Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാവ്‌ലിനിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല; ഇപ്പോൾ പ്രതിബന്ധമായി വി എം സുധീരന്റെ കക്ഷി ചേരാനുള്ള ഹർജി കൂടിയുണ്ട്; നിലപാടുള്ള ജഡ്ജിമാരുടെ മുന്നിലാണ് കേസ് ഉള്ളത്; ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്: മറുനാടനോട് മനസു തുറന്ന് കെ എം ഷാജഹാൻ

ലാവ്‌ലിനിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല; ഇപ്പോൾ പ്രതിബന്ധമായി വി എം സുധീരന്റെ കക്ഷി ചേരാനുള്ള ഹർജി കൂടിയുണ്ട്; നിലപാടുള്ള ജഡ്ജിമാരുടെ മുന്നിലാണ് കേസ് ഉള്ളത്; ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്: മറുനാടനോട് മനസു തുറന്ന് കെ എം ഷാജഹാൻ

എം മനോജ്കുമാർ

തിരുവനന്തപുരം: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉറക്കമില്ലാത്ത നാളുകളാണ് ഇനി വരാൻ പോകുന്നതെന്ന് കെ.എം.ഷാജഹാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരുന്ന ജനുവരിയിൽ ആണ്. പിണറായിക്ക് വലിയ പ്രതിബന്ധം സൃഷ്ടിച്ച് മുൻ കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ ഇടപെടൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഇടപെടൽ ഹർജി കൂടി അനുവദിച്ചാൽ കാര്യങ്ങൾ പിണറായി വിജയന് പ്രതികൂലമായി വരും. . ലാവ്ലിൻ കേസിൽ പ്രതിയായിരുന്നു പിണറായി വിജയൻ. 2009 ലാണ് ലാവ്ലിൻ കേസിൽ പിണറായിയെ സിബിഐ പ്രതിയാക്കുന്നത്.

2013 ലാണ് അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിന്നും സിബിഐ മാറ്റുന്നത്. ഇപ്പോഴുള്ള അവസ്ഥയെന്താണ്? ലാവ്ലിൻ കേസിൽ മൂന്നു പ്രതികളെ കോടതി ശിക്ഷിച്ചു. പിണറായി വിജയൻ അടക്കമുള്ള മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷിക്കപ്പെട്ടവർ എല്ലാം കീഴുദ്യോഗസ്ഥരാണ്. വെറുതെ വിട്ടവർ ആരാണ്. നയപരമായ തീരുമാനമെടുത്ത അന്നത്തെ മന്ത്രി പിണറായി വിജയൻ. വകുപ്പ് സെക്രട്ടറിമാർ എന്നിവർ. കുറ്റക്കാരായവർ പറയുന്നത് ഞങ്ങൾ തീരുമാനം നടപ്പിലാക്കിയവർ മാത്രമാണെന്നാണ്. ഞങ്ങളെ വെറുതെ വിടണം. ഇവർ ആവശ്യപ്പെടുന്നു. സിബിഐയ്ക്ക് ഇവരെ വെറുതെ വിടാൻ കഴിയില്ല. കാരണം പറഞ്ഞ നിലപാടുകളിൽ നിന്ന് സിബിഐയ്ക്ക് പിന്നോട്ട് പോകേണ്ടി വരും. അതാണ് അവർ അപ്പീലുമായി പോകുന്നത്.

ഈ ഘട്ടത്തിലാണ് ലാവ്ലിൻ കേസിൽ വി എം.സുധീരൻ കൂടി ഇടപെടൽ ഹർജി കൂടി വരുന്നത്. ലാവ്ലിൻ കേസിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല. അഴിമതിക്കേസിൽ പെട്ട് പിണറായി വിജയനെക്കാളും വലിയ രാഷ്ട്രീയ നേതാക്കൾ ഇന്ത്യയിൽ ജയിലിൽ കിടക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കിടന്നു. ബീഹാർ ഭരിച്ച ലാലുപ്രസാദ് യാദവ് ഇപ്പോഴും ജയിലിൽ കിടക്കുന്നു. ഹരിയാനയിലെ ഓംപ്രകാശ് ചൗതാല വർഷങ്ങളായി ജയിലിൽ കിടക്കുകയാണ്. ഒരുപിടി രാഷ്ട്രീയക്കാർ ജയിലിൽ കിടക്കുന്നുണ്ട്. കേരളത്തിൽ ഒരു ജഡ്ജിയും പിണറായിക്കെതിരെ വിധിക്കില്ല. കാരണം ജീവിക്കാൻ ഭയം കാണും. 51 വെട്ടു വെട്ടിയ സെറ്റ് ആണല്ലോ? പക്ഷെ സുപ്രീം കോടതിയിൽ കഥ മാറും.

ഒരു മുഖ്യമന്ത്രിക്കെതിരായ അഴിമതിക്കേസ് ആണ് അവർ വിധി പറയാൻ പോകുന്നത്. ജനുവരിയിൽ ലാവ്ലിൻ കേസിൽ പിണറായി വിജയൻ വലിയ പ്രതിസന്ധി നേരിടും. ജനുവരിയിൽ ആണ് കേസ് സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കുന്നത്. അതിൽ വിധി എതിരായാൽ പിണറായി വിജയൻ ലാവ്ലിൻ കേസിൽ പ്രതിയാണ്. പ്രതിയായാൽ പിന്നെ വിചാരണയാണ്. മുഖ്യമന്ത്രി പദവിയെ തന്നെ ബാധിക്കുന്ന കാര്യമാണിത്. കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതിയിലെ ശക്തമായ നിലപാട് ഉള്ള ജഡ്ജിമാരാണ്. ആർബി.രമണയും ശന്തന ഗൗഡറും ആണ് കേസ് പരിഗണിക്കുന്നത്. ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപതമാണ്. വിധി എതിരായാൽ പിണറായി ജയിലിൽ പോകേണ്ടി വരും. സുപ്രീംകോടതിയുടെ മുന്നിൽ കേസ് എത്തുമ്പോൾ ഒരു പരിഗണന വരുക. പിണറായി മുഖ്യമന്ത്രീയാണ് എന്നാണ്. അതുകൊണ്ട് തന്നെ അതിന്റെന്റെതായ ഗൗരവത്തിൽ കേസ് പരിഗണിക്കപ്പെടും.

മുഖ്യമന്ത്രിയായതിനാൽ എങ്ങനെയെങ്കിലും പിണറായി രക്ഷപ്പെടും എന്ന് തോന്നൽ ജനമനസ്സിൽ വരും എന്ന കാര്യവും സുപ്രീംകോടതിയുടെ മുന്നിൽ വരുന്ന ഒരു വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ പിണറായിക്ക് ഭയപ്പെടേണ്ട ദിനങ്ങൾ തന്നെയാണ് മുന്നിൽ വരുന്നത്. പിണറായി വിജയൻ ലാവ്‌ലിൻ കേസിൽ അകപ്പെട്ടതോടെ പാർട്ടിയിൽ വന്ന പ്രശ്‌നങ്ങൾ നോക്കാം. 1998 ലാണ് പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്. അതിനുശേഷം പാർട്ടി സംവിധാനത്തിൽ വന്ന ഒരു ജീർണ്ണത വന്നു. ആ ജീർണ്ണതയിൽ നിന്നും ഉയർന്ന താമരകളാണ് .പി.കെ..ശശിയെ പോലുള്ളവർ. പി.കെ.ശശി പുതിയ പാർട്ടി ലീഡർഷിപ്പിന്റെ സൃഷ്ടിയാണ്. ഞാൻ അച്യുതാനന്ദന്റെ അടുക്കൽ ഉള്ളപ്പോഴോന്നും ഈ പി.കെ. ശശി ഒന്നും ഇല്ല. പി.കെ.ശശിയെ പോലുള്ളവർ. പിണറായിയെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ 2009 മുതൽ 2012 അദ്ദേഹം ഒരു കേസിൽ പ്രതി ആയിരുന്നു. ലാവ്‌ലിൻ കേസിൽ പ്രതിയായതോടെ പാർട്ടിയിലും പിണറായി തന്ത്രങ്ങൾ മാറ്റിയിരുന്നു.

ലാവ്ലിൻ കേസിൽ പ്രതിയായതോടെ സ്വാധീനമുറപ്പിക്കാൻ പാർട്ടിയുടെ പിടി പിണറായി അയച്ചു കൊടുത്തു. എന്ത് തോന്ന്യവാസവും കാണിക്കാമെന്ന അവസ്ഥയാക്കി. അതിന്റെയൊക്കെ ബൈ പ്രൊഡക്റ്റ് ആണ് പി.കെ.ശശി. മണ്ണാർക്കാട് സിപിഎമ്മിന്റെ മാഫിയാ പ്രവർത്തനത്തിനു നേതൃത്വം നൽകിയിരുന്ന ആളാണ് ശശി. അതുകൊണ്ടാണ് ഇത്രയും നവോത്ഥാനമൊക്കെ പറയുന്ന, ലിംഗനീതിയൊക്കെ പറയുന്ന പി.കെ.ശശിയെ ഒരിക്കലും പിണറായിക്ക് നിയന്ത്രിക്കാൻ കഴിയാതെ പോയത്. ശബരിമലയുടെ പേരിൽ നവോത്ഥാന നായകനായാണ് പിണറായി ഒരുങ്ങിപ്പുറപ്പെട്ടത്. ലിംഗനീതിയാണ് ഉയർത്തിക്കാട്ടിയത്. എന്നിട്ടും പി.കെ.ശശിയെ എന്തുകൊണ്ട് പിണറായിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഭയങ്കര ഐറണി അല്ലെ. മൂന്നുമാസമായി ശശിക്കെതിരായ സ്ത്രീപീഡനക്കേസിന്റെ പേരിൽ പാർട്ടി അന്വേഷണ കമ്മിഷൻ വന്നിട്ട്. എന്നിട്ടെന്തായി എന്തെങ്കിലും ചെയ്യാൻ പിണറായിക്ക്, അല്ലെങ്കിൽ സിപിഎമ്മിന് കഴിഞ്ഞോ? 1998 ലാണ് പിണറായി പാർട്ടി സെക്രട്ടറി ആവുന്നത്. ഈ കാലത്തെ വളർച്ച നോക്കിയാൽ നിങ്ങൾക്ക് കാണാം.

പാർട്ടിയുടെ പോക്ക് താഴോട്ടാണ്. അതിനു മുഴുവൻ കാർമികത്വം വഹിച്ചത് പിണറായിയാണ് എന്ന് വളരെ വ്യക്തമല്ലേ? തിരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രം എടുക്കാം. 2001-ൽ പിണറായി പാർട്ടി സെക്രട്ടറിയായിരിക്കെ സിപിഎം നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയമടഞ്ഞു. 2006-ൽ വിജയിച്ചത് അച്ചുതാനന്ദൻ കാരണമാണ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ജയത്തിന്റെ വക്കുവരെ എത്തിയതും അച്യുതാനന്ദൻ കാരണമാണ്. 2016-ൽ ഇടതുമുന്നണി അധികാരത്തിൽ എത്തിയെങ്കിലും അതും പിണറായി കാരണമല്ല. ഉമ്മൻ ചാണ്ടിയുടെ ദോഷം കാരണമാണ്. സോളാർ കേസ് മുതൽ ബാർക്കോഴ വരെയുള്ള അഴിമതി ആരോപണങ്ങൾ കാരണം. ഒരു തിരഞ്ഞെടുപ്പിലും പിണറായിക്ക് ഇടതുമുന്നണിയെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. ഇനി ലോക്‌സഭ നോക്കാം. 2004 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിച്ചത് ഡിഐസി കാരണമാണ്. 2009-ൽ തോറ്റില്ലേ? 2014 ൽ തോറ്റില്ലേ. അപ്പോൾ ലോക്‌സഭയും പിണറായി കാരണമല്ല ജയിച്ചത്.

2005 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ചു. 2010-ൽ ചരിത്രത്തിൽ ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയം നുണഞ്ഞു. കേരളത്തിൽ ഒരൊറ്റ തവണയേ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം തോറ്റിട്ടുള്ളൂ. അത് പിണറായി പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ്. ആകപ്പാടെ 2015-ൽ ജയിച്ചു എന്നേ പറയാൻ കഴിയൂ. സിപിഎം എന്ന പാർട്ടി അഭിമാനം കൊള്ളുന്നത് അതിന്റെ സംഘടനാപരമായ ചട്ടക്കൂട് ചൂണ്ടിക്കാണിച്ചാണ്. ബ്രാഞ്ച് കമ്മറ്റി, ലോക്കൽ കമ്മറ്റി, ഏരിയാ കമ്മറ്റി, ജില്ലാ കമ്മറ്റി. ഇതെല്ലാം എപ്പോൾ വലിയ നോക്കുകുത്തികളാണ്. പാർട്ടി എന്ന് പറഞ്ഞാൽ പിണറായി, സർക്കാർ എന്ന് പറഞ്ഞാൽ പിണറായി. പാര്ട്ടിക്കകത്ത് നിന്ന് പിണറായിക്കെതിരെ നിന്ന് സംസാരിക്കാൻ ആരുണ്ട്. ഒരു വശത്ത് ജനാധിപത്യം എന്ന് പറയുകയും മറുവശത്ത് മോദിയെ തോൽപ്പിക്കുന്ന എകാധിപത്യമാണ്. എല്ലാതരത്തിലുമുള്ള ജീർണത, എല്ലാ തരത്തിലുള്ള ഒത്തുതീർപ്പുകൾ. എന്ത് വൃത്തികേടുമുണ്ടെങ്കിലും ഒരു ഭാഗത്ത് സിപിഎമ്മുണ്ടാകും. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പയ്യന്നൂരിൽ ഒരു സ്ത്രീയുടെ മുഖത്ത് ചുവപ്പ് പെയിന്റ് അടിച്ചത്.

ഒരു വശത്ത് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുകയും മറുവശത്ത് സ്ത്രീയെ പിടിച്ചു നിർത്തി അവരുടെ ദേഹത്ത് ചുവപ്പ് പെയിന്റു അടിക്കുകയും ചെയ്യുക. ഇങ്ങിനെ എല്ലാ വൃത്തികേടുകൾക്ക് പിന്നിലും സിപിഎമ്മുണ്ടാകും. അത് എപ്പിട്ടോമൈസ് ചെയ്യുന്ന സംഭവമാണ് പി.കെ.ശശി. ശബരിമല, സ്ത്രീ സമത്വം. ലിംഗനീതി. ഇതൊക്കെയാണ് പിണറായി ഉയർത്തിപ്പിടിക്കുന്നത്. ഈ പ്രശ്‌നം നടന്നുകൊണ്ടിരിക്കുമ്പോഴാണ് മറുവശത്ത് പിണറായി ശശിയെ സംരക്ഷിക്കുന്നത്. പാർട്ടിക്കകത്ത് സ്ത്രീ സമത്വമുണ്ടോ? പിന്നെയെങ്ങിനെ സമൂഹത്തിൽ സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കും. പാർട്ടിക്കകത്ത് സ്ത്രീ പീഡിപ്പിക്കപ്പെടുകയാണ്. ശശിയെ പോലുള്ളവർ ആണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്. ഈ ഹിപ്പോക്രസിയാണ് പ്രശ്‌നം. വിഭാഗീയത ഇല്ലാതായത് ഈ കാര്യത്തിൽ തിരിച്ചടിയാണ്. മുൻപ് എതിർ ശബ്ദങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴില്ല. ഇരട്ട നിലപാടുകൾ ചോദ്യം ചെയ്യപ്പെടുന്നില്ല.

ഇപ്പോൾ ശബരിമല പ്രശ്‌നത്തിൽ നാല് സീറ്റിനും പത്ത് വോട്ടിനും വേണ്ടിയല്ല നിലപാട് എന്ന് പിണറായി പറഞ്ഞു. ഇത് തന്നെയാണ് ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയും പറഞ്ഞത്. അദ്ദേഹം ഇപ്പോൾ എവിടെപ്പോയി. പാർട്ടി ഇപ്പോൾ എവിടെപ്പോയി. ഞങ്ങൾ വ്യവസായ വത്ക്കരണത്തിനു വേണ്ടിയാണ് നിൽക്കുന്നത് എന്നാണ് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞത്. അഞ്ചു തവണ ബംഗാൾ ഭരിച്ച പാർട്ടിയാണ്. ഇപ്പോൾ പാര്ട്ടിയുമില്ല വോട്ടുമില്ല. സിപിഎമ്മിൽ നിന്നാണ് ബംഗാളിൽ ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടായത്. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ബിജെപി പാർട്ടി ഓഫീസ് ആയി മാറി. കേരളത്തിലും സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് ഭയങ്കരമായി കൂടിയിരിക്കുകയാണ്. നേമത്ത് കോൺഗ്രസ് വോട്ട് ചോർന്നപ്പോൾ തത്തുല്യമായി സിപിഎം വോട്ടും ചോർന്നു. അതി ഭീകരമായ പ്രശ്‌നത്തിലേക്കാണ് സിപിഎം നീങ്ങുന്നത്. അതിനോരേയൊരു കാരണക്കാരൻ പിണറായി മാത്രമാണ്.

കാരണം പാർട്ടി ഇപ്പോൾ കാലങ്ങളായി പിണറായിയുടെ കയ്യിലാണ്. മന്ത്രിസഭയിലോ? ആദ്യം ഇ.പി.ജയരാജൻ ബന്ധുത്വ നിയമനത്തിൽ കുരുങ്ങി രാജിവെച്ചു. എ.കെ.ശശീന്ദ്രൻ ലൈംഗികാപവാദ കേസിൽ രാജിവെച്ചു. ശശീന്ദ്രന് പകരം തോമസ് ചാണ്ടി വന്നു. പോയി. കെ.ടി.ജലീൽ എപ്പോൾ വേണമെങ്കിലും തെറിക്കാവുന്ന അവസ്ഥയിലാണ്. ഇപ്പോൾ മാത്യു ടി തോമസ് രാജിയുടെ വക്കിലാണ്. അത് ജെഡിഎസിന്റെ ആവശ്യപ്രകാരം. മാത്യു ടി തോമസിന് പകരം കൃഷ്ണൻകുട്ടി വരാൻ ഇരിക്കുകയാണ്. മറ്റൊരു മന്ത്രി കെ.കെ.ശൈലജയെ പോലുള്ളവർ മെഡിക്കൽ ബിൽ പോലുള്ള അഴിമതിയിൽ ഉൾപ്പെട്ടു. രണ്ടര വർഷത്തിന്നിടയിൽ ഒരു നേട്ടവും പറയാനില്ല. ഇനി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് മുന്നിലും പിണറായി വിജയന് മുന്നിലും അതിഭീകരമായ് വെല്ലുവിളി ആയിരിക്കും-ഷാജഹാൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP