Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോട്ടോ ഷൂട്ടൊക്കെ സോഷ്യൽ മീഡിയയിൽ ഇട്ടാൽ അതിനു കമന്റ് വരും; അതിന്റെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്; കോവിഡ് വന്നപ്പോൾ എല്ലാവരും ഹൈപ്പർ ആയെന്നാണ് തോന്നുന്നത്; ലിവിങ് ടുഗെദർ ആയി ജീവിച്ചിട്ടില്ല; മനസ് തകർന്നു നടത്തിയതല്ല വിവാഹ മോചനം: മറുനാടനോട് നടി ലെന മനസ് തുറക്കുമ്പോൾ

ഫോട്ടോ ഷൂട്ടൊക്കെ സോഷ്യൽ മീഡിയയിൽ ഇട്ടാൽ അതിനു കമന്റ് വരും; അതിന്റെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്; കോവിഡ് വന്നപ്പോൾ എല്ലാവരും ഹൈപ്പർ ആയെന്നാണ് തോന്നുന്നത്; ലിവിങ് ടുഗെദർ ആയി ജീവിച്ചിട്ടില്ല; മനസ് തകർന്നു നടത്തിയതല്ല വിവാഹ മോചനം: മറുനാടനോട് നടി ലെന മനസ് തുറക്കുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കോവിഡിനൊപ്പം എത്തിയ ലോക് ഡൗൺ കാലം എല്ലാവരുടെയും ജീവിതത്തിൽ മാറ്റം മറിച്ചിൽ സൃഷ്ടിച്ചെങ്കിലും അതിന്റെ ഭയാനക മുഖം കൂടുതൽ അടുത്തറിഞ്ഞത് സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളാണ്. ആൾക്കൂട്ടവും ബഹളവും നിറഞ്ഞ അവരുടെ ജീവിതം പെട്ടെന്നൊരു നാൾ അടച്ചിട്ട മുറിയിലേക്ക് മാറ്റപ്പെടുക ആയിരുന്നു.

ഇക്കാലത്തെ വിരസത മാറ്റാൻ യുട്യൂബ് ചാനൽ തുടങ്ങിയവർ മുതൽ മീൻ കട തുറന്നവർ വരെയാണ് മലയാളികൾ ആരാധിക്കുന്ന താരങ്ങൾ. സിനിമ ലോകം വീണ്ടും സജീവതയിലേക്കു മടങ്ങാൻ തയ്യാറെടുക്കുമ്പോൾ അപ്രതീക്ഷിതമായാണ് മലയാള സിനിമയിലെ മുൻനിര താരമായ ലെന ഇൻഡോ ബ്രിട്ടീഷ് പ്രോജക്ടായ ഫുട്പ്രിന്റ് ഓൺ വാട്ടർ എന്ന സിനിമയിൽ അഭിനയിക്കാൻ യുകെയിൽ എത്തുന്നത്. ഇന്ന് തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങാൻ തയ്യാറെടുക്കും മുൻപ് നടി ലെന മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുമ്പോൾ.

യാത്രകൾ ഇഷ്ടപ്പെടുന്ന ലെന നാലാം വട്ടം യുകെയിൽ എത്തിയപ്പോൾ മഞ്ഞുകാലത്തു ആകസ്മികമായി എത്തിയ മഞ്ഞുവീഴ്ച ആസ്വദിക്കാൻ പറ്റിയ സന്തോഷവുമായാണ് ഇക്കുറി മടങ്ങുന്നത്. നേരത്തെയുള്ള വരവുകൾ ഒക്കെ വേനല്ക്കാലത്തായിരുന്നതിനാൽ ബ്രിട്ടന്റെ മഞ്ഞുകാലം പുതുമയുള്ള അനുഭവം ആയിരുന്നെന്നും നടി കൂട്ടിച്ചേർത്താണ് സംസാരം തുടങ്ങിയത്.

കോവിഡ് കാലം നിങ്ങളുടെയൊക്കെ ജീവിതം എങ്ങനെയാണു മാറ്റിമറിച്ചിരിക്കുന്നത്?

എല്ലാ രംഗത്തെയും പോലെ സിനിമയെയും കോവിഡ് അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. ഇപ്പോൾ പ്രൊഡക്ഷൻ ബബിൾ സൃഷ്ടിച്ചാണ് സിനിമകൾ തയാറാകുന്നത്. ഒരുപാടു പേര് ജോലി ചെയ്തിരുന്ന സ്ഥലത്തു ആളുകളുടെ എണ്ണം കുറച്ചു ജോലി ചെയ്യുന്നു എന്നതാണ് പ്രധാന മാറ്റം. ഇതുകൊണ്ടു കൂടുതൽ ടീം വർക്ക് സാധിക്കുന്നുണ്ട്. മുൻപും താൻ ടീമിനോട് നന്നായി ഇണങ്ങുന്ന സ്വഭാവക്കാരിയായതിനാൽ ഈ മാറ്റം വലിയ പ്രശ്നം ഒന്നും ഉണ്ടാക്കുന്നില്ല. നേരത്തെ നൂറു പേര് ജോലി ചെയ്തിരുന്ന സെറ്റിൽ ഇപ്പോൾ 20 പേരൊക്കെ ആയി മാറിയിട്ടുണ്ട്. അതൊരു വലിയ മാറ്റമാണ്. തീരെ ചെറിയ ഗ്രൂപ്പിൽ ജോലി ചെയ്യേണ്ടതിന്റെ ഗുണവും ദോഷവും ഇപ്പോൾ സിനിമയിലുണ്ട്. പലകാര്യങ്ങളിലും അഡ്ജസറ്റ്് ചെയേണ്ടി വരും. ഫ്ളെസിബിലിറ്റിയും കുറവാണ്.

അപ്പോൾ സെറ്റിൽ ജാഡ കാട്ടിയിരുന്നവരുടെ കാര്യം കഷ്ടത്തിലാകുമലോ?
(വലിയ ചിരിയായിരുന്നു ലെനയുടെ മറുപടി ) കുറെ ചെറിയ ജോലികൾ ഒന്നും ചെയ്യാൻ ഇപ്പോൾ പുറമെ നിന്നും ആളെ വയ്ക്കാനാകില്ല, എന്നാൽ എല്ലാവരും ചേർന്ന് ഷെയർ ചെയ്യാൻ തയാറായാൽ അത്തരം ജോലികൾ ഒന്നും ഒരു പ്രയാസമായി മാറുകയില്ല.

ഇത്തരം സാഹചര്യത്തിൽ പുറത്തുവരുന്ന സിനിമകളുടെ ആസ്വാദ്യത കാര്യമായി ബാധിക്കാനിടയുണ്ടോ?

വലിയ സെറ്റ് ഒക്കെയിട്ട് പാട്ടും നൃത്തവും ഉത്സവവും ഒക്കെ ചിത്രീകരിച്ചിരുന്ന സിനിമകൾ ഉടനെ ഉണ്ടാകാൻ പ്രയാസമാണ്. ഇപ്പോൾ ഇൻഡോർ ലൊക്കേഷനാണ് പ്രധാനമായും ഷൂട്ടിങ് നടക്കുന്നത്. ചില ചെറിയ ക്യാൻവാസിൽ ഒതുക്കാൻ കഴിയുന്ന ലൊക്കേഷനുകളും ചിത്രീകരിക്കാനാകും .എന്നാൽ കോവിഡിന് മുൻപുള്ള തരം നിറപ്പകിട്ടുള്ള രംഗങ്ങൾ മടങ്ങി വരാൻ സമയമെടുത്തേക്കും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറെയൊക്കെ മറികടക്കാനും നമുക്കാകും.

സൈക്കോളജി പഠിക്കുകയും അല്പ കാലം ആ മേഖലയിൽ ജോലി ചെയ്യുകയും ചെയ്ത ലെന, മലയാളിയുടെ സ്വഭാവം മാറുകയാണ് എന്ന അടുത്തകാലത്ത് ഉണ്ടായ സംഭവവികാസങ്ങൾ വഴി നിരീക്ഷിക്കുന്നുണ്ടോ? പ്രത്യേകിച്ച് സോഷ്യൽ മീഡിയ സ്വാധീനം?

സത്യത്തിൽ ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവല്ല. സ്വന്തം അക്കൗണ്ടിൽ കുറെയൊക്കെ കമന്റുകളും മറ്റും ശ്രദ്ധിക്കും. എന്നാൽ പൊതുവായ വിഷയങ്ങൾ അധികം ശ്രദ്ധിക്കാൻ മിനക്കെടാറില്ല. വാർത്തകൾ പോലും സെലക്ടീവ് ആയി മാത്രമേ കാണാറുള്ളൂ. ഒട്ടേറെ നെഗറ്റീവ് കാര്യങ്ങൾ ചുറ്റും നടക്കുന്നതിനാൽ നമ്മളെ അസ്വസ്ഥരാക്കാതിരിക്കാനുള്ള ഒരു മുൻകരുതൽ കൂടിയാണിത്. മലയാളികളെ കുറിച്ച് പറയുമ്പോൾ അവർ വേറെ ലെവൽ ആണെന്നൊക്കെ പറയേണ്ടി വരും. ശരിക്കും വേഴ്‌സറ്റൈൽ ആണ് മലയാളി ജീവിതം. എവിടെ ചെന്നാലും ഒത്തുപോകാൻ കഴിയുന്ന ഒരു ജീൻ നമുക്കുണ്ട്. എന്തും ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യാനും നമുക്കാകും.

മലയാളിയെകുറിച്ചു കേട്ട ഒരു കാര്യം തമാശക്കായി പങ്കുവയ്ക്കാം. മലയാളിയുടെ ജീവിതം മൂന്നു വാക്കുകളിൽ ഒതുങ്ങും. ജനിച്ചു - ആളുകൾ എന്ത് പറയും - മരിച്ചു.

സോഷ്യൽ മീഡിയയെ വല്ലാതെ ആശ്രയിക്കാൻ പോകാതിരിക്കുകയാണ് നല്ലതു എന്ന് തോന്നുന്നു. അത് പലപ്പോഴും ഡിസ്റ്റർബൻസ് ഉണ്ടാക്കുന്നുണ്ട്. ഇററ്റിബിൾ കൂടിയാണ് എന്നും പറയാം. ഇപ്പോൾ കോവിഡ് കാലത്തു എല്ലാവരും പലവിധ മാനസിക സംഘർഷത്തിലാണ്.

അത് മലയാളിക്ക് മാത്രമല്ലല്ലോ, ലോകമെങ്ങും ഉള്ളതല്ലേ കോവിഡ്?

നമ്മൾ അല്പം ഹൈപ്പർ ആണ്. അത് സോഷ്യൽ മീഡിയയിലും ജീവിതത്തിലും ഒക്കെ വേണമെങ്കിൽ കാണാം. ടെൻഷൻ കൂടിയാലും ആളുകൾ ഹൈപ്പർ ആകും.

ട്രംപിനും ഇതായിരിക്കുമോ സംഭവിച്ചിരിക്കുക?
(പൊട്ടിച്ചിരി ആയിരുന്നു മറുപടി.)

നമ്മൾ എല്ലാക്കാര്യത്തിലും തലയിടുന്നവരാണോ ?

നമ്മൾ കൂടുതലായി മറ്റുള്ളവരെ ശ്രദ്ധിക്കാതിരുന്നാൽ തന്നെ പല പ്രശ്ങ്ങളും ഒഴിവാകും. നാം പൊതുവെ സ്വന്തം കാര്യം നോക്കിയില്ലെങ്കിലും മറ്റുള്ളവരെ നന്നായി ശ്രദ്ധിക്കും (വീണ്ടും ചിരി)

അപ്പോൾ ലെനയെക്കുറിച്ചുള്ള ഗോസിപ് ഉണ്ടായാൽ പോലും അറിയാറില്ലേ?
കൂട്ടുകാരോ മറ്റോ പറഞ്ഞാൽ അറിയും. അല്ലാതെ നമ്മളെ കുറിച്ച് ഗോസിപ് ഉണ്ടോ എന്ന് നിരീക്ഷിക്കാൻ സോഷ്യൽ മീഡിയയെ ആശ്രയിക്കാറില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും ഗൗനിക്കാറില്ല. അഭിനേതാക്കൾ ആകുമ്പോൾ അവർക്കൊപ്പം ആരാധകരും കൂടെയുണ്ടാകും. രണ്ടു കൂട്ടരും ചേർന്ന് പോകുന്ന ഒരു കെമിസ്ട്രി ആണത്. അവിടെ നമ്മൾ ആരാധകരുമായി വഴക്കടിക്കേണ്ട കാര്യമില്ല .

പൊതുവെ നടികളും മറ്റും ഗ്ലാമർ ഫോട്ടോയൊക്കെ ഇട്ട ശേഷം കമന്റുകളെ കുറിച്ച് വല്ലാതെ വ്യാകുലപ്പെടുന്നവരാണല്ലോ?

നമ്മൾ ഒരു കാര്യം ചെയ്ത ശേഷം അതിന്റെ പിന്നാലെ പോകാതിരിക്കുകയാണ് നല്ലത്. അവർ പറയട്ടെ, അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടല്ലോ. അങ്ങനെ പറയുന്നതിൽ പ്രയാസം ഉള്ളവർ അത്തരം പോസ്റ്റുകൾ ഇടാതിരിക്കുക. മറ്റുള്ളവർ കാണാൻ പാടില്ല എന്ന ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ അത്തരം ചിത്രങ്ങൾ പങ്കുവയ്ക്കില്ല. ഇനി എന്റെ ചിത്രങ്ങളോട് അത്തരത്തിൽ ആരെങ്കിലും പ്രതികരിച്ചാൽ അവയോട്ടു ശ്രദ്ധിക്കുകയുമില്ല. ഒരിക്കൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നമുക്ക് വലിയ കൺട്രോൾ ഇല്ലെന്നതാണ് സത്യം.

ഇതുകൊണ്ടാണോ ലെന ബോൾഡ് ആണെന്ന് ആളുകൾ പറയുന്നത് ?

എനിക്കറിയില്ല ഞാൻ ബോൾഡ് ആണോയെന്ന്. സങ്കടം വന്നാൽ ഞാൻ കരയും, സന്തോഷം വന്നാൽ നന്നായി ചിരിക്കും. ഞാൻ വെറുമൊരു സാധാരണ സ്ത്രീ തന്നെയാണ്. ഒരു പക്ഷെ എന്റെ കഥാപാത്രങ്ങളിൽ ചിലതാകും ബോൾഡ് എന്ന ഇമേജ് ഉണ്ടാക്കുന്നത്്. കഥാപാത്രങ്ങളല്ലല്ലോ ജീവിതം.

ലിവിങ് ടുഗെതർ, വൈവാഹിക ജീവിതം, വിവാഹ മോചനം...ഇങ്ങനെ മൂന്നവസ്ഥകൾ കടന്നു പോയതാണ് ലെനയുടെ ജീവിതം. ഇതിനെ എങ്ങനെ നിരീക്ഷിക്കുന്നു?

ഞാൻ ലിവിങ് ടുഗെദർ നടത്തിയിട്ടില്ല. എന്റെ പഠനം കഴിഞ്ഞു ഉടനെ 23 വയസിൽ വിവാഹിതയായി. നന്നായി എൻജോയ് ചെയ്തതാണ് വിവാഹ ജീവിതം. അതിനെക്കുറിച്ചൊക്കെ ധാരാളം പറഞ്ഞതാണ്. പിന്നെ ഒത്തുപോകാനാകില്ല എന്നായപ്പോൾ പിരിഞ്ഞു. ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും വിളിക്കാറുണ്ട്, വിശേഷങ്ങൾ പങ്കിടാറുണ്ട്. മനസ് തകർന്നു ചെയ്തതല്ല വിവാഹ മോചനം. അതിനാൽ അത് തീവ്രമായി മനസിനെ ബാധിച്ചിട്ടുമില്ല.

അടിസ്ഥാനപരമായി ഞാൻ ഏകയായി കഴിയുന്നതിൽ സന്തോഷിക്കുന്ന ആളാണ്. ഒറ്റയ്ക്കിരിക്കുന്നതിൽ എപ്പോഴും സന്തോഷവതിയാണ്. ഞാൻ ഒറ്റയ്ക്കാണെന്നു ഒരിക്കലും തോന്നാറുമില്ല. ഇഷ്ടംപോലെ യാത്ര ചെയ്തു സന്തോഷം കണ്ടെത്തുന്നു. ഒരു മുറിയിൽ ഏകാന്തതയിൽ കഴിയുമ്പോഴും അവിടെയുള്ള പുസ്തകങ്ങൾ, ചിത്രങ്ങൾ, വായന, സിനിമ എന്നിവയൊക്കെ നമ്മുടെ കൂട്ടുകാരാകും. സത്യത്തിൽ ഏകാന്തത നൽകുന്നത് പോസിറ്റിവിറ്റിയാണ്. എന്നാൽ ഒറ്റപ്പെടൽ ഇതിൽ നിന്നും വ്യത്യസ്തമാണ്. എല്ലാവരിൽ നിന്നും അകന്നു കഴിയുകയും വിഷാദവും പിന്നീട് ഡിപ്രെഷനും ഒക്കെയാണ് ഒറ്റപ്പെടൽ നൽകുക. അത് നൽകുന്ന നെഗറ്റീവ് എനർജി ഏറെ വലുതാണ്. വിവാഹ മോചിതയായി എന്ന കാരണത്താൽ ഒരു സ്ത്രീയും ഒറ്റപ്പെടേണ്ട സാഹചര്യം ഇന്നില്ല. അത് അവർ തന്നെയാണ് മനസിലാക്കേണ്ടത്. സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടിയായിരിക്കരുത് ജീവിതം.

ഈ വർഷം ലെന ഒരു സർപ്രൈസ് നല്കാൻ ഒരുങ്ങുകയാണ് എന്ന് വാർത്തകൾ ഉണ്ടായിരുന്നല്ലോ?

അത് ലോക് ഡൗൺ കാലത്തു ഞാൻ എഴുതിയ ഒരു പുസ്തകമാണ്. ഡ്രാഫ്റ്റ് ചെയ്തതേയുള്ളൂ. പണികൾ ബാക്കിയുണ്ട്. അംസൈറ്റി, സെല്ഫ് മാസ്റ്ററിങ് തുടങ്ങി കുറെയൊക്കെ ജീവിതത്തിൽ നിന്നും പഠിച്ച കാര്യങ്ങൾ ചേർത്തുള്ള പുസ്തകമാകും. ഇംഗ്ലീഷിൽ ആദ്യവും മലയാളത്തിൽ തർജ്ജമയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ഒട്ടേറെ രാജ്യങ്ങൾ കണ്ട ശേഷം ഇനി കാണാൻ ബാക്കിയുള്ള പ്രധാന രാജ്യങ്ങൾ?
ചൈനയും ജപ്പാനും ഒക്കെ ലിസ്റ്റിലുണ്ട്. കൂടെ ന്യൂസിലാൻഡും

ലെനയെന്ന പേരിനു ഗ്രീക്കിൽ സൂര്യവെളിച്ചം എന്നും നിലാവ് എന്നും കാണുന്നുണ്ട്. ലെന ഇതിൽ ഏതാണ് ?

ഞാൻ പകൽ വെയിലും രാത്രി നിലാവും ആയിരിക്കും ( വീണ്ടും ചിരി)

ബ്രിട്ടനിൽ പൂർത്തിയായ സിനിമയെ കുറിച്ച്?

നാല് കഥാപാത്രങ്ങൾ മുഖ്യ വേഷം ചെയ്യുന്ന സിനിമയാണ്. ആദിൽ ഹുസ്സൈൻ എന്ന പ്രമുഖ താരത്തിനൊപ്പം വേഷം ചെയ്യാൻ ആയതു വലിയ അനുഭവമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് എനിക്ക് കുടിയേറ്റക്കാരന്റെ ജീവിതമാണ് പറയുന്നത്. പ്രത്യേകിച്ച് കാലഘട്ടം ഒന്നും എടുത്തു കാണിക്കുന്നില്ല. ഇക്കാലത്തെ കഥയായും പറയാം. ബ്രിട്ടീഷ് നടൻ അന്റോണിയോ അഖീൽ, നിമിഷ സജയൻ എന്നിവരുമാണ് മറ്റു രണ്ടു സഹതാരങ്ങൾ. അന്താരഷ്ട്ര ഫിലിം വേദികളിൽ ചർച്ച ചെയ്യാൻ കഴിയുന്ന ഒരു പ്രമേയമാണ് ഈ സിനിമയെ ശ്രദ്ധിക്കപ്പെടാൻ കാരണമാക്കുക എന്ന് ഞാൻ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP