Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രജനിയുടെയും ചിരംജീവിയുടെയും കമൽഹാസന്റെയും അടക്കം വമ്പൻ താരങ്ങളുടെ നായികയായി വിലസി; അഞ്ച് ഭാഷകളിലായി 120 സിനിമകൾ; രണ്ട് യുവതലമുറ നടിമാരുടെ മാതാവ്; മലയാളത്തിന്റെ മരുമകൾ മുൻകാല നടി രാധ മറുനാടൻ മലയാളിയോട് സിനിമാ ജീവിതം പറയുന്നു..

രജനിയുടെയും ചിരംജീവിയുടെയും കമൽഹാസന്റെയും അടക്കം വമ്പൻ താരങ്ങളുടെ നായികയായി വിലസി; അഞ്ച് ഭാഷകളിലായി 120 സിനിമകൾ; രണ്ട് യുവതലമുറ നടിമാരുടെ മാതാവ്; മലയാളത്തിന്റെ മരുമകൾ മുൻകാല നടി രാധ മറുനാടൻ മലയാളിയോട് സിനിമാ ജീവിതം പറയുന്നു..

ലണ്ടൻ: തെന്നിന്ത്യൻ സിനിമാ ലോകത്ത് നായികമാർക്ക് ഇന്ന് ദ്വീർഘകാലം പിടിച്ചു നിൽക്കാൻ സാധിക്കുന്നത് ചുരുക്കം ചിലർക്ക് മാത്രമാണ്. എന്നാൽ, നായികമാർ തമ്മിലുള്ള മത്സരം ശക്തമായിരുന്ന വേളയിൽ തെന്നിന്ത്യയിലെ നാല് ഭാഷകളിലും ഹിന്ദിയിലും ഒരു കൈനോക്കി വിജയം വരിച്ചൊരു നായികയുണ്ട്. മലയാളികൾ ഇനിയും മറക്കാത്ത രാധയാണ് ആ അപൂർവ്വ നായിക. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 120 ഓളം സിനിമകളിൽ അഭിനയിച്ചു ഇവർ. മലയാളവും തമിഴും തെലുങ്കും കന്നടയും ഒക്കെ രാധയുടെ ഡേറ്റിനായി കാത്തു നിന്ന കാലമാണ് രാധയ്ക്ക് പറയാനുള്ളത്. തെന്നിന്ത്യയിലെ അപൂർവ്വം നടിമാർക്ക് മാത്രം സാധിച്ച അപൂർവ്വമായ റെക്കോർഡോഡെയാണ് രാധയുടെ സുവർണകാലം കഴിഞ്ഞത്. രാധയെ തേടി ഒട്ടേറെ അംഗീകാരങ്ങളും എത്തികൊണ്ടിരുന്നു. ചിരഞ്ചീവി, രജനീകാന്ത്, സത്യരാജ്, വിജയകാന്ത്, പ്രഭു, കമൽഹാസൻ, ശിവാജി ഗണേശൻ, പി. ഭാരത രാജ, കാർത്തിക്, മോഹൻലാൽ, മുകേഷ്, ഭരത് ഗോപി, നസീർ, നാഗാർജുന, വിഷ്ണു വർദ്ദൻ, വെങ്കടേഷ്, മോഹൻ ബാബു തുടങ്ങി എണ്ണിയാൽ തീരാത്ത നായകന്മാർക്കൊപ്പം രാധ അഭിനയിച്ചു.

രാധയുടെ മകൾ കാർത്തിക ഇപ്പോൾ സിനിമയിലെത്തി കഴിഞ്ഞു. അമ്മയെ കടത്തി വെട്ടുന്ന മകവോടെ തെന്നിന്ത്യയെ കീഴടക്കുമെന്നാണ് സിനിമാ ലോകം പറയുന്നത്. സിനിമ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച രാധയും ഭർത്താവ് രാജശേഖരൻ നായരും മക്കളും സിനിമാതാരങ്ങളുമായ കാർത്തിക നായർ, തുളസി നായർ എന്നിവരും ഇപ്പോൾ യുകെ സന്ദർശനത്തിലാണ്. ഇതിനിടെയാണ് മറുനാടൻ മലയാളിയുമായി സംസാരിക്കാൻ അവർ തയ്യാറായത്. കേംബ്രിഡ്ജിൽ പഠിക്കുന്ന മകൻ വിഘ്‌നേഷിന്റെ ഗ്രാജ്വേഷൻ സെറിമണിക്കായാണ് രാധ യുകെയിൽ എത്തിയത്. സിനിമാ അനുഭവങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചും രാധ മറുനാടൻ മലയാളിയോട് പങ്കുവച്ചു. രാധയുമായി നടത്തിയ സംഭാഷണത്തിലേക്ക്...

  • സിനിമയെ കുറിച്ച് തന്നെ സംസാരിച്ച് തുടങ്ങാം. എങ്ങനെയായിരുന്നു സിനിമയിലേക്ക് എത്തിയത്?

എന്റെ ചേച്ചിയാണ് സിനിമാ നടി അംബിക. ചേച്ചി ചെറു പ്രായത്തിൽ തന്നെ അഭിനയ രംഗത്ത് വന്നിരുന്നു. ഡയറ്ടർ ഭാരത് രാജ സാറിന്റെ പുതിയ പടത്തിന് വേണ്ടി കാണുവാൻ അമ്മയും ചേച്ചിയും പോയി. അവർക്ക് തമിഴ്, തെലുങ്ക് ലൂക്ക് ഉള്ള ഒരാളെ വേണം അമ്മയോട് നിങ്ങൾക്ക് വേറെ മക്കൾ ഉണ്ടോ എന്ന് ചോദിക്കുകയും അങ്ങനെ അമ്മയാണ് എന്റെ ഫോട്ടോ കാണിച്ചത്, അദ്ദേഹത്തിന് കണ്ടപ്പോഴേ ഇഷ്ടമാവുകയും പിന്നീട് ഭാരത് രാജസാർ തിരുവനന്തപുരം കല്ലറയിലുള്ള എന്റെ വീട്ടിൽ എത്തി എന്നെ കാണുകയും അദ്ദേഹത്തിന്റെ പടത്തിന് ഞാൻ ഫിറ്റാണെന്ന് കണ്ടെത്തുകയുമായിരുന്നു. ''അലൈകൾ ഓയ്വതില്ലേ'' എന്നായിരുന്നു എന്റെ ആദ്യ പടത്തിന്റെ പേര്.

എന്റെ ഹീറോ ആയിട്ട് അഭിനയിച്ചത് പഴയ ഹീറോ മുത്തുരാമൻ സാറിന്റെ മകൻ കാർത്തിക് ആയിരുന്നു. രണ്ടു പേരുടെയും ആദ്യ സിനിമ ആയിരുന്നു. പിന്നെ സിനിമാരംഗത്ത് തിരിഞ്ഞ് നേക്കേണ്ടതായി വന്നിട്ടില്ല. തെലുങ്ക്, തമിഴ്, സിനിമകളുടെ പ്രളയം ആയിരുന്നു പിന്നീട്. നാലഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഉമാ നിയലം എന്ന ജോഷി സാറിന്റെ സിനിമയിൽ അഭിനയിച്ചത്. അതിൽ ശങ്കർ ആയിരുന്നു ഹീറോ. പിന്നീട് മോഹൻലാലിനൊപ്പെം അയിത്തം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലും, മുകേഷിനൊപ്പെ ഇന്നത്തെ പ്രോഗ്രാം എന്ന ചിത്രത്തിലും അഭിനയിച്ചു.

  • മലയാള സിനിമയിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നിന്ന വ്യക്തിത്വമാണ് താങ്കളുടേത്. ഈ രണ്ട് ഇൻഡസ്ട്രിയും തമ്മിൽ എന്തൊക്കെ വ്യത്യാസമാണ് അനുഭവപ്പെട്ടത് ?

ഞങ്ങൾ ജനിച്ചത് അന്ധ്രയിലാണ്. നെല്ലൂർ ശ്രീലൈലം എന്ന സ്ഥലത്തായിരുന്നു ജനനം. അച്ഛൻ എഞ്ചിനിയർ ആണ്. ഞങ്ങൾ മൂന്ന് മക്കളുടെയും ജനന ശേഷം ആണ് തിരുവനന്തപുരത്ത് എത്തി സെറ്റിൽ ആയത്. അങ്ങനെ ചെറു പ്രായത്തിലെ തമിഴും തെലുങ്കും സംസാരിച്ചിരുന്നു. തമിഴിൽ ആർട്ടിസ്റ്റിനെ ദൈവം ആയി കാണുന്നു എന്നാൽ മലയാളത്തിൽ ഹോംലി അറ്റ്മോസ്ഫിയർ ആണ്, വളരെ സിംപിൾ ആയിട്ടാണ് താരങ്ങളെ കാണുന്നതും, ഇടപെടുന്നതും. മലയാളത്തിൽ ആർട്ടിസ്റ്റുകൾ ഒന്നിച്ചു കൂടിയായിരിക്കുമ്പോൾ തമിഴിലും തെലുങ്കിലും ഹീറോസ് വേറെ ബാക്കി താരങ്ങൾ വേറെയും ആയിരിക്കും വളരെ ഡ്രാസ്റ്റിക് ആയിട്ടുള്ള മാറ്റമാണ് ഈ ഭാഷകളിൽ ഉള്ളത്.

  • സിനിമാ അഭിനയം നിർത്തിയത് എങ്ങനെയായിരുന്നു. ഇനി അടുത്തെങ്ങാൻ ഒരു മടങ്ങിവരവ് ഉണ്ടാകുമോ?

വിവാഹ ശേഷം അഭിനയിക്കുന്നു എന്നൊന്ന് പണ്ടില്ലായിരുന്നു. അമ്മ നിർബന്ധിച്ചപ്പോൾ മനസ്സു കൊണ്ട് വിവാഹത്തിനായ് ഒരുങ്ങി. എന്റെ അച്ഛനും അമ്മയുമാണ് എന്റെ തീരുമാനങ്ങൾ എടുക്കുന്നത്. അവർ എടുക്കുന്ന തീരുമാനങ്ങൾ എന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാകുമെന്ന് എനിക്കറിയാം. 1991 ൽ ആയിരുന്നു വിവാഹം. ഞാൻ അറേഞ്ച്ഡ് മാരിയേജിൽ വിശ്വസിക്കുന്ന ആളാണ്. വിവാഹ ശേഷം നല്ല കുട്ടികൾ, നല്ല ഫാമിലി ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ തികച്ചും സന്തോഷവതിയാണ്. സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനിക്കും. നല്ല വേഷങ്ങൾ കിട്ടിയാൽ അപ്പോൾ നോക്കാം.

  • തെന്നിന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങൾക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട് താങ്കൾ. ആ സിനിമാ അനുഭവങ്ങളെ കുറിച്ച് പങ്കുവെക്കാമോ?

രണ്ട് ജനറേഷനൊപ്പം അഭിനയിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ശിവാജി ഗണേശൻ അദ്ദേഹത്തിന്റെ മകൻ പ്രഭു, രജനീകാന്ത്, കമൽ, സത്യരാജ്, കാർത്തിക്, മോഹൻ, സുരേഷ്, തെലുങ്കിൽ എംറ്റി രാമറാവു സാർ, മകൻ ബാലകൃഷ്ണ, രാകേഷ് റാവു, മകൻ ബാലകൃഷ്ണ, നാഗേഷ്, മകൻ നാഗാർജുനൻ, ശോഭൻ ബാബു, കൃഷ്ണ, മുരളി മോഹൻദാസ്, മലയാളത്തിൽ ശങ്കർ, മോഹൻലാൽ, മുകേഷ് തുടങ്ങി 1980-90 കാലയളവിൽ എല്ലാ ഹീറോസിനൊപ്പവും അഭിനയിക്കാൻ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.

ഞാൻ അഭിനയിച്ച ഹീറോസ് എല്ലാവരും എന്നേക്കാൾ ഇരട്ടി എക്സിപീരിൻസ് ഉള്ളവർ ആയിരുന്നു. കമൽ ഹാസനൊപ്പമുള്ള അഭിനയമൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. എല്ലാ ഭാഷകളും കൈകാര്യം ചെയ്യുവാൻ കമൽഹാസന് അറിയാം. ടിക്ക്, ടിക്ക് എന്ന സിനിമയിൽ ഞാൻ കമൽഹാസനൊപ്പം അഭിനയിച്ചിരുന്നു. അപ്പോൾ ഞാൻ വളരെ റിലിവ് ആയിരുന്നു കമൽ സാർ മലയാളത്തിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ സ്വന്തം പാർട്ടിനേക്കാൾ ഉപരി ആയി മറ്റുള്ളവരെ ഇപ്രൂവ് ചെയ്യിപ്പിക്കുവാൻ സഹായിക്കുമായിരുന്നു. സിനിമയിൽ ഓരോ സീനും എങ്ങനെ വേണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്.

രജനീകാന്ത് സാർ ശരിക്കും എല്ലാവരെയും അമ്പരപ്പിക്കുന്ന വ്യക്തിത്വമാണ്. രജനി സാർ ഡൗൺ ടു എർത്ത് എന്നു വേണമെങ്കിൽ പറയാം, ഹീ ഈസ് സച്ച് എ സിംപിൾ മാൻ. ഡയറക്ടർ എന്ത് പറയുന്നുവോ അദ്ദേഹം അദ്ദേഹത്തിന്റെ സ്‌റ്റൈലിൽ ചെയ്ത ശേഷം മാറിയിരിക്കും. ആത്മീയത കൂടുതൽ ഉള്ള വ്യക്തിയാണ്. ഞാൻ രജനീകാന്തിന്റെ ക്രയിസി ഫാനാണ്. അദ്ദേഹം വില്ലനായി അഭിനയിച്ച സിനിമകൾ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. സാറിനൊപ്പം അഭിനയിച്ചപ്പോൾ ആദ്യം അൽപ്പം നെർവസ് ആയിരുന്നെങ്കിലും രണ്ടാം ദിവസം മുതൽ കംഫർട്ടബിൾ ആയി. നല്ല ഡ്രസ്സ് ധരിച്ചാൽ, നല്ല പെർഫോമൻസ് കാഴ്ച വച്ചാൽ, അപ്റിഷിയേറ്റ് ചെയ്യുവാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം.

ശിവാജിഗണേശൻ സാർ ഒരു ഡിഷ്ണറിയാണ്. പെർഫക്ഷൻ എന്നതിൽ സാറിന് യാതൊരു വിട്ടു വീഴ്ചയും ഇല്ല. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിച്ച 'മുതൽ മരൈ എന്ന ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. അങ്ങനെ കുറെ നല്ല ചിത്രങ്ങളിൽ അഭിനയിച്ചതുകൊണ്ടാവണം ഞാൻ സിനിമ ഇപ്പോൾ മിസ് ചെയ്യുന്നില്ല. ഞാൻ എന്തൊക്കെ ചെയ്തോ അതിൽ ഞാൻ വളരെ ഹാപ്പിയാണ്. സത്യരാജ് സിനിമയിലെ വില്ലനായാണ് ആദ്യം തുടങ്ങിയത്. പിന്നീട് കുറെ ചിത്രങ്ങൾ ചെയ്തു. അണ്ണാ നഗർ എന്ന സിനിമയുടെ റീമേക്കിലും അഭിനയിച്ചു. ഇത്രയും വലിയൊരു ആർട്ടിസ്റ്റിന് ഇത്രയും സിംപിൾ ആയിട്ട് ആളുകളെ വളർത്താൻ പറ്റും എന്നുള്ളതിന് മികച്ച ഉദാഹരണമാണ് സത്യരാജ്.

ശിവാജി ഗണേശന്റെ മകനായ പ്രഭിവിനൊപ്പമുള്ള അഭിനയവും വളരെ നല്ല അനുഭവമാണ് സമ്മാനിച്ചത്. എല്ലാവരും വിചാരിക്കുന്നത് പോലെ ആർട്ടിസ്റ്റ് എന്നാൽ ഹെഡ് വെയിറ്റ് ഉള്ള ആളാണെന്ന സങ്കൽപ്പം അപ്പാടെ പൊളിച്ചെഴു തുന്നതിനുള്ള ഉദാഹരണമാണ് പ്രഭു സാർ. ഞങ്ങൾഞങ്ങളുടെ ഫാമിലിയിൽ പോലും ഇത്രയും ഫ്രീ ആയിട്ട് ഇരുന്നിട്ടില്ല. പിന്നെ ഞങ്ങളുടെ ബാച്ച് ആയിരുന്നു മോഹൻ, സുരേഷ്, കാർത്തിക് ഇവർക്കൊപ്പം ആയിരിക്കുമ്പോൾ ടോട്ടലി ഒരു സ്‌കൂൾ ഫീലിങ്. പിന്നെ കുറെ നല്ല ഡയറക്ടേഴ്സിനൊപ്പം വർക്ക് ചെയ്യുവാൻ സാധിച്ചു.

തെലുങ്കിലെ സൂപ്പർഹീറോ ചിരഞ്ജിവിക്കൊപ്പവും അഭിനയിച്ചു. ഒരു ഹീറോയിനേക്കാളും ഭംഗി ആയി ഡാൻസ് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്ന സീൻ വരുമ്പോൾ ഞാൻ പേടിക്കാറില്ല. പക്ഷെ പാട്ട് രംഗങ്ങൾ വരുമ്പോൾ ഞാൻ വളരെ പേടിക്കാറുണ്ട്. ഞാൻ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട്. ചിരജീവി, രാധ ഡാൻസ് പലപ്പോഴും വളരെ ഹിറ്റായിരുന്നു.

  • ഉദയ ചന്ദ്രിക എന്നായിരുന്നു ആദ്യം സിനിമയിലെ പേര് പിന്നീട് രാധ എന്നാക്കി മാറ്റി. എന്താണ് ഈ മാറ്റത്തിന് പിന്നിൽ?

എന്റെ ഡയറക്ടർ ഭാരത രാജ സാറിന് അദ്ദേഹത്തിന്റെ താരങ്ങളുടെ പേര് ആ റിൽ തുടങ്ങുന്നതെല്ലാം ഹിറ്റാകും എന്നൊരു കാഴ്ചപ്പാട് ഉണ്ട്. അങ്ങനെയാണ് രേവതി. രേവതിയുടെ യഥാർത്ഥ പേര് ആഷ എന്നായിരുന്നു. രാധിക, രാധ, രതി അഗ്‌നിഗോത്രി തുടങ്ങിയ പേരുകൾ അദ്ദേഹം ഇട്ടതാണ്. എന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങി മൂന്നാം ദിനം പറഞ്ഞു നിന്റെ പേര് മാറ്റുന്നു. രാധ എന്നാണ് പേര് എന്ന് പറഞ്ഞു. എന്റെ യഥാർത്ഥ പേര് ചന്ദ്രിക എന്നായിരുന്നു. വിജയ് ചന്ദ്രിക എന്നൊരു നായികയും അക്കാലത്ത് ഉണ്ടായിരുന്നു. അമ്മയും അതിനെ സപ്പോർട്ട് ചെയ്തതോടെ രാധ എന്ന പേര് ലഭിക്കുക ആയിരുന്നു.

  • നടി അംബികയുമായുള്ള വളരെ വലിയ ആത്മബന്ധം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. എങ്ങനെയാണ് അവരുമായുള്ള ആത്മബന്ധം?

എന്റെ ചേച്ചിയാണ് അംബിക. സൗത്തിന്ത്യൻ സിനിമകളിൽ ഏറ്റലും ബ്യൂട്ടിഫുൾ ആർട്ടിസ്റ്റുകളിൽ രണ്ടു പേരാണ് ജയ പ്രഭയും, അംബികയും എന്ന് വിശ്വസിക്കന്ന ആളാണ് ഞാൻ. ഞങ്ങളെ രണ്ടാളെയും താരതമ്യം ചെയ്യുന്നില്ല. ഞാൻ കൂടുതലായും ഗ്ലാമർവേഷങ്ങൾ ആണ് ചെയ്ത്. ചേച്ചി ചെയ്തത് സീരിയസ്, ലേഡി ഓറിയന്റഡ് ആയിട്ടുള്ള വേഷങ്ങൾ ആണ്. ഞങ്ങൾ രണ്ടാളും ചേർന്ന് രണ്ട് മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. രജനീ സാറിന്റെ ''എങ്കയോ കേട്ട കാതൽ'' എന്ന സിനിമയിലും, കമൽ സാറിന്റെ കാതൽ പരിസെ എന്ന സിനിമയിലുംഒന്നിച്ച അഭിനയിച്ചു. ചേച്ചിയും അനുജത്തിയും ഒക്കെ വീട്ടിൽ മാത്രം സിനിമയിൽ രണ്ടാളും രണ്ട് വ്യക്തികൾ ആയിരുന്നു.

  • പഴയകാല നടിയെന്ന് നിലയിൽ ഇപ്പോഴത്തെ സിനിമകളെ നോക്കി കാണുമ്പോൾ എന്തു തോന്നുന്നു? പഴയ സിനിമയിൽ നിന്നും പുതിയ സിനിമയിലേക്ക് എന്തൊക്കെ വ്യത്യാസമുണ്ട്?

തമിഴിലും തെലുങ്കിലും ഇപ്പോഴും കാര്യമായ വ്യത്യാസം ഇല്ലെന്ന് വേണമെങ്കിൽ പറയാം. തമിഴിലും. തെലുങ്കിലും ഗ്ലാമറിനാണ് മുൻ തൂക്കം. ബ്രഹ്മാണ്ടമായിട്ടുള്ളതാണ് അവർ ആഗ്രഹിക്കുന്നത്. നമ്മൾ സ്വപ്നത്തിൽ കാണുന്നത് സിനിമയിൽ കാണണം എന്ന ആഗ്രഹിക്കുന്നവരാണ് തമിഴ് പ്രേക്ഷകർ. എന്നാൽ മലയാളികൾ നേരെ തിരിച്ചാണ്. അവർ റിയാലിറ്റി സിനിമയിൽ കാണണം എന്ന് ആഗ്രഹിക്കുന്നവരാണ്.

മലയാളം സിനിമ എന്ന് പറഞ്ഞാൽ ഒരു മമ്മൂക്ക, ലാലേട്ടൻ എന്നീ വ്യക്തികളിൽ ഒതുങ്ങി നിൽക്കാതെ ഒട്ടേറെ ആളുകൾ മുൻനിരയിലേക്ക് വരുന്നു. ജഗതി ശ്രീകുമാർ സിനിമയിൽ ഉണ്ടെന്ന് കേട്ടാൽ ഹീറോ ആരാണെന്ന് പോലും ഞാൻ നോക്കാറില്ല,. ജഗതിയേട്ടനെയും നാഗേഷിനെയും എനിക്ക് വളരെ ഇഷ്ടമാണ്. അവർ ഉണ്ടെങ്കിൽ ഏത് സിനിമയും പോയി കാണും. തമിഴിലും തെലുങ്കിലും ഹീറോ, കോമഡി, ക്യാരക്ടർ സപ്പോർട്ടിങ് തുടങ്ങി പല വിഭാഗങ്ങൾ ഉണ്ടെങ്കിലും മലയാളത്തിൽ വ്യത്യസ്തമാണ്. ഇന്നത്തെ ഹീറോ നാളെ വില്ലനായും കോമഡി ആർട്ടിസ്റ്റായും മാറി മാറി വരും. പഴയ കാലത്ത് 100 പടം ചെയ്ത ശേഷം നമ്മൾ പോയി പറയണം 100 സിനിമകൾ അഭിനയിച്ചെന്ന്. ഇന്ന് ഒരു സിനിമ ചെയ്ത ആൾക്കും ആവശ്യത്തിന് പബ്ലിസിറ്റി ലഭിക്കുവാനുള്ള അവസരങ്ങൾ ഉണ്ട്. മാഗസിനുകളും ടിവി ചാലുകളും ഇന്ന് വളരെ നല്ല പങ്ക് വഹിക്കുന്നു.

  • വിവാഹ ശേഷം നായികമാരുടെ പ്രാധാന്യം നഷ്ടപ്പെടുന്നു എന്നാൽ നായകന്മാർ സജീവമാണ്? എന്താണ് കാരണം?

വിവാഹ ശേഷം സ്ത്രീകൾക്ക് കൂടുതൽ ഉത്തരവാദിത്തം ലഭിക്കുന്നു. പ്രെഗ്‌നൻസി, കുട്ടികൾ,ഈ സമയം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൂടാതെ സിനിമ എന്നത് 24 മണിക്കൂറും 7 ദിവസവും നീണ്ടു നിൽക്കുന്ന ജോലിയാണ്. വിവാഹ ശേഷം നായികമാർക്ക് ഇത്രയും ജോലി ചെയ്യുക എന്നത് അസാധ്യമാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഈ ഒരു കാര്യത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിട്ടുണ്ട്. ശരീരവും സൗന്ദര്യവും കാത്ത് സൂക്ഷിച്ച് സിനിമാ രംഗത്തേക്ക് മടങ്ങി വരുവാനുള്ള സാധ്യതകൾ ഇപ്പോഴുമുണ്ട്.

  • സിനിമാ രംഗത്ത് ഏറെ പാരമ്പര്യമുള്ള കുടുംബമാണ് രാധയുടേത്. മകളും ഇപ്പോൾ സിനിമയിൽ സജീവം. സിനിമാ പാരമ്പര്യത്തെ കുറിച്ചൊന്ന് വിശദീകരിക്കാമോ?

എന്റെ അമ്മയുടെ ആഗ്രഹമാണ് എന്റെ ചേച്ചിയിലൂടെയും എന്നിലൂടെയും പൂർത്തി ആയത്. അമ്മയ്ക്ക് സിനിമാ ഒരു ഹരമായിരുന്നു. എല്ലാ നടന്മാരെയും അറിയാമായിരുന്നു. ചെറു പ്രായത്തിൽ സ്‌കൂളിൽ നടക്കുന്ന ഡാൻസ്, ഡ്രാമ, നാടോടി നൃത്തം എന്നിവയിൽ നിർബന്ധമായും ഞങ്ങൾ ചേർന്നിരിക്കണം. ഒരു തേർഡ് പ്രൈസ് എങ്കിലും കൊണ്ട് വന്നിരിക്കണം. എന്ന് അമ്മയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. അമ്മയുടെ തികഞ്ഞ സപ്പോർട്ടാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലുള്ളത്.

എന്റെ മകൾ കാർത്തിക ആദ്യമായി അഭിനയിച്ചത് ജോഷ് എന്ന ചിത്രത്തിൽ നാഗാർജുനന്റെ മകനുമൊത്താണ്. അത് തെലുങ്കിൽ ആയിരുന്നു. ധമ്മൂൺ എന്ന സിനിമയും മലയാളത്തിൽ കമ്മത്ത് ആൻഡ് കമ്മത്ത്,മകര മഞ്ഞ് എന്ന സിനിമയിലും അഭിനയിച്ചു. ജോഷ് എന്ന സിനിമയ്ക്ക് ശേഷം തമിഴിൽ ''കോ'' എന്ന സിനിമയിലും പിന്നീട് ഭാരത് രാജ സാറിന്റെ അന്നക്കൊടി എന്ന ചിത്രത്തിലും കന്നഡയിൽ വൃന്ദാവന എന്ന സിനിമയിലും അഭിനയിച്ചു. തമിഴിൽ ''ഡീൽ'' എന്ന ചിത്രം ഉടൻ റിലീസാവാൻ പോവുകയാണ്. തെലുങ്കിൽ ബ്രദർ ഓഫ് ബൊമ്മാലി എന്ന ചിത്രം ഇപ്പോൾ റിലീസിനുണ്ട്.

കാർത്തിക ഗ്രാജ്വേഷൻ കഴിഞ്ഞു. ഒപ്പം നല്ലൊരു ഡാൻസർ കൂടിയാണ്. മലയാളത്തേക്കാൾ ഭംഗിയായി തമിഴും തെലുങ്കും കാർത്തിക സംസാരിക്കും. സിനിമയിലേക്ക് വന്നപ്പോൾ രാധയുടെ മകൾ എന്ന പരിഗണന ആദ്യമേ കിട്ടിയിരുന്നു. നാഗാർജുനന്റെ മകന്റെ ആദ്യ സിനിമയും ആയിരുന്നു അത്. ഷൂട്ടിങ് തുടങ്ങി 10 ദിവസം മാത്രമേ ഞാൻ കൂടെ പോയിട്ടുള്ളൂ. ആദ്യ സിനിമയിൽ ഒരു പരിഗണന കിട്ടും. പക്ഷെ അതിൽ കഴിവ് തെളിയിച്ചാൽ മാത്രമേ പിനീട് വീണ്ടും അവസരങ്ങൾ ലഭിക്കുകയുള്ളൂ. രണ്ടാമത്തെ മകൾ തുളസി കടൽ എന്നൊരു സിനിമ ചെയ്തു. യാൻ എന്നൊരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇനി കോളേജ് പഠനം പൂർത്തിയാക്കിയിട്ടേ അഭിനയിക്കുന്നുള്ളൂ എന്നാണ് തുളസിയുടെ നിലപാട്.

  • ഇതിനിടെ ബിസിനസ് രംഗത്തേക്കുള്ള ചുവടു വച്ചല്ലോ? അതേക്കുറിച്ച്?

ബോംബെയിൽ രണ്ട് മൂന്ന് റെസ്റ്റോറന്റുകൾ ഉണ്ട്. കോവളത്ത് ഉദയ് സമുദ്ര എന്ന പേരിൽ റിസോർട്ടുണ്ട്. ശങ്കു മുഖത്ത് ഉദയ് സ്യൂട്ട് എന്ന പേരിൽ ഹോട്ടൽ ഉണ്ട്. കൂടാതെ സായ് കൃഷ്ണ എന്ന പേരിൽ നെയ്യാറ്റിൻകരയിൽ +2 വരെയുള്ള സ്‌കൂളും ഉണ്ട്. കൂടാതെ സ്റ്റുഡിയോസ് ഞാൻ നടത്തുന്നുണ്ട്. ഭർത്താവ് രാജശേഖരൻ നായരാണ് എല്ലാം നോക്കി നടത്തുന്നത്. മൂന്ന് മക്കളാണ് രാധയ്ക്ക്. കാർത്തികയ്ക്കും തുളസിക്കും കൂട്ടായി വിഘ്‌നേഷ് നായരെന്ന ആൺകുട്ടിയും. മകൻ വിഷ്നേഷിന്റെ ഗ്രാജ്വേഷനായിട്ടാണ് രാധ കുടുംബ സമേതം യുകെയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP