാരാന്തല കുരിശടി മുക്കിന് സമീപം താമസിച്ചിരുന്ന അനീഷ് (29) , ഇയാളുടെ കാമുകിയും കൊല്ലപ്പെട്ട മീര (16) യുടെ മാതാവ് നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ (34) എന്നീ പ്രതികൾക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. രണ്ടു പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് 2019 ജൂൺ 30 മുതൽ റിമാന്റ് പ്രതികളായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ക്രൂരകൃത്യം ചെയ്ത പ്രതികൾ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും വിചാരണ അട്ടിമറിക്കാനും സാദ്ധ്യതയുണ്ട്. പ്രോസിക്യൂഷൻ ഭാഗം സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി ആദ്യ പൊലീസ് മൊഴി വിചാരണയിൽ തിരുത്തി സാക്ഷികളെ കൂറുമാറ്റം ചെയ്യിക്കാനുമുള്ള സാധ്യതയുണ്ട്. ഗൗരവമേറിയ കുറ്റകൃത്യങ്ങളിലുൾപ്പെട്ട പ്രതികളെ സ്വതന്ത്രരാക്കി ജാമ്യത്തിൽ വിട്ടയച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. തിര്യെ പ്രതികരിക്കാൻ ശേഷിയില്ലാത്ത 16 കാരിയെ സ്വന്തം നിക്ഷിപ്ത താൽപര്യങ്ങളുടെ സംരക്ഷണ , പൂർത്തീകരണത്തിന് വേണ്ടി നിഷ്‌കരുണം കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ല. ഇത്തരം കേസുകളിൽ സ്ത്രീയെന്ന പരിഗണനക്ക് രണ്ടാം പ്രതിക്ക് അർഹതയില്ല. രണ്ടു പ്രതികളും അവരവരുടെ കുടുംബങ്ങളുടെ ഏകാശ്രയമോ അത്താണിയോ അല്ല. ഇത്തരം കുറ്റകൃത്യങ്ങളിൽ മാനസാന്തര പുനരധിവാസ നിയമ തത്വത്തെക്കാളുപരി ശിക്ഷാ നിയമ തത്വങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. പ്രതികൾ ഒളിവിൽ പോയാൽ പ്രതികളെ വിചാരണ ചെയ്യാൻ പ്രതിക്കൂട്ടിൽ പ്രതികളെ ലഭിക്കാത്ത അവസ്ഥ സംജാതമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

2019 ജൂൺ 10 തിങ്കളാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളെ കൊലപ്പെടുത്താൻ കൃത്യത്തിന് ആറു മാസം മുമ്പേ പ്രതികളായ അമ്മയും കാമുകനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. മീരയുടെ പിതാവ് രണ്ടു വർഷം മുമ്പ് മരിച്ചു. അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമുള്ളതല്ലെന്ന് മീരക്ക് ബോധ്യമായത് ആറു മാസം മുമ്പാണ്. അന്നു മുതൽ അനീഷിന്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി. ഇതോടെ മകളുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു ആദ്യ പദ്ധതി. പലവുരു അതിന് തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാഞ്ഞതിനാൽ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയിൽ കഴുത്തു ഞെരിച്ചു കൊന്നത്.

മഞ്ച പേരുമല ചരുവിളയിൽ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കണ്ട് അമ്മക്കുള്ള പൊതിച്ചോറുമായി എത്തിയതായിരുന്നു മീര. ഇരുവരുടെയും അവിഹിത ബന്ധം നേരിൽ കണ്ട മീര മുറിയിൽ അനീഷിനെ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്തു. തൽസമയം നാട്ടിലുള്ള ചില ആൺകുട്ടികളുമായി മകൾക്കും ബന്ധമുണ്ടെന്ന് പറഞ്ഞ് മകളെ മഞ്ജുഷ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. കട്ടിലിൽ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തിൽ കിടന്ന ഷാളിൽ മഞ്ജുഷ ചുറ്റിപ്പിടിച്ച് കഴുത്ത് ഞെരിച്ചു. തൽസമയം പുറത്ത് നല്ല മഴയായിരുന്നു. മീര കരഞ്ഞ് ഒച്ച വെക്കാൻ ശ്രമിച്ചപ്പോൾ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്ക് തള്ളിയിട്ടു.

പിന്നീട് അനീഷും കഴുത്തു ഞെരിച്ചു. കുഴഞ്ഞു വീണ മീരയെ കട്ടിലിന് സമീപം കിടത്തി പുതപ്പു കൊണ്ടു കൂടി. അർദ്ധ രാത്രിയോടെ മീരയെ അനീഷും മഞ്ജുഷയും ചേർന്ന് ബൈക്കിൽ ഇരുത്തി യാത്ര ചെയ്ത് അഞ്ചു കിലോമീറ്റർ മാറി കരിപ്പൂർ കാരാന്തലയിലെത്തിച്ചു. അനീഷിന്റെ വീടിനടുത്തുള്ള കുരിശടിക്ക് സമീപത്തെ പൊട്ടക്കിണറ്റിനരികിലെ കുറ്റിക്കാട്ടിൽ കിടത്തിയപ്പോൾ മീര നേരിയ ശബ്ദം പുറപ്പെടുവിച്ചതായി തോന്നി. ജീവന്റെ തുടിപ്പ് കണ്ടിട്ടും മരണത്തിലേക്കു തള്ളി വിടുകയായിരുന്നു. മഞ്ജുഷ വീണ്ടും കഴുത്തു ഞെരിക്കുമ്പോഴേക്കും അനീഷ് കിണറിന്റെ മൂടി മാറ്റി. തുടർന്ന് മീരയുടെ ശരീരത്തിൽ സിമന്റു കട്ട കെട്ടി കിണറ്റിലെറിഞ്ഞു. തുടർന്ന് മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാൻ തിരുപ്പതിയിൽ പോകുകയാണെന്നും അമ്മ വത്സലയോടും അച്ഛൻ രാജേന്ദ്രനോടും മൂത്ത സഹോദരിയോടും ഫോൺ ചെയ്തറിയിച്ചു. തന്റെ വാടക വീട്ടിലെ സാമഗ്രികൾ അവിടെ നിന്ന് മാറ്റി വീട് ഒഴിയണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഇരുവരും നാഗർകോവിൽ വാട്ടർ ടാങ്ക് റോഡിന് സമീപം ഒരു വീട് വാടകക്കെടുത്ത് ഒളിവിൽ കഴിഞ്ഞു.

സംഭവ ദിവസം തിങ്കളാഴ്ച രാത്രി മീരയുടെ ജീവനെടുക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പും അനീഷ് പൂർത്തിയാക്കിയിരുന്നു. സ്വന്തം വീട്ടിൽ നിന്ന് അനീഷ് തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വൈകിട്ട് ഇയാൾ മഞ്ജുഷയുടെ വീട്ടിലെത്തുകയായിരുന്നു. തന്റെ മകൾ മഞ്ജുഷയെയും പേരക്കുട്ടി മീരയെയും വൈകിയും കാണാനില്ലാത്തതിനാൽ മഞ്ജുഷയുടെ മാതാവ് വത്സല നെടുമങ്ങാട് പൊലീസിൽ നൽകിയ പരാതിയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.

പൊലീസ് ചോദ്യം ചെയ്യലിൽ മീര വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ചുവെന്നും അപമാന ഭാരത്താൽ കിണറ്റിൽ തള്ളിയെന്നുമാണ് ആദ്യം പറഞ്ഞത്. മീരയുടെ കാമുകരായി ഒത്തിരിപ്പേരെ പൊലീസിനോടും മഞ്ജുഷ പറഞ്ഞു. ഇവരെല്ലാം നിരന്തരം മീരയെ വിളിക്കാറുണ്ടെന്നും പറഞ്ഞു. എന്നാൽ ആരോപണ വിധേയരായ യുവാക്കളുടെയും മീരയുടെയും ഫോണുകൾ പരിശോധിച്ചതിൽ നിന്ന് മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്ന് പൊലീസിന് വ്യക്തമായി. മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വന്നിരുന്നു.

കൃത്യം നടന്ന് 19 ദിവസങ്ങൾക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്ത ജൂൺ 30 ന് കിണറ്റിൽ നിന്ന് മീരയുടെ ശവശരീരം പുറത്തെടുക്കുമ്പോൾ ജീർണ്ണിച്ച അവസ്ഥയിലായിരുന്നു. പോസ്റ്റ്‌മോമോർട്ടം സർട്ടിഫിക്കറ്റിൽ മീരയുടെ കഴുത്തിലെ മൂന്ന് എല്ലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിലൂടെ സംഭവിച്ചതാകാമെന്ന മെഡിക്കൽ വിദഗ്ദ മൊഴി ഡോക്ടർ നൽകി. ഫോറൻസിക് പരിശോധനയിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലും മീര പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിന് 2019 ജൂലൈ 1ന് കോടതി ആറു ദിവസത്തേക്ക് വിട്ടുനൽകിയിരുന്നു. കോടതിയിൽ നിന്ന് പ്രതികളുമായി പുറത്തേക്ക് വന്നപ്പോൾ രോഷാകുലരായ ജനക്കൂട്ടം മഞ്ജുഷക്ക് നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തിരുന്നു. സ്ത്രീകളടക്കം കോടതി പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ നിന്ന് ബലം പ്രയോഗിച്ചാണ് മഞ്ജുഷയെ ജീപ്പിൽ കയറ്റിയത്. 2019 ഒക്ടോബർ 11 നാണ് നെടുമങ്ങാട് പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP