Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിവേദ്യത്തിലെ മോഹനകൃഷ്ണനായി മലയാളത്തിന്റെ മനം കവർന്ന വിനു മോഹൻ നടത്തിയതു ശക്തമായ തിരിച്ചുവരവ്; പുലിമുരുകൻ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നു വിനു: 'മുരുകന്റെ' സഹോദരന്റെ വിശേഷങ്ങൾ

നിവേദ്യത്തിലെ മോഹനകൃഷ്ണനായി മലയാളത്തിന്റെ മനം കവർന്ന വിനു മോഹൻ നടത്തിയതു ശക്തമായ തിരിച്ചുവരവ്; പുലിമുരുകൻ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നു വിനു: 'മുരുകന്റെ' സഹോദരന്റെ വിശേഷങ്ങൾ

അർജുൻ സി വനജ്

കൊച്ചി: പുലിമുരുകൻ മലയാളത്തിന്റ തരംഗമായി മാറിയതിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ വിനു മോഹൻ. 2007 ൽ പുറത്തിറങ്ങിയ നിവേദ്യത്തിന് ശേഷം പത്തൊൻപതോളം ചിത്രങ്ങളിൽ അഭിനയിച്ച വിനു മികച്ച അഭിനയമാണ് മണിക്കുട്ടൻ എന്ന കഥാപാത്രത്തിലൂടെ പുലിമുരുകനിൽ കാഴ്ചവച്ചത്. ചിത്രത്തിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ മറുനാടൻ മലയാളിയോട് വിനു പങ്കുവെക്കുന്നു...

ലാൽജോസ് ചിത്രം നീനയിലെ സണ്ണിക്കുട്ടിക്ക് ശേഷം, ഇനിയൊരു ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അത് ഒരു ശക്തമായ കഥാപാത്രമായിരിക്കണമെന്ന നിർബന്ധത്തിലായിരുന്നു ഞാൻ. അങ്ങനെയിരിക്കുമ്പോഴാണ് വൈശാഖേട്ടൻ പുലിമുരുഖൻ എന്ന ചിത്രത്തെക്കുറിച്ച് ഒരിക്കൽ ടെലിഫോണിൽ വിളിച്ചു സംസാരിക്കുന്നത്.

ലാലേട്ടന്റെ അനിയന്റെ റോളാണ് വൈശാഖേട്ടൻ പറഞ്ഞപ്പോഴേ ഞാൻ ശരിക്കും ത്രില്ലിലായിരുന്നു. പക്ഷെ വൈശാഖേട്ടൻ സിനിമയെക്കുറിച്ച് ഒരു കാര്യംകൂടി പറഞ്ഞു. പുലിമുരുകന്റെ വർക്കിനിറങ്ങുന്നത് ഒരു പിക്‌നിക്കിന് പോകുന്നതായി കണക്കാക്കണം. എപ്പോൾ തീരുമെന്നോ, എപ്പോൾ റിലീസ് ചെയ്യുമെന്നോ പറയാനാവില്ല. അതുകൊണ്ട് കൃത്യമായി എത്ര ഡേറ്റ് വേണമെന്ന് പറയാൻ ആകില്ലെന്ന്. പക്ഷെ വൈശാഖേട്ടന്റെ ആ വാക്കുകൾ ഒരു തരത്തിൽ പറഞ്ഞാൽ ഒരു ഊർജ്ജമാണ് എനിക്ക് നൽകിയത്. കഥാപാത്രത്തെക്കുറിച്ച് ഒരു ഔട്ട്‌ലൈനും എനിക്ക് തന്നു. അത് കേട്ടപ്പോൾ തന്നെ മലയാളത്തിൽ ഈ ചിത്രം വമ്പൻ ഹിറ്റ് ആകുമെന്ന് ഉറപ്പായിരുന്നു എന്ന് വിനു പറയുന്നു.

2015 ജൂലൈ 27 ന് കൊച്ചി മരടിലെ ഒരു ഗോഡൗണിൽ വച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ രംഗം ചിത്രീകരിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ഭാഗ്യംവും കൂടിയുണ്ട്. ആ ആദ്യ രംഗത്തിൽ ഞാനും ലാലേട്ടനൊപ്പം അഭിനയിച്ചിരുന്നു. ലാലേട്ടനും ഞാനും സിദ്ധീക്കയും അഭിനയിച്ച ഒരു
കോമ്പിനേഷൻ സീൻ ആയിരുന്നു അത്. പിന്നെ ഏറെ വൈകാതെ എറണാകുളത്ത് നിന്ന് 70 കി.മി ദൂരത്തെ കൂട്ടംമ്പുഴയിൽ എത്തി. കൂട്ടംമ്പുഴയ്ക്കടുത്തുള്ള പൂയംകുട്ടിയിലാണ് ചിത്രത്തിലെ കാടിനുള്ളിലെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. കാടിനുള്ളിലെ ചിത്രീകരണം ഏറെ സാഹസവും അതിലേറെ സന്തോഷവും നിറഞ്ഞതായിരുന്നു. കൂട്ടംമ്പുഴയിലായിരുന്നു ഞങ്ങളുടെ എല്ലാവരുടേയും താമസം. അവിടുന്ന് പൂയംകുട്ടിയിലേക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വണ്ടിയിൽ വരും. പിന്നെ ഷൂട്ടിംഗിനുള്ള ലൈറ്റും ക്യാമറയും ഭക്ഷണവും എല്ലാമെടുത്ത് കാടിനുള്ളിലൂടെ നടത്തം. അവിടെ ലൈറ്റ് ബോയ്സ് എന്നോ അഭിനയതാക്കൾ എന്ന വേർതിരിവ് ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും സാധനങ്ങളെല്ലാം എടുക്കും. ഒപ്പം ലാലേട്ടനും.
ലാലേട്ടൻ ഭയങ്കര ഫ്രണ്ട്ലി ആണ്- വിനു വാചാലനായി.

ലാലേട്ടന്റെ സഹോദരന്റെ വേഷമായതിനാൽ തന്നെ കുറേ സീനുകൾ ചിത്രത്തിൽ അഭിനയിക്കാനുണ്ട്. കുറേയേറെ കോമ്പിനേഷൻ സീനുകൾ ഉൾപ്പടെ. കഴിഞ്ഞ വർഷം ഓണം ഞങ്ങൾ സെറ്റിലാണ് ആഘോഷിച്ചത്. എന്റ ഭാര്യ വിദ്യയും സെറ്റിലുണ്ടായിരുന്നു. സിനിമ സെറ്റിലെ എന്റെ ആദ്യ ഓണാഘോഷം ആയിരുന്നു അത്. ഫോറസ്റ്റിനുള്ളിലെ സീനുകൾ എത്രയും വേഗം പൂർത്തീകരിക്കേണ്ടതായിട്ടുണ്ടായിരുന്നു. അനുമതി ലഭിച്ച
ദിവസത്തിനുള്ളിൽ ഷൂട്ടിങ് തീർക്കുകയായിരുന്നു എല്ലാവരുടേയും ലക്ഷ്യം.

ലാലേട്ടന്റെ ഫൈറ്റിങ് സീനുകളുടെ ഷൂട്ട് സത്യത്തിൽ സെറ്റിൽ എല്ലാവർക്കും അൽഭുതമായിരുന്നു. ഒട്ടേറെ തമിഴ്, തെലുങ്കു,കന്നഡ, ഹിന്ദി ചിത്രങ്ങളിൽ ഫൈറ്റ് മാസ്റ്ററായി വർക്ക് ചെയ്തിട്ടുള്ള പീറ്റർ ഹെയ്ൻ ആയിരുന്നു പുലിമുരുകനിലും സംഘട്ടനം കോർഡിനേറ്റ് ചെയ്തത്. അദ്ദേഹം പോലും പലപ്പോഴും ലാലേട്ടന്റെ മികവ് കണ്ട് കയ്യടിച്ചിട്ടുണ്ട്. തമാശയും ചിത്രത്തിൽ വേണ്ടുവോളം ഉണ്ട്. ചുരുക്കിപറഞ്ഞാൽ ഒരു സമ്പൂർണ്ണ ചിത്രം എന്ന് പറയാം.

ഗോപിയേട്ടൻ(ഗോപി സുന്ദർ) പാടിയ തീം സോങ്ങ് അടക്കം മൂന്ന് പാട്ടാണ് ചിത്രത്തിലുള്ളത്. ദാസേട്ടനും (യേശുദാസ്) വാണി ജയറാമും ഓരോ പാട്ടും പാടിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ ടിക്കറ്റ് ഇപ്പോഴും കേരളത്തിന്റെ പലയിടങ്ങളിലും കിട്ടാനില്ലെന്നാണ് അറിഞ്ഞത്. അതുകൊണ്ട് അടുത്ത പത്ത് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് എന്റെ പ്രതീക്ഷ.

ദുൽഖറിനൊപ്പം അഭിനയിച്ച ജോമോന്റെ വിശേഷങ്ങളാണ് ഇപ്പോൾ പണിപ്പുരയിലുള്ള സിനിമ. ഒരു തമിഴ് പടവും ഇപ്പോൾ വന്നിട്ടുണ്ട്. ഇനി എന്തായാലും കുറച്ച് സെലക്ടീവ് ആകാൻ തീരുമാനിച്ചു. നിവേദ്യത്തിന് ശേഷം സത്യത്തിൽ ഞാൻ നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു. ഏകദേശം 25 ഓളം ചിത്രങ്ങൾ കഥാപാത്രത്തിന്റെ പോരായ്മ കൊണ്ട് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.

പിന്നെ അച്ഛന്റെ മരണശേഷം കുറച്ച ഗ്യാപ്പ് എടുക്കേണ്ടി വന്നു. സത്യത്തിൽ അച്ഛൻ മരിക്കുന്നതിന് മുമ്പ് വരെ വീട്ടിലെ ഒരു കാര്യവും, ചെയ്യേണ്ടി വന്നിട്ടില്ല. എന്നാൽ അച്ഛന്റ മരണത്തോടെ ഒരുപാട് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വന്നു. അതിനിടയിൽ വിവാഹവും. വിദ്യ വളരെ സപ്പോട്ടീവ് ആണ്. എന്റെ എല്ലാ കാര്യത്തിലും അമ്മയെപ്പോലെ തന്നെ സഹകരിക്കും. സിനിമ രംഗത്ത് ഉള്ള ആളായതിനാൽ അവൾക്ക് എല്ലാം അറിയാം. അതും വലിയൊരു അനുഗ്രഹമാണ്- വിനു പറഞ്ഞു നിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP