Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധി ദിവസം ഗോവക്കാരിയോടൊപ്പം ഒറ്റയ്ക്ക് സ്വന്തം ഓഫീസിൽ എത്തി; വൈദ്യുതി ഇല്ലാത്തതിനാൽ ജനറേറ്റർ ഓൺ ചെയ്ത ശേഷം ഓഫീസിൽ തന്നെ ഇരുന്നു; പിറ്റേന്ന് ഓഫീസിലെത്തിയ ജീവനക്കാർ കാണുന്നത് ഉടമയും ജീവനക്കാരിയും മരിച്ച് കിടക്കുന്നത്; തൃശൂരിലെ കൃത്രിമ പല്ലു നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരിയും മരിച്ചതിൽ സർവ്വത്ര ദുരൂഹത

അവധി ദിവസം ഗോവക്കാരിയോടൊപ്പം ഒറ്റയ്ക്ക് സ്വന്തം ഓഫീസിൽ എത്തി; വൈദ്യുതി ഇല്ലാത്തതിനാൽ ജനറേറ്റർ ഓൺ ചെയ്ത ശേഷം ഓഫീസിൽ തന്നെ ഇരുന്നു; പിറ്റേന്ന് ഓഫീസിലെത്തിയ ജീവനക്കാർ കാണുന്നത് ഉടമയും ജീവനക്കാരിയും മരിച്ച് കിടക്കുന്നത്; തൃശൂരിലെ കൃത്രിമ പല്ലു നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരിയും മരിച്ചതിൽ സർവ്വത്ര ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കൃത്രിമപ്പല്ലുനിർമ്മാണസ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരിയെയും ശക്തൻ സ്റ്റാൻഡിന് സമീപം സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ സർവ്വത്ര ദുരൂഹത. റോയൽ ഡെന്റൽ സ്റ്റുഡിയോ ഉടമ വടക്കാഞ്ചേരി അകമല പടിഞ്ഞാറേ കുഴിക്കണ്ടത്തിൽ ബിനുജോയ് (32), ജീവനക്കാരി ഗോവ വെരം ബോർഡസിൽ പൂജ രാത്തോഡ് (20) എന്നിവരാണ് മരിച്ചത്. ജനറേറ്ററിൽനിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അടച്ചുപൂട്ടിയ കടയ്ക്കുള്ളിൽ ഇവർ കിടന്നതിൽ പലവിധ സംശയങ്ങളും ഉയരുന്നുണ്ട്. ഷെൽമയാണ് ബിനുജോയിയുടെ ഭാര്യ. പിതാവ്: ജോയ്. അമ്മ: സെലീന. കേരള ഡെന്റൽ ലാബ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയാണ് ബിനു.

ഷമീന കോംപ്ലക്‌സിലെ ഒന്നാംനിലയിലാണ് ബിനു ജോയിയുടെ സ്ഥാപനം. തിങ്കളാഴ്ച രാവിലെ സ്ഥാപനത്തിൽ ജോലിക്കെത്തിയവരാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. അവധിയായിട്ടും ഞായറാഴ്ച വൈകീേട്ടാടെ ഇരുവരും സ്ഥാപനത്തിൽ എത്തിയിരുന്നു. വൈദ്യുതി നിലച്ചതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ജനറേറ്റർ സ്ഥാപനത്തിനുള്ളിലായിരുന്നു. ഷട്ടർ അകത്തുനിന്നു അടയ്ക്കുകയും ചെയ്തിരുന്നു. ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാർബൺ മോണോക്‌സൈഡിന്റെ അംശം ശ്വാസനാളത്തിൽ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ. ദുരൂഹത മാറ്റാൻ ആന്തരികാവയവങ്ങൾ പരിശോധിക്കേണ്ടതുമുണ്ട്.

ബിനുവിന്റെ കാർ കെട്ടിടത്തിനു താഴെ നിർത്തിയിട്ടിട്ടുണ്ട്. യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഡെന്റൽ ഉപകരണങ്ങളും പല്ലും മറ്റും നിർമ്മിക്കുന്ന സ്ഥാപനം അടുത്തിടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഞായറാഴ്ച രാത്രി ഏഴരയ്ക്കുശേഷവും എത്താഞ്ഞതിനെത്തുടർന്ന് പൂജ താമസിക്കുന്ന ഹോസ്റ്റലിന്റെ അധികൃതർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് രാത്രി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് രാവിലെ ഓഫീസിൽ നിന്ന് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ എ.സി.പി. വി.കെ. രാജുവും നെടുപുഴ പൊലീസും സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം ചൊവ്വാഴ്ച നടക്കും.

വൈകിട്ടു നാലരയ്ക്കു പുറത്തുപോയ പൂജ തിരിച്ചെത്താത്തതിനാൽ പടിഞ്ഞാറേ കോട്ടയിലെ വനിതാ ഹോസ്റ്റൽ അധികൃതർ തോന്നിയ സംശയം യാഥാർത്ഥ്യമാകുന്ന തരത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പൂജ ഹോസ്റ്റലിൽ എത്തിയത് അഞ്ചുമാസം മുമ്പായിരുന്നു. ഇതിനിടെ, ബിനുവിന്റെ വീട്ടുകാരും അന്വേഷണം നടത്തിയിരുന്നു. ഇയാളുടെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു ജീവനക്കാരനെ വിളിച്ചു സ്ഥാപനത്തിലെത്താൻ ഉടമ നിർദ്ദേശിച്ചിരുന്നതായും സൂചനയുണ്ട്. മാസങ്ങൾക്കു മുമ്പ് പി.ഒ. റോഡിലെ സ്ഥാപനത്തിലും സ്ത്രീയെയും പുരുഷനെയും മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഈ മരണത്തിലെ ദുരൂഹത നീക്കാൻ കരുതലോടെയുള്ള അന്വേഷണമാകും നടത്തുക.

ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയ്ക്കും ആറേമുക്കാലിനുമിടയിൽ ഈ ഭാഗത്ത് വൈദ്യുതി തടസപ്പെട്ടിരുന്നു. വൈകിട്ട് അഞ്ചേകാലോടെയാണ് സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തി ഇവർ ഓഫീസിൽ കയറിയത്. വൈദ്യുതിയില്ലാത്തതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചതാണു ദുരന്തകാരണമെന്നാണു പൊലീസ് നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP