Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത്തായിയുടെ മരണത്തിൽ സിബിഐ സത്യം കണ്ടെത്തിയതെന്ന് സൂചന; അറസ്റ്റ് ഭയന്ന് അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയത് തെളിവുകൾ കേന്ദ്ര ഏജൻസി കണ്ടെത്തിയെന്ന തിരിച്ചറിവിൽ; ജാമ്യം ഹർജിയെ എതിർക്കാൻ കേന്ദ്ര ഏജൻസിയും; എഫ് ഐ ആറിൽ പ്രതിയാകാതിരുന്നിട്ടും ജാമ്യ ഹർജി നൽകിയത് ഉദ്യോഗസ്ഥരുടെ മനസ്സിലെ കുറ്റബോധം മൂലമോ?

മത്തായിയുടെ മരണത്തിൽ സിബിഐ സത്യം കണ്ടെത്തിയതെന്ന് സൂചന; അറസ്റ്റ് ഭയന്ന് അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയത് തെളിവുകൾ കേന്ദ്ര ഏജൻസി കണ്ടെത്തിയെന്ന തിരിച്ചറിവിൽ; ജാമ്യം ഹർജിയെ എതിർക്കാൻ കേന്ദ്ര ഏജൻസിയും; എഫ് ഐ ആറിൽ പ്രതിയാകാതിരുന്നിട്ടും ജാമ്യ ഹർജി നൽകിയത് ഉദ്യോഗസ്ഥരുടെ മനസ്സിലെ കുറ്റബോധം മൂലമോ?

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ 5 വനംവകുപ്പ് ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എ.കെ.പ്രദീപ്കുമാർ, ടി.അനിൽകുമാർ, എൻ.സന്തോഷ്, ഇ.ബി.പ്രദീപ്കുമാർ, പി.പ്രദീൻ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.

തങ്ങൾക്ക് മത്തായിയുടെ മരണവുമായി ബന്ധമില്ലെന്നും ജോലി സംബന്ധമായ ചുമതലകൾ മാത്രമാണു നിറവേറ്റിയതെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കേസിൽ ഇതുവരേയും സിബിഐ പ്രതിയാക്കിയിട്ടില്ല. മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെ നിർണ്ണായക തെളിവുകൾ സിബിഐയ്ക്ക് കിട്ടിയെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. ഇവരുടെ ജാമ്യ ഹർജിയിൽ സിബിഐ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. അതിശക്തമായി ജാമ്യ ഹർജിയെ എതിർക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ഇവരെല്ലാം കേസിൽ പ്രതിയാകും.

ചിറ്റാറിലെ ഫാം ഉടമയായ പി പി മത്തായി വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ ഉന്നതതലത്തിൽ ഇടപെടലുകൾ നടക്കുന്നുവെന്ന് ആക്ഷേപം ശക്തമായിരുന്നു. മത്തായിയുടെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാനുള്ള വനം വകുപ്പിന്റെ സ്ഥലം മാറ്റ ഉത്തരവ് വിവാദത്തിലായിരന്നു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി വിവരവകാശ രേഖ വഴിയാണ് പുറത്തു വന്നത്.

മത്തായിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. മരണം വിവാദമായതോടെ വനം വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർ സസ്പെൻഷനിൽ പോകുമ്പോഴാണ് സ്ഥലമാറ്റ ഉത്തരവും എത്തുന്നത്. എന്നാൽ സ്ഥലം മാറ്റ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും വനം വകുപ്പ് തയാറായിട്ടില്ല എന്ന ആരോപണം ഉയർന്നിരിക്കുകയാണ്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന എ കെ പ്രദീപ് കുമാറിനെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്കും, ഇ ബി പ്രദീപ് കുമാറിനെ രാജാംപാറയിലേക്കും, എൻ സന്തോഷ്, റ്റി അനിൽ കുമാർ, വി എം ലക്ഷ്മി എന്നിവരെ കരികുളം സ്റ്റേഷനിലേക്കുമാണ് മാറ്റിയിട്ടുള്ളത്. ഇതിന് പിന്നാലെ വാച്ചർമാർക്കും സ്ഥലംമാറ്റ ഉത്തരവ് നൽകിയിട്ടുണ്ട്.

സർവീസ് ഓർഡർ നമ്പർ 35/2020 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം വിജ്ഞാപനമാക്കിയും 36/2020 സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലം മാറ്റം ശരിവെച്ചുമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സർവീസ് ഓർഡർ 36/2020ട്രൈബൽ വാച്ചർമാരുടെ സ്ഥലം മാറ്റവും ഇതിൽ പരാമർശിക്കുന്നുണ്ട്. ഈ ്സ്ഥലമാറ്റ പട്ടികയിലുള്ളവരാണ് ഇപ്പോൾ മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

ജൂലായ് മാസം 28 നാണ് ചിറ്റാറിലെ കുടുംബ വീട്ടിൽ നിന്നും ഏഴംഗ വനപാലക സംഘം ഫാം ഉടമ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകുന്നേരം ആറരയോടെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ മത്തായിയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് മത്തായിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച മത്തായിയുടെ ഭാര്യ ഷീബയും മറ്റു ബന്ധുക്കളും മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കും മൃതദ്ദേഹം സംസ്‌കരിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിന്നു. ഈ ഒറ്റപ്പെട്ട സംഭവം ദേശീയ ശ്രദ്ധ വരെ നേടിയെടുത്തു.

തുടർന്ന് ഹൈക്കോടതി ഇടപെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും മത്തായിയുടെ മൃതദ്ദേഹം സംസ്‌കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മത്തായിയുടെ കുടുംബത്തോട് ഉത്തരവിടുകയും ചെയ്തു. മരണത്തിനു ശേഷം നാൽപ്പതാം നാളാണ് മത്തായിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. വനംവകുപ്പിന്റെ തെളിവെടുപ്പിനിടെ കിണറ്റിൽ വീണു മരിച്ച മത്തായി ജീവനൊടുക്കിയതാണെന്നാണ് വനംവകുപ്പിന്റെ മഹസർ റിപ്പോർട്ട്.

ഇദ്ദേഹം വനത്തിനുള്ളിൽ കയറി മൃഗവേട്ട നടത്തിയെന്നും അതു കഴിഞ്ഞ് മടങ്ങുന്ന വഴി തോക്കുമായി പോകുന്ന ദൃശ്യം ടൈഗർ ട്രാപ്പ് ക്യാമറയിൽ പതിഞ്ഞുവെന്നും ഇക്കാര്യം മനസിലാക്കിയ മത്തായിയും മറ്റ് രണ്ടു പേരും ചേർന്ന് ക്യാമറ തകർത്ത് മെമ്മറി കാർഡ് പുറത്തെടുത്ത് കത്തിച്ചുവെന്നുമാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സംഭവം സംബന്ധിച്ച് തയാറാക്കിയ സീൻ മഹസറിലാണ് ഇക്കാര്യമുള്ളത്. തെളിവെടുപ്പിനിടെ വനപാലക സംഘത്തെ വെട്ടിച്ച് കുടുംബവീട്ടിലെ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നുവത്രേ. മത്തായിയുടെ മൃതദേഹം കുടപ്പനയിലെ കുടുംബവീടിന്റെ കിണറ്റിൽ കണ്ടെത്തിയത് 28 ന് വൈകിട്ട് ആറരയോടെയാണ്. ഈ തീയതി വച്ചു തന്നെയാണ് വനംവകുപ്പ് മഹസർ തയാറാക്കിയിട്ടുള്ളത്.

വനത്തിൽ അതിക്രമിച്ച് കയറി മൃഗവേട്ട നടത്തിയതിനും കാമറ തകർത്തതിനും മത്തായി, അഭിലാഷ്, അനൂപ് എന്നിവരെയാണ് വനംവകുപ്പ് പ്രതികളാക്കിയിട്ടുള്ളത്. ഇവർക്കൊപ്പമുണ്ടെന്ന് പറയുന്ന പെരുനാട് സ്വദേശി അരുണിനെ സാക്ഷിയാക്കിയും വച്ചിട്ടുണ്ട്. 28 ന് നടന്ന സംഭവങ്ങൾ സമയക്രമമനുസരിച്ചാണ് മഹസറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മണിയാർ ഭാഗത്ത കടുവ സെൻസസിനായി സ്ഥാപിച്ച ക്യാമറ ട്രാപ്പ് തകർത്തതായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്കാണ് രഹസ്യ വിവരം ലഭിച്ചത്. മണിയാർ നാലുമുക്ക് ഭാഗത്ത് ഒളികല്ലിലേക്ക് പോകുന്ന കാട്ടുവഴിയിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. ഒരു ക്യാമറ പൂർണമായും അടിച്ചു തകർത്ത് അതിന്റെ മെമ്മറി കാർഡ് ഊരിമാറ്റുകയും മറ്റൊന്നിന്റെ ചങ്ങലയും പൂട്ടും തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് വിവരം കൈമാറിയ അരുണുമായി വനപാലകർ ബന്ധപ്പെട്ടു. പാപ്പി ആൻഡ് സൺസ് എന്ന സ്ഥാപനം നടത്തുന്ന മത്തായിയാണ് ഇതു ചെയ്തത് എന്ന് അരുൺ മൊഴി നൽകി. അരുണിനെയും കൂട്ടിയാണ് വനപാലക സംഘം മത്തായിയുടെ വീട്ടിൽ എത്തിയത്.

ചോദിച്ചപ്പോൾ തന്നെ മത്തായി കുറ്റം സമ്മതിച്ചുവെന്നും തങ്ങൾ മൃഗവേട്ടയ്ക്കായി പോയത് ക്യാമറയിൽ പതിഞ്ഞുവെന്ന് സംശയിച്ചതു കൊണ്ടാണ് അത് തകർത്ത് മെമ്മറി കാർഡ് ഊരിമാറ്റിയതെന്ന് പറഞ്ഞുവെന്നും വനപാലകർ അവകാശപ്പെടുന്നു. മെമ്മറി കാർഡ് കുടുംബവീട്ടിലെ ഗ്യാസ് അടുപ്പിൽ വച്ചു കത്തിച്ചു കളഞ്ഞുവെന്നും മത്തായി മൊഴി നൽകിയത്രേ. അരുണിനെയും മത്തായിയെയും കൂട്ടി ക്യാമറ നശിപ്പിച്ച സ്ഥലത്തും അവിടെ നിന്ന് കുടപ്പനയിലെ വീട്ടിലേക്ക് പോയി. അടുക്കളയിൽ മെമ്മറി കാർഡിന്റെ അവശിഷ്ടം കാണാതെ വന്നപ്പോൾ കിണറിന് സമീപം ഉണ്ട് എന്ന് മത്തായി പറഞ്ഞതിൻ പ്രകാരം അവിടെ എത്തി. അതിനിടെ പെട്ടെന്ന് മത്തായി കിണറ്റിലേക്ക് ചാടുകയായിരുന്നുവത്രേ. രക്ഷിക്കാനായി കിണറിന്റെ കപ്പിയിലുണ്ടായിരുന്ന കയർ ഇട്ടു കൊടുത്തു. ഉടൻ തന്നെ ചിറ്റാർ പൊലീസിലും സീതത്തോട് ഫയർ സ്റ്റേഷനിലും വിവരം അറിയിച്ചുവെന്നും വനപാലകരുടെ മഹസറിലുണ്ട്.

ഈ മഹസർ കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി പിന്നീട് തയാറാക്കിയതാണെന്നാണ് മത്തായിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. മത്തായിയെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു പോകുന്നതു വരെ ഇത്തരമൊരു കേസ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ല. മത്തായിക്ക് എതിരേ കേസ് എടുത്തുവെന്നോ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തുവെന്നോ ജനറൽ ഡയറിയിൽ എഴുതിയിരുന്നില്ല. വനപാലകർ കേസിൽ നിന്നൊഴിവാക്കാൻ 75,000 രൂപ കൈക്കൂലി ചോദിച്ചുവെന്ന മൊഴിയിൽ മത്തായിയുടെ ഭാര്യ ഉറച്ചു നിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP