Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗണപതി പാല് കുടിക്കുന്നതും മാതാവ് കണ്ണീരൊഴുക്കുന്നതും മാജിക് തന്നെ; ആൾ ദൈവങ്ങൾ ഒന്നാന്തരം മാജിക്കുകാർ; കൺകെട്ടിന്റെ രാജകുമാരൻ മുതുകാട് മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.....

ഗണപതി പാല് കുടിക്കുന്നതും മാതാവ് കണ്ണീരൊഴുക്കുന്നതും മാജിക് തന്നെ; ആൾ ദൈവങ്ങൾ ഒന്നാന്തരം മാജിക്കുകാർ; കൺകെട്ടിന്റെ രാജകുമാരൻ മുതുകാട് മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.....

കെ ആർ ഷൈജുമോൻ, ലണ്ടൻ

മാജിക് എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ തെളിയുന്ന ഒരു രൂപം ഉണ്ട്, കുട്ടിത്തം തുളുമ്പുന്ന, സദാ പുഞ്ചിരി നിറയുന്ന ഒരു മുഖം. മുതുകാട് എന്ന സാക്ഷാൽ ഗോപിനാഥ് മുതുകാട്. ഇന്നത്തെ മുതുകാടിനെ ലോകം അറിയും, അഥവാ ലോകം ഒന്നാകെ അറിയുന്ന അപൂർവ്വം മലയാളികളിൽ ഒരാളാണ് നാലക്ഷര പേരിൽ ഒതുങ്ങുന്ന മുതുകാട് എന്ന നാമം. ആ കീർത്തി വ്യാപിച്ചു ഒടുവിൽ യൂണിസെഫ് ബ്രാൻഡ് അംബാസിഡർ പദവി വരെ എത്തി നിൽക്കുന്നു. ഇത് ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ മലയാളി സമൂഹത്തെ ചിരിച്ചും ചിന്തിപ്പിച്ചും സാമൂഹ്യ പ്രസക്തമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനുള്ള അംഗീകാരം കൂടിയായാണ് ഗോപിനാഥ് മുതുകാടിനെ തേടി ഈ പദവികൾ എത്തുന്നത്.

അടുത്തറിയുമ്പോൾ, മാജിക്കിന്റെ കിന്നരി തലപ്പാവ് അഴിച്ചു കാണുമ്പോൾ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളാണ് ഇദ്ദേഹം. ആച്ഛന്റെ ആഗ്രഹ പ്രകാരം വക്കീലാകാൻ വീട്ടിൽ നിന്നും പറഞ്ഞയച്ചു പല വഴികൾ കറങ്ങി ബസ് വാങ്ങി ബിസ്‌നസിനു ഇറങ്ങി, പരാജയത്തിന്റെ മുന്നിൽ, സകല വഴികളും അടഞ്ഞപ്പോൾ ആത്മഹത്യയുടെ രക്ഷാമാർഗ്ഗം തേടി പോയ ആളാണ് ഇന്ന് നാം കാണുന്ന മാന്ത്രികൻ ഗോപിനാഥ് മുതുകാട്.

മറ്റൊരർത്ഥത്തിൽ മാജിക് എന്ന കലയെ മലയാളികൾക്കിടയിൽ ജനകീയം ആക്കുന്നതിൽ ഏറ്റവും വിജയം കണ്ട വ്യക്തി കൂടിയാണ് അദ്ദേഹം. ഇതിനു ലോക സാഹിത്യത്തിൽ വളരെ വേഗം തിരിച്ചറിയപ്പെടുന്ന നാമമായ കവി കെ സച്ചിദാനന്ദൻ നൽകുന്ന വിശേഷണം തന്നെ ധാരാളം. മുതുകാടിന്റെ മാജിക് കാണുമ്പോൾ അതിൽ കൂടുതൽ സാമൂഹിക പ്രതിബന്ധത ആണ് തെളിയുന്നതെന്ന് കവി പറയുന്നു. ഏതൊരു രാഷ്ട്രീയക്കാരനേക്കളും പണ്ഡിതനേക്കളും ജന ഹൃദയത്തിൽ സ്ത്രീ സുരക്ഷ, ശിശു പരിപാലനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ സംരക്ഷ, ജീവിത വിജയത്തിനായി പോസിറ്റീവ് ചിന്താഗതി തുടങ്ങി സൂര്യന് കീഴെ എന്തും മലയാളിയെ പഠിപ്പിക്കുന്ന മുതുകാട് ഒരു സഞ്ചാരിക്കുന്ന സർവ്വകലാശാല ആയി അറിയപ്പെടുകയാണ്.

രണ്ടു നൂറ്റാണ്ടോളം ഇന്ത്യ അടക്കി വാണ ബ്രിട്ടീഷ് കൊളോനിയസം സകല സ്വത്തുക്കളും കൊള്ളയടിച്ചപ്പോൾ അക്കൂടെ സമ്പന്നം ആയിരുന്ന ഭാരതത്തിന്റെ മാജിക്കും യൂറോപ്പിലേക്ക് കടത്തി എന്നാണ് മുതുകാട് പറയുന്നത്. ഇപ്പോൾ യുകെയുടെ മണ്ണിൽ, ബ്രിട്ടീഷുകാരുടെ മുന്നിൽ, നെഞ്ചുറപ്പോടെ മായാജാലം കാട്ടി ഒരിക്കൽ നിങ്ങൾ കൊള്ളയടിച്ച ജാലവിദ്യകൾ ഞങ്ങൾക്ക് നഷ്ടമായിട്ടില്ല എന്ന് തെളിയിക്കാൻ മുതുകാട് വേദികളിൽ നിന്നും വേദികളിലേക്ക് തേരോട്ടം നടത്തുമ്പോൾ ഓരോ കാഴ്ചക്കാരനും അറിയാതെ മന്ത്രിക്കുന്നുണ്ട് ജയ് ഹോ, ജയ് ഭാരത് എന്ന മന്ത്രം.

മാജിക്കിനൊപ്പം കുട്ടികളെ എങ്ങനെ തിരിച്ചറിവിന്റെ പാതയിൽ നടത്തണം എന്ന് കൂടി മലയാളികളെ പഠിപ്പിച്ചു മുന്നേറുന്ന ഗോപിനാഥ് മുതുകാടുമായി മറുനാടൻ മലയാളി പ്രതിനിധി കെ ആർ ഷൈജുമോൻ നടത്തുന്ന സംഭാഷണം:

  • സാധാരണ കർഷക കുടുംബത്തിലെ അംഗം. പ്രതിസന്ധികൾ മാത്രം നിറഞ്ഞ യൗവനം. എന്നിട്ടും തളരാതെ, അസാധാരണ നിശ്ചയദാർഢ്യത്തോടെ ജീവിത ലക്ഷ്യത്തിനായി പൊരുതി നേടിയ ആളാണ് താങ്കൾ. സാധാരണക്കാർക്ക് അപ്രാപ്യം ആയ ഇക്കാര്യം നേടിയെടുത്തത് എങ്ങനെ?

ചോദ്യം പോലെ സങ്കീർണ്ണം അല്ല ഉത്തരം. ലളിതം. എന്ന് വച്ചാൽ മാജിക്കിനെ ഞാൻ പ്രണയിക്കുക ആയിരുന്നു. ആഴത്തിൽ ഉള്ള പ്രണയം തന്നെ ആയിരുന്നു. മുന്നിൽ പല വഴികളും വന്നു കൊണ്ടിരുന്നു. അതിലെ ഒന്നും പോയില്ല. എവിടെയാണോ സന്തോഷം കിട്ടുക അവിടെ പ്രവർത്തിക്കുക എന്നതാണ് പ്രധാനം. നാം പണം സമ്പാദിക്കുന്നുണ്ടോ എന്നതൊക്കെ മറ്റു കാര്യങ്ങൾ ആണ്. ഇഷ്ടമില്ലാത്ത കാര്യം ചെയ്തു കുറെ പണം ഉണ്ടാക്കിയിട്ട് എന്ത് കാര്യം? എന്റെ മുന്നിൽ രണ്ടു വഴികൾ ആണ് അവസാനം ഉണ്ടായിരുന്നത്. സ്വയം ഇന്ദ്രജാലക്കാരനാവുക. അക്കാലത്തു തെരുവിൽ പംബുകളുമായി കൂട്ട് കൂടി നടക്കുന്നവരാണ് കൺകെട്ടുകാർ. ആരും അംഗീകരിക്കില്ല. രണ്ടാമതെത് ഈ കലയെ ജനകീയവൽക്കരിക്കുക. ഈ രണ്ടു കാര്യങ്ങളിലും ഞാൻ എന്റേതായ റോൾ നിറവേറ്റി എന്നാണ് കരുതുന്നത്.

  • താങ്കളുടെ ബോഡി ലാഗ്വേജും മുഖഭാവവും ഒക്കെ ഇത്ര കരുത്തോടെ തീരുമാനം എടുക്കാൻ കഴിവുള്ള ഒരാളെന്ന് തോന്നിപ്പിക്കുന്നില്ല. ഇപ്പോൾ പറയുന്ന പോലെ അത്ര ഈസി ആയിരുന്നോ കാര്യങ്ങൾ?

ങ്ങനെ ഒരു ചോദ്യം ആദ്യമായാണ് നേരിടുന്നത്. ഒരിക്കലും ഈസി ആയിരുന്നില്ല. താങ്കൾ സൂചിപ്പിച്ച പോലെ തന്നെ, അത്ര കരുത്തുള്ള അസാമാന്യ മനുഷ്യൻ ഒന്നും അല്ല ഞാൻ. ജീവിതം മാജിക് അല്ല, ജീവിതത്തിൽ അത് കാട്ടാനും കഴിയില്ല. ജീവിതത്തിൽ തുറന്ന കാഴ്ചപാട് ഉള്ള ആളാണ് ഞാൻ. മന്ത്രികനായി ജീവിക്കാൻ കഴിയുകയേ ഇല്ല. എല്ലാവരെയും പോലെ ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന ആൾ. മാജിക്കിന്റെ ഒരു അടയാളം പോലും വീട്ടിൽ സൂക്ഷിക്കാത്ത ആൾ ആണ് ഞാൻ. താങ്കൾ സൂചിപ്പിച്ച പോലെ അൽപ്പം സോഫ്റ്റ് ആയ പേഴ്‌സണാലിറ്റി ആണെന്നും പറയാം. കള്ളത്തരം വേദിയിൽ കാട്ടും, എന്നാൽ ജീവിതത്തിൽ ഒരിക്കലും കാട്ടിയിട്ടില്ല. അങ്ങനെ എന്റെ തീരുമാനങ്ങളും സ്വാഭാവികമായി സംഭവിച്ചു എന്നെ പറയാൻ പറ്റൂ. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എനിക്കും അത്ഭുതം തോന്നുന്നു.

  • മാജിക്കിനൊപ്പം സമൂഹത്തെ നേർ വഴിയിൽ നടത്താൻ ഉള്ള ഉദ്യമം കൂടി താങ്കൾ ഏറ്റെടുത്തിരിക്കുക ആണല്ലോ. എങ്ങനെയാണ് ഇതിന്റെ തുടക്കം?

കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഇതിന്റെയും ആരംഭം. മാജിക് എന്നത് ഒരു കലയാണ്, അത് എങ്ങനെ ജനജീവിതത്തിന് പ്രയോജനപ്പെടുത്താം എന്ന അന്വേഷണം ആയിരുന്നു ഈ രീതിക്ക് തുടക്കമിട്ടത്. അന്ന് മലപ്പുറം കലക്ടർ ആയിരുന്ന പി കെ മോഹന്തിയുടെ കൂടെ താൽപ്പര്യ പ്രകാരം അക്ഷര ജാലം എന്ന പരിപാടിക്ക് തുടക്കമിട്ടു, വൻ സ്വീകരണമാണ് ലഭിച്ചത്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഒരിക്കലും ധന ലാഭം ഉണ്ടാകില്ല. എന്നാൽ മാനസികമായ സംപ്തൃപ്തി വളരെ കൂടുതലും ആയിരിക്കും.

ഇക്കാലത്ത് ഇന്ത്യയിൽ ഉടനീളം പെൺകുട്ടികൾ അടങ്ങുന്ന 10 അംഗ സംഘവും ആയി ദേശീയത പ്രചരിപ്പിക്കുന്നതിനായി കറങ്ങിയ ദിനങ്ങൾ ആണ് ഇപ്പോൾ മനസ്സിൽ വരുന്നത്. ഭക്ഷണം കഴിക്കാൻ പോലും പലപ്പോഴും കയ്യിൽ പണം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരു തരാം ഉന്മാദം ആയിരുന്നു മനസ് നിറയെ.

  • പല കാര്യങ്ങളും കുട്ടികളിൽ ഫോക്കസ് ചെയ്യുകയാണല്ലോ, മാർക്കറ്റിങ് തന്ത്രം ആണോ?

കുട്ടികൾ എന്റെ ദൗർബല്യം ആണ്. ഇപ്പോഴും അവസരം കിട്ടിയാൽ അവരോടൊപ്പം കളിക്കാനും ചിരിക്കാനും ഒക്കെ ഇഷ്ടമാണ്. കുട്ടികളോട് ഒരിക്കലും അവർ വളരുന്ന പ്രായത്തിൽ അരുത്, നോ എന്ന് പറഞ്ഞു പഠിപ്പിച്ചു വളർത്തരുത് എന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യം എവിടൊക്കെ പറയാൻ പറ്റും അവിടൊക്കെ ഞാൻ പറയും. കുട്ടികൾ ജന്മം കൊള്ളുന്ന ആദ്യ 1000 ദിവസങ്ങൾ ആണ് അവരുടെ യഥാർത്ഥ സ്വഭാവം രൂപപ്പെടുത്തുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നത് എന്ന് പറയപ്പെടുന്നു. ഇക്കാരണത്താൽ ആയിരിക്കാം ഫേസ്‌ബുക്ക് മേധാവി മാർക്ക് സുക്കർബെർഗ് കുഞ്ഞുണ്ടായി ആദ്യ ഏഴു ദിവസം ആയപ്പോൾ ക്വാണ്ടം ഫിസിക്‌സ് ചെവിയിൽ പറഞ്ഞു കൊടുത്തു എന്ന് വായിക്കാൻ ഇടയായത്. പണ്ട് നമ്മുടെ മഹാഭാരത കഥയിലും ഉണ്ടല്ലോ, അഭിമന്യുവിനു അവൻ ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ കൃഷ്ണൻ കുരുക്ഷേത്ര യുദ്ധത്തിൽ പത്മ വ്യൂഹം ഭേദിക്കാൻ ഉള്ള വിദ്യ പറഞ്ഞു കൊടുത്തതും. ഞാൻ ഇങ്ങോട്ട് വരുന്നതിനു മുൻപ് കുവൈറ്റിൽ പ്രോഗ്രാം ചെയ്യുന്ന ഇടവേളയിൽ ഒട്ടേറെ ആളുകൾ മനഃശാസ്ത്രജ്ഞനോട് ചോദിക്കാൻ എന്ന വിധം വട്ടം കൂടുമായിരുന്നു.

  • കുട്ടികളെ നമ്മൾ അടഞ്ഞ മനസുകൾ ആയി വളരാൻ വിടുകയാണോ?

താണ് സത്യം. ഒരു കുട്ടി 10 വയസ്സ് ആകുമ്പോഴേക്കും ഒന്നര ലക്ഷം തവണ അരുത്, നോ എന്നീ വാക്കുകൾ കേൾക്കുന്നുണ്ട് എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഈ വാക്ക് തന്നെയാണ് അവർ ഏറ്റവും അധികം കേൾക്കുന്നതും. കുട്ടികളെ സ്വയം വളരാൻ ഇപ്പോൾ നാം അനുവദിക്കുന്നില്ല. ചോദിക്കുന്നത് എന്തും വാങ്ങി കൊടുക്കും. അവനു ഇല്ലയ്മയുടെയും ദുഃഖത്തിന്റെയും വികാര വിചാരങ്ങളിൽ സഞ്ചരിക്കാൻ അവസരം നിക്ഷേധിക്കുകയാണ്. കുട്ടികൾ തുറന്നു ചിരിക്കാൻ പോലും മറന്നു തുടങ്ങുന്നു. ഒന്നുകിൽ ടി വി, അല്ലെങ്കിൽ എക്‌സ് ബോക്‌സ്, അല്ലെങ്കിൽ മൊബൈൽ ഫോൺ, അല്ലെങ്കിൽ ഐ പാഡ്... ഇങ്ങനെ ബന്ധങ്ങൾ മറന്നു ഗദ്‌ഗേട്ടുകൾ ആണ് അവരുടെ ലോകമായി മാറുന്നത്. ആരും സംസാരിക്കുന്നില്ല. ഭയപ്പെടുത്തുന്ന അവസ്ഥയാണിത്. ഇപ്പോൾ നമ്മൾ ഒരു വീട്ടിൽ ചെന്നാൽ പോലും കുട്ടികൾ മുന്നിൽ പ്രത്യക്ഷപ്പെടാറില്ല. ഞാൻ പറയുന്നത് നിങ്ങൾക്കും അനുഭവം ഉണ്ടായിരിക്കുമല്ലോ.

  • യൂണിസെഫ് ബ്രാൻഡ് അംബാസിഡർ ആയത് എങ്ങനെ?

ഞാൻ തുടർച്ചയായ നിരീക്ഷണത്തിൽ ആയിരുന്നു എന്നതാണ് സത്യം. അമേരിക്കയിൽ നിന്നും യൂണിസെഫ് അധികൃതർ ചെന്നൈ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ആണ് അറിയുന്നത് തന്നെ. കുട്ടികൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനം അവരുടെ ശ്രദ്ധയിൽ പെട്ടിരിക്കാം. കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ മാതാപിതാക്കള വായനശീലം കൂട്ടി കൂടുതൽ അറിവ് നേടണം എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ ടി വി കണ്ടാലും പത്രം വായിച്ചാലും പ്രയോജനം ചെയ്യുന്ന എത്ര കാര്യങ്ങൾ അതിൽ നിന്നും കിട്ടും? എല്ലാം സെൻസേഷണൽ ചെയ്യപ്പെടുമ്പോൾ ഗൗരവം അർഹിക്കുന്ന കാര്യങ്ങൾ പിന്നിലേക്ക് പോകുന്നു. അപ്പോൾ അവ നാം സ്വയം കണ്ടെത്തണം.

  • ദൈവങ്ങളുടെ പേരിൽ നടക്കുന്നത് കൺകെട്ടാണോ? ഗണപതിയും മാതാവും ഒക്കെ ഇടയ്ക്കിടെ മാജിക് കാട്ടുന്നു എന്ന് കേൾക്കാറുണ്ടല്ലോ?

101 ശതമാനം തട്ടിപ്പ് ആണെന് ഞാൻ പറയും. ഇതൊന്നും നടക്കുന്ന കാര്യങ്ങൾ ആല്ല.

  • അപ്പോൾ ആൾ ദൈവങ്ങളോ? അവർ അത്ഭുതങ്ങൾ കാട്ടാറുണ്ടല്ലോ?

വരാണ് യഥാർത്ഥ മാജിക്കുകാർ. മനുഷ്യ മനസ്സിന്റെ അതി ബോധ മനസിനെ കണ്ടെത്തി അതിനെ കൈകാര്യം ചെയ്യാൻ പഠിച്ചവർ. പല മാജിക്കുകാർക്കും അതിൽ പരാജയം പറ്റാറുണ്ട്. മനുഷ്യന്റെ ദുർബല മനസ്സിനെയാണ് ഇത്തരക്കാർ ആകർഷിക്കുന്നത്. അത്തരക്കാർക്ക് മുന്നിൽ എന്ത് മാജിക്കും കാട്ടം. ഞങ്ങൾ ഒക്കെ സ്റ്റേജിൽ മാത്രമേ മാജിക് കാട്ടൂ. ജീവിതത്തിൽ കാട്ടില്ല. മനുഷ്യന്റെ ദുർബല മനസ് ചിന്തിക്കുന്നത് എന്ത്, അവിടെ പിടിച്ചു കയറും. ഇതാണ് ആൾ ദൈവങ്ങളുടെ പണി.

  • അപ്പോൾ താങ്കളും വേദിയിൽ തട്ടിപ്പല്ലേ കാട്ടുന്നത്, കുറ്റബോധം തോന്നാറുണ്ടോ?

രിക്കലും ഇല്ല. മാജിക് വേദിയിൽ നടക്കുന്നത് തട്ടിപ്പ് ആണെന്ന് അറിഞ്ഞു തന്നെയാണ് ആളുകൾ കാണാൻ വരുന്നത്. ഇവിടെ സംഭവിക്കുന്നത് രസിപ്പിക്കൽ ആണ്. എന്റെർടെയ്‌മെന്റിനു വേണ്ടി നടത്തുന്ന കബളിപ്പിക്കൽ എന്ന് വേണമെങ്കിൽ പറയാം. ചെയ്യുന്ന ആൾക്കും കാണുന്ന ആൾക്കും അറിയാവുന്ന കാര്യം. അപ്പോൾ അവിടെ പരാതി ഇല്ല. എത്രയോ വിവരം ഉള്ള ആളുകളാണ് മാജിക് കാണാൻ വന്നിരിക്കുന്നത്. മാജിക് കാട്ടുന്ന ആൾ മുന്നിലിരിക്കുന്ന ആളെ വിഡ്ഢിയാക്കാൻ അല്ല ശ്രമികുന്നത്, പകരം രസിപ്പിക്കാൻ ആണ്. മറിച്ചു ശ്രമിച്ചാൽ വിഡ്ഢിയാകുന്നത് മാജിക് കാട്ടാൻ വരുന്നവാൻ ആയിരിക്കും. മോഹൻലാൽ സിനിമയിൽ ഡോക്ടർ ആകുമ്പോൾ അദ്ദേഹം യഥാർത്ഥ ഡോക്ടർ അല്ലെന്നു അറിഞ്ഞാണ് നാം കാണുന്നതും അദ്ദേഹം അഭിനയിക്കുന്നതും. മാജിക്കിലും അത്രേ ഉള്ളൂ.

  • എസ്‌കേപിസം അടക്കം ഒട്ടു മിക്ക വിദ്യയും ചൊൽപ്പിടിയിലാക്കിയ സാഹചര്യത്തിൽ, ഇനി മാജിക്കിലെ സ്വപ്നം

നിലാവുള്ള രാത്രിയിൽ തുറസ്സായ സ്ഥലത്ത് വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി ചന്ദ്രനെ മറയ്ക്കുവാൻ സാധികുമോ എന്ന പരീക്ഷണം ആണ് ഞാൻ ഇപ്പോൾ നടത്തുന്നത്. ഏതാനും പേരെ കൺകെട്ടിൽ വീഴ്‌ത്താം എങ്കിലും ഇത് സാധ്യമാക്കണം എങ്കിൽ ഇനിയും കടമ്പകൾ ഏറെയാണ് മുന്നിൽ. ഇതിനായി ഒട്ടേറെ ഗവേഷണം നടത്തുന്നുണ്ട്. മുൻപ് ഇതിന്റെ പ്രാകൃത രൂപം ടെലി മാജിക് അവതരിപ്പിച്ചു വിജയിച്ചത് മാത്രമാണ് ഏക പ്രതീക്ഷ.

  • കുടുംബത്തെ കുറിച്ച് കൂടി

ഭാര്യ കവിത. വീട്ടമ്മയാണ്. ഏക മകൻ വിസ്മയ് ആറാം ക്ലാസ്സിൽ പഠിക്കുന്നു. ഞങ്ങൾ പൂജപ്പുരയിലാണ് താമസം. അവനും പറ്റുന്ന പോലെ കൊച്ചു കൊച്ചു മാജിക് കാട്ടുന്നുണ്ട്.

കേരള സർക്കാരിന്റെ സഹകരണത്തോട് കൂടി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റ് കാണുവാൻ  വായനക്കാർ തീർച്ചയായും വരണം. ഒരു ദിവസം മുഴുവൻ കണ്ടു തീർക്കുവാൻ ഉള്ള കാഴ്ചകളും ആയാണ് മാജിക് പ്ലാനറ്റ് കാത്തിരിക്കുന്നത്. നിങ്ങൾക്ക് അതൊരു പ്രത്യേക അനുഭവം തന്നെ ആയിരിക്കും. ബ്രിട്ടണിലെ വേദിയിൽ മലയാളി സമൂഹം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് മുതുകാട് വാക്കുകൾ അവസാനിപ്പിച്ചത്. വിദേശ രാജ്യത്തു ലഭിക്കുന്നതിൽ ഏറ്റവും ഊഷ്മളം ആയ വരവേൽപ്പ് നൽകിയ ബ്രിട്ടണിലെ മലയാളികൾ എക്കാലവും മനസ്സിൽ ഉണ്ടായിരിക്കും എന്ന് പറഞ്ഞ മുതുകാട് മാജിക്കിന് പറ്റിയ തീം തേടി അലഞ്ഞു തിരിയാൻ തിരക്കിനിടയിൽ അവസരം ലഭിച്ചില്ല എന്ന സങ്കടവും പങ്കിട്ടാണ് അഭിമുഖം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP