Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാനെന്താണ് ദാവൂദ് ഇബ്രാഹിമിനെ കവച്ചു വെക്കുന്ന ആളാണോ? അമ്മയുടെ സ്വാധീനത്തിൽ ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല; ഇത്രയും വർഷമായിട്ടും എന്റെപേരിൽ ഒരു തരി മണ്ണുപോലും ഇല്ല; ഇടതുസർക്കാർ ഭരിക്കുന്ന ഇക്കാലത്തുപോലും എന്റെ സ്ഥാപനത്തിനെതിരെ സർക്കുലർ വന്നു; കഥകൾ ഉണ്ടാക്കുന്നത് പലരുടെയും കാര്യസാധ്യത്തിന് നിന്നു കൊടുക്കാത്തതിനാൽ; കോടിയേരിയുടെ മക്കളേക്കാൾ ഏഴുമടങ്ങ് ഭീകരനായി ചിത്രീകരിക്കപ്പെടുന്ന പി കെ ശ്രീമതിയുടെ മകൻ ഇവിടെയുണ്ട്; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് പി കെ സുധീർ

ഞാനെന്താണ് ദാവൂദ് ഇബ്രാഹിമിനെ കവച്ചു വെക്കുന്ന ആളാണോ? അമ്മയുടെ സ്വാധീനത്തിൽ ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല; ഇത്രയും വർഷമായിട്ടും എന്റെപേരിൽ ഒരു തരി മണ്ണുപോലും ഇല്ല; ഇടതുസർക്കാർ ഭരിക്കുന്ന ഇക്കാലത്തുപോലും എന്റെ സ്ഥാപനത്തിനെതിരെ സർക്കുലർ വന്നു; കഥകൾ ഉണ്ടാക്കുന്നത് പലരുടെയും കാര്യസാധ്യത്തിന് നിന്നു കൊടുക്കാത്തതിനാൽ; കോടിയേരിയുടെ മക്കളേക്കാൾ ഏഴുമടങ്ങ് ഭീകരനായി ചിത്രീകരിക്കപ്പെടുന്ന പി കെ ശ്രീമതിയുടെ മകൻ ഇവിടെയുണ്ട്; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് പി കെ സുധീർ

ഷാജൻ സ്‌ക്കറിയ

തിരുവനന്തപുരം: സിപിഎമ്മിന്റെ ന്യൂജനറേഷൻ മക്കളൊക്കെ കഴുപ്പക്കാരാണ് എന്നത് അടുത്തകാലത്ത് കേരള സമൂഹത്തിൽ വന്ന പൊതുബോധമാണ്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ പേരിലുള്ള വിവാദം കത്തുമ്പോൾ തന്നെ, ഈ മക്കൾ രാഷ്ട്രീയ ഗ്രൂപ്പിലേക്ക് പറഞ്ഞുകേൾക്കുന്ന പേരാണ്, മുൻ മന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതി ടീച്ചറുടെ മകൻ പികെ സുധീറിന്റെത്. ഒരുപാട് കഥകൾ ഇദ്ദേഹത്തെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. മാതൃഭൂമി ചാനലിന്റെ ഒരു ചർച്ചയിൽ രാഷ്ട്രീയ നിരീക്ഷകനും പൊതു പ്രവർത്തകനുമായ കെ എം ഷാജഹാൻ പറഞ്ഞത് ' ബിനോയ് കോടിയേരിയൊന്നും സിപിഎം നേതാവ് പികെ ശ്രീമതിയുടെ മകന്റെ ഏഴയലത്ത് പോലും എത്തുകയില്ലെന്നും ഞാൻ അതേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നുമാണ്.' ഇത് വലിയ തോതിൽ ആ ചർച്ചയായി. അതേ പികെ സുധീർ ആണ് ഇത്തവണ 'ഷൂട്ട് അറ്റ് സൈറ്റിൽ' അതിഥിയായി എത്തിയിക്കുന്നത്. താൻ നേരിടുന്ന വിവാദങ്ങളെക്കുറിച്ച് പി കെ സുധീർ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുമായി സംസാരിക്കുന്നു.

  • ബിനോയ് കോടിയേരിയൊന്നും, സിപിഎം നേതാവ് പികെ ശ്രീമതിയുടെ മകന്റെ ഏഴ് അയലത്ത് എത്തുകയില്ലെന്നും കെ എം ഷാജഹാൻ പറയുന്നത്. എന്താണ് മറുപടി?

അതിനുള്ള മറുപടി എന്റെ ജീവിത കഥ തന്നെയാണ്. പഠിച്ചതിന് ശേഷം ഇതുവരെയുള്ള ജീവിതത്തിൽ, ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾക്ക് ഒരു പാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. അത് എന്റെ കുടുംബത്തിന് വല്ലാതെ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. പഠനത്തിനു ശേഷം ഞാൻ 1994ൽ കണ്ണൂരിൽനിന്നും ബോംബെയിലേക്ക് പോയി. എനിക്ക് എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അമ്മയുടെ സഹോദരന് ബോംബെയിൽ കൺസ്ട്രക്ഷൻ കമ്പനിയാണ്. അദ്ദേഹവുമായി കൂടിയാലോചിച്ചപ്പോൾ അങ്ങനെ പെട്ടെന്ന് ബിസിനസ് ചെയ്യാനൊന്നും പറ്റില്ല, അതേപറ്റി നന്നായി പഠിക്കണം എന്നു പറഞ്ഞു. നിന്നെ ഞാൻ എന്റെ സൂപ്പർ വൈസറായി നിയമിക്കാം എന്നും പറഞ്ഞു. അങ്ങനെ ബോംബെയിൽ ഞാൻ ഏതാണ്ട് രണ്ടുവർഷത്തോളം താമസിച്ചു.

ഒറ്റമുറിയും ഒരു അടുക്കളയും മാത്രമുള്ള ഒരു ലൈൻ ഹൗസിലായിരുന്നു താമസം. മാസം അയ്യായിരം രൂപയായിരുന്നു ശമ്പളം. കഷ്ടപ്പെട്ടാണ് അവിടെ ജീവിച്ചത്. അതുകഴിഞ്ഞ് ബോംബെയിൽ നിന്നും തിരിച്ച് നാട്ടിലെത്തി. നാട്ടിൽ നിന്നും ഒരു സുഹൃത്ത് പറഞ്ഞു ബാംഗ്ലൂരിൽ നിന്നും നമുക്ക് ഒരു കോൺട്രാക്റ്റ് വർക്ക് കിട്ടാൻ സാധ്യതയുണ്ടെന്ന്. അത് നോർത്ത് കർണ്ണാടകയിൽ ആയിരുന്നു. അവിടെപോയി. ഏതാണ്ട് മൂന്നുവർഷത്തോളം അങ്ങനെ ആ മൈനർ ഇറിഗേഷൻ വർക്കുമായി കഴിഞ്ഞു. അങ്ങനെ നാട്ടിൽ എത്തിയപ്പോഴാണ് നാട്ടിൽ റബ്കോയുടെ ഡിസ്ട്രിബ്യൂഷൻ കൊടുക്കുന്നതായി അറിഞ്ഞത്. അത് ഞങ്ങൾക്ക് കിട്ടി. ബാംഗ്ലൂരിൽ അതിനായി ഓഫീസ് തുടങ്ങി. അപ്പോഴാണ് ഒരു വ്യക്തി എന്റെ 25 ലക്ഷത്തോളം രൂപയുടെ സാധനം എടുത്ത് വ്യാജചെക്ക് നൽകി ഞങ്ങളെ കബളിപ്പിക്കുന്നത്. 2004ലാണ് ഈ സംഭവം നടക്കുന്നത്. ആ സമയത്തു തന്നെയാണ് എന്റെ കല്യാണവും നടക്കുന്നത്. അങ്ങനെ ആകെ തകർന്ന് തരിപ്പണമായി നിൽക്കുന്ന അവസ്ഥയിലാണ്, അമ്മ നാട്ടിലേക്ക് വരാൻ പറയുന്നത്. വെറുതെ അവിടെ ബാംഗ്ലൂരിൽ നിന്ന് ബുദ്ധിമുട്ടേണ്ട എന്ന്. ആ 25 ലക്ഷം നഷ്ടപ്പെട്ടതോടെ എനിക്ക് ഒന്നുമില്ലാതായി. എന്റെ ഷോപ്പിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും എടുത്തുകൊണ്ടുപോയി. റബ്ക്കോക്കും പണം അടക്കാനുണ്ടായിരുന്നു.

  •  റബ്ക്കോ സിപിഎം ഭരിച്ചിട്ടും ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചില്ലേ?

ഇല്ല. റബ്ക്കോയ്ക്ക് കൊടുക്കാനുള്ള പൈസയൊക്കെ ഞാൻ തിരിച്ചുകൊടുത്തു. റബ്ക്കോയുടേത് കൂടാതെ വേറെയും കുറെ മെറ്റീരിയലുകൾ ഉണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടു. അങ്ങനെയാണ് അമ്മ പറഞ്ഞത് അനുസരിച്ച് നാട്ടിൽ വന്നത്. നാട്ടിൽ വന്ന ഉടനെ തന്നെ ഒരു കാർ ആക്ഡിന്റ് ഉണ്ടായി ഒരു കൊല്ലത്തോളം ഞാൻ കിടപ്പിലായി. പിന്നെ ആയുർവേദ ചികിൽസയൊക്കെ എടുത്താണ് ശരിയായത്. ആ സമയത്ത് അമ്മ എംഎൽഎയായിരുന്നു. അങ്ങനെ അമ്മ പറഞ്ഞത് അനുസരിച്ചയാണ് തിരുവനന്തപുരത്ത് എത്തുന്നത്. അമ്മ മന്ത്രിയായ സമയത്ത് ഞാൻ ഇവിടുത്തെ ചില എൻജിഒകളിലും ഒന്ന് രണ്ട് സംഘടനകളിലും പ്രവർത്തിച്ചിരുന്നു. ആ സമയത്ത് എങ്ങനെയാണെന്ന് അറിയില്ല എന്റെ പേര് പെട്ടെന്ന് അങ്ങ് 'ഫെയിമസ്' ആയി. നമ്പ്യാർ എന്ന ഒരു വാലും കൂടെ അതിനകത്ത് അറ്റാച്ച് ചെയ്തിരുന്നു.

  •  സുധീർ നമ്പ്യാർ എന്ന പേര് താങ്കൾക്ക് ഇല്ലേ?

സുധീർ പി കെ എന്നതാണ് എന്റെ പേര്. സുധീർ പുതുശ്ശേരി കോറോത്ത് എന്ന കുടുംബ പേര്. അമ്മയുടെ അതേ പി കെ തന്നെ. സുധീർ നമ്പ്യാർ എന്ന പേര് വന്നത്, ബാംഗ്ലൂരിൽ പോയതിന് ശേഷമാണ്. ഇതരസംസ്ഥാനത്ത് പോയിക്കഴിഞ്ഞാൽ, ജാതിപ്പേര് പറഞ്ഞാൽ എന്തോ വലിയ സ്ഥാനം കിട്ടുമെന്നുള്ളതു കൊണ്ട്, അങ്ങനെ പേരു വച്ചാൽ നന്നായിരിക്കുമെന്ന് ഒരു സുഹൃത്ത് സംസാരിച്ചതുകൊണ്ട് മാത്രം വെച്ചുപോയതാണ്. ആ സമയത്താണ് ജിമെയിൽ ഐഡി ഉണ്ടാക്കുന്നത്. അങ്ങനെ ജിമെയിലിൽ സുധീർ നമ്പ്യാർ എന്ന പേരുവന്നു. അല്ലാതെ എന്റെ യഥാർഥ പേരു തന്നെയാണ് ഞാൻ എല്ലായിടത്തും ഉപയോഗിക്കാറ്. അതിനുശേഷം ഞാൻ ആ പേരുകളൊക്കെ മാറ്റി. ഇമെയിൽ ഐഡി നമുക്ക് മാറ്റാൻ പറ്റാത്തതുകൊണ്ടാണ്. ഞാൻ ജാതിയിലോ മതത്തിലോ ഒന്നും വിശ്വസിക്കുന്ന ആളല്ല.

  • 2006ൽ ശ്രീമതി ടീച്ചർ മന്ത്രിയായിരുന്നു സമയത്താണ് സുധീർ വിവാദത്തിൽ പെടുന്നത്. ആ സമയത്ത് മക്കൾ വലിയ ചർച്ചയായിരുന്നു. മഠത്തിൽ രഘുവോ അങ്ങനെ ആരുടെക്കെയോ കൂടെ എയർപോർട്ടിൽ പോയി പഠിച്ചു തുടങ്ങിയ നിരവധി ആരോപണങ്ങൾ...

അതിനകത്ത് ഞാനില്ല. ( ചിരിക്കുന്നു) ഇതിനകത്തൊന്നും ഞാനില്ല. തിരുവനന്തപുരത്ത് അധികമാർക്കും എന്നെ അന്ന് അറിയില്ല. ട്രിവാൻഡ്രം ക്ലബ് തുടങ്ങിയ സ്ഥലങ്ങളിൽ ഞാൻ പോവാറുണ്ടായിരുന്നു. അങ്ങനെ കുറച്ച് ആൾക്കാരെ പരിചയമുണ്ട്. ഇവർ ഏത് തരക്കാരാണെന്ന് അറിയില്ല. മന്ത്രിയുടെ മകൻ ആയതുകൊണ്ട് ചില ആളുകൾ വലിയ സംഭവമായി പരിചയപ്പെടുത്തി. ഇതിനകത്ത് നമ്മളെ പറ്റി നല്ലത് പറയുന്നവരും മോശം പറയുന്നവരും ഉണ്ടാകും. ഒരു ബന്ധവുമില്ലാത്ത സംഭവത്തിൽ പെട്ടന്നാണ് ഞാൻ വിവാദ പുരുഷനാവുന്നത്. ടോട്ടൽ ഫോർയു, എന്ന തട്ടിപ്പുകേസിൽ ശബരി എന്നു പറയുന്ന വ്യക്തിയും, ഡോ. ഓമനയുമൊക്കെയായി എനിക്ക് വലിയ പരിചയമാണ് എന്ന് ഞാൻ ഒരു ദിവസം ടിവിയിൽ ഇരുന്ന് കാണുകയാണ്. അങ്ങനെയാണ് ഞാൻ കുപ്രസിദ്ധനാവുന്നത്. ഞാൻ കുഴപ്പമില്ലാതെ ജീവിച്ചുപോവുമ്പോൾ ഒരു കാരണവുമില്ലാതെ എന്നെ വിവാദത്തിലേക്ക് വലിച്ചിടുകയായിരുന്നു.

പത്രങ്ങളിൽ വാർത്ത വരികയാണ്. ഈ പറഞ്ഞവർക്കെതിരെ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇവർക്കെതിരെ കേസ് കൊടുക്കാനും പറ്റുന്നില്ല. കാരണം അവർ ഒക്കെയും തട്ടിപ്പ്കേസിൽ പ്രതികളാണ്. കേരളം ഒന്നടങ്കം വിശ്വസിക്കുന്നത് ഞാൻ ഇതിനകത്ത് എന്തൊക്കെയൊ ചെയ്തിട്ടുണ്ട് എന്നാണ്. അവർ ശ്രീമതി ആന്റി എന്നൊക്കെ പറയുന്നതുകേട്ടു. എന്ത് ശ്രീമതി ആന്റി. എനിക്ക് ഇവർ ആരെയും അറിയില്ല. എന്നെ വെറുതെ കരുവാക്കി, അമ്മയെയും അതിനകത്ത് വലിച്ചിഴച്ചിട്ട് നമ്മൾ ഭയങ്കരന്മാരാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടന്നത്. ഞാൻ ഇതുവരെ പ്രതികരിക്കാതിരുന്നത് മനസ്സിന് വല്ലാത്ത വിഷമം ഉള്ളതുകൊണ്ടാണ്. എന്റെ മക്കൾ വലുതാവുകയാണ്. അവരോട് ചോദിക്കയാണ് നിന്റെ അച്ഛൻ ഭയങ്കര വില്ലനാണോ ഗുണ്ടായാണോ, നിന്റെ അച്ഛൻ പെണ്ണുപിടിയനാണോ, എന്നൊക്കെയായാൽ എന്തായിരിക്കും. ഞാനെന്താണ് ദാവൂദ് ഇബ്രാഹിമിന്റെ കവച്ചുവെക്കുന്ന ആളാണോ?

  • ആ സമയത്ത് നിങ്ങൾക്ക് ഒന്നും ചെയ്യാനായില്ല. വീട്ടിൽനിന്ന് സമ്മർദം ഉണ്ടായിരുന്നോ?

പല ആൾക്കാരും പലകാര്യവും നേടാനായി എന്റെയടുത്ത് സമീപിച്ചിട്ടുണ്ടായിരുന്നു. ഞാൻ അങ്ങനെ ഒന്നിനും നിന്നു കൊടുത്തിട്ടില്ല. അങ്ങനെ നിന്നു കൊടുക്കാത്തതുകൊണ്ട് അതേ ആളുകൾ തന്നെ എന്നെപ്പറ്റി കഥകൾ ഉണ്ടാക്കാൻ തുടങ്ങി. അതാണ് അന്നുണ്ടായത്. ഞാൻ നിന്നു കൊടുത്തിണ്ടായിരുന്നെങ്കിൽ ഇങ്ങനെ കഥകൾ ഉണ്ടാകുമായിരുന്നില്ല. ഈ ഡീലർമാരൊക്കെ എല്ലാ സ്ഥലത്തും ഉള്ളതാണ്. ഇവർക്കൊക്കെ എല്ലായിടത്തും നല്ല ബന്ധങ്ങളുമുണ്ട്. നമുക്ക് അത് അറിയില്ല. എനിക്ക് ഇതൊന്നും കണ്ടിട്ടും പരിചയിച്ചിട്ടും ശീലമില്ല. അന്ന് എനിക്ക് ഒരു പരിചയവും ഉണ്ടായിരുന്നില്ല.

ഞാൻ തിരുവനന്തപുരത്ത് അഞ്ചോ ആറോ വർഷം നിന്നുള്ള പരിചയം ഉണ്ടായിരുന്നെങ്കിൽ ഇത് വേറെ ഒരു ലെവൽ ആകുമായിരുന്നു. ഇവന് ഒരു പണികൊടുക്കണം എന്ന് ആഗ്രഹം ആർക്കൊക്കെയോ ഉണ്ട്. ഇപ്പോൾ മിസ്റ്റർ ഷാജഹാൻ പറഞ്ഞിരിക്കുന്നത് എനിക്കെതിരെ എന്തോ ഒരു ബാക്ക്ഗ്രൗണ്ട് വർക്ക് നടക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഞാൻ അമ്മയെ ഉപയോഗിച്ച് ഒരുപാട് സ്വത്തുണ്ടാക്കി, എന്നാണ് പ്രചാരണം. പക്ഷേ ഇത്രയും വർഷമായിട്ടും തിരുവനന്തപുരത്ത് എന്റെ പേരിൽ ഒരു വീടോ, ഫ്ളാറ്റോ ഒരു തരി മണ്ണോ ഇല്ല. ഒരു ബിനാമിയും ഇല്ല. ഞാൻ ആരെ വേണെങ്കിലും വെല്ലുവിളിക്കാം. അതെല്ലാം കഴിഞ്ഞാണ് എൻഎപിടി നാഷണൽ അക്കാദമി ഓഫ് പ്രീ റിക്രൂട്ട്മെന്റ് ട്രയിനിങ്ങ് സെന്റർ എന്ന സ്ഥാപനം തുടങ്ങുന്നത്. പക്ഷേ അതും വിവാദത്തിലായി. 

  • അതായത് നിങ്ങൾ പരിശീലനമാണ് നൽകുന്നത്. ജോലി വാഗ്ദാനം നൽകുന്നില്ല?

അതെ. ഒരു ഐഎഎസ് അക്കാദമിയെന്നാൽ ജോലി വാഗ്ദാനം നൽകാൻ കഴിയില്ല. ഒരു പിഎസ്‌സി കോച്ചിങ്ങ് അക്കാദമിയിലും ആർക്കും ജോലി വാഗ്ദാനം ചെയ്യാൻ കഴിയില്ല. അതുപോലെ. ആർമി റിക്രൂട്ട്മെന്റിലേക്കുള്ള ഒരു കോച്ചിങ്ങ് അക്കാദമിയാണ് ഞാനും തുടങ്ങിയത്. മേജർ രവിയുമായി ചേർന്ന്. തുടക്കം മുതലേ ഇതിനുനേരെ പലയിടത്തു നിന്നും ആക്രമണങ്ങൾ ഉണ്ടായി. ഭാര്യയുടെ സ്വർണം പണയം വെച്ചും കടം വാങ്ങിയുമൊക്കെയാണ് ഞാൻ ഈ സ്ഥാപനം ഉയർത്തിക്കൊണ്ടുവന്നത്.

ഇടതുസർക്കാർ ഭരിക്കുന്ന ഇക്കാലത്തുപോലും എൻഎപിടിക്കെതിരെ ഒരു സർക്കുലർ സ്‌കൂളുകളിലേക്ക് വന്നു. ഇത് ഏതോ ഒരാൾ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ യാതൊരു അന്വേഷണവും നടത്താതെ ആയിരുന്നു. പിന്നീട് ഞങ്ങൾ ഡിപിഐ കണ്ട വിശദീകരിച്ച് അത് പിൻവലിപ്പിക്കയായിരുന്നു. ഈ രീതിയിലുള്ള കുപ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും ഇപ്പോഴും നടക്കുന്നുണ്ട്. ഞാൻ കേരളത്തിൽനിന്ന് ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. ആയിരക്കണക്കിന് കുട്ടികൾക്കാണ് എന്റെ സ്ഥാപനം വഴി ജോലി കിട്ടിയിരിക്കുന്നത്. ഇനി ഞാൻ എന്താണ് വേണ്ടത്. എന്നിട്ടും എന്നെ ആക്രമിച്ച് കൊണ്ടിരിക്കയാണ്. ഇനി ഞാൻ കേരളം വിട്ടുപോകണോ, ഇന്ത്യവിട്ടുപോകണോ എന്നാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.

  • സുധീറിനെതിരെ ഏതെങ്കിലും അന്വേഷണ റിപ്പോർട്ടുകൾ നിലവിലുണ്ടോ?

ഒന്നും തന്നെയില്ല. എന്നിട്ടും ഇങ്ങനെ ചില ആളുകൾ പ്രശ്നം തുടരുകയാണ്. പത്രവാർത്തയുണ്ടാൻ എളുപ്പമാണ്. മറ്റുള്ളവരെ പറ്റിക്കാനും ചതിക്കാനും ഞാൻ ശ്രമിക്കാറില്ല. എന്റെ അമ്മയുടെ സ്റ്റാറ്റസിനെ കുറിച്ച് എനിക്ക് പൂർണബോധ്യമുള്ളതു കൊണ്ട് ഞാൻ അങ്ങനെയുള്ള കാര്യങ്ങളിലെന്നും ചെന്ന് ചാടാറില്ല. ഞാൻ ഈ ആരോപണങ്ങൾ ഉയർത്തുന്നവരെ വെല്ലുവിളിക്കുന്നു. തെളിവിനായി. അന്നും ഇന്നും ഒരേ മൈബൈൽ നമ്പറാണ് ഉപയോഗിക്കുന്നത്. നിങ്ങൾക്ക് കോൾ രേഖകൾ നോക്കാം. പലർക്കും ഞാൻ നെഗറ്റീവ് റിപ്ലേ കൊടുത്തതിന്റെ റിസൾട്ടാണ് ഇപ്പോൾ കാണുന്നത്.

  • കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി സൗഹൃദത്തിലാണോ?

എനിക്ക് അവരുമായി വളരെ ചെറുപ്പം മുതലുള്ള പരിചയമാണ്. എനിക്കവർ സഹോദരങ്ങളെ പ്പോലെയാണ്. പക്ഷേ ഞങ്ങൾ കാണാറില്ല. ഫോൺ ചെയ്യാറുമില്ല. പക്ഷേ ചെറുപ്പം മുതലേയുള്ള ബന്ധമുണ്ട്.

  • ഈ മക്കൾ രാഷ്ട്രീയത്തിന്റെ ആരോപണം ഉയരുമ്പോൾ നിങ്ങൾ ഒന്നിച്ചല്ല?

അല്ല. എനിക്ക് എന്റെ ജീവിതം. അവർക്ക് അവരുടേതും.

  • കഴിഞ്ഞ ഗവൺമെന്റിന്റെ നേർക്കുണ്ടായിരുന്നു മക്കൾ വിവാദത്തിന്റെ തുടർച്ചയല്ലേ ഇത്തവണത്തേതും. താങ്കൾ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തുവരാൻ നീക്കം നടക്കുന്നു. മന്ത്രിക്ക് രാജിവെക്കേണ്ടി വരുന്നു. അത് എങ്ങനെ സംഭവിച്ചു?

അമ്മ മന്ത്രിയായിരുന്ന സമയത്ത് ഒരു വിഷയം ഉണ്ടായിരുന്നു. എന്റെ ഭാര്യയെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചുകൊണ്ട്. ഞാൻ അമ്മയുടെ അടുത്ത് പറഞ്ഞിരുന്നു നിയമിക്കരുതെന്ന്. അത് ശരിയല്ലെന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ അമ്മ പറഞ്ഞു, എന്റെ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള കാര്യങ്ങൾ നോക്കുന്നത് ഇവളാണ്. എന്റെ സാരിയെടുത്തു തരുന്നതുതൊട്ട് എന്ത് ഭക്ഷണം കഴിക്കണം എന്നുവരെ തീരുമാനിക്കുന്നത്് ഇവളാണ്. നീ എങ്ങനെ അതിന് എതിരുപറയും. ഈ വീട്ടിൽ ഇവൾക്കാല്ലാതെ വേറെ ആർക്കാണ് സ്ഥാനം. അങ്ങനെയാണ് അതുണ്ടായത്.

അതിനുശേഷമുള്ള രണ്ടാമത്തെ സംഭവം പറയാം. ഞാൻ എളേപ്പൻ എന്നാണ് വിളിക്കാറ്. ഇപി ജയരാജനെ, ഈ സംഭവം അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു എനിക്ക് അതുവേണ്ട. പ്രശ്നമാവാൻ സാധ്യതയുണ്ട് എന്ന്. നിനക്ക് ഡിഗ്രിയൊക്കെയുണ്ടല്ലേ പിന്നെന്താണ് പ്രശ്നം എന്നാണ് അദ്ദേഹം ചോദിച്ചത്. അതുമതിയാവുമോ എന്ന് ചോദിച്ചപ്പോൾ മാനദണ്ഡമനുസരിച്ച് അതുമതിയെന്ന് പറഞ്ഞു. ഇതാണ് സംഭവിച്ചത്.

ഞാൻ ഈ സ്ഥാപനത്തിൽ എന്തുചെയ്യണം എന്ന് ചോദിച്ചപ്പോൾ അത് വിളിച്ചുചോദിക്കുക മാത്രമാണ് അമ്മ ചെയതത്. പക്ഷേ അത് സമ്മർദ്ദമായാണ് വിലയിരുത്തപ്പെട്ടത്. ഞാൻ അതിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചിരുന്നില്ല. എന്റെ നിലവിലുള്ള സംരഭങ്ങളിൽ നിന്ന് പെട്ടെന്നൊന്നും ഒഴിയാൻ കഴിയില്ല. അതിനിടെയാണ് വിവാദം ഉണ്ടായത്. എന്റെ കഴിവിൽ ഇപി ജയരാജൻ എന്ന വ്യക്തിക്ക് പൂർണ്ണ വിശ്വാസം ഉള്ളതുകൊണ്ടാണ്, അങ്ങനെ ചെയതിട്ടുണ്ടാവുക. ഒരു മണ്ടനെ അവിടെ നിയമിക്കാൻ മന്ത്രി തയ്യാറാവുകയില്ല. കാരണം അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും മന്ത്രിക്കാണ്. ഞാൻ മണ്ടനല്ല എന്ന് മനസ്സിലാക്കിയ കേരളത്തിലെ ചുരുക്കം ചില ആൾക്കാരിൽ ഒരാണ് എന്റെ ഇളയപ്പൻ. ( ചിരിക്കുന്നു)

തുടർച്ചയായ അപവാദങ്ങളിലും മനംനൊന്ത താൻ കേരളം വിട്ടാലാ അല്ലെങ്കിൽ ഇന്ത്യ തന്നെ വിട്ടാലോ എന്ന് ആലോചിക്കയാണെന്ന് സുധീർ തുടർന്ന് പറഞ്ഞു. കെ എം ഷാജഹാനെതിരെ കേസ് കൊടുക്കും. അദ്ദേഹം പറഞ്ഞ വ്യാജ വസ്തുകൾ എത്രപേരാണ് കണ്ടത്. ഞാൻ ഭീകരനാണെന്ന് പറയുന്ന ആൾക്കാർ തെളിവുകളുമായി വരട്ടെ. അപ്പോൾ നമുക്ക് സംസാരിക്കാം. പക്ഷേ എനിക്കെതിരെ പത്രവാർത്ത വരുത്താൻ വളരെ എളുപ്പമാണ്. ആരെയെങ്കിലും കൊണ്ട് ഒരു പരാതി കൊടുപ്പിച്ചാൽ മതി. അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്. ഞാൻ ഇന്ത്യ വിട്ടുപോവണോ. എന്നാൽ ഈ പ്രശ്നം തീരുമോ. ഇവിടെ ബിസിനസ് ചെയ്യാൻ താൽപ്പര്യമുള്ള മന്ത്രിമാരുടെ മക്കൾ ഉണ്ടാവില്ലേ. ഇത് കമ്യൂണിസ്റ്റ് പാർട്ടി ആയതുകൊണ്ടാണോ പ്രശ്നം. എനിക്കറിയില്ല.

കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ ആണെന്നല്ലാതെ എനിക്ക് ഇപ്പോൾ പാർട്ടിയുമായി നേരിട്ട് ബന്ധമില്ല. അനുഭാവി മാത്രമാണ്. കാര്യമായി പാർട്ടി പരിപാടികളിൽ പങ്കെടുക്കാറില്ല .പാർട്ടി മെമ്പർഷിപ്പും ഭാരവാഹിത്വവുമില്ല. ഡിവൈഎഫ്ഐയുടെയും മറ്റും പരിപാടികളിൽ ആരും എന്നെ വിളിച്ചിട്ടുമില്ല. വിളിച്ചെങ്കിൽ ഞാൻ പോയേനെ. - സുധീർ പറയുന്നു. ഞാൻ നടത്തുന്ന എൻഎപിടി എന്ന സ്ഥാപനത്തിന്റെ പേരിൽ ഒരു ജോലി തട്ടിപ്പും നടന്നിട്ടില്ല. ഇതിനായി സെമിനാർ നടത്തുമ്പോൾ ആദ്യം പറയുന്നത് യാതൊരുവിധ ജോലി വാഗ്ദാനവും നൽകില്ല എന്നതാണ്. ഞങ്ങൾ പരിശീലം നൽകുന്നു, നിങ്ങളുടെ കഴിവുകൊണ്ട് ജോലി നേടുന്നു. മേജർ രവിയാണ് ഞങ്ങളുടെ ട്രെയിനിങ്ങിന് നേതൃത്വം കൊടുക്കുന്നത്. അദ്ദേഹം സംഘിയാണെന്ന ആരോപണം കണിക്കിലെടുക്കിന്നില്ല. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ഞാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഒരാളാണ്.- സുധീർ ചോദ്യങ്ങക്ക് മറുപടിയായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP