Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒപ്പമുള്ളവരും പ്രശ്‌നങ്ങളും വിഎസിന് സ്വയം ഉയരാനുള്ള ചവിട്ടുപടികൾ; മകനെതിരെ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി കസേരയിൽ പ്രതിരോധത്തിലായി; പിന്നെ പയറ്റിയത് ഒത്തുതീർപ്പ് രാഷ്ട്രീയം; വിഎസിന്റെ അസ്തമനത്തെക്കുറിച്ചുള്ള കെ എം ഷാജഹാൻ പറയുന്നു

ഒപ്പമുള്ളവരും പ്രശ്‌നങ്ങളും വിഎസിന് സ്വയം ഉയരാനുള്ള ചവിട്ടുപടികൾ; മകനെതിരെ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി കസേരയിൽ പ്രതിരോധത്തിലായി; പിന്നെ പയറ്റിയത് ഒത്തുതീർപ്പ് രാഷ്ട്രീയം; വിഎസിന്റെ അസ്തമനത്തെക്കുറിച്ചുള്ള കെ എം ഷാജഹാൻ പറയുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: ജനകീയ പ്രശ്‌നങ്ങളിൽ ജനങ്ങളോടൊപ്പം നിന്ന് പട പൊരുതാനുള്ള ഒരു രീതി സമ്പ്രദായം വേണമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ്.അച്യുതാനന്ദനോട് അന്ന് ആവശ്യപ്പെട്ടിരുന്നു. 2001ൽ വിഎസിനൊപ്പം ചെരുമ്പോഴാണ് ഞാൻ ഈ ആവശ്യം ഉന്നയിച്ചത്. ഇത് വി എസ് അംഗീകരിക്കുകയും അതിനു പൂർണമായി വശംവദനാകുകയും ചെയ്തതോടെയാണ് വിഎസിന് ജനമനസുകളിൽ ഇളക്കം തട്ടാത്ത ഒരു സ്ഥാനം ലഭിച്ചത്-വിഎസിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെ.എം.ഷാജഹാൻ മറുനാടനോട് പറഞ്ഞു. സിപിഎമ്മിന്റെ പാർട്ടി സർക്കിളുകളിൽ മാത്രം ഒതുങ്ങി നിന്ന വി എസ് പിന്നീട് ജനമനസുകളിൽ വിഗ്രഹവത്ക്കരിക്കപ്പെട്ട ഒരു നേതാവായി മാറിയതിന് പിന്നിലെ പോരാട്ട കഥകൾ ഓർത്തെടുക്കുകയായിരുന്നു ഷാജഹാൻ.

ഞാൻ ഉള്ളതുകൊണ്ടാണ് വി എസ് കയറിയത് എന്ന വാദം എനിക്കില്ല. ഞാൻ ഇല്ലാത്തതുകൊണ്ടാണ് വി എസ് ഇറങ്ങിയത് എന്ന വാദവും എനിക്കില്ല. പക്ഷെ വിഎസിന്റെ ജനകീയ പ്രതിച്ചായയ്ക്ക് മുന്നിൽ ഞാൻ ഒരു ഘടകമായിരുന്നു. ഞങ്ങളുടെ ഒരു ഒരു കോർ ടീമും ഒപ്പമുണ്ടായിരുന്നു. ഞാൻ എന്റെ ജോലി നല്ലതുപോലെ ചെയ്തു. ഒരു തൊണ്ണൂറു ശതമാനവും അച്യുതാനന്ദൻ അച്യുതാനന്ദൻ ആയിരുന്നു എന്ന കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. വിഎസിനെ വിഗ്രഹവത്ക്കരിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. പക്ഷെ ഏറ്റെടുത്ത പ്രശ്‌നങ്ങളും അതിനായുള്ള നിരന്തര പോരാട്ടങ്ങളും വഴി വി എസ് വിഗ്രഹവത്ക്കരിക്കപ്പെടുകയാണ് ചെയ്തത്. കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷ രാഷ്ട്രീയം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നിറഞ്ഞു നിന്നത് വി എസ് പ്രതിപക്ഷ നേതാവായ ഈ കാലഘട്ടത്തിൽ മാത്രമായിരുന്നു.

ആ ഘട്ടത്തിൽ പ്രതിപക്ഷം ഒരിക്കലും ഒത്തുതീർപ്പ് രാഷ്ട്രീയം പയറ്റിയില്ല. അച്ചുതാനന്ദന്റെ നോൺ കൊംപ്രമൈസിങ് നിലപാടുകൾ, ഒരു ലെഗസി, ഒരു കമ്മ്യൂണിസ്റ്റ് പാരമ്പര്യം എല്ലാം എടുത്ത് പറയേണ്ടതുണ്ട്. കേരളത്തിൽ വനംകൊള്ള നിന്നത് അച്യുതാന്ദന്റെ പോരാട്ടത്തിന്റെ ഫലമാണ്. സംഘടിത സ്ത്രീ പീഡനങ്ങൾക്കെതിരെയുള്ള നിലപാടുകൾ, പരിസ്ഥിതി പ്രശ്‌നങ്ങൾ ഇതെല്ലാമാണ് അച്യുതാനന്ദന്റെ ഇമേജ് ഉയർത്തിയത്. പക്ഷെ മുഖ്യമന്ത്രിയായപ്പോൾ വി എസ് കൈക്കൊണ്ട ഒത്തുതീർപ്പ് രാഷ്ട്രീയം. മകൻ എന്ന വലിയ ഘടകം എല്ലാം വിഎസിന്റെ പോരാട്ടവീര്യത്തിനു അവസാനം കുറിച്ചു.

ഞാൻ ഒപ്പമുണ്ടായിരുന്ന ഘട്ടത്തിൽ അരുൺകുമാറിന്റെ ഇടപെടലുകൾ ഫലപ്രദമായി തടഞ്ഞിരുന്നു. മകനെതിരെ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ അച്യുതാനന്ദൻ മുഖ്യമന്ത്രി എന്ന നിലയിൽ പ്രതിരോധത്തിലായി. പിന്നീട് പയറ്റിയത് ഒത്തുതീർപ്പ് രാഷ്ട്രീയം. ഈ രാഷ്ട്രീയം വി എസ് എന്ന പോരാട്ട നായകന്റെ അസ്തമനത്തിനു കാരണമാകുകയും ചെയ്തു. വിഎസിനെ അദ്ദേഹത്തിനു പിന്നിൽ നിന്ന് നയിക്കുമ്പോൾ എന്റെ വിപുലമായ ഒരു അനുഭവ പരിചയം അദ്ദേഹത്തിനു തുണയായിരുന്നു.

ഇപ്പോൾ അദ്ദേഹം വിസിലൗട്ട് ചെയ്യുന്ന സ്റ്റേജിൽ ആണ് നിൽക്കുന്നത്. സ്ത്രീ പീഡന കാര്യത്തിൽ ഒരു സ്റ്റേറ്റ്‌മെന്റുപോലും വിഎസിൽ നിന്നും ഉണ്ടാകുന്നില്ല. ഗൗരിടാസൻ നായരുടെ വിഷയം വന്നപ്പോൾ അലൻസിയറുടെ വിഷയം വന്നപ്പോൾ എന്തിനു കെ.പി.ശശിയുടെ വിഷയം വന്നപ്പോൾ പോലും വി എസ് അനങ്ങിയില്ല. മാസത്തിൽ ഇപ്പോൾ ഒരു പ്രസ്താവന വിഎസിൽ നിന്നും വന്നാൽ ആയി. എന്ന നിലയിലാണ് കാര്യങ്ങൾ. ഒത്തുതീർപ്പുകളിൽ നിന്ന് ഒത്തുതീർപ്പുകളിലേക്ക് നീങ്ങിയതുകൊണ്ടാണ് ജനമനസുകളിൽ വി എസ് എന്ന ബിംബത്തിനു തകർച്ച നേരിട്ടത്. 2001 മുതൽ 2006 വരെയുള്ള പടപൊരുതലിന്റെ ആ സുവർണ കാലം മാത്രമേ ഇപ്പോൾ വിഎസിന് മുന്നിലുള്ളൂ. അതുകൊണ്ട് തന്നെയാണ് ഷാജഹാൻ ഉള്ളപ്പോൾ വി എസ് ഉണ്ടായിരുന്നു. ഷാജഹാൻ പോയപ്പോൾ വി എസ് പോയി എന്ന് ആളുകൾ ഇപ്പോഴും പറയുന്നത്. പോരാട്ട വീര്യം പ്രകടിപ്പിച്ചു അധികാരത്തിലെത്തിയ വി എസ് ഒത്തുതീർപ്പിന്റെ വക്താവായതോടെയാണ് ഇറക്കം തുടങ്ങിയത്.

മുഖ്യമന്ത്രിയായപ്പോൾ വിഎസിനൊപ്പം പാർട്ടി ഉണ്ടായിരുന്നില്ല. പക്ഷെ മുഖ്യമന്ത്രി എന്ന നിലയിൽ വിഎസിന് പലതും ചെയ്യാമായിരുന്നു. അതൊന്നും വി എസ് ചെയ്തില്ല. അദ്ദേഹവും ഒത്തുതീർപ്പിന് പിറകെ പോയി. വിഎസിനെ മോണിട്ടർ ചെയ്ത് പാർട്ടി സെക്രട്ടറി എന്ന നിലയിൽ പിണറായി വിജയൻ അപ്പുറത്തുണ്ടായിരുന്നു. 98-ൽ പിണറായി പാർട്ടി സെക്രട്ടറിയായി. പാർട്ടി സെക്രട്ടറിക്ക് മുഖ്യമന്ത്രികൂടിയാവാം. 2006-ൽ സ്വാഭാവികമായും പിണറായി മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നു. പിണറായി പാർട്ടി സെക്രട്ടറി ആവുന്ന സമയത്ത് അച്യുതാനന്ദൻ ഒരു ഫിഗർ അല്ലായിരുന്നു. പക്ഷെ ഞങ്ങൾ അച്യുതാനന്ദനെ ജനകീയനാക്കി മാറ്റിയതോടെ അത് നേരിട്ട് ബാധിച്ചത് പിണറായിയുടെ മുഖ്യമന്ത്രി എന്ന സാധ്യതകളെ ആയിരുന്നു. 2001 മുതൽ 2006 വരെയുള്ള വിഎസിന്റെ പോരാട്ട കാലത്ത് ഭരിക്കുന്ന യുഡിഎഫ് മാത്രമല്ല പാർട്ടി സെക്രട്ടറി പോലും എതിർ സ്ഥാനത്ത് പലപ്പോഴും കടന്നു വന്നിരുന്നു.

വി എസ് ജനങ്ങൾക്കൊപ്പം നിന്ന് ഈ കാലത്ത് നടത്തിയ ഓരോ പോരാട്ടത്തിലും പ്രതിസ്ഥാനത്ത് പാർട്ടിയുണ്ടായിരുന്നു. വി എസ് ഏറ്റെടുത്ത മുഴുവൻ പ്രശ്‌നങ്ങളിലും ജനങ്ങൾ പിണറായിയുടെ ഒപ്പമല്ലായിരുന്നു. വിഎസിന്റെ കൂടെയായിരുന്നു. വി എസ് ഇടപെട്ട എല്ലാ പ്രശ്‌നങ്ങളിലും അടി പിണറായിക്ക് ലഭിച്ചു. ഇതെല്ലാം ഞാനാണ് ചെയ്യുന്നത് എന്ന ഫീൽ പിണറായിക്ക് വന്നു. ലാവ് ലിനും കൂടി വന്നു. എല്ലാത്തിലും വി എസ് കത്തിക്കയറിയപ്പോൾ പിണറായിയുടെ ശത്രുപട്ടികയിൽ ഞാൻ കൂടി ഇടംപിടിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉള്ള പ്രതിച്ഛായ മുഖ്യമന്ത്രി എന്ന നിലയിൽ വിഎസിന് നിലനിർത്താൻ കഴിഞ്ഞില്ല. മുൻപ് പറഞ്ഞ ഒത്തുതീർപ്പ് രാഷ്ട്രീയം തന്നെയാണ് വി എസ് പിന്നീട് പയറ്റിയത്. ഒപ്പമുണ്ടായിരുന്ന ആളുകളും ഇടപെട്ട പ്രശ്‌നങ്ങളും എല്ലാം സ്വയം ഉയരാനുള്ള വിഎസിന്റെ ചവിട്ടുപടി ആയിരുന്നു.

എല്ലാവരെയും ഉപയോഗിച്ച് വലിച്ചെറിയുക എന്ന ശൈലിയുടെ വക്താവായിരുന്നു വി എസ്. എപ്പോഴും സെൽഫിഷ് ആയി വി എസ് നിലകൊണ്ടു. എപ്പോഴും വി എസ് അധികാരത്തിനായി ആഗ്രഹിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്തു. വിഎസിന്റെ കുടുംബം മുഴുവൻ നല്ല നിലയിൽ. അല്ലലും അലട്ടലുമോന്നുമില്ല. പിന്നെ എന്തിനാണ് ഈ പ്രായത്തിൽ വി എസ് സർക്കാരിന്റെ കയ്യിൽ നിന്ന് ലക്ഷങ്ങൾ ചോർത്തുന്നത്? വിഎസിന്റെ കൂടെ നിൽക്കുമ്പോഴും വിഎസിൽ നിന്ന് ഒരു സംരക്ഷണമോ എന്തെങ്കിലും സഹായങ്ങളോ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ വി എസ് സംരക്ഷിച്ചു, കൈവിട്ടു എന്നൊന്നും എന്റെ മുന്നിൽ ഒരിക്കലും പ്രസക്തമായിരുന്നില്ല. ആ രീതിയിൽ വന്ന ആളായിരുന്നില്ല ഞാൻ. വി എസ് സെൽഫ് സെന്റെർഡ് മാൻ ആണെന്ന് എനിക്ക് അറിയാമായിരുന്നു.

ജെഎൻയുവിൽ നിന്ന് എക്‌ണോമിക്‌സിൽ എംഫിൽ ഉണ്ട് എനിക്ക്. എന്റെ എംഎസ്സി തന്നെ ഫിഷറീസിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഒരു ജോലി എനിക്ക് പ്രശ്‌നമായിരുന്നില്ല. വിഎസിന്റെ കൂടെ എന്ന് പറയുമ്പോൾ ഒരു ചന്ദ്രൻ പിള്ള അല്ലാതെ വേറെ ആരെങ്കിലും വിഎസിന്റെ കൂടെ ഇപ്പോൾ ഉണ്ടോ? 2006-ൽ അധികാരത്തിൽ എത്തിയിട്ടും ഭരണനേട്ടമൊന്നും മുഖ്യമന്ത്രി എന്ന നിലയിൽ വിഎസിന് സൃഷ്ടിക്കാൻ കഴിഞ്ഞില്ല. പറയാൻ ഒക്കെ പലതും കാണുമായിരിക്കും. 2011 ൽ ജയത്തിന്റെ വക്കുവരെ ഇടതുമുന്നണിയെ വി എസ് എത്തിച്ചിട്ടുട്ടെങ്കിൽ അത് വിഎസിന്റെ കഴിവ് എന്നല്ല കാണേണ്ടത് എതിരാളികളായ യുഡിഎഫിന്റെ കഴിവുകേട് എന്ന നിലയിലാണ്. പക്ഷെ ഇന്നത്തെ പിണറായി സർക്കാരിനെക്കാൾ ഭേദമായിരുന്നു അന്നത്തെ വി എസ് സർക്കാർ എന്ന് പറയേണ്ടി വരും. കാരണം എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്നാണ് പറഞ്ഞത്. പിണറായിയുടെ ഭരണത്തിന്റെ അവസ്ഥ ഇപ്പോഴെന്താണ്?

ആ രീതിയിൽ വിഎസിന്റെ ഭരണകാലം ഭേദമായിരുന്നു. വിഎസിന്റെ കൂടെയുള്ള മന്ത്രിമാരും ഭേദമായിരുന്നു. ഇന്നെല്ലാം പിണറായി മാത്രമാണല്ലോ. ഒരു ജനകീയ നേതാവായി ഉയർന്നു വന്നതിന്റെ ക്രെഡിറ്റ് അടിസ്ഥാനപരമായി അച്യുതാനന്ദന് തന്നെയായിരുന്നു. ജനകീയ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പ്രശ്‌നമുണ്ടാകുന്ന സ്ഥലങ്ങളിൽ ചെന്ന് ജനങ്ങൾക്കൊപ്പം നിന്ന് പോരാടുക. അതായിരുന്നു ഒരു സമീപനം. വിഎസിന് ഒപ്പം ചേരുമ്പോൾ തന്നെ ഈ കാര്യം ഞാൻ ആവശ്യപ്പെട്ടിരുന്നു. 1996 മുതൽ 2001 വരെ പ്ലാനിങ് ബോർഡ് വൈസ് ചെയർമാനായിരുന്ന ഐ.എസ്.ഗുലാത്തിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. ഈ ഘട്ടത്തിലാണ് വിഎസിനോടുള്ള അടുപ്പം തുടങ്ങുന്നത്. എന്റെ കുടുംബത്തിലെ മൂന്നാമത്തെ തലമുറ കമ്യൂണിസ്റ്റ് ആയിരുന്നു. അമ്മയുടെ അമ്മയുടെ ജേഷ്ടൻ സി.ജി.സദാശിവൻ 1957-ലെ സിപിഐ മന്ത്രിസഭയിലെ എംഎൽഎയായിരുന്നു. അച്ഛനും കമ്യൂണിസ്റ്റ്കാരനായിരുന്നു.

വളരെ തീവ്രവും തീക്ഷ്ണവുമായ കമ്യൂണിസ്റ്റ് പാരമ്പര്യമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി വിഎസിന് വേണ്ടി ഇടപെടാൻ അതുകൊണ്ട് തന്നെ ഈ പാരമ്പര്യം എന്നെ സഹായിച്ചു. 1985 ലാണ് ഞാൻ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ഉണ്ടായിരുന്നത്. അത് ഇടത് സ്ഥാപനമായിരുന്നു. തോമസ് ഐസക്കുമായി ആ കാലത്ത് വലിയ സഹകരണമായിരുന്നു. ഗുലാത്തിയും ഇടതുപക്ഷക്കാരനായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇന്നത്തെ പോലെ നിർജീവമായ ഒരു യൂണിറ്റ് ആയിരുന്നില്ല. വളരെ പിന്തുണയുള്ള ഒരു ജനകീയ പ്രസ്ഥാനമായിരുന്നു. പരിഷത്തുമായും എനിക്ക് അടുപ്പമുണ്ടായിരുന്നു. 1989-91 കാലത്ത് അതിന്റെ സ്റ്റേറ്റ് കമ്മറ്റി മെമ്പർ ആയിരുന്നു ഞാൻ. ഒരു വശത്ത വലിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യം- ഒരു വശത്ത് വലിയ ഇടതുപക്ഷ കാഴ്ചപ്പാട്-എകെജി സെന്ററിന് കീഴിലെ ഒരു സിപിഎം ബ്രാഞ്ചിലെ മെമ്പർഷിപ്പ്.

ഞാൻ പറഞ്ഞു വരുന്നത് മൂവ്‌മെന്റുകളോട് ഒരുമിച്ച് നിന്ന് പ്രവർത്തിച്ചിരുന്ന ഒരു വലിയ അഡ്വാന്റെജ് എനിക്ക് ഉണ്ടായിരുന്നു ഒപ്പം വലിയ റിസർച്ച് ബാക്ക് ഗ്രൌണ്ടും ഉണ്ടായിരുന്നു. ഇതെല്ലാം വിഎസിനായി ആവിഷ്‌ക്കരിച്ച ജനകീയ പ്രശ്‌നങ്ങളിൽ ജനങ്ങളോടൊപ്പം നിന്ന് പട പൊരുതാനുള്ള ഒരു രീതി സമ്പ്രദായത്തിന്റെ കാര്യത്തിൽ എനിക്ക് തുണയായി. വിഎസിനെ വിഎസായി മാറ്റുന്ന സമയത്ത് തുണയായി മാറിയത് ഞാൻ മുൻപ് പറഞ്ഞ വിപുലമായ ഈ റിസർച്ച് ബാക്ക് ഗ്രൌണ്ടായിരുന്നു. സിഡിഎസിൽ നിന്നുള്ള എംഫിൽ എന്ന് പറഞ്ഞാൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ എംഫിൽ ആയിരുന്നു. ജെഎൻയുവിന്റെ ഏക ഓഫ് ക്യാമ്പസ് സെന്റർ ആണത്. ഓൾ ഇന്ത്യാ സെലക്ഷൻ ആയിരുന്നു ഇവർക്ക്. ഒരു വർഷം 15 പേർ. അവിടുന്ന് എംഫിൽ എടുത്ത ശേഷമാണ് ഞാൻ ഗുലാത്തിയുടെ അടുത്തേക്ക് പോയത്. ഗുലാത്തിയുടെ അടുത്തേക്ക് പോയപ്പോഴും അച്യുതാനന്ദന്റെ അടുത്തേക്ക് പോയപ്പോഴും ഈ റിസർച്ച് ബാക്ക് ഗ്രൌണ്ട് എന്നെ വലിയ രീതിയിൽ സഹായിച്ചു. 1985 ൽ ഞാൻ അവിടെ ചേരുമ്പോൾ തന്നെ ഒന്നരലക്ഷം ബുക്കിന്റെ ലൈബ്രറി ആയിരുന്നു അത്. ഐഎസ് ഗുലാത്തി അന്ന് എല്ലാ ചൊവ്വാഴ്ചയും ദേശാഭിമാനിയിൽ ഒരു പംക്തി എഴുതുന്നുണ്ടായിരുന്നു-വികസന പാതയിൽ എന്നായിരുന്നു ഈ പംക്തിയുടെ പേര്.

ഞാനായിരുന്നു അത് എഴുതിയിരുന്നത്. ഗുലാത്തി ഇംഗ്ലീഷിൽ പറഞ്ഞു തരും. ഞാൻ അത് പിന്നീട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി നൽകും. അങ്ങിനെ അഞ്ചു വർഷവും ഞാനത് ചെയ്തിരുന്നു. ഇംഗ്ലീഷിൽ ഞാനത് എഴുതി നൽകിയാൽ അത് ഗുലാത്തി തിരുത്തി നൽകും. പിന്നീടാണ് അത് മലയാളത്തിലേക്ക് ഞാൻ പരിഭാഷപ്പെടുത്തി നൽകുന്നത്. ഈ ബാക്ക്ഗ്രൗണ്ട് എല്ലാമാണ് വിഎസിനായി ഞാൻ ഉപയോഗപ്പെടുത്തുന്നത്. വിഎസിനെ ഇന്നു കാണുന്ന വി എസ് ആയി രൂപപ്പെടുത്തപ്പെടുമ്പോൾ, ഒപ്പം നിൽക്കുമ്പോൾ എന്നെ സഹായിച്ച വിപുലമായ ഘടകങ്ങൾ അറിയാൻ വേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത്. ഞങ്ങൾ ഒരു കോർ ഗ്രൂപ്പുണ്ടാക്കി. സാമ്പത്തിക ശാസ്ത്രത്തിനായി കെ.എൻ.ഹരിലാൽ. എപ്പോഴത്തെ പ്ലാനിങ് ബോർഡ് മെമ്പർ. ഐടിക്കായി ജോസഫ് സി.മാത്യു. പരിസ്ഥിതിക്കായി ഇ.കുഞ്ഞികൃഷ്ണൻ. എപ്പോഴും കാടുമായി സഹവർത്തിത്വത്തിൽ നിന്നിരുന്ന കുഞ്ഞികൃഷ്ണൻ. ഓൺലൈൻ ലോട്ടറിക്ക് സുരേഷ് കുമാർ. ഹിന്ദുവിലുണ്ടായിരുന്ന പി.വേണുഗോപാൽ- ഈ ടീമാണ് ആ കാലത്ത് വിഎസിന്റെ പിന്നിൽ നിന്നത്.

പൂയംകുട്ടി വനം കൊള്ള. കുഞ്ഞികൃഷ്ണൻ ആണ് കാട്ടിൽ പോയി പ്ലാൻ അല്ലാം ഉണ്ടാക്കി എല്ലാ കാര്യങ്ങളും നോക്കിയത്. മതികെട്ടാൻ പ്രശ്‌നം. മതികെട്ടാനെ കുറിച്ച് അങ്ങിനെ പഠിക്കുകയാണ്. ഞങ്ങൾ അവിടെ നിന്ന് എല്ലാം കോ-ഓർഡിനേറ്റ് ചെയ്തു.അന്നുണ്ടായിരുന്ന എല്ലാ ജനകീയ പ്രശ്‌നങ്ങളും ആഴത്തിൽ പഠിച്ചായിരുന്നു സമീപിച്ചിരുന്നത്. ഇങ്ങിനെ പഠിച്ചാണ് പൂയംകുട്ടി, മതികെട്ടാൻ, ജീരകപ്പാറ എല്ലാ വിഷയങ്ങളും കൊണ്ടുവന്നത്. ഇവിടെയെല്ലാം വി എസ് എത്തി. അവിടെയുള്ള ഇരകളോട് ഒപ്പം നിന്ന് സമരം ചെയ്തു. എൻഡോസൾഫാൻ വിഷയം വന്നപ്പോൾ അവിടെ പോയി വി എസ് കറങ്ങി നടന്നു. എല്ലാ സ്ഥലങ്ങളും പോയി കണ്ടു. ഇരകളെ കണ്ടു സംസാരിച്ചു. പ്രസംഗിച്ചു. ഫോട്ടോകൾ എല്ലാം കൊണ്ടുവന്നു നിയമസഭ രണാങ്കണമാക്കി മാറ്റി. ഒന്നാമത്തെ കാര്യത്തിൽ ഞങ്ങൾ ഇരകൾക്കൊപ്പം നിന്ന് ഫൈറ്റ് ചെയ്തു. രണ്ടാമത്തെ കാര്യം കൺസിസ്റ്റൻസി ആയിരുന്നു ഹോൾ മാർക്ക്. മതികെട്ടാനിൽ വി എസ് പോയിക്കഴിഞ്ഞാൽ മതികെട്ടാൻ പിന്നെ അവസാനിക്കുന്നത് അത് ഒരു നാഷണൽ പാർക്ക് ആയി കഴിഞ്ഞാണ്.

അതുവരെ ഈ സമരം അങ്ങ് കൊണ്ടുപോവുകയാണ്. ദൈനംദിന പ്രസ്താവനകളും പത്ര സമ്മേളനങ്ങളും. സജീവമായ ഒരു കാലഘട്ടമായിരുന്നു അത്. മൊബൈൽ ഫോണും ഇന്റർനെറ്റ് എന്നിവ അങ്ങിനെ ഉണ്ടായിരുന്ന കാലഘട്ടം കൂടിയായിരുന്നില്ല അത്. ഇത് ഓർക്കണം. ഒരു ജനകീയ നേതാവെന്ന നിലയിലുള്ള വിഎസിന്റെ വളർച്ചയുടെ കാലഘട്ടം തുടങ്ങുകയായിരുന്നു. ഇത്തരം നീക്കങ്ങൾ വഴിയാണ് ജനമനസിൽ വിഎസിന് ലബ്ദപ്രതിഷ്ഠ നേടിയത്. അഞ്ച് വർഷത്തിനുള്ള അത്രമാത്രം പത്രക്കുറിപ്പുകളും വാർത്താസമ്മേളനങ്ങളും വിഎസിനായി വന്നു. അങ്ങിനെ ദൈനംദിനം സ്ത്രീ പീഡനത്തിന്നെതിരെയും പരിസ്ഥിതിപ്രശ്‌നങ്ങളിലും അനീതിക്കെതിരായും വിഎസിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. ഓരോ ദിവസത്തെ ഞങ്ങളുടെ അധ്വാനവും ജനമനസ്സിൽ വിഎസിന് ശക്തമായ സ്ഥാനം തന്നെ നൽകിക്കൊണ്ടിരുന്നു. പിന്നെ തിരഞ്ഞെടുപ്പ് വന്നപ്പോൾ വിഎസിന് പോലും കൂടുതൽ മിനക്കെടേണ്ടി വന്നില്ല. അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ പ്രസംഗത്തിൽ കൂടി പറയുക മാത്രം മതിയായിരുന്നു.

അങ്ങിനെയുള്ള വലിയ ഒരു പാക്കേജിന്റെ ഭാഗമായാണ് 2001-ൽ അച്യുതാനന്ദൻ ഉണ്ടായത് എന്ന് എനിക്ക് ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നു. അന്ന് ഒരു പാക്കേജിന്റെ ഭാഗമായി ചെയ്തത് ആയിരുന്നില്ല. തിരിഞ്ഞു നോക്കുമ്പോൾ അത് ഒരു വലിയ പാക്കേജ് ആയിരുന്നു എന്ന് മനസിലാവുന്നു. ഞാൻ മുൻപ് പറഞ്ഞല്ലോ പാർട്ടി സർക്കിളുകളിൽ ഉള്ള ഒരു നേതാവ്. ആ നേതാവ് ജനകീയ നേതാവായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. വി എസ് അറിഞ്ഞിരുന്നില്ല. ഞങ്ങൾ പോലും അറിഞ്ഞിരുന്നില്ല. ഈ മാറ്റം. അപ്പോഴേക്കും ജനമനസുകളിൽ അനിഷേധ്യമായ ഒരു സ്ഥാനം വിഎസിന് ലഭിച്ചിരുന്നു. 2001 മുതലുള്ള അഞ്ചു വർഷത്തെ നിരന്തര പ്രയത്‌നത്തിന്റെ റിസൽട്ട് ആണ് 2006-ൽ കണ്ടത്. 2006 ൽ ഇടതുപക്ഷം അധികാരത്തിലെത്തി. 2006 മുതൽ വി എസ് ഇറങ്ങിതുടങ്ങി.

കാരണം പ്രതിപക്ഷ നേതാവിൽ നിന്ന് മുഖ്യമന്ത്രിയായി വി എസ് രൂപാന്തരം പ്രാപിച്ചിരുന്നു. പിന്നീട് ഈ ഇറക്കം പടിപടിയായി പൂർണമാവുകയായിരുന്നു. സന്ധിയില്ലാസമരങ്ങളും നിലപാടുകളും സ്വീകരിച്ചിരുന്ന വി എസ് പിന്നീട് ഒത്തുതീർപ്പുകളുടെ രാഷ്ട്രീയമാണ് പയറ്റിയത്. നിലപാടുകളിൽ നിന്ന് വി എസ് പിറകോട്ടടിച്ചു. കടുത്ത സമ്മർദ്ദങ്ങളും ബാഹ്യമായ ഘടകങ്ങളും ആയിരുന്നു ഇതിനു പിന്നിൽ. മുൻപ് അങ്ങിനെ ആയിരുന്നില്ല. പ്രശ്‌നങ്ങളിൽ സമ്മർദ്ദം വരുമ്പോൾ, ഞാൻ ഒപ്പമുണ്ടായിരുന്നപ്പോൾ ഈ സമ്മർദ്ദത്തെ ഞാൻ തടഞ്ഞു നിർത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഞാൻ ഒപ്പ്മുണ്ടായിരുന്നില്ല. 2006-ൽ വി എസ് എന്നെ പുറത്താക്കിയിരുന്നു. സമ്മർദ്ദങ്ങൾ തന്നെയായിരുന്നു ഈ പുറത്താക്കലിന് പിന്നിൽ. മുഖ്യമന്ത്രിയായപ്പോഴും വി എസ് ഫൈറ്റ് ചെയ്ത് നിൽക്കാൻ നോക്കിയിരുന്നു.

2011വരെയൊക്കെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നു തന്നെ വി എസ് ഫൈറ്റ് ചെയ്യാൻ നോക്കി. 2010 ലാണ് ഞാൻ വിഎസിനെതിരെ ശക്തമായി സംസാരിച്ച് തുടങ്ങിയത്. അന്ന് അതിന്റെ ആവശ്യം വന്നിരുന്നു. 2010 മുതൽ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടുന്ന മുഖ്യമന്ത്രി വിഎസിനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്. എനിക്ക് മാത്രമല്ല പൊതുസമൂഹത്തിനു മുഴുവനും. തച്ചങ്കരിയുടെ കാര്യത്തിലും ഐജി ശ്രീജിത്തിന്റെ കാര്യത്തിലുമാണ് ഞാൻ വിഎസുമായി ഉടക്കുന്നത്. വി എസ് ഇരുന്ന കാബിനെറ്റിലാണ് ശ്രീജിത്തിനെ ഐജിയായി പ്രമോട്ട് ചെയ്തത്. ഇമേജ് ഇല്ലാത്ത ആരോപണങ്ങളിൽ കുടുങ്ങിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിഎസിന്റെ പാരമ്പര്യം മറന്നു ഡിഐജിയാക്കിയപ്പോൾ അത് ഞാൻ ശക്തമായി എതിർത്തു. പോളിറ്റിക്കലി ഒത്തുതീർപ്പ് രാഷ്ട്രീയം വി എസ് പയറ്റിയപ്പോൾ ഞാൻ വിഎസുമായി അകന്നു. അല്ലാതെ വ്യക്തിപരമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. പിന്നീട് വിഎസിന്റെ തുറന്ന വിമർശകൻ ആയി ഞാൻ മാറുകയായിരുന്നു. ഇപ്പോൾ താഴെയിറങ്ങി താഴെയിറങ്ങി വി എസ് എവിടെയാണ്. പിണറായി സർക്കാരിൽ നിന്ന് ശമ്പളം വാങ്ങിക്കുന്ന ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ വരെയായി നിൽക്കുന്നു-കെ.എം.ഷാജഹാൻ പറയുന്നു.

( ലാവ് ലിൻ കേസ് - പിണറായിയുടെ ഉറക്കം കെടുത്തുന്നത് എങ്ങിനെ -നാളെ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP