Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എനിക്ക് അതിവിനയമില്ല; സാമാന്യ ബുദ്ധിയുണ്ട് താനും; മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന് അവകാശപ്പെടാനുള്ള ബുദ്ധിമോശം എനിക്കില്ല; 'താക്കോലിന്റെ' തിരക്കഥ ഡിഫറന്റാണ്; സിനിമയ്ക്കാകമാനം ഒരുനിഗൂഢതയുണ്ട്; ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രവും കഥാപാത്രവും: രഞ്ജി പണിക്കർ മറുനാടനോട് മനസ് തുറക്കുന്നു

എനിക്ക് അതിവിനയമില്ല; സാമാന്യ ബുദ്ധിയുണ്ട് താനും; മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന് അവകാശപ്പെടാനുള്ള ബുദ്ധിമോശം എനിക്കില്ല; 'താക്കോലിന്റെ' തിരക്കഥ ഡിഫറന്റാണ്; സിനിമയ്ക്കാകമാനം ഒരുനിഗൂഢതയുണ്ട്; ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രവും കഥാപാത്രവും: രഞ്ജി പണിക്കർ മറുനാടനോട് മനസ് തുറക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: ഐ.വി.ശശി-ടി. ദാമോദരൻ കൂട്ടുകെട്ടിന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും ജനപ്രിയവും ശക്തമായ കുട്ടുകെട്ടുകളിലൊന്നായിരുന്നു ഷാജി കൈലാസ്-രൺജി പണിക്കർ ടീമിന്റെ സിനിമകൾ. തലസ്ഥാനം, കമ്മീഷണർ, ഏകലവ്യൻ, കിങ് തുടങ്ങിയ ഒട്ടനവധി തകർപ്പൻ ഹിറ്റുകളാണ് ഈ കുട്ടുകെട്ട് സമ്മാനിച്ചത്. ഇപ്പോൾ ഇതേ ടീമിന് രൂപപരിണാമം സംഭവിച്ചിരിക്കുന്നു.

'താക്കോലിൽ' സംവിധായകൻ ഷാജി കൈലാസ് നിർമ്മാതാവിന്റെ റോളിലാണ്. മലയാള സിനിമ ഇഷ്ടപ്പെട്ട ശക്തനായ തിരക്കഥാകൃത്ത് രൺജി പണിക്കർ അഭിനേതാവിന്റെ റോളിലും. എഴുത്തുകാരനായ കിരൺ പ്രഭാകർ സംവിധായകനായി മാറിയ താക്കോലിൽ ഒരു പ്രധാന റോൾ കയ്യാളുന്നത് രൺജി പണിക്കരാണ്. ക്ലമന്റ് അപ്പാപ്പനെന്നും ക്ലമന്റ് മുതലാളിയെന്നും വിളിക്കപ്പെടുന്ന കുഴിമറ്റത്ത് ക്ലമന്റിനെയാണ് താക്കോലിൽ രൺജി പണിക്കർ അവതരിപ്പിക്കുന്നത്. താക്കോലുമായി ബന്ധപ്പെട്ട ഒരു മിസ്റ്ററിയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

ആ നിഗൂഢതയുടെ ഒരു ഭാഗമാണ് ഈ കഥാപാത്രവും. ഇയാളുടെ ചെയ്തികളെ സംബന്ധിച്ച വിശദീകരണങ്ങൾ പതുക്കെ പതുക്കെയാണ് സിനിമയിൽ റിവീൽഡ് ആകുന്നത്. അങ്ങിനെ ഈ നിഗൂഢതയുടെ ചരടിന്റെ തുടർച്ചയാണ് താക്കോലിലെ എന്റെ കഥാപാത്രം. ഈ കഥാപാത്രത്തെക്കുറിച്ചും ഈ കഥാപാത്രം ഏറ്റെടുക്കാനുള്ള സാഹചര്യത്തെക്കുറിച്ചും അതിന്റെ മാനറിസങ്ങളെക്കുറിച്ചും തനിക്ക് ഏറെ പ്രിയപ്പെട്ട നെടുമുടി വേണുവുമായുള്ള കോമ്പിനേഷൻ സീനിനെക്കുറിച്ചും തങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചും രൺജി പണിക്കർ സിനി ലൈഫിനോട് സംസാരിക്കുന്നു. അഭിമുഖത്തിലേക്ക്....

മലയാള സിനിമയിൽ ഒരു കാലത്ത് ശക്തമായി നിലനിന്ന ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ട് 'താക്കോൽ' എന്ന സിനിമയിലൂടെ വേറെ രൂപത്തിൽ വരികയാണ്. എന്താണ് താക്കോലിലെ കഥാപാത്രത്തിന്റെ ഒരനുഭവം?

ഈ സിനിമയ്ക്ക് ആകമാനം ഒരു മിസ്റ്ററിയുണ്ട്. ഒരു രഹസ്യാത്മകതയുണ്ട്. അതിന്റെ ഒരു നിഗൂഢതയുണ്ട്. ആ നിഗൂഢതയുടെ ഭാഗമാണ് ഈ കഥാപാത്രം. ഇയാൾ എന്താണ് എന്നതിനെക്കുറിച്ച് പതുക്കെ പതുക്കെയാണ് ഈ സിനിമയിലൂടെ റിവീൽ ചെയ്യുന്നത്. താക്കോലുമായി ബന്ധപ്പെട്ട ഒരു മിസ്റ്ററിയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ നിഗൂഢതയുടെ ഒരു ഭാഗമാണ് ഈ കഥാപാത്രവും. ഇയാളുടെ ചെയ്തികളെ സംബന്ധിച്ച വിശദീകരണങ്ങൾ പതുക്കെ പതുക്കെയാണ് സിനിമയിൽ റിവീൽഡ് ആകുന്നത്. അങ്ങിനെ ഈ നിഗൂഢതയുടെ ചരടിന്റെ തുടർച്ചയാണ് താക്കോലിലെ എന്റെ കഥാപാത്രം.

മികച്ച തിരക്കഥാകൃത്ത് എന്ന രീതിയിൽ താക്കോലിലെ തിരക്കഥയെ എങ്ങിനെ കാണുന്നു?

മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന് അവകാശപ്പെടാനുള്ള ഒരു ബുദ്ധിമോശം എനിക്കില്ല. എന്നെക്കാൾ മികച്ച തിരക്കഥാകൃത്തുക്കളെ കണ്ട ഭാഷയാണ്, ഇപ്പോഴും മികച്ച തിരക്കഥാകൃത്തുക്കൾ ഉള്ള ഭാഷയാണ്. ഞാൻ ചില പ്രത്യേകതരം സിനിമകൾ ചെയ്തു പോയ ഒരാൾ എന്നതിനേക്കാൾ കവിഞ്ഞ ഒരു പ്രസക്തി ഞാൻ അവകാശപ്പെടില്ല. അതെന്റെ അതിവിനയം കൊണ്ടല്ല. എനിക്ക് സാമാന്യം ബുദ്ധിയുള്ളതുകൊണ്ടാണ്. ഈ സിനിമയുടെ തിരക്കഥ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതരം ഇഷ്ടവും താത്പര്യവും കൗതുകവും തോന്നിച്ചിട്ടുള്ള എഴുത്തുകാരനാണ് കിരൺ.

കിരൺ പലപ്പോഴും എന്റെ അടുക്കൽ കഥകൾ പറഞ്ഞിട്ടുണ്ട്. ഈ കഥകൾക്കൊക്കെ മറ്റാരിലും കേട്ടിട്ടില്ലാത്ത ഒരു തലം, ആ തലത്തിലുള്ള കഥകൾ ആണ് കിരൺ പറഞ്ഞത്. ഈ കഥകൾക്കൊക്കെ വലിയ കൗതുകങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം സിനിമയിലെ ഫുൾ സ്‌ക്രിപ്റ്റ് വായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കിരൺ ഈ സിനിമയെക്കുറിച്ച് ഒരൊറ്റ വരിയിൽ പറഞ്ഞ ഒരു സംഗ്രഹം എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചു എന്നാണ്. ഈ കഥാപാത്രത്തെക്കുറിച്ചും അതിലേറെ ഞാൻ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ചോദിച്ചറിയാൻ താൽപര്യപ്പെട്ടില്ല.

ഒരു എഴുത്തുകാരൻ എന്ന നിലയിൽ കിരൺ എന്നിലുണ്ടാക്കിയ അമിതമായ വിശ്വാസംകൊണ്ടും ഞാൻ അങ്ങിനെ ഒരെഴുത്തുകാരനായി കിരണിനെ വിലയിരുത്തുന്നതുകൊണ്ടുമാണ്. ഞാൻ താക്കോലിന്റെ മുഴുവൻ തിരക്കഥ വായിച്ചിട്ടില്ല. പക്ഷെ ഈ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടും പിന്നീടും ഈ സിനിമയെക്കുറിച്ച് ഞാൻ മനസിലാക്കിയിടത്തോളം, ഞാൻ കണ്ട രംഗങ്ങൾ എനിക്ക് വളരെ ഹൃദ്യമായി തോന്നി. വളരെ വ്യത്യസ്തമായ ഒരു സിനിമ എന്ന് പറയുന്ന ഒരു സമ്പ്രദായമുണ്ടെങ്കിൽ പോലും എനിക്ക് ഉറപ്പു തോന്നിയ കാര്യം ഈ സിനിമ വ്യത്യസ്തമായിരിക്കും എന്നാണ്. വളരെ വ്യത്യസ്തവും ഉദ്വേഗജനകവുമായ ഒരു സിനിമ ആയിരിക്കും ഇത്. ഈ തിരക്കഥയുടെ ക്രാഫ്റ്റ് മലയാള സിനിമയിൽ ഞാൻ മുൻപ് കണ്ടിട്ടില്ലാത്ത തരം ഒരു വഴി തുറക്കൽ ഈ ക്രാഫ്റ്റിലുണ്ട് എന്നും ഞാൻ കരുതുന്നു. ഒരു സിനിമ അതിന്റെ ടോട്ടാലിറ്റിയിൽ വിലയിരുത്തപ്പെടുമ്പോൾ ഈ സിനിമയ്ക്ക് വളരെയധികം പ്രത്യേകതകളുണ്ട്. അത് ഈ സിനിമയെ വേറിട്ട് നിർത്തുന്നു എന്നും എനിക്ക് തോന്നിയിട്ടുണ്ട്.

ഒട്ടനവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ ചെയ്തു. അത്തരം കഥാപാത്രങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ആ മാനറിസങ്ങൾ ഒന്നും ഇല്ലാത്ത കഥാപാത്രമാണോ ഇത്?

എന്റെ അംശങ്ങൾ തീരെ ആവശ്യമില്ലാത്ത ഒരു സിനിമയാണ്. രൺജി പണിക്കർ എന്ന വ്യക്തിയുടെ ചേഷ്ടകളോ ശരീരഭാഷയോ അല്ലെങ്കിൽ സംഭാഷണ രീതികളോ ഒന്നും തന്നെ ഈ കഥാപാത്രത്തിന് ആവശ്യമില്ല എന്ന് മാത്രമല്ല അതിനൊന്നും പ്രയോഗ സാധ്യതയുമില്ല. ഈ കഥാപാത്രം ആവശ്യപ്പെടുന്നത് വേറൊരുതരം ബോഡി ലാംഗ്വേജ്ജും വേറൊരുതരം അപ്പിയറൻസും വേറൊരുതരം സംഭാഷണ രീതിയും ശബ്ദവും ഒക്കെയാണ്. അത് പൂർണമായും ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത്, അതിന്റെ ഒരു ചലഞ്ച് വളരെ കൂടുതലാണ്. സാധാരണ ഒരു കഥാപാത്രത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും നമ്മളുടെ അംശങ്ങൾ കടന്നുകൂടും. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും. പക്ഷെ ഇത് ഒട്ടും തന്നെ പഴുത് തരാത്തവിധം വേറൊരു കഥാപാത്രമാണ്.

സംവിധായകനോട് സംസാരിച്ചപ്പോൾ കഥാപാത്രത്തിന്റെ ഭാവങ്ങൾ വളരെ ആഴത്തിൽ മനസിലാക്കിയിട്ടാണ് ഈ കഥാപാത്രം ചെയ്തത് എന്നാണ് പറഞ്ഞത്. അതിനു ഹോംവർക്ക് ആവശ്യം വന്നോ?

കഥാപാത്രത്തിനെക്കുറിച്ച് ഒരു മുൻ ധാരണയുമില്ലാതെയാണ് ഞാൻ ലൊക്കേഷനിൽ ചെന്നത്. എനിക്ക് രണ്ടു മൂന്നു സീനുകൾ അയച്ചു തന്നു. അതല്ലാതെ ഈ കഥാപാത്രത്തിന്റെ രൂപം എന്താണ്, അതിനെ സംബന്ധിച്ചും ഈ കഥയിൽ, കഥയുടെ ഘടനയിൽ ഈ കഥാപാത്രത്തിന്റെ ഇരിപ്പ് എന്താണ് എന്നതിനെക്കുറിച്ചും എനിക്ക് കൃത്യമായ ഒരു ധാരണയുണ്ടായിരുന്നില്ല. പക്ഷെ സീൻ തുടങ്ങുമ്പോൾ പതുക്കെ നമ്മൾ കഥാപാത്രമായി മാറുന്നത് നമ്മളും മനസിലാക്കുന്നു എന്നാണ്. അങ്ങിനെയൊരു മാറ്റമാണ് സത്യത്തിൽ സംഭവിച്ചിട്ടുള്ളത്. വലിയ ഹോം വർക്കോ അല്ലെങ്കിൽ വലിയ തയ്യാറെടുപ്പോ ഒന്നും ഇല്ലാതെ വെറും കയ്യോടെ അഭിനയിക്കാൻ ചെല്ലുകയും സംവിധായകൻ നമുക്ക് ഈ കഥാപാത്രത്തിന്റെ, സിനിമയിൽ എന്താണ് കഥാപാത്രം എന്നതിനെ സംബന്ധിച്ചും അയാളുടെ ഭാഷയെന്താണ്? അയാളുടെ സ്‌ളാങ് എന്താണ്? അയാളുടെ ശരീരഭാഷ എന്താണ്? അയാളുടെ വേഷം എന്താണ്? കാഴ്ചയിൽ അയാൾ എങ്ങിനെയാണ് എന്നതിനെ സംബന്ധിച്ചും അയാളുടെ വിനിമയങ്ങളെ സംബന്ധിച്ചും ഒരേകദേശ രൂപം തരുമ്പോൾ നമ്മൾ അതിനു സജ്ജമാവുകയും അത് ക്യാമറയുടെ മുന്നിൽ അതങ്ങിനെ നമുക്കും കൂടി റിവീൽ ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണ് സംഭവിക്കുക. ഇത്തരം കഥാപാത്രങ്ങളുടെ കാര്യത്തിൽ.

നെടുമുടി-രൺജി പണിക്കർ കോമ്പിനേഷൻ സീൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. എങ്ങിനെയായിരുന്നു അതിന്റെ ഒരു കെമിസ്ട്രി രൂപപ്പെട്ടത്?

വേണുച്ചേട്ടനും ഞാനുമായി ഒരു വലിയ വ്യക്തിബന്ധമുണ്ട്. ഞങ്ങൾ ഒരു പ്രദേശത്ത് നിന്നുമുള്ള ആളുകളാണ്. ഒരേ നാട്ടിന്റെ രണ്ടോ മൂന്നോ കിലോമീറ്റർ ചുറ്റളവിലുള്ള രണ്ടു വീടുകളിൽ നിന്നുമുള്ളവർ. ഞങ്ങൾ തമ്മിൽ പലതരത്തിൽ ബന്ധങ്ങളുണ്ട്. പിന്നെ ഞാൻ എന്റെ കുട്ടിക്കാലം മുതൽ വലിയ വിസ്മയത്തോടെ നോക്കിക്കാണുന്ന ഒരു കലാകാരനാണ്. വേണുച്ചേട്ടൻ മിമിക്രിയിൽ തുടങ്ങിയ കാലം, കാവാലത്തിന്റെ അവനവൻ കടമ്പയിൽ കണ്ട കാലം, കലാകൗമുദിയിൽ പത്രപ്രവർത്തകൻ ആയി കണ്ട കാലം, പിന്നീടിങ്ങോട്ട് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഞാൻ സിനിമയിൽ വന്നതിനു മുൻപും അതിന് ശേഷവും ഞാൻ വളരെ ബഹുമാനത്തോടും ആദരവോടും സ്‌നേഹത്തോടും നോക്കിക്കാണുന്ന കലാകാരനാണ് നെടുമുടി വേണു. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുമ്പോൾ, ഇങ്ങിനെ ഒരു രസകരമായ കോമ്പിനേഷനിൽ അഭിനയിക്കുക എന്ന് പറയുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ അവസരവും അംഗീകാരവുമാണ്. സിനിമ കാണുമ്പോൾ ആ കെമിസ്ട്രി എങ്ങിനെ സംഭവിച്ചു എന്നുള്ളത് കാണാൻ കഴിയും. അത് ആസ്വദിക്കാനും കഴിയും. അതാണെന്റെ വിശ്വാസം.

കോമഡിയിലൂടെ നിഗൂഢത അവതരിപ്പിക്കുമ്പോൾ അതിൽ ഒരു ചാലഞ്ച് ഇല്ലേ?

കോമഡിയിലൂടെ നിഗൂഢത അവതരിപ്പിക്കുക എന്ന് പറയുമ്പോൾ അത് ഒരു സാധ്യതയും ഒരു ചാലഞ്ചുമാണ്. അത് പ്രയോഗിക്കുന്ന ഒരു ക്രാഫ്റ്റ് ആണ് ഈ സിനിമ ആവശ്യപ്പെടുന്നത്. ഇതിന്റെ ഒരു നർമ്മം, ആദിമധ്യാന്തം ഇതിന്റെ ഒരു നർമ്മം വളരെ സജീവമാണ്. പക്ഷെ അതിലൂടെ പറഞ്ഞുപോകുന്ന കാര്യങ്ങൾക്ക് വേറൊരു തലത്തിലേക്ക് നമുക്ക് കൊണ്ടുപോകാനും അനുഭവിക്കാനും കഴിയുകയും ചെയ്യും.

ജീവിതത്തിലെ നന്മ വെളിപ്പെടുത്തുന്ന കഥയും കഥാപാത്രങ്ങളുമാണോ താക്കോലിൽ ഉള്ളത്?

കഥയും കഥാപാത്രങ്ങളെയും കുറിച്ച് സമഗ്രമായി സംസാരിക്കേണ്ടത് ഞാനല്ല. ഞാൻ ഒരു കഥാപാത്രം ചെയ്ത ആളാണ്. സംവിധായകനും എഴുത്തുകാരനുമായ കിരൺ വേണം അത്തരം കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP